Thursday, October 6, 2011

മന്ത്രിമാര്‍ കൊഴുക്കുന്നു ജനം മെലിയുന്നു

നാം ആഗ്രഹിക്കുന്ന തരത്തില്‍ നല്ല നിലയില്‍ ആയിരിക്കുകയില്ല എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ആ സ്ഥാപനത്തെ കടത്തിെന്‍റ കടുത്ത കാര്‍മേഘങ്ങളിലേക്ക് നിര്‍ഭയം പറത്തിക്കൊണ്ടിരുന്ന ധീര മനസ്കന്‍ നല്ല നിലയില്‍ത്തന്നെയാണ്. ഇപ്പോള്‍ വ്യോമഗതാഗതവകുപ്പ് കൈകാര്യം ചെയ്യുന്നത് പ്രഭുല്‍ പട്ടേല്‍ അല്ലെങ്കിലും 2009 മെയ് മാസത്തിനും 2011 ആഗസ്തിനും ഇടയ്ക്കുള്ള 28 മാസക്കാലത്തിനുള്ളില്‍ അദ്ദേഹം ദിനംപ്രതി 5 ലക്ഷം രൂപ വീതം തന്റെ ആസ്തിയിലേക്ക് കൂട്ടിച്ചേര്‍ത്തുകൊണ്ടിരുന്നു. ഇത് അദ്ദേഹം തന്നെ പറയുന്ന കണക്കനുസരിച്ചുള്ളതാണ് എന്നതിനാല്‍ കുറഞ്ഞ കണക്കായിരിക്കും. ഇങ്ങനെയുള്ള കാര്യങ്ങളില്‍ മന്ത്രിമാര്‍ വളരെ മിതഭാഷികളാണല്ലോ. എന്നാല്‍ , ഔദ്യോഗിക കണക്കുകളില്‍നിന്ന് ഗണിതശാസ്ത്രത്തിന് രക്ഷപ്പെടാനും കഴിയില്ല.

2009ലെ തിരഞ്ഞെടുപ്പുകാലത്ത് പട്ടേല്‍ നല്‍കിയ സത്യവാങ്മൂലം അനുസരിച്ച് അദ്ദേഹത്തിെന്‍റ ആസ്തി 79 കോടിയില്‍പരം രൂപയായിരുന്നു. ആ വര്‍ഷം മെയ്മാസത്തിലാണ് വോട്ടെടുപ്പ് നടന്നത്. അതിനാല്‍ 2009 ഏപ്രില്‍ മാസം വരെ അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന എല്ലാ ആസ്തികളും ആ കണക്കില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്ന് നമുക്ക് അനുമാനിയ്ക്കാം. ഈ മാസത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തിെന്‍റ പേരില്‍ ഓണ്‍ലൈനില്‍ കാണിച്ച ആസ്തിയായ 122 കോടിയില്‍പരം രൂപയുമായി ഇതിനെ താരതമ്യപ്പെടുത്തുക. ഈ വര്‍ധന ഉണ്ടായത് കഴിഞ്ഞ 28 മാസത്തിനുള്ളിലായതിനാല്‍ , അത് ദിവസത്തില്‍ ശരാശരി അഞ്ച്ലക്ഷം രൂപയിലധികം വരും എന്നാണ് എന്റെ ഗണിതശാസ്ത്രം പറയുന്നത്. (അത്രയും വേഗത്തില്‍ എനിക്ക് എണ്ണാന്‍ കൂടി കഴിയില്ല.) എന്നാല്‍ , അതേ അവസരത്തില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയാതെ എയര്‍ ഇന്ത്യ വിഷമിക്കുകയാണ്. എയര്‍ ഇന്ത്യയിലെ ജീവനക്കാരില്‍ 40 ശതമാനം പേരില്‍ ഓരോരുത്തരും ഒരു വര്‍ഷം കൊണ്ട് നേടുന്നതിനേക്കാള്‍ കൂടുതല്‍ തുക പട്ടേല്‍ , ഓരോ ദിവസവും തന്റെ ആസ്തിയിലേക്ക് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അതായത് എയര്‍ ഇന്ത്യ നിലംപൊത്താറായെന്നു വരും; എന്നാല്‍ അദ്ദേഹം ഉയര്‍ന്നു പറക്കുക തന്നെയാണ്. വ്യവസായ - ധനകാര്യ പുനര്‍നിര്‍മാണ ബോര്‍ഡിെന്‍റ (ബോര്‍ഡ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍റ് ഫിനാന്‍ഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍) ഒരു മുന്‍ ചെയര്‍മാന്‍ (രോഗഗ്രസ്തമായ സ്വകാര്യ സ്ഥാപനങ്ങളെക്കുറിച്ച്) പ്രസ്താവിച്ചപോലെ, "സ്ഥാപനങ്ങള്‍ കൂടുതല്‍ രോഗഗ്രസ്തമാകുന്നതോടെ, അവയുടെ ഉടമസ്ഥര്‍ കൂടുതല്‍ സമ്പന്നരായിത്തീരുന്നു".

