Tuesday, October 11, 2011

നിര്‍മല്‍ മാധവ് - ഇടതുപക്ഷത്തിനു പറയാനുള്ളത്

നിര്‍മല്‍ മാധവ് എന്ന വിദ്യാ‍ര്‍ത്ഥിയുടെ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന നഗ്നമായ ചട്ടലംഘനത്തെ വിദ്യാര്‍ത്ഥിയുടെ പഠിക്കാനുള്ള ആഗ്രഹം, മാനുഷിക പരിഗണന തുടങ്ങിയ സുന്ദരപദാവലികളുടെയും, വൈകാരികമായ അഭിനയത്തിലൂന്നിയ ചാനല്‍ പ്രകടങ്ങളിലൂടെയും ന്യായീകരിക്കാനുള്ള ശ്രമം ഒരു വശത്ത് നടക്കുന്നു. മറുവശത്ത് ഒരു വിദ്യാര്‍ത്ഥി സംഘടന ഈ ചട്ടലംഘനത്തിനെതിരെ നടത്തിയ പോരാട്ടത്തെ നുണപ്രചരങ്ങളിലൂടെ നിസ്സാരവല്‍ക്കരിക്കാനുള്ള ശ്രമവും നടക്കുന്നു. അതിന്റെ കൂട്ടത്തില്‍ പോലീസ് നടപടിയിലെ നിയമവിരുദ്ധത ചര്‍ച്ചാവിഷയമാകാതെ ഇരിക്കാനും അപ്രസക്തമായ കാര്യങ്ങള്‍ മുഖ്യവിഷയമായി കൈകാര്യം ചെയ്യാനും ഉള്ള വലതുപക്ഷത്തിന്റെ ശ്രമവും ദൃശ്യമാണ്.

ഈ സാഹചര്യത്തില്‍ നിര്‍മല്‍ മാധവ് വിഷയത്തില്‍ സമരം തുടങ്ങിയ 2011 ജൂലൈ മുതല്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചതും വെബ് സൈറ്റില്‍ ലഭ്യമായതും ആയ എല്ലാ വാര്‍ത്തകളും തീയതി ക്രമത്തില്‍ പ്രസിദ്ധീകരിക്കുന്നു. ഇടത്- വലത്(നിഷ്പക്ഷം ഉള്‍പ്പെടെ) പക്ഷപാതിത്വം കൃത്യമായി ദൃശ്യമാകുന്നുണ്ട് ഈ വിഷയത്തില്‍ എങ്കില്‍, അതിലെ ഒരു പക്ഷം എന്തൊക്കെ പറഞ്ഞു എന്നതിന്റെ ലഭ്യമായ മുഴുവന്‍ വിവരങ്ങളും പ്രസിദ്ധീകരിക്കുന്നത് വസ്തുതയില്‍ ഊന്നിയ ചര്‍ച്ചകള്‍ക്ക് സഹായകമാകും എന്ന് കരുതുന്നു. അത്തരമൊരു നിലപാട് മറുപക്ഷവും എടുക്കുകയാണെങ്കില്‍ ചര്‍ച്ചകള്‍ ആരോഗ്യപരമാകും എന്നതില്‍ തര്‍ക്കമില്ല. അതിന് ഇത്തരമൊരു സംരംഭം തുടക്കമാകുമെങ്കില്‍ ഉദ്ദേശ്യം സഫലമായി.

ഈയടുത്ത ദിവസങ്ങളിലെ ബ്ലോഗുകളും അവസാ‍നം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിലും, സര്‍വകലാശാലാ തെരഞ്ഞെടുപ്പിലും എസ്.എഫ്.ഐ നേടിയ വമ്പന്‍ വിജയങ്ങളുടെ നിരവധി വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടെങ്കിലും വിസ്തരഭയത്താല്‍ അവ ഉള്‍പ്പെടുത്തിയിട്ടില്ല. :))

കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് നാളെ എസ്എഫ്ഐ മാര്‍ച്ച്
Posted on: 09-Jul-2011 11:51 PM
തിരു: സര്‍വകലാശാല സ്വയംഭരണം അട്ടിമറിക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കത്തിനെതിരെ എസ്എഫ്ഐ തിങ്കളാഴ്ച കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തും. കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ നിയമവിരുദ്ധമായി വിദ്യാര്‍ഥിയെ പ്രവേശിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസവകുപ്പ് ഉത്തരവിട്ട പശ്ചാത്തലത്തിലാണ് മാര്‍ച്ച് നടത്തുന്നതെന്ന് സംസ്ഥാന സെക്രട്ടറി പി ബിജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള സ്വാശ്രയ എന്‍ജിനിയറിങ് കോളജില്‍നിന്ന് രണ്ടുവര്‍ഷംമുമ്പ് മൂന്നാംസെമസ്റ്റര്‍ പൂര്‍ത്തിയാക്കാതെ പഠനം അവസാനിപ്പിച്ച ടി നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്കാണ് ഗവ. എന്‍ജിനിയറിങ് കോളേജില്‍ അഞ്ചാംസെമസ്റ്ററില്‍ പ്രവേശനം നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്. മൂന്ന്, നാല് സെമസ്റ്ററുകളിലെ പരീക്ഷ എഴുതാത്ത നിര്‍മലിന് അഞ്ചാം സെമസ്റ്ററില്‍ പ്രവേശനം നേടാന്‍ യോഗ്യതയില്ലാത്തപ്പോഴാണ് സര്‍വകലാശാലാ ആക്ടിനും സ്റ്റാറ്റ്യൂട്ടിനും വിരുദ്ധമായി സര്‍ക്കാര്‍തീരുമാനം എടുത്തത്. അണ്‍എയ്ഡഡ് സ്കൂളുകളിലെ ഫീസ് നിശ്ചയിക്കാനുളള അധികാരം മാനേജ്മെന്റുകള്‍ക്ക് നല്‍കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ 15ന് ജില്ലാകേന്ദ്രങ്ങളില്‍ ധര്‍ണയും 20ന് കലക്ടറേറ്റുകളിലേക്ക് മാര്‍ച്ചും നടത്തും. സ്കൂള്‍ഫീസ് നിശ്ചയിക്കാന്‍ മാനദണ്ഡമുണ്ടാക്കുകയും മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളിലെ ഫീസ് ഇനിയും വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ എസ് കെ സജീഷ്, എ എ റഹിം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

എന്‍ജിനിയറിങ് വിദ്യാര്‍ഥിക്ക് അനധികൃത പ്രവേശനം: എസ്എഫ്ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാല ഭരണകാര്യാലയം ഉപരോധിച്ചു
Posted on: 19-Jul-2011 11:08 PM
തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാല ഭരണകാര്യാലയം എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. സമരം നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് മര്‍ദിച്ചും ബലംപ്രയോഗിച്ചും അറസ്റ്റുചെയ്ത് നീക്കി. കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ അഞ്ചാം സെമസ്റ്ററില്‍ മെറിറ്റ് സീറ്റില്‍ നിര്‍മല്‍ മാധവിന് നിയമവിരുദ്ധമായി പ്രവേശനം നല്‍കിയതിനെക്കുറിച്ച് നടപടിയെടുക്കുമെന്ന ഉറപ്പ് രജിസ്ട്രാര്‍ ഡോ. പി പി മുഹമ്മദ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. പ്രകടനമായി എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ ഭരണകാര്യാലയത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കവാടത്തിനുമുന്നില്‍ രണ്ടര മണിക്കൂര്‍ കുത്തിയിരുന്നു. സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ അബ്ദുള്ള നവാസ് സമരം ഉദ്ഘാടനംചെയ്തു.

നേതാക്കളെ ചര്‍ച്ചക്കുവിളിച്ച രജിസ്ട്രാര്‍ പ്രവേശനം നല്‍കിയ നടപടി റദ്ദുചെയ്യാനാകില്ലെന്നും തീരുമാനത്തില്‍നിന്ന് പിന്മാറില്ലെന്നും അറിയിച്ചു. എസ്എഫ്ഐ നേതാക്കളെയും പ്രവര്‍ത്തകരെയും രജിസ്ട്രാറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തിരൂരങ്ങാടി സിഐ എ ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് അറസ്റ്റുചെയ്തുനീക്കിയത്.

സര്‍വകലാശാല എന്‍ജിനിയറിങ് കോളേജില്‍ ബിടെക് മെക്കാനിക്കല്‍ കോഴ്സിനിടെ മൂന്നാം സെമസ്റ്ററില്‍ പഠനം നിര്‍ത്തിയ നിര്‍മല്‍ മാധവിന് കോഴിക്കോട് ഗവ. എന്‍ജിനിറിങ് കോളേജില്‍ അഞ്ചാം സെമസ്റ്ററിന് പ്രവേശനം നല്‍കിയ നടപടി നിയമവിരുദ്ധമാണെന്ന് വ്യക്തമായിട്ടും സര്‍ക്കാര്‍ മൗനംപാലിക്കുകയാണ്. അനധികൃത വിദ്യാര്‍ഥി പ്രവേശനത്തെക്കുറിച്ച് അറിയില്ലെന്നാണ് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് നിയമസഭയില്‍ പറഞ്ഞത്. വൈസ് ചാന്‍സലര്‍ ചുമതല വഹിക്കുന്ന ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ്, രജിസ്ട്രാര്‍ ഡോ. പി പി മുഹമ്മദ് എന്നിവര്‍ സംഭവം വിവാദമായിട്ടും നടപടിയെടുക്കാതെ ഒഴിഞ്ഞുമാറുകയാണ്. ഒരാഴ്ച മുമ്പ് എസ്എഫ്ഐ സര്‍വകലാശാലാ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയത് സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് രജിസ്ട്രാര്‍ ഉറപ്പുനല്‍കിയിരുന്നു. സംസ്ഥാന കമ്മിറ്റിയംഗം ചാര്‍ളി കബീര്‍ദാസ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഫാസില്‍ ബാപ്പു, അപര്‍ണ വേണു എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് പി കെ മുബഷീര്‍ സ്വാഗതവും തിരൂരങ്ങാടി ഏരിയാ സെക്രട്ടറി അഖില്‍ നന്ദിയും പറഞ്ഞു

