Thursday, September 27, 2012

സദാചാര പൊലീസിനെ പേടിക്കേണ്ടതെന്തിന് !

അക്രമങ്ങളെയും കുറ്റകൃത്യങ്ങളെയും സമൂഹം തുറന്നെതിര്‍ക്കുന്നു. കൊലപാതകങ്ങള്‍ എന്തിന്റെ പേരിലായാലും അംഗീകരിക്കില്ലെന്ന് സമീപകാല സംഭവങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഉയര്‍ന്നു കേട്ടിട്ടുള്ളതാണ്. അതേസമയം സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് ദേശീയ ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെയും മറ്റും കണക്കുകള്‍ പറയുന്നത്. ക്രമസമാധാനപ്രശ്നമെന്ന നിലയിലല്ലാതെ കുറ്റകൃത്യങ്ങള്‍ പെരുകുന്നതിന്റെ സാമൂഹിക- രാഷ്ട്രീയ കാരണങ്ങളെക്കുറിച്ച് ഗൗരവമായ ആലോചനകള്‍ നടക്കാറില്ല. അതുകൊണ്ടുതന്നെയാണ് സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ സദാചാര പൊലീസ് അക്രമങ്ങളുടെ എണ്ണം പെരുകിയിട്ടും ഗൗരവമായ ചര്‍ച്ച ഇതുസംബന്ധിച്ച് ഉയര്‍ന്നുവരാത്തത്.

ഒരു വര്‍ഷത്തിനിടയില്‍ സദാചാര പൊലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. പരാതി നല്‍കാത്തതിനാലുംമറ്റും രേഖയില്‍ പെടാത്ത സംഭവങ്ങള്‍ കൂടാതെയാണിത്. "ആസൂത്രിത സ്വഭാവം കൈവരിക്കുന്" ഈ സാമൂഹിക വിരുദ്ധ പ്രവണതയില്‍ ആശങ്ക പ്രകടിപ്പിച്ച് ആഭ്യന്തമന്ത്രി ലേഖനവുമെഴുതി. (സദാചാര പൊലീസ് ചമയുന്ന സാമൂഹ്യവിരുദ്ധര്‍- ജൂലൈ, 31, മാതൃഭൂമി). ലേഖനത്തില്‍ നിയമലംഘനം നടത്തുന്ന ക്രിമിനല്‍ സംഘങ്ങളെ, ഉന്നത മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന "പൊലീസ്" എന്ന പദത്തോട് ചേര്‍ത്തുവിളിക്കുന്നതിനെ ചൊല്ലി അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു. നിയമലംഘനം നടത്തുകയും ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഇത്തരം സംഘങ്ങള്‍ക്ക് സാമൂഹിക അംഗീകാരം കിട്ടുന്നതിനാണ് "പൊലീസ്" എന്ന് ചേര്‍ത്തുവിളിക്കുന്നതെന്നും ഇതു അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. "സദാചാര പൊലീസ് നടത്തുന്നത് ജനാധിപത്യ സംവിധാനം ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ നിഷേധമാണ്. ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ചു ജീവിക്കാനുള്ള ഓരോ പൗരന്റെയും അവകാശത്തിന്മേലുള്ള കടന്നാക്രമണമാണ്. ഒരു പരിഷ്കൃതസമൂഹത്തിനും ഭരണകൂടത്തിനും ഇതനുവദിച്ചുകൊടുക്കാന്‍ കഴിയില്ലെന്നും" അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തൊട്ടടുത്ത ദിവസം സംഭവിച്ചത് എന്തെന്ന് കൂടി നോക്കുക. ആഗസത്് ഒന്നിന് ഉച്ചനേരത്താണ് കൊല്ലത്തെ അമൃതാനന്ദമയി ആശ്രമത്തില്‍ ബീഹാര്‍ സ്വദേശി സത്നാംസിങ് മാന്‍ എന്ന 23 കാരന്‍ "അമ്മ"യുടെ ദര്‍ശനവേദിയിലേക്ക് ഓടിക്കയറിയതിനെ തുടര്‍ന്ന് പിടിയിലായത്. അന്ന് വൈകിട്ട് "ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആശ്രമത്തില്‍ നേരിട്ടെത്തി അമ്മയെ കണ്ട് സംഭവത്തിലുള്ള സര്‍ക്കാരിന്റെ ഉത്കണ്ഠ അറിയിച്ചു" എന്നാണ് വാര്‍ത്ത.