ഇന്ത്യാ ഗവണ്‍മെന്‍റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ ദരിദ്രരുടെ അവസ്ഥയും അങ്ങനെ തന്നെയാണെന്ന് പറയാം. അവര്‍ കൂടുതല്‍ ദരിദ്രരായിത്തീരുന്നതോടൊപ്പം കേന്ദ്ര മന്ത്രിസഭ കൂടുതല്‍ സമ്പന്നമായിത്തീരുന്നു. (ഈ സമവാക്യത്തിലേക്ക് കോര്‍പ്പറേറ്റ് മുതലാളിമാരെ കൊണ്ടുവന്നാല്‍ അത് കൂടുതല്‍ വിചിത്രമായിരിക്കും. എന്നാല്‍ അത് മറ്റൊരു കഥയാണ്). പട്ടേല്‍ നല്‍കിയ സേവനത്തിന് അദ്ദേഹത്തിന് സമ്മാനവും ലഭിച്ചു. ഘനവ്യവസായങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വകുപ്പ് കൈകാര്യം ചെയ്യുന്ന ക്യാബിനറ്റ് മന്ത്രിപദവിയിലേക്ക് അദ്ദേഹം ഉയര്‍ത്തപ്പെട്ടു.

ജനാധിപത്യ പരിഷ്കാരങ്ങള്‍ക്കായുള്ള സംഘടനയും (അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് - എഡിആര്‍) നാഷണല്‍ ഇലക്ഷന്‍ വാച്ചും കേന്ദ്രമന്ത്രിമാരുടെ ആസ്തികളെ സംബന്ധിച്ച് സമഗ്രമായി വിശകലനം നടത്താറുണ്ട്. വളരെ കണിശമായിട്ടുള്ളതാണത്. അത് ഔദ്യോഗികവുമാണ്. കിനിഞ്ഞിറങ്ങല്‍ എന്നേ കഴിഞ്ഞു. അതിനുപകരം ഇപ്പോള്‍ ലിഫ്ട് ഇറിഗേഷനാണ് - വെള്ളം മുകളിലേക്ക് തള്ളിക്കയറ്റല്‍ . ഇക്കഴിഞ്ഞ 28 മാസത്തിനുള്ളില്‍ ഒരു കേന്ദ്രമന്ത്രിയുടെ ശരാശരി ആസ്തി 7.3 കോടി രൂപയില്‍നിന്ന് 10.6 കോടി രൂപയായി ഉയര്‍ന്നു. അതായത് 28 മാസത്തിനുള്ളില്‍ മാസംതോറും ശരാശരി 10 ലക്ഷം രൂപ വര്‍ധിച്ചുവെന്നര്‍ഥം. ഇതുവരത്തെ കണക്കനുസരിച്ച് ഏറ്റവും സമ്പന്നനായ കേന്ദ്രമന്ത്രി പട്ടേലാണ്. എന്നാല്‍ ഡിഎംകെയിലെ ഡോക്ടര്‍ എസ് ജഗത്രക്ഷകന്‍ പെട്ടെന്ന് പ്രശസ്തിയിലേക്ക് കുതിച്ചുയര്‍ന്നു. പട്ടേലിന്റെ ആസ്തി ഇക്കാലത്ത് വര്‍ധിച്ചത് 53 ശതമാനം കണ്ടാണെങ്കില്‍ വാര്‍ത്താ വിതരണ വകുപ്പ് സഹമന്ത്രിയുടെ ആസ്തി വര്‍ധിച്ചത് 1092 ശതമാനം കണ്ടാണ്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിെന്‍റ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ ആസ്തി 2009ല്‍ 5.9 കോടി രൂപയായിരുന്നത് ഈ വര്‍ഷം 70 കോടി രൂപയായി വര്‍ധിച്ചു. എന്നാല്‍ , 122ല്‍ ബാറ്റ് ചെയ്യുന്ന പട്ടേല്‍ കാബിനറ്റ് പ്രീമിയര്‍ ലീഗില്‍ ഇപ്പോഴും ഏറ്റവും മുകളില്‍ തന്നെയാണ്.

