
ബാങ്കുവായ്പകള്‍ക്കു പുറമെ കഴുത്തറുപ്പന്‍ പലിശ ഈടാക്കുന്ന ഹുണ്ടികക്കാരില്‍നിന്നും ഇവര്‍ കടം വാങ്ങുന്നു. 25 ശതമാനം വരെയാണ് ഇത്തരക്കാര്‍ ഈടാക്കുന്ന പലിശ. ഒരിക്കലും ബാധ്യതകള്‍ കുറയുന്നേയില്ല. പരുത്തിയുടെ വില കുറയുമ്പോള്‍ കര്‍ഷകന്റെ കടം കൂടിവരുന്നു. രാജ്യം ഉയര്‍ന്ന സാമ്പത്തികവളര്‍ച്ച നേടിയതായി തുടരെ പ്രഖ്യാപനങ്ങള്‍ വരുമ്പോഴും വിദര്‍ഭയിലെ നാല്‍പ്പതുലക്ഷത്തിലധികം വരുന്ന പരുത്തിക്കര്‍ഷകര്‍ ദിവസം 100 രൂപപോലും വരുമാനം ലഭിക്കാതെ ജീവിതപ്രയാസങ്ങള്‍ നേരിടുകയാണ്. കയറ്റുമതി നിരോധിച്ചത് കര്‍ഷകരുടെ ദുരിതം ഇരട്ടിയാക്കി. ലോകകമ്പോളത്തില്‍ ഇന്ത്യന്‍ പരുത്തിക്ക് ആവശ്യക്കാര്‍ യഥേഷ്ടം ഉള്ളപ്പോഴാണ് യുപിഎ സര്‍ക്കാര്‍ കയറ്റുമതി നിരോധിച്ചത്. ടെക്സ്റ്റൈല്‍ കുത്തകകളാണ് കയറ്റുമതി നിരോധനത്തിന് പിന്നില്‍ . ചില കേന്ദ്രമന്ത്രിമാര്‍ക്ക് ഈ ടെക്സ്റ്റൈല്‍ ലോബിയുമായി ബന്ധമുണ്ടെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്.
കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ നവഉദാരവല്‍ക്കരണ നയങ്ങളാണ് രാജ്യത്തെ കര്‍ഷകന്റെ നട്ടെല്ലൊടിക്കുന്നത്. കോര്‍പറേറ്റ് പിണിയാളരും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ദാസന്മാരുമായ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ രാജ്യത്തെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്നാണ് കര്‍ഷക ആത്മഹത്യ പെരുകുന്നതിലൂടെ വ്യക്തമാകുന്നത്.
രാസവളത്തിന്റെ അമിതമായ വിലവര്‍ധനയും കര്‍ഷകരുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. രാസവള വില നിയന്ത്രണാധികാരം കമ്പനികള്‍ക്ക് വിട്ടുകൊടുത്തതോടെ അവര്‍ തോന്നുന്ന രീതിയില്‍ വില വര്‍ധിപ്പിക്കുകയാണ്. യൂറിയ ഉള്‍പ്പെടെയുള്ള വളങ്ങളുടെ വില അടുത്തവര്‍ഷം മുതല്‍ ക്രമാതീതമായി ഉയരുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. യൂറിയയുടെ വില നിയന്ത്രണം 2012 മാര്‍ച്ചോടെ പൂര്‍ണമായും എടുത്തുകളയാനാണ് സര്‍ക്കാര്‍നീക്കം. ഇക്കാര്യം ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. കര്‍ഷകരെ മാത്രമല്ല, രാജ്യത്തെ പാവപ്പെട്ട എല്ലാ വിഭാഗം ജനങ്ങളെയും ദ്രോഹിക്കുന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്.
വിലക്കയറ്റം, സബ്സിഡി നിര്‍ത്തലാക്കല്‍ , പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണം തുടങ്ങി മുതലാളിത്തത്തിന്റെ തീട്ടൂരമനുസരിച്ചുള്ള സകല ജനവിരുദ്ധ പദ്ധതികളും ഒന്നൊന്നായി നടപ്പാക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ സമ്പത്തില്‍ കണ്ണുവയ്ക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. ഇങ്ങനെ മന്‍മോഹന്‍ സിങ്ങിന്റെ ഓരോ നടപടിയും രാജ്യത്തെ സാധാരണക്കാരന്റെ ജീവിതം വഴിമുട്ടിക്കുന്നതാണ്. അഴിമതിയും കെടുകാര്യസ്ഥതയും ഒരുവശത്ത്. വിലക്കയറ്റവും ജനദ്രോഹ നടപടികളും മറുവശത്ത്. രാജ്യത്തെ ജനങ്ങളുടെ ക്ഷമയ്ക്ക് പരിധിയുണ്ടെന്ന് തന്റെ യജമാനന്മാരായ അമേരിക്കയില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍നിന്നെങ്കിലും മന്‍മോഹന്‍ സിങ് പഠിക്കണം. അല്ലെങ്കില്‍ അതിരൂക്ഷമായ പ്രക്ഷോഭത്തിനായിരിക്കും രാജ്യം സാക്ഷ്യംവഹിക്കുക.
*****
ദേശാഭിമാനി മുഖപ്രസംഗം 31102011
1 comment:
രാജ്യത്തെ കര്‍ഷക ആത്മഹത്യയെക്കുറിച്ച് ഭീതിദമായ കണക്കാണ് പുറത്തുവരുന്നത്. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുപ്രകാരം 1995 മുതല്‍ 2010 വരെ 2,56,913 കര്‍ഷകരാണ് കടം കയറി ഗത്യന്തരമില്ലാതെ ആത്മഹത്യചെയ്തത്. 2010ല്‍ 15,964 പേര്‍ ജീവനൊടുക്കി. ആത്മഹത്യയുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നിട്ടും കേന്ദ്ര യുപിഎ സര്‍ക്കാരിന് നോക്കുകുത്തിയുടെ റോള്‍ മാത്രമാണുള്ളതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടും നല്‍കുന്ന വസ്തുത. ആത്മഹത്യകളെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തി റിപ്പോര്‍ട്ടുകള്‍ മുറയ്ക്ക് സമര്‍പ്പിക്കുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന നടപടികളൊന്നും കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും ഭാഗത്തുനിന്നുണ്ടാകുന്നില്ല. മറിച്ച് അവരുടെ ജീവിതം കൂടുതല്‍ ദുരിതമയമാക്കുന്ന നടപടികള്‍ അനുസ്യൂതം നടപ്പാക്കുകയുമാണ്. കര്‍ഷക ആത്മഹത്യകളില്‍ മൂന്നില്‍ രണ്ടും അഞ്ച് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര, കര്‍ണാടകം, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ . കടവും നഷ്ടവും കാരണം കര്‍ഷകര്‍ കൃഷിയില്‍നിന്ന് വിടവാങ്ങുമ്പോഴും ആത്മഹത്യയുടെ തോത് കൂടുന്നത് ആശങ്കയുണര്‍ത്തുന്നതാണ്.
Post a Comment