ഏതു തരത്തിലുള്ള അന്വേഷണത്തിനും തയ്യാറാണെന്നും അറിയിച്ചു. ഒരാഴ്ച പിന്നിട്ടപ്പോള്‍ കേട്ടത് പേരൂര്‍ക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ വച്ച് സത്നാംസിങ് മരിച്ചു എന്നാണ്. ആശ്രമത്തില്‍ അമൃതാനന്ദമയിയുടെ അംഗരക്ഷകരും പൊലീസും ചേര്‍ന്ന് പിടികൂടിയ യുവാവിനെ ആശുപത്രിയിലും സബ്ജയിലിലുമെല്ലാമായി "പരിപാലിച്ച"തിന്റെ ഫലമായിരുന്നു ദാരുണമായ ഈ അന്ത്യമെന്ന് വ്യക്തം. നേരത്തെ തന്നെ ആശ്രമം പരിപാലകരും കരുനാഗപ്പള്ളി പൊലീസും ചേര്‍ന്ന് "ദുര്‍ഗുണപരിഹാര"ത്തിന് വേണ്ട ചികിത്സ നല്‍കിയിരുന്നു. വീഡിയോ ദൃശ്യങ്ങള്‍വരെ തെളിവായി ഉണ്ടെങ്കിലും മനോരോഗാശുപത്രിയിലെയും ജയിലിലെയും ഏതാനും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് കേസ് ഒതുക്കാന്‍ സര്‍ക്കാര്‍ പാടുപെടുന്നത് ദയനീയ കാഴ്ചയാണ്. ബിഹാറിലെ ഗയയില്‍നിന്ന് പുറപ്പെട്ട് കേരളത്തിലെത്തിയ രണ്ടാം വര്‍ഷ നിയമ ബിരുദ വിദ്യാര്‍ഥിയായ യുവാവ് ബുദ്ധിമാനും പഠിക്കാന്‍ മിടുക്കനുമായിരുന്നെന്ന്് പരിചയമുള്ളവര്‍. ആത്മീയാന്വേഷകനായ സത്നാംസിങ്ങിന് അഞ്ച് ഭാഷകളില്‍ പരിഞ്ജാനമുണ്ടെന്ന് ഇയാളുമായി സംഭാഷണം നടത്തിയ മുനിനാരായണ പ്രസാദ് പറഞ്ഞു. സത്നാമിന് മാനസിക രോഗമുണ്ടെന്നും ബോധപൂര്‍വം അക്രമിച്ചതല്ലെന്നും ഏതുതരത്തിലുള്ള അന്വേഷണത്തിനും തയ്യാറാണെന്നും പിടിയിലായ ദിവസം തന്നെ ബന്ധുക്കള്‍ പൊലീസിനെയും മന്ത്രിയെയുംവരെ അറിയിച്ചിരുന്നു. എന്നാല്‍ ഒരു പരിഗണനയും കിട്ടിയില്ലെന്ന് സത്നാമിന്റെ ദുരന്തം കാണിക്കുന്നു. രാജ്യത്തെ പുകള്‍പെറ്റ ജനാധിപത്യ തത്വങ്ങളും പൗരാവകാശങ്ങളും ഈ യുവാവിന്റെ കാര്യത്തില്‍ മരീചികയായത് എന്തുകൊണ്ടാണ്. പൊലീസിന്റെ സാന്നിധ്യത്തില്‍ ആശ്രമം കാവല്‍ക്കാര്‍ ഇയാളെ പിടിച്ചുവച്ച് മര്‍ദിച്ചത് ഏത് പിന്‍ബലത്തിലായിരുന്നു.

