Thursday, October 20, 2011

കാവിഭീകരത ഹിന്ദുത്വത്തിന്റെ മൂലഭാവം

പാകിസ്ഥാന്‍ നശിക്കുകയാണെങ്കില്‍ അതിനു കാരണം ഇസ്ലാമിക വര്‍ഗീയതയും ഭീകരവാദവുമായിരിക്കും. ഇന്ത്യയുടെ കാര്യത്തില്‍ അത് ഹൈന്ദവ വര്‍ഗീയതയും ഹിന്ദുത്വ ഭീകരവാദവും ആയിരിക്കും. മെക്ക മസ്ജിദ്, മാല്‌ഗോണ്‍, സംജോദ എക്‌സ്പ്രസ് ഭീകരാക്രമണങ്ങളില്‍ മുഖ്യപ്രതികളായ സ്വാമി അസീമാനന്ദ, ഇന്ദ്രേഷ്‌കുമാര്‍, സ്വാമിനി പ്രഗ്യാസിംഗ് ടാക്കൂര്‍ തുടങ്ങിയവര്‍ നമുക്ക് തരുന്ന സൂചനയിതാണ്. 2001 ലെ ഗുജറാത്ത് വംശഹത്യയും ഗോധ്രാകേസിലെ കോടതിവിധിയിലെ പിഴവുകളും ഹരേണ്‍ പാണ്ഡ്യക്കേസിലെ കോടതിവിധിയുമെല്ലാം ഇത്തരം ഒരു ആപല്‍ സൂചന അര്‍ഥശങ്കകള്‍ക്കിടയില്ലാതെ നല്‍കികഴിഞ്ഞു. ഇക്കഴിഞ്ഞ ദിവസം പ്രശാന്ത് ഭൂഷണുനേരെ നടന്ന ആക്രമണം ഇതിനടിവരയിടുന്നു. ഇവിടെയാണ് ജൂലി ഗിറ്റിന്‍ഗര്‍ എന്ന മതപണ്ഡിതയുടെ ഹിന്ദുത്വ ഭീകരവാദത്തെക്കുറിച്ച് ഒരു നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാകുന്നത്. കാനഡയിലെ മാക്ഗില്‍ യൂണിവേഴ്‌സിറ്റിയിലെ മതപഠനവിഭാഗത്തില്‍ പഠിപ്പിക്കുകയാണ് ഗിറ്റിന്‍ഗര്‍. 'ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍' വീക്ക്‌ലിയില്‍ അടുത്തിടെ 'കാവിഭീകരത' എന്ന പേരില്‍ അവര്‍ ശ്രദ്ധേയമായ ഒരു ചെറുപഠനം പ്രസിദ്ധീകരിക്കുകയുണ്ടായി.

