Wednesday, October 5, 2011

ഉമ്മന്‍ചാണ്ടിയുടേത് സത്യപ്രതിജ്ഞാലംഘനം

"താങ്കളുടെ ഓഫീസിലേക്ക് ബാലകൃഷ്ണപിള്ള വിളിച്ചതായാണല്ലോ പ്രതിപക്ഷ നേതാവിന്റെ ആരോപണം" മാധ്യമപ്രവര്‍ത്തകര്‍ എറണാകുളത്തുവച്ച് മുഖ്യമന്ത്രിയോട് ചോദിച്ചു. അപ്പോഴദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. "പ്രതിപക്ഷത്തിന് എന്തുമാരോപിക്കാമല്ലോ. കഴിയുമെങ്കില്‍ തെളിയിക്കട്ടെ. തെളിഞ്ഞില്ലെങ്കില്‍ അവര്‍ എന്തുചെയ്യും". ഇതാ, പ്രതിപക്ഷം തെളിയിച്ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണിലേക്ക് (9847173177) സെപ്തംബര്‍ 24ന് വൈകിട്ട് 5.55ന് ബാലകൃഷ്ണപിള്ള വിളിച്ചിട്ടുണ്ട്. ഇനി മുഖ്യമന്ത്രി എന്തു ചെയ്യും?

നടന്നത് സത്യപ്രതിജ്ഞാലംഘനമാണ്. നടത്തിയത് മുഖ്യമന്ത്രിയും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ഫോണില്‍ വിളിച്ച് തടവുപുള്ളി ജയില്‍നിയമങ്ങള്‍ ലംഘിച്ചിട്ടും നടപടിയെടുക്കാതെ ആ നിയമലംഘനത്തിന് ഉമ്മന്‍ചാണ്ടി കൂട്ടുനിന്നു. ഈ നിയമലംഘനം പ്രൈവറ്റ് സെക്രട്ടറി, മുഖ്യമന്ത്രിയെ അറിയിച്ചില്ല എന്നു പറഞ്ഞാലും രക്ഷയില്ല. കാരണം, 9447155555 എന്ന നമ്പരിലുള്ള ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ അദ്ദേഹം ജയിലില്‍ ഉപയോഗിക്കുന്നുവെന്ന് ഇതിനു മുമ്പുതന്നെ മുഖ്യമന്ത്രിയെ അറിയിച്ച് നടപടി സ്വീകരിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹി സര്‍വകലാശാലയിലെ നിയമവിദ്യാര്‍ഥി മഹേഷ് മോഹന്‍ 2011 ആഗസ്ത് 9ന് മുഖ്യമന്ത്രിക്ക് വക്കീല്‍ മുഖേന അയച്ച നോട്ടീസിലാണ് ഈ ആവശ്യമുന്നയിച്ചത്. നോട്ടീസില്‍ ഇങ്ങനെ പറയുന്നു

