Thursday, October 13, 2011

നിയമവാഴ്ച അട്ടിമറിക്കുന്ന ഭരണം

കേരളത്തിലെ വലതുപക്ഷശക്തികളുടെ ശക്തിസ്രോതസ്സും നേതാവും പ്രതിരോധകവചവുമാണ് മലയാള മനോരമ. ഇടതുപക്ഷ, പുരോഗമനശക്തികളെ ഗീബല്‍സുപോലും തോറ്റുപോകുന്ന തരത്തില്‍ ആക്ഷേപിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന പത്രം. ആ പത്രം ഉയര്‍ത്തിക്കാട്ടിയാണ് കഴിഞ്ഞദിവസം നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടിക്കായി പ്രതിപക്ഷം സമരം നടത്തിയത്. ഉമ്മന്‍ചാണ്ടിയെ സംബന്ധിച്ച് പത്രമുത്തശ്ശിയല്ല, രാഷ്ട്രീയമാതാവ് തന്നെയാണല്ലോ ആ പത്രം. ആ പത്രത്തിന്റെ ഒന്നാംപേജില്‍ പ്രാധാന്യത്തോടെ അടിച്ചുവന്ന ചിത്രം കോഴിക്കോട് പൊലീസ് അസിസ്റ്റന്റ് കമീഷണര്‍ രാധാകൃഷ്ണപിള്ള വിദ്യാര്‍ഥികള്‍ക്കുനേരെ, മര്‍ദനമേറ്റ് നിലത്തുവീണ് മുദ്രാവാക്യം മുഴക്കുന്നവരുടെനേരെ വെടിയുതിര്‍ക്കുന്നതിന്റെയാണ്. താന്‍ മേലോട്ടല്ല, വിദ്യാര്‍ഥികള്‍ക്കു നേര്‍ക്കുതന്നെയാണ് വെടിവച്ചതെന്ന്, അത് ആരുടെമേലും കൊള്ളാത്തതിലെ ഇച്ഛാഭംഗത്തോടെയെന്ന വണ്ണം അയാള്‍ പ്രതികരിച്ചതും ആ ചിത്രത്തോടൊപ്പമുണ്ട്.

കോഴിക്കോട് വെടിവയ്പ് നീതിരഹിതമാണെന്ന് സമ്മതിക്കാന്‍ മനോരമപോലും നിര്‍ബന്ധിതമായെന്നത് സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു. സംഭവസ്ഥലത്ത് വന്നിറങ്ങിയ ഉടന്‍ സര്‍വീസ് റിവോള്‍വറുപയോഗിച്ച് ഭ്രാന്തമായി വെടിയുതിര്‍ക്കുകയായിരുന്നു ആ പിള്ള. ആ പിള്ളയാകട്ടെ സ്വഭാവത്തില്‍ ബാലകൃഷ്ണപിള്ളയെവരെ തോല്‍പ്പിക്കുന്നയാളാണത്രെ. വ്യാജമദ്യക്കാരുടെ അച്ചാരം വാങ്ങി പണക്കാരനായ, അതിക്രമം പതിവാക്കിയ, കുറ്റകൃത്യങ്ങള്‍ക്ക് അഭിസാരികമാരെ കസ്റ്റഡിയിലെടുത്താല്‍ രണ്ടോ മൂന്നോ ദിവസം സ്വന്തം ക്വാര്‍ട്ടേഴ്സില്‍ പാര്‍പ്പിച്ചശേഷം പറഞ്ഞുവിടുന്നവനുമെന്നെല്ലാം ആരോപിക്കപ്പെടുന്ന ദേഹം. ലോ ആന്‍ഡ് ഓഡര്‍ വിഭാഗത്തില്‍ പറ്റില്ലെന്നുകണ്ട് വേറെ വിഭാഗത്തിലാക്കിയിരുന്ന ടിയാനെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ കോഴിക്കോട്ടേക്ക് പ്രധാന ചുമതല നല്‍കി നിയമിച്ചതിനുപിന്നിലും ലക്ഷ്യമില്ലാതില്ല. ഐസ്ക്രീം കേസില്‍ പുനരന്വേഷണം നടക്കുന്നത് കോഴിക്കോട് കേന്ദ്രീകരിച്ചാണല്ലോ. ആ കേസ് അന്വേഷിച്ചിരുന്നവരെ അവിടെനിന്ന് മനഃപൂര്‍വം മാറ്റിയപ്പോള്‍ പകരം കൊണ്ടുവന്നവരില്‍ പലരും ഈ പിള്ളയുടെ ജനുസ്സില്‍ പെട്ടവരാണ്. എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ ഉത്തരവനുസരിച്ചാണ് വെടിവച്ചതെന്ന് വെടിവച്ച ഉദ്യോഗസ്ഥനും ജില്ലാ മജിസ്ട്രേട്ട് കൂടിയായ കലക്ടറും പറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ , സംഭവസ്ഥലത്തേക്ക് നിയോഗിച്ചെന്ന് ജില്ലാഭരണകൂടം അവകാശപ്പെടുന്ന രണ്ട് റവന്യൂ ഉദ്യോഗസ്ഥരും പരസ്യമായി പറഞ്ഞത് സംഭവസമയത്ത് തങ്ങള്‍ അവിടെയുണ്ടായിരുന്നില്ലെന്നും വെടിവയ്ക്കാന്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്നുമാണ്. ഇക്കാര്യങ്ങള്‍ വ്യക്തമായ സാഹചര്യത്തിലാണ് വെടിവച്ച പൊലീസുദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത് സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടത്.

നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് കോഴിക്കോട് വെസ്റ്റ്ഹില്‍ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ നിയമവിരുദ്ധമായി പ്രവേശനം നല്‍കിയത് റദ്ദാക്കണമെന്നാവശ്യപ്പെടുകയും വിദ്യാര്‍ഥിക്ക് പ്രവേശനത്തിനര്‍ഹതയുള്ള ഏതെങ്കിലും സ്വാശ്രയ കോളേജില്‍ ചേര്‍ന്ന് പഠിക്കാന്‍ അവസരമൊരുക്കുന്നതിനെ അനുകൂലിക്കുകയുമാണ് പ്രതിപക്ഷം ചെയ്തത്. സംഭവസ്ഥലം ഉള്‍ക്കൊള്ളുന്ന മണ്ഡലത്തിലെ എംഎല്‍എ എ പ്രദീപ് കുമാര്‍ ഇതുസംബന്ധിച്ച് അവതരിപ്പിച്ച അടിയന്തരപ്രമേയത്തിനുള്ള മറുപടിയില്‍ പക്ഷേ, മുഖ്യമന്ത്രി നിഷേധാത്മകവും നിരുത്തരവാദപരവുമായ സമീപനമാണ് സ്വീകരിച്ചത്. വെടിവയ്പ് തെറ്റായിപ്പോയെന്നോ, വെടിവച്ച ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുമെന്നോ പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. നിരായുധരായ വിദ്യാര്‍ഥികള്‍ക്കുനേരെ ഒരു ചട്ടവും പാലിക്കാതെ ഭ്രാന്തമായി നിറയൊഴിക്കുകയായിരുന്നു അസിസ്റ്റന്റ് കമീഷണര്‍ എന്ന് ഏറെക്കുറെ എല്ലാവരും സമ്മതിച്ചിട്ടുണ്ട്. നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം സ്വീകരിച്ച നിലപാടാണ് ശരിയെന്നും മുഖ്യമന്ത്രിയുടെ സമീപനം നിഷേധാത്മകമാണെന്നും വ്യക്തമായിരിക്കുന്നു. വിദ്യാര്‍ഥികളും മറ്റ് വിവിധ വിഭാഗമാളുകളും നടത്തുന്ന സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുകയാണ് യുഡിഎഫ് സര്‍ക്കാരിന്റെ നയമെന്നതിനാലാണ് കോഴിക്കോട് സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറാകാത്തത്. സര്‍ക്കാരിന്റെ ഈ നയം നടപ്പാക്കുന്ന "മാതൃകാ ഉദ്യോഗസ്ഥ"നാണെന്നതിനാലാണ് വെടിയുതിര്‍ത്ത ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാനും അന്വേഷണം നടത്താനും സന്നദ്ധമാകാതെ കടുംപിടിത്തം തുടര്‍ന്നത്.