പൊരിയുന്ന വേഗത്തില്‍ ഡിഎംകെക്കാരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടായിരിക്കണം. എന്നാല്‍ , പട്ടേലിന്റെ ഇന്നിങ്സ് തന്നെയാണ് ഏറ്റവും ദീര്‍ഘമായത്. അതേ അവസരത്തില്‍ത്തന്നെ, ഊര്‍ജ്ജസ്വലരായ യുവതുര്‍ക്കികളും ഒട്ടും മോശക്കാരല്ല. വിവര സാങ്കേതിക - വിനിമയ വകുപ്പു സഹമന്ത്രിയായ മിലിന്ദ് ദിയോറ 2009നും 2011നും ഇടയില്‍ തന്റെ ആസ്തി ഏറെക്കുറെ ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. അദ്ദേഹത്തിന്റെ ആസ്തി 17 കോടി രൂപയില്‍നിന്ന് 33 കോടിയിലധികം രൂപയായി വര്‍ധിച്ചു. 2004ല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തന്റെ ആസ്തി 8.8 കോടി രൂപയായിട്ടാണ് അദ്ദേഹം നിജപ്പെടുത്തിയത്. ഓരോ ദിവസവും ശരാശരി ഒരു ലക്ഷം രൂപ എന്ന തോതില്‍ കൂട്ടിച്ചേര്‍ത്ത് സ്വന്തം ആസ്തി ഇക്കാലയളവില്‍ അദ്ദേഹം നാല് ഇരട്ടിയാക്കി ഉയര്‍ത്തി. സംഗതി മോശമില്ല. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദിയോറ, കൃഷിവകുപ്പു മന്ത്രി ശരദ്പവാറിനെ തരംതാഴ്ത്തിയതായി കാണാം. അവരുടെ സത്യവാങ്മൂലം അനുസരിച്ച്, മറാത്തയിലെ ശക്തനായ നേതാവിനേക്കാള്‍ രണ്ടര ഇരട്ടി ധനവാനാണ് ദിയോറ. 2009ല്‍ത്തന്നെ അദ്ദേഹം പവാറിനേക്കാള്‍ സമ്പന്നനായിരുന്നു. അതില്‍ പിന്നീട് അദ്ദേഹം തെന്‍റ ആസ്തി ഏറെക്കുറെ 90 ശതമാനം കണ്ട് വര്‍ധിപ്പിച്ചു. ഈ കാലയളവില്‍ വളരെ തുച്ഛമായ 4 കോടി രൂപയേ തന്റെ ആസ്തിയോട് കൂട്ടിച്ചേര്‍ക്കാന്‍ പവാറിന് കഴിഞ്ഞുള്ളൂ. അതിന്നര്‍ഥം 12.5 കോടി രൂപയില്‍ താഴെയുള്ള ഒരു സംഖ്യയില്‍ അദ്ദേഹം തൂങ്ങിക്കിടക്കുന്നു എന്നാണ്. അങ്ങനെയാണ് എല്ലാവരോടും പറയുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനത്തിന്നുള്ളില്‍ പ്രചാരത്തിലുള്ള, അനുഭാവപൂര്‍ണമായ ഒരു കണക്കിങ്ങനെയാണ് - സ്വത്ത് പ്രഖ്യാപിയ്ക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ തന്റെ ആകെ ആസ്തിയാണോ അതോ മാസവരുമാനമാണോ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടതെന്ന കാര്യത്തില്‍ പവാര്‍ സാഹേബ് ഒട്ടൊന്ന് ആശയക്കുഴപ്പത്തില്‍ അകപ്പെട്ടുപോയത്രേ! വളരെ മിതമായ രീതിയില്‍ കാര്യങ്ങള്‍ നടത്തുന്ന മറ്റൊരാള്‍ ശാസ്ത്ര - സാങ്കേതിക വകുപ്പുമന്ത്രി വിലാസ് റാവു ദേശ്മുഖ് ആണ്. 2009നുശേഷം അദ്ദേഹം ആകെ ഉണ്ടാക്കിയത് 1.73 കോടി രൂപയാണത്രേ! വിഡ്ഢിത്തം പുലമ്പുന്നു എന്നു കരുതിയാല്‍ മതി. "ഭൂമിശാസ്ത്ര" വകുപ്പ് (എര്‍ത്ത് സയന്‍സ്) മന്ത്രി കൂടിയാണദ്ദേഹം. (റിയല്‍ എസ്റ്റേറ്റ് ഇടപാടിന് മഹാരാഷ്ട്രയിലുള്ള ഒരു കോഡ് ഭാഷയാണത്). അല്ലെങ്കില്‍ മന്‍മോഹന്‍ സിങ്ങിന്റെ ടീമിലെ ക്രിക്കറ്റ് കോക്കസ് എല്ലാം ശരിയായ വിധത്തില്‍ത്തന്നെയാണ് ചെയ്യുന്നത്.

