Thursday, October 13, 2011

ഫ്ളാഷ്ബാക്ക്; എന്റെയും സിനിമയുടെയും

കൊച്ചു കുട്ടിയായിരിക്കെ അച്ചായെന്‍റ കൈയിലിരുന്ന് ആദ്യമായി സിനിമ കണ്ടതിന്റെ ഓര്‍മയുണ്ട്. എനിക്കന്ന് നാലോ അഞ്ചോ വയസ്. തിരുവല്ലയിലെ വിക്ടറി തിയറ്ററില്‍ "ചന്ദ്രലേഖ" എന്ന സിനിമയാണ് കണ്ടത്. സിനിമ എന്ന അത്ഭുതം ജീവിതത്തിലേക്ക് കയറി വന്നത് എപ്പോഴെന്ന് ഓര്‍മയില്ല. ചെറിയ ക്ലാസില്‍ പഠിക്കുന്ന കാലത്ത് ഈ തിയറ്ററിന്റെ പിന്നാമ്പുറത്തൊക്കെ പോകുന്നതും ഫിലിം കഷ്ണങ്ങള്‍ പെറുക്കിയെടുത്തിരുന്നതും ഓപ്പറേറ്ററോട് സംശയങ്ങള്‍ ചോദിച്ചിരുന്നതുമൊക്കെ ഓര്‍മയില്‍ നില്‍ക്കുന്നു. ഫിലിം കഷ്ണങ്ങള്‍ വീട്ടില്‍ കൊണ്ടുവന്ന് കാണും. വീട് മേഞ്ഞ ഓലയ്ക്കിടയിലുടെ വരുന്ന സൂര്യപ്രകാശം ലെന്‍സിലൂടെ ഫിലിം കഷ്ണങ്ങളിലേക്ക് പതിപ്പിച്ച് തുണിയിലോ ചുമരിലോ പതിയുന്ന സിനിമാപ്പടങ്ങള്‍ കാണുന്നതില്‍ വലിയ കൗതുകമായിരുന്നു.

അല്‍പ്പം കൂടി മുതിര്‍ന്നപ്പോള്‍ സിനിമാ നോട്ടീസുകള്‍ ശേഖരിച്ച് സൂക്ഷിച്ച്വയ്ക്കുന്ന ശീലവുമുണ്ടായിരുന്നു. 13-14 വയസുള്ളപ്പോള്‍ ഒറ്റയ്ക്ക് സിനിമ കാണാന്‍ പോയിത്തുടങ്ങി. തിരുവല്ലയില്‍നിന്ന് കോട്ടയത്തും ചങ്ങനാശേരിയിലുമൊക്കെ പോകും. എറണാകുളത്തും വന്നിട്ടുണ്ട്. തിരുവല്ലയില്‍ നിന്ന് രാവിലെ 9.45 ന് ചങ്ങനാശേരിയിലേക്ക് ഒരു ഫാസ്റ്റ് പാസഞ്ചറുണ്ട്. സാജ് തിയറ്ററില്‍ നൂണ്‍ ഷോ തുടങ്ങുന്ന 11 മണിക്ക് ബസ് അവിടെയെത്തും. പ്രീഡിഗ്രി പഠനം കഴിഞ്ഞ കാലത്ത് ആഴ്ചയില്‍ മൂന്നോ നാലോ സിനിമ വരെ കാണുമായിരുന്നു. കോട്ടയത്തെ സ്റ്റാര്‍ , രാജ്മഹല്‍ തിയറ്ററുകളിലാണ് വിദേശ സിനിമകളും ഹിന്ദി, തമിഴ് ചിത്രങ്ങളുമൊക്കെ റിലീസ് ചെയ്യാറ്. ആ സിനിമകള്‍ കാണാന്‍ തുടങ്ങിയത് കാഴ്ചപ്പാടുകളില്‍ വലിയ മാറ്റമുണ്ടാക്കി. ഇങ്ങനെ ചെറു പ്രായത്തില്‍ തന്നെ സിനിമ കാണാനുള്ള അവസരവും സ്വാതന്ത്ര്യവും എനിക്ക് എങ്ങനെ കൈവന്നുവെന്ന് ഇത് വായിക്കുന്നവര്‍ കരുതും. അതാണ് പറഞ്ഞു വരുന്നത്. എനിക്ക് ഓര്‍മ വയ്ക്കുന്ന കാലത്ത് ഞങ്ങള്‍ക്ക് സ്വന്തമായി വീടില്ല. ഞങ്ങള്‍ക്ക് എന്നാല്‍ ഞാന്‍ , അമ്മ, അച്ചായന്‍ , അനുജന്‍ എന്നിവരടങ്ങുന്ന കുടുംബമാണ്. 1946 മെയ് 24നാണ് കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് എന്ന ഞാന്‍ ജനിച്ചത്. ഇപ്പോള്‍ വയസ് 65. എനിക്ക് ഒരനുജനുണ്ടാകുന്നത് ഞാന്‍ മുതിര്‍ന്ന ശേഷമാണ്. എന്നെക്കാള്‍ 13 വയസ് ഇളയതാണ് അവന്‍ . ഇപ്പോള്‍ തിരുവല്ലയില്‍ കുടുംബസമേതം താമസിക്കുന്നു.

