Thursday, September 6, 2012

അപ്പോള്‍ നമുക്ക് എമര്‍ജിംഗ് കേരള വേണ്ടേ?

കേരളത്തില്‍ അവശേഷിക്കുന്ന നെല്‍വയലുകളെയും കൂടി അപകടപ്പെടുത്തുന്ന, പ്ലാന്റേഷനുകളുടെ അഞ്ച് ശതമാനം ഭൂമി ടൂറിസത്തിന് വേണ്ടി വകമാറ്റാന്‍ അനുവദിക്കുന്ന,  പാട്ടക്കരാറുകള്‍ ലംഘിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനിരിക്കുന്ന സ്ഥലത്ത് ടൂറിസ്റ്റ് ലോഡ്ജുകള്‍ പണിയാന്‍ പ്ലാനിടുന്ന, ഈ കൊച്ചു കേരളത്തില്‍ നാലാമത്തെയും അഞ്ചാമത്തെയും അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക്‌വേണ്ടി നെല്‍വയലുകള്‍ നികത്തുന്ന, ചില വികസന പദ്ധതികളെപ്പറ്റി ആശങ്ക അറിയിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം, 'അപ്പോള്‍ നമുക്ക് എമര്‍ജിംഗ് കേരള വേണ്ടേ? കേരളത്തിന് വികസനം വേണ്ടേ?' എന്നായിരുന്നു. ദോഷം പറയരുതല്ലോ. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേള്‍ക്കും എന്ന് അദ്ദേഹം ഉറപ്പുതന്നിട്ടുണ്ട്. പക്ഷേ, എമര്‍ജിംഗ് കേരളയില്‍ നിന്ന് പിന്നോട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പണ്ടാരാണ്ട് പറഞ്ഞതുപോലെ, 'വിഷമിക്കേണ്ട, നിങ്ങളെ തൂക്കിക്കൊല്ലുന്നതിനു മുന്‍പ് ഒരു നീതിയുക്തമായ വിചാരണ നടത്തിയിരിക്കും' എന്ന മട്ടിലാണ് ഇത്. സാധാരണഗതിയില്‍ നാം കരുതുക പാരിസ്ഥിതിക ആഘാതങ്ങള്‍ വിലയിരുത്തി സ്വീകാര്യമെന്ന് തോന്നുന്ന പദ്ധതികള്‍ക്ക് വേണ്ടിയായിരിക്കും നിക്ഷേപകരെ ക്ഷണിക്കുക എന്നാണല്ലോ. അല്ലെങ്കില്‍, അവരെ ലാഭകരമായ നിക്ഷേപാവസരങ്ങള്‍ കാട്ടി കൊതിപ്പിച്ചു കുറേ പണവും മുടക്കിച്ച ശേഷം 'സോറി, ഈ പദ്ധതി ഒരു സെന്റു നെല്‍പാടം പോലും നികത്താന്‍ അനുവദിക്കില്ല എന്ന ഞങ്ങളുടെ നയത്തിന് വിരുദ്ധമാണ്,' അല്ലെങ്കില്‍, 'വനഭൂമി വനേതര ആവശ്യങ്ങള്‍ക്കായി കൊടുക്കില്ല എന്ന നയത്തിന്  വിരുദ്ധമാണ്,' അല്ലെങ്കില്‍, 'തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിനു ഞങ്ങള്‍ എതിരാണ്, സോറി, ഈ പദ്ധതി അനുവദിക്കാനാവില്ല' എന്നൊക്കെ പറയേണ്ടിവരില്ലേ? ഇത് തന്നെയല്ലേ കഴിഞ്ഞ തവണ ജിമ്മിലും പറ്റിയത്? കടലില്‍ നിന്ന് മണല്‍ വാരാനുള്ള പദ്ധതി, വേണ്ടത്ര മുന്‍വിചാരമോ പഠനങ്ങളോ കൂടാതെ കൊട്ടിഘോഷിച്ചു അവതരിപ്പിച്ച ശേഷം മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വേണ്ടെന്നു വയ്‌ക്കേണ്ടിവന്നില്ലേ? ഇത്തരം മേളകളില്‍ പങ്കെടുക്കുന്ന നിക്ഷേപകര്‍ മുന്നോട്ടു വയ്ക്കുന്ന നിര്‍ദേശങ്ങള്‍ ആണെങ്കില്‍, 'ശരി, ഇതെപ്പറ്റി പഠിച്ചിട്ട് നോക്കാം' എന്ന് പറയാം. പക്ഷേ, സര്‍ക്കാര്‍ സ്വയം മുന്നോട്ടു വയ്ക്കുന്ന പദ്ധതികള്‍ സംസ്ഥാനത്തിന്റെ വികസന മുന്‍ഗണനകള്‍ അനുസരിച്ചുള്ളവയും, നിലവിലുള്ള നിയമങ്ങള്‍ക്കു വിധേയവും ആകണ്ടേ? അല്ലാതെ, ആകസ്മികമായി മനസ്സില്‍ തോന്നിയ കുറേ പദ്ധതിരൂപരേഖകള്‍ ആണോ നിക്ഷേപകരുടെ  മുന്‍പില്‍ അവതരിപ്പിക്കേണ്ടത്? അതോ, എതിര്‍പ്പുകളെ മറികടന്നു കുന്നുകളിടിച്ചുനിരത്തി നെല്‍വയല്‍ നികത്തിയും തണ്ണീര്‍ത്തടം തൂര്‍ത്തും കായലോരം പതിച്ചുകൊടുത്തും പൊതുസ്ഥലങ്ങള്‍ ചുളുവിലയ്ക്ക് കൈമാറിയും വനം വാടകയ്ക്ക് കൊടുത്തും നിക്ഷേപകരെ ആകര്‍ഷിക്കാന്‍ തന്നെയാണോ തീരുമാനം? നിക്ഷേപകര്‍ വന്നു കുറേ പണം മുടക്കിക്കഴിഞ്ഞാല്‍, പിന്നെ എതിര്‍പ്പുകള്‍ അവര്‍ കൈകാര്യം ചെയ്തുകൊള്ളും എന്നും മനസ്സിലിരിപ്പുണ്ടോ ആവോ! എങ്കില്‍ സംഘര്‍ഷങ്ങളുടെ നാളുകളാണ് മുന്നില്‍ എന്ന് പറയേണ്ടിവരും. 

