Wednesday, August 29, 2012

ചരിത്രം പൊളിച്ചെഴുതുകയോ? തെലുങ്കാനയിലേക്കും കുഞ്ഞനന്തന്‍ വക തോക്ക് സപ്ലൈ

ഒന്നാം ഭാഗം കുഞ്ഞനന്തന്റെ കള്ളക്കഥ

രണ്ടാം ഭാഗം ആ തോക്കിന്റെ കഥ

ഇടപ്പള്ളി പൊലീസ്സ്റ്റേഷന്‍ ആക്രമണത്തെതുടര്‍ന്ന് ഒളിത്താവളത്തില്‍നിന്നും പൊലീസ് പിടിച്ചെടുത്ത തോക്കിന് ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ അവകാശവാദം ഉന്നയിച്ചതിന് യാതൊരടിസ്ഥാനവും ഇല്ലെന്ന് മുമ്പൊരിക്കല്‍ ഞാന്‍ എഴുതിയിരുന്നല്ലോ. അതുപോലെ വയലാറിലേക്കും തോക്കുകൊണ്ടുപോയി എന്ന അവകാശവാദവും വെറും നുണയാണെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. തെലുങ്കാന സമരത്തിനും താന്‍ തോക്ക് സപ്ലൈ ചെയ്തുവെന്ന കുഞ്ഞനന്തന്റെ അവകാശവാദത്തിന്റെ വിശ്വാസ്യതയും ചോദ്യംചെയ്യപ്പെടാതെ തരമില്ല. വയലാറിലേക്ക് തോക്ക് കൊണ്ടുപോയി എന്നു പറയുന്ന അതേ രീതിയില്‍ തന്നെയാണത്രെ തെലുങ്കാനയിലേക്കും തോക്ക് എത്തിച്ചത്. മരംകൊണ്ടുള്ള പെട്ടിയില്‍ സോപ്പുകള്‍ അടുക്കി, അതില്‍ മീതെ മൂന്ന് തോക്കുകള്‍ വച്ച് വീണ്ടും സോപ്പുകള്‍ നിരത്തി, മൂടിവച്ച് അടച്ച്, മെറ്റല്‍ ബെല്‍റ്റുകൊണ്ട് ഭദ്രമായി മുറുക്കി കെട്ടി ട്രെയിനില്‍ കയറ്റി ആണത്രേ കൊണ്ടുപോന്നത്. വാറങ്കല്‍ സ്റ്റേഷനില്‍ ഇറങ്ങി അവിടെനിന്നും കുതിരവണ്ടിയില്‍ മൂന്നുമൈല്‍ അകലെ നിര്‍ദ്ദിഷ്ട സ്ഥാനത്ത് എത്തുന്നു. കുഞ്ഞനന്തന്റെ വാക്കുകള്‍തന്നെ ഉദ്ധരിക്കട്ടെ.

""മൂന്നുവീതം യന്ത്രത്തോക്കുകളുമായി പിന്നീടും ഇതേ ഭാഗത്ത് ഇതേ മാര്‍ഗ്ഗം ഉപയോഗിച്ച്, രണ്ടുതവണ ചെന്നു. മൂന്നു തവണയായി ഒമ്പത് തോക്കുകള്‍ കല്‍ക്കട്ടയില്‍നിന്നും തെലുങ്കാനയില്‍ എത്തിച്ചു."" (പൊളിച്ചെഴുത്ത് പേജ് 147)

തെലുങ്കാന സമരനായകന്‍ പി സുന്ദരയ്യ, സമരത്തിന്റെ പശ്ചാത്തലം മുതല്‍ അവസാനംവരെയുള്ള എല്ലാ വിവരങ്ങളും നിസ്സാരമെന്നു തോന്നി തള്ളിക്കളയാവുന്നത് ഉള്‍പ്പെടെ-വിശദമായി പ്രതിപാദിച്ചുകൊണ്ട് 591 പേജുകളുള്ള ""Telengana People's Struggle and its Lessons"" എന്ന ഒരു പുസ്തകം എഴുതിയിട്ടുണ്ട്. സമരത്തിന് ആവശ്യമായ ആയുധങ്ങള്‍ എവിടെനിന്ന് എങ്ങനെയെല്ലാം കിട്ടിയെന്ന് ""ആയുധശേഖരണവും വില്ലേജ് സ്ക്വാഡുകളുടെ രൂപീകരണവും"" എന്ന ശീര്‍ഷകത്തില്‍ സുന്ദരയ്യ പറയുന്നത് ഇപ്രകാരമാണ്.