പാര്‍ലമെന്ററി കാര്യമന്ത്രിയും പുതിയ ഐപിഎല്‍ ബോസ്സുമായ രാജീവ് ശുക്ല ഇക്കഴിഞ്ഞ 28 മാസത്തിനുള്ളില്‍ തെന്‍റ ആസ്തിയോട് കൂട്ടിച്ചേര്‍ത്തത് 22 കോടിയില്‍പരം രൂപയാണ്. അതദ്ദേഹത്തിന്റെ ആസ്തി 7 കോടി രൂപയില്‍നിന്ന് 30 കോടിയില്‍പരം രൂപയാക്കി ഉയര്‍ത്തി. ഇപ്പോള്‍ മന്ത്രിമാരായിരിക്കുന്നവര്‍ മാത്രമല്ല സമ്പന്നരായി മാറിക്കൊണ്ടിരിക്കുന്നത്. ഈ കുതിച്ചുകയറ്റം കേന്ദ്രത്തില്‍ മാത്രമല്ല ദൃശ്യമാകുന്നത്. "ഗിന്നസ് ബുക്കി"ല്‍ ഉള്‍പ്പെട്ട ഇക്കൂട്ടരില്‍ മഹാഭൂരിപക്ഷവും വരുന്നത് എല്ലായ്പ്പോഴും "എന്റെ" രണ്ട് സംസ്ഥാനങ്ങളില്‍നിന്നു തന്നെയാണ് - അതായത് മഹാരാഷ്ട്രയില്‍നിന്നും ആന്ധ്രപ്രദേശില്‍നിന്നും ("എനിക്ക്" മൂന്നാമതൊരു സംസ്ഥാനം കൂടിയുണ്ട് - തമിഴ്നാട്.അവിടെ നിന്നാണല്ലോ ജഗത് രക്ഷകന്‍ വരുന്നത്. അതുകൊണ്ട് "സ്വന്തം" സംസ്ഥാനത്തെക്കുറിച്ച് അഭിമാനിക്കാന്‍ ഏറെ വകയുണ്ട്). അതെന്തായാലും നമുക്ക് ആന്ധ്രപ്രദേശിലേക്ക് തിരിയാം. വൈ എസ് ജഗമോഹന്‍ റെഡ്ഡി അധികാരത്തിലൊന്നുമില്ല. എന്നാല്‍ അത് അദ്ദേഹത്തിന്റെ ധനാര്‍ജനപഥത്തിന് തടസ്സമായിരുന്നില്ല. 2009 ഏപ്രില്‍ മാസത്തില്‍ അദ്ദേഹത്തിന്റെ ആസ്തി വെറും 72 കോടി രൂപയില്‍ താഴെയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ വരെയുള്ള 24 മാസത്തിനുള്ളില്‍ അദ്ദേഹം അതിനോട് കൂട്ടിച്ചേര്‍ത്തത് 357 കോടി രൂപയിലധികമാണ്. ഇക്കാലത്ത് ഓരോ ദിവസവും അദ്ദേഹം ശരാശരി 50 ലക്ഷം രൂപയിലധികം വീതം തന്റെ ആസ്തിയിലേക്ക് കൂട്ടിച്ചേര്‍ത്തു എന്നാണ് ഇതിന്നര്‍ഥം. അദ്ദേഹത്തിന് എല്ലാ ഭാഗത്തുനിന്നും എതിര്‍പ്പിനെ നേരിടേണ്ടി വന്നിരുന്നുവെന്ന കാര്യം പരിഗണിക്കുമ്പോള്‍ ഇതത്ര നിസ്സാരമായ നേട്ടമല്ല.

