Sunday, October 30, 2011

ഓര്‍മകള്‍ മരിക്കുന്നില്ല

"എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇത്ര സമര്‍ഥനായ സംഘാടകനെ ഞാന്‍ എവിടെയും കണ്ടിട്ടില്ല. ഒരു പ്രത്യേകസംഭവം ഒരു പ്രത്യേകപ്രദേശത്തുണ്ടായാല്‍ എന്നെപ്പോലുള്ളവര്‍ പെട്ടെന്ന് ഓടിയെത്തും. സ. സി എച്ച് അവിടെ എത്തുമെന്ന് മാത്രമല്ല എത്തിക്കേണ്ടവരെയെല്ലാം അവിടെയെത്തിക്കുകയും ചെയ്യും. അവിടെ ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച്, അതിന്റെ പ്രസിദ്ധീകരണം സംബന്ധിച്ച് എല്ലാം പ്ലാന്‍ചെയ്തിട്ടാവും സി എച്ച് അവിടെ എത്തുക. അവിടത്തെ പാര്‍ടിയെ ആകെ കോര്‍ത്തിണക്കി രംഗത്തിറക്കാന്‍ ഓരോ സഖാവിന്റെയും കഴിവിനനുസരണമായ ജോലി സഖാവ് വിശദമായി പ്ലാന്‍ചെയ്യും"(എ കെ ജി). ചില ജീവിതങ്ങള്‍ അങ്ങനെയാണ്. മണ്‍മറഞ്ഞാലും ആ ഓര്‍മകള്‍ വീണ്ടും വീണ്ടും ജ്വലിച്ചുകൊണ്ടിരിക്കും. പര്‍വതസമാനമായ ആ ജീവിതത്തെ അടുത്തറിയുമ്പോള്‍ നാം വല്ലാതെ വിസ്മയിച്ചുപോകും. കൂടുതല്‍ അറിയാനും പകര്‍ത്താനും മനസ്സ് കൊതിക്കും. അത്തരമൊരു ജീവിതമാണ് അക്ഷരാര്‍ഥത്തില്‍ സ. സി എച്ച് കണാരന്റേത്.

ജന്മശതാബ്ദിവര്‍ഷത്തില്‍ സി എച്ചിന്റെ കാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അതുല്യനായ പോരാളിയുടെ, ത്യാഗധനനായ നേതാവിന്റെ ഓര്‍മകളാണ് വിളക്കുപോലെ കാലത്തിന് വഴികാട്ടുന്നത്. ഏതെങ്കിലുമൊരു വിശേഷണത്തില്‍ തളച്ചിടാനാവാത്ത ഔന്നത്യം നിറഞ്ഞ ജീവിതം. എല്ലാ അര്‍ഥത്തിലും അടിമുടി പോരാളിയായിരുന്ന കമ്യൂണിസ്റ്റ്. കാലവും ചരിത്രവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന സമരഭരിതമായ ഓര്‍മയാണ് സിഎച്ച്. ആധുനിക കേരളത്തിന്റെ പിറവിയുടെ, വളര്‍ച്ചയുടെ, നവോത്ഥാനത്തിന്റെ ഒളിമങ്ങാത്ത ചരിത്രത്തിലേക്കാണ് മഹാനായ ആ നേതാവിന്റെ ജീവിതത്തിലേക്കുള്ള അന്വേഷണം അവസാനിക്കുക. ആ തലമുറയിലെ മറ്റുപല ദേശീയനേതാക്കളെയും പോലെ നവോത്ഥാനപ്രസ്ഥാനത്തിലൂടെ പടിപടിയായി തൊഴിലാളിവര്‍ഗത്തിന്റെ അമരക്കാരനായ ചരിത്രമാണ് സിഎച്ചിന്റേതും.

ക്ഷേത്രപ്രവേശനത്തിനായുള്ള പോരാട്ടം, ജാതിവിവേചനത്തിനെതിരെ നടത്തിയ സമരങ്ങള്‍ , യുക്തിവാദത്തിലൂടെ ദേശീയപ്രസ്ഥാനത്തിലേക്കും തൊഴിലാളികളെയും കര്‍ഷകരെയും സംഘടിപ്പിച്ച് കമ്യൂണിസ്റ്റ്പാര്‍ടിയിലേക്കുമുള്ള വളര്‍ച്ചയുടെ കൃത്യമായ വഴി സിഎച്ചിന്റെ ജീവിതചിത്രത്തിലുണ്ട്. ഒളിവിലും ജയിലിലും ത്യാഗത്തിന്റെയും സഹനത്തിന്റെയും കനല്‍വഴികള്‍ താണ്ടിയുള്ള വളര്‍ച്ച. മിടുക്കനായ വിദ്യാര്‍ഥി മാഹിക്കടുത്ത അഴിയൂരിലെ വ്യാപാരിയായ അനന്തന്റെയും കോടിയേരി പുന്നോലിലെ ചീക്കോളി കാരായി നാരായണിയുടെയും മകനായി 1911 ജൂലൈ 29നാണ് ജനനം. ജാതീയമായ വേര്‍തിരിവുകള്‍ ബാല്യകാലത്തുതന്നെ അദ്ദേഹത്തെ മുറിവേല്‍പ്പിച്ചിരുന്നു. മുതിര്‍ന്നപ്പോള്‍ സാമൂഹ്യതിന്മകള്‍ക്കെതിരായ മുന്നണിയില്‍ നിലയുറപ്പിക്കാന്‍ സിഎച്ചിനെ പ്രേരിപ്പിച്ചത് ഒരുപക്ഷേ, ഇത്തരം ദുരനുഭവങ്ങളാകാം. മാഹിയിലെ സിബി സ്കൂളിലാണ് തേര്‍ഡ് ഫോറംവരെ പഠിച്ചത്. കണാരന്‍ ചീക്കോളി എന്നായിരുന്നു സ്കൂള്‍ റെക്കോഡിലെ പേര്. ചീക്കോളി എന്ന തറവാട്ട് പേരിന്റെ ചുരുക്കമാണ് കേരളത്തിന്റെ മനസ്സില്‍ ഇടംതേടിയ ആ ദ്വയാക്ഷരം-സിഎച്ച്.

1925ലാണ് സിഎച്ച് തലശേരി ബിഇഎംപി സ്കൂളില്‍ ചേരുന്നത്. പഠനത്തില്‍ മിടുക്കനായിരുന്ന സിഎച്ചിനെ നെട്ടൂര്‍ പി ദാമോദരന്‍ അനുഭവചുരുളുകള്‍ എന്നആത്മകഥയില്‍ ഇങ്ങനെ അടയാളപ്പെടുത്തുന്നുണ്ട്: "ഞാന്‍ ഫിഫ്ത്ഫോമിലായിരുന്നപ്പോള്‍ സിക്സ്ത്ഫോമില്‍ കറുത്ത്, മുഖം മുഴുവന്‍ വസൂരിക്കലയുള്ള ഒരു വിദ്യാര്‍ഥി ഒപ്പം പഠിച്ചിരുന്നു. ആ കുട്ടി പഠിപ്പില്‍ , വിശേഷിച്ച് കണക്കില്‍ മിടുക്കനായിരുന്നു. അന്യോന്യം പരിചയമില്ലായിരുന്നുവെങ്കിലും ആ കുട്ടിയെപ്പോലെ കണക്കില്‍ മിടുക്കനാവണമെന്നുള്ള ആഗ്രഹം എന്നില്‍ ഉളവായി. ആ കൊല്ലം ആ കുട്ടി എസ്എസ്എല്‍സി പരീക്ഷക്കിരിക്കുകയും 100ല്‍ 99 മാര്‍ക്ക് നേടുകയും ചെയ്തു. ആ കുട്ടിയാണ് ആദ്യം കോണ്‍ഗ്രസുകാരനായും പിന്നീട് കമ്യൂണിസ്റ്റുകാരനായും ഭവിച്ചിട്ട് ഇപ്പോള്‍ കേരളത്തിലെ മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ സെക്രട്ടറിയായിരിക്കുന്ന സഖാവ് സിഎച്ച് കണാരന്‍".

ബൈബിള്‍ പരീക്ഷയില്‍ സ്കോളര്‍ഷിപ്പ് ലഭിച്ച രസകരമായ ഒരു കഥയും സിഎച്ചിന്റെ സ്കൂള്‍ ജീവിതത്തിലുണ്ട്. ഒരു ദിവസം ഒരു മെമ്മോ അധ്യാപകന്‍ ക്ലാസില്‍ വായിച്ചു. ബൈബിള്‍ പരീക്ഷ നാളെയാണ്. പേര് കൊടുക്കാത്തവരുണ്ടെങ്കില്‍ ഇന്നുച്ചക്ക് മുമ്പ് കൊടുക്കണം. ഇതായിരുന്നു അറിയിപ്പ്. കറുത്തുമെലിഞ്ഞ ചെറുപ്പക്കാരന്‍ ഉടന്‍ പേര് നല്‍കി. ബൈബിള്‍ പരീക്ഷക്കുള്ള പ്രത്യേക ക്ലാസില്‍ ഒരിക്കലും ഇരിക്കാത്ത വിദ്യാര്‍ഥി പരീക്ഷ എഴുതുന്നുവെന്നത് എല്ലാവര്‍ക്കും ഒരു കൗതുകമായിരുന്നു. ചിലരെങ്കിലും പരിഹസിക്കുകയും ചെയ്തു.