മതേതരത്വത്തെക്കുറിച്ചുള്ള ആധുനികോത്തര വീക്ഷണങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടാണ് പ്രസ്തുത ലേഖനം തുടങ്ങുന്നത്. യൂറോപ്പിനെപോലെ കൃത്യമായ ഒരു മതവിശ്വാസമോ, മതാചാര്യനോ, മതസ്ഥാപനമോ ഇല്ലാത്ത ഇന്ത്യയില്‍ മതേതരത്തെക്കുറിച്ചുള്ള മതവും രാഷ്ട്രീയവും തമ്മിലുള്ള വേര്‍തിരിവ് എന്ന സങ്കല്പം അത്ര പ്രശസ്തമല്ല എന്ന് രാജീവ് ഭാര്‍ഗവയുടെയും മറ്റും വാദഗതികള്‍ ലേഖനത്തില്‍ വിശകലനവിധേയമാകുന്നുണ്ട്. സഹിഷ്ണുത, വൈവിധ്യം, ബഹുസാംസ്‌കാരികത തുടങ്ങിയവയാണ് മതേതരത്വം കൊണ്ടുദ്ദേശിക്കുന്നതെങ്കില്‍ പരിമിതികള്‍ക്കുള്ളിലും ഈ സവിശേഷതകള്‍ വളരെ മുമ്പെ ഇന്ത്യയില്‍ നിലനിന്നിരുന്നു എന്നു കാണാം. പക്ഷേ പ്രശ്‌നം ആധുനിക കാലത്ത് ആരാണ് ഈ മഹത്തായ പൈതൃകത്തിന്റെ അവകാശികളെന്നാണ്. അത് സംഘപരിവാറും ഹിന്ദുത്വവാദികളുമല്ല എന്നും മറിച്ച് നെഹ്‌റുവും മറ്റും വിഭാവനം ചെയ്ത മതേതര ദേശീയത (secular nationalism) ആണ് എന്നു കൂടിയവര്‍ വ്യക്കമാകുന്നു. ഇന്ത്യന്‍ സംസ്‌കാരത്തെ മതേതരവും സഹിഷ്ണുത നിലനില്‍ക്കുന്നതും അഹിംസാത്മകവുമായി ചിത്രീകരിക്കുന്ന നെഹ്‌റുവിയന്‍ വീക്ഷണത്തിന്റെ മറുപുറമായി മറ്റു സംസ്‌കാരങ്ങളെ വിശിഷ്യ മുസ്ലീങ്ങളെ സാമ്രാജ്യത്വവാദികളും മതരാഷ്ട്രീയവാദികളും അസഹിഷ്ണാലുക്കളുമായി ചിത്രീകരിക്കുന്ന പറയാതെ കിടക്കുന്ന ഒരു മറുവശം ഉണ്ട്. ഇത് പൊതുവേ ആധുനികാശയങ്ങളുടെ ഒരു പൊതുവായ ബലഹീനതയാണ്. ഒന്നിനെപ്പറ്റി പറയുമ്പോള്‍ മോശമായ രീതിയില്‍ അതിന്റെ അപരന്‍ (other) പരാമര്‍ശിക്കപ്പെടുക. ഇങ്ങനെ വ്യത്യാസങ്ങളെ (difference) അടിസ്ഥാനപ്പെടുത്തി ആത്മനിര്‍വചനം നടത്തുന്ന നെഹ്‌റുവിയന്‍ വീക്ഷണങ്ങളും മതേതര ദേശീയതയും ഉള്‍പ്പെടെയുള്ള ആധുനിക സംജ്ഞകളുടെ പ്രശ്‌നങ്ങള്‍ ആധുനികോത്തര വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ തിരുത്താവുന്നതേയുള്ളൂ. പക്ഷേ അതല്ല ഹിന്ദുത്വ ഭീകരവാദത്തിന്റെ സ്ഥിതി. ആധുനികതയുടെ തെറ്റുകള്‍ അറിയാതെ വന്നുപോകുന്നതാണെങ്കില്‍ ഹിന്ദുത്വഭീകരവാദികളെ പോലെയുള്ള ഫാസിസ്റ്റുകള്‍ അറിഞ്ഞുകൊണ്ട് തന്നെ ചെയ്യാനുറച്ച് തെറ്റ് ചെയ്യുന്നവരാണ്, ഉറങ്ങുന്നവരല്ല ഉറക്കം നടിക്കുന്നവര്‍.

