Sunday, March 27, 2011

സിന്ധുജോയിയും സ്‌ത്രീകളെ പരിഗണിക്കുന്ന കോൺ‌ഗ്രസും

സ്ത്രീകളെ 'അവഗണിക്കുന്ന' പാര്‍ടിയെ വിട്ട് സ്ത്രീകളെ 'പരിഗണിക്കുന്ന' പാര്‍ടിയില്‍ ചെന്നുനിന്ന് സിന്ധുജോയി പറയുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസും യുഡിഎഫും സ്ത്രീകളെ 'പരിഗണിച്ച' വിധങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. കോണ്‍ഗ്രസ് നല്‍കിയ ആ 'പരിഗണന'യുടെ ഇരകളാണ് പാലക്കാട്ടെ സിറാജുന്നീസ എന്ന ബാലികമുതല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന നയ്ന സാഹ്‌നി വരെയുള്ളവര്‍. സിറാജുന്നീസയെ കോണ്‍ഗ്രസ് ഭരണം വെടിവച്ചുകൊല്ലുകയായിരുന്നുവെങ്കില്‍ നയ്ന സാഹ്നിയെ കോണ്‍ഗ്രസ് നേതാവ് വെട്ടിയരിഞ്ഞ് തണ്ടൂരി അടുപ്പിലിട്ടുചുടുകയായിരുന്നു.

സിറാജുന്നീസ രാഷ്ട്രീയം എന്തെന്ന് അറിയാത്ത നിഷ്കളങ്ക ബാലിക. നയ്ന സാഹ്നി അതായിരുന്നില്ല. എംഎല്‍എയോ മന്ത്രിയോ ആകാമെന്ന് മോഹിച്ച് കോണ്‍ഗ്രസിലെത്തിയവര്‍. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്ക് അവര്‍ ഉയര്‍ന്നു. അപ്പോഴാണ് ആത്യന്തികമായ ആ പരിഗണന വന്നത്. അരിഞ്ഞുകഷണങ്ങളാക്കി തീയിലിട്ട് ചുട്ടു!

1984ലെ ഡല്‍ഹി കലാപഘട്ടത്തിലാണ് കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് നല്‍കുന്ന 'പരിഗണന'യുടെ മറ്റൊരു മുഖം കണ്ടത്. ആയിരക്കണക്കിന് സ്ത്രീകളെ വിധവകളാക്കിയെന്നത് പോകട്ടെ, നൂറുകണക്കിന് സ്ത്രീകളെ പെട്രോളൊഴിച്ച് പച്ചജീവനോടെ തീയിട്ടുകൊന്നു! ആ കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ജഗദീഷ് ടൈറ്റ്ലര്‍ക്ക് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് തോന്നിയപ്പോള്‍, ഡോ. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണം സിബിഐയെക്കൊണ്ട് കോടതിയില്‍ പറയിച്ചു: 'ജഗദീഷ് ടൈറ്റ്ലര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണം'.

ആദിവാസിയായ സി കെ ജാനുവാണ് കോണ്‍ഗ്രസ് ഭരണത്തില്‍ കാര്യമായ പരിഗണന കിട്ടിയ മറ്റൊരു വനിതാനേതാവ്. മുത്തങ്ങ വെടിവയ്പുഘട്ടത്തില്‍ അതിനിഷ്‌ഠൂരമായാണ് കോണ്‍ഗ്രസ് ഭരണത്തിന്റെ പൊലീസ് അവരെ അടിച്ചുതകര്‍ത്തത്. അവരുടെ ചതഞ്ഞുവീര്‍ത്ത് നീരുകെട്ടിയ മുഖം അവര്‍ മറന്നു. പക്ഷേ അന്ന്, 'പരാക്രമം സ്ത്രീകളിലല്ല വേണ്ടൂ' എന്ന് അന്നത്തെ കോണ്‍ഗ്രസ് ഭരണത്തോട് പറഞ്ഞ കേരളത്തിലെ സ്ത്രീസമൂഹം അതു മറന്നിട്ടില്ല. ജാനു ഇന്ന് സിന്ധുവിനെപ്പോലെ കോണ്‍ഗ്രസിനെ ചുറ്റിപ്പറ്റി ഭാഗ്യാന്വേഷണം നടത്തുന്നുവെന്നത് വേറെ കാര്യം!