വൈകുന്നേരം സ്കൂള്‍വിട്ടു പോകുമ്പോള്‍ മാര്‍ക്കോസിന്റെ സുവിശേഷത്തിന്റെ ഒരു പുതിയ ഇംഗ്ലീഷ്ഷ് പതിപ്പുമായാണ് ആ കുട്ടി മടങ്ങിയത്. രാത്രി മുട്ടവിളക്കിന്റെ മങ്ങിയവെളിച്ചത്തില്‍ അധ്വാനിക്കുന്നവര്‍ക്കും ഭാരംചുമക്കുന്നവര്‍ക്കും വേണ്ടി കുരിശേറിയ യേശുവിന്റെ കഥ ഉറക്കംതൂങ്ങുംവരെ വായിച്ചു. ബാക്കി ഭാഗങ്ങള്‍ പിറ്റേന്ന് പുലര്‍ച്ചെയും. വെറുതെ ഒരു രസത്തിനുവേണ്ടി എഴുന്നേറ്റുനിന്ന വിദ്യാര്‍ഥി ഇരുപത്തിനാലുമണിക്കൂറിനുള്ളില്‍ അറിവിന്റെ പുതിയ ചക്രവാളങ്ങളാണ് കണ്ടെത്തിയത്. പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ആ അക്രൈസ്തവ വിദ്യാര്‍ഥിക്കായിരുന്നു. അതായിരുന്നു സിഎച്ച് കണാരന്‍ .

സ്കൂളിലെ ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കാരന്‍ കൂടിയായിരുന്നു സിഎച്ച്. ബിഇഎംപിക്ക് ഒട്ടേറെ വിജയങ്ങള്‍ സമ്മാനിച്ച ഫുട്ബോളര്‍ .

ജയിലിലേക്ക്

ബിഇഎംപി സ്കൂളില്‍നിന്ന് 1929ല്‍ മെട്രിക്കുലേഷന്‍ പരീക്ഷ മികച്ച നിലയില്‍ പാസായ കുട്ടിയെ സഹപാഠികള്‍ പിന്നീട് കണ്ടത് തലശേരി ടൗണില്‍ വിദേശവസ്ത്രങ്ങള്‍ വില്‍ക്കുന്ന രാമന്‍കമ്പനിയുടെയും പിഎ ചെട്ട്യാര്‍ ആന്‍ഡ് സണ്‍സിന്റെയും മുന്നില്‍ പിക്കറ്റിങ്ങ് നടത്തുന്ന കോണ്‍ഗ്രസ് വളണ്ടിയര്‍മാര്‍ക്കൊപ്പമാണ്. അമ്മയുടെ നാടായ പുന്നോലില്‍ ഒരു വായനശാല ആരംഭിച്ചതും ഇതേ കാലത്താണ്. കൈയെഴുത്ത്മാസികയും തുടങ്ങി. യുവാക്കളെ ദേശീയസ്വാതന്ത്ര്യസമരത്തിലേക്ക് ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനവും ആരംഭിച്ചു. അങ്ങനെ തന്റെ വഴി ഏതാണെന്ന് അദ്ദേഹം നിശ്ശബ്ദം പ്രഖ്യാപിച്ചു. ഇന്ത്യന്‍ ദേശീയപ്രസ്ഥാനം നിര്‍ണായകമായ ചില പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ട കാലമായിരുന്നു അത്. 1930കളിലെ ഉപ്പുസത്യഗ്രഹം, 31ലെ ഗാന്ധി-ഇര്‍വിന്‍ ഉടമ്പടി, വട്ടമേശസമ്മേളനങ്ങള്‍ തുടങ്ങി ദേശീയരാഷ്ട്രീയം സംഭവബഹുലമായിരുന്നു. തിരുവിതാംകൂറില്‍ നിവര്‍ത്തനപ്രക്ഷോഭം, സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ രൂപീകരണം എന്നിവയൊക്കെയായി സ്വാതന്ത്ര്യസമരത്തിന്റെ അലയൊലി കേരളമാകെ ഉയരുമ്പോള്‍ മനസ്സില്‍ വിപ്ലവത്തിന്റെ കനലുകള്‍ സൂക്ഷിച്ച സിഎച്ചിനും അടങ്ങിയിരിക്കാനായില്ല. ഒരു കാര്യം നിശ്ചയിച്ചാല്‍ അത് ഏതുവിധേനയും വിജയകരമായി ചെയ്തുതീര്‍ക്കാനുള്ള ഇഛാശക്തി ചെറുപ്പത്തിലേ സിഎച്ചിനുണ്ടായിരുന്നു. രണ്ടാം സിവില്‍നിയമലംഘനം ആരംഭിച്ചതോടെ അതുവരെയില്ലാത്ത മര്‍ദനമുറകളാണ് ബ്രിട്ടീഷ്സാമ്രാജ്യത്വം അഴിച്ചുവിട്ടത്. കോൺഗ്രസുകാര്‍ക്ക് ഒന്നും അടിച്ചുകൊടുക്കരുതെന്ന് പ്രസ്സുകളുടെ മേല്‍ നിരോധനം വന്നു. പ്രതിഷേധയോഗങ്ങളെ തടയാന്‍ ഇതുകൊണ്ടൊന്നും സാധിച്ചില്ല. പ്രതിഷേധയോഗത്തിന്റെ വിവരങ്ങള്‍ക്ക് എങ്ങനെ പ്രചാരം കൊടുക്കുമെന്നാണ് യുവകോണ്‍ഗ്രസ് ഭടനായ സിഎച്ച് ചിന്തിച്ചത്. അധികം ആലോചിക്കേണ്ടിവന്നില്ല. നോട്ടീസിന്റെ നൂറുകണക്കിന് കോപ്പികള്‍ കാര്‍ബണ്‍പേപ്പര്‍ വെച്ചെഴുതാന്‍ ഉറച്ചു. എഴുതേണ്ട ആളെയും സിഎച്ച്തന്നെ കണ്ടെത്തി. അഞ്ചാമത്തെ വയസില്‍ പോളിയോ വന്ന് രണ്ടുകാലിനും ശേഷി നഷ്ടപ്പെട്ട കിഴക്കയില്‍ രാഘവന്‍ . ഒറ്റരാത്രികൊണ്ട് നോട്ടീസിന്റെ 500 കോപ്പികള്‍ .

കതിരൂരിലെ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ നോട്ടീസ് എഴുതിയതും പുന്നോലില്‍വെച്ച്. കതിരൂരില്‍ സര്‍ക്കാരിനെതിരെ പ്രസംഗിച്ചതിന് സിഎച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു കൊല്ലത്തെ തടവ്. 1933ന്റെ പിറവി കണ്ടത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ .

യുക്തിവാദത്തിന്റെ വഴിയില്‍

പതിനൊന്ന് മാസത്തെ ജയില്‍ജീവിതം സിഎച്ചിനെ പലതും പഠിപ്പിച്ചു. ബംഗാളിലെ തീവ്രവാദികളുമായി പരിചയപ്പെട്ടു. യുക്തിവാദസന്ദേശവുമായാണ് ജയിലില്‍ നിന്നുള്ള മടക്കം. സമപ്രായക്കാരായ കോണ്‍ഗ്രസുകാരോട് പറഞ്ഞു: ഈശ്വരവിശ്വാസമാണ് എല്ലാറ്റിന്റെയും കുഴപ്പം. ഈശ്വരവിശ്വാസം ഇല്ലാതായാല്‍ ജാതിയില്ല, മതമില്ല, അന്ധവിശ്വാസമില്ല... അതുകൊണ്ട് നമ്മുക്കിനി നിരീശ്വരവാദം പ്രചരിപ്പിക്കണം. യുക്തിവാദി സംഘം ഉണ്ടാക്കണം. ആശയപ്രചാരണത്തിന് കോട്ടയം താലൂക്ക് സ്വതന്ത്രചിന്താസമാജം എന്ന സംഘടനയുണ്ടാക്കി. പ്രസിഡന്റ്: സര്‍ദാര്‍ ചന്ത്രോത്ത് കുഞ്ഞിരാമന്‍നായര്‍ . സെക്രട്ടറി: സിഎച്ച് കണാരന്‍ . കേന്ദ്ര ആപ്പീസ് പുന്നോലില്‍ . താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനഞ്ച് അംഗങ്ങള്‍ . എവിടെ തിരിഞ്ഞാലും യുവാക്കളുടെ ഇടയിലെ സംസാരം നിരീശ്വരവാദം. നൂറുകണക്കിന് ചര്‍ച്ചായോഗങ്ങള്‍ . ചില സ്ഥലങ്ങളില്‍ തെറിഅഭിഷേകം. കൂവല്‍ , അത്യാവശ്യം തല്ലും. തലശേരി ടൗണ്‍ഹാളില്‍ എം സി ജോസഫിനെയടക്കം പങ്കെടുപ്പിച്ച് സമ്മേളനം ചേര്‍ന്നു. സ്വാതന്ത്രചിന്തയെന്ന കൈയെഴുത്ത് മാസികയുടെ പത്ത് കോപ്പി താലൂക്കിന്റെ നാനാഭാഗങ്ങളില്‍ ചെന്നെത്തി. ഈശ്വരവാദികളും നിരീശ്വരവാദികളും തമ്മിലുള്ള വാഗ്വാദം കോട്ടയം താലൂക്ക് മുഴുവന്‍ പടര്‍ന്നുകയറി. യുവാക്കളുടെ ഇടയിലെ പ്രധാന സംസാരവിഷയം നിരീശ്വരവാദം മാത്രം. മധ്യസ്ഥന്മാര്‍ ഇടപെട്ടു. ഒടുവില്‍ തീരുമാനമായി. ഒരേ വേദിയില്‍ രണ്ടുകൂട്ടരുടെയും വാദഗതികള്‍ അവതരിപ്പിക്കുക. അങ്കക്കളരി തീരുമാനിക്കപ്പെട്ടു. കോടിയേരി ഓണിയന്‍ ഹയര്‍എലിമെന്ററി സ്കൂള്‍ . ഇരുകൂട്ടര്‍ക്കും ഓരോ അധ്യക്ഷന്‍ . നിരീശ്വരവാദികളുടേത് അന്ന് ബ്രണ്ണന്‍ കോളേജില്‍ അധ്യാപകനായിരുന്ന 57ലെ തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍നിന്ന് കമ്യൂണിസ്റ്റ് പിന്തുണയോടെ ജയിച്ച പി കെ കോരുമാസ്റ്റര്‍ . ഈശ്വരവാദികളുടേത് കെ ടി ചന്തുനമ്പ്യാര്‍ . ഈശ്വരവാദികളുടെ പ്രാസംഗികന്‍ സുപ്രസിദ്ധ വാഗ്മി വാഗ്ഭടാനന്ദന്‍ . നിരീശ്വരവാദികളുടേത് ചന്ത്രോത്ത് കുഞ്ഞിരാമന്‍നായരും. ദൈവം ഉണ്ടോ ഇല്ലയോ എന്ന വിഷയത്തില്‍ ചൂടേറിയ സംവാദം നടന്നു. തര്‍ക്കം അവിടെ അവസാനിച്ചില്ല. വീണ്ടും തുടര്‍ന്നു. ജാതിവ്യവസ്ഥയും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണ മുപ്പതുകളില്‍ ജാതിനശീകരണപ്രവര്‍ത്തനങ്ങള്‍ പഴയ കോട്ടയംതാലൂക്കില്‍ ശക്തമായത് സിഎച്ചിന്റെ നേതൃത്വത്തിലായിരുന്നു. നാടുനീളെ വായനശാലകള്‍ കെട്ടിപ്പടുത്ത് ജനങ്ങളെ യുക്തിബോധത്തിലേക്ക് നയിക്കാനാണ് സിഎച്ച് യത്നിച്ചത്.