മനോരമയുടെത് അപവാദ പ്രചാരണം: എസ്എഫ്ഐ

സ്വാശ്രയ കോളേജില്‍ പാതിവഴിക്ക് പഠനം ഉപേക്ഷിച്ച വിദ്യാര്‍ഥിക്ക് വഴിവിട്ട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം. സര്‍ക്കാരിന്റെ ഈ നടപടിയെ എതിര്‍ത്തതിന് എസ്എഫ്ഐയെ ആക്ഷേപിച്ച് മനോരമയുടെ ഞായറാഴ്ചപ്പതിപ്പില്‍ ലേഖനം. മനോരമയുടെ അപവാദപ്രചാരണം പ്രതിഷേധാര്‍ഹമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കലിക്കറ്റ് സര്‍വകലാശാലയുടെ നിയന്ത്രണത്തിലുള്ള സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍നിന്ന് 2010 നവംബര്‍ 1ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കോഴിക്കോട് എന്‍ജിനിയറിങ് കോളേജില്‍ അഞ്ചാം സെമസ്റ്ററില്‍ ക്രമവിരുദ്ധമായിപ്രവേശനം നല്‍കി. ഈ വിദ്യാര്‍ഥിക്ക് മൂന്നും നാലും സെമസ്റ്ററുകളിലെ ഇന്റേണല്‍ , എക്സ്റ്റേണല്‍ പരീക്ഷകള്‍ പ്രത്യേകമായി നടത്തണമെന്ന വിചിത്രമായ ഉത്തരവും സര്‍ക്കാര്‍ ഇറക്കി. കേട്ടുകേള്‍വി പോലുമില്ലാത്ത ഈ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിര്‍മല്‍ മാധവ് മൂന്നും നാലും സെമസ്റ്റര്‍ പഠിക്കേണ്ടതില്ല. സര്‍ക്കാര്‍ പൊതുപ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് ലഭിക്കുന്നവര്‍ക്കാണ് സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം ലഭ്യമാവുന്നത്. അയ്യായിരത്തില്‍ ചുവടെ റാങ്കുള്ളവര്‍ക്ക് മാത്രമേ കോഴിക്കോട് എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം ലഭ്യമാവുകയുള്ളൂ. അവിടേക്കാണ് മെറിറ്റില്‍പോലും പ്രവേശനം കിട്ടാത്ത ഒരു വിദ്യാര്‍ഥിക്ക് അവിഹിത മാര്‍ഗത്തിലൂടെ പ്രവേശനം നല്‍കിയത്.

ഇതിനെതിരെ എസ്എഫ്ഐ പരാതി നല്‍കിയിരുന്നു. എന്നിട്ടും ഒരുനടപടിയും ചാന്‍സലറുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇക്കാര്യം ഉന്നയിച്ച് കോഴിക്കോട് എന്‍ജിനിയറിങ് കോളേജില്‍ സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്കു നേരെ റാഗിങ് കേസ് കൊടുത്ത് ജയിലിലാക്കുമെന്നാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും കോളേജ് പ്രിന്‍സിപ്പലും വിദ്യാര്‍ഥിയുടെ രക്ഷിതാവും ഭീഷണിപ്പെടുത്തിയത്. നിര്‍മല്‍ മാധവ് കേരളത്തിലെ ഏതെങ്കിലും സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ മൂന്നാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠിക്കുന്നതിന് ആരും എതിരല്ല. മനോരമയുടെ അപവാദ പ്രചാരണങ്ങള്‍ക്കെതിരെ തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. പ്രതിഷേധത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളും പങ്കാളികളാവണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

Deshabhimani 01 ആഗസ്റ്റ് 2011

അനധികൃത പ്രവേശനം നിര്‍മല്‍ മാധവിനെ പുറത്താക്കുംവരെ സമരം: എസ്എഫ്ഐ
Posted on: 11-Aug-2011 01:05 AM
കോഴിക്കോട്: കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ അനധികൃതമായി പ്രവേശനം നല്‍കിയ നിര്‍മല്‍ മാധവിനെ പുറത്താക്കുന്നതുവരെ സമരം തുടരുമെന്ന് എസ്എഫ്ഐ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിര്‍മല്‍ മാധവിന്റെ പഠനത്തിന് എസ്എഫ്ഐ എതിരല്ല. അനധികൃതമായി പ്രവേശനം നല്‍കിയ വിഷയത്തില്‍ കോടതിയെ സമീപിക്കും.

എസ്എഫ്ഐ നേതൃത്വത്തില്‍ നിര്‍മല്‍ മാധവിനെ ആക്രമിച്ചു എന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണ്. പ്രശ്നം പരിഹരിക്കുന്നതിന് കോളേജ് പ്രിന്‍സിപ്പലുള്‍പ്പെടെയുള്ളവര്‍ ന്യായമായ സമീപനങ്ങള്‍ സ്വീകരിക്കുന്നില്ല. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് പിടിഎ യോഗംചേര്‍ന്ന് ജനപ്രതിനിധികളുള്‍പ്പെടെയുള്ളവരെ ഇടപെടുവിക്കാന്‍ തീരുമാനിച്ചു. എസ്എഫ്ഐ കഴിഞ്ഞ ദിവസം ഗവ. എന്‍ജിനിയറിങ് കോളേജിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായിട്ടില്ല. എസ്എഫ്ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് നടക്കാവ് പൊലീസിന്റേതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി ടി പി ബിനീഷ്, പ്രസിഡന്റ് വി വസീഫ്, സംസ്ഥാനകമ്മിറ്റിയംഗം കിരണ്‍രാജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഉത്തരവാദികളായ പൊലീസുകാരെ മാറ്റിനിര്‍ത്തി അന്വേഷിക്കണം: സിപിഐ എം
Posted on: 12-Aug-2011 12:50 AM

കോഴിക്കോട്: വിദ്യാര്‍ഥിവേട്ടക്ക് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് സംസ്ഥാന ഗവണ്‍മെന്റിനോടാവശ്യപ്പെട്ടു. കോഴിക്കോട് ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍ നിയമവിരുദ്ധമായി സ്പെഷല്‍ ഉത്തരവിലൂടെ അനര്‍ഹനായ വിദ്യാര്‍ഥിക്ക് സര്‍ക്കാര്‍ പ്രവേശനം നല്‍കിയതിനെതിരായിട്ടാണ് എസ്്എഫ്ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. വിദ്യാര്‍ഥികള്‍ ഉന്നയിച്ച പ്രശ്നത്തിലെ ന്യായവശങ്ങള്‍ പരിശോധിച്ച് തിരുത്തുകയാണ് വേണ്ടത്. എന്നാല്‍ പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താമെന്നത് വെറും വ്യാമോഹം മാത്രമാണ്.

കോഴിക്കോട് ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍ പ്രത്യേക ഉത്തരവിലൂടെയാണ് നിര്‍മല്‍ മാധവന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായി പ്രവേശനം ഒപ്പിച്ചെടുത്തത്. ഇയാള്‍ക്ക് മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷ എഴുതാതെ അഞ്ചാം സെമസ്റ്ററില്‍ നേരിട്ട് പ്രവേശനം ലഭിച്ചതെങ്ങനെയെന്ന് അധികാരികള്‍ വ്യക്തമാക്കണം. താരതമ്യേന മിടുക്കരായ കുട്ടികള്‍ക്ക് മാത്രം എന്‍ട്രന്‍സ് പരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്ന ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍ 22787-ാം റാങ്കുകാരനായ ഒരാള്‍ക്ക് എങ്ങനെ പ്രവേശനം ലഭിച്ചുവെന്നത് ദുരൂഹമാണ്. ഇതിനുവേണ്ടി സര്‍ക്കാറും കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വവും ഇടപെട്ടുവെന്നത് അങ്ങാടിപ്പാട്ടാണ്. തികച്ചും സമാധാനപരമായ രീതിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയ വിദ്യാര്‍ഥികളെ തെരഞ്ഞുപിടിച്ച് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തും മറ്റും ക്രൂരമായി പീഡിപ്പിക്കാനാണ് പൊലീസ് നിരന്തരമായി ശ്രമിക്കുന്നത്. ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെയാണ് കോഴിക്കോട് നടക്കാവില്‍ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചത്. പൊലീസ് സേനക്കുതന്നെ അപമാനം വരുത്തിയ നിരവധി കുറ്റകൃത്യങ്ങളിലൂടെ കുപ്രസിദ്ധി നേടിയ ആളെന്ന് ജനസംസാരമുള്ള നോര്‍ത്ത് അസി. കമീഷണര്‍ രാധാകൃഷ്ണപ്പിള്ളയുടെയും നടക്കാവ് എസ്ഐ ശ്യാം, എഎസ്ഐ ജയചന്ദ്രന്‍ എന്നിവരുടെയും നേതൃത്വത്തിലാണ് അതിക്രമങ്ങളെല്ലാം നടന്നത്. വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന ക്രൂരമായ അതിക്രമത്തില്‍ പ്രതിഷേധിക്കുന്നതിന് മുഴുവന്‍ ജനങ്ങളോടും സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

പൊലീസിന്റെ ക്രൂരതയില്‍ പ്രതിഷേധമിരമ്പി
സ്വന്തം ലേഖകന്‍
Posted on: 12-Aug-2011 12:51 AM

കോഴിക്കോട്: എസ്എഫ്ഐ നടത്തിയ നടക്കാവ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് കിഡ്സണ്‍ കോര്‍ണറില്‍ അവസാനിച്ചു. പ്രകടനത്തിന് ജില്ലാ സെക്രട്ടറി ടി പി ബിനീഷ്, ജോ. സെക്രട്ടറി എം സമീഷ്, വൈസ് പ്രസിഡന്റ് അനൂപ്, സെക്രട്ടറിയറ്റ് അംഗങ്ങളായ യു ജിബിന്‍ , ലിജു, ഭവേഷ്, നികേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ചട്ടങ്ങള്‍ മറികടന്ന് കോഴിക്കോട് എന്‍ജിനീയറിങ് കോളേജില്‍ നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് പ്രവേശനം നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ച് കോളേജിലേക്ക് മാര്‍ച്ച് നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കാവ് പൊലീസ് കള്ളക്കേസ് എടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച പകല്‍ 11.30 ഓടെ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തിയത്. ടിയര്‍ഗ്യാസ്, ഗ്രനേഡ് എന്നിവയ്ക്ക് പുറമേ ജലപീരങ്കിയുമായാണ് പൊലീസ് മാര്‍ച്ചിനെ നേരിട്ടത്. ലാത്തികൊണ്ടടിച്ച് വിദ്യാര്‍ഥിയുടെ തല പൊട്ടിച്ചു. എട്ടോളം വിദ്യാര്‍ഥികള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. കസ്റ്റഡിയില്‍ എടുത്ത എസ്എഫ്ഐ ജില്ലാപ്രസിഡന്റ് വി വസീഫ് ഉള്‍പ്പെടെ ആറുപേരെ ജീപ്പിലും ലോക്കപ്പ് മുറിയിലുമിട്ട് പൊലീസ് മര്‍ദിച്ചു. എസ് ഐ ശ്യാം, എഎസ്ഐ ജനാര്‍ദനന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം. ഡിവൈഎഫ്ഐ നേതാക്കള്‍ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി സംസാരിച്ചതിന് ശേഷമാണ് കസ്റ്റഡിയില്‍ എടുത്തവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചത്. കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജില്‍ സര്‍വകലാശാലാ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയത് ശരിയല്ലെന്ന് കാട്ടി എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെയാണ് പൊലീസ് വിദ്യാര്‍ഥികള്‍ക്ക് നേരെ തിരിഞ്ഞത്. എസ്എഫ്ഐ പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കി എസ്എഫ്ഐ പ്രതിഷേധം പൊളിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായിരുന്നു നടക്കാവ് സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ചില്‍ പൊലീസ് അക്രമം അഴിച്ചുവിട്ടത്.

