Wednesday, October 19, 2011

നിയമസഭയിലെ ജനാധിപത്യ ധ്വംസനം

ഒക്ടോബര്‍ 14നും 17നും നിയമസഭയില്‍ നടന്നത് ജനാധിപത്യത്തിന് അപമാനകരമാണെന്ന് മുഖ്യമന്ത്രി പറയുന്നതു കേട്ടാല്‍ തോന്നുക ഹമ്പോ, എന്തൊരു ജനാധിപത്യവാദി എന്നാണ്. ഒക്ടോബര്‍ 14നും 17നുമുണ്ടായ സംഭവങ്ങളുടെയെല്ലാം ഉത്തരവാദി ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതൃത്വവുമാണ്. ആദര്‍ശത്തിന്റെ പുകമറ സൃഷ്ടിച്ച് കള്ളം പ്രചരിപ്പിക്കുകയും കാപട്യംമാത്രം പ്രകടിപ്പിക്കുകയും ചെയ്യുന്നതില്‍ ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും വിരുത് മുമ്പുതന്നെ തെളിയിക്കപ്പെട്ടതാണ്. ഒക്ടോബര്‍ 14ന് എന്താണ് സഭയില്‍ സംഭവിച്ചത്? കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികള്‍ക്കു നേരെ അകാരണമായും നിയമവിരുദ്ധമായും ഭ്രാന്തമായും വെടിയുതിര്‍ക്കുകയും അക്കാര്യം ധാര്‍ഷ്ട്യത്തോടെ പറയുകയും ചെയ്ത അസിസ്റ്റന്റ് കമീഷണര്‍ രാധാകൃഷ്ണപിള്ളയെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉപക്ഷേപം അവതരിപ്പിച്ചു. എന്നാല്‍ , കോടിയേരിയെ പ്രസംഗിക്കാന്‍ അനുവദിക്കാതെ അനൗദ്യോഗിക പ്രമേയാവതരണങ്ങളിലേക്കും ചര്‍ച്ചയിലേക്കും നീങ്ങുകയായിരുന്നു സ്പീക്കര്‍ .

വിദ്യാര്‍ഥികള്‍ക്കുനേരെ നടന്ന പൈശാചിക മര്‍ദനവും വെടിവയ്പും നിസ്സാരമായി കണ്ട ഭരണപക്ഷത്തിന്റെ നെറികെട്ട നയത്തിനെതിരെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ആ പ്രതിഷേധത്തെ കണ്ടില്ലെന്ന് നടിച്ചും പരിഹസിച്ചും ഭരണപക്ഷം മുന്നോട്ടുപോവുകയും സ്പീക്കര്‍ അതിന് കൂട്ടുനില്‍ക്കാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തപ്പോള്‍ പ്രതിപക്ഷ അംഗങ്ങളില്‍ ചിലര്‍ രോഷാകുലരായി സ്പീക്കറുടെ പോഡിയത്തിനടുത്തേക്ക് നീങ്ങി. ഈ സമയത്ത് വാച്ച് ആന്‍ഡ് വാര്‍ഡ് വലിയ കോലാഹലംതന്നെ സൃഷ്ടിച്ചു. എംഎല്‍എമാരായ ടി വി രാജേഷ്, കെ കെ ലതിക എന്നിവര്‍ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ ആക്രമണത്തിനിരയായി. വാച്ച് ആന്‍ഡ് വാര്‍ഡിന്റെ കൂട്ടത്തിലുണ്ടായിരുന്ന ഒരു വനിതയുടെ തൊപ്പി ബഹളത്തിനിടയില്‍ താഴെ വീണു. തൊപ്പി താഴെ വീണതില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്ക് ഒരു പങ്കുമില്ല. എന്നാല്‍ , തൊപ്പി വീഴുന്നതും കുനിഞ്ഞെടുക്കുന്നതും കണ്ട മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിളിച്ചുപറഞ്ഞു, "വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കുന്നു, വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ അപമാനിക്കുന്നു, വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കുന്നു"- തിരുവഞ്ചൂരിന്റെ ഈ നുണപ്രചാരണം ഏറ്റെടുത്തുകൊണ്ട് മുഖ്യമന്ത്രിയും മന്ത്രി കെ സി ജോര്‍ജും ചീഫ് വിപ്പുമെല്ലാം കള്ളപ്രചാരണം തുടങ്ങി. തനിക്ക് ഒന്നും പറ്റിയിട്ടില്ലെന്നു പറഞ്ഞ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ സമ്മര്‍ദത്തിലൂടെ വശത്താക്കി ജെയിംസ് മാത്യു, ടി വി രാജേഷ് എന്നിവര്‍ക്കെതിരെ ദുരാരോപണമുന്നയിപ്പിക്കുകയായിരുന്നു അവര്‍ .