""ജനങ്ങള്‍ മുന്‍കയ്യെടുത്തു. യുവാക്കള്‍ സ്വയം വില്ലേജ് സ്ക്വാഡുകളായി രൂപംകൊണ്ടു. കിട്ടുന്നിടത്തുനിന്നെല്ലാം ആയുധങ്ങള്‍ ശേഖരിച്ചു. നായാട്ടിന് ഉപയോഗിച്ചിരുന്ന നാടന്‍ തോക്കുകള്‍, കുന്തങ്ങള്‍, കത്തികള്‍ തുടങ്ങിയവയെല്ലാം ജനങ്ങള്‍ കൊണ്ടുവന്നു. ഗ്രാമീണരുമായി ധാരണയില്‍ എത്തിയിരുന്ന പട്ടേല്‍മാരും പട്വാരിമാരും അവരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങള്‍ ജനങ്ങള്‍ക്ക് കൈമാറാന്‍ തയ്യാറായി. അങ്ങനെ കൈമാറാന്‍ വിസമ്മതിച്ചവരുടെ വീടുകളില്‍ കയ്യേറി ജനങ്ങള്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു. ഒളിച്ചുവച്ച ആയുധങ്ങള്‍ കണ്ടെത്താന്‍ കഴിയാതിരുന്ന വീടുകളില്‍നിന്ന് ഒളിച്ചുവച്ച ആയുധങ്ങള്‍ പുറത്തുകടത്തിക്കൊണ്ട് പോകാതിരിക്കാന്‍ പ്രത്യേകം കാവല്‍ ഏര്‍പ്പെടുത്തി. കൈവശമുള്ള ആയുധങ്ങള്‍ ഗവണ്‍മെന്റിലേക്ക് വിട്ടുകൊടുക്കാന്‍ വേണ്ടിയുള്ള വില്ലേജ് ഉദ്യോഗസ്ഥന്മാരുടെ നടപടികളെ ജനം ചെറുത്തു തോല്‍പിച്ചു. ഉദാഹരണം കേശവപുരത്തെ ജെംഗോവന്‍ താലൂക്കിലെ പട്ടേല്‍, ഗവണ്‍മെന്റിനെ ഏല്‍പിക്കാനായി പത്തു മസ്സില്‍ ലോഡര്‍ തോക്കുകള്‍ ശേഖരിച്ചു. (തോക്കിന്‍കുഴലിന്റെ അഗ്രഭാഗത്തുകൂടി മരുന്നിട്ടു നിറയ്ക്കുന്ന തോക്കാണ് മസ്സില്‍ ലോഡര്‍) ചിറ്റഗോഡുവിലെ യുവാക്കള്‍ ഇത് മണത്തറിഞ്ഞ് പാഞ്ഞെത്തി പത്ത് തോക്കുകളും കൈവശപ്പെടുത്തി. ഇതുപോലെ ഓരോ വില്ലേജും അഞ്ചുമുതല്‍ പത്തുവരെ മസ്സില്‍ ലോഡറുകള്‍ കൈവശപ്പെടുത്തിയിരുന്നു.""