എമര്‍ജിംഗ് കേരളയില്‍ വന്നിട്ടുള്ള നിര്‍ദേശങ്ങളില്‍ പലതും വെറും റിയല്‍ എസ്‌റ്റേറ്റ് വികസനം എന്ന വകുപ്പില്‍പെട്ടവയാണ്. എഡ്യൂഹെല്‍ത്ത്  സിറ്റി, സെന്റര്‍ ഓഫ് എക്‌സെലെന്‍സ്, സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ എന്നിങ്ങനെ പല ഓമനപേരുകളിലും പ്രത്യക്ഷപ്പെടുന്ന നിര്‍ദേശങ്ങള്‍ അന്തിമ വിശകലനത്തില്‍ നമ്മുടെ സ്വാശ്രയ കോളജുകളുടെയും പഞ്ചനക്ഷത്ര ആശുപത്രികളുടെയും വേറൊരു പതിപ്പ് മാത്രമാണ്. ഇതൊക്കെയാണോ നമുക്ക് ഇനിയും വേണ്ടത്? ഇപ്പോള്‍ തന്നെ ഇവിടെ 'സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകളില്‍ ആളില്ലാതെ സീറ്റ് ഒഴിഞ്ഞുകിടക്കുന്നു, അതുകൊണ്ട് മിനിമം യോഗ്യതയില്‍ ഇളവുകൊടുക്കണം' എന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നു. അപ്പോഴാണ് ഇനിയുമൊരു ഇന്‍സ്റ്റിട്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിക്കുള്ള നിര്‍ദേശം! ഒരുപാട് നിര്‍ദേശങ്ങള്‍ നിര്‍മാണവുമായി ബന്ധപ്പെട്ടാണ്. പലതരം വ്യവസായങ്ങളുടെ പേര് പറഞ്ഞ് സ്ഥലം കൈക്കലാക്കി കെട്ടിടം കെട്ടി വാടകയ്ക്ക് കൊടുക്കലാണ്  ലക്ഷ്യം എന്ന് വ്യക്തം. ഇത് കണ്ടാല്‍ തോന്നും കേരളത്തില്‍ വ്യവസായം വരാത്തത് തക്കതായ കെട്ടിടങ്ങള്‍ കിട്ടാത്തതുകൊണ്ടാണ് എന്ന്! വ്യവസായം വന്നാലും ഇല്ലെങ്കിലും സ്ഥലവും കെട്ടിടവും കൈയിലിരിക്കുമല്ലോ എന്നായിരിക്കും ചിന്ത. പൊതുസ്വകാര്യകൂട്ടായ്മ (പി പി പി) എന്ന പേരില്‍ പൊതു സ്വത്ത് സ്വകാര്യവത്കരിക്കാനുള്ള അജണ്ട ഇതിന്നുപിന്നില്‍ ആരോപിച്ചാല്‍ കുറ്റം പറയാനാവില്ല. അല്ലെങ്കിലും കെട്ടിടം പണിയെ അമിതമായി ആശ്രയിക്കുന്ന വികസനക്കുമിളയുടെ അപകടം മറ്റു രാജ്യങ്ങളുടെ അനുഭവം കണ്ടിട്ടും നാം പഠിക്കാന്‍ തയാറില്ലേ? അമേരിക്കയിലെ പ്രതിസന്ധി പോകട്ടെ, നമ്മുടെ വികസനവാദികള്‍ക്ക്  സുപരിചിതമായ ദുബായിയില്‍ പോലും ഓരോ തെരുവിലും ഒന്നും രണ്ടും കെട്ടിടങ്ങള്‍ പാതി പണിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ ദീര്‍ഘകാലമായി കിടക്കുന്നത് അവര്‍ കണ്ടുകാണുമല്ലോ. നിര്‍മ്മാണക്കുമിള പൊട്ടാന്‍ അധിക സമയമൊന്നും വേണ്ട. സ്വകാര്യ വ്യക്തികള്‍ അതിലൊക്കെ മുതല്‍ മുടക്കുന്നെങ്കില്‍ അതവരുടെ കാര്യം. പക്ഷേ, സര്‍ക്കാര്‍ അതിനെയാണോ പ്രോത്സാഹിപ്പിക്കേണ്ടത്? പി പി പി യുടെ പേരില്‍ അതില്‍ പൊതുപണം മുടക്കാമോ? അവയിലൂടെ ഉണ്ടാകുന്ന താത്കാലിക തൊഴിലവസരങ്ങള്‍ പോലും മലയാളികള്‍ക്കല്ല പരദേശി തൊഴിലാളികള്‍ക്കാണ് കൂടുതലും കിട്ടുന്നത് എന്നും നാം കാണുന്നുണ്ട്. നമുക്ക്  മിച്ചം നമ്മുടെ വയലും മണലും കല്ലും നഷ്ടപ്പെടുന്നു എന്നത് മാത്രം.  ആര്‍ക്കുവേണ്ടിയാണ് ഇത്തരം വികസനം?

