Monday, October 10, 2011

മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളും കുടുംബശ്രീയും

സ്ത്രീകളുടെ സാമ്പത്തികശാക്തീകരണം ലക്ഷ്യമാക്കി അവരുടെ സമ്പാദ്യഗ്രൂപ്പ് രൂപീകരിക്കുക എന്ന ആശയം ആഗോളതലത്തില്‍ മുന്നോട്ടുവച്ചത് 1995-ല്‍ ബീജിംഗില്‍ ചേര്‍ന്ന വനിതാശാക്തീകരണ ഉച്ചകോടിയില്‍ ലോകബാങ്ക് പ്രസിഡന്റ് ജെയിംസ് വോള്‍ഫെന്‍സണ്‍ (James Wolfenson) ആയിരുന്നു. അതിന് മുമ്പുതന്നെ 2006-ല്‍ നോബല്‍ സമ്മാനം നേടിയ, മൈക്രോഫിനാന്‍സിംഗിനായി ബംഗ്ളാദേശ് ഗ്രാമീണ്‍ ബാങ്ക് സ്ഥാപിച്ച മുഹമ്മദ് യുനൂസ് സ്ത്രീകളുടെ ദാരിദ്ര്യ ദൂരീകരണത്തിനും സാമ്പത്തിക ലഭ്യതയ്ക്കുമായി അവരെ സംഘങ്ങളായി സംഘടിപ്പിച്ച് നിക്ഷേപ സമാഹരണവും വായ്പാ വിതരണവും സാധ്യമാക്കിയിരുന്നു. 1997-ല്‍ ലോകബാങ്ക് മൈക്രോഫിനാന്‍സ് രീതി നടപ്പാക്കുന്നതിന്റെ ഘടനാപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി വാഷിംഗ്ടണില്‍ സിറ്റിഗ്രൂപ്പ്, മാസ്റര്‍ കാര്‍ഡ്, അമേരിക്കന്‍ എക്സ്പ്രസ് ബാങ്ക് എന്നിവയുടെ പിന്തുണയോടെ മറ്റൊരു ഉച്ചകോടി വിളിച്ചു ചേര്‍ക്കുകയുണ്ടായി. 2002-ല്‍ ചേര്‍ന്ന 'ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ഫിനാന്‍സിംഗ് ഫോര്‍ ഡവലപ്മെന്റി'ലാണ് സൂക്ഷ്മതല സമ്പദ്‌വിതരണവും (മൈക്രോ ഫിനാന്‍സ്) സൂക്ഷ്മതല വായ്പയും (മൈക്രോ ക്രെഡിറ്റ്) സാമൂഹ്യ സാമ്പത്തിക വികസനത്തിനുള്ള ഉപകരണമെന്ന നിലയില്‍ അംഗീകരിക്കപ്പെട്ടത്. തുടര്‍ന്ന് ഐക്യരാഷ്ട്രസംഘടന 2005 'മൈക്രോ ഫിനാന്‍സ് വര്‍ഷ'മായി പ്രഖ്യാപിക്കുകയും ഈ രംഗത്ത് വിശേഷിച്ചും അവികസിത വികസ്വര രാജ്യങ്ങളില്‍ ഒട്ടേറെ മുന്നേറ്റമുണ്ടാവുകയും ചെയ്തു. ഇന്ത്യയില്‍ 1996-ല്‍ തന്നെ, റിസര്‍വ് ബാങ്ക് ശ്രീ. എസ്.കെ. കാലിയ ചെയര്‍മാനായുള്ള വര്‍ക്കിംഗ് ഗ്രൂപ്പിന്റെ നിര്‍ദ്ദേശപ്രകാരം സ്വയംസഹായ സംഘങ്ങള്‍ രൂപീകരിക്കുന്നതിനും, വായ്പ നല്‍കുന്നതിനുമുള്ള മാര്‍ഗരേഖ പുറത്തിറക്കുകയുണ്ടായി.