യുക്തിവാദപ്രസ്ഥാനത്തിന്റെ മലബാറിലെ പ്രധാനനായകരില്‍ ഒരാളായി സിഎച്ച് വളര്‍ന്നു. കോടിയേരി മുഴിയില്‍നടയിലെ ഐക്യപ്രദായിനി വായനശാല, പാറാലിലെ സൗഹാര്‍ദപോഷിണി വായനശാല, ഇടയില്‍പീടിക കേരളചന്ദ്രിക വായനശാല എന്നീ സ്ഥാപനങ്ങള്‍ സിഎച്ചിന്റെ കൂടി മേല്‍നോട്ടത്തില്‍ വളര്‍ന്നുവന്നവയാണ്. സഹോദരന്‍ അയ്യപ്പന്റെ ആശയങ്ങള്‍ കോരപ്പുഴക്ക് വടക്കോട്ട് കടത്തില്ലെന്ന സവര്‍ണമേധാവികളുടെ ശ്രമത്തെ തടയിട്ടതും സിഎച്ചും കൂട്ടരുമാണ്. കേരളത്തില്‍ ജനകീയ സാഹിത്യപ്രസ്ഥാനത്തിന്റെ തുടക്കമായി ഗണിക്കാവുന്ന തലശേരിയിലെ യുവജനസാഹിത്യസമ്മേളനത്തിന്റെ അണിയറയിലും സിഎച്ചായിരുന്നു. 1935 മെയ്മാസം മിഷന്‍ ഹൈസ്കൂളില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് പി കേശവദേവിന്റെ വിവാദപ്രഖ്യാപനം ഉണ്ടായത്. രാമായണവും മഹാഭാരതവും തുപ്പല്‍കോളാമ്പികളാണെന്നും അത് ചുട്ടെരിക്കണമെന്നുമായിരുന്നു ആഹ്വാനം.

ലക്ഷ്മണരേഖ വരച്ച പോരാളി

ജയിലില്‍നിന്ന് പുറത്തുവന്ന 1933-35 കാലത്ത് സിഎച്ച് തലശേരിയിലെ രണ്ട് വിദ്യാലയങ്ങളില്‍ അണ്‍ട്രെയിന്‍ഡ് അധ്യാപകനായിരുന്നു. സെന്‍ട്രല്‍കോടിയേരി എലിമെന്ററി സ്കൂളിലും കല്ലറ തലായി എലിമെന്ററി സ്കൂളിലും. ആദ്യം ജോലിചെയ്ത കല്ലറ തലായി എലിമെന്ററി സ്കൂളില്‍ ഒമ്പത് രൂപയായിരുന്നു നിശ്ചയിച്ച ശമ്പളം. മാസങ്ങളോളം ജോലിചെയ്തിട്ടും ഒരു പൈസപോലും മാനേജര്‍ നല്‍കിയില്ല. ഒരു ദിവസം വൈകുന്നേരം സ്കൂള്‍ വിട്ടശേഷം മാനേജര്‍ പുറത്തിറങ്ങുന്നതും കാത്തിരുന്നു. മാനേജര്‍ പുറത്തിറങ്ങിയപ്പോള്‍ അടുത്ത്ചെന്ന് കിട്ടാനുള്ള ശമ്പളത്തിന് ചോദിച്ചു. കൈയില്‍ ഇപ്പോള്‍ പണമില്ല, കുറച്ചുകഴിഞ്ഞ് തരാമെന്ന് പറഞ്ഞ് പതിവുപോലെ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. സിഎച്ച് വിട്ടില്ല. അദ്ദേഹം കാലന്‍കുടകൊണ്ട് മാനേജര്‍ക്ക്ചുറ്റും ഒരു വൃത്തം വരഞ്ഞശേഷം പറഞ്ഞു: "മാഷേ, ഇത് ലക്ഷ്മണരേഖയാണ്. എന്റെ ശമ്പളം തന്നില്ലെങ്കില്‍ ഇതിനപ്പുറം കടക്കാന്‍ കഴിയില്ല. ഇത് സിഎച്ച് കണാരനാണ് പറയുന്നത്". ഭയന്നുവിറച്ചുപോയ മാനേജര്‍ ബാഗ് തുറന്ന് മുഴുവന്‍ തുകയും അവിടെവച്ചു തന്നെ നല്‍കി. അക്കാലത്ത് സ്വകാര്യസ്കൂള്‍ മാനേജര്‍മാര്‍ക്കെതിരെയുള്ള അധ്യാപകരുടെ അങ്കംകുറിക്കല്‍കൂടിയായിരു ന്നു ഈ സംഭവം.

അയിത്തോച്ചാടനപ്രസ്ഥാനത്തിലെ മലബാറിലെ പ്രധാന നേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു സിഎച്ച്. തലശേരി തിരുവങ്ങാട്ടെ പ്രസിദ്ധമായ ശ്രീരാമസ്വാമിക്ഷേത്രത്തില്‍ അക്കാലത്ത് അവര്‍ണര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. സിഎച്ചിന്റെ നേതൃത്വത്തില്‍ ഇരുന്നൂറോളം പേര്‍ ജാഥയായി എത്തി ക്ഷേത്രക്കുളത്തില്‍ കുളിച്ച് ദര്‍ശനം നടത്തി ശാന്തിക്കാരനില്‍നിന്ന് പ്രസാദം വാങ്ങിയതോടെയാണ് അവര്‍ണര്‍ക്കുള്ള വിലക്ക് നീങ്ങിയത്. 1935ലാണ് സിഎച്ച് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ്പാര്‍ടിയില്‍ ചേരുന്നത്. പാര്‍ടി നിര്‍ദേശപ്രകാരം യുക്തിവാദംവിട്ട് മുഴുവന്‍ സമയവും ബീഡി-നെയ്ത്ത് തൊഴിലാളികളെയും കര്‍ഷകരെയും സംഘടിപ്പിക്കാനുള്ള യജ്ഞത്തില്‍ മുഴുകി. തലശേരി ബീഡിത്തൊഴിലാളി യൂണിയന്‍ , തലശേരി നെയ്ത്തുതൊഴിലാളി യൂണിയന്‍ , തലശേരി മുനിസിപ്പല്‍തൊഴിലാളി യൂണിയന്‍ എന്നിവ സംഘടിപ്പിക്കുന്നതില്‍ നേതൃത്വപരമായ പങ്കാണ് സിഎച്ച് വഹിച്ചത്.

അവിഭക്ത കമ്യൂണിസ്റ്റ്പാര്‍ടിയുടെ തിരുവിതാംകൂര്‍ -കൊച്ചി സംസ്ഥാനകമ്മിറ്റി അംഗവും കേരള സംസ്ഥാനകമ്മിറ്റി അംഗവും 1943ല്‍ ദേശാഭിമാനി മാനേജരുമായിരുന്ന തലശേരി സ്വദേശി എം പത്മനാഭന്‍(പപ്പുവേട്ടന്‍) സിഎച്ചിനെ അനുസ്മരിച്ച് ഇങ്ങനെ എഴുതി:

ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഒരു സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന സ. സിഎച്ച് അന്നത്തെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തണുപ്പന്‍ നയങ്ങളില്‍ നിരാശനായിരുന്നു. തലശേരിയില്‍ പുരോഗമന കോണ്‍ഗ്രസ് വിഭാഗത്തെ നയിച്ചത് സിഎച്ചായിരുന്നു. 1936-37 കാലത്ത് തലശേരി ടൗണിലെ കോണ്‍ഗ്രസ് സംഘടനക്കകത്ത് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ചെറുപ്പക്കാരായ കോണ്‍ഗ്രസ് യുവാക്കളെ നേതൃത്വത്തിനെതിരെ സംഘടിപ്പിച്ചതിന്റെ ഫലമായി ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയാകെ നേതൃത്വത്തിന്റെ കൈയിലമര്‍ന്നു. ആ ചെറുപ്പക്കാരുടെ നേതൃത്വമാണ് മൂന്ന് കൊല്ലത്തിനുശേഷം 1940 സെപ്തംബര്‍ 15 സംഭവത്തിലൂടെ കേരളത്തിലെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ തലശേരിയുടെ പുതിയ അധ്യായം എഴുതിച്ചേര്‍ത്തത്".