"ജയിലില്‍ ഇദ്ദേഹത്തിന് പേഴ്സണല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നു. താങ്കളുമായും, മറ്റ് ക്യാബിനറ്റ് അംഗങ്ങളുമായും ബ്യൂറോക്രാറ്റുകളുമായും ജയില്‍വാസ സമയത്ത് നിരന്തരം ബന്ധപ്പെടുന്നതിന് ഈ ഫോണ്‍ ഉപയോഗിക്കുന്നു". വക്കീല്‍നോട്ടീസ് കിട്ടിയിട്ടും മുഖ്യമന്ത്രി ഒന്നും ചെയ്തില്ല. പിള്ളയുടെ ഫോണ്‍ കസ്റ്റഡിയിലെടുക്കാതെ നിയമലംഘനം അനുവദിച്ചതിന്റെ കാരണം വ്യക്തമാണ്. ഭൂരിപക്ഷം നഷ്ടപ്പെടുമെന്നഭഭീതിയും സഹമന്ത്രിയുടെ പിതാവിനോടുള്ള പ്രീതിയുംമൂലം നിയമാനുസരണം പ്രവര്‍ത്തിക്കാതെ മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തി. ഭരണഘടനയും നിയമവുമനുസരിച്ച്, ഭീതിയോ പക്ഷപാതമോ പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാതരത്തിലുമുള്ള ജനങ്ങള്‍ക്കും നീതി ചെയ്യുമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് ഉമ്മന്‍ചാണ്ടി അധികാരമേറിയത്. നിയമലംഘനത്തിന് കൂട്ടുനില്‍ക്കുക മാത്രമല്ല ഉമ്മന്‍ചാണ്ടി ചെയ്യുന്നത്. കുറ്റം ചൂണ്ടിക്കാണിക്കുന്നവരെ ശിക്ഷിക്കുമെന്ന ഭീഷണിയും മുഴക്കുന്നു. ജയില്‍നിയമം നിയമസഭയില്‍തന്നെ ദുര്‍വ്യാഖ്യാനം ചെയ്യുന്നു. ജയില്‍ നിയമത്തിലെ 86-ാം വകുപ്പില്‍ ശിക്ഷാര്‍ഹമായ കുറ്റംചെയ്യുന്നതിന് തടവുകാരെ പ്രേരിപ്പിക്കാന്‍ വേണ്ടി ആരെങ്കിലും ഏതെങ്കിലും പ്രകാരം ആശയവിനിമയം നടത്തുകയോ നടത്താന്‍ ശ്രമിക്കുകയോ ചെയ്യുന്നതിന് ശിക്ഷയുണ്ട്. അതിന്റെ പരിധിയില്‍ ബാലകൃഷ്ണപിള്ളയുമായി ഫോണില്‍ സംസാരിച്ച മാധ്യമപ്രവര്‍ത്തകന്‍ പെടുകയില്ല. കാരണം, കുറ്റംചെയ്യാന്‍ പ്രേരിപ്പിക്കുകയായിരുന്നില്ല, പിള്ള ചെയ്തുകൊണ്ടിരിക്കുന്ന കുറ്റകൃത്യം പുറത്തുകൊണ്ടുവരികയാണ് ആ റിപ്പോര്‍ട്ടര്‍ ചെയ്തത്. കുറ്റം തെളിയിക്കാന്‍ സഹായിക്കുന്നവര്‍ക്ക് 5000 രൂപ വാഗ്ദാനംചെയ്ത സുതാര്യതയുടെ മുഖ്യമന്ത്രിയാണ്, അങ്ങനെചെയ്ത ഒരു മാധ്യമപ്രവര്‍ത്തകനെ ശിക്ഷിക്കുമെന്ന്ഭഭീഷണിപ്പെടുത്തുന്നത്. രണ്ടുവര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റംചെയ്ത ബാലകൃഷ്ണപിള്ളയെക്കുറിച്ച് അദ്ദേഹത്തിനൊന്നും പറയാനില്ല. കുറ്റകൃത്യം പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെ ശിക്ഷിക്കാന്‍ എന്തൊരുത്സാഹം!

ബാലകൃഷ്ണപിള്ളയെ രക്ഷിക്കാന്‍ പുതിയൊരു വാദം കണ്ടുപിടിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൈയിലല്ല, സഹായിയുടെ കൈയിലാണത്രേ ഫോണ്‍! ഈ നമ്പരിലേക്ക് മാധ്യമപ്രവര്‍ത്തകന്‍ വിളിച്ചപ്പോള്‍ നിമിഷനേരംകൊണ്ടാണ് സഹായി പിള്ളയ്ക്ക് ഫോണ്‍ കൈമാറിയത്. സദാസമയവും ഫോണുമായി ഒരു സഹായി പിള്ളയ്ക്കൊപ്പം മുറിയിലുണ്ട് എന്നര്‍ഥം. ഒരു തടവുപുള്ളിക്ക് ഏത് നിയമപ്രകാരമാണ് സഹായിയെ അനുവദിക്കുന്നത്? ബാലകൃഷ്ണപിള്ളയ്ക്ക് കിംസ് ആശുപത്രിയില്‍ ചികിത്സ തരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിലും പൊലീസ് കാവലിനെക്കുറിച്ചുമാത്രമേ പരാമര്‍ശമുള്ളൂ. അനധികൃതമായി ആര്‍ക്കും കടന്നുവരാനും പോകാനും കൂട്ടിരിക്കാനും ആശുപത്രിയില്‍ തടവുപുള്ളിക്ക് സൗകര്യം ചെയ്തുകൊടുത്തിരിക്കുകയാണ് സര്‍ക്കാര്‍ .