കെ സി ജോസഫും പി സി ജോര്‍ജുമെല്ലാം സഭയില്‍നിന്ന് പുറത്തിറങ്ങി പച്ചക്കള്ളം പ്രചരിപ്പിച്ചു. സഭാനേതാവായ മുഖ്യമന്ത്രിയാകട്ടെ വാര്‍ത്താസമ്മേളനം വിളിച്ചാണ് രണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ നട്ടാല്‍ കുരുക്കാത്ത നുണ വച്ചുകാച്ചിയത്. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചെന്ന കള്ളക്കഥ ഒന്നുകൂടി പരിഷ്കരിച്ച് അപമാനിച്ചെന്ന രീതിയില്‍ വളര്‍ത്തുകയായിരുന്നു യുഡിഎഫ് നേതൃത്വം. കള്ളപ്രചാരണമാണ് ഇതെന്നും സഭാനടപടികളുടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ട് മുഖ്യമന്ത്രിയുടെയും മന്ത്രി കെ സി ജോസഫിന്റെയും ചീഫ് വിപ്പിന്റെയും ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കാണിച്ച് അന്നുതന്നെ ജെയിസ് മാത്യു സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഈ കത്ത് മറച്ചുവച്ച് വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിനെ പ്രതിപക്ഷം എതിര്‍ത്തെന്ന് മറ്റൊരു കള്ളപ്രചാരണം ഭരണപക്ഷം അഴിച്ചുവിട്ടു. പൊലീസിന്റെ ഭീകരതാണ്ഡവം നടന്ന കോഴിക്കോട്ട് പരിക്കേറ്റവരെയും ജയിലില്‍ കഴിയുന്നവരെയും കാണാന്‍ പോയിരുന്ന എന്നെ സ്പീക്കര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഞാന്‍ പറഞ്ഞത് വീഡിയോ ദൃശ്യങ്ങള്‍ ആദ്യം കക്ഷിനേതാക്കളെ കാണിക്കുക; അതിനുശേഷം മാധ്യമങ്ങള്‍ക്ക് നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നാണ്. കക്ഷിനേതാക്കള്‍ വീഡിയോ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ബോധ്യപ്പെട്ടതെന്താണ്? വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആരും ആക്രമിച്ചിട്ടില്ല; അപമാനിച്ചിട്ടില്ല. ജെയിംസ് മാത്യുവിനും രാജേഷിനുമെതിരെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ അപവാദപ്രചാരണം തികഞ്ഞ അസംബന്ധമാണെന്ന് ഇതോടെ വ്യക്തമായി. കള്ളം പൊളിഞ്ഞ സാഹചര്യത്തില്‍ മാപ്പ് പറയാനോ ഖേദം പ്രകടിപ്പിക്കാനോ മുഖ്യമന്ത്രിയും കെ സി ജോസഫും പി സി ജോര്‍ജും തയ്യാറായില്ല. മറിച്ച് ജെയിംസ് മാത്യുവിനെയും രാജേഷിനെയും സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ സ്പീക്കറില്‍ സമ്മര്‍ദം ചെലുത്തുകയാണ് ചെയ്തത്.