വളര്‍ച്ചയുടെ പടവുകള്‍


സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളെ തങ്ങളുടെ ബിസിനസ് വളര്‍ച്ചയ്ക്കുള്ള ഒരു മാര്‍ഗമായിക്കണ്ട് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ (എം.എഫ്.ഐ) ആദ്യം മുതല്‍ തന്നെ ഇതില്‍ തത്പരരായിരുന്നു. ഇവര്‍ക്ക് 50 ബില്യണ്‍ ഡോളറിലധികം ആസ്തി ഇന്നുണ്ട്. ആഗോള സാമ്പത്തിക മാന്ദ്യവും ഇവരെ വലുതായൊന്നും ബാധിച്ചിരുന്നില്ല. ഈ മേഖലയില്‍ വായ്പ നല്‍കി വളരുന്ന സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ മൂവായിരത്തോളം വരും. ആഗസ്റ് 2010-ലെ കണക്കനുസരിച്ച് ഇവര്‍ 20,000 കോടിയിലധികം രൂപ 28 ദശലക്ഷം വായ്പക്കാര്‍ക്കായി നല്‍കിയിട്ടുണ്ട്. ഇവരുടെ മൂലധനത്തില്‍നിന്നുള്ള വരുമാനം 2008-ല്‍ 5.1 ശതമാനമായിരുന്നത് 2009-ല്‍ 18.3% ആയി വര്‍ധിച്ചു. 30 മുതല്‍ 60 ശതമാനം വരെയാണ് ഇവര്‍ പലിശ ഈടാക്കിയിരുന്നത്. 200 ബില്യണ്‍ യു.എസ്. ഡോളറിനു സമാനമായ തുക ഈ സ്ഥാപനങ്ങളില്‍ 2010-ല്‍ തന്നെ ഇക്വിറ്റിയായി വിദേശരാജ്യങ്ങളില്‍നിന്ന് എത്തിച്ചിട്ടുണ്ടെന്നാണ് കണക്ക്. സിങ്കപ്പൂരിലെ ടീംലീസ്, ലോകബാങ്ക്, അവരുടെതന്നെ മൈക്രോഫിനാന്‍സ് സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വികസിത രാജ്യങ്ങളിലെ മറ്റുചില സ്ഥാപനങ്ങള്‍ ഇവയൊക്കെ എം.എഫ്.ഐ. വഴി മുതലിറക്കി ലാഭം കൊയ്യുന്നു.

എസ്.കെ.എസും സ്ത്രീകളുടെ ആത്മഹത്യയും

മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളില്‍ ഇന്ത്യയിലെ എസ്.കെ.എസ്.ഫിനാന്‍സിന്റെ വളര്‍ച്ച അത്ഭുതാവഹമായിരുന്നു. പലരും ആദ്യം കടന്നുവരുന്നത് ഗവൺ‌മെന്റിതര സന്നദ്ധസംഘടനയായാണ്. (എന്‍.ജി.ഒ.) ഇന്ത്യയില്‍ വികസനത്തിന്റെ ഒരുഭാഗം എന്‍.ജി.ഒ.കളെ ഏല്‍പ്പിക്കുക സര്‍ക്കാര്‍ നയവുമാണ്. നല്ല സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന ചില എന്‍.ജി.ഒ.കളെ വിസ്മരിക്കുന്നില്ല. എന്നാല്‍ പലരും സേവനത്തിന്റെ മുഖാവരണമണിഞ്ഞ, പക്ഷേ ലാഭം മാത്രം ലക്ഷ്യമാക്കുന്ന സ്ഥാപനമായാണ് ഇവയെ കൊണ്ടു നടക്കുന്നത്. സ്വയം കൃഷി സംഘം (എസ്.കെ.എസ്.) എന്ന പേരിലുള്ള എന്‍.ജി.ഒ.ആയാണ് ഈ സ്ഥാപനത്തിന്റെ തുടക്കം. തുടര്‍ന്ന് ചുരുങ്ങിയകാലം കൊണ്ട് വളര്‍ന്ന് നോണ്‍ ബാങ്കിംഗ് ധനകാര്യ സ്ഥാപനമായി റീ രജിസ്റര്‍ ചെയ്തു. ഒടുവില്‍ അതൊരു പ്രൈവറ്റ് ലിമിറ്റഡ് കമ്പിനിയായി മാറി. സര്‍ക്കാരും, സെക്യൂരിറ്റി ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും (സെബി) മാര്‍ക്കറ്റില്‍നിന്നു മൂലധനം സ്വരൂപിക്കാന്‍ ഷെയറിറക്കാനും അനുവദിച്ചു. വലിയ ഡിമാന്റായിരുന്നു എസ്.കെ.എസ്.ഷെയറിന് കഴിഞ്ഞ വര്‍ഷം. ഒടുവില്‍ ആന്ധ്രാപ്രദേശില്‍ 57 പേര്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത വന്നതോടെയാണ് ഈ സ്ഥാപനം കൂടുതല്‍ ശ്രദ്ധാകേന്ദ്രമായത്. ഇവരില്‍ 30 പേര്‍ സ്ത്രീകളായിരുന്നു. 17 പേര്‍ എസ്.കെ.എസില്‍ നിന്നു വായ്പയെടുത്തവരായിരുന്നു. സ്വയംസഹായ സംഘങ്ങള്‍ക്ക് പല സ്ഥാപനങ്ങളും വായ്പ കൊടുക്കാന്‍ മത്സരിക്കുകയും പല സ്ത്രീകളും കിട്ടാവുന്നിടത്തൊക്കെ വായ്പയെടുക്കുകയും ചെയ്തു. തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതായപ്പോള്‍ സ്ഥാപനങ്ങള്‍ ഗുണ്ടകളെയും മറ്റും വിട്ടു വിരട്ടാന്‍ തുടങ്ങി. കടക്കെണിയില്‍പെട്ട് പലരും ആത്മഹത്യചെയ്തതോടെ ഈ സ്ഥാപനങ്ങളുടെ ചൂഷണത്തിനു മൂക്കുകയറിടാന്‍ ആന്ധ്രപ്രദേശ് ഗവണ്മെന്റ് ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. അതിന് സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ആദ്യം കേന്ദ്ര ധനകാര്യവകുപ്പ് അധികാരികള്‍ പറഞ്ഞു. റിസര്‍വ് ബാങ്ക് ഒരു ഉപസമിതിയെ നിയമിക്കുകയും, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ പരമാവധി പലിശ നിരക്കിനും തിരിച്ചടവിനും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഉയര്‍ന്നു പൊങ്ങിക്കൊണ്ടിരുന്ന എസ്.കെ.എസിന്റെ ഷെയര്‍ വിലയിടിഞ്ഞു. അവരുടെ ലാഭം കുറഞ്ഞു. വിരട്ടി പിരിക്കല്‍ പാടില്ലെന്നും വായ്പകള്‍ റീ ഷെഡ്യൂള്‍ ചെയ്ത് കാലാവധി നീട്ടി നല്‍കി തിരിച്ചടവ് സുഗമമാക്കണമെന്നും നിര്‍ദ്ദേശം വന്നു. ഒരു ഗ്രൂപ്പ്/അംഗം പല വായ്പകള്‍ എടുക്കുന്നതിന് ചില നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുകയുണ്ടായി.