ബ്രിട്ടനെ നടുക്കിയ മലബാറിന്റെ സിംഹഗര്‍ജനമായി മാറിയ 1940 സെപ്തംബര്‍ 15 പോരാട്ടത്തിന്റെ അണിയറശില്‍പ്പിയും മറ്റാരുമായിരുന്നില്ല. ബീഡിത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്കാണ് സിഎച്ച് വഹിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍നിന്നും സംഘടനാസാമര്‍ഥ്യത്തില്‍നിന്നും ആവേശഭരിതരായി മുന്നോട്ട് വന്ന ബീഡിതൊഴിലാളി നേതാക്കന്മാരില്‍ ചിലര്‍ ആ ഘട്ടത്തില്‍ ബംഗളൂരു, മൈസൂരു തുടങ്ങിയ സ്ഥലങ്ങളില്‍ പോയി തൊഴിലാളി സംഘടന കെട്ടിപ്പടുക്കാന്‍ നേതൃത്വം നല്‍കി. ആലപ്പുഴയിലെ തൊഴിലാളി സംഘടനകളും പ്രത്യേകിച്ച് കയര്‍ തൊഴിലാളി സംഘടനയും കെട്ടിപ്പടുക്കുന്നതിലും ഇവരാണ് നേതൃത്വം വഹിച്ചതെന്ന് പപ്പുവേട്ടന്‍ അനുസ്മരിച്ചിട്ടുണ്ട്. കുറ്റ്യാടിയിലെ പുനംകൃഷിക്കാരുടെ സമരകാലത്ത് തലശേരിയിലെ ബീഡിത്തൊഴിലാളികളുടെ വളണ്ടിയര്‍സേനയെ കുറ്റ്യാടിയിലേക്ക് നയിച്ചതും സിഎച്ചായിരുന്നു. 1939 നവംബറില്‍ തലശേരിയിലെ ന്യൂ ഡര്‍ബാര്‍ ബീഡിക്കമ്പനി സമരത്തോടനുബന്ധിച്ച് സിഎച്ചിനെ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ജയിലില്‍നിന്ന് പുറത്തുവന്നശേഷം ഒളിവില്‍പോയി. കമ്യൂണിസ്റ്റ്പാര്‍ടിയുടെ പരസ്യപ്രവര്‍ത്തനം വിളംബരംചെയ്ത പാറപ്രം സമ്മേളനത്തിന്റെ സംഘാടകരില്‍ പ്രമുഖന്‍ . 1942 സെപ്തംബര്‍ 15 മുതല്‍ ഒമ്പത് ദിവസം നീണ്ട കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുംബൈ പ്ലീനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പി കൃഷ്ണപിള്ളക്കൊപ്പം പങ്കെടുത്തു.

മെട്രിക്കുലേഷന്‍ പരീക്ഷയില്‍ നൂറില്‍ തൊണ്ണൂറ്റിയൊമ്പത് മാര്‍ക്ക് വാങ്ങിയ സിഎച്ച് കണാരന്റെ രാഷ്ട്രീയത്തിലെ കണക്കുകൂട്ടലും ഒരിക്കലും പിഴക്കാറില്ല. തെരഞ്ഞെടുപ്പ് രംഗം വിശകലനംചെയ്യുന്നതില്‍ സിഎച്ച് കാട്ടിയ മിടുക്ക് ഏറെ പ്രശസ്തമാണ്. ഓരോ മണ്ഡലത്തിലെ ജയപരാജയ സാധ്യത കൃത്യമായി പറയും. ഇടതുകൈയിലെ തള്ളവിരലും ചെറുവിരലും ചേര്‍ത്തുതിരുമ്മിക്കൊണ്ട് കാര്യങ്ങള്‍ കണക്കുകൂട്ടിപറയുമ്പോള്‍ സഹപ്രവര്‍ത്തകര്‍ ശ്രദ്ധയോടെ കേട്ടിരിക്കും. 1957ലെ തെരഞ്ഞെടുപ്പ്. സിഎച്ച് നാദാപുരം മണ്ഡലത്തിലും വിആര്‍ കൃഷ്ണയ്യര്‍ തലശേരിയിലും മത്സരിക്കുന്നു. തെരഞ്ഞെടുപ്പിന് ഏതാനും ദിവസം മുന്‍പ് വിആര്‍ കൃഷ്ണയ്യരുടെ വീട്ടില്‍ ചേര്‍ന്ന പ്രവര്‍ത്തകയോഗത്തില്‍ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള വ്യക്തമായ സൂചന അദ്ദേഹം നല്‍കിയിരുന്നു. തലശേരി അടക്കം മലബാര്‍ ഭാഗത്തുനിന്ന് 25 പേരും തിരുകൊച്ചിഭാഗത്തുനിന്ന് നാല്‍പ്പതുപേരും ജയിക്കുമെന്ന് കണക്ക് സഹിതം വ്യക്തമാക്കി. അഞ്ചില്‍ താഴെ സീറ്റിന്റെ ഭൂരിപക്ഷത്തില്‍ സ്വതന്ത്രരുടെ പിന്തുണയോടെ കമ്യൂണിസ്റ്റ്പാര്‍ടിക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്നായിരുന്നു പ്രവചനം.

മദിരാശി നിയമസഭയിലേക്ക് മദിരാശി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോട്ടയം-വയനാട് പൊതുനിയോജകമണ്ഡലത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥിയായിരുന്നു സിഎച്ച്. 1946 മാര്‍ച്ച് 21നായിരുന്നു തെരഞ്ഞെടുപ്പ്. വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ സിഎച്ചിന് 11,280 വോട്ടും എതിരാളി കോണ്‍ഗ്രസിലെ പഴയ സഹപ്രവര്‍ത്തകന്‍ എം പി ദാമോദരന് 27,640 വോട്ടും. മൈതാനിയില്‍ തെരഞ്ഞെടുപ്പ്ഫലം കാത്തുനില്‍ക്കുന്ന പ്രവര്‍ത്തകര്‍ക്കിടയിലേക്ക് പുഞ്ചിരിയോടെ സിഎച്ച് കടന്നുവന്നു. സഖാക്കളെ, നമ്മള്‍ തോറ്റിരിക്കുന്നു. ഏതായാലും ടൗണില്‍ ഒരു പ്രകടനം നടത്താം. സിഎച്ചിന്റെ കഴുത്തില്‍ രക്തഹാരങ്ങള്‍ വന്നുവീണു. സഖാവ് സിഎച്ച് കണാരന്‍ സിന്ദാബാദ്, കമ്യൂണിസ്റ്റ്പാര്‍ടി സിന്ദാബാദ് എന്നീ മുദ്രാവാക്യവുമായി ജാഥ വരുന്നത് കണ്ടതോടെ കോണ്‍ഗ്രസുകാര്‍ ഞെട്ടി. സിഎച്ച് കണാരന്‍ ജയിച്ചോ എന്ന സംശയത്തിലായിരുന്നു കോണ്‍ഗ്രസുകാര്‍ .

മദിരാശി അസംബ്ലിയിലേക്ക് 1952ല്‍ സിഎച്ച് വലിയ ഭൂരിപക്ഷത്തോടെയാണ് തലശേരിയില്‍നിന്ന് ജയിച്ചത്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ കോഴിക്കോട്ടേക്ക് ഒന്നിച്ച് പോയതിന്റെ ഓര്‍മ കമ്യൂണിസ്റ്റ്പാര്‍ടിയുടെ ആദ്യകാല പ്രവര്‍ത്തകന്‍ കോടിയേരിയിലെ എന്‍ രാഘവന്‍ പങ്കിടുന്നുണ്ട്. മദിരാശിയില്‍ സത്യപ്രതിജ്ഞ നടക്കുമ്പോഴും ഒന്നിച്ചു പോയിരുന്നു. ഒരേ നാട്ടുകാരും പരിചയക്കാരുമാണെങ്കിലും മദിരാശിയില്‍വെച്ചാണ് സിഎച്ചുമായി ഏറെ അടുത്തത്. എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ സിഎച്ചിനൊപ്പം കഴിഞ്ഞ ദിവസങ്ങളൊന്നും മറക്കാനാവില്ല. നിയമസഭയിലെ നടപടികളും പ്രസംഗവും കേള്‍ക്കാന്‍ മിക്കദിവസവും സന്ദര്‍ശക ഗ്യാലറിയിലെത്തും. തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രശ്നങ്ങളും സാധാരണക്കാരുടെ കഷ്ടപ്പാടുമാണ് സിഎച്ചിലൂടെ സഭ കേട്ടത്. മദിരാശിയില്‍ ദേശാഭിമാനി ഏജന്‍സി എടുക്കാന്‍ നിര്‍ദേശിച്ചതും അദ്ദേഹം തന്നെയായിരുന്നുവെന്ന് എന്‍ രാഘവന്‍ ഓര്‍ക്കുന്നു.