പാവം ചന്ദ്രബാബു നായിഡു മാത്രമേ കൂടുതല്‍ ദരിദ്രനായിത്തീര്‍ന്നിട്ടുള്ളൂ. അണ്ണാഹസാരെ യുഗത്തിന്റെ ഉദയത്തോടെയുണ്ടായ കാലാവസ്ഥ കണക്കിലെടുത്ത് ആന്ധ്രപ്രദേശിലെ ഈ മുന്‍മുഖ്യമന്ത്രി തന്റെ ആസ്തി പ്രഖ്യാപിക്കുകയുണ്ടായി. അദ്ദേഹത്തിന് 40 ലക്ഷത്തിന്റെ വില പോലുമില്ല. അതെന്തായാലും അദ്ദേഹത്തിന്റെ ഉപജീവന മാര്‍ഗത്തെക്കുറിച്ച് അടിയന്തിരമായി ഉല്‍ക്കണ്ഠപ്പെടേണ്ട കാര്യമൊന്നുമില്ല. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് 40 കോടി രൂപയുടെ സ്വത്തുണ്ട്. അതെന്തായാലും തുലനാത്മകമായ ഈ ചിത്രം ആന്ധ്രപ്രദേശ് രാഷ്ട്രീയത്തിന്റെ വിശ്വരൂപത്തിന്റെ ഒരു കൊച്ചു മാതൃകയാണ്. ജഗന്‍ ഉയര്‍ന്നുപൊങ്ങുന്നു; നായിഡു തകര്‍ന്നടിയുന്നു. പക്ഷേ നായിഡുവിന്റെ "വിധി" അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത്രയെന്നും അനുകമ്പാപരമല്ലെങ്കിലും, അദ്ദേഹത്തിന്റെ കണക്കപ്പിള്ളമാര്‍ കൂടുതല്‍ ഉദാരമതികള്‍ തന്നെ. അദ്ദേഹത്തിന്റെ ജൂബിലി ഹില്‍ കെട്ടിടത്തിന് (1125 ചതുരശ്ര വാര വിസ്തീര്‍ണം അഥവാ 10,000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണം) 23.20 ലക്ഷം രൂപയിലധികമൊന്നും വില കാണിച്ചിട്ടില്ല. ആന്ധ്രപ്രദേശിലെ ഏറ്റവും വില കൂടിയ പ്രദേശമാണിത്. അവിടെ 10,000 ചതുരശ്ര അടിയില്‍ ഇത്രയും ചുരുങ്ങിയ സംഖ്യയ്ക്ക് ഒരു കെട്ടിടം വെച്ച ആള്‍ ഭയങ്കര പിശുക്കന്‍ തന്നെയാവണം. എന്നാല്‍ , 2009ലെ തിരഞ്ഞെടുപ്പ് കാലത്ത് സത്യവാങ്മൂലത്തില്‍ അതിന് 9 കോടി രൂപയോളമല്ലേ വിലയിട്ടിരുന്നത്? ഇപ്പോള്‍ അദ്ദേഹം അതിന്റെ മാര്‍ക്കറ്റ് വിലയല്ല, "ഏറ്റെടുക്കുമ്പോഴത്തെ വില" മാത്രമാണ് കാണിച്ചിരിക്കുന്നത്. കാരണം മാര്‍ക്കറ്റ് വില മാറികൊണ്ടേയിരിക്കുമല്ലോ. ചുറുചുറുക്കുള്ള കണക്കപ്പിള്ളമാരുടെ ചുമതലകള്‍ക്കപ്പുറം, ഇതില്‍നിന്നൊക്കെ വളരെ ഗൗരവമുള്ള പാഠങ്ങള്‍ പഠിയ്ക്കാനുണ്ട്.