പൊലീസ് ഭീകരത:വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി
Posted on: 13-Aug-2011 12:19 AM
കോഴിക്കോട്: എസ്എഫ്ഐ നടത്തിയ നടക്കാവ് പൊലീസ്സ്റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചതിലും വധശ്രമം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ജയിലിലടയ്ക്കുകയും ചെയ്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ പഠിപ്പുമുടക്കി പ്രതിഷേധപ്രകടനം നടത്തി. കോഴിക്കോട് നഗരത്തില്‍ നടന്ന പ്രതിഷേധപ്രകടനം പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടി പി ബിനീഷ്, എം സമീഷ്, വി ടി ഷംസീന, കെ കെ ഷനീഷ് എന്നിവര്‍ സംസാരിച്ചു. വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജില്‍ അനധികൃതമായി പ്രവേശനം നേടിയ നിര്‍മല്‍ മാധവന്‍ എന്ന വിദ്യാര്‍ഥിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച നടക്കാവ് പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് എസ്എഫ്ഐ വെള്ളിയാഴ്ച നടക്കാവ് പൊലീസ്സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ മുക്കത്ത് പ്രകടനം നടത്തി. എ പി ജാഫര്‍ ഷെറീഫ്, ടി നിസാമുദ്ദീന്‍ , ലിന്റോ, രവിശങ്കര്‍ , ജിബിന്‍ , എം അരുണ്‍ എന്നിവര്‍ സംസാരിച്ചു.പഠിപ്പുമുടക്കിന്റെ ഭാഗമായി തലക്കുളത്തൂര്‍ സിഎംഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ പറമ്പത്ത്ബസാര്‍ കേന്ദ്രീകരിച്ച് പ്രകടനം നടത്തി. എസ്എഫ്ഐ തലക്കുളത്തൂര്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറി ടി കെ മനേഷ്, യൂണിറ്റ് സെക്രട്ടറി എം എസ് അഖില്‍ , പി ടി അമര്‍ജിത്ത് എന്നിവര്‍ സംസാരിച്ചു.

നിര്‍മല്‍ മാധവിന്റെ പ്രവേശനം റദ്ദാക്കണം: പിടിഎ
Posted on: 18-Aug-2011 12:53 AM
കോഴിക്കോട്: കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളജിലെ നിര്‍മല്‍ മാധവിന്റെ പ്രവേശനം റദ്ദാക്കണമെന്ന് പിടിഎ യോഗം ആവശ്യപ്പെട്ടു. ഇതിന്റെ തുടര്‍നടപടികള്‍ക്കായി പത്തംഗ സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തി. കേരളയൂണിവേഴ്സിറ്റിയ്ക്കു കീഴിലെ പുന്നപ്രയില്‍ എന്‍ആര്‍ഐ ക്വോട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിക്ക് കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളജില്‍ പ്രവേശനം നല്‍കിയത് സര്‍വകലാശാല നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. ബുധനാഴ്ച വിളിച്ചു ചേര്‍ത്ത പിടിഎ യോഗം കോളജ് ഉടന്‍ തുറക്കണമെന്നാവശ്യപ്പെട്ടു. അതിനായി സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തി. പക്ഷേ സബ്കമ്മിറ്റിയോഗം വിളിച്ചുചേര്‍ക്കുന്നതില്‍ അധികൃതര്‍ വിയോജിപ്പ് രേഖപ്പെടുത്തി. രണ്ടാഴ്ചയായി അടഞ്ഞു കിടക്കുന്ന കോളജ് ഉടന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കാനും പ്രശ്ന പരിഹാരത്തിന് കലക്ടറെ സമീപിക്കാനും യോഗം തീരുമാനി്ച്ചു. നിര്‍മല്‍ മാധവിന്റെ പരാതിയില്‍ ജയിലിലടക്കപ്പെട്ട യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ എം ജിതീഷിനെ മോചിപ്പിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ സബ് കമ്മിറ്റി നേതൃത്വം നല്‍കും. ഭാരവാഹികളായി എംവി രാമകൃഷ്ണന്‍( ചെയര്‍മാന്‍) പി ജയശീലന്‍(കണ്‍വീനര്‍)എന്നിവരെ തെരഞ്ഞെടുത്തു.

മുഹമ്മദ് റിയാസിനെതിരെ കള്ളക്കേസ്
Posted on: 20-Aug-2011 12:34 AM
കോഴിക്കോട്: പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കിയതിനെതിരെ എസ്എഫ്ഐ നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റിനെ പൊലീസ് കള്ളക്കേസില്‍പെടുത്തി. അഡ്വ. പി എ മുഹമ്മദ് റിയാസിനെതിരെയാണ് നടക്കാവ് പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തത്. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി മുമ്പാകെ നല്‍കിയ റിപ്പോര്‍ട്ടില്‍ റിയാസിന്റെ നേതൃത്വത്തില്‍ എത്തിയ എഴുപത്തഞ്ചോളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി പൊലീസുകാരെ ആക്രമിക്കുകയായിരുന്നെന്നും ട്രാഫിക് എസ്ഐയെ വധിക്കാന്‍ ശ്രമിച്ചെന്നുമാണ് പറയുന്നത്.

വെസ്റ്റ്ഹില്‍ ഗവ.എന്‍ജിനിയറിങ് കോളേജില്‍ നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് ചട്ടങ്ങള്‍ പാലിക്കാതെ പ്രവേശനം നല്‍കിയതിനെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ പങ്കെടുത്ത ജിതേഷിനെതിരെ നടക്കാവ് പൊലീസ് കള്ളക്കേസ് എടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. ആഗസ്ത് 11 ന് ആയിരുന്നു മാര്‍ച്ച്. നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപം പൊലീസ് സംഘം മാര്‍ച്ച് തടയുകയും വിദ്യാര്‍ഥികളെ ആക്രമിക്കുകയും ചെയ്തിരുന്നു. ഉദ്ഘാടനം തുടങ്ങുന്നതിനു മുമ്പുതന്നെ പൊലീസ് ലാത്തിച്ചാര്‍ജ് ആരംഭിക്കുകയായിരുന്നു. മാര്‍ച്ച് ഉദ്ഘാടനം കഴിഞ്ഞ് റിയാസ് മടങ്ങിയ ശേഷം പൊലീസ് ജലപീരങ്കി, ഗ്രനേഡ്, ടിയര്‍ ഗ്യാസ് എന്നിവ ഉപയോഗിച്ചാണ് വിദ്യാര്‍ഥികളെ നേരിട്ടത്. സ്ഥലത്ത് ഇല്ലാതിരുന്ന നേതാവിനെതിരെയാണ് ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തത്.സംഭവത്തില്‍ അറസ്റ്റ് ചെയ്ത ആറ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ജില്ലാജയിലില്‍ റിമാന്‍ഡിലാണ്. രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരെ വ്യാപകമായി പൊലീസ് കള്ളക്കേസ് എടുക്കുകയാണ്.

നിര്‍മല്‍ മാധവിന് സംരക്ഷണവുമായി കോണ്‍ഗ്രസ് നേതാക്കള്‍

കോഴിക്കോട്: സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിക്ക് പഠന സംരക്ഷണസമിതിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. നിര്‍മല്‍ മാധവിന് കോളേജില്‍ പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടും പഠനം തുടരാന്‍ കഴിയാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് പി ടി തോമസ് എം പി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നിര്‍മല്‍ മാധവിനെ സഹായിക്കാന്‍ ഡിസിസി പ്രസിഡന്റ് കെ സി അബു ചെയര്‍മാനായും പി എം നിയാസ് ജനറല്‍ കണ്‍വീനറുമായി സംരക്ഷണ സമിതി രൂപീകരിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കെ സി അബു, പി എം നിയാസ് എന്നിവരും പങ്കെടുത്തു.

എന്നാല്‍ കോളേജില്‍ നിയമവിരുദ്ധമായി പ്രവേശനം നേടിയ നിര്‍മല്‍ മാധവിനെ പുറത്താക്കണമെന്നും അടഞ്ഞുകിടക്കുന്ന കോളേജ് തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഡോ. എ അച്യുതന്‍ ചെയര്‍മാനും അഡ്വ. പി എ മുഹമ്മദ് റിയാസ് ജനറല്‍ കണ്‍വീനറുമായുള്ള പ്രത്യേക പ്രതിനിധി സംഘം മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മനുഷ്യാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പി ടി തോമസ് രംഗത്തെത്തിയത്. മെറിറ്റ് മാനദണ്ഡമാക്കി പ്രവേശനം നടത്തുന്ന കോളേജില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവേശന റാങ്ക് 1819 ആയിരിക്കെയാണ് 22,787-ാം റാങ്കുകാരനായ നിര്‍മലിനെ സര്‍ക്കാര്‍ പിന്‍വാതിലിലൂടെ നിയമിച്ചത്. യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് മൂന്നാം സെമസ്റ്റര്‍ പഠനം ഉപേക്ഷിച്ച നിര്‍മല്‍ 2010ല്‍ പുന്നപ്ര കോളേജ് ഓഫ് എന്‍ജി. ആന്‍ഡ് മാനേജ്മെന്റില്‍ എന്‍ആര്‍ഐ ക്വോട്ടയില്‍ ഒന്നാംവര്‍ഷ അഡ്മിഷന്‍ നേടിയിരുന്നു. രണ്ട് സെമസ്റ്ററിനു ശേഷം ഇവിടുത്തെ പഠനവും ഉപേക്ഷിക്കുകയായിരുന്നു.

വിദ്യാഭ്യാസമേഖലയിലെ സാമൂഹിക നീതി അട്ടിമറിക്കുന്നതിനായി എല്ലാ ചട്ടങ്ങളും ലംഘിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ എന്‍ജി. കോളേജില്‍ നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയത്. പിന്‍വാതിലിലൂടെ നിയമിച്ച വിദ്യാര്‍ഥിയെ കോളേജില്‍നിന്നും പുറത്താക്കണമെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് വിദ്യാര്‍ഥി സംഘടനകളുടെ സമരത്തെ തുടര്‍ന്ന് കോളേജ് അടച്ചിട്ടിരുന്നു. കോളേജ് തുറന്ന് പ്രവര്‍ത്തിക്കുന്നതിനായി കഴിഞ്ഞ ദിവസം കലക്ടര്‍ വിളിച്ച രാഷ്ട്രീയ പാര്‍ടി -വിദ്യാര്‍ഥിസംഘടനാ പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും യോഗത്തില്‍നിന്നും ഡിസിസി പ്രസിഡന്റ് കെ സി അബു ഇറങ്ങിപ്പോവുകയായിരുന്നു. സ്ഥലം എംപിയായ എം കെ രാഘവനെ പങ്കെടുപ്പിക്കാതെ ജില്ലക്ക് പുറത്തുനിന്നുമുള്ള എം പിയെ കൊണ്ടുവന്ന് വാര്‍ത്താസമ്മേളനം നടത്തിയത് കോണ്‍ഗ്രസിനുള്ളിലെ ഒരുവിഭാഗം നേതാക്കളെ അസംതൃപ്തരാക്കിയിട്ടുണ്ട്.

