Friday, March 4, 2011

ഗോധ്ര: കോടതി വിധി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ഗോധ്രയില്‍വെച്ച് സബര്‍മതി എക്‌സ്പ്രസിന്റെ എസ് ആറാം നമ്പര്‍ കോച്ചിലുണ്ടായ തീപിടുത്തത്തിന്റെ പേരില്‍ 31 പേരെ ശിക്ഷിച്ചത് വിശ്വസനീയമായ തെളിവിന്റെ അടിസ്ഥാനത്തില്‍ അല്ലെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.

സംഭവത്തെക്കുറിച്ചുള്ള പൊലീസിന്റെ കുറ്റപത്രം അവിശ്വസനീയവും ചോദ്യം ചെയ്യപ്പെടാവുന്നതുമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതായിരുന്നു. ആ കുറ്റപത്രത്തില്‍ ആദ്യ ഗൂഢാലോചനക്കാരായി പറയുന്നവരുടെ എണ്ണം അമ്പതില്‍ കൂടുതലില്ല. അപ്പോള്‍ ഇത്രയധികം പേരെ ഐ പി സിയുടെ 120 ബി വകുപ്പ് അനുസരിച്ച് ഗൂഢാലോചന നടത്തിയതിന് എങ്ങനെയാണ് ശിക്ഷിക്കുക? കുറ്റപത്രത്തില്‍ പരാമര്‍ശിച്ച അഞ്ചു മുഖ്യ ഗൂഢാലോചനക്കാരുടെ നേതാവ് മൗലവി ഉമ്മര്‍ജിയാണ്. മൗലവി ഉമ്മര്‍ജിയെ കോടതി വെറുതെവിടുകയും ചെയ്തിരിക്കുന്നു. അപ്പോള്‍ ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിന് എങ്ങനെയാണ് ജഡ്‌ജിക്ക് കഴിഞ്ഞത്.

പ്രോസിക്യൂഷന്‍ ഹാജരാക്കിയ 'തെളിവുകള്‍' പരസ്പര വിരുദ്ധമാണ്. അമാന്‍ ഗസ്റ്റ്ഹൗസില്‍ ഫെബ്രുവരി 26ന് രാത്രി ഒമ്പതു മണിയോടെ ഒത്തുകൂടിയ ഏതാനും മുസ്‌ലീങ്ങള്‍ എസ് ആറാം നമ്പര്‍ കോച്ചിന് തീവയ്ക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. 27ന് കാലത്ത് 2.30ന് തീവണ്ടി എത്തുമ്പോള്‍ തീവെയ്ക്കാനായിരുന്നുവത്രെ പരിപാടിയിട്ടത്. അവര്‍ 140 ലിറ്റര്‍ പെട്രോള്‍ വാങ്ങി ഒളിപ്പിച്ചുവെച്ചുവെന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ട്രെയിന്‍ വൈകിയാണ് ഓടുന്നതെന്നു മനസ്സിലാക്കിയപ്പോള്‍ ''ഗൂഢാലോചന''ക്കാര്‍ ആയിരത്തോളം പേരെ സംഘടിപ്പിച്ച് ട്രെയിനിനു കല്ലെറിയുകയും ഏതാനും കുട്ടികളെ പെട്രോള്‍ നിറച്ച കന്നാസുകളുമായി കോച്ചിനകത്ത് കടത്തിവിട്ടെന്നും പെട്രോള്‍ ഒഴിച്ചശേഷം തീവെച്ചെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. 2.30ന് എത്തേണ്ട ട്രെയിന്‍ കാലത്ത് 8 മണിക്കാണ് ഗോധ്രയില്‍ വന്നത്.

ട്രെയിന്‍ കൃത്യസമയത്ത് എത്തിയിരുന്നുവെങ്കില്‍ ''ഗൂഢാലോചന''ക്കാരുടെ പദ്ധതി എന്തായിരുന്നുവെന്ന് സൂചിപ്പിക്കാന്‍ പോലും പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. ട്രെയിന്‍ അഞ്ചുമണിക്കൂറിലധികം വൈകിയതുകൊണ്ടാണ് ആളുകളെ സംഘടിപ്പിക്കാന്‍ കഴിയാഞ്ഞതെന്നാണ് പ്രോസിക്യൂഷന്റെ വാദത്തില്‍ നിന്നു തന്നെ വ്യക്തമാകുന്നത്.
സബര്‍മതി എക്‌സ്പ്രസില്‍ കര്‍സേവകര്‍ യാത്ര ചെയ്യുന്ന കാര്യം ഗൂഢാലോചനക്കാര്‍ എങ്ങിനെ അറിഞ്ഞുവെന്നു കാണിക്കുന്ന ഒരു തെളിവും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. തങ്ങള്‍ക്ക് ഇതെക്കുറിച്ച് അറിവൊന്നുമില്ലെന്ന് പൊലീസും ഇന്റലിജന്‍സ് ഡിപ്പാര്‍ട്ടുമെന്റും വ്യക്തമാക്കിയിട്ടുണ്ട്. ഗൂഢാലോചന കുറ്റം തെളിയിക്കാന്‍, ഗൂഢാലോചന നടത്തിയവര്‍ക്ക് യാത്രക്കാരെക്കുറിച്ച് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നുവെന്ന് സ്ഥാപിക്കാന്‍ കഴിയണം.