കാവിഭീകരതയെ ഗിറ്റിന്‍ഗര്‍ കാണുന്നത് ഒരു അപഥസഞ്ചലനമോ ഒരു ലക്ഷണമോ ആയിട്ടല്ല. മറിച്ച് സംഘപരിവാരത്തിന്റെ സജീവവും ഘടനാപരവുമായ ഭാഗമായിട്ടുതന്നെയാണ്. ഇതിന്റെ പ്രചോദനവും ശ്രോതസും വി ഡി സവര്‍ക്കറിന്റെ മതദേശീയത (religious nationalism) എന്ന സങ്കല്പമാണെന്നവര്‍ നിരീക്ഷിക്കുന്നുണ്ട്. രാമജന്മഭൂമി പ്രശ്‌നം പോലെയുള്ള എളുപ്പം ദൃശ്യമാകുന്ന ചില പ്രശ്‌നങ്ങളെ ചുറ്റിപറ്റി ഹൈന്ദവ മതപാരമ്പര്യങ്ങള്‍ക്കു നല്‍കുന്ന അങ്ങേയറ്റം സങ്കുചിതമായ ഒരു വ്യാഖ്യാനമാണ് ഹിന്ദുത്വം എന്നിവിടെ സമര്‍ഥിക്കുന്നത്. ജര്‍മന്‍ ഫാസിസ്റ്റുകളുടെ കുപ്രസിദ്ധമായ ഗീബല്‍സിയന്‍ പ്രചാരണതന്ത്രങ്ങളെ സമര്‍ഥമായി ഉപയോഗിച്ചുകൊണ്ട് തങ്ങളുടെ ഈ സങ്കുചിത വീക്ഷണം ദേശീയതയുടെ മറവില്‍ വിജയകരമായി പ്രചരിപ്പിക്കുവാന്‍ സംഘപരിവാറിനായിട്ടുണ്ടെന്ന് ഗിറ്റിന്‍ഗര്‍ മനസിലാക്കുന്നു.

മൂന്ന് കാരണങ്ങള്‍കൊണ്ടാണ് മാലിഗോണ്‍ സ്‌ഫോടനം പോലെയുള്ള ഭീകരചെയ്തികള്‍ മതദേശീയവാദികള്‍ക്ക് പ്രിയങ്കരമാകുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒന്നാമത്തെ കാരണം രാഷ്ട്രത്തെ ശത്രുക്കളായ അപരന്‍മാരില്‍ നിന്നും രക്ഷിക്കുകയാണ് തങ്ങളെന്ന് അവകാശപ്പെടാന്‍ ഇവര്‍ക്കാവുന്നു. കാരണം ഇന്ത്യയ്ക്ക് സുദീര്‍ഘമായ ഒരു അധിനിവേശ പാരമ്പര്യമുണ്ട്. ഇതുമൂലം മുസ്ലീംങ്ങള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്താനവര്‍ക്ക് എളുപ്പമാണ്. അതുകൊണ്ടുതന്നെ ഏതൊരു കലാപവും നൂറ്റാണ്ടുകളായി നടക്കുന്ന സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണെന്നവര്‍ വരുത്തിതീര്‍ക്കുന്നു. 'ഈ പ്രതിരോധ ഭാവമാണ്' ഹിന്ദുത്വ ഭീകരവാദത്തിന്റെ വളര്‍ച്ചയ്‌ക്കൊരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ''നാം ബോംബിന് ബോംബുകൊണ്ട് മറുപടി നല്‍കും'' എന്ന അസീമാനന്ദയുടെ വാക്കുകള്‍ ഈ യാഥാര്‍ഥ്യം വ്യക്തമാക്കുന്നത് കാണാം. ഇവിടെ മറ്റൊരു പ്രധാന മെച്ചം മുസ്ലീംങ്ങളെ മഹാക്രൂരന്‍മാരായി ചിത്രീകരിക്കാം എന്നുള്ളതാണ്. 9/11 അനന്തര കാലഘട്ടം ഇതിനനുസൃതമായ ഒരന്തരീക്ഷം മതദേശീയവാദികള്‍ക്ക് സൃഷ്ടിച്ചു നല്‍കിയിരുന്നു. ''അവര്‍ നിങ്ങളോട് കാട്ടും മുമ്പ് നിങ്ങള്‍ അവരോടു കാട്ടുക'' എന്ന തത്വം. പക്ഷേ ഇതിനിടയ്ക്ക് കാണാതെ പോകുന്നത് ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ഇന്ത്യയിലേയ്ക്ക് കുടിയേറിയവരും; കടന്നുകയറിയവരുമാണെന്ന ശാസ്ത്രീയ-ചരിത്രവസ്തുതയാണ്.