Deshabhimani 10 സെപ്തംബര്‍ 2011

നിര്‍മല്‍മാധവിനെ പുറത്താക്കി ഗവ. എന്‍ജിനിയറിങ് കോളേജ് തുറക്കണം
Posted on: 11-Sep-2011 11:59 PM
കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ അനധികൃതമായി പ്രവേശനം നേടിയ നിര്‍മല്‍ മാധവിനെ പുറത്താക്കി കോളേജ് ഉടന്‍ തുറക്കണമെന്ന് എസ്എഫ്ഐ ജില്ലാസെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. യോഗ്യതയില്ലാത്ത വിദ്യാര്‍ഥിയെ സംരക്ഷിച്ച് പാവപ്പെട്ട വിദ്യാര്‍ഥികളുടെ പഠനം മുടക്കാനാണ് സര്‍ക്കാറും കോളേജ് അധികാരികളും ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വംകൊടുക്കുമെന്നും ജില്ലാസെക്രട്ടറിയറ്റ് മുന്നറിയിപ്പു നല്‍കി. യോഗത്തില്‍ പ്രസിഡന്റ് വി വസീഫ് അധ്യക്ഷനായി. ജില്ലാസെക്രട്ടറി ടി പി ബിനീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ചട്ടം ലംഘിച്ച് എന്‍ജി. പ്രവേശനം: ഡി സി സി ഇരുട്ടില്‍ തപ്പുന്നു
സ്വന്തം ലേഖകന്‍
Posted on: 16-Sep-2011 12:11 AM
കോഴിക്കോട്: ചട്ടങ്ങള്‍ ലംഘിച്ച് വിദ്യാര്‍ഥിയെ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജില്‍ പ്രവേശിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഇരുട്ടില്‍ തപ്പുന്നു. നിര്‍മല്‍ മാധവ് പഠനസംരക്ഷണ സമിതിയുമായി രംഗത്തെത്തിയ ഡിസിസി പ്രസിഡന്റ് കെ സി അബുവിന് വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാര്‍ നടപടി ന്യായീകരിക്കാനാകാതെ കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിക്കൂ എന്ന് പറഞ്ഞ് ഒഴിയേണ്ടിവന്നു.

നിര്‍മല്‍ മാധവ് മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് വെസ്റ്റ്ഹില്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജില്‍ പ്രവേശനം നല്‍കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കത്ത് നല്‍കിയത്. പ്രവേശനം നല്‍കിയ നടപടിയില്‍ തെറ്റില്ലെന്നാണ് കെ സി അബു പറഞ്ഞത്. സ്വാശ്രയ കോളേജില്‍ എന്‍ആര്‍ഐ ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിക്ക് സര്‍ക്കാര്‍ കോളേജിലേക്ക് മാറ്റം നല്‍കുന്നത് സാമൂഹിക നീതി അട്ടിമറിക്കില്ലേ എന്നു ചോദിച്ചപ്പോള്‍ അക്കാര്യം ശനിയാഴ്ച ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയോട് തന്നെ നേരിട്ടു ചോദിക്കൂവെന്നായിരുന്നു മറുപടി. രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം അറിയിക്കാന്‍വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാതെ ഡിസിസി പ്രസിഡന്റ് കുഴങ്ങിയത്. ഒടുക്കം ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയോട് തന്നെ കാര്യങ്ങള്‍ ചോദിക്കൂവെന്ന് പറഞ്ഞ് വിഷയത്തില്‍ തടിതപ്പുകയായിരുന്നു.

നിര്‍മല്‍ മാധവിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട് മാര്‍ക്സിസ്റ്റ്പാര്‍ടി അനുഭാവികളായ അധ്യാപകരും വിദ്യാര്‍ഥികളും അനാവശ്യ സമരങ്ങള്‍ നടത്തി ക്ലാസുകള്‍ മുടക്കുകയാണെന്ന് അബു ആരോപിച്ചതോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളുന്നയിച്ചത്. നിര്‍മല്‍ മാധവിന്റെ പ്രവേശനം പൊതുവിദ്യാഭ്യാസത്തിന്റെ അന്തസത്ത തന്നെ തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കളും പ്രവര്‍ത്തകരും ഡിസിസി പ്രസിഡന്റിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അബു പ്രസിഡന്റ് പദവിയിലെത്തിയതോടെ പാര്‍ടിയെ സാധരണക്കാരില്‍ നിന്നും അകറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ജില്ലയിലെ ചില നേതാക്കള്‍ ആരോപിച്ചു. നിര്‍മല്‍ മാധവിനെതിരെയുള്ള സമരം മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഇടുക്കിയിലെ എംപി പി ടി തോമസ് രംഗത്തെത്തിയതോടെയാണ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി രൂക്ഷമായത്. തൊട്ടതിനെല്ലാം ഇടപെടുന്ന സ്ഥലം എംപി കൂടിയായ എം കെ രാഘവനെ തഴഞ്ഞ് നിര്‍മല്‍മാധവ് പഠനസഹായ സമിതി രൂപീകരിച്ചതും പാര്‍ട്ടിക്കകത്ത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. പഠനസഹായസമിതിയുടെ ഭാരവാഹികളിലേറെയും സ്ഥലത്തുള്ള ജനപ്രതിനിധികളാണ്. എന്നിട്ടും എംപിയെ തഴയുകയായിരുന്നു. എന്നാല്‍ നിര്‍മല്‍മാധവിന് പ്രവേശനം നല്‍കിയത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഇടപെട്ടാല്‍ ദുഷ്പേരുണ്ടാകുമെന്നുമുള്ള തിരിച്ചറിവാണ് അദ്ദേഹം നിശബ്ദത പാലിക്കുന്നതെന്നും കേള്‍ക്കുന്നു. സംഭവത്തില്‍ കെഎസ്യു സംസ്ഥാന നേതൃത്വവും യൂത്ത്കോണ്‍ഗ്രസും മൗനം പാലിക്കുകയുമാണ്.

നിര്‍മല്‍ മാധവ് പ്രശ്നം: യോഗത്തില്‍ വാക്കേറ്റം
Posted on: 21-Sep-2011 11:30 PM
കോഴിക്കോട്: നിയമവിരുദ്ധമായി സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജില്‍ പ്രവേശനം നേടിയ നിര്‍മല്‍മാധവിന്റെ വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ വാക്കേറ്റം. പ്രത്യേക കാരണത്താല്‍ കോളേജില്‍ പഠിക്കാന്‍ കഴിയാതെവരുന്ന വിദ്യാര്‍ഥിക്ക് പഠിക്കാനുള്ള സൗകര്യമൊരുക്കിക്കൊടുക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ടികളും സന്നദ്ധമാവണമെന്ന യൂണിവേഴ്സിറ്റി രജിസ്ട്രാറെ പ്രതിനിധീകരിച്ച് യോഗത്തിലെത്തിയ ജോര്‍ജ് ജോസഫിന്റെ അഭിപ്രായമാണ് വാക്കുതര്‍ക്കത്തിനിടയാക്കിയത്. ഈ വാദം തിരുത്തണമെന്ന് ജോര്‍ജ് ജോസഫിനോട് രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളും ആവശ്യപ്പെട്ടു. ഇതിനിടെ യൂത്ത്കോണ്‍ഗ്രസ് മുന്‍സംസ്ഥാന പ്രസിഡന്റ് ടി സിദ്ദിഖും ഡിസിസി പ്രസിഡന്റ് കെ സി അബുവും ഇരിപ്പിടത്തില്‍നിന്നും എഴുന്നേറ്റ് എ പ്രദീപ്കുമാര്‍ എംഎല്‍എക്കും പി മോഹനനുമെതിരെ കയര്‍ത്തു. ഇതോടെ യോഗം ബഹളത്തില്‍ മുങ്ങിയതോടെ കലക്ടര്‍ ഇടപെട്ട് ശാന്തമാക്കുകയായിരുന്നു.

അനധികൃതമായാണ് നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയതെന്ന് യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടു. കഴിഞ്ഞ തവണ കലക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ യൂണിവേഴ്സിറ്റി അധികൃതര്‍ നിയമം മറികടന്നാണ് നിയമനം എന്നു പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ മറുവാദം ഉന്നയിക്കുന്നത് ശരിയല്ല. ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജ് ഇനിയും അടച്ചിട്ടാല്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാത്ത സ്ഥിതിയാകുമെന്ന് അഭിപ്രായം ഉയര്‍ന്നപ്പോള്‍ വിദ്യാര്‍ഥികളുടെ പഠനത്തിന് എതിരല്ലെന്നും മാനദണ്ഡങ്ങള്‍ മറികടന്നുള്ള പ്രവേശനത്തിനാണ് എതിരെന്നും വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. കോളേജില്‍ നടക്കുന്ന സമരം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തയ്യാറാണെന്ന് വിദ്യാര്‍ഥി സംഘടനകളും യോഗത്തില്‍ അറിയിച്ചു.

നിര്‍മല്‍ മാധവിന് പ്രവേശനം വിദഗ്ധ സമിതി അന്വേഷിക്കും
Posted on: 22-Sep-2011 01:14 AM
കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ നിയമവിരുദ്ധമായി നിര്‍മല്‍ മാധവ് പ്രവേശനം നേടിയ വിഷയം പഠിക്കാന്‍ ഒമ്പതംഗ ഉന്നതതല വിദഗ്ധ സമിതിയെ നിയോഗിച്ചു. പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പഠിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് കലക്ടര്‍ക്ക് നല്‍കണം. ബുധനാഴ്ച കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണീ തീരുമാനം. വിദഗ്ധ സമിതി റിപ്പോര്‍ട്ട് എല്ലാവരും അംഗീകരിക്കും. ഇതേത്തുടര്‍ന്ന് ഒന്നരമാസമായി അടച്ചിട്ട കോളേജ് വ്യാഴാഴ്ച തുറക്കും. വിദ്യാര്‍ഥിസമരം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും തീരുമാനമായി. കോളേജിലെ പഠനാന്തരീക്ഷം സുഗമമാക്കാനും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനുമായി രാഷ്ട്രീയ-വിദ്യാര്‍ഥി സംഘടനാപ്രതിനിധികളടങ്ങിയ സബ്കമ്മിറ്റിയും രൂപീകരിച്ചു. യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ , മുന്‍ രജിസ്ട്രാര്‍ , കോളേജ് പ്രിന്‍സിപ്പല്‍ , ഹയര്‍ എഡ്യുക്കേഷന്‍ ജോയിന്റ് സെക്രട്ടറി, ഫാക്കല്‍റ്റി ഓഫ് എന്‍ജിനിയറിങ് കലിക്കറ്റ് സര്‍വകലാശാല, ആര്‍ഡിഒ, എന്‍ട്രന്‍സ് കമീഷണറുടെ പ്രതിനിധി, ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ , കോളേജില്‍നിന്നുള്ള അധ്യാപക പ്രതിനിധി എന്നിവരടങ്ങുന്നതാണ് വിദഗ്ധസമിതി. സമിതിയുടെ കണ്‍വീനറായി കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സെഡ് എ സോയയെ തെരഞ്ഞെടുത്തു. വിദഗ്ധസമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ നിര്‍മല്‍മാധവിന് കോളേജില്‍ പ്രവേശിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് പ്രവേശനം ലഭിച്ച ആര്‍ക്കും ക്ലാസില്‍ ഹാജരാവാമെന്നായിരുന്നു കലക്ടറുടെ മറുപടി. റിപ്പോര്‍ട്ട് നല്‍കുംവരെ നിയമവിരുദ്ധമായി പ്രവേശനം നേടിയ വിദ്യാര്‍ഥി കോളേജില്‍ പ്രവേശിക്കേണ്ടതില്ലെന്നാണ് സബ്കമ്മിറ്റി തീരുമാനമെന്നറിയുന്നു.

വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് കേസെടുത്തതുമൂലം കോളേജില്‍ പ്രവേശിക്കാന്‍ കഴിയാത്ത ജിതേഷിന് പരീക്ഷ എഴുതാനുള്ള സൗകര്യമൊരുക്കും. തേഞ്ഞിപ്പലത്തെ യൂണിവേഴ്സിറ്റി സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ പഠിച്ച നിര്‍മല്‍ മാധവിന് യൂണിവേഴ്സിറ്റി ചട്ടങ്ങള്‍ മറികടന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് കോളേജില്‍ പ്രവേശനം നല്‍കിയത്. ഈ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോളേജിലെ വിദ്യാര്‍ഥികള്‍ ഒന്നടങ്കം സമരത്തിലായിരുന്നു. നിര്‍മലിന്റെ പ്രവേശനം നിയമവിരുദ്ധമാണെന്ന് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടു. എ പ്രദീപ്കുമാര്‍ എംഎല്‍എ, മേയര്‍ എ കെ പ്രേമജം, പി മോഹനന്‍ , ടി വി ബാലന്‍ , കെ സി അബു, ടി സിദ്ദിഖ്, പി രഘുനാഥ്, എസ് കെ സജീഷ്, വി വസീഫ്, ടി പി ബിനീഷ് എന്നിവരും യൂണിവേഴ്സിറ്റി അധികൃതരും രക്ഷിതാക്കളുടെ പ്രതിനിധികളും പങ്കെടുത്തു. കോളേജ് തുറന്നുപ്രവര്‍ത്തിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് മുഖ്യമന്ത്രിയാണ് കഴിഞ്ഞ ദിവസം കലക്ടറെ ചുമതലപ്പെടുത്തിയത്.

അക്കാദമിക് സമിതി: ആരോപണ വിധേയരെ അംഗീകരിക്കില്ല - എസ ്എഫ് ഐ
സ്വന്തം ലേഖകന്‍
Posted on: 24-Sep-2011 12:26 AM
കോഴിക്കോട്: നിര്‍മല്‍ മാധവ് പ്രശ്നം പഠിക്കാനുള്ള ഉന്നതതല അക്കാദമിക് സമിതിയില്‍ സര്‍വകക്ഷിയോഗ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി ആരോപണ വിധേയരായവരെ ഉള്‍പ്പെടുത്തിയ കലക്ടറുടെ നടപടി ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് എസ്എഫ്ഐ. ഈ സമിതി നല്‍കുന്ന റിപ്പോര്‍ട്ട് എസ്എഫ്ഐ അംഗീകരിക്കില്ല. കലക്ടറുടെ നടപടി പ്രശ്നം വീണ്ടും വഷളാക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന വൈസ്പ്രസിഡന്റ് എസ് കെ സജീഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആരോപണ വിധേയരെ സമിതിയില്‍ എടുക്കരുതെന്ന് കലക്ടര്‍ പി ബി സലീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന്റെ പൊതു തീരുമാനമാണ്. അത് ലംഘിച്ച്, വിജിലന്‍സ് അന്വേഷണം വേണമെന്ന് എ പ്രദീപ്കുമാര്‍ എംഎല്‍എയും എസ്എഫ്ഐയും ആവശ്യപ്പെട്ട ഉദ്യോഗസ്ഥരെ സമിതിയില്‍ അംഗങ്ങളാക്കി. ഇതുസംബന്ധിച്ച് എസ്എഫ്ഐ ജില്ലാപ്രസിഡന്റ് വി വസീഫും സെക്രട്ടറി ടി പി ബിനീഷും കലക്ടര്‍ക്ക് കഴിഞ്ഞ ദിവസം വിയോജനകത്ത് നല്‍കിയിരുന്നു. എന്നാല്‍ കലക്ടര്‍ പ്രതികരിച്ചില്ല. ഒന്നര മാസമായി അടച്ചിട്ടിരുന്ന വെസ്റ്റ്ഹില്‍ എന്‍ജി. കോളേജ് തുറന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് സര്‍വകക്ഷിയോഗം വിളിച്ചത്. മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ നിര്‍മല്‍ മാധവിന് അഞ്ചാംസെമസ്റ്ററില്‍ പ്രവേശനം നല്‍കണമെന്ന് നിര്‍ദേശിച്ചത് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായ ടോം ജോസഫാണ്. ഈ കത്ത് എന്‍ജി. കോളേജ് പ്രിന്‍സിപ്പലിന് അയച്ചതും തുടര്‍ന്ന് പ്രവേശനം വരെയുള്ള കാര്യങ്ങള്‍ ചെയ്തതും കലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാറുടെ ചുമതല വഹിച്ചിരുന്ന ജോസഫും പിന്നീട് രജിസ്ട്രാറായ പി മുഹമ്മദുമാണ്. ഇവര്‍ മൂന്നുപേരും അക്കാദമിക് സമിതിയില്‍ അംഗങ്ങളാണ്. എന്‍ജി. കോളേജില്‍നിന്ന് ഒരാളെ മാത്രം കമ്മിറ്റിയില്‍ അംഗമാക്കിയാല്‍ മതിയെന്നായിരുന്നു സര്‍വകക്ഷി തീരുമാനം. എന്നാല്‍ രണ്ടുപേരെ അംഗങ്ങളാക്കി. പുതുതായി ചാര്‍ജെടുത്ത കോളേജ് പ്രിന്‍സിപ്പലും സ്ഥലംമാറി വന്ന അധ്യാപകനായ അബ്ദുള്‍ഹമീദുമാണ് മറ്റംഗങ്ങള്‍ . സ്വാശ്രയ കോളേജില്‍ ഒരുവര്‍ഷം പഠിച്ച വിദ്യാര്‍ഥിക്ക് അഞ്ചാം സെമസ്റ്ററില്‍ ഗവ. കോളേജില്‍ പ്രവേശനം നല്‍കാമോ, ഇന്റേണല്‍ പരീക്ഷ എഴുതാതെ തുടര്‍പഠനം സാധ്യമോ, സ്വാശ്രയ കോളേജില്‍ പഠിച്ച വിദ്യാര്‍ഥിക്ക്, മറ്റൊരു സര്‍വകലാശാലയുടെ സ്വാശ്രയ കോളേജില്‍ വേറൊരു വിഷയത്തിന്് പഠിച്ച ശേഷം ആദ്യകോഴ്സിന്റെ തുടര്‍പഠനത്തിനായി മൂന്നാം തവണ ഗവ. എന്‍ജി. കോളേജില്‍ പ്രവേശനം നല്‍കാമോ എന്നീ വിഷയങ്ങളാണ് അക്കാദമിക് സമിതിയുടെ അന്വേഷണപരിധിയിലുള്ളത്. നിഷ്പക്ഷമായ ഏത് വ്യക്തി അന്വേഷിച്ചാലും ചട്ടവിരുദ്ധമായ കാര്യങ്ങള്‍ പുറത്ത് വരുമെന്ന് ഉറപ്പുണ്ട്. കലക്ടര്‍ ഇടപെട്ട് സമിതിയുടെ വിശ്വാസ്യത തകര്‍ത്തു. പ്രശ്നം പുറത്ത് കൊണ്ടുവരാന്‍ ഏതു സമരത്തിനും തയ്യാറാകുമെന്നും നേതാക്കള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാപ്രസിഡന്റ് വി വസീഫ്, സെക്രട്ടറി ടി പി ബിനീഷ്, സംസ്ഥാന കമ്മിറ്റി അംഗം വി കെ കിരണ്‍രാജ്,വെസ്റ്റ്ഹില്‍ എന്‍ജി. കോളേജ് യൂണിറ്റ് പ്രസിഡന്റും സര്‍വകലാശാല കൗണ്‍സിലറുമായ സാഗിന്‍ എന്നിവരും പങ്കെടുത്തു.


എന്‍ജി. കോളേജ് വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്ക്കരിച്ചു സബ്കമ്മിറ്റി തീരുമാനം ലംഘിച്ച് നിര്‍മല്‍ മാധവ് ക്ലാസിലെത്തി
Posted on: 26-Sep-2011 11:42 PM
കോഴിക്കോട്: കലക്ടറുടെ മധ്യസ്ഥതയില്‍ രൂപീകരിച്ച സബ്കമ്മിറ്റി തീരുമാനം ലംഘിച്ച് വെസ്റ്റ്ഹില്‍ എന്‍ജിനീയറിങ് കോളേജില്‍ ക്ലാസില്‍ ഹാജരായ നിര്‍മ്മല്‍ മാധവിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്കരിച്ചു. അഞ്ചാം സെമസ്റ്റര്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്കരിച്ച് പ്രിന്‍സിപ്പലിന്റെ ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ നിര്‍മല്‍മാധവ് കോളേജില്‍ വരേണ്ടതില്ല എന്നതായിരുന്നു സബ്കമ്മിറ്റിയുടെ തീരുമാനം. ആ തീരുമാനത്തെ ധിക്കരിച്ചാണ് നിര്‍മല്‍ മാധവ് കോളേജിലെത്തിയത്. അന്വേഷണ സമിതിയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഇതിനകംതന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോളേജില്‍നിന്നും നിര്‍മല്‍ മാധവ് പോയതിനുശേഷം ക്ലാസ് തുടര്‍ന്നു.