കേന്ദ്ര വിജിലന്‍സ് കമീഷന്‍ കനത്ത പിഴ ശിക്ഷ ശുപാര്‍ശ ചെയ്ത പ്രതികളെ കുറ്റവിമുക്തരാക്കി പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ച മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. ഇടമലയാര്‍ കേസ് പിന്‍വലിച്ച് പ്രതികളെ രക്ഷപെടുത്താന്‍ 1992, 1993 വര്‍ഷങ്ങളില്‍ യുഡിഎഫ് സര്‍ക്കാരും ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും പിള്ള ശിക്ഷിക്കപ്പെട്ടു. ഇപ്രകാരം സുപ്രീംകോടതി ശിക്ഷിച്ച പ്രതിയെയാണ് അധികാരത്തിന്റെ ബലത്തില്‍ ഉമ്മന്‍ചാണ്ടി ജയിലില്‍നിന്ന് മോചിപ്പിച്ച് പഞ്ചനക്ഷത്ര ആശുപത്രിയിലെത്തിച്ചത്. ഏതോ മാരകരോഗത്തിന്റെ പേരിലായിരുന്നു കേരളത്തെ മുഴുവന്‍ യുഡിഎഫ് വെല്ലുവിളിച്ചത്. മാധ്യമപ്രവര്‍ത്തകനോട് ബാലകൃഷ്ണപിള്ള പറഞ്ഞ ഒറ്റ ഡയലോഗില്‍ ഈ നുണ പൊളിഞ്ഞുവീഴുന്നുണ്ട്. ട്രീറ്റ്മെന്റൊക്കെ ഏതുവരെയായി എന്ന ചോദ്യത്തോട് പിള്ള പ്രതികരിച്ചത് ഇങ്ങനെയായിരുന്നു, അമേരിക്കയില്‍നിന്ന് റിപ്പോര്‍ട്ടുകൂടി വരണം, അതിനു ശേഷമേ ട്രീറ്റ്മെന്റ് തുടങ്ങാനാവൂ.