രണ്ടാമതായി ജഫര്‍ലെയും മാളവിക മഹേശ്വരിയും ചൂണ്ടിക്കാണിച്ചതുപോലെ മുസ്ലീം ഭീകരവാദികളുടെ തന്ത്രങ്ങള്‍ കടമെടുത്തുകൊണ്ട് മുന്‍പു പറഞ്ഞ പ്രതിരോധ-തിരിച്ചടി ഭാഷ്യത്തിന് സാധുത നല്‍കുക. മുസ്ലീം ഭീകരനെപോലെ ഹിന്ദുത്വ ഭീകരര്‍ തങ്ങളുടെ ചെയ്തികളുടെ ഉത്തരവാദിത്വം പരസ്യമായി ഏറ്റെടുക്കാറില്ല എന്ന വസ്തുതകൂടി ഇതോട് ചേര്‍ത്തുവായിക്കണം. സത്യത്തില്‍ ഭീകരത സൃഷ്ടിച്ച് അതിന്റെയെല്ലാം ഉത്തരവാദിത്വം മുസ്ലീം ഭീകരവാദികളുടെമേല്‍ ആരോപിക്കപ്പെടുമ്പോഴുണ്ടാകുന്ന സാമുദായിക ധ്രുവീകരണത്തില്‍ നിന്നും മുതലെടുക്കലാണ് ഹിന്ദുത്വഭീകരവാദികളുടെ തന്ത്രം. കാരണം ഇത്തരം ഒരന്തരീക്ഷത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ പ്രതികാരം ചെയ്യാനിറങ്ങുമ്പോള്‍ കൂടുതല്‍ സ്വീകാര്യതകിട്ടും. അസീമാനന്ദ ഇതിനെ കൗടില്യന്‍ അരുളിചെയ്ത കുത-യുദ്ധതന്ത്രം (Kuta-Yudha) എന്ന നിലക്കാണ് പ്രയോഗിച്ചത്. അതായത് ധര്‍മ-ന്യായ യുദ്ധങ്ങള്‍ എന്ന അര്‍ഥശാസ്ത്രത്തിലെ ആദ്യത്തെ രണ്ട് മാതൃകകള്‍ക്കുശേഷം വരുന്ന കുതന്ത്രങ്ങളുടെ യുദ്ധതന്ത്രം. പരോക്ഷവും വൃത്തികെട്ടതുമായ ഈ യുദ്ധതന്ത്രമനുസരിച്ച് സ്വന്തം ചെയ്തികള്‍ ശത്രുക്കളുടേതാണെന്നു വരുത്തിതീര്‍ക്കാനും ഏതുവിധേനയും ശത്രുനിഗ്രഹണം നടത്തുവാനും 'അര്‍ഥശാസ്ത്ര'മനുസരിച്ച് സാധൂകരണം കണ്ടെത്താനും കഴിയും. 1930 കളില്‍ ജര്‍മനിയിലും ഇറ്റലിയിലും ഫാസിസ്റ്റുകള്‍ വന്‍തോതില്‍ ഈ തന്ത്രം പയറ്റിയിട്ടുണ്ട്. അങ്ങനെയാണ് തങ്ങളുടെ അധികാരാരോഹണത്തിന് തടസമായിനിന്ന റീഷ്സ്റ്റാഗ് എന്ന ജര്‍മന്‍ പാര്‍ലമെന്റിന് ഫാസിസ്റ്റുകള്‍ തീയിടുകയും ആ കുറ്റം ശത്രുക്കളായ കമ്മ്യൂണിസ്റ്റുകാരുടെ തലയില്‍ കെട്ടിവെയ്ക്കുകയും ചെയ്തത്.