ഭ്രാന്തു പിടിച്ച സ്വത്തു സമ്പാദനത്തില്‍ മന്ത്രിമാര്‍ മാത്രമല്ല ഉള്ളത്. എംപിമാരും എംഎല്‍എമാരും ഉണ്ട്. മുഖ്യ രാഷ്ട്രീയ പാര്‍ടികളുടെ എല്ലാ തലങ്ങളിലുള്ള നേതാക്കന്മാരുമുണ്ട് - പ്രത്യേകിച്ചും കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും സംസ്ഥാനങ്ങളിലെ മിക്ക ഭരണകക്ഷികളുടെയും വന്‍കക്ഷികളുടെയും നേതാക്കന്മാര്‍ . പാര്‍ലമെന്‍റിലെയും സംസ്ഥാന അസംബ്ലികളിലെയും കോടീശ്വരന്മാരുടെ സംഖ്യ വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. മഹാരാഷ്ട്ര അസംബ്ലിയില്‍ കോടീശ്വരന്മാരുടെ സംഖ്യ 2004ല്‍ 108 ആയിരുന്നത് 2009ല്‍ 186 ആയി ഉയര്‍ന്നിരിക്കുന്നു. കേന്ദ്രമന്ത്രിമാരില്‍ നാലില്‍ മൂന്നിലധികവും കോടിപതികളാണ്. അവരുടെ പുതിയ ആസ്തികളില്‍ അധികവും അധികാരത്തില്‍ ഇരിയ്ക്കുമ്പോള്‍ സമ്പാദിച്ചതാണ്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെയും നാഷണല്‍ ഇലക്ഷന്‍ വാച്ചിന്റെയും ഉറച്ച നിലപാടിന്റെയും പൊതുജനരോഷത്തിന്റെയും ഫലമായിട്ടാവണം, ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിയില്‍ വന്നു കൊണ്ടിരിക്കുന്നുണ്ട്. അത് നല്ലതു തന്നെ. എന്നാല്‍ ഇതുപോലുള്ള എല്ലാ പ്രഖ്യാപനങ്ങളിലും അവര്‍ എത്രയാണ് നികുതിയായി അടച്ചതെന്ന കണക്കും ഉള്‍പ്പെടുത്തേണ്ടതാണ്. കണക്കുകള്‍ കുറച്ചുകൂടി മെച്ചപ്പെട്ട നിലയില്‍ മനസ്സിലാക്കുന്നതിന് അത് സഹായകമായിരിക്കും. പൊതുസേവനങ്ങളില്‍ സുതാര്യത ഉണ്ടാവണമെങ്കില്‍ , എല്ലാ വരുമാനങ്ങളും ഓണ്‍ലൈനില്‍ കാണിക്കണം. ഇതൊരു നല്ല പരിഷ്കാരമായിരിക്കും. നമുക്ക് അത്യാവശ്യമായ ഒരു പരിഷ്കാരം.

മറ്റൊന്ന് വഞ്ചനയ്ക്കുള്ള ശിക്ഷയാണ്. മന്ത്രിമാരുടെ സ്വന്തം പേരിലുള്ള 12 കൂറ്റന്‍ വീടുകള്‍ കണക്കില്‍ കാണിച്ചിട്ടില്ല എന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് വ്യക്തമാക്കുന്നു. ഗൗരവബോധത്തോടെയുള്ള ഓഡിറ്റ് തന്നെ വേണം. കേന്ദ്രമന്ത്രിമാരുടെ ആസ്തികളില്‍നിന്ന് തന്നെ അത് ആരംഭിയ്ക്കണം. അധികാരത്തിലിരിക്കുമ്പോള്‍ ഓരോ ദിവസവും 5 ലക്ഷം രൂപ വീതം സമ്പാദിക്കുന്നതെങ്ങനെയാണ്. ഇവരില്‍ മിക്കവരും തങ്ങളുടെ സമ്പത്ത് ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ചത് "പൊതുജനങ്ങളെ സേവിയ്ക്കുന്ന" സമയത്താണെന്ന കാര്യം വിസ്മരിക്കരുത്. ഇതിന് നമുക്ക് ഉത്തരം ലഭിയ്ക്കേണ്ടതുണ്ട്. വെറുതെ ആസ്തി വെളിപ്പെടുത്തിയതുകൊണ്ടുമാത്രം കാര്യമില്ല. അത് വിചിത്രമായ വിധത്തില്‍ അത്രമാത്രം വലുതാണെങ്കില്‍ , അതെങ്ങനെയുണ്ടാക്കി എന്ന് നമുക്കറിയേണ്ടതുണ്ട്. ഇന്ത്യയിലെ പട്ടണ പ്രദേശങ്ങളില്‍ ദാരിദ്ര്യം നിര്‍ണയിയ്ക്കുന്നതിനുള്ള മാനദണ്ഡമെന്ന നിലയില്‍ ദിവസത്തില്‍ പ്രതിശീര്‍ഷച്ചെലവ് 20 രൂപയാക്കി നിശ്ചയിക്കുന്നതിനെ ന്യായീകരിച്ചുകൊണ്ട് ആസൂത്രണ കമ്മീഷന്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സുപ്രീംകോടതിയില്‍ ഒരു സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഗ്രാമീണ ഇന്ത്യയില്‍ അത് വെറും 15 രൂപയും ആണ്. 20 രൂപ എന്നത് വളരെ ഉദാരമായ രീതിയില്‍ 25 രൂപയിലേക്ക് ഉയര്‍ത്താം എന്നാണ് അവര്‍ പറയുന്നത്.