അക്കാലത്ത് ഞങ്ങള്‍ തിരുവല്ലയിലും ചങ്ങനാശേരിയിലും കോട്ടയത്തുമൊക്കെയായി പല വീടുകള്‍ മാറിമാറി താമസിക്കുകയായിരുന്നു. അച്ചായന്‍ ഹരിപ്പാട്ടുകാരനാണ്. പേര് സാമുവല്‍ . അമ്മ അന്നാമ്മ. പെയിന്റിങ്ങായിരുന്നു അച്ചായെന്‍റ ജോലി. അദ്ദേഹത്തിെന്‍റ കുടുംബം പാരമ്പര്യമായി തന്നെ വിവിധ കൈത്തൊഴിലുകളിലാണ് ഏര്‍പ്പെട്ടിരുന്നത്. പെയിന്റിങ് എന്നു പറഞ്ഞാല്‍ ലോറി പോലുള്ള വാഹനങ്ങളുടെയും കച്ചവട സ്ഥാപനങ്ങളുടെയും ബോര്‍ഡുകള്‍ എഴുത്തും മറ്റും. തെരഞ്ഞെടുപ്പു കാലത്ത് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി ബോര്‍ഡെഴുതുമായിരുന്നു. നുകം വച്ച കാള എന്ന ബോര്‍ഡൊക്കെ വീട്ടില്‍ വച്ച് അച്ചായന്‍ എഴുതിയിരുന്നത് ഓര്‍ക്കുന്നു. ഞാനും നുകം വച്ച കാളയെ വരച്ചിട്ടുണ്ട്. നാടുചുറ്റിയുള്ള ജോലിയുടെ ഭാഗമായാണ് അദ്ദേഹം തിരുവല്ലയില്‍ വന്നതും അമ്മയെ വിവാഹം കഴിച്ചതും. അങ്ങനെ തൊഴിലിെന്‍റ ഭാഗമായി പലഭാഗത്തും വാടകയ്ക്ക് താമസിക്കുന്നത് പതിവായി. അച്ചായന് പ്രത്യേക രാഷ്ട്രീയമൊന്നുമില്ല. വലിയ തമാശക്കാരനായിരുന്നു. എല്ലാവരെയും ചിരിപ്പിക്കുന്ന കാര്യങ്ങള്‍ എപ്പോഴും പറയും. അവരൊക്കെ ആ കാലഘട്ടത്തെ നന്നായി യൂട്ടിലൈസ് ചെയ്തു. കള്ളും കഞ്ചാവുമൊക്കെയായി ആഘോഷത്തോടെ. അമ്മക്ക് കന്നുകാലി വളര്‍ത്തലുണ്ടായിരുന്നു. ചെറിയ ജോലിയൊക്കെ ചെയ്യും. എനിക്ക് ആറോ ഏഴോ വയസുള്ളപ്പോഴാണ് അമ്മയുടെ പരിശ്രമത്തില്‍ അല്‍പ്പം ഭൂമി സ്വന്തമാക്കിയത്.