വിദ്യാഭ്യാസരംഗം: മാനദണ്ഡങ്ങള്‍ അട്ടിമറിക്കുന്നു- പിണറായി
സ്വന്തം ലേഖകന്‍
Posted on: 04-Oct-2011 10:24 PM
തിരു: വിദ്യാഭ്യാസരംഗത്ത് അര്‍ഹതയും മാനദണ്ഡവുമെല്ലാം സര്‍ക്കാര്‍തന്നെ കാറ്റില്‍പ്പറത്തുകയാണെന്നും ഇതിനെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയും ബഹ്റൈന്‍ പ്രതിഭയും സംയുക്തമായി നല്‍കുന്ന ബഹ്റൈന്‍ പ്രതിഭാ പുരസ്കാരം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഒരു മാനദണ്ഡവും പാലിക്കാത്തതിന്റെ ഉദാഹരണമാണ് റാങ്ക്ലിസ്റ്റില്‍ വളരെ പിന്നിലുള്ള സ്വകാര്യ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥിയായിരുന്ന നിര്‍മല്‍ മാധവിന് മൂന്നും നാലും സെമസ്റ്റര്‍ ഒഴിവാക്കി സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ അഞ്ചാം സെമസ്റ്ററില്‍ പ്രവേശനം നല്‍കിയ സംഭവം. ഇങ്ങനെ പ്രവേശനം നല്‍കാന്‍ ആര്‍ക്കാണ് അധികാരം. വിദ്യാര്‍ഥിക്ക് രണ്ടു സെമസ്റ്റര്‍ ഒഴിവാക്കിക്കൊടുത്തതില്‍ എന്തു ന്യായമാണുള്ളത്. കേരളത്തില്‍ ഒരിക്കലും നടക്കാത്തതും നടക്കാന്‍ പാടില്ലാത്തതുമായ സംഗതിയാണിത്. ഈ നടപടിയെ എസ്എഫ്ഐ ചോദ്യംചെയ്താല്‍ എന്താണ് പിശക്. ഇങ്ങനെയാണോ വിദ്യാഭ്യാസരംഗം കൊണ്ടുപോകേണ്ടതെന്ന് സര്‍ക്കാര്‍ ആലോചിക്കണം. ഇഷ്ടക്കാരുടെ കാര്യത്തില്‍ ഒരു മാനദണ്ഡവും പാലിക്കേണ്ടെന്ന വിചാരം ദൂരവ്യാപകമായ പ്രത്യാഘാതത്തിന് ഇടയാക്കും. അര്‍ഹത വളരെ പ്രധാനമാണ്. പൊതുമാനദണ്ഡം ലംഘിക്കപ്പെടരുത്. സര്‍ക്കാരാണ് അര്‍ഹതയും മാനദണ്ഡവും പാലിക്കാന്‍ ശ്രദ്ധിക്കേണ്ടത്. അവര്‍ അന്യായം പ്രവര്‍ത്തിക്കാന്‍ തുനിഞ്ഞാല്‍ ഗതിയെന്താകും. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജ് അങ്കണത്തെ ശത്രുകേന്ദ്രമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയാണ്. തെറ്റ് ചെയ്യാത്ത വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുന്നു. ബോധപൂര്‍വം പൊലീസിലെ ഒരുവിഭാഗം ആസൂത്രണംചെയ്ത അക്രമമാണ് യൂണിവേഴ്സിറ്റി കോളേജിനു നേരെയുണ്ടായത്. മര്‍ദനങ്ങള്‍ക്ക് വിധേയരായി നാട് ഒതുങ്ങിപ്പോയ ചരിത്രമില്ലെന്ന് സര്‍ക്കാര്‍ ഇനിയെങ്കിലും മനസ്സിലാക്കണമെന്നും പിണറായി പറഞ്ഞു.

മെറിറ്റ് അട്ടിമറിക്കുന്നത് തടഞ്ഞേ തീരൂ
Posted on: 04-Oct-2011 06:39 AM
സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എന്‍ജിനിയറിങ് കോഴ്സിന്റെ മെറിറ്റ് ലിസ്റ്റും പ്രവേശന മാനദണ്ഡങ്ങളും അട്ടിമറിക്കാമോ എന്ന ചോദ്യമാണ് കോഴിക്കോട് വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജില്‍ നിന്നുയരുന്നത്. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതിയ ആയിരക്കണക്കിന് കുട്ടികളുടെ തലയ്ക്കുമുകളില്‍ ഒരു താഴ്ന്ന റാങ്കുകാരനെ എല്ലാ മര്യാദകളും ലംഘിച്ച് പ്രതിഷ്ഠിക്കാന്‍ ഏത് നിയമമാണ് അനുശാസിക്കുന്നത് എന്ന് ഉറക്കെ ചോദിച്ച് വിദ്യാര്‍ഥികള്‍ അവിടെ സമരത്തിലാണ്. നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് ഉന്നതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുടെ കത്തിന്റെ മറവില്‍ നിയമവിരുദ്ധമായി പ്രവേശനം നല്‍കിയതിനെത്തുടര്‍ന്ന് ഒന്നരമാസത്തോളമായി ആ കോളേജില്‍ പഠനം മുടങ്ങി. പ്രശ്നപരിഹാരത്തിന് കലക്ടര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ നിര്‍മല്‍മാധവിന് പ്രവേശനം നല്‍കിയ നടപടി വിദ്യാഭ്യാസമേഖലയിലെ മെറിറ്റിനെ ഇല്ലാതാക്കുമെന്നുള്ള വിമര്‍ശമാണ് ഏറ്റവും&ാറമവെ;ശക്തമായി ഉയര്‍ന്നത്. തുടര്‍ന്ന് പ്രവേശനം നല്‍കിയതിലെ സാങ്കേതികവും നിയമപരവുമായ വശങ്ങള്‍ പഠിക്കുന്നതിനായി ഉന്നതതല അക്കാദമിക് സമിതിയെ നിയോഗിച്ചിട്ടുണ്ട്.

വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് നിരവധി ക്ലാസുകളും ലാബുകളും നഷ്ടമായതിനാല്‍ ഇനിമുതല്‍ കോളേജിലെ പഠനാന്തരീക്ഷം തകരരുതെന്ന് രക്ഷിതാക്കളും അധ്യാപകരും അഭിപ്രായപ്പെടുന്നു. ആരോപണവിധേയനായ വിദ്യാര്‍ഥി, സമിതി റിപ്പോര്‍ട്ട് വരുന്നതുവരെ കോളേജില്‍ പ്രവേശിക്കരുതെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടത്. നിര്‍മല്‍ കോളേജില്‍ പ്രവേശിക്കില്ലെന്ന ഉറപ്പിനെത്തുടര്‍ന്ന് സമരം അവസാനിപ്പിച്ചതാണ്. എന്നാല്‍ , കലക്ടറുടെ തീരുമാനം ലംഘിച്ച് നിര്‍മല്‍ വീണ്ടും കോളേജിലെത്തി; മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും സമരം തുടങ്ങേണ്ടിവന്നു. സര്‍വകക്ഷിയോഗത്തിലെ തീരുമാനം മറികടന്ന് ആരോപണവിധേയരായവരെ വിദഗ്ധസമിതിയില്‍ ഉള്‍പ്പെടുത്താന്‍ കലക്ടര്‍ തയ്യാറായി. ഇതിനെതിരെ വിദ്യാര്‍ഥിസംഘടനാപ്രതിനിധികളും ജനപ്രതിനിധികളും വിയോജനക്കത്ത് നല്‍കിയെങ്കിലും മറുപടിയുണ്ടായില്ല. കോളേജില്‍ 2010ല്‍ ജനറല്‍ മെറിറ്റില്‍ പ്രവേശനം നേടിയ അവസാന റാങ്ക് 1819 ആയിരുന്നു. റാങ്ക്ലിസ്റ്റില്‍ 22,787 എന്ന സ്ഥാനമാണ് നിര്‍മല്‍ മാധവിന്. അത്തരക്കാര്‍ക്കുള്ളത് സ്വാശ്രയകോളേജാണ്. അങ്ങനെയൊരാള്‍ക്ക് റാങ്ക്ലിസ്റ്റില്‍ രണ്ടായിരത്തിനും താഴെയുള്ളവര്‍ പഠിക്കുന്ന സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജിലേക്ക് മാറ്റം നല്‍കാമോ?

സ്വാശ്രയകോളേജിലെ മാനേജ്മെന്റ് സീറ്റില്‍ ഒരുവര്‍ഷം പഠിച്ചശേഷം മറ്റൊരു സ്വാശ്രയകോളേജില്‍ വേറൊരു കോഴ്സിന് ചേര്‍ന്നയാളാണ് നിര്‍മല്‍ . മൂന്നും നാലും സെമസ്റ്ററുകള്‍ ഒഴിവാക്കി അഞ്ചാം സെമസ്റ്ററില്‍ സര്‍ക്കാര്‍ കോളേജില്‍ പ്രവേശിക്കാമോ എന്ന ചോദ്യം വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും അധ്യാപകരില്‍നിന്നുമെല്ലാം ഉയരുന്നുണ്ട്. ഈ തെറ്റിനെ ന്യായീകരിക്കാന്‍ സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങിന് പഠിക്കവെ എസ്എഫ്ഐക്കാര്‍ റാഗ് ചെയ്തുവെന്നും അതിനാല്‍ വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജിലേക്ക് മാറ്റാന്‍ സൗകര്യം ചെയ്തുവെന്നുമാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. തെറ്റായ തീരുമാനത്തിന് സാധുതയുണ്ടാക്കാനായി അന്വേഷണം അട്ടിമറിക്കാനാണ് ആസൂത്രിത നീക്കം നടക്കുന്നത്. സര്‍വകലാശാലയ്ക്ക് കത്തയച്ച ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ടോം ജോസഫ്, കത്ത് ഉത്തരവാക്കി കോളേജിലേക്ക് അയച്ച രജിസ്ട്രാര്‍ പി മുഹമ്മദ്, രജിസ്ട്രാറുടെ ചുമതല വഹിച്ചിരുന്ന ജോസഫ്, ക്രമവിരുദ്ധ പ്രവേശനം അംഗീകരിച്ച അന്നത്തെ കോളേജ് പ്രിന്‍സിപ്പല്‍ എന്നിവരെ സമിതിയില്‍ ഉള്‍പ്പെടുത്തിയത് അതിനുവേണ്ടിയാണ്. മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ സ്വാശ്രയ കോളേജിലെ മാനേജ്മെന്റ് സീറ്റില്‍ ഒന്ന്, രണ്ട് സെമസ്റ്ററുകള്‍ പഠിച്ചശേഷം മറ്റൊരു യൂണിവേഴ്സിറ്റിക്ക് കീഴിലെ സ്വാശ്രയകോളേജില്‍ സിവില്‍ എന്‍ജിനിയറിങ്ങില്‍ ഒന്നാം സെമസ്റ്ററിന് ചേര്‍ന്ന നിര്‍മലിന് മൂന്നും നാലും സെമസ്റ്ററുകള്‍ ഒഴിവാക്കി ഗവ. എന്‍ജിനിയറിങ് കോളേജില്‍ മെക്കാനിക്കല്‍ അഞ്ചാം സെമസ്റ്ററില്‍ പ്രവേശനം നല്‍കിയത് ഗുരുതരമായ ക്രമക്കേടാണെന്ന് വിദഗ്ധസമിതി യോഗത്തിലും അഭിപ്രായമുയര്‍ന്നതാണ്. സംസ്ഥാനത്തെ ഏതെങ്കിലും സ്വാശ്രയകോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് മൂന്നാം സെമസ്റ്ററില്‍ പ്രവേശനം നല്‍കുകയാണ് ശരിയെന്നും അഭിപ്രായമുണ്ടായി. ഇതെല്ലാം മറികടന്ന് നിര്‍മലിന് പ്രവേശനം നല്‍കണമെന്നാണ് കലക്ടര്‍ സമിതി അംഗങ്ങളോട് ആവശ്യപ്പെട്ടത്.