അന്തരിച്ച ഡോക്ടര്‍ അര്‍ജുന്‍ സെന്‍ ഗുപ്തയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന നാഷണല്‍ കമ്മീഷന്‍ ഫോര്‍ എന്‍റര്‍പ്രൈസസ് അസംഘടിത മേഖലയെ സംബന്ധിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഓര്‍ക്കുന്നുണ്ടോ? 83.6 കോടി ഇന്ത്യക്കാര്‍ 20 രൂപയോ അതില്‍ കുറഞ്ഞ തുകയോ കൊണ്ടാണ് ഒരു ദിവസം കഴിച്ചു കൂട്ടുന്നത് എന്നാണ് ആ റിപ്പോര്‍ട്ട് പറയുന്നത്. ഈ ബഹുജനങ്ങളെ നമ്മുടെ കോടീശ്വരന്മാരുടെ സംഘത്തിന് എങ്ങനെയാണ് പ്രതിനിധീകരിക്കാന്‍ കഴിയുക? ചിലര്‍ അങ്ങനെ ചെയ്യാന്‍ ആരംഭിക്കുകയും സമനില തെറ്റുകയും ചെയ്യുന്നുണ്ടോ? ഇതെങ്ങനെ തടയാന്‍ കഴിയും? ചിന്തിയ്ക്കേണ്ട കാര്യമാണത്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് (ജയിക്കുന്ന കാര്യം അവിടെയിരിക്കട്ടെ) കോടീശ്വരന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയാത്ത അവസ്ഥ വരുത്തിവെച്ച, കഴിഞ്ഞ 20 കൊല്ലക്കാലത്തുണ്ടായ വമ്പിച്ച മാറ്റങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്.

*
പി സായ്നാഥ് ചിന്ത വാരിക 07 ഒക്ടോബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നാം ആഗ്രഹിക്കുന്ന തരത്തില്‍ നല്ല നിലയില്‍ ആയിരിക്കുകയില്ല എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ആ സ്ഥാപനത്തെ കടത്തിെന്‍റ കടുത്ത കാര്‍മേഘങ്ങളിലേക്ക് നിര്‍ഭയം പറത്തിക്കൊണ്ടിരുന്ന ധീര മനസ്കന്‍ നല്ല നിലയില്‍ത്തന്നെയാണ്. ഇപ്പോള്‍ വ്യോമഗതാഗതവകുപ്പ് കൈകാര്യം ചെയ്യുന്നത് പ്രഭുല്‍ പട്ടേല്‍ അല്ലെങ്കിലും 2009 മെയ് മാസത്തിനും 2011 ആഗസ്തിനും ഇടയ്ക്കുള്ള 28 മാസക്കാലത്തിനുള്ളില്‍ അദ്ദേഹം ദിനംപ്രതി 5 ലക്ഷം രൂപ വീതം തന്റെ ആസ്തിയിലേക്ക് കൂട്ടിച്ചേര്‍ത്തുകൊണ്ടിരുന്നു. ഇത് അദ്ദേഹം തന്നെ പറയുന്ന കണക്കനുസരിച്ചുള്ളതാണ് എന്നതിനാല്‍ കുറഞ്ഞ കണക്കായിരിക്കും. ഇങ്ങനെയുള്ള കാര്യങ്ങളില്‍ മന്ത്രിമാര്‍ വളരെ മിതഭാഷികളാണല്ലോ. എന്നാല്‍ , ഔദ്യോഗിക കണക്കുകളില്‍നിന്ന് ഗണിതശാസ്ത്രത്തിന് രക്ഷപ്പെടാനും കഴിയില്ല.