Thursday, October 6, 2011

ചരിത്രത്തിനു മുമ്പേ നടന്ന പ്രതിഭ

സാങ്കേതിക വിദ്യയ്ക്ക് എങ്ങനെ മനുഷ്യജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത അതുല്യ പ്രതിഭയായിരുന്നു അന്തരിച്ച സ്റ്റീവ് ജോബ്സ്.

വിവര സാങ്കേതിക രംഗത്തെ നിര്‍ണ്ണായക ചുവടുവെപ്പുകളിലൊന്നായിരുന്ന കമ്പ്യൂട്ടറിനെ കൂടുതല്‍ ജനകീയമാക്കിയതില്‍ സ്റ്റീവിന്റെ പങ്ക് വളരെ വലുതാണ്. രണ്ടുമുറികളില്‍ കൊള്ളാവുന്ന ഭീമന്‍ യന്ത്രം മൊബൈലുകളില്‍പോലും ഉപയോഗിക്കാന്‍ തക്കരീതിയിലേക്ക് രൂപപ്പെടുത്തിയതില്‍ ആപ്പിളിനും സ്റ്റീവ് ജോബ്സിനും നിര്‍ണ്ണായക പങ്കുണ്ട്. ഇത്തരത്തില്‍ കമ്പ്യൂട്ടറുകളുടെ വളര്‍ച്ചയിലും വികാസത്തിലും നിര്‍ണായകമായ പങ്ക് വഹിച്ച സ്ഥാപനമാണ് ആപ്പിള്‍ . പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ ആദ്യമായി രംഗത്തിറക്കിയത് ആപ്പിളാണ്. സ്റ്റിവ് ജോബ്സ് ആപ്പിളിന്റെ തലപ്പത്തിരുന്നപ്പോഴാണ് കമ്പനി ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായി വളര്‍ന്നത്. 15 വര്‍ഷം ആപ്പിളിന്റെ തലപ്പത്തിരുന്ന സ്റ്റീവ് ജോബ്സ് പേഴ്സണല്‍ കമ്പ്യൂട്ടറിനു പുറമെ മാക്ക്, ഐ പാഡ്, ഐ ഫോണ്‍ , ഐ പോഡ് തുടങ്ങിയ നൂതന സംവിധാനങ്ങളും രംഗത്തിറക്കി ലോകത്തെ അത്ഭുതപ്പെടുത്തി. 1976ല്‍ സ്റ്റീവ് വോസ്നിയാക്കി, മൈക്ക് മര്‍ക്കുല എന്നിവര്‍ക്കൊപ്പമാണ് സ്റ്റീവ് ജോബ്സ് ആപ്പിളിന് തുടക്കം കുറിച്ചത്. പേഴ്സണല്‍ കമ്പ്യൂട്ടറുകളുടെയും മൊബൈല്‍ ഫോണുകളുടെയും ലോകത്തെ അടിമുടി മാറ്റിമറിച്ച കമ്പനിയായി സ്റ്റീവ് ജോബ്സിന്റെ നേതൃത്വത്തില്‍ ആപ്പിള്‍ മാറി. ഇതോടെ വിനോദ വ്യവസായത്തിന്റെയും ടെക്ലോകത്തിന്റെയും

ആശയവിനിമയത്തിന്റെയും അടിത്തറതന്നെ സ്റ്റീവ് ജോബ്സും ആപ്പിളും പുനര്‍നിര്‍ണ്ണയിച്ചു. 1985ല്‍ അധികാര വടംവലിയെ തുടര്‍ന്ന് ആപ്പിളില്‍ നിന്നും പുറത്താക്കപ്പെട്ട അദ്ദേഹം 1997ല്‍ കമ്പനി മേധാവിയായാണ് തിരിച്ചെത്തിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ ആപ്പിളിന്റെ മാത്രമല്ല കമ്പ്യൂട്ടര്‍ , മൊബൈല്‍ ഫോണ്‍ രംഗത്തെയും മാറ്റത്തിന്റെ കാലമായിരുന്നു. ആപ്പിളില്‍ നിന്ന് പുറത്തായ കാലത്ത് കമ്പ്യൂട്ടര്‍ പ്ലാറ്റ്ഫോമായ നെക്സ്റ്റും ആനിമേഷന്‍ കമ്പനിയായ പിക്സറും ആരംഭിച്ചു.