ഇതിനു തുടര്‍ച്ചയായാണ് കാവി ഭീകരരുടെ മൂന്നാമത്തെ തന്ത്രം വരുന്നത്. മുസ്ലീംങ്ങള്‍ തന്നെയാണ് മെക്കെ മസ്ജിദ്‌പോലെയുള്ള മുസ്ലീം ആരാധനാലയങ്ങള്‍ അക്രമിച്ചതെന്നു വരുത്തിതീര്‍ത്താല്‍ സ്വന്തം ആളുകളെപോലും കൊന്നുതള്ളാന്‍ മടിയില്ലാത്ത കിരാതന്‍മാരാണ് മുസ്ലീം സമൂഹം എന്നും ഈ മതവിശ്വാസികള്‍ക്ക് ഹിംസയുടേതായ ഈ പൈതൃകത്തില്‍ നിന്നും വിട്ടുനില്‍ക്കാനാവുകയില്ലെന്നും സ്ഥാപിച്ചെടുക്കാം. ഇങ്ങനെ ഇസ്ലാം സമം ഹിംസ എന്ന ഒരു സൂത്രവാക്യം ജനമനസില്‍ രൂഢമൂലമായിക്കഴിഞ്ഞാല്‍ ഹിന്ദു എന്ന വാക്കിനെ ഒരുയര്‍ന്ന സാംസ്‌കാരികാവബോധത്തെക്കുറിക്കുന്ന മതചിഹ്നമായി ഉയര്‍ത്തിക്കാട്ടാം. അങ്ങനെ സവര്‍ക്കറും ഗോള്‍വര്‍ക്കറുമുള്‍പ്പെടെയുള്ള ഹിന്ദുത്വവാദികള്‍ നിദര്‍ശിച്ചതുപോലെ ഇന്ത്യയിലുള്ള എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുടെയുംമേലും ഒരു സാംസ്‌കാരികാധീശത്വം സ്ഥാപിച്ചെടുക്കാം. പിന്നെ ഹിന്ദു എന്നാല്‍ ഇന്ത്യന്‍ എന്നാക്കാം. അങ്ങനെ ഇന്ത്യന്‍ എന്ന പേരില്‍ സങ്കുചിതവും ഹിംസാത്മകവുമായ ഹിന്ദുത്വവാദത്തെ മറ്റു മതസ്വത്വങ്ങളുടെ മുന്നില്‍ നിര്‍ത്തിയിട്ട് മുസ്ലീം വ്യക്തിനിയമം, ന്യൂനപക്ഷ സംവരണം തുടങ്ങിയ തത്വങ്ങള്‍ അട്ടിമറിക്കുക. ഹിറ്റ്‌ലര്‍ അയഥാര്‍ഥവും സങ്കുചിതവുമായ ജര്‍മന്‍ സ്വത്വം എന്ന ഫാസിസ്റ്റ് സങ്കല്പം ഉപയോഗിച്ചുകൊണ്ട് ജൂതരേയും ജിപ്‌സികളെയും വംശഹത്യ ചെയ്തതുപോലെ.

ഹിന്ദുത്വഭീകരവാദത്തിന്റെ യഥാര്‍ഥ ശത്രു മുസ്ലീങ്ങളല്ല. മറിച്ച് അവരുടെ ലക്ഷ്യം ഇന്ത്യയിലെ മതേതര ജനാധിപത്യവും മതേതരദേശീയതയുമാണെന്ന് ഗിറ്റിന്‍ഗര്‍ ഇങ്ങനെ കാര്യകാരണസഹിതം സമര്‍ഥിക്കുന്നു. അങ്ങനെ ഇന്ത്യയുടെ ചിരപുരാതനമായ സനാതന തത്വങ്ങള്‍ക്കെതിരെ തന്നെയാണ് ഹിന്ദുത്വഭീകരവാദികളും അവരുടെ നാനാവിധ സംഘടനകളും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി ഇപ്പറഞ്ഞ മതേതരദേശീയതയോ അല്ലെങ്കില്‍ ബി ജെ പി അവകാശപ്പെടുന്നതുപോലെ സാംസ്‌കാരിക ദേശീയതയോ ആണ് തങ്ങളുടെ അടിസ്ഥാനമെന്ന് ഹിന്ദുത്വവാദികള്‍ കരുതുന്നുണ്ടെങ്കില്‍ വര്‍ഗീയവിഭജനവും സാമുദായിക ലഹളയുമുണ്ടാക്കുന്ന തരത്തിലുള്ള വാക്കുകളും പ്രവര്‍ത്തികളും അവരില്‍ നിന്നുമുണ്ടാകാന്‍ പാടില്ല എന്നുകൂടി ഗിറ്റിന്‍ഗര്‍ പറയുന്നു. പക്ഷേ ഇവ രണ്ടുമില്ലെങ്കില്‍ പിന്നെ സംഘപരിവാരം തന്നെയുണ്ടാവില്ലല്ലോ!....