ഓര്‍മയില്‍ ഒളിമങ്ങാതെ

കോടിയേരി ഓണിയന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് യുക്തിവാദചിന്തയിലേക്ക് പവനന്‍ ഉള്‍പ്പെടെയുള്ള ഞങ്ങളുടെ തലമുറയെ നയിച്ചത് സിഎച്ചും സര്‍ദാര്‍ ചന്ത്രോത്തും കൊളുത്തിവിട്ട ആശയങ്ങളായിരുന്നു. വടക്കെമലബാറിനെയാകെ ഇളക്കിമറിച്ച ആശയസമരങ്ങളുടെ കേന്ദ്രമായിരുന്നു അന്ന് കോടിയേരി. സങ്കീര്‍ണമായ വിഷയങ്ങള്‍പോലും ലളിതമായി അവതരിപ്പിക്കാനുള്ള അസാമാന്യമായ കഴിവ്, അവസാനത്തെ അനുഭാവിയെ പോലും ഇളക്കാനുള്ള ശേഷി-ഇതൊക്കെ ഒത്തുചേര്‍ന്ന അനിതരസാധാരണമായ കമ്യൂണിസ്റ്റ് ശൈലിയായിരുന്നു സിഎച്ചിന്റേതെന്നും രാഘവേട്ടന്‍ അനുസ്മരിച്ചു.

നാദാപുരം മണ്ഡലത്തില്‍ നിന്നാണ് 1957ല്‍ കേരള നിയമസഭയിലേക്ക് സിഎച്ച് തെരഞ്ഞെടുക്കപ്പെട്ടത്. ഭൂപരിഷ്കരണബില്ലിന്റെ ശില്‍പ്പികളില്‍ പ്രമുഖന്‍ സിഎച്ചായിരുന്നു. രാജ്യരക്ഷാനിയമപ്രകാരം ജയിലില്‍ കിടക്കുമ്പോഴാണ് 65ല്‍ നാദാപുരത്തുനിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. തിരുത്തല്‍വാദികളില്‍നിന്ന് കേരളത്തെ രക്ഷിക്കാന്‍ 1963-64 കാലത്ത് മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു. ഇടതുപക്ഷ വ്യതിയാനത്തിനെതിരെ 1967-69 കാലത്തു നടന്ന ആശയസമരത്തിന്റെ നേതാവും മറ്റാരുമായിരുന്നില്ല. സിപിഐ എം രൂപംകൊണ്ടത് മുതല്‍ ചെറിയ ഒരു ഇടവേള ഒഴിച്ചാല്‍ മരിക്കും വരെ സംസ്ഥാന സെക്രട്ടറി സി എച്ചായിരുന്നു. 1974ല്‍ പ്രസിദ്ധീകരിച്ച അനുസ്മരണക്കുറിപ്പില്‍ എകെജി എഴുതി: "ജീവിതത്തിന്റെ അവസാനിമിഷംവരെ തന്നെയോ തന്റെ കുടുംബത്തെയോ പറ്റി ചിന്തിക്കാതെ സ്വന്തം ലക്ഷ്യത്തിനുവേണ്ടി പണിയെടുത്ത സിഎച്ച് വളര്‍ന്നുവരുന്ന തലമുറക്ക് ഒരു മാതൃകയാണ്. അന്ത്യനിമിഷം വരെ, അബോധാവസ്ഥയില്‍പോലും സ. സിഎച്ച് പ്രസ്ഥാനത്തെക്കുറിച്ച് ചിന്തിക്കുകയു പറയുകയും ചെയ്തിട്ടുണ്ട്. മരണശയ്യയില്‍ കിടക്കുന്ന സിഎച്ചിനെ അവസാനമായി ചെന്നുകണ്ടപ്പോള്‍ ഏതാണ്ട് അര്‍ധബോധാവസ്ഥയില്‍ പ്രസ്ഥാനത്തിന്റെ ഗതിവിഗതികളെക്കുറിച്ചാണ് സംസാരിച്ചത്.

ഇക്കാലത്ത്(1935-36) കണ്ടുമുട്ടിയവരില്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച വ്യക്തി സഖാവ് സിഎച്ച് കണാരനായിരുന്നു. അദ്ദേഹം യുക്തിവാദത്തില്‍ കൂടിയാണ് സോഷ്യലിസത്തിലേക്ക് വന്നത്. നിരീശ്വരവാദി എന്ന നിലയില്‍ അദ്ദേഹത്തെ ചിലര്‍ വെറുത്തു. അദ്ദേഹത്തിന് എഴുതാനും പ്രസംഗിക്കാനും കഴിവുണ്ടായിരുന്നു. നല്ല സംഘടനാസാമര്‍ഥ്യമുള്ള, വളരെ നല്ല ഒരു പ്രക്ഷോഭകാരിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് പ്രവര്‍ത്തകരെ പരിശീലിപ്പിക്കാനുള്ള കഴിവുണ്ടായിരുന്നു. എനിക്ക് സഖാവില്‍ നിന്ന് അനേകം കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു(എന്റെ ജീവിതകഥ-എകെജി). "

പ്രസ്ഥാനത്തിന്റെ പുരോഗതിക്ക് വേഗത പോര, പോരാ എന്ന ചിന്തയാണ് അദ്ദേഹത്തെ സദാ നയിച്ചിരുന്നത്. അത് കൂടുതല്‍ ദ്രുതഗതിയിലാക്കുന്നതിനുവേണ്ടിയുള്ള ചിന്തകളായിരുന്നു തലയില്‍ മുഴുക്കെ. ആ ചിന്തകള്‍ പ്രയോഗത്തില്‍ വരുത്താനുള്ള ഓട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്ന് ഇ എം എസും നിരീക്ഷിക്കുന്നുണ്ട്. 74ല്‍ എഴുതിയ അനുസ്മരണക്കുറിപ്പില്‍ ബഹുജനസമരങ്ങളുടെ സംഘാടകനായ പാര്‍ടി നേതാവെന്നാണ് സിഎച്ചിനെ ഇ എം എസ് വിശേഷിപ്പിക്കുന്നത്.

"പരിതഃസ്ഥിതികളില്‍ വരുന്ന മാറ്റങ്ങളെല്ലാം കണക്കിലെടുത്ത് ഓരോ ഘട്ടത്തിലും പ്രയോജനപ്പെടുന്ന പ്രവര്‍ത്തനരീതി അംഗീകരിച്ച് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ ശ്രമിച്ച വിപ്ലവനേതാക്കളില്‍ കൃഷ്ണപിള്ളയൊഴിച്ചാല്‍ ഏറ്റവും സമര്‍ഥനായ സഖാവായിരുന്നു സിഎച്ച്".

"അദ്ദേഹം ഏറ്റവുമധികം ദയാശീലനായ ഭ്രാതാവായിരുന്നു. പുറമെ പരുപരുപ്പ്കാണുന്ന ആ മനുഷ്യന്റെ ഉള്ളിലെ സ്നേഹവായ്പ് പലരും മനസ്സിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നില്ല. തലശേരി ബീഡിത്തൊഴിലാളി യൂണിയന്‍ ഓഫീസിലെ ബെഞ്ചുകളില്‍ പത്രം വിരിച്ചു കിടന്നുറങ്ങിയ മൂന്നുപേരെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. സഖാക്കള്‍ കണാരന്‍ , ടി എല്‍ കരുണാകരന്‍ , കൃഷ്ണാജി എന്നിവര്‍ . ഞാനും ഇടയ്ക്കിടെ കൂട്ടാളിയായിരുന്നു. ചില ദിവസങ്ങളില്‍ ഞങ്ങള്‍ ആഹാരം കഴിച്ചുറങ്ങിയിട്ടുണ്ട്. പല ദിവസങ്ങളിലും പട്ടിണി കിടന്നാണുറങ്ങിയത്. ഉറക്കംവരാതെ പല കഥകളും പറഞ്ഞു സമയം കഴിക്കും. ഒടുക്കം അങ്ങ് മയങ്ങും. നേരം പുലര്‍ന്നാല്‍ അരച്ചായ കിട്ടാനാണ് വിഷമം. അപ്പോഴുള്ള മനോവേദന ഞാന്‍ ഓര്‍ക്കാറുണ്ട്. പക്ഷേ, ഇന്നക്കഥ പറയാന്‍ സഖാവ് കണാരന്‍ എന്റെ കൂടെയില്ല.
(എന്നും മുന്നില്‍ നടന്നവര്‍ എന്ന ഗ്രന്ഥത്തില്‍ എന്‍ ഇ ബാലറാം).