ഇക്കഴിഞ്ഞ ആഗസ്ത് 5ന് വൈകിട്ട് ഏഴരയ്ക്കാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് പിള്ളയെ കിംസ് ആശുപത്രിയിലെത്തിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിനു പുറമെ, രക്തത്തില്‍ ഇരുമ്പ് അടിഞ്ഞുകൂടുന്ന അപൂര്‍വരോഗവും പിള്ളയ്ക്കുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുമുണ്ട്. പക്ഷേ, ആ റിപ്പോര്‍ട്ടിലെവിടെയും ഈ രോഗത്തിന് മെഡിക്കല്‍ കോളെജില്‍ ചികിത്സയില്ലെന്നോ കിംസ് ആശുപത്രിയില്‍മാത്രമേ ചികിത്സയുള്ളൂവെന്നോ പറഞ്ഞിട്ടില്ല. 169 ദിവസത്തെ ജയില്‍ ശിക്ഷയ്ക്കിടയില്‍ 75 ദിവസം പിള്ള പരോളില്‍ പുറത്തുണ്ടായിരുന്നു. ആ ദിവസങ്ങളിലൊന്നും ഒരുദിവസംപോലും അദ്ദേഹം ചികിത്സ തേടി ആശുപത്രിയിലെത്തിയിട്ടില്ല. പരോള്‍ കാലത്ത് ഉമ്മന്‍ചാണ്ടിയടക്കമുള്ള യുഡിഎഫ് നേതാക്കള്‍ പിള്ളയെ വീട്ടിലെത്തി സന്ദര്‍ശിച്ചത് ചാനല്‍ ക്യാമറകളെ സാക്ഷിയാക്കിയാണ്. ആ ചിത്രങ്ങള്‍ കേരളത്തിന്റെ മനസ്സിലുണ്ട്. ഒരു മാറാരോഗത്തിന്റെ ലക്ഷണവും പിള്ള അന്നൊന്നും പ്രകടിപ്പിച്ചിരുന്നില്ല. പരോള്‍ കഴിഞ്ഞ് ജയിലിലെത്തിയപ്പോഴാണോ പിള്ളയുടെ രക്തത്തില്‍ ഇരുമ്പ് അടിഞ്ഞുകൂടിയത്? വൈദ്യശാസ്ത്ര വൈദഗ്ധ്യമില്ലാത്തതുകൊണ്ട് മെഡിക്കല്‍ ബോര്‍ഡിന്റെ നിഗമനങ്ങളൊന്നും ഇവിടെ ചോദ്യംചെയ്യുന്നില്ല. സാമാന്യബുദ്ധിയിലുണ്ടായ ചില സംശയങ്ങള്‍ ഉന്നയിച്ചെന്നേയുള്ളൂ. പക്ഷേ, അറിയേണ്ട ഒരു കാര്യമുണ്ട്. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ എവിടെയാണ്, പിള്ളയുടെ രോഗത്തിന് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്ല എന്നെഴുതിയിട്ടുള്ളത്? അങ്ങനെയെങ്കിലല്ലേ സ്വകാര്യ ആശുപത്രിയില്‍ രോഗിയെ ചികിത്സിക്കാന്‍ ജയില്‍ചട്ടങ്ങള്‍ അനുവദിക്കുന്നുള്ളൂ. പിന്നെ എന്തടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഒപ്പിട്ട് കിംസ് ആശുപത്രിയില്‍ ചികിത്സയ്ക്ക് അനുവാദം നല്‍കി ഉത്തരവിറക്കി?

സുപ്രീംകോടതി ബാലകൃഷ്ണപിള്ളയ്ക്ക് വിധിച്ച കഠിനതടവില്‍നിന്ന് അദ്ദേഹത്തെ രക്ഷിച്ചെടുക്കാന്‍ ഓരോ തവണയും പഴുതുണ്ടാക്കിയത് കേരളത്തിന്റെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ്. ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണിത്. ഇതിനെല്ലാം പിന്നില്‍ കേരള മന്ത്രിസഭയിലെ അംഗമായ കെ ബി ഗണേശ് കുമാറുമുണ്ട്. പേഴ്സണല്‍ സ്റ്റാഫ് വഴി നിരന്തരമായി ഗണേശിനെയും പിള്ള ബന്ധപ്പെട്ടിട്ടുണ്ട്. ഗണേശിന്റെ പിഎ, അഡീഷണല്‍ പിഎ, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എന്നിവരെയൊക്കെ തുടര്‍ച്ചയായി പിള്ള ഫോണ്‍ചെയ്തിട്ടുണ്ട്. ഇവരൊക്കെക്കൂടിയാണ് സുപ്രീംകോടതി വിധി അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായത്. ജയില്‍നിയമവും ചട്ടവും ലംഘിച്ച്നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കിയ ഈ നാടകത്തിന്റെ മുഴുവന്‍ ഉള്ളുകള്ളികളും പുറത്തുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം കൂടിയേ തീരൂ.

*
ഡോ. ടി എം തോമസ് ഐസക് ദേശാഭിമാനി 05 ഒക്ടോബര്‍ 2011

4 comments:

വര്‍ക്കേഴ്സ് ഫോറം said...