ഈ മസ്സില്‍ ലോഡറുകളെക്കൂടാതെ 12 ബോര്‍ഗണ്ണുകളും നായാട്ടു തോക്കുകളും ഉണ്ടായിരുന്നു. എല്ലാം ദേശ്മുഖുകളില്‍നിന്നും ലഭിച്ചവ. ശത്രുക്കള്‍ സ്ഥലത്തുണ്ടാവാതിരിക്കുകയോ അല്ലെങ്കില്‍ അവര്‍ ജാഗ്രത പാലിക്കാതിരിക്കുകയോ ചെയ്തപ്പോള്‍ വീടുകളില്‍നിന്നും പിടിച്ചെടുത്തവ ആണ്. ദേശ്മുഖുകളുമായി ബന്ധപ്പെട്ടവരോ അല്ലെങ്കില്‍ അവരുടെ വീടുകളിലോ വയലുകളിലോ ജോലിക്കാരായിരുന്നവരോ ആയ പാര്‍ടി അംഗങ്ങളില്‍ പലരും ഇതില്‍ വ്യാപൃതരായിരുന്നു. ദേശ്മുഖുകള്‍ ആയുധങ്ങള്‍ കരുതിവച്ചിട്ടുള്ള വിവരം ഈ സഖാക്കളില്‍നിന്നാണ് ലഭിച്ചിരുന്നത്. ഈ സഖാക്കള്‍ വഴിയായി ദേശ്മുഖുകളുടെ നീക്കങ്ങള്‍ അറിഞ്ഞിരുന്നതിനാല്‍ ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ എളുപ്പമായി. ദേശ്മുഖുകള്‍ക്ക് ചെറുത്തുനില്‍ക്കാന്‍ സാദ്ധ്യമല്ലാതിരുന്ന സാഹചര്യങ്ങളില്‍ അവരുടെ വീടുകളില്‍ കയറി ആയുധങ്ങള്‍ പിടിച്ചെടുക്കുക വളരെ എളുപ്പമായി. ജനങ്ങളും ലോക്കല്‍ സ്ക്വാഡുകളും ചേര്‍ന്ന് മസ്സില്‍ ലോഡറുകള്‍, ഷോട്ട് ഗണ്ണുകള്‍ ഉള്‍പ്പെടെ എല്ലാതരം റൈഫിളുകളും പിടിച്ചെടുത്ത് ഓരോ വില്ലേജിനും സ്ഥിരം സ്ക്വാഡുകള്‍ക്കും ആവശ്യമായ ആയുധങ്ങള്‍ കരുതി. വളരെ സമര്‍ത്ഥമായ രീതിയിലാണ് ജനങ്ങള്‍ ഇത് നിര്‍വ്വഹിച്ചിരുന്നത്.

ജംഗോവന്‍ താലൂക്കിലെ സീനപ്പള്ളി ദേശ്മുഖ്, ഹുസൂര്‍ നഗര്‍ താലൂക്കിലെ കൊണ്ടപുരം ദേശ്മുഖ്, സൂര്യപ്പെട്ട് താലൂക്കിലെ നരസിംഹറാവു, സൂര്യപ്പെട്ട് താലൂക്കിലെതന്നെ കസറലാപ്പെട്ട് ഭൂസ്വാമിമാര്‍, ചിന്തരാഘവറെഡ്ഢി, കുന്നൂരിലെ പട്ടാളക്കാരന്‍, കൊണ്ടലപ്പള്ളിയിലെ കോറം പ്രതാപറെഡ്ഡി, രാജാറാം വില്ലേജിലെ പാഗാലി മല്ല റെഡ്ഡി, കുമ്മറി കുണ്ടലിലെ ഭൂസ്വാമിയായ ജന്നറെഡ്ഡി തുടങ്ങിയവരില്‍നിന്നെല്ലാം ആയുധം പിടിച്ചെടുത്തു. അതുപോലെതന്നെ പൊലീസ് സ്റ്റേഷനുകള്‍, കസ്റ്റംസ് ഔട്ട് പോസ്റ്റുകള്‍, റെയില്‍വെ സംരക്ഷണ പൊലീസ്നിലയങ്ങള്‍ മുതലായവയും കയ്യേറി ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ബോംഗീര്‍ താലൂക്കിലെ കൊലാനപ്പള്ളി, ജംഗോവന്‍ താലൂക്കിലെ ഔത്തപുരവും റിബാര്‍ത്തിയും പെമ്പാത്തിയും, മധിര താലൂക്കിലെ മോട്ടമാറിയും ഹുസൂര്‍ നഗറിലെ മാധവഗുഡവും കരിംനഗര്‍ ജില്ലയില്‍പെട്ട ഹുസൂര്‍ബാഗ് താലൂക്കിലെ ഹുസ്നാബാദും സിദ്ധിപ്പെട്ട് താലൂക്കിലെ ദുബക്കയും ഖാനാപുരവും മറ്റും ചില ഉദാഹരണങ്ങള്‍ മാത്രം.