ഒരു മലയാളപത്രത്തിന്റെ വാരാന്ത്യപ്പതിപ്പില്‍ വന്ന വാര്‍ത്തയെതുടര്‍ന്ന് പി ടി തോമസ് എംപിയാണ് സംഭവം മനുഷ്യാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തുവന്നത്. എന്നാല്‍ , കോഴിക്കോട്ടുനിന്നുള്ള എംപിയോ, കെഎസ്യുവോ രംഗത്തുവന്നില്ലെന്നതും ശ്രദ്ധേയമാണ്. വിദ്യാഭ്യാസമന്ത്രി പോലും അറിയാതെയാണ് പ്രവേശനത്തിനുള്ള നീക്കം നടന്നത്. ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ കത്തിനെത്തുടര്‍ന്ന് പ്രവേശനത്തിന് അനുമതി കൊടുത്തു എന്നാണ് യൂണിവേഴ്സിറ്റിയുടെ വിശദീകരണം. ചട്ടവിരുദ്ധമായി വിദ്യാര്‍ഥിയെ പ്രവേശിപ്പിച്ച കാര്യം എ പ്രദീപ്കുമാര്‍ നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ അക്കാര്യം അറിയില്ലെന്നാണ് വിദ്യാഭ്യാസമന്ത്രി മറുപടി നല്‍കിയത്. അനധികൃത പ്രവേശനത്തെ ചോദ്യംചെയ്യുന്ന വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുകയാണ് സര്‍ക്കാര്‍ . 75 വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കി. 24 വിദ്യാര്‍ഥികളെ കോഴിക്കോട്ടും 42 വിദ്യാര്‍ഥികളെ മലപ്പുറത്തും റിമാന്‍ഡ് ചെയ്തു. കോഴിക്കോട് നഗരത്തില്‍ ലാത്തിച്ചാര്‍ജ് നടന്നു. സര്‍വകലാശാലയ്ക്കു കീഴിലുള്ള&ാറമവെ;തേഞ്ഞിപ്പലത്തെ സ്വാശ്രയ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിയായ നിര്‍മല്‍ രണ്ടുവര്‍ഷം മുമ്പാണ് ബിടെക് മെക്കാനിക്കല്‍ പഠനം ഉപേക്ഷിച്ചത്. സെമസ്റ്ററായി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നിശ്ചിത ശതമാനം ഹാജര്‍നിലയില്ലെങ്കില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്നാണ് സര്‍വകലാശാല നിയമം. എന്നാല്‍ , മൂന്നും നാലും സെമസ്റ്റര്‍ ക്ലാസുകളില്‍ ഹാജാരാവാതിരിക്കുകയും പരീക്ഷ എഴുതാതിരിക്കുകയും ചെയ്ത നിര്‍മലിനാണ് സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ സര്‍വകലാശാല തുടര്‍പഠനത്തിന് അവസരംനല്‍കിയത്.

മാനേജ്മെന്റ്ക്വോട്ടയില്‍ ഉയര്‍ന്ന ഫീസ് നല്‍കി പ്രവേശനം നേടിയ നിര്‍മല്‍ മൂന്നും നാലും സെമസ്റ്ററില്‍ ഹാജരാവുകയോ പരീക്ഷ എഴുതുകയോചെയ്യാതെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയായിരുന്നു. മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷ എഴുതുകയോ ക്ലാസില്‍ ഹാജരാവാതിരിക്കുകയോ ചെയ്ത വിദ്യാര്‍ഥിക്ക് നിയമപരമായി അഞ്ചാം സെമസ്റ്റര്‍ പഠിക്കാന്‍ യോഗ്യതയില്ല. മാത്രമല്ല സ്വാശ്രയ കോളേജില്‍ പഠിക്കുന്ന ഒരാള്‍ക്ക് സര്‍ക്കാര്‍ കോളേജിലേക്ക് മാറാനുള്ള നടപടിയും അനുവദനീയമല്ല. സര്‍വകലാശാല ആക്ടിനും സ്റ്റാറ്റ്യൂട്ടിനും വിരുദ്ധമായുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യഥാര്‍ഥ റാങ്കുകാരായ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം ജനങ്ങളുടെയാകെ പിന്തുണ അര്‍ഹിക്കുന്നു.

നിര്‍മല്‍ മാധവിന്റെ പ്രവേശനം മെറിറ്റ് അട്ടിമറിച്ച്
സ്വന്തം ലേഖകന്‍
Posted on: 11-Oct-2011 12:36 AM
കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ നിയമവിരുദ്ധമായാണ് നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയതെന്ന് ബോധ്യമായിട്ടും മെറിറ്റ് സംവിധാനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം. ന്യായമായ സമരത്തെ ചോരയില്‍ മുക്കി ജനശ്രദ്ധ തിരിക്കാനാണ് വിദ്യാര്‍ഥികള്‍ക്കുനേരെ ആസൂത്രിതമായി പൊലീസ് വെടിവച്ചതെന്ന് വ്യക്തം. തേഞ്ഞിപ്പലം സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ നിന്നും പഠനം മതിയാക്കി പുന്നപ്രയിലെ സ്വാശ്രയകോളേജില്‍ മറ്റൊരു കോഴ്സിന് ചേര്‍ന്ന നിര്‍മലിനെ സര്‍വവകലാശാല ചട്ടങ്ങള്‍ മറികടന്ന് കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ പ്രവേശിപ്പിച്ച നടപടിയാണ് ഇപ്പോള്‍ വിദ്യാര്‍ഥികളുടെ സമരത്തിനാധാരമായത്.

2010 നവംബര്‍ ഒന്നിന് തേഞ്ഞിപ്പലം സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ നിന്നും മൂന്നാം സെമസ്റ്ററില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് പഠനം നിര്‍ത്തി നിര്‍മല്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരുന്നു. തുടര്‍ന്ന് പുന്നപ്ര കോ-ഓപ്പറേറ്റീവ് എന്‍ജി. കോളേജില്‍ ഒന്നാംവര്‍ഷ സിവില്‍ എന്‍ജി. വിദ്യാര്‍ഥിയായി എന്‍ആര്‍ഐ ക്വോട്ടയില്‍ സ്പോട്ട് പ്രവേശനം നേടി. നിര്‍മല്‍ ഒരുതടസ്സവുമില്ലാതെ പുന്നപ്രയില്‍ പഠിക്കുമ്പോള്‍ എന്തിനാണ് മെറിറ്റടിസ്ഥാനത്തില്‍ മാത്രം പ്രവേശനം നല്‍കുന്ന ഗവ. എന്‍ജി. കോളേജില്‍ ചേര്‍ത്തതെന്നാണ് ആര്‍ക്കും പിടികിട്ടാത്തത്. 2009 ലെ എന്‍ജിനിയറിങ് എന്‍ട്രന്‍സ് റാങ്ക് പ്രകാരം ഗവ. എന്‍ജി. കോളേജില്‍ ജനറല്‍ ക്വോട്ടയില്‍ പ്രവേശനം നേടിയ റാങ്ക് 1316 ആണ്. അനധികൃതമായി പ്രവേശനം നേടിയ നിര്‍മലിന്റെ റാങ്ക് 22,787 ആണ്.

കലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് ട്രാന്‍സ്ഫര്‍ ചട്ടങ്ങള്‍ പ്രകാരം മാനേജ്മെന്റ് ക്വോട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിക്ക് മറ്റുകോളേജിലേക്ക് മാറ്റത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. മാനേജ്മെന്റ് സീറ്റില്‍ 65,000 രൂപ വാര്‍ഷികഫീസ് നിരക്കില്‍ പഠിച്ച വിദ്യാര്‍ഥിയെ രണ്ടുസെമസ്റ്റര്‍ മറികടന്ന് 6200 രൂപ നിരക്കില്‍ പഠിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്തിന്? മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതാതെ നാലാം സെമസ്റ്ററില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിയെ അഞ്ചാംസെമസ്റ്ററിലേക്ക് പ്രമോട്ട് ചെയ്തത് യൂണിവേഴ്സിറ്റിയുടെ ഏത് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണെന്ന് വ്യക്തമാക്കാനുള്ള ബാധ്യത സര്‍വകലാശാലയ്ക്കും സര്‍ക്കാരിനുമുണ്ട്. മറ്റാരാണെങ്കിലും യൂണിവേഴ്സിറ്റി നിയമങ്ങള്‍ പ്രകാരം "ഇയര്‍ഔട്ട്" ആവുമായിരുന്നു. എന്നാല്‍ നിര്‍മലിന്റെ വിഷയത്തില്‍ അതുണ്ടായില്ല. 2011 ജൂലൈ നാലിന് സര്‍വകലാശാല രജിസ്ട്രാര്‍ പുറപ്പെടുവിച്ച നിര്‍മലിന്റെ പ്രവേശന ഉത്തരവില്‍ മൂന്നും നാലും സെമസ്റ്റര്‍ ഇന്റേണല്‍ പരീക്ഷകള്‍ സപ്ലിമെന്ററിയാക്കി നടത്തിക്കൊടുക്കാനും ആവശ്യപ്പെട്ടിരുന്നു. ഈ നിയമം നിലനില്‍ക്കേ മൂന്നും നാലും സെമസ്റ്റര്‍ പഠിക്കാത്ത വിദ്യാര്‍ഥിക്ക് ഇന്റേണല്‍ മാര്‍ക്ക് നല്‍കാന്‍ കഴിയില്ലെന്നറിയുന്ന കോളേജ് പ്രിന്‍സിപ്പലും മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗം തലവനും കൂടിയാണ് പ്രവേശനം നല്‍കിയത്. ഇതിനേക്കാള്‍ വിചിത്രമായത് ഗവ. കോളേജില്‍ മൂന്നും നാലും സെമസ്റ്റര്‍ ഇന്റേണല്‍ മൂല്യനിര്‍ണയം നടക്കുന്ന സമയത്ത് നിര്‍മല്‍ പുന്നപ്ര കോ-ഓപ്പറേറ്റീവ് എന്‍ജി. കോളേജ് ഒന്നാം വര്‍ഷ സിവില്‍ എന്‍ജി. വിദ്യാര്‍ഥിയുമാണെന്നതാണ്. ഇതേത്തുടര്‍ന്നാണ് ജൂലൈയില്‍ വിദ്യാര്‍ഥികള്‍ സമരരംഗത്ത് ഇറങ്ങിയത്. എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷയുടെ മൂല്യങ്ങളെപോലും ചോദ്യം ചെയ്യുന്ന തരത്തിലുള്ള അനധികൃതപ്രവേശം റദ്ദാക്കുന്നതിനാണ് എസ്എഫ്ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഒന്നടങ്കം പ്രക്ഷോഭം ആരംഭിച്ചത്. ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയെ ബാധിക്കുന്ന നടപടിക്കെതിരായ എസ്എഫ്ഐ സമരത്തിന് കാമ്പസിന്റെ മുഴുവന്‍ പിന്തുണയുമുണ്ടെന്നത് ശ്രദ്ധേയമാണ്.