ഹിന്ദുക്കള്‍ ഭീകരവാദികളാവില്ല എന്ന ഹിന്ദുത്വവാദികളുടെ ബാലിശമായ വാദത്തെയും ഗിറ്റിന്‍ഗര്‍ തള്ളിക്കളയുന്നു. ലോകത്തൊരുവര്‍ഗവും അങ്ങനെ ഹിംസക്കെതിരെ ജനിതകമായി പ്രതിരോധശേഷിയുള്ളവരല്ലെന്നവര്‍ വ്യക്തമാക്കുന്നു. ബുദ്ധമതക്കാരുടെ അരാധനാപാത്രമായ ബോധിവൃക്ഷം വെട്ടിമുറിച്ചത് ഒരു ഹിന്ദുരാജാവായിരുന്നു. മിഹിരകുലന്‍ എന്നൊരു ശൈവഭക്തനായ ഹിന്ദു രാജാവാണ് പതിനായിരക്കണക്കിന് ബുദ്ധഭിക്ഷുക്കളെയാണ് ശൂലത്തില്‍ തറച്ച് കൊന്നത്. മഹാത്മാഗാന്ധിയെ കൊന്ന ഭീകരനാരാണ്? ഗോഡ്‌സെ ഹിന്ദുത്വവാദിയായിരുന്നു. ഇനി ഗുജറാത്തിലെ വംശഹത്യയ്ക്ക് നേതൃത്വം കൊടുത്ത മോഡിയെയും പ്രവീണ്‍ തൊഗാഡിയെയും മറ്റും സംഘപരിവാരം പരസ്യമായി തള്ളിപറയുമോ? രണ്ടായിരം ആളുകളെ പൈശാചികമായി കൊന്നുതള്ളിയ, ഒരു സമൂഹത്തെ ഒറ്റ ദിവസംകൊണ്ട് ഒന്നുമല്ലാതാക്കിയ 2001 ലെ ഗുജറാത്ത് വംശഹത്യയിലും വലിയൊരു ഭീകരത സമീപകാല ഇന്ത്യ കണ്ടിട്ടില്ല. അതിനു കാരണക്കാരായവര്‍ തങ്ങള്‍ക്ക് ഭീകരാവാന്‍ പറ്റില്ലെന്ന് പറയുന്നത് താന്‍ കുഞ്ഞാടാണെന്ന് ചെന്നായ് വിളിച്ചു പറയുന്നതുപോലത്തെ കാപട്യവും അപഹാസ്യതയുമാണ്.

*
മുഹമ്മദ് ഫക്രുദ്ദീന്‍ അലി ജനയുഗം 20 ഒക്ടോബര്‍ 2011

6 comments:

വര്‍ക്കേഴ്സ് ഫോറം said...