തെറ്റുചെയ്ത ആളെ വ്യവസ്ഥാപിതമായി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നതിനു പകരം ആശ്രമം പരിപാലകരും പൊലീസും ചേര്‍ന്ന് "മര്യാദ" പഠിപ്പിക്കുകയാണ് ചെയ്തത്. ഇതുതന്നെയല്ലേ സദാചാര പൊലീസും ചെയ്യുന്നത്. ഇവിടെ പക്ഷേ സദാചാര പൊലീസ് ഇരിക്കുന്നത് അധികാരവ്യവസ്ഥയുടെ അകത്താണ്. ദുരൂഹ മരണങ്ങള്‍ ഉള്‍പ്പെടെ അമൃതാനന്ദമയി ആശ്രമവുമായി ബന്ധപ്പെട്ടുണ്ടായ നിരവധി കേസുകള്‍ കരുനാഗപ്പള്ളി പൊലീസിന്റെ ഫയലില്‍ ചുരുളഴിയാതെ കിടക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ക്കെല്ലാം അറിയാം. പൊലീസിലെ തന്നെ ക്രിമിനലുകളെക്കുറിച്ച് അടുത്തകാലത്തുണ്ടായ വെളിപ്പെടുത്തലും കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ആഭ്യന്തരമന്ത്രിയുടെ നിരീക്ഷണങ്ങളിലെ പൊള്ളത്തരം വ്യക്തമാകും. ശ്രദ്ധേയമായ നേഴ്സിങ് സമരത്തിനു തുടക്കം കുറിച്ചത് എറണാകുളത്തെ അമൃത ആശുപത്രിയിലായിരുന്നു. അവിടെ സമരത്തിന് നേതൃത്വം കൊടുത്തവരെ ആശുപത്രിക്കകത്ത് തടഞ്ഞുവച്ച് ക്രൂരമായി മര്‍ദിച്ചു. പിന്നീട് ക്രിസ് ത്യന്‍, മുസ്ലിം മാനേജുമെന്റുകള്‍ നടത്തുന്ന ആശുപത്രികളിലേക്കും സമരം വ്യാപിച്ചു. ഇവിടങ്ങളിലും കൈയൂക്കും ദണ്ഡനമുറകളും ഉപയോഗിച്ച് സമരം അടിച്ചമര്‍ത്താന്‍ ശ്രമമുണ്ടായി. ഇതെല്ലാം നടക്കുമ്പോള്‍ സംസ്ഥാന ഭരണനേതൃത്വം മാളത്തിലൊളിച്ചിരിക്കുകയായിരുന്നു. ആതുര ശുശ്രൂഷയെന്ന സമര്‍പ്പിതമായ ജോലിചെയ്യുന്ന ഇവര്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണെന്നതുകൊണ്ടുമാത്രം മര്യാദകൂലി പോലും കൊടുക്കാതെ പീഡിപ്പിക്കപ്പെട്ടപ്പോള്‍ മനുഷ്യാവകാശവും പൗരാവകാശവും വിസ്മൃതിയിലമര്‍ന്നു. കോര്‍പറേറ്റുമൂലധനവും മതവാദികളുടെ കാരുണ്യ- സേവന ആദര്‍ശങ്ങളും ചേരുംപടി ചേര്‍ത്തുണ്ടാക്കിയ ആശുപത്രി വ്യവസായത്തെ തൊടുക സര്‍ക്കാരിന് പഥ്യമായിരുന്നില്ല. ഇതെല്ലാം ബോധ്യപ്പെടുത്തുന്നത് "വന്‍സ്രാവുകള്‍ നീന്തുന്ന വിശുദ്ധതടാകങ്ങള്‍ വലതുപക്ഷ രാഷ്ട്രീയത്തിനു എപ്പോഴും അസ്പൃശ്യമെന്നാണ്. അതുകൊണ്ടാണ് "സദാചാര പൊലീസ് രോഗമല്ല, രോഗലക്ഷണമാണ്" എന്നു കണ്ടെത്തുന്ന ആഭ്യന്തരമന്ത്രി ആ രോഗമെന്താണെന്ന് അന്വേഷിക്കാന്‍ ശ്രമിക്കാത്തത്. സദാചാര പൊലീസിന്റെ രാഷ്ട്രീയത്തെക്കുറിച്ച് അന്വേഷിച്ചു ചെല്ലുമ്പോള്‍ സ്വന്തം രാഷ്ട്രീയത്തിന്റെ തന്നെ പിന്നാമ്പുറത്താണ് ഇവര്‍ക്ക് എത്തേണ്ടിവരിക. എന്താണ് സദാചാര പൊലീസ് എന്ന് മനസ്സിലാക്കണമെങ്കില്‍ ഈ സാമുഹ്യവിരുദ്ധ ശക്തികളുടെ സ്വച്ഛന്ദ വിഹാരം സാധ്യമാക്കുന്ന സാമൂഹിക ശക്തികള്‍ ഏതെന്ന് തിരിച്ചറിയണം. ഇതിനെ സാധ്യമാക്കുന്ന രാഷ്ട്രീയവും നയിക്കുന്ന ആശയമണ്ഡലവും കണ്ടെത്തണം. പലതരത്തിലുള്ള സദാചാര പൊലീസ്് അക്രമങ്ങള്‍ ഇന്ത്യയിലുണ്ടാകുന്നു. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ജാതിപഞ്ചായത്തുകള്‍ (ഖാപ്പ് പഞ്ചായത്തുകള്‍) നടത്തുന്നത് അഭിമാന(ദുരഭിമാന)ഹത്യകള്‍ ആണെങ്കില്‍ കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും തീവ്ര ഹിന്ദുത്വ വാദികളുടെ പാതിവ്രത്യ/ദേശീയബോധ അതിക്രമങ്ങളാണ്. ശ്രീരാമസേനയുടെ നേതൃത്വത്തില്‍ 2009ല്‍ മംഗലാപുരത്ത് നടന്ന അക്രമങ്ങളെ തുടര്‍ന്നാണ് "സദാചാരപൊലീസ്" വാര്‍ത്തകളില്‍ നിറഞ്ഞത്. ഹോട്ടലുകളിലും പബ്ബുകളിലും പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചുകൂടുന്നത് ചോദ്യം ചെയ്ത സംഘം യുവതീയുവാക്കളെ മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തു.