ജനങ്ങളും ലോക്കല്‍ സ്ക്വാഡുകളും എത്രമാത്രം സമര്‍ത്ഥമായിട്ടാണ് ശത്രുകേന്ദ്രങ്ങള്‍ കയ്യേറി ആയുധങ്ങള്‍ കൈവശപ്പെടുത്തിയത് എന്നറിയാന്‍ വംഗപ്പള്ളി റെയില്‍വെസ്റ്റേഷന്‍ ആക്രമിച്ച കഥ മാത്രം വിവരിച്ചാല്‍ മതിയാകുന്നതാണ്. വംഗപ്പള്ളി റെയില്‍വെസ്റ്റേഷനില്‍ രണ്ടു പൊലീസുകാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഒരു ദിവസം വൈകുന്നേരം നാലുമണിക്ക് നാലു സഖാക്കള്‍ ബ്രാഹ്മണ പുരോഹിതന്മാരുടെ വേഷം അണിഞ്ഞ് റെയില്‍വെ സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയിലേക്ക് കടന്നുചെന്ന് തങ്ങള്‍ക്ക് നരസിംഹ ക്ഷേത്രത്തിലേക്ക് പോകാന്‍ യാദഗിരിക്ക് ടിക്കറ്റു വേണമെന്നാവശ്യപ്പെട്ടു. അവിടെ ഒരു പൊലീസുകാരന്‍ നില്‍പുണ്ടായിരുന്നു. അയാള്‍ തോക്ക് ഭിത്തിയില്‍ ചാരിവച്ചിരിക്കുകയായിരുന്നു. രണ്ടാമത്തെ പൊലീസുകാരന്‍ സ്ഥലത്തില്ലായിരുന്നു. ബ്രാഹ്മണപുരോഹിത വേഷക്കാരില്‍ ഒരു സഖാവ് ടിക്കറ്റിന്റെ വിലയും മറ്റും സ്റ്റേഷന്‍മാസ്റ്ററോട് ചോദിച്ച് അയാളുടെ ശ്രദ്ധ തിരിച്ചുവിടുകയായിരുന്നു. അപ്പോള്‍ രണ്ടുപേര്‍ പൊലീസുകാരനെ പിടിച്ചുവച്ചു. നാലാമത്തെ സഖാവ് തോക്ക് കൈവശപ്പെടുത്തി. നാലുപേരും സ്റ്റേഷന്‍ മാസ്റ്ററേയും പൊലീസുകാരനേയും ഭയപ്പെടുത്തി തോക്കുംകൊണ്ട് അവിടെനിന്ന് കടന്നു. പിറ്റേന്ന് രാവിലെ പൊലീസുകാര്‍ യാദഗിരിഗട്ടയിലെ ക്ഷേത്രത്തില്‍ചെന്ന് തോക്ക് എടുത്തുകൊണ്ട് പോയില്ലേ എന്ന് ചോദിച്ച് ബ്രാഹ്മണ പുരോഹിതന്മാരെ മര്‍ദ്ദിച്ചു. (Telengana People's struggle and its lessons Page 63, 64, 65)

ഇതുകൂടാതെ വേറെ എവിടെനിന്നും ആയുധം കിട്ടിയതായി സൂചനപോലും ഇല്ല. നായാട്ടിനുപയോഗിക്കുന്ന നാടന്‍ തോക്കുകള്‍, മസ്സില്‍ ലാഡര്‍, ഷോട്ട്ഗണ്‍, ബോര്‍ഗണ്‍ തുടങ്ങി വിവിധ ഇനങ്ങളില്‍പ്പെട്ട തോക്കുകളെക്കുറിച്ച് പറയുമ്പോള്‍ സ്റ്റെണ്‍ഗണ്ണിനെക്കുറിച്ചുമാത്രം സുന്ദരയ്യ മൗനം പാലിക്കുമോ? അക്കാലത്ത് സഖാക്കള്‍ കാതോടുകാതില്‍ പകര്‍ന്നിരുന്ന ഒരു കഥയുണ്ട്. മുഖ്യമായും സൈനികോദ്യോഗസ്ഥന്മാര്‍ അംഗങ്ങളായിരുന്ന ഹൈദരാബാദ് കന്റോണ്‍മെന്റ് ക്ലബില്‍ ബസവപുന്നയ്യ അംഗമായി ചേര്‍ന്ന് സൈനികോദ്യോഗസ്ഥന്മാരുമായി അടുത്ത ബന്ധം സ്ഥാപിച്ചു. മദ്യപാനം നിഷിദ്ധമായി കരുതിയിരുന്ന സഖാവ് സംശയിക്കപ്പെടാതിരിക്കാനായി ""മേശമര്യാദ"" പാലിച്ച് മദ്യപാനം തുടങ്ങി. അതുവഴി കുറെ തോക്കുകള്‍ പട്ടാളക്യാമ്പില്‍നിന്നും സമരരംഗത്തേക്കു കടത്താനായി.