നിര്‍മല്‍ മാധവിന് ഗവ. എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം നല്‍കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും താന്‍ എറ്റെടുക്കുന്നുവെന്നാണ് മുഖ്യമന്ത്രി സഭയ്ക്കകത്തും പുറത്തും പറഞ്ഞത്. പ്രവേശനം നല്‍കിയതാകട്ടെ പൂര്‍ണമായും നിയമലംഘനമാണെന്ന് മുഖ്യമന്ത്രി തന്നെ നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നു. ഇത് കുറേനാള്‍ കഴിഞ്ഞശേഷമുണ്ടായ സംഭവവികാസമല്ല. നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയത് തന്റെ നിര്‍ദേശപ്രകാരമാണെന്നും തനിക്കാണതിന്റെ പൂര്‍ണ ഉത്തരവാദിത്തമെന്നുമാണ് മുഖ്യമന്ത്രി ചൊവ്വാഴ്ച രാവിലെ നിയമസഭയില്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം രൂപീകരിച്ച ഔദ്യോഗികസമിതിയുടെ റിപ്പോര്‍ട്ട് ഇതേ ദിവസം ഏതാനും മണിക്കൂറുകള്‍ക്കകം പുറത്തുവന്നു. അതില്‍ പറയുന്നു പ്രവേശനം നിയമവിരുദ്ധമാണെന്ന്. അങ്ങനെവന്നാല്‍ ഭരണഘടനയിലും നിയമവാഴ്ചയിലും വിശ്വാസമുള്ള ഒരു മുഖ്യമന്ത്രി എന്താണ് ചെയ്യുക? എന്താണ് ചെയ്യേണ്ടത്? പ്രവേശനപരീക്ഷയില്‍ 22787-ാം റാങ്കുകാരനാണ് നിര്‍മല്‍ മാധവ്. അതുപ്രകാരം തേഞ്ഞിപ്പലത്ത് കലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ മാനേജ്മെന്റ് ക്വോട്ടയില്‍ ചേര്‍ന്നു. ഒന്നും രണ്ടും സെമസ്റ്റര്‍ പൂര്‍ത്തിയാക്കിയ ശേഷം അവിടെനിന്ന് ടിസി വാങ്ങി മറ്റൊരു സര്‍വകലാശാലയ്ക്ക് കീഴിലുള്ള പുന്നപ്രയിലെ സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ ഒന്നാംവര്‍ഷ സിവില്‍ എന്‍ജിനിയറിങ്ങിന് ചേരുന്നു. മാസങ്ങള്‍ക്കുശേഷം അവിടെനിന്ന് ടിസി വാങ്ങിപ്പിച്ച് കോഴിക്കോട് സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ ചേര്‍ക്കുന്നു- ആരാണ് ചേര്‍ക്കുന്നത്. മുഖ്യമന്ത്രിയുടെ തന്നെ അവകാശവാദം അംഗീകരിച്ചാല്‍ , ചേര്‍ക്കുന്നത് മുഖ്യമന്ത്രി തന്നെ. ചേര്‍ത്തതാകട്ടെ അഞ്ചാം സെമസ്റ്റര്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങിനും. അതിന് വഴിയൊരുക്കാന്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി ടോം ജോസിനെ മുഖ്യമന്ത്രി കരുവാക്കി. അല്‍പ്പകാലം മാത്രമാണ് ടോം ജോസ് ഐഎഎസ് ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായത്. ഈ ചെറിയ ഇടവേളയില്‍ ടോം ജോസിന് കലിക്കറ്റ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുടെ ചുമതല നല്‍കുന്നു. ഇങ്ങനെ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കലിക്കറ്റ് യൂണിവേഴ്സിറ്റി വിസിയും ഒരാള്‍ തന്നെയായ ഇടവേളയിലാണ് മുഖ്യമന്ത്രിയും അദ്ദേഹവും ഗൂഢാലോചന നടത്തി നിയമവിരുദ്ധമായി നിര്‍മല്‍ മാധവിനെ കോഴിക്കോട് സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ പ്രവേശിപ്പിക്കുന്നത്.

മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ മൂന്നും നാലും സെമസ്റ്റര്‍ പൂര്‍ത്തിയാക്കുകയോ പരീക്ഷ പാസാകുകയോ ചെയ്യാതെ, ആ കോഴ്സ് വിട്ട് മറ്റൊരു സര്‍വകലാശാലയില്‍ മറ്റൊരു കോഴ്സില്‍ പഠിച്ച വിദ്യാര്‍ഥിക്ക് അഞ്ചാം സെമസ്റ്റര്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങിന് പ്രവേശനം നല്‍കുക- പൊതുനിയമങ്ങള്‍ക്കുപുറമെ കലിക്കറ്റ് സര്‍വകലാശാല ചട്ടങ്ങള്‍ക്കും കടകവിരുദ്ധമാണിത്. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം രൂപീകരിച്ച വിദഗ്ധസമിതി തന്നെ അക്കാര്യം അടിവരയിട്ട് വ്യക്തമാക്കിയിരിക്കുന്നു. മൂന്നും നാലും സെമസ്റ്റര്‍ പഠിക്കുകയോ ഇന്റേണല്‍ പരീക്ഷയ്ക്ക് ഹാജരാകുകയോ ചെയ്യാത്തയാളാണ് നിര്‍മല്‍ മാധവ്. എന്‍ട്രന്‍സ് പരീക്ഷയില്‍ വളരെ പിറകിലുള്ള വിദ്യാര്‍ഥിയെ ഗവ. എന്‍ജിനിയറിങ് കോളേജില്‍ ചേര്‍ക്കുക മാത്രമല്ല, രണ്ട് സെമസ്റ്റര്‍ കടത്തി ചേര്‍ത്ത്, പ്രത്യേകമായി ഇന്റേണല്‍ പരീക്ഷ നടത്താനും ഉത്തരവിട്ടു. സര്‍വകലാശാലാചട്ടങ്ങള്‍ അട്ടിമറിക്കാന്‍ മുഖ്യമന്ത്രി തന്നെ ഉത്തരവിടുന്ന അസാധാരണ സംഭവമാണിവിടെ ഉണ്ടായത്. നിയമവാഴ്ചയെ പൂര്‍ണമായും അട്ടിമറിക്കുന്ന നടപടികളുടെ ഭാഗവും തുടര്‍ച്ചയുമാണിത്. നാലര മാസംകൊണ്ടു തന്നെ യുഡിഎഫ് സര്‍ക്കാരിന്റെ പൂച്ച് പുറത്തായിന്റെ അങ്കലാപ്പില്‍ എല്ലാ പ്രതിഷേധ സമരങ്ങളെയും അമര്‍ച്ച ചെയ്യാന്‍ പോലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. പോലീസുകാര്‍ക്ക് എന്തും ചെയ്യാനുള്ള ലൈസന്‍സാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്.

പാലക്കാട് ചന്ദ്രനഗറില്‍ ഒരു ചെറുപ്പക്കാരനെ കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലിട്ട് തല്ലിച്ചതച്ച് ജീവഛവമാക്കി. ഏറ്റവുമൊടുവില്‍ കെ സുധാകരന്‍ എം പിയുടെ ഗണ്‍മാനും കൂട്ടരും ചേര്‍ന്ന് നിരപരാധിയായ യുവാവിനെ പെരുമ്പാവൂര്‍ ബസ്സ്റ്റാന്റില്‍വെച്ച് തല്ലിക്കൊന്നു. നൂറുകണക്കിനാളുകളുടെ മുന്നിലിട്ട് പാമ്പിനെ തല്ലുംപോലെയാണ്, പോക്കറ്റടിക്കാരന്‍ എന്നാരോപിച്ച് നിരപരാധിയെ തല്ലിക്കൊന്നത്. തടയാനടുത്തവരെ, സുധാകരന്‍ എം പിയുടെ ഗണ്‍മാനാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. അങ്ങനെ സംസ്ഥാനത്താകെ ഗുണ്ടകളുടെ അഴിഞ്ഞാട്ടവും കൊലപാതകങ്ങളും അരങ്ങേറുന്നു. ഒരു ഭാഗത്ത് ഗുണ്ടാവിളയാട്ടവും കൊള്ളയും കൊലയും, അതിനെല്ലാം സഹായകമായ പോലീസ് നിലപാടും. മറുഭാഗത്ത് ജനകീയ സമരങ്ങള്‍ക്കുനേരെ ശത്രുപട്ടാളത്തോടെന്ന പോലെ പോലീസ് നടത്തുന്ന അഴിഞ്ഞാട്ടം. അതിനെല്ലാം പുറമെയാണ് കോഴിക്കോട് ജില്ലയിലെ ചില ഭാഗങ്ങളിലും കാസര്‍കോട് ജില്ലയിലാകെയും നടക്കുന്ന ലീഗിന്റെ അക്രമപേക്കൂത്തുകള്‍ .