സിന്ധുജോയി ഇന്ന് അഭയം കാണുന്നത് ഉമ്മന്‍ചാണ്ടിയിലാണ്. ഈ ഉമ്മന്‍ചാണ്ടി സ്ത്രീക്ക് നല്‍കിയ പരിഗണനയും ഓര്‍മിക്കേണ്ടതുണ്ട്. കിളിരൂരിലെ പെണ്‍കുട്ടി അതിഗുരുതരാവസ്ഥ നേരിടുകയാണെന്നും ജീവന്‍ രക്ഷിക്കാനായി അടിയന്തരമായി വിദഗ്ധചികിത്സാ സൌകര്യങ്ങളുള്ള ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നും വനിതാകമീഷന്‍ അധ്യക്ഷതന്നെ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് കത്തെഴുതി. കത്ത് കിട്ടിയ ഉടന്‍ ഉമ്മന്‍ചാണ്ടി ചെയ്തത്, കാര്യമായ ഒരു ചികിത്സാ സൌകര്യവുമില്ലാത്ത ഒരു സ്വകാര്യ നേഴ്സിങ് ഹോമിലേക്ക് ആ കുട്ടിയെ മാറ്റുകയാണ്. 36 ഡിപ്പാര്‍ട്മെന്റുകളുള്ള ഒരു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് മൂന്ന് ഡിപ്പാര്‍ട്മെന്റ് തികച്ചില്ലാത്ത ഒരു 'ഡിസ്പെന്‍സറി'യിലേക്ക്!

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരാള്‍ക്ക് വിദഗ്ധചികിത്സ വേണമെന്നുവന്നാല്‍ ആ വ്യക്തിയെ 'അപ്പോളോ'യിലേക്കോ 'എസ്കോര്‍ട്സി'ലേക്കോ ഒക്കെ മാറ്റുമെന്നാണ് ആളുകള്‍ കരുതുക. നിലവിലുള്ള ചികിത്സാസംവിധാനംപോലും ഇല്ലാത്ത ഒരിടത്തേക്ക്, അതും കേസിലെ പ്രതികള്‍ക്ക് നേരിട്ട് സ്വാധീനിക്കാന്‍ കഴിയുന്ന ഒരു സംവിധാനത്തിലേക്ക് മാറ്റുക എന്നുപറഞ്ഞാല്‍ എന്താണര്‍ഥം? എന്താകും അതിനുപിന്നിലെ ഉദ്ദേശ്യം?

ആ ഉദ്ദേശ്യംതന്നെ നടന്നു. രക്തത്തില്‍ ചെമ്പിന്റെ അംശം സംശയകരമായ സാഹചര്യത്തില്‍ കൂടി. ആ കുട്ടി മരിച്ചു. വിദഗ്ധചികിത്സ കൊടുത്തില്ലെങ്കില്‍ മരിക്കുമെന്ന് വ്യക്തമായിട്ടും നിലവിലുള്ള ചികിത്സാസൌകര്യംപോലും കുറയ്ക്കുകയെന്നുവന്നാല്‍ അത് മനഃപൂര്‍വമല്ലാത്ത കൊലപാതകത്തിന് കേസെടുക്കേണ്ട കുറ്റകൃത്യമാണ്. എന്തിനത് ചെയ്തെന്ന് സിന്ധുജോയി ഇപ്പോഴുള്ള സൌഹൃദംവച്ച് ഉമ്മന്‍ചാണ്ടിയോട് ചോദിക്കുന്നത് നന്നായിരിക്കും.