സ്റ്റീവ് ജോബസിന്റെ പ്രധാന 10 കണ്ടെത്തലുകള്‍

1) ആപ്പിള്‍1(1976)- കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍മാര്‍ക്കായി വികസിപ്പിച്ചെടുത്ത കമ്പ്യൂട്ടര്‍ .

2) ആപ്പിള്‍2(1977)- നല്ല സ്വീകാര്യത ലഭിച്ച ആദ്യത്തെ പേഴ്സണല്‍ കമ്പ്യൂട്ടര്‍ .

3) ലിസ(1983)- വ്യാവസായികാടിസ്ഥാനത്തില്‍ വന്‍ സ്വീകാര്യത ലഭിച്ച കമ്പ്യൂട്ടര്‍ . മൗസ് ഉപയോഗിച്ചു

4) മാക്കിന്റോഷ്(1984)- കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ വിപ്ലവം സൃഷ്ടിച്ച ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ്(ജിയുഐ)

5) നെസ്റ്റ് കമ്പ്യൂട്ടര്‍(1989)- ആപ്പിളില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ ജോബ്സ് വികസിപ്പിച്ചെടുത്ത കമ്പ്യൂട്ടര്‍ . ലോകത്തിലെ ആദ്യത്തെ വെബ് ബ്രോസര്‍ കമ്പ്യൂട്ടര്‍ .

6) ഐമാക്(1998)- 1996ല്‍ ആപ്പിളില്‍ തിരിച്ചെത്തിയ ശേഷമുള്ള ജോബ്സിന്റെ പ്രധാന കണ്ടുപിടുത്തങ്ങളിലൊന്ന്. ഇന്റര്‍നെറ്റ് സംവിധാനത്തോടെയുള്ള കമ്പ്യൂട്ടര്‍ .

7) ഐ പോഡ്(2001)- ഹാര്‍ഡ് ഡ്രൈവ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ മ്യൂസിക് പ്ലയര്‍ .

8) ഐ ടൂണ്‍സ് സ്റ്റോര്‍(2003)- പാട്ടുകളും മറ്റും സൗകര്യപൂര്‍വം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാവുന്ന ഡിജിറ്റല്‍ മ്യൂസിക് പ്ലയര്‍ .

9) ഐ ഫോണ്‍(2007)- കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ വിപ്ലവം സൃഷ്ടിച്ച മാകിന്റോഷ് സംവിധാനം ഫോണില്‍ ഉപയോഗിച്ച് പുതുയുഗം തീര്‍ത്ത സ്റ്റീവിന്റെ കണ്ടുപിടിത്തം.

10) ഐ പാഡ്(2010)- ലോകവിപണിയില്‍ വന്‍ വിജയമായ ടാബ്ലറ്റ് കമ്പ്യൂട്ടര്‍ .

1996ല്‍ നെക്സ്റ്റിനെ ആപ്പിള്‍ സ്വന്തമാക്കിയതോടെയാണ് സ്റ്റീവ് ജോബ്സ് ആപ്പിളില്‍ തിരിച്ചെത്തുന്നത്. നെക്സ്റ്റില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികതയാണ് ആപ്പിളിന്റെ കുതിപ്പിന് കാരണമായതെന്നും കമ്പനി തന്നെ പുറത്താക്കിയില്ലായിരുന്നെങ്കില്‍ തനിക്ക് ഇതൊന്നും വികസിപ്പിക്കാനാകില്ലായിരുന്നെന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ലൂക്കാസ് ഫിലിംസിനെ സ്വന്തമാക്കിയ ജോബ്സ് പിക്സറിനെ പിക്സര്‍ ആനിമേഷന്‍ സ്റ്റുഡിയോയാക്കി.