ഗതാഗതം, ഊര്‍ജം മുതലായ അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചില പദ്ധതി നിര്‍ദേശങ്ങള്‍ എമര്‍ജിംഗ് കേരളയിലുണ്ട് എന്നത് സന്തോഷകരമാണ്. വാതക വിതരണ ശൃംഖല, ചെറുകിട ജലവൈദ്യുത പദ്ധതികള്‍, കാറ്റാടിപ്പാടങ്ങള്‍ എന്നിവ കണ്ടു. പക്ഷേ, സൗരോര്‍ജ നിലയങ്ങള്‍ കണ്ടില്ല. ഏറെ ആഘോഷിക്കപ്പെടുന്ന അതിവേഗ റെയില്‍ പാതയും അക്കൂട്ടത്തിലുണ്ട്. അതാണോ ഗതാഗത വികസനത്തില്‍ നമ്മുടെ അടിയന്തിര ആവശ്യം? നിലവിലുള്ള റെയില്‍ പാതകളുടെ സാധ്യത പരമാവധി മുതലാക്കിയാല്‍ തന്നെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മൂന്ന് മണിക്കൂര്‍ കൊണ്ടും കോഴിക്കോട്ടേയ്ക്ക് ആറു മണിക്കൂര്‍ കൊണ്ടും തീവണ്ടികള്‍ക്ക്  എത്താന്‍ കഴിയും. രണ്ടുവരിപ്പാത നാലുവരി ആക്കിയാല്‍ ദീര്‍ഘദൂര എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും ലോക്കല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ക്കും ഒപ്പത്തിനൊപ്പം സഞ്ചരിക്കാനും കഴിയും. (അപ്പോള്‍ ദീര്‍ഘദൂര വണ്ടികളുടെ സ്‌റ്റോപ്പുകള്‍ കുറയ്ക്കാനും കഴിയും.) അങ്ങനെയൊക്കെയല്ലേ എല്ലാ നാടുകളിലും ഗതാഗത വികസനം നടക്കുന്നത്? അല്ലാതെ, ഇരിക്കും മുമ്പ് കാല്‍ നീട്ടണോ? അതുപോലെ മോണോറെയില്‍ എന്നൊക്കെ കേട്ടാല്‍ കോള്‍മയിര്‍കൊള്ളുന്ന പദ്ധതികള്‍ എത്ര ലാഘവത്തോടെയാണ് നാം എടുത്ത് പന്താടുന്നത്! 'കൊച്ചിക്ക് ഒന്നുണ്ടെങ്കില്‍ തിരുവനന്തപുരത്തിനും വേണം ഒന്ന്. പിന്നെ കോഴിക്കോട് പിന്നിലാകാമോ?' എന്നിങ്ങനെയുള്ള ചിന്തയല്ലാതെ, ഈ നഗരങ്ങളില്‍ ഏതിലെങ്കിലും ഇത്തരം ഒരു പദ്ധതി നീതീകരിക്കാന്‍ വേണ്ട ജനസംഖ്യയോ ഗതാഗതരീതിയോ, സര്‍വോപരി ഈ ചെലവ് താങ്ങാന്‍ തയാറുള്ള യാത്രക്കാരോ ഉണ്ടോ, എന്നെങ്കിലും ഉണ്ടാകുമോ എന്നുള്ള പഠനം ആരെങ്കിലും നടത്തിയോ? അതൊന്നുമില്ലാതെ, 'ഇരിക്കട്ടെ ഒരു മെഗാ പദ്ധതി' എന്ന ലാഘവബുദ്ധിയോടെയാണോ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്? ഇവയിലൂടെ നിക്ഷേപകരെ ആകര്‍ഷിക്കണമെങ്കില്‍ അവര്‍ക്ക്  തക്കതായ ലാഭം ഉറപ്പ് കൊടുക്കുന്ന സര്‍ക്കാര്‍ ഗാരന്റികള്‍ വേണ്ടിവരും. അതിന്റെയര്‍ഥം 'ഭാരം പൊതുജനത്തിനും ലാഭം അവര്‍ക്കും' എന്നായിരിക്കും. അതാണോ വികസനം? ആരുടെ വികസനം?       