ഇതുമാത്രം ചോദിച്ചാല്‍ പോരാ. കിളിരൂര്‍ പെണ്‍കുട്ടിയുടെ കേസ് ഡയറിയിലെ മൂന്നുപേജ് അദ്ദേഹത്തിന്റെ പൊലീസാണ് നീക്കം ചെയ്തത്. ഈ പ്രശ്‌നം കോടതിയില്‍ ഉയര്‍ന്നുവന്നിരുന്നു. തന്റെ ഭരണത്തിന്‍കീഴിലുള്ള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്തിനത് ചെയ്തുവെന്നത് ഉമ്മന്‍ചാണ്ടിക്കറിയാന്‍ വിഷമമില്ലല്ലോ. അഥവാ, ഉമ്മന്‍ചാണ്ടി അറിയാതെ അദ്ദേഹത്തിന്റെ പൊലീസ് ഇത്ര പ്രധാനപ്പെട്ട ഒരു കേസിന്റെ കേസ് ഡയറിയില്‍നിന്ന് പേജുകള്‍ നീക്കംചെയ്യില്ലല്ലോ. ശാരിയുടെ മാതാപിതാക്കളോട് നീതിചെയ്യലായിരുന്നോ അത്? ഇതുകൂടി ഉമ്മന്‍ചാണ്ടിയോട് ചോദിക്കുന്നതുകൊള്ളാം. ചോദിക്കുന്നില്ലെങ്കിലും ഉമ്മന്‍ചാണ്ടിയും യുഡിഎഫും സ്ത്രീക്ക് നല്‍കുന്ന പരിഗണന ഇതായിരുന്നുവെന്ന് തിരിച്ചറിയുകയെങ്കിലും ചെയ്താല്‍ കൊള്ളാം.

കിളിരൂര്‍സംഭവം എല്‍ഡിഎഫ് ഭരണത്തിലായിരുന്നുവെന്നും കേസിലെ പ്രതികളെ രക്ഷിക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കുന്നുവെന്നുമൊക്കെയായിരുന്നല്ലോ യുഡിഎഫ് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത്. ആ സംഭവം കോണ്‍ഗ്രസ് ഭരണത്തിലായിരുന്നുവെന്നും കേസിലെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത് ഉമ്മന്‍ചാണ്ടിയുടെ പൊലീസായിരുന്നുവെന്നും അവര്‍ക്ക് രക്ഷിക്കാനുണ്ടായിരുന്നത് പ്രതികളുടെ കോണ്‍ഗ്രസ് ബന്ധമായിരുന്നുവെന്നും ഓര്‍ക്കുക!

യുഡിഎഫ് ഭരണം സ്ത്രീക്ക് നല്‍കിയ 'പരിഗണന'യുടെ മറ്റൊരു ചിത്രമാണ് റജീനയില്‍ തെളിഞ്ഞത്. ഒരു കൈക്കുഞ്ഞുമായി തെരുവിലൂടെ ആ പെണ്‍കുട്ടി അലഞ്ഞുനടന്നതിന്റെ ദയനീയമായ ചിത്രം മലയാളിയുടെ മനസ്സില്‍നിന്ന് മായുമോ? ആ പെണ്‍കുട്ടിയുടെ കണ്ണീരൊപ്പാനല്ല, മറിച്ച് അവരെ പീഡിപ്പിച്ചവരെ രക്ഷിക്കാനാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും അന്ന് ശ്രമിച്ചത്; ഇന്ന് ശ്രമിക്കുന്നതും. ഇതാണ് കോണ്‍ഗ്രസും യുഡിഎഫും സ്ത്രീക്ക് നല്‍കിയ പരിഗണന എന്നത് സിന്ധുജോയി കാണുന്നില്ലെങ്കിലും കേരളം കാണുന്നുണ്ട്- ഒരു പൊള്ളുന്ന കനല്‍ച്ചിത്രംപോലെ!

കോണ്‍ഗ്രസ് ഭരണം സ്ത്രീക്ക് നല്‍കിയ 'പരിഗണന'യുടെ മറ്റൊരു പ്രതീകമാണ് കൈക്കോഴ കൊടുത്ത് പഠനം തുടരാനാകാതെ വന്നതിനാല്‍ ആത്മഹത്യചെയ്യേണ്ടിവന്ന രജനി എസ് ആനന്ദ് എന്നത് സിന്ധുജോയിയെ ആരും പറഞ്ഞുമനസ്സിലാക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. പക്ഷേ, മത്സരിക്കാന്‍ നിയമസഭാ സീറ്റ് കിട്ടുന്നില്ലെന്ന് വന്നപ്പോള്‍ എത്ര പെട്ടെന്ന് മറന്നു സിന്ധുജോയി, രജനി എസ് ആനന്ദിന്റെ ദീനദീനമായ ആ മുഖം!