കല്‍ക്കട്ടയില്‍നിന്നും കൊണ്ടുവന്ന തോക്കുകള്‍ നരസയ്യയെ ഏല്‍പിച്ചുവെന്നാണ് കുഞ്ഞനന്തന്‍നായരുടെ അവകാശവാദം. വാറംഗല്‍ റെയില്‍വെസ്റ്റേഷനില്‍ ഇറങ്ങി അവിടെനിന്ന് കുതിരവണ്ടിയില്‍ കയറി നിര്‍ദ്ദിഷ്ട സ്ഥാനത്തെത്തിയപ്പോള്‍ തോക്ക് ഏറ്റെടുക്കാന്‍ തയ്യാറായി നരസയ്യ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ""എന്നെ സ്വീകരിക്കാന്‍ വന്ന ആള്‍ സഖാവ് നരസയ്യ തെലുങ്കാനയിലെ ഉജ്ജ്വലനായ പോരാളിയും, സുന്ദരയ്യയുടെ വിശ്വസ്തനും ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധന്‍, രവി നാരായണറെഡ്ഢിയുടെ ഡെപ്യൂട്ടി, ഞങ്ങള്‍ രണ്ടുപേരുംകൂടി സോപ്പ്പെട്ടി താങ്ങിയെടുത്ത്, ബംഗ്ലാവിന്റെ ഔട്ട്ഹൗസിലേക്കു കൊണ്ടുപോയി. പൊളിച്ചെഴുത്ത് (പേജ് 147)

കുഞ്ഞനന്തന്‍നായര്‍ വാനോളം പുകഴ്ത്തുന്ന ഉജ്ജ്വല പോരാളിയും ആയുധങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ വിദഗ്ധനുമായ നരസയ്യയെ കണ്ടെത്താന്‍ പി സുന്ദരയ്യയുടെ മുന്‍ സൂചിപ്പിച്ച ബൃഹദ് ഗ്രന്ഥം ഒരാവര്‍ത്തികൂടി വായിച്ചു. കുഞ്ഞനന്തന്റെ നരസയ്യയെ എങ്ങും കണ്ടില്ല. വെടികൊണ്ട് മരിച്ച പടസൂര്യപ്പെട്ടിലെ നരസയ്യ, വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായ നരസയ്യ തുടങ്ങി അനേകം നരസയ്യമാരെ കണ്ടെങ്കിലും കുഞ്ഞനന്തന്റെ വെറും നരസയ്യയെ എങ്ങും കണ്ടില്ല. തെലുങ്കാന സമരവുമായി ബന്ധപ്പെട്ട സഖാക്കളുടെ പേരുകള്‍-സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍, സമരനേതാക്കള്‍, രക്തസാക്ഷികള്‍-എല്ലാവരുടേയും പേരുകള്‍ പരാമര്‍ശിക്കപ്പെടണമെന്ന് നിര്‍ബന്ധം കാണിക്കുന്ന സുന്ദരയ്യ ""ഉജ്ജ്വല പോരാളിയും"" ""ആയുധങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ വിദഗ്ധനുമായ"" നരസയ്യയെ വിസ്മരിക്കുമോ? തെലുങ്കാനയിലെ നരസയ്യമാര്‍ക്കു മാത്രമല്ല, എല്ലാവര്‍ക്കും പേരിനുമുമ്പ് (ഇരട്ടപ്പേരായി) ഒന്നോ രണ്ടോ വാക്കുകള്‍ ഉണ്ട്. സുന്ദരയ്യ എന്നു പറഞ്ഞാല്‍ പോര, പുച്ചലപ്പിള്ളി സുന്ദരയ്യ എന്ന് പറയുമ്പോഴേ ആള്‍ തിരിച്ചറിയപ്പെടുകയുള്ളു. ""ഉജ്ജ്വല പോരാളിയും"" ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനുമായ നരസയ്യയ്ക്ക് ഇരട്ടപ്പേരില്ലേ? എന്തേ ഇരട്ടപ്പേര് വിട്ടുകളഞ്ഞത്? ""സ്റ്റാലിന്റെ മുങ്ങിക്കപ്പല്‍"" എന്ന അദ്ധ്യായത്തില്‍ പറയുന്ന ഇവാന്‍ ഇവാനിയേവിച്ച് കോസ്ലാവിനെപ്പോലെ നരസയ്യയും കുഞ്ഞനന്തന്‍നായരുടെ ഭാവനാസൃഷ്ടിയാണെന്ന് വായനക്കാര്‍ ധരിച്ചാല്‍ കുറ്റപ്പെടുത്താനാവുമോ? തെലുങ്കാനയിലേക്ക് യന്ത്രത്തോക്കുകള്‍ എത്തിച്ചുവെന്ന കുഞ്ഞനന്തന്‍നായരുടെ അവകാശവാദം വെറും വീരസ്യംപറച്ചില്‍ ആയിട്ടേ വായനക്കാര്‍ പരിഗണിക്കുകയുള്ളൂ. തോക്കുകൊണ്ടുള്ള കളി നന്നല്ല കുഞ്ഞനന്താ.