മുസ്ലീംലീഗിന് സംസ്ഥാന ഭരണത്തില്‍ നിര്‍ണായക സ്ഥാനമുണ്ടെന്നതിന്റെ ഹുങ്കില്‍ ലീഗും എന്‍ഡിഎഫും ചേര്‍ന്ന് പല മേഖലകളിലും ഭീകര താണ്ഡവമാണ് നടത്തുന്നത്. വര്‍ഗീയാതിക്രമങ്ങള്‍ സൃഷ്ടിക്കാന്‍ മന:പൂര്‍വ്വമുള്ള ശ്രമമാണവര്‍ നടത്തുന്നത്. കാസര്‍ക്കോട് വെടിവെപ്പിനെ കുറിച്ചന്വേഷിച്ച നിസാര്‍ കമ്മീഷനെ പിരിച്ചുവിട്ടത് ലീഗിന്റെ സമ്മര്‍ദ്ദം കൊണ്ടാണ്. അത് മുസ്ലീംലീഗ് ക്രിമിനലുകള്‍ക്ക് വളമായി മാറിയതിന്റെ ദൃഷ്ടാന്തമാണ് കാസര്‍ക്കോട് ജില്ലയിലാകെ ഇപ്പോള്‍ കാണുന്നത്. നിയമവാഴ്ചയെ തകര്‍ക്കാനും ക്രമസമാധാനം തകര്‍ക്കാനും നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാരായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അതിവേഗം, ബഹുദൂരം അധ:പതിച്ചിരിക്കുന്നു. സര്‍ക്കാരിന്റെ ദുര്‍നയങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയതിന്റെ പേരില്‍ സംസ്ഥാനത്താകെ ആയിരക്കണക്കിന് വിദ്യാര്‍ഥികളെ പൈശാചികമായി തല്ലിച്ചതച്ചാണ് ഉമ്മന്‍ചാണ്ടി ഭരണം മുന്നോട്ടുപോകുന്നത്. ഈ കിരാത വാഴ്ചക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും ശബ്ദമുയര്‍ത്തണം.


*****


വി എസ് അച്യുതാനന്ദന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലെ വലതുപക്ഷശക്തികളുടെ ശക്തിസ്രോതസ്സും നേതാവും പ്രതിരോധകവചവുമാണ് മലയാള മനോരമ. ഇടതുപക്ഷ, പുരോഗമനശക്തികളെ ഗീബല്‍സുപോലും തോറ്റുപോകുന്ന തരത്തില്‍ ആക്ഷേപിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന പത്രം. ആ പത്രം ഉയര്‍ത്തിക്കാട്ടിയാണ് കഴിഞ്ഞദിവസം നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടിക്കായി പ്രതിപക്ഷം സമരം നടത്തിയത്. ഉമ്മന്‍ചാണ്ടിയെ സംബന്ധിച്ച് പത്രമുത്തശ്ശിയല്ല, രാഷ്ട്രീയമാതാവ് തന്നെയാണല്ലോ ആ പത്രം. ആ പത്രത്തിന്റെ ഒന്നാംപേജില്‍ പ്രാധാന്യത്തോടെ അടിച്ചുവന്ന ചിത്രം കോഴിക്കോട് പൊലീസ് അസിസ്റ്റന്റ് കമീഷണര്‍ രാധാകൃഷ്ണപിള്ള വിദ്യാര്‍ഥികള്‍ക്കുനേരെ, മര്‍ദനമേറ്റ് നിലത്തുവീണ് മുദ്രാവാക്യം മുഴക്കുന്നവരുടെനേരെ വെടിയുതിര്‍ക്കുന്നതിന്റെയാണ്. താന്‍ മേലോട്ടല്ല, വിദ്യാര്‍ഥികള്‍ക്കു നേര്‍ക്കുതന്നെയാണ് വെടിവച്ചതെന്ന്, അത് ആരുടെമേലും കൊള്ളാത്തതിലെ ഇച്ഛാഭംഗത്തോടെയെന്ന വണ്ണം അയാള്‍ പ്രതികരിച്ചതും ആ ചിത്രത്തോടൊപ്പമുണ്ട്.