Monday, October 10, 2011

പാടിത്തീരാത്ത ശോകരാഗം

ജഗജിത് സിങ്ങിനെക്കുറിച്ച് ഉമ്പായി

"ദര്‍ദ് ജുദായി കഹനാ സഖൂംഗാ,
ഗംക ഫസാന സഹനാ സഖൂംഗാ"

(വേര്‍പാടിന്റെ വേദന പറയാന്‍ കഴിയില്ല, ഹൃദയത്തിന്റെ വേദന സഹിക്കാനും കഴിയില്ല)

മെഹ്ദി ഹസ്സന്റെ ശ്രദ്ധേയമായ ഈ ഗസലാണ് ജഗ്ജിത്ത് സിങ്ങിന്റെ വേര്‍പാട് അറിഞ്ഞ നിമിഷം എന്റെ മനസ്സില്‍ എത്തിയത്. ഹിന്ദുസ്ഥാനി സംഗീതത്തെയും ഗസലുകളെയും ജീവിതത്തിലാവഹിച്ച മറ്റൊരു സംഗീത ചക്രവര്‍ത്തിയെ കൂടിയാണ് നമുക്ക് നഷ്ടമായത്. ഒരിക്കല്‍ കൊച്ചിയിലെ ഒരു ഹോട്ടലില്‍ മുകേഷിന്റെ പാട്ടുകള്‍ പാടുന്ന കൊച്ചിക്കാരനായ എന്റെ സുഹൃത്ത് കിഷോര്‍ അബു പാടുകയാണ്. പാട്ടിനൊടുവില്‍ മുന്‍ നിരയിലിരുന്ന ഒരാള്‍ അബുവിനെ ഹസ്തദാനം ചെയ്തുകൊണ്ട് പറഞ്ഞു. ഞാന്‍ ജഗ്ജിത്ത് സിങ്. ഞെട്ടലോടെയാണ് ആ വാക്കുകള്‍ ശ്രവിച്ചതെന്നാണ് പിന്നീട് ഇതേക്കുറിച്ച് അബു എന്നോട് പറഞ്ഞത്. പിറ്റേന്നും അബുവിനെ ഫോണില്‍ വിളിച്ച് സംസാരിക്കാനും അദ്ദേഹം തയ്യാറായി. മറ്റൊരിക്കല്‍ പാക്കിസ്ഥാനിലെ കറാച്ചിയില്‍ സംഗീതപരിപാടിയില്‍ നിന്നും ലഭിച്ച 15 ലക്ഷത്തോളം രൂപയും മെഹ്ദിയുടെ ചികിത്സയ്ക്കായി സമര്‍പ്പിക്കാനും അദ്ദേഹമെത്തി. സിങ് അങ്ങിനെയായിരുന്നു വലിപ്പച്ചെറുപ്പം നോക്കാതെ കലാകാരന്മാരെ സമാന മനഃസ്ഥിതിയോടെ ആദരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മനസ്സ്. ഏത് മാനസ്സിക പ്രയാസങ്ങളിലും ആശ്വാസമെത്തിക്കുന്ന എത്രയെത്ര ഗസലുകളാണ് അദ്ദേഹത്തിന്റേതായുള്ളത്. "കോന്‍ ആയേഗ യഹാ, കോയീ ന ആയാഹേ, മേരാ ദര്‍വാസ ഹവാവോമേ ഇലായാ ഹോഗാ" (ഇവിടെ ആര് വരാനാണ്, ആരെങ്കിലും വരാതിരിക്കില്ല, എന്റെ വാതില്‍ കാറ്റില്‍ ഇളകിയാടി) ഈ ജഗജിത് ഗസല്‍ എന്റെ ജീവിതത്തോട് ഒട്ടി നില്‍ക്കുന്നതാണ്.