ചര്‍ച്ചയില്‍ പ്രതിപക്ഷം ഉറച്ച നിലപാടെടുത്തു. സഭ സുഗമമായി നടക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹം. എന്നാല്‍ , സസ്പെന്‍ഷന്‍ അംഗീകരിക്കില്ല, ചെയ്യാത്ത കുറ്റത്തിന് ഖേദം പ്രകടിപ്പിക്കില്ല. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ അപവാദപ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണം. സ്പീക്കറുടെ പോഡിയത്തിനു നേരെ കടന്നുചെല്ലാന്‍ ശ്രമിച്ചതിലുള്ള വിഷമം പരസ്യമായി പ്രകടിപ്പിക്കും. ഇതായിരുന്നു ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന്റെ നിലപാട്. എന്നാല്‍ , ഭരണനേതൃത്വം വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചത്. സ്പീക്കര്‍ തങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങുന്നില്ലെങ്കിലും സസ്പെന്‍ഷന്‍ എങ്ങനെയും നടപ്പാക്കുക- അതായിരുന്നു കെപിസിസിയുടെയും അന്ന് രാവിലെ ചേര്‍ന്ന യുഡിഎഫ് നിയമസഭാകക്ഷിയുടെയും തീരുമാനം. ചര്‍ച്ചകള്‍ക്കുശേഷം ജെയിംസ് മാത്യുവും ടി വി രാജേഷും സ്പീക്കറുടെ ചേംബറില്‍ ചെന്ന് 14ന് രാവിലെ പ്രതിഷേധത്തിനിടയില്‍ സ്പീക്കറുടെ പോഡിയത്തിനു നേര്‍ക്ക് വരാനിടയായതില്‍ വിഷമമുണ്ടെന്നറിയിച്ചു. സ്പീക്കര്‍ സഭയിലെത്തി നടത്തിയ റൂളിങ്ങില്‍ വ്യക്തമായി പറഞ്ഞത് വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനു നേരെ ആക്രമണമുണ്ടായിട്ടില്ല; അപമാനിക്കാന്‍ ശ്രമമുണ്ടായിട്ടില്ല എന്നാണ്.

എന്നാല്‍ , ജെയിംസ് മാത്യുവും രാജേഷും തന്റെ ചേംബറില്‍ വന്ന് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചെന്ന് സ്പീക്കര്‍ റൂളിങ്ങില്‍ പരാമര്‍ശിച്ചത് പ്രതിഷേധത്തിനിടയാക്കി. ഖേദം പ്രകടിപ്പിച്ചെന്നു പറഞ്ഞത് ശരിയല്ലെന്ന് രാജേഷും ജെയിംസും വിളിച്ചുപറഞ്ഞു. ഇങ്ങനെ വിളിച്ചുപറഞ്ഞതില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അതു സംബന്ധിച്ച് ബന്ധപ്പെട്ടവരോട് ചര്‍ച്ച നടത്തേണ്ടതും നടപടിയെടുക്കേണ്ടതും സ്പീക്കറാണ്. എന്നാല്‍ , സ്പീക്കറുടെ റൂളിങ് തീര്‍ന്ന ഉടന്‍തന്നെ മുഖ്യമന്ത്രി ചാടിയെണീറ്റ് എല്ലാ സഭാചട്ടങ്ങളും മറികടന്ന് സസ്പെന്‍ഷന്‍ പ്രമേയം വായിക്കുകയും ഒരു നടപടിക്രമവും പാലിക്കാതെ അത് പാസായതായി സ്പീക്കര്‍ പ്രഖ്യാപിക്കുകയുമായിരുന്നു. സ്പീക്കറുടെ തീരുമാനം ലംഘിച്ച് രണ്ട് അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയം മുഖ്യമന്ത്രി നേരത്തെതന്നെ ടൈപ്പ് ചെയ്ത് കൊണ്ടുവരികയും മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ കോപ്പികളെടുത്തുവയ്ക്കുകയും ചെയ്തിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ തിരനാടകത്തിനനുസരിച്ചാണ് മുഖ്യമന്ത്രി സസ്പെന്‍ഷന്‍ പ്രമേയം കൊണ്ടുവന്നത്.

എന്നാല്‍ , 17ന് സ്പീക്കര്‍ നല്‍കിയ റൂളിങ്ങിലെ ഒരു പരാമര്‍ശം അവാസ്തവമാണെന്നും തിരുത്തണമെന്നും ആവശ്യപ്പെട്ടതിന്റെ പേരില്‍ സസ്പെന്‍ഷന്‍ എന്ന കള്ളം പ്രചരിപ്പിക്കുകയാണ് ചീഫ് വിപ്പ് ചെയ്തത്. ഈ നുണ അതേപടി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ മറന്നുപോയത്, സഭയിലേക്ക് വരുമ്പോള്‍ത്തന്നെ മുഖ്യമന്ത്രി സസ്പെന്‍ഷന്‍ പ്രമേയം അച്ചടിച്ചു കൊണ്ടുവന്നു എന്നുള്ളതാണ്.