കലിതുള്ളി കാക്കിപ്പട

പോരാട്ടവഴിയില്‍ പിന്‍മടക്കമില്ലാതെ

വെടിവയ്ക്കാന്‍ ആരും ഉത്തരവ് നല്‍കിയില്ല

വെടിവെപ്പ് മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെ പിണറായി

നിര്‍മല്‍ മാധവിന്റെ പ്രവേശനം മെറിറ്റ് അട്ടിമറിച്ച്, ചെന്നിത്തലയുടെ പ്രത്യുപകാരം

പൊലീസ് ലക്ഷ്യമിട്ടത് കൂട്ടക്കൊല

പൊലീസ് വേട്ടനായ്ക്കളെ നിലയ്ക്കുനിര്‍ത്തുക

ന്യായീകരണമില്ലാത്ത നരനായാട്ട്

കോഴിക്കോട്ട് വെടിവയ്പ്പ്; വെടിവെച്ചവര്‍ സര്‍വീസിലുണ്ടാവരുത്: പിണറായി

മെറിറ്റ് അട്ടിമറിക്കുന്നത് തടഞ്ഞേ തീരൂ

വിവാദ ഉത്തരവ് പിന്‍വലിക്കുംവരെ പ്രക്ഷോഭം: എസ്എഫ്ഐ

5 comments:

വര്‍ക്കേഴ്സ് ഫോറം said...

നിര്‍മല്‍ മാധവ് എന്ന വിദ്യാ‍ര്‍ത്ഥിയുടെ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന നഗ്നമായ ചട്ടലംഘനത്തെ വിദ്യാര്‍ത്ഥിയുടെ പഠിക്കാനുള്ള ആഗ്രഹം, മാനുഷിക പരിഗണന തുടങ്ങിയ സുന്ദരപദാവലികളുടെയും, വൈകാരികമായ അഭിനയത്തിലൂന്നിയ ചാനല്‍ പ്രകടങ്ങളിലൂടെയും ന്യായീകരിക്കാനുള്ള ശ്രമം ഒരു വശത്ത് നടക്കുന്നു. മറുവശത്ത് ഒരു വിദ്യാര്‍ത്ഥി സംഘടന ഈ ചട്ടലംഘനത്തിനെതിരെ നടത്തിയ പോരാട്ടത്തെ നുണപ്രചരങ്ങളിലൂടെ നിസ്സാരവല്‍ക്കരിക്കാനുള്ള ശ്രമവും നടക്കുന്നു. അതിന്റെ കൂട്ടത്തില്‍ പോലീസ് നടപടിയിലെ നിയമവിരുദ്ധത ചര്‍ച്ചാവിഷയമാകാതെ ഇരിക്കാനും അപ്രസക്തമായ കാര്യങ്ങള്‍ മുഖ്യവിഷയമായി കൈകാര്യം ചെയ്യാനും ഉള്ള വലതുപക്ഷത്തിന്റെ ശ്രമവും ദൃശ്യമാണ്.

ഈ സാഹചര്യത്തില്‍ നിര്‍മല്‍ മാധവ് വിഷയത്തില്‍ സമരം തുടങ്ങിയ 2011 ജൂലൈ മുതല്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചതും വെബ് സൈറ്റില്‍ ലഭ്യമായതും ആയ എല്ലാ വാര്‍ത്തകളും തീയതി ക്രമത്തില്‍ പ്രസിദ്ധീകരിക്കുന്നു. ഇടത്- വലത്(നിഷ്പക്ഷം ഉള്‍പ്പെടെ) പക്ഷപാതിത്വം കൃത്യമായി ദൃശ്യമാകുന്നുണ്ട് ഈ വിഷയത്തില്‍ എങ്കില്‍, അതിലെ ഒരു പക്ഷം എന്തൊക്കെ പറഞ്ഞു എന്നതിന്റെ ലഭ്യമായ മുഴുവന്‍ വിവരങ്ങളും പ്രസിദ്ധീകരിക്കുന്നത് വസ്തുതയില്‍ ഊന്നിയ ചര്‍ച്ചകള്‍ക്ക് സഹായകമാകും എന്ന് കരുതുന്നു. അത്തരമൊരു നിലപാട് മറുപക്ഷവും എടുക്കുകയാണെങ്കില്‍ ചര്‍ച്ചകള്‍ ആരോഗ്യപരമാകും എന്നതില്‍ തര്‍ക്കമില്ല. അതിന് ഇത്തരമൊരു സംരംഭം തുടക്കമാകുമെങ്കില്‍ ഉദ്ദേശ്യം സഫലമായി.

ഈയടുത്ത ദിവസങ്ങളിലെ ബ്ലോഗുകളും അവസാ‍നം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിലും, സര്‍വകലാശാലാ തെരഞ്ഞെടുപ്പിലും എസ്.എഫ്.ഐ നേടിയ വമ്പന്‍ വിജയങ്ങളുടെ നിരവധി വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടെങ്കിലും വിസ്തരഭയത്താല്‍ അവ ഉള്‍പ്പെടുത്തിയിട്ടില്ല. :))

R.Sajan said...

കാശുള്ളവന് എന്തും ആകാം എന്ന സ്ഥിതിയാണ് അഞ്ചു വര്ഷം ബേബി സഖാവ് ഭരിച്ചിട്ടും അവസാന നില.
ആ പയ്യനെ ആദ്യമേ തല്ലി ഓടിക്കാന്‍ ശ്രമിച്ചത് തെറ്റായി പോയി. ജില്ല കമ്മിറ്റി ആദ്യം പ്രസ്താവിച്ചത് പോലെ ഒരു കേസ് കൊടുത്താല്‍ മതിയായിരുന്നു. ജൂലൈ മാസത്തില്‍ തന്നെ പ്രശ്നം തീര്‍ന്നേനേ.

ഇപ്പൊഴും കേസ് കൊടുത്തിട്ടില്ല.

Nasiyansan said...

hh

Kiran said...

ഇടതു പക്ഷം ഇതില്‍ ഇടപെടാതിരിക്കുന്നതല്ലേ ബുദ്ധി ..എസ്എഫ്ഐ എന്ന കൊച്ചു-കുട്ടികളുടെ പ്രസ്ഥാനത്തിന് പറ്റിയ ഒരു ആബദ്ധമായി ഇത് കണ്ടാല്‍ പോരെ ....കുറെ പത്രക്കട്ടിങ്ങുകള്‍ നിരത്തിയാല്‍ നിങ്ങളുടെ കൈ ശുദ്ധമാകും എന്ന് കരുതുന്നുണ്ടോ ...എവിടെയാണ് സമരത്തിന്റെ മാനുഷിക മുഖം....ഒരു വിദ്ധ്യാര്‍ത്തിയെ ഒരു പ്രസ്ഥാനം മുഴുവന്‍ വേട്ടയാടുന്നതില്‍ എന്ത് ഒചിത്യമാണ് ഉള്ളത് ...അയാള്‍ നിങ്ങളുടെ പ്രസ്ഥാനത്തിനു അനഭിമതനായി എന്നത് മാത്രമല്ലേ ഇ വിഷയത്തില്‍ നിങ്ങളുടെ കുട്ടിപ്രസ്ഥാനം അയാളെ വെട്ടയടുന്നതിനുള്ള കാരണം ..അല്ലാതെ കേവലം നിയമ വിരുദ്ധം എന്ന് നിങ്ങള്‍ ആരോപിക്കുന്ന കാര്യങ്ങളുടെ പേരിലാണെന്നു ആത്മാര്‍ഥതയോടെ പറയാന്‍ കഴിയുമോ ...നിങ്ങളുടെ ഗുണ്ടാ നേതാക്കള്‍ പലരും നിയവിരുദ്ധമായി നിങ്ങളുടെ നേതാക്കന്മാരുടെ പിന്‍ബലത്തില്‍ പല സ്ഥാപനങ്ങളിലും നിയമം തിരുത്തി എഴുതിച്ചു പഠിക്കുന്നുണ്ടല്ലോ ..രണ്ടു കോളേജില്‍ നിന്ന് നിങ്ങളുടെ ആളുകള്‍ കാരണം പഠനം ഉപേക്ഷിക്കേണ്ടി വന്ന ആത്മഹത്യക്ക് വരെ ശ്രമിച്ച ആ വിദ്ധ്യാര്‍ത്തിയെ വീണ്ടും പുറത്താക്കാന്‍ കാണിക്കുന്ന നാറിത്തരത്തിന്‍റെ ഭാരം നിങ്ങള്‍ എവിടെക്കൊണ്ടുപൊയി കഴുകും ..പൊതുജനം പ്രതികരിക്കുന്നില്ല എന്നെ ഒള്ളൂ ,എല്ലാം മനസ്സില്‍ കുറിക്കുന്നുണ്ട് ..എല്ലാത്തിനും മറുപടി തരുന്ന ഒരു കാലം വിദൂരമല്ല ..ഏതൊരു പ്രസ്ഥാനമാണെങ്കിലും ഒരല്‍പം സംസ്കാരം ഉള്ളത് നല്ലതാ ....അല്ലെങ്കില്‍ അടുത്ത തലമുറയില്‍ പ്രസ്ഥാനത്തിലുള്ളവരെയും മൃഗങ്ങളെയും തിരിച്ചറിയാന്‍ കഴിയാതെ വരും ...

മുക്കുവന്‍ said...

what you were doing when MA Baby moved one SFI student from pvt to govt college in 2007? Chandy mentioned this in his assembly meeting last week.. do you have any reply for that??

if not as kiran mentioned,

രണ്ടു കോളേജില്‍ നിന്ന് നിങ്ങളുടെ ആളുകള്‍ കാരണം പഠനം ഉപേക്ഷിക്കേണ്ടി വന്ന ആത്മഹത്യക്ക് വരെ ശ്രമിച്ച ആ വിദ്ധ്യാര്‍ത്തിയെ വീണ്ടും പുറത്താക്കാന്‍ കാണിക്കുന്ന നാറിത്തരത്തിന്‍റെ ഭാരം നിങ്ങള്‍ എവിടെക്കൊണ്ടുപൊയി കഴുകും ..