സര്‍ക്കാരുകളുടെ ഒത്താശ

വാസ്തവത്തില്‍ ഈ സ്ഥാപനങ്ങളെ കയറൂരി വിടുന്നതിന് എല്ലാ ഒത്താശയും ചെയ്തു കൊടുത്തത് മാറിമാറി വന്ന ആന്ധ്രാ സര്‍ക്കാരുകള്‍ തന്നെയായിരുന്നു. സ്വയംസഹായ സംഘങ്ങള്‍ക്ക് വായ്പ നല്‍കുന്നതിന് കേരളമൊഴിച്ചുള്ള മൂന്നു തെക്കേ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളും ഏറെ ആശ്രയിക്കുന്നത് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെയും, എന്‍.ജി.ഒ.കളെയുമാണ്. 1999-ല്‍ ചന്ദ്രബാബു നായിഡു, തെലുങ്കുദേശം പാര്‍ട്ടിക്കനുകൂലമായ വികാരമുണ്ടാക്കിയതും, രാജശേഖരറെഡ്ഡി അധികാരം പിടിച്ചതും, നിലനിറുത്തിയതും വനിതാ സംഘങ്ങള്‍ക്കും അംഗങ്ങള്‍ക്കും ഇവരെ ഉപയോഗിച്ച് യഥേഷ്ടം വായ്പ ലഭ്യമാക്കിക്കൊണ്ടാണെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. 10000 കോടിയിലധികം രൂപ നാലുശതമാനം പലിശയുള്ള ഡി.ആര്‍.ഐ.വായ്പയായി നല്‍കാന്‍ ബാങ്കുകളില്‍ സമ്മര്‍ദ്ദമുണ്ടാക്കിയത് രാജശേഖര റെഡ്ഡിയാണ്. അങ്ങനെ ചില നല്ല കാര്യങ്ങളും ഇതിനിടയില്‍ ഉണ്ടായിട്ടുണ്ട്.

ചില കണക്കുകള്‍

നബാര്‍ഡിന്റെ മൈക്രോ ഫിനാന്‍സ് റിപ്പോര്‍ട്ട് 2009 അനുസരിച്ച് അവര്‍ 581 മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കായി 3732 കോടി രൂപ 2008-09-ല്‍ മാത്രം വായ്പ നല്‍കിയിട്ടുണ്ട്. 1915 എം.എഫ്.ഐ.കള്‍ക്കായി മാര്‍ച്ച് 2009 വരെ 5009 കോടി രൂപയാണ് നബാര്‍ഡ് നല്‍കിയ വായ്പ. പാവപ്പെട്ടവര്‍ക്ക് ഗ്രാമ-നഗര പ്രദേശങ്ങളില്‍ വായ്പ നല്‍കാനാണിത്. ബാങ്കുകള്‍ക്കും നബാര്‍ഡ് പുനര്‍ വായ്പ നല്‍കുന്നുണ്ട്. എന്നാല്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അത് വലിയ പലിശക്കാണ് നല്‍കിയിരുന്നതെന്നു കാണാം. 'സ്വയം സഹായസംഘ-ബാങ്ക് ബന്ധിത പരിപാടി'യനുസരിച്ച് 2009 വരെ ഇന്ത്യയില്‍ 61.21ലക്ഷത്തിലധികം നിക്ഷേപബന്ധിത സ്വയംസഹായ സംഘങ്ങളും 42.24 ലക്ഷത്തിലധികം വായ്പാബന്ധിത സംഘങ്ങളുമുണ്ട്. അങ്ങനെ 8.6 കോടി പാവപ്പെട്ടവര്‍ ഈ പദ്ധതിയിന്‍ കീഴില്‍ വന്നിട്ടുണ്ട്. ഈ സംഘങ്ങളുടെ നിക്ഷേപം 5545.62 കോടിയും, വായ്പാ നീക്കിയിരിപ്പ് 22679.85 കോടി രൂപയുമാണ്.