പ്രതിപക്ഷത്തിനു നേരെ ആഭാസകരമായ പ്രകടനം നടത്തുകയും മേശപ്പുറത്ത് കാലെടുത്തുവച്ച് ആക്രോശിക്കുകയും ചെയ്ത മന്ത്രി കെ പി മോഹനനെതിരെയും വേണ്ടതല്ലേ സസ്പെന്‍ഷന്‍ പ്രമേയം? ബുധനാഴ്ച സിപിഐ എം നിയമസഭാ കക്ഷി സെക്രട്ടറി എ കെ ബാലന്‍ ക്രമപ്രശ്നമുന്നയിച്ചപ്പോള്‍ മുഖ്യമന്ത്രിയും പറഞ്ഞു, "17ന് സ്പീക്കര്‍ നല്‍കിയ റൂളിങ്ങില്‍ പ്രതിഷേധിച്ചതിനാണ് സസ്പെന്‍ഷന്‍" എന്ന്. അതിന്റെ നടപടിക്രമം ഇതായിരുന്നോ? അംഗങ്ങള്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കാതെ നടപടിയെടുക്കാമോ? തങ്ങളെപ്പറ്റി നടത്തിയ പരാമര്‍ശത്തിലെ തെറ്റ് ചൂണ്ടിക്കാട്ടുന്നത് സസ്പെന്‍ഷന് തക്ക കുറ്റം. സഭയില്‍ മേശപ്പുറത്ത് കാലെടുത്തുവച്ച് ആഭാസകരമായി പെരുമാറുന്നത് ക്ഷന്തവ്യം..!

വിദ്യാര്‍ഥികള്‍ക്കു നേരെ വെടിയുതിര്‍ത്ത എസിപിയെ സസ്പെന്‍ഡ് ചെയ്യാതെ ഒളിച്ചുകളിക്കുകയും അതില്‍ പ്രതിഷേധിച്ച എംഎല്‍എമാര്‍ക്കെതിരെ അപവാദപ്രചാരണം നടത്തുകയും അത് അവാസ്തവമാണെന്നു തെളിഞ്ഞതായി സ്പീക്കര്‍റൂളിങ് നടത്തിയപ്പോള്‍ അതിനെ മറികടന്ന് സസ്പെന്‍ഷന്‍ പ്രമേയം കൊണ്ടുവരികയുമാണ് ഭരണപക്ഷം ചെയ്തത്. ഈ നെറികേടിനെതിരെയാണ് പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയ്ക്കകത്ത് തിങ്കളാഴ്ച അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചത്. സഭയ്ക്കകത്ത് എംഎല്‍എമാര്‍ സത്യഗ്രഹം ആരംഭിച്ചപ്പോള്‍ നിയമസഭാ മന്ദിരത്തിനു സമീപത്തേക്ക് ആയിരക്കണക്കിനാളുകള്‍ ഒഴുകിയെത്തുകയും ഐക്യദാര്‍ഢ്യ സത്യഗ്രഹം നടത്തുകയും ചെയ്തു. യുഡിഎഫിന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരായ സമരത്തിന്റെ പുതിയൊരു ഘട്ടത്തിനാണ് ചൊവ്വാഴ്ച തുടക്കംകുറിച്ചത്. സഭയിലെ സത്യഗ്രഹം അവസാനിപ്പിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം ജാഥയായി പുറത്ത് സത്യഗ്രഹമനുഷ്ഠിക്കുകയായിരുന്ന ജനസഹസ്രങ്ങള്‍ക്കൊപ്പം സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച് ചെയ്തു.

വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത എസിപിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള സമരം കൂടുതല്‍ ശക്തമായി തുടരും. മാത്രമല്ല, ക്രമസമാധാനം തകര്‍ക്കുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്യുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നടപടിക്കെതിരായ സമരവും ശക്തിപ്പെടുത്തും. വാളകത്ത് അധ്യാപകനെ പൈശാചികമായി ആക്രമിക്കുകയും അതു സംബന്ധിച്ച കേസ് തേച്ചുമാച്ചു കളയാന്‍ ശ്രമിക്കുകയും ചെയ്യുന്നതടക്കമുള്ള വിഷയങ്ങളില്‍ വരുംദിവസങ്ങളില്‍ പ്രക്ഷോഭം അലയടിക്കും. രാധാകൃഷ്ണപിള്ളയ്ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത് ആ എസിപി ഈ സര്‍ക്കാരിന്റെ പ്രതീകമാണെന്നതുകൊണ്ടാണ്. ഐസ്ക്രീം കേസ് അട്ടിമറിക്കുന്നതിനുള്ള ശ്രമം നടത്തുന്നതിന് കുഞ്ഞാലിക്കുട്ടിയുടെ നിര്‍ബന്ധപ്രകാരമാണ് രാധാകൃഷ്ണപിള്ളയെ കോഴിക്കോട്ട് നിയമിച്ചത്. "രണ്ട് പെണ്‍കുട്ടികള്‍ തീവണ്ടിക്ക് തലവച്ച് മരിച്ച"ത് സംബന്ധിച്ച് ഐസ്ക്രീം കേസിന് അനുബന്ധമായ കേസില്‍ ഈ പിള്ള നല്‍കിയ റിപ്പോര്‍ട്ട് ഇന്നലെ കോടതി തള്ളിയിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്, എസിപിയല്ല എന്നാണ് കോടതി ഉത്തരവിന്റെ താല്‍പ്പര്യം. കേസ് അട്ടിമറിക്കാന്‍ തക്ക റിപ്പോര്‍ട്ട് എസിപിയെക്കൊണ്ട് നല്‍കിച്ചത് ആരാണ്? ഏത് അധികാരമുപയോഗിച്ചാണ് എസിപി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്? ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിയുടെ "ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ" ഭാവം അദ്ദേഹത്തിന് ഭൂഷണമായിരിക്കും. എന്നാല്‍ , ജനാധിപത്യത്തിനും പ്രബുദ്ധ കേരളത്തിനും അപമാനകരമാണത്.

