Sunday, September 2, 2012

118-ാം വകുപ്പ്: കേരള പൊലീസിന്റെ കടലാസുപുലി

ശിക്ഷാനിയമങ്ങള്‍ക്ക് പുതുവ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്ന കാര്യത്തില്‍ കേരള പൊലീസ് എല്ലാ പരിമിതികളും ലംഘിക്കുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 118-ാം വകുപ്പിന്റെ പുത്തന്‍ വ്യാഖ്യാനമാണ് നിയമഭണ്ഡാഗാരത്തിലേക്കുള്ള കേരള പൊലീസിന്റെ ഏറ്റവും ഒടുവിലത്തെ സംഭാവന. രാഷ്ട്രീയ യജമാനന്മാരുടെ ശത്രു വൃന്ദത്തിലെ നേതാവിന് മറ്റൊരാള്‍ ചെയ്യാന്‍ ഉദ്ദേശിച്ചതായ കുറ്റകൃത്യത്തെപ്പറ്റി മുന്‍കൂര്‍ അറിവ് ഉണ്ടായിരുന്നുവെന്നും ആ അറിവ് പൊലീസിന് കൈമാറിയില്ല എന്നും ആരോപിച്ച് പിടിച്ച് അകത്തിടാം. ഇതൊരു രാഷ്ട്രീയ വിവാദത്തിന് അനുയോജ്യമായ വിഷയമായിരിക്കാം. പക്ഷേ, അത് നീതിന്യായ കോടതിയിലേക്ക് വലിച്ചിഴയ്ക്കുന്നതിന് മുമ്പ് പ്രഥമദൃഷ്ട്യാ കേസിന് യോജിച്ചതാണോ എന്ന പരിശോധന അത്യന്താപേക്ഷിതമാണ്. എന്നാല്‍, പൊലീസ് അത് ചെയ്യുന്നില്ല. നേരിട്ട് അറിവ് ഉണ്ടായിരുന്നു എന്നുള്ളത് തെളിയിക്കാന്‍ സാധിക്കില്ല.