കേരളം-കുടുംബശ്രീ മോഡല്‍

കേരളത്തില്‍ ആദ്യം ആലപ്പുഴ, മലപ്പുറം ജില്ലകളിലാണ് ചില സന്നദ്ധ സംഘടനകള്‍ സ്വയംസഹായ സംഘങ്ങള്‍ രൂപീകരിച്ച് ബാങ്കുകളിലൂടെ മൈക്രോ ഫിനാന്‍സ് ലഭ്യമാക്കിയത്. അത് സ്ത്രീശാക്തീകരണത്തിനു കുറെയൊക്കെ ഉപയുക്തമായി. സംസ്ഥാന പ്ളാനിംഗ് ബോര്‍ഡ് അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായുള്ള ഗ്രാമസഭയ്ക്കു താഴെ അയല്‍ക്കൂട്ടങ്ങള്‍ എന്ന ആശയം മുന്നോട്ടുവച്ചു. പരിഷത്തുതന്നെ 'സമത' അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ച് ബാങ്കുകളില്‍ ബന്ധപ്പെടുത്തി സമ്പാദ്യ-ആഭ്യന്തര വായ്പാതുകകളുടെ 3-4 ഇരട്ടി ലിങ്കേജു വായ്പ ലഭ്യമാക്കി, ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. എന്നാല്‍ ലോകബാങ്ക് ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി കണ്ടെത്തിയ മൈക്രോഫിനാന്‍സ് മോഡലും, സന്നദ്ധ സംഘടനാ-എം.എഫ്.ഐ. രീതിയുമല്ല ഇവിടെ നടപ്പാക്കിയത്. കുടുംബശ്രീ മിഷന്റെ രൂപീകരണം സ്വയം സഹായസംഘങ്ങളെ സ്ഥാപനവത്കരിച്ചു. പഞ്ചായത്തുകളുടെ മേല്‍നോട്ടത്തിലുള്ള സി.ഡി.എസ്. സംവിധാനം, ജില്ലാമിഷന്‍, സി.ഡി.എസ്. ക്ളസ്റര്‍, അക്കൌണ്ടന്റുമാരുടെ നിയമനം, പഞ്ചായത്ത്-ജില്ലാതല മോണിറ്ററിംഗ്, കുറഞ്ഞ പലിശക്കു വായ്പ ലഭ്യമാക്കാനുള്ള ബാങ്കുകളുമായുള്ള എം.ഒ.യു, സംഘങ്ങളിലെ അംഗങ്ങള്‍ ഏറ്റെടുക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍, അതിനായുള്ള സംരംഭ വായ്പകള്‍, ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ 3 മാസത്തിലൊരിക്കല്‍ ചേരുന്ന ബ്ളോക്ക് ലവല്‍ ബാങ്കേഴ്സ് കമ്മിറ്റികളില്‍ സി.ഡി.എസ്. ഭാരവാഹികള്‍ക്ക് ബാങ്കുകളുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തു പരിഹരിക്കാനുള്ള അവസരം, നിരന്തര പരിശീലനം, സാമ്പത്തിക അച്ചടക്കം പാലിക്കാനുള്ള നിര്‍ദ്ദേശങ്ങളും പരിശ്രമങ്ങളും ഇവയൊക്കെ നമ്മുടെ സ്വയംസഹായ സംഘങ്ങളെ ശക്തമാക്കി. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കുപകരം വാണിജ്യ-സഹകരണബാങ്കുകളാണ് സംഘങ്ങള്‍ക്കു വായ്പ നല്‍കുന്നത്. തിരിച്ചടവ് 95 ശതമാനത്തോളമാണ്. ബാങ്കുകളും അവരുടെ പ്രമുഖ വായ്പാ സ്ഥാനമായി സംഘങ്ങളെ കാണുന്നു. ബാങ്കുകള്‍കൂടി പങ്കെടുക്കുന്ന ഗ്രേഡിംഗ് സംവിധാനവും തിരിച്ചടവിനുള്ള ഗ്രൂപ്പ് സമ്മര്‍ദ്ദവുമെല്ലാം ഇവിടെ സാര്‍ത്ഥകമായിട്ടുണ്ട്.

സര്‍ക്കാര്‍ സഹായം

സര്‍ക്കാര്‍ കഴിഞ്ഞ 5 വര്‍ഷമായി നല്‍കിയ കൈത്താങ്ങാണ് ഏറെ ശ്രദ്ധേയം. മറ്റു സംസ്ഥാനങ്ങളില്‍ കാണാനാവാത്ത രീതിയില്‍ ലിങ്കേജ്-സംരംഭ വായ്പകള്‍ക്ക് സബ്സിഡിയും, മാര്‍ജിന്‍ മണി ഗ്രാന്റും ലഭ്യമാക്കി സ്ത്രീശാക്തീകരണത്തിന് സര്‍ക്കാര്‍ ബഡ്ജറ്റ് വിഹിതം നീക്കിവച്ചു. ത്രിതല പഞ്ചായത്തുകളില്‍ പലതും സംഘങ്ങള്‍ക്ക് സബ്സിഡി ലഭ്യമാക്കി. പല പരാധീനതകളും ചൂണ്ടിക്കാട്ടാമെങ്കിലും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ ചൂഷണത്തിനു വിട്ടുകൊടുക്കാതെ കേരളത്തിലെ 'സ്വയംസഹായ സംഘത്തിലൂടെയുള്ള സ്ത്രീശാക്തീകരണ-ദാരിദ്ര്യനിര്‍മാര്‍ജന പരിപാടികള്‍' ബാങ്കുകളുടെ സഹകരണത്തോടെ സാര്‍ത്ഥകമായി നടപ്പാക്കാന്‍ കഴിഞ്ഞത് മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാവേണ്ടതാണ്. വീടു നിര്‍മിക്കാനായി സംഘാംഗങ്ങള്‍ എടുത്ത 'ഭവനശ്രീ' വായ്പകള്‍ ആകെ കുടുംബശ്രീമിഷനെക്കൊണ്ട് ഏറ്റെടുപ്പിച്ച് ഈടുവച്ച പ്രമാണം തിരിച്ചു നല്‍കിക്കൊണ്ടാണ് കഴിഞ്ഞ സര്‍ക്കാര്‍ സ്ത്രീശാക്തീകരണത്തില്‍ ഇച്ഛാശക്തി പ്രകടമാക്കിയത്.