പിക്സറിനെ പിന്നീട് വാള്‍ട്ട് ഡിസ്നി കമ്പനി ഏറ്റെടുത്തു. 1955ല്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ അബ്ദുല്‍ ഫത്താഹ് ജന്‍ഡാലിയുടെയും ജൊവാന്റെയും മകനായി ജനിച്ച സ്റ്റീവ് ജോബ്സിനെ പോള്‍ ജോബ്സ് ക്ലാര ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു. ഉറങ്ങാന്‍ സ്ഥലമില്ലാതിരുന്നതിനാല്‍ കൂട്ടുകാരുടെ മുറിയില്‍ അന്തിയുറങ്ങിയും നിത്യവൃത്തിയ്ക്കായി കൊക്കക്കോളയുടെ കാലിക്കുപ്പികള്‍ ശേഖരിച്ചും ഹരേകൃഷ്ണ ക്ഷേത്രത്തിലെ സൗജന്യ ഭക്ഷണം കഴിച്ചും കടന്നുപോയ ഒരുകാലത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പിന്നീട് കാലിഗ്രാഫി പഠിക്കാന്‍ റീഡ് കോളേജില്‍ ചേര്‍ന്നതാണ് വഴിത്തിരിവായത്. ഇരുപതാം വയസില്‍ കൂട്ടുകാര്‍ക്കൊപ്പം മാതാപിതാക്കളുടെ ഗാരേജില്‍ തുടങ്ങിയ ആപ്പിള്‍ 10 വര്‍ഷം കൊണ്ട്

20ലക്ഷം ഡോളര്‍ ആസ്തിയും 4000 ജീവനക്കാരുമുള്ള കമ്പനിയായി വളര്‍ന്നു. 2003മുതല്‍ ജോബ്സ് അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. എന്നാല്‍ അര്‍ബുദരോഗത്തെ മറികടന്നുകൊണ്ടുള്ള കണ്ടുപിടിത്തങ്ങളുമയി അദ്ദേഹം ലോകംകീഴടക്കുന്നതാണ് പിന്നീട് കണ്ടത്. 2009ല്‍ കരള്‍മാറ്റ ശസ്ത്രകൃയയെ തുടര്‍ന്ന് ദീര്‍ഘകാലം വിശ്രമത്തില്‍ പോകേണ്ടിവന്നതുമുതല്‍ അദ്ദേഹം ആപ്പിളിന്റെ നിത്യപ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണസമയ ഇടപെടല്‍ കുറച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആപ്പിള്‍ പുറത്തിറക്കിയ സമാനതകളില്ലാത്ത ഉല്‍പ്പന്നങ്ങള്‍ ചരിത്രത്തില്‍ ഇടംപിടിച്ചിരുന്നു. 2011 ആഗസ്ത് 24ന് ആപ്പിളിന്റെ സിഇഒ സ്ഥാനം ടിം കുക്കിനെ ഏല്‍പിച്ച് കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള അദ്ദേഹത്തിന്റെ പിന്‍മാറ്റം ഒരുയുഗത്തിന്റെ അവസാനമായിരുന്നു. മരണം വരെ കമ്പനിയുടെ ചെയര്‍മാനായി സേവനമനുഷ്ഠിച്ച അദ്ദേഹം ചരിത്രത്തിന് മുമ്പേ നടന്ന അതുല്യ പ്രതിഭയായിരുന്നു.

*
ശരത് കടപ്പാട്: ദേശാഭിമാനി

3 comments:

വര്‍ക്കേഴ്സ് ഫോറം said...

സാങ്കേതിക വിദ്യയ്ക്ക് എങ്ങനെ മനുഷ്യജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത അതുല്യ പ്രതിഭയായിരുന്നു അന്തരിച്ച സ്റ്റീവ് ജോബ്സ്.

Anees said...

എതിരാളികള്‍ പോലും ബഹുമാനിക്കുന്ന സിലിക്കണ്‍ വാലിയുടെ ഇതിഹാസത്തിന്‌ വിട!

മലമൂട്ടില്‍ മത്തായി said...

Well it is surprising that the communists are calling Jobs the best technologist ever lived.

Did you folks forget the fact that iphones and ipads are manufactured in factories with deplorable working conditions?

I guess money cures all ills, even for the communists.