പ്രതിയെ ശിക്ഷിക്കാന്‍ ഏതൊരു കുറ്റകൃത്യവും സംശയാതീതമായി കോടതിയില്‍ തെളിയിക്കേണ്ടതുണ്ട്. 118-ാം വകുപ്പ്, കുറ്റകൃത്യത്തെപ്പറ്റി അറിവ് ഉണ്ടായിരുന്നു എന്നുള്ളതുമാത്രമല്ല, മറിച്ച് കുറ്റകൃത്യത്തിന്റെ നിര്‍വഹണപദ്ധതിയും കൂടി അറിഞ്ഞിരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നുണ്ട്. കുറ്റകൃത്യത്തിന്റെ നിര്‍വഹണപദ്ധതിയെപ്പറ്റി അറിഞ്ഞിരിക്കണമെന്നത് വളരെ പ്രാധാന്യമുള്ളതാണ്. കുറ്റത്തിന്റെ ഒരുക്കം മുതല്‍ നിര്‍വഹണംവരെ ഉള്ള കാര്യങ്ങളും സൂക്ഷ്മമായി അറിയുക എന്നുള്ളത് തന്നെയാണ് അത്. അറിഞ്ഞിട്ടും പുറത്തു പറഞ്ഞില്ല എന്നുള്ളത് 118-ാം വകുപ്പനുസരിച്ച് കുറ്റകൃത്യമല്ല. കുറ്റകൃത്യ നിര്‍വഹണത്തിന് സഹായകരമാവുക എന്നുള്ള നിലയില്‍ വിവരം മറച്ചുവച്ചാല്‍ മാത്രമേ കുറ്റകരമാവുകയുള്ളൂ. സഹായകമാവുക എന്നുള്ളതിന് കുറ്റകൃത്യത്തിന് ഇടംനല്‍കുക എന്നും, കുറ്റകൃത്യം സാധ്യമാക്കുക എന്നും കൂടിയാണ് അര്‍ഥം. അതിനാല്‍ വിവരം മറച്ചുപിടിച്ചത് കുറ്റകൃത്യത്തിന് എങ്ങനെ ഇടംനല്‍കി എന്നും കുറ്റകൃത്യം എങ്ങനെ സാധ്യമാക്കി എന്നുകൂടി സ്ഥാപിക്കേണ്ടതുണ്ട്. തമ്മില്‍ സംസാരിച്ചു എന്നുള്ളത് 118-ാം വകുപ്പനുസരിച്ച് കുറ്റകൃത്യമാവുന്നില്ല. കുറ്റകൃത്യത്തിന്റെ വിശദമായ പദ്ധതി പങ്കുവച്ചുവെന്നും അത് എങ്ങിനെ മറച്ചുവച്ചുവെന്നും ആ നടപടി കുറ്റകൃത്യനിര്‍വഹണത്തിന് എപ്രകാരം സഹായകരമായി എന്നുള്ളതും 118-ാം വകുപ്പ് പ്രകാരമുള്ള നടപടികളില്‍ തെളിയിക്കേണ്ട സംഗതികളാണ്. ഒരു സ്ഥലത്ത് കൊള്ള നടക്കുന്നു എന്ന് മുന്‍കൂട്ടി അറിവ് ഉള്ള ഒരാള്‍, സ്ഥലം മാറ്റിപറഞ്ഞ് അധികൃതരുടെ ശ്രദ്ധ മറ്റൊരിടത്തേക്ക് തിരിച്ചുവിട്ട് ആദ്യസ്ഥലത്ത് നടക്കുന്ന കൊള്ള സാധ്യമാക്കുന്നതിനു വേണ്ടി ബോധപൂര്‍വം പ്രവര്‍ത്തിച്ചാല്‍ അയാള്‍ 118-ാം വകുപ്പനുസരിച്ച് കുറ്റവാളിയും ശിക്ഷാര്‍ഹനുമാണ്. നിര്‍വഹണപദ്ധതിയെപ്പറ്റി അറിയുക എന്നുള്ളത് ഒരുക്കം മുതല്‍ നിര്‍വഹണം വരെയുള്ള കാര്യങ്ങള്‍ അറിയുക എന്നുള്ളതു തന്നെയാണ്. കുറ്റകൃത്യത്തിന് ശേഷം അറിവിന് വിരുദ്ധമായി മറ്റൊന്ന് പറഞ്ഞാല്‍ ഐപിസി 202, 203 വകുപ്പുകള്‍ പ്രകാരമാണ് കുറ്റകൃത്യമാകുന്നത്. അത് കുറ്റകൃത്യനിര്‍വഹണത്തിന് സഹായകമായ ഒന്നല്ല. മറിച്ച്, അന്വേഷണം വഴി തെറ്റിക്കുന്ന കുറ്റകൃത്യമാണ്.