അവര്‍ ഇവിടെയും വ(ള)രുന്നു?

ഇങ്ങനെയൊക്കെ കുടുംബശ്രീ പ്രവര്‍ത്തനം മുന്നോട്ടു പോകുമ്പോഴും സന്നദ്ധ സംഘടനകളും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളും ഇവിടെ സജീവമായി വരുന്നു എന്ന വസ്തുത വിസ്മരിക്കാനാവില്ല. പക്ഷേ മറ്റു സംസ്ഥാനങ്ങളെപ്പോലെ വ്യാപകമാകാന്‍ കഴിയുന്നില്ല. അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ജാതിമതാടിസ്ഥാനത്തിലുള്ള സംഘരൂപീകരണം, അത്തരം സംഘടനകളുടെ സ്വയംസഹായസംഘവിഭാഗ പ്രവര്‍ത്തനം, ജനശ്രീ അടക്കമുള്ള മറ്റു സന്നദ്ധസംഘടനകളുടെ സംസ്ഥാനതല സ്ത്രീശാക്തീകരണ പരിപാടികള്‍, അന്യസംസ്ഥാനങ്ങളിലും കേരളത്തിലുമുള്ള മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ ചുവടുറപ്പിക്കാനും, വായ്പ വ്യാപിപ്പിക്കാനുമുള്ള പരിപാടികള്‍ ഇവയൊക്കെ കൂടുതല്‍ ശക്തിപ്പെട്ടു വരികയാണ്. നബാര്‍ഡിന്റെ 'ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്' സംവിധാനത്തിന്‍ കീഴില്‍ ചെറുസംഘങ്ങളും വ്യാപകമായി രൂപീകരിക്കപ്പെട്ടു വരുന്നു. സാമ്പത്തിക ഉള്‍ചേര്‍ക്കല്‍ (ഫിനാൻഷ്യൽ ഇൻ‌ൿളൂഷൻ) പരിപാടികളുടെ ഭാഗമായി 'പൂജ്യം' ബാലന്‍സ് അക്കൌണ്ടു തുടങ്ങാനും, ചെറുവായ്പ ലഭ്യമാക്കാനുമുള്ള പരിപാടികള്‍ ബാങ്കുകള്‍ നടപ്പാക്കിവരുന്നുണ്ട്. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ മുന്നോട്ടു വരേണ്ടതുണ്ട്. ഒപ്പം കുടുംബശ്രീക്കു വെട്ടിക്കുറച്ച ബഡ്ജറ്റ് വിഹിതം തിരിച്ചുനല്‍കണം. കേരളത്തിലെ കുടുംബശ്രീ മാതൃക ഇതര സംസ്ഥാനങ്ങളിലേക്കു പകര്‍ത്തുകയാണ് അവിടത്തെ എം.എഫ്.ഐ കടന്നുകയറ്റവും, ആത്മഹത്യയും കുറയ്ക്കാന്‍ ചെയ്യേണ്ടത്. അല്ലാതെ അവിടെ അഴിഞ്ഞാടിയവര്‍ക്ക് ഇവിടെ യഥേഷ്ടം വിഹരിക്കാന്‍ അവസരമൊരുക്കലല്ല.

സ്വയം സഹായസംഘങ്ങള്‍ക്കു വായ്പ നല്‍കി ലാഭമുണ്ടാക്കാന്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ന് മത്സരിക്കുകയാണ്. ആന്ധ്രാപ്രദേശിലേയും മറ്റും ദുരന്തം നാം കണ്ടു കഴിഞ്ഞു. സാമ്പത്തിക മാന്ദ്യത്തിന്റെ തുടര്‍ച്ചയായി നല്ല വായ്‌പയും വീടിനുള്ള വായ്പയും കുറഞ്ഞ പശ്ചാത്തലത്തില്‍ പഞ്ചായത്തു മുനിസിപ്പല്‍ പ്രദേശങ്ങളിലെ ബാങ്കുകള്‍ പലതും മുന്‍ഗണനാ വായ്പാ ലക്ഷ്യം തികയ്ക്കുന്നത് കുടുംബശ്രീക്കും, മറ്റു സ്വയം സഹായസംഘങ്ങള്‍ക്കും വായ്പ നല്‍കിക്കൊണ്ടാണ്. 'കിട്ടാക്കട ഭീഷണി' കുറഞ്ഞ വായ്പയാണ് സ്വയം സഹായസംഘ വായ്പകള്‍. സന്നദ്ധ സംഘടനകള്‍ക്ക് ബാങ്കുകള്‍ നേരിട്ടും വായ്പ നല്‍കുന്നുണ്ട്. അവര്‍ ഉള്ളതും ഇല്ലാത്തതുമായ സംഘങ്ങള്‍ക്കു പുനര്‍ വായ്പ നല്‍കുകയും, ലാഭമുണ്ടാക്കുകയും ചെയ്യുന്നു. ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന മതസംഘടനകളും ഉണ്ട്.