ധര്‍മടത്ത് 1952ല്‍ ചേര്‍ന്ന ഒരു യോഗത്തിന്റെ ഓര്‍മ സിഐടിയു കണ്ണൂര്‍ ജില്ലാ പ്രസിഡന്റും ജില്ലയിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ പുഞ്ചയില്‍ നാണു ഓര്‍ത്തെടുക്കുമ്പോഴും തെളിയുന്നത് സിഎച്ചിന്റെ അനിതരസാധാരണമായ സംഘടനാവൈഭവംതന്നെ. ഒന്നാം പെതുതെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ്പാര്‍ടി കിസാന്‍മസ്ദൂര്‍പ്രജാപാര്‍ടിയുമായി സഖ്യമായാണ് മത്സരിച്ചത്. തലശേരിയില്‍നിന്ന് മദിരാശി അസംബ്ലിയിലേക്ക് സിഎച്ച് കണാരനും ലോക്‌സഭയിലേക്ക് നെട്ടൂര്‍ പി ദാമോദരനും. കമ്യൂണിസ്റ്റ്-കെഎംപി സഖ്യത്തിനെതിരെ ധര്‍മടം വില്ലേജിലെ പാര്‍ടി പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍നിന്ന് നൂറ്കണക്കിനാളുകള്‍ വിട്ടുനിന്നു. കെ കേളപ്പന്റെ അനുയായികളുടെ ഭീകര നരനായാട്ട് അനുഭവിച്ചവരായിരുന്നു ധര്‍മടം വില്ലേജിലെ കമ്യൂണിസ്റ്റുകാര്‍ . ഇടഞ്ഞുനില്‍ക്കുന്ന പ്രവര്‍ത്തകര്‍ക്കിടയിലേക്കാണ് തെരഞ്ഞെടുപ്പിലെ പാര്‍ടിനയം വിശദീകരിക്കാന്‍ സിഎച്ച് എത്തിയത്. ഓരോ പ്രവര്‍ത്തകന്റെയും ഉള്ളില്‍ തട്ടുംവിധം ഉദാഹരണസഹിതമുള്ള സിഎച്ചിന്റെ വിശദീകരണം കേട്ടതോടെ പ്രതിഷേധത്തിന്റെ മഞ്ഞുരുകി. സിഎച്ചിന്റെ പ്രസംഗം കഴിഞ്ഞപ്പോള്‍ ഹാളില്‍ പൂര്‍ണനിശ്ശബ്ദത. എല്ലാ എതിര്‍പ്പും ഒരു നിമിഷംകൊണ്ട് അലിഞ്ഞില്ലാതായി. എതിര്‍പ്പിന്റെ അവസാനത്തെ കണികയും പ്രവര്‍ത്തകരുടെ മനസ്സില്‍നിന്ന് തുടച്ചുമാറ്റി ആവേശത്തിന്റെ അലകള്‍ തീര്‍ത്താണ് അദ്ദേഹം മടങ്ങിയതെന്ന് പുഞ്ചയില്‍ ഇന്നും ഓര്‍ക്കുന്നു.

എന്റെ ജീവിതത്തിലെ മാര്‍ഗദര്‍ശിയായ നേതാവാണ് സിഎച്ച് കണാരനെന്ന് സെപ്തംബര്‍ 15 പോരാട്ടത്തിന്റെ ധീരനായകന്‍ കുനിയില്‍ കൃഷ്ണന്‍ അനുസ്മരിച്ചു. ഞങ്ങളുടെ തലമുറയില്‍ ദേശീയബോധത്തിന്റെ അഗ്നി പകര്‍ന്നത് സിഎച്ചും മൊയാരത്ത് ശങ്കരനുമാണ്. കോണ്‍ഗ്രസെന്ന് പറയാന്‍ തന്നെ ആളുകള്‍ ഭയന്ന കാലമായിരുന്നു അത്. ബഹുഭൂരിപക്ഷവും കോണ്‍ഗ്രസിന് എതിര്. അങ്ങനെയൊരു ഘട്ടത്തിലാണ് നാടെമ്പാടും വായനശാലകള്‍ തുടങ്ങുന്നത്. ന്യൂമാഹി ഏടന്നൂരില്‍ വിജ്ഞാനവര്‍ധിനി വായനശാല ആരംഭിക്കാന്‍ നിര്‍ദേശിച്ചതും സിഎച്ചായിരുന്നു. ഈ വായനശാലയാണ് പിന്നീട് ടാഗോര്‍ മെമ്മോറിയല്‍ ലൈബ്രറിയായത്. തലശേരി ജവഹര്‍ഘട്ട് പോരാട്ടത്തിന് നേതൃത്വം നല്‍കിയ കുനിയില്‍ കൃഷ്ണന്‍ ആറ്മാസത്തെ വിചാരണതടവും പിന്നെ രണ്ട്വര്‍ഷത്തെ തടവ്ശിക്ഷയും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ വീട് വിഷമത്തിലായിരുന്നു. ആ ഘട്ടത്തിലാണ് സിഎച്ചിന്റെ ഉപദേശം തേടിയത്. എന്തെങ്കിലും ജോലിനോക്കണമെന്ന് അദ്ദേഹം തന്നെ പറഞ്ഞു. അങ്ങനെയാണ് പെരിങ്ങാടിയിലെ മരക്കമ്പനിയില്‍ കണക്കെഴുത്തുകാരനായതെന്ന് കുനിയില്‍ കൃഷ്ണന്‍ പറഞ്ഞു.

കോഴിക്കോട് വ്യാപാരിയായിരുന്ന ധര്‍മടം മേലൂരിലെ രൈരുനായര്‍ മറ്റൊരു സംഭവമാണ് പറഞ്ഞത്: കോഴിക്കോടുനിന്ന് തലശേരിയിലേക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ വരികയാണ്. ഒപ്പം പരേതനായ തൂവച്ചേരി പെരച്ചനുമുണ്ട്. ചോറോട് ഗേറ്റിലെത്തിയപ്പോള്‍ സിഎച്ച് കണാരന്‍ ബസ്സില്‍ കയറി. ഇതിനിടെ ഒരു യുവാവ് എകെജിയെ വല്ലാതെ ചീത്തപറയാന്‍ തുടങ്ങി. അസഹ്യമായപ്പോള്‍ രൈരുനായര്‍ എഴുന്നേറ്റ് ഒറ്റ അടി. രണ്ടാമത് അടിക്കാന്‍ ഓങ്ങിയപ്പോള്‍ സിഎച്ച് പിടിച്ചു. തലശേരി സ്റ്റാന്‍ഡില്‍ ബസ് എത്തിയപ്പോള്‍ അടിച്ചവനെയും കൊണ്ടവനെയും കൂട്ടി നേരെ ഹോട്ടലിലേക്ക്. പ്രശ്നം പറഞ്ഞുതീര്‍ത്തേ സിഎച്ച് വിട്ടുള്ളൂ. അടികൊണ്ട യുവാവിന് എകെജിയോടുണ്ടായിരുന്ന തെറ്റിദ്ധാരണയും മാറി. യുവത്വത്തിന്റെ ചോരത്തിളപ്പുമായി നടന്ന കാലത്ത് സിഎച്ചുമായി പരിചയപ്പെട്ട കാലം ഓര്‍ക്കുമ്പോള്‍ മേലൂര്‍ പുറത്തലത്ത്വീട്ടില്‍ സി രൈരുനായര്‍ക്ക് ഇന്നും സിഎച്ചിനോടുള്ള ആദരവ്പ്രകടം. 1965ല്‍ കോഴിക്കോട് പുതിയ ബസ്സ്റ്റാന്‍ഡിനടുത്ത് കാലിക്കറ്റ് മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങിയകാലത്താണ് അദ്ദേഹവുമായി ഏറെ അടുത്തതെന്നും രൈരുവേട്ടന്‍ പറഞ്ഞു.

മകനെ കാത്തിരുന്ന അമ്മ

സിഎച്ചിന്റെ കാലവും ഓര്‍മയും തേടിയുള്ള യാത്ര അവസാനിക്കുക കോടിയേരി പുന്നോലിലെ ഈ വീടിന് മുന്നിലാണ്. സിഎച്ച് ജീവിച്ച വീട് അതേപടി സംരക്ഷിച്ചിട്ടുണ്ട്. ഒരു അമ്മയുടെ കാത്തിരിപ്പിന്റെയും വിരഹവേദനയുടെയും നിശ്വാസങ്ങള്‍ പുന്നോലിലെ ഈ വീടിന്റെ അകത്തളങ്ങളിലെവിടെയോ ഇന്നും തളംകെട്ടിക്കിടക്കുന്നുണ്ട്. നാടിനായി സ്വയം സമര്‍പ്പിച്ച ഏക മകന്‍ വരുമെന്ന പ്രതീക്ഷയില്‍ ഓരോ ദിവസവും അടുക്കളയിലെ ഉറിയില്‍ ചോറും കറികളും സൂക്ഷിച്ച് കാത്തിരുന്ന അമ്മയുടെ ചിത്രം മരുമക്കളായ അംബുജാക്ഷിയുടെയും അനുജത്തി ഭാനുമതിയുടെയും മനസ്സില്‍ മായാതെയുണ്ട്. സിഎച്ച് കണാരനും അമ്മയും തമ്മിലുള്ള സ്നേഹബന്ധം അത്രമേല്‍ ദൃഢമായിരുന്നു, ഊഷ്മളവും. കര്‍ഷകരുടെയും തൊഴിലാളികളുടെയും കണ്ണീരും ദുരിതവും അകറ്റാന്‍ രാപ്പകല്‍ ഓടിനടന്ന സിഎച്ച് അപൂര്‍വമായി മാത്രമേ വീട്ടില്‍ എത്താറുള്ളൂ. പലപ്പോഴും രാത്രി വൈകിയാവും വരവ്. മുഷിഞ്ഞ കുറേ വസ്ത്രങ്ങളും സഞ്ചിയിലുണ്ടാവും. പരാതിയും പരിഭവങ്ങളുമില്ലാതെ മകനെ കണ്‍കുളിര്‍ക്കെ അമ്മ കണ്ടുനില്‍ക്കും. കഞ്ഞികഴിച്ച ശേഷം അകത്തെ പഴയ പത്തായത്തിന്മേല്‍ കിടന്നുറങ്ങും. പിറ്റേന്ന് രാവിലെ വീണ്ടും യാത്രയാവും. വൈകിട്ട് അലക്കി ഉണക്കിയ വസ്ത്രവുമായി മരുമകളുടെ മകന്‍ പ്രഭാകരന്‍ മാക്കൂട്ടത്ത് കാത്തുനില്‍ക്കും. അതുവഴി പോകുന്ന ഏതെങ്കിലും വാഹനത്തില്‍ സിഎച്ചുണ്ടാവും. അലക്കിയ വസ്ത്രങ്ങളടങ്ങിയ ബാഗ് കൈമാറി മടക്കം. ആരോടും ദേഷ്യപ്പെടില്ല. എല്ലാവരോടും സ്നേഹംമാത്രം. പുസ്തകം വാങ്ങാന്‍ എത്ര പണവും തരും. അമ്മാമനെക്കുറിച്ച് പറയുമ്പോള്‍ മരുമക്കള്‍ക്ക് നൂറ് നാവ്.