മറച്ച് വെയ്പ് രണ്ടുതരത്തില്‍ ആകാം. ഒന്നാമത് മറ്റൊരു കാര്യം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുക; രണ്ടാമതായി മൗനംപാലിച്ച് മറച്ചുവയ്ക്കുക. ആദ്യം പറഞ്ഞ തരത്തിലുള്ള കുറ്റകൃത്യത്തിന് പൊതുജനങ്ങള്‍ ഉത്തരവാദികള്‍ ആകുമെങ്കിലും രണ്ടാമത്തെ തരത്തിലുള്ള കുറ്റകൃത്യത്തെ, കുറ്റകൃത്യം വെളിപ്പെടുത്താന്‍ ചുമതലയുള്ള നിയമപരമായി ബാധ്യതയുള്ള വ്യക്തികള്‍മാത്രമേ ഉത്തരവാദികള്‍ ആവുകയുള്ളൂ. അതായത് അതിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥരല്ലാതെ രാഷ്ട്രീയ നേതാക്കളെ അതിന്റെപേരില്‍ പഴി ചാര്‍ത്താന്‍ കഴിയില്ല. മരണശിക്ഷ, ജീവപര്യന്തംതടവ് എന്നിവ ശിക്ഷയായി വരുന്ന കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള അറിവ് മൂടിവയ്ക്കുന്നതിനെക്കുറിച്ചാണ് 118-ാം വകുപ്പില്‍ പറയുന്നത്. എന്നാല്‍, വെറും തടവ് മാത്രം വിധിക്കുന്ന കുറ്റകൃത്യങ്ങളെപ്പറ്റി 120-ാം വകുപ്പില്‍ പരാമര്‍ശിക്കുന്നു. ഒരു കുറ്റകൃത്യത്തിന്റെ നിര്‍വഹണത്തെപ്പറ്റിയുള്ള അറിവ് വെളിപ്പെടുത്തിയില്ല എന്നുള്ളത് കുറ്റകൃത്യമായി കാണാന്‍ നിയമം അനുശാസിക്കുന്നില്ല. ക്രിമിനല്‍ പ്രൊസീജിയര്‍ കോഡില്‍ 39-ാം വകുപ്പനുസരിച്ച് കുറ്റകൃത്യത്തെപ്പറ്റിയുള്ള അറിവ് മജിസ്ട്രേട്ടിനെയോ പൊലീസിനെയോ അറിയിക്കാന്‍ ഒരു വ്യക്തി ബാധ്യസ്ഥനാണ്. 39-ാം വകുപ്പില്‍ വിവരിച്ചിരിക്കുന്ന കുറ്റകൃത്യങ്ങള്‍ ഇവയൊക്കെയാണ്; രാജ്യദ്രോഹം, നിയമവിരുദ്ധമായ സംഘംചേരല്‍, നരഹത്യ, അഴിമതി, ഭക്ഷണത്തില്‍ മായംചേര്‍ക്കല്‍, പണത്തിനുവേണ്ടി തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറിക്കുള്ള തയ്യാറെടുപ്പ്, പിടിച്ചുപറി, കൊള്ള, വിശ്വാസവഞ്ചന, വസ്തുവകകള്‍ക്ക് നാശംവരുത്തുക, ഭവനഭേദനം, കള്ളനോട്ട് വ്യാപാരം. നിസ്സാരമായ ഭവനഭേദനം, വസ്തുവകകള്‍ക്ക് നാശം വരുത്തല്‍, നിയമവിരുദ്ധമായ സംഘംചേരല്‍, അഴിമതി, ഭക്ഷണത്തില്‍ മായംചേര്‍ക്കല്‍ എന്നിവയെപ്പറ്റിയുള്ള അറിവ് പൊതുജനം പൊലീസിനോട് പങ്കുവച്ചില്ല എന്നുള്ള ആരോപണത്തില്‍ പ്രോസിക്യൂഷന്‍ നടപടി തുടങ്ങുകയാണെങ്കില്‍ കേരളംതന്നെ ജയിലായി മാറ്റേണ്ടിവരും. സിആര്‍പിസി 39-ാം വകുപ്പ് ഒരു ചുമതല എന്നുള്ളതിന് പൊതുജനങ്ങളില്‍ ഒരു കടമ ചുമത്തുന്നത് മാത്രമാണ്.

സിആര്‍പിസി 39-ാംവകുപ്പില്‍ പറഞ്ഞിരിക്കുന്ന കടമ നിര്‍വഹിച്ചിട്ടില്ല എങ്കില്‍ അതിന് ശിക്ഷ ഒന്നുംതന്നെ പറഞ്ഞിട്ടില്ല. അങ്ങനെ പറയണം എന്നായിരുന്നു നിയമത്തിന്റെ ഉദ്ദേശ്യമെങ്കില്‍ അത് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഉള്‍പ്പെടുത്തുമായിരുന്നു. മറ്റൊരാള്‍ കുറ്റകൃത്യം ചെയ്യാന്‍ പോകുന്നു എന്നുള്ള അറിവ് പൊലീസിനോട് പങ്കുവയ്ക്കുന്നത് ആ വ്യക്തിയില്‍ ദയവും അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്നു. കുറ്റകൃത്യങ്ങളെ ചെറുക്കാന്‍ പറ്റിയ ഒരു സമൂഹം എന്ന ആശയം മാതൃകാപരമാണ്; എന്നാല്‍, നമ്മുടെ നാട് അങ്ങനെ ഉള്ളതല്ല. ഒരു സംസ്ഥാനത്തിന് അഞ്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസുകാര്‍ ആകാം. സര്‍ക്കാരിന് ഇതില്‍ ഒരാളെ സംസ്ഥാന പൊലീസിന്റെ മുഖ്യനായി നിയമിക്കാം. അതുകൊണ്ടുതന്നെ പൊലീസ് മുഖ്യന്‍ ആകാനും അതില്‍ തുടരാനും രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടിവരും.

ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് "അഭികാമ്യ"ങ്ങളായ പദവികള്‍ക്കു വേണ്ടി രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്തേണ്ടിവരുന്നു. യജമാനന്മാരുടെ രാഷ്ട്രീയ പ്രതിയോഗികളെ ജയിലിലാക്കി പീഡിപ്പിച്ച് രാഷ്ട്രീയലാഭം കൊയ്തുകിട്ടുന്നതില്‍ കവിഞ്ഞ് പ്രീതികരമായ മറ്റൊന്നില്ല. പൊലീസ് ഇതിന് സദാ ശ്രമിച്ചുകൊണ്ടിരിക്കും. പക്ഷേ പ്രോസിക്യൂഷന് ഇങ്ങനെ ഉള്ള ബാധ്യതയില്ല. അവര്‍ 118-ാം വകുപ്പ് ശരിയായി വിശകലനംചെയ്ത് പൊലീസിന്റെ കടലാസുപുലിയെ അടക്കിനിര്‍ത്താന്‍ ചുമതലയുള്ളവരാണ്. രാഷ്ട്രീയ നേതാക്കളുടെ അനാവശ്യവും അകാരണവുമായ ജയില്‍വാസവും തന്മൂലം സംസ്ഥാനത്ത് ഉണ്ടാകുന്ന അനിശ്ചിതാവസ്ഥയും ഒഴിവാക്കേണ്ടതാണ്. അഡ്വ. പെരുമ്പുഴ ബി വിനോദ്

*
അഡ്വ. പെരുമ്പുഴ ബി വിനോദ് ദേശാഭിമാനി 01 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ശിക്ഷാനിയമങ്ങള്‍ക്ക് പുതുവ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്ന കാര്യത്തില്‍ കേരള പൊലീസ് എല്ലാ പരിമിതികളും ലംഘിക്കുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 118-ാം വകുപ്പിന്റെ പുത്തന്‍ വ്യാഖ്യാനമാണ് നിയമഭണ്ഡാഗാരത്തിലേക്കുള്ള കേരള പൊലീസിന്റെ ഏറ്റവും ഒടുവിലത്തെ സംഭാവന. രാഷ്ട്രീയ യജമാനന്മാരുടെ ശത്രു വൃന്ദത്തിലെ നേതാവിന് മറ്റൊരാള്‍ ചെയ്യാന്‍ ഉദ്ദേശിച്ചതായ കുറ്റകൃത്യത്തെപ്പറ്റി മുന്‍കൂര്‍ അറിവ് ഉണ്ടായിരുന്നുവെന്നും ആ അറിവ് പൊലീസിന് കൈമാറിയില്ല എന്നും ആരോപിച്ച് പിടിച്ച് അകത്തിടാം. ഇതൊരു രാഷ്ട്രീയ വിവാദത്തിന് അനുയോജ്യമായ വിഷയമായിരിക്കാം. പക്ഷേ, അത് നീതിന്യായ കോടതിയിലേക്ക് വലിച്ചിഴയ്ക്കുന്നതിന് മുമ്പ് പ്രഥമദൃഷ്ട്യാ കേസിന് യോജിച്ചതാണോ എന്ന പരിശോധന അത്യന്താപേക്ഷിതമാണ്. എന്നാല്‍, പൊലീസ് അത് ചെയ്യുന്നില്ല. നേരിട്ട് അറിവ് ഉണ്ടായിരുന്നു എന്നുള്ളത് തെളിയിക്കാന്‍ സാധിക്കില്ല.