പാകിസ്ഥാന്‍ നശിക്കുകയാണെങ്കില്‍ അതിനു കാരണം ഇസ്ലാമിക വര്‍ഗീയതയും ഭീകരവാദവുമായിരിക്കും. ഇന്ത്യയുടെ കാര്യത്തില്‍ അത് ഹൈന്ദവ വര്‍ഗീയതയും ഹിന്ദുത്വ ഭീകരവാദവും ആയിരിക്കും. മെക്ക മസ്ജിദ്, മാല്‌ഗോണ്‍, സംജോദ എക്‌സ്പ്രസ് ഭീകരാക്രമണങ്ങളില്‍ മുഖ്യപ്രതികളായ സ്വാമി അസീമാനന്ദ, ഇന്ദ്രേഷ്‌കുമാര്‍, സ്വാമിനി പ്രഗ്യാസിംഗ് ടാക്കൂര്‍ തുടങ്ങിയവര്‍ നമുക്ക് തരുന്ന സൂചനയിതാണ്. 2001 ലെ ഗുജറാത്ത് വംശഹത്യയും ഗോധ്രാകേസിലെ കോടതിവിധിയിലെ പിഴവുകളും ഹരേണ്‍ പാണ്ഡ്യക്കേസിലെ കോടതിവിധിയുമെല്ലാം ഇത്തരം ഒരു ആപല്‍ സൂചന അര്‍ഥശങ്കകള്‍ക്കിടയില്ലാതെ നല്‍കികഴിഞ്ഞു. ഇക്കഴിഞ്ഞ ദിവസം പ്രശാന്ത് ഭൂഷണുനേരെ നടന്ന ആക്രമണം ഇതിനടിവരയിടുന്നു. ഇവിടെയാണ് ജൂലി ഗിറ്റിന്‍ഗര്‍ എന്ന മതപണ്ഡിതയുടെ ഹിന്ദുത്വ ഭീകരവാദത്തെക്കുറിച്ച് ഒരു നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാകുന്നത്. കാനഡയിലെ മാക്ഗില്‍ യൂണിവേഴ്‌സിറ്റിയിലെ മതപഠനവിഭാഗത്തില്‍ പഠിപ്പിക്കുകയാണ് ഗിറ്റിന്‍ഗര്‍. 'ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍' വീക്ക്‌ലിയില്‍ അടുത്തിടെ 'കാവിഭീകരത' എന്ന പേരില്‍ അവര്‍ ശ്രദ്ധേയമായ ഒരു ചെറുപഠനം പ്രസിദ്ധീകരിക്കുകയുണ്ടായി.

Unknown said...

എന്നാണ് നമ്മള്‍ ഈ ജനയുഗം പോലെയുള്ള പത്രങ്ങളിലെ ഫീച്ചര്‍ കടം എടുക്കാന്‍ തുടങ്ങിയത്?
ഇതില്‍ പറയുന്നതെല്ലാം നമ്മുടെ നേതാക്കന്മാര്‍ വര്‍ഷങ്ങളായി :" ന്യൂനപക്ഷ സംരക്ഷണത്തിന്റെ പേരില്‍ പറയുന്നതാണല്ലോ? "
നമുക്കെല്ലാം അറിയാമല്ലോ ന്യൂനപക്ഷത്തിന്റെ ഇന്നത്തെ ഭരണമുന്നണി യിലെ സ്ഥാനം . മലപ്പുറം എന്ന ജില്ല കേരളം മുഴുവന്‍ നിയന്ത്രിക്കുന്നു. അതും നമ്മുടെ പാര്‍ട്ടി സെക്രട്ടറി യുടെ അനുഗ്രാശിസ്സുകളോടെ.. എന്നിട്ടും തീരുന്നില്ലേ സഖാവേ ഈ ന്യൂനപക്ഷ പ്രേമം, ഇപ്പോള്‍ നമുക്ക് പഴയതുപോലെ അണികള്‍ ഇല്ലാ ഇല്ലാ എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല. എന്ത് കൊണ്ട് എന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? ഇതെല്ലാം താനേ ഉണ്ടായതല്ല രാഷ്ട്രീയ നേതാക്കന്മാര്‍ സൃഷ്ടിച്ചതാണ് ഈ സിസ്റ്റം.
മഹാ ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങളെ നിന്ദിച്ചു കൊണ്ട് " കോണ്‍ഗ്രസ്‌-ഉം ഇടതു പാര്‍ട്ടി കളും നടത്തുന്ന കപട ന്യൂനപക്ഷ സംരക്ഷണം " എന്ന വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ ഔട്പുട്ട് എന്ന് മാത്രം ആണ് ഈ ഒരു പോസ്ട്. ഇത്രയും നാള്‍ കേന്ദ്രവും - കേരളവും ഭരിച്ച എല്ലാ നാറികളും ന്യൂനപക്ഷത്തിനെ ഉന്നമനതിനല്ലാതെ ബാക്കി ഉള്ളവരുടെ കാര്യത്തിനു വേണ്ടി എന്താ ചെയ്തത്? ഈഴവ സമുദായം വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ഒരുമിച്ചപ്പോള്‍ ഭയന്ന് പോയ രണ്ടു മുന്നണികളെയും നമ്മള്‍ അന്ന് കണ്ടു. ചങ്ങനാശ്ശേരി യിലും ശിവഗിരിയിലും , മെത്രാന്മാരുടെ അടുത്തും, മലപ്പുറത്തും പോകാതെ , ഈ രാഷ്ട്രീയ ശിഖണ്ടികള്‍ക്ക് ഏതെങ്കിലും ഒരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ പറ്റുമോ??