വീട്ടില്‍ അമ്മാമന്‍ എത്തിയാല്‍മുറ്റംനിറയെ ആളുകളാവും. പല ആവശ്യത്തിന് വരുന്നവര്‍ . എല്ലാവരുടെയും ആവലാതികള്‍ കേള്‍ക്കും. തിന്നാനും കുടിക്കാനുമൊന്നും നേരമുണ്ടാവില്ല. വീട്ടിലെത്തി അമ്മയെ കണ്ടാല്‍ പിന്നെ മടക്കയാത്രക്കുള്ള തിരക്കാവും. വിഷുവിനാണ് വരുന്നതെങ്കില്‍ പടക്കം വാങ്ങാനെല്ലാം പൈസ തരും. എന്തും ചോദിക്കാം. ശാന്തമായി മറുപടി പറയും. ഒരിക്കലും ശകാരിച്ചിട്ടില്ല. ശാന്തസ്വഭാവം.

തലശേരി-മാഹി ദേശീയപാതയില്‍ മാക്കൂട്ടത്തുനിന്ന് പാറാലിലേക്കുള്ള റോഡില്‍ പുന്നോല്‍ പള്ളേരി ലക്ഷ്മിഅമ്മ സ്കൂളിന് വിളിപ്പാടകലെയാണ് ഭൂപരിഷ്കരണബില്ലിന്റെ ശില്‍പ്പികളില്‍ പ്രമുഖനും അതുല്യനായ കമ്യൂണിസ്റ്റ് സംഘാടകനുമായ സിഎച്ച് കണാരന്‍ വളര്‍ന്ന ചീക്കോളി തറവാട്. സാധാരണ നാട്ടിന്‍ പ്രദേശം. സിഎച്ച് നടന്നുപോയ പഴയ ഇടവഴി റോഡായി മാറിയിട്ടുണ്ട്. വഴിവരമ്പിലൂടെ നടന്നെത്തുക ചരിത്രം സ്പന്ദിക്കുന്ന ആ തറവാട്ടില്‍ . പഴമയുടെ ഗന്ധമുള്ള കല്‍പ്പടവുകള്‍ കയറുന്നത് വിശാലമായ മുറ്റത്തേക്കാണ്. ഓടുമേഞ്ഞ ഇരുനില മാളികവീട്. മരംപാകിയ മച്ചും ചായ്പ്പോടുംകൂടിയ പഴയ നിര്‍മാണശൈലി. ഒന്നരനൂറ്റാണ്ടിന്റെ പഴക്കമുള്ള തറവാട് ഇന്നും അതേപടി സംരക്ഷിച്ചിരിക്കുന്നു. പൂമുഖത്തുനിന്ന് അകത്തേക്ക് കയറുമ്പോള്‍ വലതുഭാഗത്തെ ചുമരില്‍ സിഎച്ചിന്റെ കാലംമായ്ക്കാത്ത ഒരു ചിത്രമുണ്ട്. കുമ്മായംതേച്ച പഴമ വിളിച്ചറിയിക്കുന്ന മുറികള്‍ .

അമ്മാമന്റെ കല്യാണത്തിന് പുന്നോലില്‍നിന്ന് നടന്ന് അഴിയൂരിലേക്ക് പോയതെല്ലാം മരുമക്കള്‍ ഓര്‍ത്തെടുക്കുന്നു. 1944ലായിരുന്നു വിവാഹം. അമ്മാമന്റെ മകള്‍ പാര്‍വതിടീച്ചറായിരുന്നു വധു. അങ്ങനെ ചില സ്വകാര്യ ഓര്‍മകളിലൂടെയുള്ള സഞ്ചാരത്തിനിടയില്‍ ഇടയ്ക്ക് അവരുടെ കണ്ണുകളില്‍ നേരിയ നനവ്. അത്രമേല്‍ സ്നേഹിച്ച അമ്മാമനെക്കുറിച്ചുള്ള ഓര്‍മകള്‍ ഈ മരുമക്കളുടെ മനസ്സുകളില്‍ തിരയടിച്ചെത്തുന്നുണ്ട്. ജയില്‍ , ഒളിവ്, നിയമസഭാപ്രവര്‍ത്തനം, സമരങ്ങള്‍ ... അങ്ങനെ നീളുന്ന യാത്രക്കിടയില്‍ അമ്മയെയും വീടിനെയുംകുറിച്ചുള്ള ഓര്‍മ സിഎച്ചിന് എന്നുമുണ്ടായിരുന്നു. അമ്മ മരിച്ചാല്‍ ഉപയോഗിക്കേണ്ട വസ്ത്രമടക്കം വാങ്ങി സൂക്ഷിച്ച മകന്‍ . പക്ഷേ, ആ അമ്മയുടെ അന്ത്യയാത്രക്ക് കാത്തുനില്‍ക്കാതെ മകന്‍ ചരിത്രത്തിലേക്ക്മറഞ്ഞതും കേരളം നിറമിഴികളോടെ കണ്ടു. അമ്മാമനെ അവസാനമായി ഈ വീട്ടുമുറ്റത്ത് കിടത്തിയ നാള്‍ ഇടയ്ക്കിടെ ഇവരുടെ ഓര്‍മകളെ അസ്വസ്ഥമാക്കുന്നുണ്ട്. കണ്ണീരുമായി തടിച്ചുകൂടിയ ജനങ്ങള്‍ , നേതാക്കള്‍ ... ഇന്നും ഒക്ടോബര്‍ ഇരുപതിന് വീടിനോട് ചേര്‍ന്ന സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താനെത്തുന്നവര്‍ .

സ്നേഹത്തിന്റെ നനുത്ത ഓര്‍മയാണ് ഇവര്‍ക്ക് സിഎച്ചെന്ന ദ്വയാക്ഷരി. ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ , മുഷിഞ്ഞ വേഷത്തോടെ ബാഗുമായി പുന്നോല്‍ മാക്കൂട്ടത്ത് വന്നിറങ്ങുന്ന സിഎച്ചിന്റെ ചിത്രമാണ് അയല്‍ക്കാരനായ പെയ്യേരി വാസുവേട്ടന്റെ മനസ്സില്‍ . മാസങ്ങള്‍ക്ക് ശേഷമാവും പലപ്പോഴും ആ വരവ്. മാക്കൂട്ടത്തെ പഴയ നവോദയ കലാസമിതിയിലോ സമീപത്തെ ചായക്കടയിലോ എന്നും ഞങ്ങള്‍ നാലഞ്ചുപേരുണ്ടാവും. ഒരു കീശയില്‍ തീപ്പെട്ടിയും മറുകൈയില്‍ മെഴുകുതിരിയും കരുതിയാവും ബസ്സിറങ്ങുക. മിക്കവാറും രാത്രി വൈകും. വീട് വരെ ഒന്നിച്ചുണ്ടാവും. നാട്ടില്‍ നടക്കുന്ന പല കാര്യങ്ങളും സിഎച്ച് പറയും. കേരളത്തെ മാറ്റിമറിച്ച എത്രയോ സമരങ്ങള്‍ക്കും സാമൂഹ്യപരിഷ്കരണ പ്രവര്‍ത്തനത്തിനും സിഎച്ചെന്ന വിപ്ലവകാരി ഇറങ്ങിത്തിരിച്ചത് പുന്നോലിലെ ഈ വീട്ടില്‍ നിന്നാണ്. സിഎച്ചിനൊപ്പം ഈ വീടും അങ്ങനെ ചരിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

നാടിന്റെ സ്വന്തം സിഎച്ച്

ഞങ്ങള്‍ക്ക് മാത്രമായി അച്ഛനെ അധികമൊന്നും ലഭിച്ചില്ലെങ്കിലും നാടിനും ജനങ്ങള്‍ക്കുമായി സ്വയം സമര്‍പ്പിച്ച ആ മഹാന്റെ മകളാണെന്ന് പറയുമ്പോള്‍ അഭിമാനം മാത്രമാണെന്ന് ഇളയ മകള്‍ വടകരയിലെ സി കെ ശ്യാമള പറഞ്ഞു. എവിടെയും സിഎച്ചിന്റെ മകളെന്ന പരിഗണന ലഭിക്കുന്നു. അച്ഛന്‍ വടകരയിലെ വീട്ടില്‍ എന്നും ഒരു അതിഥിയായിരുന്നു. ഇടയ്ക്ക് വന്ന് അതേ വേഗത്തില്‍ തിരിച്ചുപോകുന്ന ഒരാള്‍ . ഞങ്ങളുടെ കുട്ടിക്കാലത്ത് അച്ഛനെ അധികമൊന്നും കണ്ടിട്ടില്ല. മാസത്തിലൊരിക്കലാവും വരവ്. മറ്റു കുട്ടികളെപ്പോലെ അച്ഛനൊപ്പം ദീര്‍ഘകാലം താമസിക്കാനും കഴിഞ്ഞില്ല. ബാല്യകാലത്തെല്ലാം അതോര്‍ത്ത് ഏറെ സങ്കടപ്പെട്ടിരുന്നു. ഉയര്‍ന്ന ക്ലാസിലെത്തിയപ്പോഴാണ് അച്ഛന്റെ രാഷ്ട്രീയപ്രവര്‍ത്തനവും പോരാട്ടവുമെല്ലാം അറിഞ്ഞത്.