സിനിമയില്‍ വന്ന ശേഷവും എനിക്ക് സ്വന്തമായി വീടില്ലായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് വരെ. അതില്‍ അമ്മയ്ക്ക് ദു:ഖമുണ്ടായിരുന്നു. അവര്‍ പലപ്പോഴും പറയുമായിരുന്നു. അമ്മ എെന്‍റ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. ആദ്യ സിനിമയായ സ്വപ്നാടനം കണ്ട് കഴിഞ്ഞ് അമ്മ വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. അച്ചായന്‍ അങ്ങനെയൊന്നും പറയാറില്ല. എന്നാല്‍ എന്നെ ആദ്യമായി സിനിമ കാണിച്ചത് അച്ചായനായിരുന്നു എന്നതില്‍ എനിക്ക് അദ്ദേഹത്തോട് കടപ്പാടുണ്ട്. പെയിന്റര്‍ എന്ന നിലയിലാണ് കലാരംഗത്ത് എന്റെയും അരങ്ങേറ്റം. അച്ചായനില്‍ നിന്ന് പഠിച്ചതാണ് പെയിന്റിങ്്. പഠനകാലത്തുതന്നെ പെയിന്റിങ്ങില്‍ എക്സ്പര്‍ട്ടായി. അച്ചായന്‍ വാഹനങ്ങള്‍ പെയിന്റ് ചെയ്യുമ്പോള്‍ ഞാനാണ് ഡിസൈനിങ് ചെയ്യുക. കേരളത്തില്‍ ആദ്യമായി ബെന്‍സ് ലോറി വാങ്ങിയത് കുളത്തുങ്കല്‍ പോത്തന്‍ എന്നൊരു മുതലാളിയാണ്. ആ വണ്ടികള്‍ക്ക് കൊല്ലപ്പണിക്കാര്‍ ബോഡി പണിതതും അച്ചായന്‍ പെയിന്റടിച്ച് ഞാന്‍ ഡിസൈന്‍ വര്‍ക്ക് ചെയ്തതുമൊക്കെ ഓര്‍മയിലുണ്ട്. കുമ്പനാട്, കോഴഞ്ചേരി, കോട്ടയം, ചങ്ങനാശേരി, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിലൊക്കെ യാത്ര ചെയ്ത് സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ എഴുതുമായിരുന്നു. ഇനാമല്‍ പെയിന്റ് ഉപയോഗിച്ചുള്ള അക്ഷരമെഴുത്തില്‍ വിദഗ്ധനായിരുന്നു. മറീന ക്രാഫ്റ്റ് എന്നൊക്കെ ബോര്‍ഡെഴുതിയത് ഇപ്പോഴും ഓര്‍ക്കുന്നു. ഈ തൊഴിലായിരുന്നു എന്റെ കുട്ടിക്കാലത്തെ സ്വാതന്ത്ര്യം. സമപ്രായക്കാരായ കുട്ടികള്‍ക്കൊന്നുമില്ലാതിരുന്ന സ്വാതന്ത്ര്യം. പലയിടങ്ങളില്‍ സഞ്ചരിച്ച് പെയിന്റിങ് ജോലി നിറയെ ചെയ്ത് കിട്ടിയ പണമൊക്കെ സിനിമയ്ക്കും വായനയ്ക്കും വേണ്ടി സ്വതന്ത്രമായി ചെലവഴിക്കാന്‍ കഴിഞ്ഞിരുന്നു.

ആഴ്ചയില്‍ 100-120 രൂപ വരെ സമ്പാദിക്കുമായിരുന്നു. എറണാകുളത്തൊക്കെ പോയി സിനിമ കാണുന്നത് ആ പണംകൊണ്ടാണ്. തിരുവല്ലയില്‍ പോയി താമസിച്ച് സിനിമയൊക്കെ കണ്ട് സൗകര്യം പോലെ ചങ്ങനാശേരിക്ക് വരാം. തിരുവല്ലയില്‍ താമസിക്കുമ്പോള്‍ തിരിച്ചും. വീട്ടിലാരും ഒന്നും പറയില്ല. എന്നാല്‍ കുട്ടിക്കാലത്തിന് ഇല്ലായ്മയുടെയുടെ നിറക്കേടുമുണ്ടായിരുന്നു. ഉയര്‍ന്ന ക്ലാസില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ ചങ്ങനാശേരിയിലേക്ക് താമസം മാറ്റി. അപ്പോഴും എനിക്ക് പ്രിയപ്പെട്ട തിരുവല്ല എസ്സി സെമിനാരി സ്കൂളില്‍ നിന്ന് പഠനം മാറ്റിയില്ല. എസ്സി സെമിനാരിയില്‍ തന്നെ എസ്എസ്എല്‍സി എഴുതണമെന്ന ആഗ്രഹം കൊണ്ടാണ് മാറാതിരുന്നത്. ചങ്ങനാശേരിയില്‍ നിന്ന് ദിവസവും തിരുവല്ലയിലേക്ക് ബസില്‍ യാത്ര ചെയ്ത് വരും. പണമുണ്ടായിട്ടല്ല. വിദ്യാര്‍ഥി കണ്‍സഷന്‍ ടിക്കറ്റൊക്കെ ഉണ്ടായിരുന്നെങ്കിലും ഒരു മാസത്തെ പണം ഒരുമിച്ച് നല്‍കണമായിരുന്നു. അതില്ലാത്തതുകൊണ്ട് പണമുള്ളപ്പോള്‍ മുഴുടിക്കറ്റെടുത്തായിരുന്നു യാത്ര. പണമില്ലാത്തപ്പോള്‍ ചങ്ങനാശേരിയില്‍ നിന്ന് ആറ് ഏഴ് മൈല്‍ കാല്‍നടയായും തിരുവല്ലയ്ക്ക് പോയിട്ടുണ്ട്. ചിത്രം വരയ്ക്കുമായിരുന്നതിനാല്‍ സ്കൂളില്‍ വലിയ അംഗീകാരമായിരുന്നു. അധ്യാപകരും സഹപാഠികളും ആദരവും സ്നേഹവും പ്രകടിപ്പിച്ചു.