"താങ്കളുടെ ഓഫീസിലേക്ക് ബാലകൃഷ്ണപിള്ള വിളിച്ചതായാണല്ലോ പ്രതിപക്ഷ നേതാവിന്റെ ആരോപണം" മാധ്യമപ്രവര്‍ത്തകര്‍ എറണാകുളത്തുവച്ച് മുഖ്യമന്ത്രിയോട് ചോദിച്ചു. അപ്പോഴദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. "പ്രതിപക്ഷത്തിന് എന്തുമാരോപിക്കാമല്ലോ. കഴിയുമെങ്കില്‍ തെളിയിക്കട്ടെ. തെളിഞ്ഞില്ലെങ്കില്‍ അവര്‍ എന്തുചെയ്യും". ഇതാ, പ്രതിപക്ഷം തെളിയിച്ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണിലേക്ക് (9847173177) സെപ്തംബര്‍ 24ന് വൈകിട്ട് 5.55ന് ബാലകൃഷ്ണപിള്ള വിളിച്ചിട്ടുണ്ട്. ഇനി മുഖ്യമന്ത്രി എന്തു ചെയ്യും?

Anonymous said...

മുഖ്യന്‍ പറഞ്ഞു.. "5.55ന് ഞാന്‍ കോട്ടയത്തും എന്റെ നിയോജക മണ്ഡലത്തിലുമൊക്കെയായിട്ടായിരുന്നു"
പക്ഷേ കൃത്യമായും എവിടെയയിരുന്നെന്ന്‍ പറയാന്‍ ആ "മാന്യന്‍" തയ്യാറായില്ല....

Anonymous said...

ജയിലില്‍ കിടക്കുന്ന എല്ലാ തെണ്ടിക്കും മൊബൈല്‍ ഉണ്ട്
മണിച്ചന് മോബൈല ഇല്ലേ?

ഇല്ലാത്ത ആരോപണം ഒരാളിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചാല്‍ ആണത്തം ഉള്ളവന്‍ പ്രതികരിക്കും

തടിയന്ടവിട നസീര്‍ പൂജപ്പുര ജയിലില്‍ കിടന്നു ഡല്‍ഹി ബോംബ്‌ ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെങ്ങിനെ ?

ആരെങ്കിലും മൊബൈലില്‍ പീ എസ് സിനെയോ അല്ല മുഖ്യനെ തന്നെയോ വിളിച്ചാല്‍ മുഖ്യന്‍ രാജിവേക്കണോ അയാള്ക്കതാണോ പണി?

തോമസ്‌ ഐസക്കിന് ഭ്രാന്തായോ?

R.Sajan said...

മഹാനായ ഒരു ധനതത്വി ആണ് ഐസക്. ഓള്‍ ഇന്ത്യ കാത്തലിക് യൂണിവേഴ്സിറ്റി ഫെഡറേഷന്റെ പ്രസിഡണ്ട് ആയിരുന്നപ്പോഴേ അങ്ങനെ ആയിരുന്നു. അമേരിക്കന്‍ ബന്ധങ്ങള്‍ വഴി ഒരു നൊബേല്‍ തന്നെ അടിച്ചെടുത്താലും അത്ഭുതപ്പെടേണ്ടതില്ല. വി.ആര് . കൃഷ്ണ അയ്യര്‍ക്ക് സുപ്രീം കോടതിയില്‍ പോകാമെങ്കില്‍ തോമയ്ക്ക് നോബേലും ആകാം.

ടി വി ചാനല്‍ കണ്ടും പത്രം വായിച്ചും ആവേശം കൊല്ലുന്ന ഹീന വര്‍ഗ്ഗം എന്തറിഞ്ഞു? ഇവിടത്തെ വിലക്കയറ്റത്തിനും, അഴിമതിക്കും ഒക്കെ കാരണം ഉമ്മന്‍റെ സത്യപ്രതിജ്ഞാ ലംഘനമാണ്. ഇവിടെ സോഷ്യലിസം വരാത്തത്തിന് പോലും അതാണ് കാരണം. അതാണ്, അതാണ്, അത് കൊണ്ടാണ് സഖാവ് തോമാ അതില്‍ ഇത്ര വിരേചിതന്‍ ആകുന്നത്. ഉമ്മന്‍ ശരി ആയാല്‍ മറ്റെല്ലാം ആയി. പിറ്റെന്നു ഇങ്ക്വിലാബ് വന്നോലും, നങ്ങേലീ .