ഇത്രയധികം പെട്രോള്‍ നല്‍കിയെന്ന് തെളിവു നല്‍കാന്‍ പെട്രോള്‍ പമ്പ് ഉടമയെ പൊലീസ് നിര്‍ബന്ധിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതികളില്‍ മിക്കവരെയും മര്‍ദിച്ച് കുറ്റസമ്മതം നടത്തിക്കുകയായിരുന്നു. പോട്ട നിയമപ്രകാരമാണ് അവരെ അറസ്റ്റ് ചെയ്തിരുന്നത്. ഇവര്‍ക്കെതിരെ പോട്ട നിയമപ്രകാരം ആരോപിച്ച കേസ് പിന്‍വലിക്കണമെന്ന് പോട്ട റിവ്യു കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. പോട്ട റിവ്യു കമ്മിറ്റിയുടെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചതുമാണ്.

അതിനുശേഷമാണ് പൊലീസ് ചില പുതിയ സാക്ഷികളെ രംഗത്തുകൊണ്ടുവരികയും കൂടുതല്‍ തെളിവുകള്‍ കെട്ടിച്ചമയ്ക്കുകയും ചെയ്തത്. വ്യാജമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് 31 പേരെ കോടതി ശിക്ഷിച്ചത്. മുഖ്യ ഗൂഢാലോചനക്കാരനായ ഉമര്‍ജിയെ വെറുതെ വിട്ടു എന്ന വസ്‌തുത ഗൂഢാലോചന നടന്നതായി തെളിയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ തെളിവാണ്. നിരപരാധികള്‍ക്ക് നീതി നിഷേധിക്കുന്ന ഈ വിധി ഉയര്‍ന്ന കോടതികള്‍ അസാധുവാക്കുമെന്നാണ് എന്റെ വിശ്വാസം.


*****


മുകുള്‍ സിന്‍ഹ, കടപ്പാട് : ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഗോധ്രയില്‍വെച്ച് സബര്‍മതി എക്‌സ്പ്രസിന്റെ എസ് ആറാം നമ്പര്‍ കോച്ചിലുണ്ടായ തീപിടുത്തത്തിന്റെ പേരില്‍ 31 പേരെ ശിക്ഷിച്ചത് വിശ്വസനീയമായ തെളിവിന്റെ അടിസ്ഥാനത്തില്‍ അല്ലെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.

സംഭവത്തെക്കുറിച്ചുള്ള പൊലീസിന്റെ കുറ്റപത്രം അവിശ്വസനീയവും ചോദ്യം ചെയ്യപ്പെടാവുന്നതുമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതായിരുന്നു. ആ കുറ്റപത്രത്തില്‍ ആദ്യ ഗൂഢാലോചനക്കാരായി പറയുന്നവരുടെ എണ്ണം അമ്പതില്‍ കൂടുതലില്ല. അപ്പോള്‍ ഇത്രയധികം പേരെ ഐ പി സിയുടെ 120 ബി വകുപ്പ് അനുസരിച്ച് ഗൂഢാലോചന നടത്തിയതിന് എങ്ങനെയാണ് ശിക്ഷിക്കുക? കുറ്റപത്രത്തില്‍ പരാമര്‍ശിച്ച അഞ്ചു മുഖ്യ ഗൂഢാലോചനക്കാരുടെ നേതാവ് മൗലവി ഉമ്മര്‍ജിയാണ്. മൗലവി ഉമ്മര്‍ജിയെ കോടതി വെറുതെവിടുകയും ചെയ്തിരിക്കുന്നു. അപ്പോള്‍ ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിന് എങ്ങനെയാണ് ജഡ്‌ജിക്ക് കഴിഞ്ഞത്.