ക്ലാസിലിരിക്കുമ്പോള്‍ പലരുടെയും ചിത്രങ്ങള്‍ വരയ്ക്കും. ഓയില്‍ പെയിന്റ് ഉപയോഗിച്ച് മഹാത്മാഗാന്ധി, എം ജി ആര്‍ , പ്രേം നസീര്‍ എന്നിവരുടെയൊക്കെ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. വീട്ടിലിരുന്ന് വരയ്ക്കുന്ന ചിത്രങ്ങള്‍ സ്കൂളില്‍ കൊണ്ടുപോയി കൂട്ടുകാരെ കാണിക്കും. അവര്‍ അത് അധ്യാപകരുള്‍പ്പെടെ മുഴുവന്‍ പേരെയും കാണിക്കും. അതൊക്കെ വലിയ അഭിമാനത്തിന് വക നല്‍കിയിരുന്നു. രസകരമായ ഒരു കാര്യം. ചിത്രകാരനെന്ന നിലയില്‍ പെണ്‍കുട്ടികള്‍ക്കെല്ലാം എന്നോട് ഒരുതരം ആരാധനയായിരുന്നു എന്നതാണ്. കൂട്ടുകെട്ടും പെണ്‍കുട്ടികളുമായായിരുന്നു കൂടുതല്‍ . പെണ്‍കുട്ടികളുടെ ചിത്രങ്ങളും വരച്ചിരുന്നു. കാര്‍ട്ടൂണുകള്‍ അക്കാലത്ത് വളരെ ആകര്‍ഷിച്ചിരുന്നു. നാട്ടിലെ ബാര്‍ബര്‍ ഷോപ്പില്‍ വരുത്തിയിരുന്ന കേരള ഭൂഷണത്തിലും മലയാളമനോരമ ആഴ്ചപ്പതിപ്പിലുമുള്ള കാര്‍ട്ടൂണുകള്‍ ശ്രദ്ധിക്കുമായിരുന്നു. ഇതൊക്കെ കൗമാരകാലത്തെ ഓര്‍മകളാണ്. ചിത്രം വര പില്‍ക്കാലത്ത് എന്തുകൊണ്ട് ഗൗരവമായി തുടര്‍ന്നില്ലെന്ന് പലരും ചോദിച്ചിട്ടുണ്ട്. വരയെ ആ രീതിയില്‍ കണ്ടിരുന്നില്ല. അതൊരു കമേഴ്സ്യല്‍ ആക്ടിവിറ്റി മാത്രമായിരുന്നു. ചിത്രം വരയെ ഗൗരവമായി കാണണമെന്ന ചിന്തയൊക്കെ വരുംമുമ്പ് സിനിമയുടെ ലോകത്തായി. എന്നാല്‍ സിനിമാക്കാരന്‍ എന്ന നിലയിലും എെന്‍റ സൗന്ദര്യബോധവും കാഴ്ചയുമൊക്കെ രൂപപ്പെടുത്തുന്നതില്‍ ചിത്രകലയ്ക്ക് വലിയ പങ്കുണ്ടായിരുന്നു എന്ന് തന്നെ കരുതുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോഴും വരയുണ്ട്. സുഹൃത്തുക്കളുടെയെല്ലാം സിനിമക്ക് ടൈറ്റിലുകള്‍ എഴുതിയിരുന്നത് ഞാനാണ്. അവര്‍ക്ക് അത് നിര്‍ബന്ധവുമായിരുന്നു. ഒരുപാട് ഹിന്ദി ചിത്രങ്ങള്‍ക്ക് ടൈറ്റില്‍ എഴുതിയിട്ടുണ്ട്. എെന്‍റ ആദ്യ ചിത്രമായ സ്വപ്നാടനത്തിെന്‍റ ടൈറ്റിലുകള്‍ ഞാന്‍ തന്നെ എഴുതിയതാണ്. ചിത്രം വരയ്ക്കൊപ്പം വായനയും