സ്ത്രീക്ക് പരിഗണന നല്‍കുന്നതെന്ന് സിന്ധുജോയി പറയുന്ന അതേപ്രസ്ഥാനമാണ് വികലാംഗയാണെന്നും പണം സംഭരിക്കാനുള്ള ശേഷിയില്ലെന്നും പറഞ്ഞ് ഇതേഘട്ടത്തില്‍ ജയ ഡാളിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകയെ സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്ന് വെട്ടിനീക്കിയത്. ഇതേകോണ്‍ഗ്രസ് തന്നെയാണ്, ആന്ധ്രപ്രദേശില്‍നിന്നുള്ള കോടീശ്വരിയായ രേണുക ചൌധരിയെ തെലുങ്കുദേശത്തില്‍നിന്ന് കാലുമാറ്റിച്ച് ആവര്‍ത്തിച്ചാവര്‍ത്തിച്ച് എംപിയാക്കിക്കൊണ്ടിരിക്കുന്നതും.

സ്ത്രീകളോട് മാന്യമായി പെരുമാറുന്നുവെന്ന് സിന്ധുജോയി ഒരു തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാതെ വന്നപ്പോള്‍ തിരിച്ചറിഞ്ഞ കോണ്‍ഗ്രസിന്റെ സ്ത്രീകളോടുള്ള യഥാര്‍ഥ മനോഭാവവും സംസ്കാരവും തിരിച്ചറിയണമെങ്കില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകളില്‍ ഉയര്‍ത്തിയിട്ടുള്ള പഴയ മുദ്രാവാക്യങ്ങളിലേക്കൊന്ന് കണ്ണോടിക്കണം.

'ഗൌരിച്ചോത്തിയെ വേളി കഴിച്ചൊരു
റൌഡിത്തോമ്മാ സൂക്ഷിച്ചോ''

എന്നതായിരുന്നു വിമോചനസമരകാലത്ത് കോണ്‍ഗ്രസ് ഇവിടെ ഉയര്‍ത്തിയ പ്രധാന മുദ്രാവാക്യങ്ങളിലൊന്ന്.

'നാടുഭരിക്കാനറിയില്ലെങ്കില്‍
ചകിരി പിരിക്കൂ ഗൌരിച്ചോത്തീ'

എന്ന നികൃഷ്ടമായ മുദ്രാവാക്യംവരെ ഗൌരിയമ്മയെപ്പോലുള്ള ഒരാള്‍ക്കെതിരെ ഉയര്‍ത്താന്‍ മടികാട്ടിയിട്ടില്ലാത്ത രാഷ്ട്രീയപാര്‍ടിയാണത്. സ്ത്രീയോട് എന്തൊരു ബഹുമാനം!

വികലാംഗത്വം വന്നുപോയ ഒരു സ്ത്രീയെ അതിന്റെ പേരില്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്ന് ആട്ടിപ്പായിച്ചതില്‍ അത്ഭുതപ്പെടാനില്ല. മുടന്തുണ്ടായിരുന്ന കെ സി ജോര്‍ജിനും വിക്കുണ്ടായിരുന്ന ഇ എം എസിനും എതിരെ

'വിക്കാ, ഞൊണ്ടീ, ചാത്താ, നിങ്ങളെ
മുക്കിക്കൊല്ലും കട്ടായം!'

എന്നു പണ്ട് മുദ്രാവാക്യം മുഴക്കിയവരാണിവര്‍.

'പാളേക്കഞ്ഞി കുടിപ്പിക്കും
തമ്പ്രാനെന്ന് വിളിപ്പിക്കും'