*
പയ്യപ്പിള്ളി ബാലന്‍ ചിന്ത 18 ആഗസ്റ്റ് 2012

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇടപ്പള്ളി പൊലീസ്സ്റ്റേഷന്‍ ആക്രമണത്തെതുടര്‍ന്ന് ഒളിത്താവളത്തില്‍നിന്നും പൊലീസ് പിടിച്ചെടുത്ത തോക്കിന് ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ അവകാശവാദം ഉന്നയിച്ചതിന് യാതൊരടിസ്ഥാനവും ഇല്ലെന്ന് മുമ്പൊരിക്കല്‍ ഞാന്‍ എഴുതിയിരുന്നല്ലോ. അതുപോലെ വയലാറിലേക്കും തോക്കുകൊണ്ടുപോയി എന്ന അവകാശവാദവും വെറും നുണയാണെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. തെലുങ്കാന സമരത്തിനും താന്‍ തോക്ക് സപ്ലൈ ചെയ്തുവെന്ന കുഞ്ഞനന്തന്റെ അവകാശവാദത്തിന്റെ വിശ്വാസ്യതയും ചോദ്യംചെയ്യപ്പെടാതെ തരമില്ല. വയലാറിലേക്ക് തോക്ക് കൊണ്ടുപോയി എന്നു പറയുന്ന അതേ രീതിയില്‍ തന്നെയാണത്രെ തെലുങ്കാനയിലേക്കും തോക്ക് എത്തിച്ചത്. മരംകൊണ്ടുള്ള പെട്ടിയില്‍ സോപ്പുകള്‍ അടുക്കി, അതില്‍ മീതെ മൂന്ന് തോക്കുകള്‍ വച്ച് വീണ്ടും സോപ്പുകള്‍ നിരത്തി, മൂടിവച്ച് അടച്ച്, മെറ്റല്‍ ബെല്‍റ്റുകൊണ്ട് ഭദ്രമായി മുറുക്കി കെട്ടി ട്രെയിനില്‍ കയറ്റി ആണത്രേ കൊണ്ടുപോന്നത്. വാറങ്കല്‍ സ്റ്റേഷനില്‍ ഇറങ്ങി അവിടെനിന്നും കുതിരവണ്ടിയില്‍ മൂന്നുമൈല്‍ അകലെ നിര്‍ദ്ദിഷ്ട സ്ഥാനത്ത് എത്തുന്നു. കുഞ്ഞനന്തന്റെ വാക്കുകള്‍തന്നെ ഉദ്ധരിക്കട്ടെ.

ഗോപകുമാര്‍.പി.ബി ! said...

സഖാവ് കുഞ്ഞനന്തന്‍ ഒരു സംഭവമാണ് !