ബഹുസംഘാംഗത്വം

ഒരു സംഘത്തിലേ അംഗമാകാവൂ എന്നും അതുവഴിയേ വായ്പ എടുക്കാവൂ എന്നുമുണ്ടെങ്കിലും പലേടത്തും അതു പാലിക്കുന്നില്ല. ബാങ്കുകള്‍ക്ക് ഇവ പരിശോധിക്കാനും കഴിയില്ല. മൈക്രോക്രെഡിറ്റ് ശാഖകള്‍ പല ബാങ്കുകളും തുടങ്ങിയിട്ടുണ്ട്. അവര്‍ ഏതു പ്രദേശത്തും വായ്പ നല്‍കും. തദ്ഫലമായി ബഹുവായ്പാ പ്രശ്നം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കുടുംബശ്രീ അംഗത്വവും, ബാങ്കു പാസുബുക്കും കാണിച്ചാല്‍ വായ്പ നല്‍കുന്ന ചില സന്നദ്ധസംഘടനകളുണ്ട്. ഒരാളെ പല സംഘങ്ങളില്‍ അംഗമാക്കുന്നത് മുളയിലേ നുള്ളിയില്ലെങ്കില്‍ അപകടമാണ്. ആന്ധ്രയില്‍ സംഭവിച്ചത് ഇവിടെ ആവര്‍ത്തിക്കപ്പെടാം. മുന്‍ സര്‍ക്കാര്‍ ഇതു നിയന്ത്രിക്കുന്നതിനു ചില നടപടികള്‍ ആലോചിച്ചിരുന്നു. അത് കൂട്ടായി ചര്‍ച്ച ചെയ്തു നടപ്പാക്കി 'ഒരാള്‍ക്ക് ഒരു സംഘം-അത് കുടുംബശ്രീ', അതില്‍ തല്പരരല്ലാത്തവര്‍ക്കു മറ്റു സംഘം തേടാം എന്നാകണം. ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിനുശേഷം ഭരണ സമിതി മാറിയപ്പോള്‍ ജനശ്രീ പോലുള്ളവയിലെ അംഗങ്ങളെ 'കുടംബശ്രീ'യാക്കുന്ന പ്രക്രിയയും നടക്കുന്നുണ്ട്. കാരണം അവിടെ സബ്സിഡിയും പലിശക്കുറവുമില്ല, ഇവിടെ അതുണ്ടുതാനും.

വകുപ്പുകള്‍ നോക്കി നില്‍ക്കുന്നു?

മറ്റൊരു പ്രധാനപ്രശ്നം 'കുടംബശ്രീ' പ്രവര്‍ത്തനങ്ങളുമായി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ബന്ധപ്പെടുത്താത്തതാണ്. 'സമഗ്ര' വാഴകൃഷി പഞ്ചായത്തില്‍ നടക്കുമ്പോള്‍ ശാസ്ത്രീയ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ട കൃഷി ഓഫീസര്‍ക്ക് യാതൊരു ബന്ധവുമില്ല. വിളിക്കാത്തതാണോ പുറംതിരിഞ്ഞു നില്‍ക്കുന്നതാണോ എന്നറിയില്ല. എന്തായാലും വിള വര്‍ധനയുണ്ടാകുമ്പോള്‍ കൃഷിവകുപ്പിന്റെ സ്റാറ്റിസ്റിക്സില്‍ അതു നേട്ടമായെണ്ണും എന്നതില്‍ തര്‍ക്കമില്ല. മൃഗ സംരക്ഷണ ഡയറി-മില്‍മാ വകുപ്പുകളുടെ കാര്യം അതിലും രസകരമാണ്. മന്ത്രി ഒന്നായാലും മൂന്നായാലും ഇവരെ ഒരുമിച്ചിരുത്തി കേരളത്തിലെ 'ധവള വിപ്ളവം' സാധിത പ്രായമാക്കാമെന്ന് ആരും ചിന്തിക്കേണ്ട. 'ക്ഷീരശ്രീ' പദ്ധതി ഫലപ്രദമാകാതെ പോയതും ഈ വിഭാഗീയതകൊണ്ടുതന്നെ. തൊഴിലുറപ്പു പദ്ധതിയുമായി സഹകരിക്കുന്ന പ്രധാന വിഭാഗം 'കുടുംബശ്രീ'യാണ്. പല വകുപ്പുകളെയും ഇതുമായി ബന്ധിപ്പിക്കാനാവും. അതിനുള്ള സാധ്യത ആരായേണ്ടതാണ്.