നടക്കുന്നുണ്ടായിരുന്നു. കോട്ടയം പ്രസിദ്ധീകരണങ്ങളായിരുന്നു അതില്‍ ഏറെയും. അന്നൊന്നും അതറിയില്ലായിരുന്നെങ്കിലും വായനയിലേക്ക് ആകര്‍ഷിക്കുന്നതില്‍ ആ പ്രസിദ്ധീകരണങ്ങള്‍ വലിയ പങ്കുവഹിച്ചു. അയല്‍പക്കത്തെ വീടുകളില്‍ വരുത്തിയിരുന്ന പുസ്തകങ്ങളും വാരികകളുമായിരുന്നു പ്രധാനമായി ആദ്യകാലത്തൊക്കെ വായിച്ചിരുന്നത്. ചെറുകഥകളും ഡിറ്റക്ടീവുമൊക്കെ പലയിടത്തുനിന്നും സംഘടിപ്പിച്ച് വായിച്ചിരുന്നു. പീടിയേക്കല്‍ എന്നൊരു തറവാടുണ്ടായിരുന്നു. സിംഗപ്പൂരില്‍നിന്ന് മടങ്ങിവന്ന ഒരാള്‍ അവിടെയുണ്ടായിരുന്നു. എന്‍സൈക്ലോപ്പീഡിയ ബ്രിട്ടാനിക്കയുടെ 15 വോള്യം അവിടെ കണ്ടിട്ടുണ്ട്. വായന പുതിയൊരു വഴിയിലേക്ക് തിരിയുന്നത് പിന്നീടാണ്. അതില്‍ പീസ് കോപ്സ് എന്ന അമേരിക്കന്‍ സംഘടനയുടെ പ്രവര്‍ത്തകര്‍ക്ക് വലിയ പങ്കുണ്ട്. ടൈം, സാറ്റര്‍ഡേ ഈവനിങ് പോസ്റ്റ്, ന്യൂസ് വീക്ക് തുടങ്ങിയ ലോകോത്തര വിദേശ വാര്‍ത്താ മാസികകളുമായുള്ള ചങ്ങാത്തം തുടങ്ങുന്നത് അപ്പോഴാണ്. (തുടരും)

*
എം എസ് അശോകന്‍ ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കൊച്ചു കുട്ടിയായിരിക്കെ അച്ചായെന്‍റ കൈയിലിരുന്ന് ആദ്യമായി സിനിമ കണ്ടതിന്റെ ഓര്‍മയുണ്ട്. എനിക്കന്ന് നാലോ അഞ്ചോ വയസ്. തിരുവല്ലയിലെ വിക്ടറി തിയറ്ററില്‍ "ചന്ദ്രലേഖ" എന്ന സിനിമയാണ് കണ്ടത്. സിനിമ എന്ന അത്ഭുതം ജീവിതത്തിലേക്ക് കയറി വന്നത് എപ്പോഴെന്ന് ഓര്‍മയില്ല. ചെറിയ ക്ലാസില്‍ പഠിക്കുന്ന കാലത്ത് ഈ തിയറ്ററിന്റെ പിന്നാമ്പുറത്തൊക്കെ പോകുന്നതും ഫിലിം കഷ്ണങ്ങള്‍ പെറുക്കിയെടുത്തിരുന്നതും ഓപ്പറേറ്ററോട് സംശയങ്ങള്‍ ചോദിച്ചിരുന്നതുമൊക്കെ ഓര്‍മയില്‍ നില്‍ക്കുന്നു. ഫിലിം കഷ്ണങ്ങള്‍ വീട്ടില്‍ കൊണ്ടുവന്ന് കാണും. വീട് മേഞ്ഞ ഓലയ്ക്കിടയിലുടെ വരുന്ന സൂര്യപ്രകാശം ലെന്‍സിലൂടെ ഫിലിം കഷ്ണങ്ങളിലേക്ക് പതിപ്പിച്ച് തുണിയിലോ ചുമരിലോ പതിയുന്ന സിനിമാപ്പടങ്ങള്‍ കാണുന്നതില്‍ വലിയ കൗതുകമായിരുന്നു.