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി 20 ഒക്ടോബര്‍ 2011

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ഒക്ടോബര്‍ 14നും 17നും നിയമസഭയില്‍ നടന്നത് ജനാധിപത്യത്തിന് അപമാനകരമാണെന്ന് മുഖ്യമന്ത്രി പറയുന്നതു കേട്ടാല്‍ തോന്നുക ഹമ്പോ, എന്തൊരു ജനാധിപത്യവാദി എന്നാണ്. ഒക്ടോബര്‍ 14നും 17നുമുണ്ടായ സംഭവങ്ങളുടെയെല്ലാം ഉത്തരവാദി ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതൃത്വവുമാണ്. ആദര്‍ശത്തിന്റെ പുകമറ സൃഷ്ടിച്ച് കള്ളം പ്രചരിപ്പിക്കുകയും കാപട്യംമാത്രം പ്രകടിപ്പിക്കുകയും ചെയ്യുന്നതില്‍ ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും വിരുത് മുമ്പുതന്നെ തെളിയിക്കപ്പെട്ടതാണ്. ഒക്ടോബര്‍ 14ന് എന്താണ് സഭയില്‍ സംഭവിച്ചത്? കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികള്‍ക്കു നേരെ അകാരണമായും നിയമവിരുദ്ധമായും ഭ്രാന്തമായും വെടിയുതിര്‍ക്കുകയും അക്കാര്യം ധാര്‍ഷ്ട്യത്തോടെ പറയുകയും ചെയ്ത അസിസ്റ്റന്റ് കമീഷണര്‍ രാധാകൃഷ്ണപിള്ളയെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉപക്ഷേപം അവതരിപ്പിച്ചു. എന്നാല്‍ , കോടിയേരിയെ പ്രസംഗിക്കാന്‍ അനുവദിക്കാതെ അനൗദ്യോഗിക പ്രമേയാവതരണങ്ങളിലേക്കും ചര്‍ച്ചയിലേക്കും നീങ്ങുകയായിരുന്നു സ്പീക്കര്‍ .

*free* views said...

This kind of nonsense parliamentary democracy circus is what spoils the party. VS enjoys his press conferences and dramatic acts. Please remove comedians from top of the party, put people who understand communism. I do not say VS is not a communist, but he is not fit to be a leader of communists. Party really needs to move away from this emotional circus, that might excite the cadre, but not the people. Is this koprayams vargasamaram? VS thinks that the only way he can remain in news is by making controversial statements and ridiculous allegations. Please, dear comrades, take the high road do not stoop to this level.

Look at these stormtroopers, Rajesh and Thomas Mathew. They act like they are in Punnapra Vyalar. They are not. CPIM chose to be part of a parliamentary democracy. Either do that or reject it. Do not try to fool people. Shouting and doing nonsense in the Assembly is not democracy. Look at the circus Rajesh did in the press meeting, ridiculous. That's the kind of emotions that party tries to whip up. Nonsense emotions on non issues is not communism. What party now has is some reckless cadre and nonsense leaders. This kind of cadre can be seen in Shiv Sena or MNS. Both parties need to create emotional issues every now and then to satisfy the need for violence by the cadre. Party is ridiculed in the streets because of this attitude.

*free* views said...

Regarding Sasi: Hiding Sasi's crime in party committes is against law. How different is it from the catholic church trying to resolve child abuse scandals within the church itself with their own punishments. Sasi should be reported to police and police should investigate it. This kind of cover ups does not help party image.