എന്നു മുദ്രാവാക്യം മുഴക്കിനടന്ന രാഷ്ട്രീയതമ്പ്രാക്കളുടെ ഒപ്പംചെന്നുനില്‍ക്കുന്ന സിന്ധുജോയി മറ്റൊന്നുകൂടി അറിയണം. നൂറുകണക്കിനാളുകള്‍ രക്തസാക്ഷിത്വം വരിച്ചും ആയിരങ്ങള്‍ ജീവിക്കുന്ന രക്തസാക്ഷികളായും കെട്ടിപ്പടുത്ത പ്രസ്ഥാനമാണ് സിപിഐ എം. അത് ഏതെങ്കിലും വ്യക്തിയെ എംഎല്‍എയാക്കി 'ഉയര്‍ത്തുക' എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒന്നല്ല. ഇളംപ്രായത്തില്‍തന്നെ നിയമസഭയിലേക്കും ലോകസഭയിലേക്കുമൊക്കെ പാര്‍ടി തന്നെ മത്സരിപ്പിച്ചപ്പോള്‍ സിന്ധുജോയി കരുതിപ്പോയിരിക്കും; ഇത് തന്നെ എംഎല്‍എയാക്കാന്‍വേണ്ടി രൂപംകൊണ്ട പ്രസ്ഥാനമാണെന്ന് !


*****


പ്രഭാവര്‍മ, കടപ്പാട് : ദേശാഭിമാനി

4 comments:

വര്‍ക്കേഴ്സ് ഫോറം said...

സ്ത്രീകളെ 'അവഗണിക്കുന്ന' പാര്‍ടിയെ വിട്ട് സ്ത്രീകളെ 'പരിഗണിക്കുന്ന' പാര്‍ടിയില്‍ ചെന്നുനിന്ന് സിന്ധുജോയി പറയുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസും യുഡിഎഫും സ്ത്രീകളെ 'പരിഗണിച്ച' വിധങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. കോണ്‍ഗ്രസ് നല്‍കിയ ആ 'പരിഗണന'യുടെ ഇരകളാണ് പാലക്കാട്ടെ സിറാജുന്നീസ എന്ന ബാലികമുതല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന നയ്ന സാഹ്‌നി വരെയുള്ളവര്‍. സിറാജുന്നീസയെ കോണ്‍ഗ്രസ് ഭരണം വെടിവച്ചുകൊല്ലുകയായിരുന്നുവെങ്കില്‍ നയ്ന സാഹ്നിയെ കോണ്‍ഗ്രസ് നേതാവ് വെട്ടിയരിഞ്ഞ് തണ്ടൂരി അടുപ്പിലിട്ടുചുടുകയായിരുന്നു.

Faizal Kondotty said...

പോസ്റ്റ്‌ സ:സിന്ധുജോയ് Vs സിന്ധുജോയ് (വീഡിയോ)

ചാര്‍ളി (ഓ..ചുമ്മാ ) said...

ഇളംപ്രായത്തില്‍തന്നെ നിയമസഭയിലേക്കും ലോകസഭയിലേക്കുമൊക്കെ പാര്‍ടി തന്നെ മത്സരിപ്പിച്ചപ്പോള്‍ സിന്ധുജോയി കരുതിപ്പോയിരിക്കും; ഇത് തന്നെ എംഎല്‍എയാക്കാന്‍വേണ്ടി രൂപംകൊണ്ട പ്രസ്ഥാനമാണെന്ന് !

അദന്നെ..!!

Anonymous said...

കൊണ്ടു നടന്നതും നീയേ ചാപ്പാ

കൊണ്ടു കൊല്ലിച്ചതും നീയേ ചാപ്പാ

അല്‍ഫോണ്‍സും സിന്ധുവും കേ എസ്‌ മനോജും അബ്ദുള്ളക്കുട്ടിയും ഒക്കെ പാറ്‍ട്ടിയേ വേണ്ടുവോളം വ്യഭിചരിച്ചു കാശും കൊടുക്കാതെ അവസാനം പറങ്കിപ്പുണ്ണുള്ള പാറ്‍ട്ടി ആണെന്നും പറഞ്ഞിട്ടു പോയി

പണ്ടു പല വേശ്യകള്‍ക്കും പറ്റിയ അബധം

ചെറുബാല്യക്കാറ്‍ മംഗലം കഴിക്കാമെന്നു പറഞ്ഞു അടുത്തുകൂടി ഉള്ള സമ്പാദ്യം മോഷ്ടിച്ചു സ്തലം വിടും

തോല്‍ വികള്‍ ഏറ്റു വാങ്ങാന്‍ ചന്തുവിണ്റ്റെ ജീവിതം പിന്നെയും ബാക്കി. ഹ ഹ ഹഹ