എമര്‍ജിംഗ് കേരളയുടെ പദ്ധതി നിര്‍ദേശങ്ങള്‍ മുഴുവന്‍ പരതിയാലും അതില്‍ കേരളവികസനത്തെപ്പറ്റി ഒരു ദര്‍ശനം കാണാന്‍ കഴിയില്ല. ഒരുപക്ഷെ അത് കേവലം നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള ഒരു മേള എന്നേ ഉദ്ദേശിച്ചിട്ടുണ്ടാവുകയുള്ളൂ. എങ്കിലും കേരളവികസനത്തിനുള്ള 'അവസാന ലാസ്റ്റ് ബസ് (!)' എന്നൊക്കെ കൊട്ടിഘോഷിക്കുമ്പോള്‍ അതില്‍ പൊക്കിപ്പിടിക്കുന്ന പദ്ധതികളിലൂടെ നമ്മുടെ വികസന സ്വപ്‌നങ്ങളാണല്ലോ അനാവൃതമാകേണ്ടത്. അങ്ങനെ നോക്കിയാല്‍ അതില്‍  മുഴച്ചുനില്‍ക്കുന്നത് കേരളത്തെ ഒരു വിനോദ സഞ്ചാര വിശ്രമ  ലക്ഷ്യസ്ഥാനം ആക്കുക എന്ന കാഴ്ചപ്പാടാണ് എന്ന് പറയേണ്ടിയിരിക്കുന്നു. അതിനെ താങ്ങിനിര്‍ത്തും എന്ന് നാം പ്രതീക്ഷിക്കുന്നത് പ്രവാസികളുടെ പണവും. അത് വീതിച്ചെടുക്കാനുള്ള തത്രപ്പാടാണ് എങ്ങും. അതിന് പകരം, ഇവിടത്തെ തനതു വിഭവങ്ങള്‍ വികസിപ്പിക്കാനും അതിന്റെ തണലില്‍ ഒരു സുസ്ഥിര വികസനപാത തെളിയിക്കാനുമുള്ള ശ്രമങ്ങള്‍ അല്ലെ ഉണ്ടാകേണ്ടത്? നാളികേര ഉത്പന്നങ്ങളുടെ മൂല്യവര്‍ധന, ടൈറ്റാനിയം സ്‌പോന്‍ജ് എന്നിങ്ങനെ ചില സൂചനകളല്ലാതെ വേറെ അധികമൊന്നും ഈ നിര്‍ദേശങ്ങളില്‍ കണ്ടില്ല. കഴിഞ്ഞ അഞ്ചാറു വര്‍ഷമായി കേരളത്തില്‍ നടക്കുന്ന ഒരു നിശബ്ദ വിപ്ലവം ഉണ്ട്. തരിശായിക്കിടന്ന ഒരു ലക്ഷത്തോളം ഏക്കര്‍ വയലുകളാണ് നമ്മുടെ കുടുംബശ്രീ സഹോദരിമാര്‍ നെല്‍കൃഷിയിലേക്ക്  തിരിച്ചുകൊണ്ടുവന്നത്. 'ഞങ്ങള്‍ക്ക് അധ്വാനിക്കാന്‍ ഭൂമി തരൂ' എന്ന മുറവിളി ഉയര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് വന്‍കിട തോട്ടമുടമകള്‍ അനധികൃതമായി കൈയേറിയിരുന്ന പതിനായിരക്കണക്കിനു ഏക്കര്‍ ഭൂമി ഒഴിപ്പിച്ചെടുക്കാനുള്ള അവസരം തെളിഞ്ഞിരിക്കുന്നത്. ഭക്ഷ്യ സംസ്‌കരണത്തിലും ചെറുകിട ഉല്‍പാദനത്തിലുമായി പതിനായിരക്കണക്കിനു ലഘുസംരംഭങ്ങളാണ്  അടുത്ത കാലത്ത്  സ്വയംസഹായ സംഘങ്ങളിലൂടെ രൂപീകരിക്കപ്പെട്ടിട്ടുള്ളത്. ഇതിലൂടെയൊക്കെ ഇവിടെ തൊഴിലവസരം സൃഷ്ടിക്കാനുള്ള സാദ്ധ്യതകള്‍ കാണാതെ ഏതു എമര്‍ജിംഗ് കേരളയെക്കുറിച്ചാണ്  നാം ചര്‍ച്ച ചെയ്യുക?