ഞങ്ങള്‍ പഠിക്കുന്ന ക്ലാസ്പോലും അച്ഛന് ഓര്‍മയുണ്ടായിരുന്നില്ല. ഒരുദിവസം വീട്ടില്‍ വന്നപ്പോള്‍ പതിവുപോലെ ചോദിച്ചു: മോള് ഏത് ക്ലാസിലാ പഠിക്കുന്നേ. ഇത് കേട്ട് അമ്മ ഏറെ വഴക്കുപറഞ്ഞു. എല്ലാം കേട്ടിട്ടും അച്ഛന്‍ ചിരിക്കുകമാത്രം ചെയ്തു. അച്ഛന്റെ മനസ്സില്‍ രാഷ്ട്രീയവും പാര്‍ടിയുമേ ഉണ്ടായിരുന്നുള്ളൂ. ഭാര്യയും മക്കളും കുടുംബവുമെല്ലാം അതിന് ശേഷം മാത്രം. മക്കളെയെല്ലാം അച്ഛന് അതിരറ്റ സ്നേഹമായിരുന്നു. പക്ഷേ, അതൊന്നും പ്രകടിപ്പിക്കാന്‍ അറിയില്ല. എന്റെ കല്യാണം കഴിഞ്ഞ് മൂന്ന് വര്‍ഷം കഴിയുമ്പോഴേക്കും അച്ഛന്‍ മരിച്ചിരുന്നു. വടകര സ്വദേശിയായ ഭര്‍ത്താവ് സി ബാലകൃഷ്ണന്‍ തലയോലപ്പറമ്പ് ദേവസ്വംകോളേജില്‍ അധ്യാപകനായിരുന്നു. കോട്ടയം ജില്ലയില്‍ പരിപാടികള്‍ക്ക് വന്നാല്‍ വീട്ടില്‍ കയറാതെ പോകുമായിരുന്നില്ല. അച്ഛന്റെ രാഷ്ട്രീയ തിരക്കുകള്‍ക്കിടയില്‍ അമ്മയാണ് കുടുംബം പോറ്റിയതും ഞങ്ങളെയെല്ലാം പഠിപ്പിച്ചതും.

സിഎച്ചിന്റെ കാരണവര്‍ ചീക്കോളി കാരായി അച്യുതന്റെ മകളായിരുന്നു ഭാര്യ പാര്‍വതി. വടകര ശങ്കര്‍ ഗുരിക്കള്‍ സ്മാരക ബേസിക് സ്കൂള്‍ അധ്യാപികയായ അവര്‍ 2000 ഒക്ടോബര്‍ 26നാണ് മരിച്ചത്. സിഎച്ച്-പാര്‍വതിടീച്ചര്‍ ദമ്പതികള്‍ക്ക് നാല് മക്കള്‍ . ആണ്‍മക്കളായ സി കെ ശശിധരനും സി കെ സുരേന്ദ്രനും അകാലത്തില്‍ മരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്നു ശശി. വടകരയില്‍ സാഗര്‍ ട്യൂട്ടോറിയല്‍ കോളേജ് നടത്തിയിരുന്ന ശശിധരന്‍ 1995ലാണ് മരിച്ചത്. ഭാര്യ സാവിത്രിയാണ് ഇപ്പോള്‍ കോളേജ് നടത്തുന്നത്. സുരേന്ദ്രന്‍ നാലുവര്‍ഷം മുമ്പ് മരിച്ചു. സുരേന്ദ്രന് ഭാര്യയും ഒരു മകളുമുണ്ട്. മൂത്തമകള്‍ സരോജിനി നടക്കാവ് ഗേള്‍സ് ഹൈസ്കൂള്‍ ഹിന്ദി അധ്യാപികയും പിന്നീട് ടിടിഐ പ്രിന്‍സിപ്പലുമായി 2002ല്‍ വിരമിച്ചു. ഇവര്‍ നടക്കാവിലാണ് താമസം. അവരുടെ ഭര്‍ത്താവ് റിട്ടയേഡ് അധ്യാപകന്‍ കമലാസനന്‍ .

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ സിപി അബൂബക്കര്‍ കെഎസ്എഫ് സംസ്ഥാന പ്രസിഡന്റ്. സിഎച്ചിന്റെ മകന്‍ സുരേന്ദ്രന്‍ വടകര ബിഇഎം ഹൈസ്കൂളില്‍ കെഎസ്‌യു നേതാവും. കെഎസ്എഫിന് സംഘടനാപ്രവര്‍ത്തനം നടത്താന്‍ സ്കൂളില്‍ കെഎസ്‌യു അനുവദിക്കുന്നില്ലെന്ന വിവരമറിഞ്ഞ് സിപി അബൂബക്കറും രണ്ട് സുഹൃത്തുക്കളും സ്കൂളിലെത്തി. തിരിച്ചുവരുമ്പോള്‍ അവര്‍ ആക്രമിക്കപ്പെട്ടു. അബൂബക്കറിന് പരിക്കേറ്റു. തുടര്‍ന്നുള്ള സംഘട്ടനത്തില്‍ സുരേന്ദ്രനും ഏതാനും കെഎസ്‌യുക്കാര്‍ക്കും മര്‍ദനമേറ്റു. എല്ലാവരും വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ . സിപിഐ എം സംസ്ഥാന സെക്രട്ടറിയായ സിഎച്ച് അന്ന് കോഴിക്കോട്ടുണ്ടായിരുന്നു. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ സിഎച്ച് അബൂബക്കറെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞു. തൊട്ടടുത്ത വാര്‍ഡില്‍ കടിക്കുന്ന "രാഷ്ട്രീയഎതിരാളി"യായ മകനെ തിരിഞ്ഞുനോക്കിയതുപോലുമില്ല.

ഗുരുതരമായ ശ്വാസകോശരോഗം ബാധിച്ച് 61-ആം വയസ്സിലായിരുന്നു സിഎച്ചിന്റെ അന്ത്യം. രോഗാവസ്ഥയിലായ സിഎച്ചിനെ ഏറെ തളര്‍ത്തിയ സംഭവമായിരുന്നു അഴീക്കോടന്‍ രാഘവന്റെ കൊലപാതകം. ആ സമയത്ത് കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സിഎച്ച്. ഏറെ ക്ലേശിച്ചാണ് അഴീക്കോടന്റെ മൃതദേഹം കാണാന്‍ പോയത്. അഴീക്കോടനെ അവസാനമായി കാണാന്‍ ആശുപത്രിയില്‍നിന്ന് ഇറങ്ങിവന്ന രംഗം ഹൃദയഭേദകമായിരുന്നു. സിഎച്ചും അഴീക്കോടനും തമ്മില്‍ അത്രമേല്‍ ഹൃദയബന്ധമായിരുന്നു. അഴീക്കോടന്റെ മരണത്തോടെ തളര്‍ന്നുപോയ സിഎച്ചിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ചായിരുന്നു അന്ത്യം. കേരളത്തിലെ ഓരോ ഗ്രാമത്തിനും ഓര്‍ക്കാനും പറയാനും ഒരുപാട് ബാക്കിവെച്ചാണ് 1972 ഒക്ടോബര്‍ 20ന് അറുപത്തൊന്നാംവയസ്സില്‍ അദ്ദേഹം അകാലത്തില്‍ യാത്രയായത്.

*****


പി ദിനേശന്‍, കടപ്പാട് : ദേശാഭിമാനി വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കോഴിക്കോട് വ്യാപാരിയായിരുന്ന ധര്‍മടം മേലൂരിലെ രൈരുനായര്‍ മറ്റൊരു സംഭവമാണ് പറഞ്ഞത്: കോഴിക്കോടുനിന്ന് തലശേരിയിലേക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ വരികയാണ്. ഒപ്പം പരേതനായ തൂവച്ചേരി പെരച്ചനുമുണ്ട്. ചോറോട് ഗേറ്റിലെത്തിയപ്പോള്‍ സിഎച്ച് കണാരന്‍ ബസ്സില്‍ കയറി. ഇതിനിടെ ഒരു യുവാവ് എകെജിയെ വല്ലാതെ ചീത്തപറയാന്‍ തുടങ്ങി. അസഹ്യമായപ്പോള്‍ രൈരുനായര്‍ എഴുന്നേറ്റ് ഒറ്റ അടി. രണ്ടാമത് അടിക്കാന്‍ ഓങ്ങിയപ്പോള്‍ സിഎച്ച് പിടിച്ചു. തലശേരി സ്റ്റാന്‍ഡില്‍ ബസ് എത്തിയപ്പോള്‍ അടിച്ചവനെയും കൊണ്ടവനെയും കൂട്ടി നേരെ ഹോട്ടലിലേക്ക്. പ്രശ്നം പറഞ്ഞുതീര്‍ത്തേ സിഎച്ച് വിട്ടുള്ളൂ. അടികൊണ്ട യുവാവിന് എകെജിയോടുണ്ടായിരുന്ന തെറ്റിദ്ധാരണയും മാറി. യുവത്വത്തിന്റെ ചോരത്തിളപ്പുമായി നടന്ന കാലത്ത് സിഎച്ചുമായി പരിചയപ്പെട്ട കാലം ഓര്‍ക്കുമ്പോള്‍ മേലൂര്‍ പുറത്തലത്ത്വീട്ടില്‍ സി രൈരുനായര്‍ക്ക് ഇന്നും സിഎച്ചിനോടുള്ള ആദരവ്പ്രകടം. 1965ല്‍ കോഴിക്കോട് പുതിയ ബസ്സ്റ്റാന്‍ഡിനടുത്ത് കാലിക്കറ്റ് മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങിയകാലത്താണ് അദ്ദേഹവുമായി ഏറെ അടുത്തതെന്നും രൈരുവേട്ടന്‍ പറഞ്ഞു.

PULLARA said...

chenkodiyum deeptha smaranakalum namettedukkuka.. Lal Salam