Unknown said...

പച്ചക്കള്ളം എഴുതുന്നതിനു ഉളുപ്പില്ലേ സഖാക്കളേ . ഇന്ദ്രേഷ് കുമാര്‍ ഏതു കേസിലാണു മുഖ്യ പ്രതി ? ഒന്നു പറഞ്ഞേ

ഗുജറാത്തിലെവിടെയാ 2000 പേര്‍ മരിച്ചത് ? പാലൊളി മുഹമംദു കുട്ടിക്ക് അത് 3000 ആയിരുന്നു. ഉള്ളതു പറഞ്ഞ് ലേഖനം എഴുതൂ സഖാക്കളേ .

Anonymous said...

ഭാരതത്തില്‍ നടന്ന ഇസ്ലാമിക ഭീകര ആക്രമണങ്ങള്‍ എഴുതാന്‍ തുടങ്ങിയാല്‍ മിനിമം പത്തു ബ്ലോഗും ആയിരക്കണക്കിനു പേജുകളും എങ്കിലും വേണ്ടി വരും. തൊഴിലാളികള്‍ക്ക് വലിയ തൊഴിലോന്നുമില്ലെങ്കില്‍ ശ്രമിക്കാം.

nalan::നളന്‍ said...

ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ഭീകരപ്രവര്‍ത്തനം നടത്തിയിട്ടുള്ളത് ഹിന്ദുതീവ്രവാദികള്‍ തന്നെയല്ലേ, അതു വച്ചു നോക്കുമ്പോള്‍ ഇസ്ലാം ഭീകരത എന്തോന്ന് ?

മനു. ആര്‍. ചന്ദ്രന്‍ said...

"മിഹിരകുലന്‍ എന്നൊരു ശൈവഭക്തനായ ഹിന്ദു രാജാവാണ് പതിനായിരക്കണക്കിന് ബുദ്ധഭിക്ഷുക്കളെയാണ് ശൂലത്തില്‍ തറച്ച് കൊന്നത്".
എവിടുന്നാ സുഹൃത്തുക്കളെ ചരിത്രം പഠിച്ചത് ? മിഹിരകുലന്‍, ഹൂണന്മാര്‍ എന്ന് ചരിത്രത്തില്‍ അറിയപ്പെടുന്ന മംഗോളിയന്‍ വംശജരും പേര്‍ഷ്യ വഴി ഗന്ധരത്തെയും ഇന്ത്യയെയും ആക്രമിക്കുകയും ഗുപ്തന്മാരുടെ അവസാനഘട്ടത്തില്‍ എ ഡി 500 ല്‍ ഭരണം കരസ്ഥമാക്കുകയും ചെയ്ത തോരമാനന്‍ എന്ന രാജാവിന്റെ പുത്രനാണ്. ജീവിത കാലത്തൊരിക്കലും അദ്ദേഹം ഹിന്ദുവായിരുന്നില്ല.