വായ്പകള്‍ പലതരം

പലതരം ലോണുകളാണ് സ്വയം സഹായസംഘങ്ങള്‍ക്കു നല്‍കുന്നത്. ഗ്രൂപ്പ് രൂപീകരിച്ചശേഷം ബാങ്ക് അക്കൌണ്ട് തുടങ്ങുക, ആറുമാസം കഴിയുമ്പോള്‍ ഗ്രേഡിംഗ് നടത്തുക, ലിങ്കേജ് വായ്പ എടുക്കുക, ഗ്രൂപ്പിലെ അംഗങ്ങളോ, ഏതാനും ഗ്രൂപ്പികളിലെ അംഗങ്ങളോ (4 മുതല്‍ 10 വരെ) ചേര്‍ന്ന് കൂട്ടുബാധ്യതാ സംഘങ്ങള്‍ (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്) തുടങ്ങി തൊഴില്‍ സംരംഭം തീരുമാനിച്ച് അതിന് പ്രത്യേക വായ്പയെടുത്ത് സംരംഭമാരംഭിച്ച് വിജയകരമായി നടത്തുക, വ്യക്തികള്‍ക്ക് ആവശ്യമെങ്കില്‍ സംരംഭങ്ങള്‍ക്കായി വായ്പ എടുക്കുക ഇവയൊക്കെയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇതു കൂടുതല്‍ ഫലപ്രദവും വരുമാന വര്‍ധനവിനുതകുന്നതുമാകണം.

എം.ഒ.യു.വിന്റെ പ്രശ്നങ്ങള്‍

ബാങ്കുകള്‍ വഴി പദ്ധതികള്‍ നടപ്പാക്കുന്നതിന് എളുപ്പമാര്‍ഗം ആ പദ്ധതി സംസ്ഥാനതല ബാങ്കേഴ്സ് സമിതിയില്‍ അവതരിപ്പിച്ച് അംഗീകരിപ്പിക്കുകയാണ്. അങ്ങനെയായാല്‍ ജില്ലാതല ലീഡ് ബാങ്കുകള്‍ വഴി വിവിധ ബാങ്കുകള്‍ക്കു നിര്‍ദ്ദേശം നല്‍കി നടപ്പാക്കാനാവും.

എന്നാല്‍ കുടുംബശ്രീമിഷന്‍ ഓരോരോ ബാങ്കുകളുമായി എം.ഒ.യു. ഒപ്പിട്ട് നടപ്പാക്കാനാണു ശ്രമിക്കുന്നത്. പല ബാങ്കിനും സംസ്ഥാനത്തിനു പുറത്തുള്ള കേന്ദ്ര ഓഫീസുകളുടെയും, ഡയറക്ടര്‍ ബോര്‍ഡിന്റേയും അംഗീകാരം ലഭ്യമാക്കി എം.ഒ.യു ഒപ്പിടാന്‍ പല തടസ്സങ്ങളുമുണ്ടാകുന്നു. റിസര്‍വ് ബാങ്ക് പലിശനിരക്കു കൂട്ടുമ്പോഴും കുറയ്ക്കുമ്പോഴും ഉണ്ടാകുന്ന പ്രശ്നങ്ങളുണ്ട്. അതുമൂലം ചില ബാങ്കുകള്‍ അത്തരം പദ്ധതികള്‍ നടപ്പാക്കുന്നു. ചിലര്‍ക്കു കഴിയുന്നില്ല. ഗ്രൂപ്പ് അക്കൌണ്ടുകള്‍ പല ബാങ്കിലാണ്.

ചില ബാങ്കുകള്‍ മാത്രം നടപ്പാക്കുന്നത് സംഘങ്ങള്‍ക്ക് പ്രശ്നമാകുന്നു. അനുവദിച്ച തുക മുഴുവന്‍ എടുക്കാത്ത സംഘങ്ങളുണ്ടാകും. ഇതൊക്കെ പരിഗണിച്ച് ബാങ്ക് വായ്പാ പദ്ധതികളുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെ സഹായത്തോടെ 'ബാങ്കബിള്‍' ആയ പദ്ധതികളാവിഷ്കരിക്കാന്‍ കുടുംബശ്രീ ശ്രദ്ധിക്കേണ്ടതുണ്ട്.

മേളകളുടെ സാധ്യത

ഗ്രേഡിംഗ്, ലിങ്കേജ്, ജെ.എല്‍.ജി. വായ്പ ഇവ യഥാസമയം നടപ്പാക്കാന്‍ ജില്ലാമിഷനും, ലീഡ്ബാങ്കും, ബാങ്കുകളും തമ്മിലുള്ള സഹകരണം അത്യാവശ്യമാണ്. ബ്ളോക്ക് ലവല്‍ ബാങ്കേഴ്സ് സമിതിയോഗം, ജില്ലാതല ബാങ്കിംഗ് അവലോകന സമിതിയോഗം ഇവയൊക്കെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടാനും പരിഹരിക്കാനുമുള്ള വേദിയാക്കണം. ഇടയ്ക്കിടെ ഗ്രേഡിംഗ് മാസാചരണം, ലിങ്കേജ്-ജെ.എല്‍.ജി. വായ്പാമേള, റിക്കവറി മേള ഇവയൊക്കെ സംഘടിപ്പിച്ചാല്‍ താമസമൊഴിവാക്കി വേഗത്തില്‍ വായ്പ ലഭ്യമാക്കാനും തിരിച്ചടവു സുഗമമാക്കാനുമാകും.