*
ആര്‍ വി ജി മേനോന്‍  ജനയുഗം 03 സെപ്തംബര്‍ 2012

1 comment:

Gops said...

ഭൂമിയുടെ കാര്യത്തില്‍ നമ്മള്‍ പൂച്ച പാല് കുടിക്കുന്ന നിലപാടാണ്‌ എടുക്കുന്നത്. TELK,SILK, Mannam Sugar Mills തുടങ്ങി എത്രയോ സ്ഥാപനങ്ങളുടെ അടുത്ത് സ്ഥലം ഉണ്ട്. അത് എടുത്തു കൂടെ, പാട്ടത്തിനു? അങ്ങനെ അല്ലെ മുംബൈ, ബാംഗ്ലൂര്‍ മുതലായ സ്ഥലങ്ങളില്‍ ഭൂമി കണ്ടെടുതിട്ടുളത്? റെയില്‍വേ അവരുടെ ഭൂമി വ്യവസായ അടിസ്ഥാനത്തില്‍ വിനിയോഗിചിട്ടില്ലേ? നമുക്ക് തീവണ്ടിയും വിമാനവും മതി. ഈ ഗള്‍ഫ്‌ സ്വപ്നം എക്കാലവും നില്‍ക്കില്ലല്ലോ? അത് പൊളിയുമ്പോള്‍, പണ്ട് കുവൈറ്റ്‌ അധിനിവേശ കാലത്ത് ഉണ്ടായ പോലെ, ഇവരൊക്കെ തിരിച്ചു വന്നാല്‍ എവിടെ ജോലി കിട്ടും?