ജീവിതത്തിന്റെ കനത്ത പ്രയാസങ്ങളില്‍ ഒരു പ്രാര്‍ത്ഥന പോലെ ഇത് ഞാന്‍ പലകാലത്തും മൂളിയിരുന്നു. ഈ ഗസലിലെ വരികള്‍ പകരുന്ന പ്രതീക്ഷപോലെ എന്നില്‍ ആശ്വാസം പകര്‍ന്ന് അപ്പോഴൊക്കെ ആരെങ്കിലും എത്തിയിട്ടുമുണ്ട്. അതുവരെയുണ്ടായിരുന്ന പ്രയാസങ്ങളില്‍ നിന്നും ഞാന്‍ മെല്ലെ കരകയറയിട്ടുമുണ്ട്. "സുന്‍ തെഹേ മില്‍ജാത്തിഹെ ഹര്‍ ചീസ് ദുവാസേ, ഏക് രോസ് തൂമേ മാംഗ്തേ, ദേഖേ ഹേ ഗുദാസേ" ദര്‍ബാരീ രാഗത്തിലുള്ള ഈ സൂഫീഗസലും ആശ്വാസത്തിന്റെ കുളിര്‍മ്മയാണ് നമുക്കേകുന്നത്. ആംഗലേയ സംഗീതത്തിന്റെ കലര്‍പ്പില്ലാത്ത സംഗീതം തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കുട്ടികള്‍ പോലും ഏറ്റുവാങ്ങുന്നത് പാശ്ചാത്യ സംഗീതധാരയാണ്. എന്നാല്‍ ഉപരിപ്ലവമായി പാശ്ചാത്യ സംഗീത അംശങ്ങള്‍ കണ്ടെത്താമെങ്കിലും ജഗ്ജിത്ത് സിംഗിന്റെ അടിത്തറ പാരമ്പര്യ ഹിന്ദുസ്ഥാനി സംഗീതം തന്നെയാണ്. "കൊയി പാസ് ആയാ സവേരെ സവേര" (ആരോ അതിരാവിലെ വന്ന് എന്നെ ഏറെ അനുഗ്രഹിച്ചു) എന്ന ഗസല്‍ തന്നെ ഇതിന് പ്രകടോദാഹരണമാണ്.

പാശ്ചാത്യ താളവാദ്യമാണ് ഈ ഗസലിനായി അദ്ദേഹം സമര്‍ത്ഥമായി ഉപയോഗിച്ചത്. എന്നാല്‍ അതിന്റെ ആഴവും പരപ്പും ഹിന്ദുസ്ഥാനി തന്നെയാണ്. ചിട്ടപ്പെടുത്തലുകളില്‍ മുകള്‍പരപ്പിലെ ആംഗലേയത മാറ്റിയാല്‍ അടിത്തട്ടില്‍ കണ്ടെത്താനാവുക ഹിന്ദുസ്ഥാനി പാരമ്പര്യ സംഗീതമാണ്. ഇത് അദ്ദേഹത്തിന്റെ വിശിഷ്ട ശൈലിയാണ്. ഹിന്ദുസ്ഥാനി സംഗീത താവഴിയിലൂടെ ശാസ്ത്രീയ സംഗീതാലാപനത്തിന് വേറിട്ട രൂപം നല്‍കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഗസലില്‍ ജമാല്‍ ഖാന്റെ ശിഷ്യത്വത്തിലൂടെ അദ്ദേഹം ഔന്നത്യത്തിന്റെ പടവുകളാണ് കയറിയത്. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ അടിത്തറ വിപുലമാണ്. അതില്‍ അദ്ദേഹത്തിന്റേതായ സംഭാവന ശ്രദ്ധേയവുമാണ്. മകന്‍ അപകടത്തില്‍ മരിച്ച ശേഷം ശോകത കലര്‍ന്ന രാഗവുമായാണ് അദ്ദേഹം വേദിയിലെത്തിയിരുന്നത്. കോയമ്പത്തൂരില്‍ ഇത്തരമൊരു സദസ്സില്‍ അദ്ദേഹം എത്തിയത് മനസ്സില്‍ നിന്നും മായുന്നില്ല. ഹൃദയത്തെ തരളിതമാക്കിയ ഒരുപിടി ഗസലുകളാണ് അന്നവിടെ പെയ്തുനിറഞ്ഞത്. ആപ്പ് സിര്‍ഫ് ജഗജിത്ത് സിങ്ങ് നഹി, ഗസല്‍ജീത്ത് സിങ്ങ് ഭീ ഹെ (താങ്കള്‍ കേവലം വിശ്വംജയിച്ച സിങ്ങ് അല്ല, ഗസലിനെ ജയിച്ച സിങ്ങ് കൂടിയാണ്) എന്ന ഗുല്‍സാറിന്റെ വാക്കുകളാണ് ഇവിടെ അര്‍ഥപൂര്‍ണമാകുന്നത്.

ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

Monday, October 10, 2011
പാടിത്തീരാത്ത ശോകരാഗം
ജഗജിത് സിങ്ങിനെക്കുറിച്ച് ഉമ്പായി

"ദര്‍ദ് ജുദായി കഹനാ സഖൂംഗാ,
ഗംക ഫസാന സഹനാ സഖൂംഗാ"

(വേര്‍പാടിന്റെ വേദന പറയാന്‍ കഴിയില്ല, ഹൃദയത്തിന്റെ വേദന സഹിക്കാനും കഴിയില്ല)

റഫീക്ക് പൊന്നാനി said...

"ദര്‍ദ് ജുദായി കഹനാ സഖൂംഗാ,
ഗംക ഫസാന സഹനാ സഖൂംഗാ"
ആദരാഞ്ജലികള്‍