സ്വയം സഹായ സംഘങ്ങളിലൂടെ ദാരിദ്ര്യനിര്‍മാര്‍ജനം എന്നത് ലോകബാങ്ക് പദ്ധതിയാണെന്നും അതു തള്ളിക്കളയണമെന്നും വാദിക്കുന്നവരുണ്ട്. എന്നാല്‍ ദാരിദ്ര്യം കുറയ്ക്കല്‍ ഗുണഭോക്താവിനെയും സന്നദ്ധസംഘടനകളെയും ധനകാര്യ സ്ഥാപനങ്ങളെയും ഏല്‍പ്പിച്ച് സര്‍ക്കാര്‍ പിന്നോട്ടു വലിയുന്ന നയങ്ങളും നിലനില്‍ക്കുന്നു. കഴിഞ്ഞ 10-15 വര്‍ഷത്തെ അനുഭവം ഏറെ ഗുണപരവും ഒപ്പം പ്രതിലോമകരവുമായ അനുഭവങ്ങള്‍ നല്‍കുന്നുണ്ട്. കേരളത്തിലെ കുടുംബശ്രീ മാതൃക ജനകീയതലവും ഔദ്യോഗികതലവും കൂട്ടിച്ചേര്‍ത്ത് വികസന വകുപ്പുകളുമായുള്ള ബന്ധം ദൃഢമാക്കി സമഗ്ര പദ്ധതിയായി വികസിപ്പിച്ചുകൊണ്ട്, ഇന്നുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത്, ആഗോളവത്കരണ ബദല്‍ വികസന മാതൃകയായി വളര്‍ത്തിയെടുക്കുകയാണ് നാം ചെയ്യേണ്ടത്.ഇീൌൃല്യ: ടമമവൃേമഴമവേശ, ടലുലോയലൃ 2011


*****


ആർ. ഗിരീഷ് കുമാർ, കടപ്പാട്: ശാസ്‌ത്രഗതി, സെപ്റ്റംബർ 2011

2 comments:

വര്‍ക്കേഴ്സ് ഫോറം said...

സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളെ തങ്ങളുടെ ബിസിനസ് വളര്‍ച്ചയ്ക്കുള്ള ഒരു മാര്‍ഗമായിക്കണ്ട് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ (എം.എഫ്.ഐ) ആദ്യം മുതല്‍ തന്നെ ഇതില്‍ തത്പരരായിരുന്നു. ഇവര്‍ക്ക് 50 ബില്യണ്‍ ഡോളറിലധികം ആസ്തി ഇന്നുണ്ട്. ആഗോള സാമ്പത്തിക മാന്ദ്യവും ഇവരെ വലുതായൊന്നും ബാധിച്ചിരുന്നില്ല. ഈ മേഖലയില്‍ വായ്പ നല്‍കി വളരുന്ന സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ മൂവായിരത്തോളം വരും. ആഗസ്റ് 2010-ലെ കണക്കനുസരിച്ച് ഇവര്‍ 20,000 കോടിയിലധികം രൂപ 28 ദശലക്ഷം വായ്പക്കാര്‍ക്കായി നല്‍കിയിട്ടുണ്ട്. ഇവരുടെ മൂലധനത്തില്‍നിന്നുള്ള വരുമാനം 2008-ല്‍ 5.1 ശതമാനമായിരുന്നത് 2009-ല്‍ 18.3% ആയി വര്‍ധിച്ചു. 30 മുതല്‍ 60 ശതമാനം വരെയാണ് ഇവര്‍ പലിശ ഈടാക്കിയിരുന്നത്. 200 ബില്യണ്‍ യു.എസ്. ഡോളറിനു സമാനമായ തുക ഈ സ്ഥാപനങ്ങളില്‍ 2010-ല്‍ തന്നെ ഇക്വിറ്റിയായി വിദേശരാജ്യങ്ങളില്‍നിന്ന് എത്തിച്ചിട്ടുണ്ടെന്നാണ് കണക്ക്. സിങ്കപ്പൂരിലെ ടീംലീസ്, ലോകബാങ്ക്, അവരുടെതന്നെ മൈക്രോഫിനാന്‍സ് സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വികസിത രാജ്യങ്ങളിലെ മറ്റുചില സ്ഥാപനങ്ങള്‍ ഇവയൊക്കെ എം.എഫ്.ഐ. വഴി മുതലിറക്കി ലാഭം കൊയ്യുന്നു.

R.Sajan said...

കടക്കാരാക്കി നന്നാക്കുകയല്ല, നക്കിത്തിന്നുകയാണ് ഉണ്ടാകുക.