വാലന്റൈന്‍സ് ദിനാഘോഷത്തിന്റെ പേരില്‍ മുംബൈയിലും മറ്റും ശ്രീരാമസേനയുടെയും എംഎന്‍എസിന്റെയും ഗുണ്ടാസംഘങ്ങള്‍ യുവാക്കള്‍ക്കുനേരെ അക്രമം അഴിച്ചുവിട്ടത് സംസ്കാര സംരക്ഷണത്തിന്റെ പേരുപറഞ്ഞായിരുന്നു. കശ്മീര്‍ പ്രശ്നത്തിന്റെ പേരിലാണ് രാജ്യത്തെ പ്രമുഖ അഭിഭാഷകനായ പ്രശാന്തുഭൂഷനെയും, അരുന്ധതി റോയിയെയും വരെ ഈ സംഘങ്ങള്‍ കൈയേറ്റം ചെയ്തത്. കേരളത്തിലും പലതരത്തിലുള്ള സദാചാര പൊലീസ് പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ പെരുമ്പാവൂര്‍ ബസ്സ്റ്റാന്‍റില്‍ കെ സുധാകരന്‍ എംപിയുടെ ഗണ്‍മാനും മറ്റു രണ്ടുപേരും ചേര്‍ന്ന് മോഷണകുറ്റം ആരോപിച്ച് രഘു(37) എന്ന ദരിദ്ര യുവാവിനെ പരസ്യമായി മര്‍ദ്ദിച്ച് കൊന്നു. ഇവിടെ നിര്‍ധന മനുഷ്യന്റെ സത്യസന്ധതയെ പരസ്യമായി ചോദ്യം ചെയ്യുകയും ജീവഹാനി സംഭവിക്കും വിധത്തില്‍ അക്രമിക്കുകയും ചെയ്തത് ആള്‍ക്കൂട്ടത്തിന്റെ സാന്നിധ്യത്തിലായിരുന്നു.

സദാചാര പൊലീസ് അക്രമം കേരളത്തില്‍ സജീവ ചര്‍ച്ചയായത് 2011 നവംബര്‍ 10ന് കോഴിക്കോട്ടെ കൊടിയത്തൂരില്‍ ഷഹീദ്ബാവ എന്ന 27 കാരനെ വിവാഹിതയായ സ്ത്രീയുമായി അവിഹിതബന്ധം ആരോപിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ്. ഇലക്ട്രിക്ക് പോസ്റ്റില്‍ കെട്ടിയിട്ടായിരുന്നു മര്‍ദനം. ദിവസങ്ങള്‍ കഴിഞ്ഞ് ഇയാള്‍ ആശുപത്രിയില്‍ മരിച്ചു. സംഭവത്തില്‍ 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതില്‍ പലരും ഈ സ്ത്രീയെ പതിവായി ഫോണില്‍ വിളിക്കാറുണ്ടായിരുന്നുവെന്നാണ് ഫോണ്‍കോളുകള്‍ പരിശോധിച്ച പൊലീസ് പറഞ്ഞത്. കൊയിലാണ്ടിയില്‍ ദളിത് യുവാവ് ബാബുവിനെ അവിഹിത ബന്ധമാരോപിച്ച് ആള്‍ക്കൂട്ടം പരസ്യമായി മര്‍ദിച്ചതും അയാള്‍ ആത്മഹത്യ ചെയ്തതും രണ്ടുമാസം മുമ്പാണ്. മലപ്പുറത്ത് പരപ്പനങ്ങാടിയില്‍ ബീവറേജസ് മദ്യവില്‍പനശാലക്കു മുമ്പില്‍ ക്യൂനിന്ന മുസ്ലിം യുവതിയെയും ഭര്‍ത്താവിനെയും സദാചാരപൊലീസ് ചമഞ്ഞെത്തിയ ആള്‍ക്കൂട്ടം ക്രൂരമായി ആക്രമിച്ചത് കഴിഞ്ഞ മാര്‍ച്ച് ഏഴിനാണ്. രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പിന്തുടര്‍ന്ന് ആക്രമിക്കുന്ന ദൃശ്യം യൂട്യൂബിലും മറ്റും പ്രചരിച്ചു. മദ്യത്തിന് അടിമയായ ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി മദ്യശാലക്ക് മുമ്പില്‍ ക്യൂനിന്ന ഈ സ്ത്രീ ഒരേ സമയം വീട്ടിലെയും നാട്ടിലെയും പുരുഷന്റെ നീതി നടത്തിപ്പിന് ഇരയായിരുന്നു. ജൂണ്‍ നാലിന് കണ്ണൂരിലെ കമ്പില്‍ ടൗണില്‍ ഗര്‍ഭിണിയായ ഹഫ്സത്ത്(23), ഭര്‍ത്താവ് ഒഞ്ചിയത്തുകാരന്‍ പിപി നൗഷാദ്(30)എന്നിവര്‍ സദാചാര പൊലീസ് അക്രമത്തിന് വിധേയരായി. ഹഫ്സത്തിനെ ഡോക്ടറെ കാണിച്ച് മടങ്ങുമ്പോഴായിരുന്നു അക്രമം. നൗഷാദിനെ "കണ്ടാല്‍ മുസ്ലിമായി തോന്നിയില്ലെന്"തായിരുന്നു കുറ്റം. കാസര്‍കോട് ജില്ലയിലാണ് കേരളത്തില്‍ കൂടുതല്‍ സദാചാരപൊലീസ് അക്രമം നടന്നത്. കാസര്‍കോട് ഗവ. കോളേജില്‍ മാഗസിന്‍ എഡിറ്ററും എസ്എഫ്ഐ ജില്ലാകമ്മിറ്റിയംഗവുമായ ഖദീജത്ത് സുഹൈലയെ എംഎസ്എഫ്-എന്‍ഡിഎഫ് സംഘമാണ് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തത്. പുറത്തുനിന്നുള്ളവരാണ് ക്യാമ്പസില്‍ അക്രമം നടത്തിയത്. അതിനുമുമ്പ് ജനുവരി 17ന് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ കാസര്‍കോട് മഹോത്സവം കാണാനെത്തിയ വിനയചന്ദ്രന്‍ എന്ന യുവാവിനെ സദാചാര പൊലീസ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത് മുസ്ലിം പെണ്‍കുട്ടിയോട് സംസാരിച്ചതിന്റെ പേരിലായിരുന്നു. തൃക്കരിപ്പൂരില്‍ സദാചാര പൊലീസിന്റെ ആക്രമണത്തിനിരയായ റിജിലേഷ് (25)എന്ന യുവാവിനെ പിന്നീട് റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് എല്‍ബിഎസ് എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിനിയെ ബൈക്കില്‍ റെയില്‍വേസ്റ്റേഷനിലെത്തിച്ച സഹപാഠിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. അന്യമതസ്ഥയായ പെണ്‍കുട്ടിയോട് സംസാരിച്ച പൊലീസുകാരനും കാസര്‍കോട് ബസ്സ്റ്റാന്റില്‍ മര്‍ദനമേല്‍ക്കേണ്ടിവന്നു. ഒറ്റപ്പാലത്തെ പത്തിരിപ്പാലയില്‍ പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് കൂടെയുള്ള യുവാവിനെ ക്രൂരമായി മര്‍ദിച്ചത് ജൂലൈ 17നാണ്. റോഡില്‍ വച്ച് പരസ്യമായി സംസാരിച്ചതായിരുന്നു കുറ്റം. രണ്ടു എസ്ഡിപിഐ പ്രവര്‍ത്തകരാണ് കേസില്‍ പിടിയിലായത്. തലശേരിയില്‍ ജൂലൈയിലും ആഗസ്തിലുമുണ്ടായ രണ്ട് അക്രമങ്ങള്‍ അന്യമതത്തില്‍പ്പെട്ട സ്ത്രീയോട് സംസാരിച്ചു എന്ന പേരിലാണ്. സമാന സംഭവത്തില്‍ കായംകുളത്ത് യുവാവ് അക്രമിക്കപ്പെട്ടത് 30 അംഗ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു. തിരുവനന്തപുരത്ത് വട്ടപ്പാറ സ്വദേശികളായ ദമ്പതിമാരെ അക്രമിച്ചത് ബിജെപി അനുഭാവിയായ യുവാവിന്റെ നേതൃത്വത്തിലായിരുന്നെന്നാണ് വാര്‍ത്ത.

സദാചാര പൊലീസിന്റെ ഈ വ്യാപനം യാദൃച്ഛികമല്ല. അനുകൂല കാലാവസ്ഥയിലാണ് ഇത് തഴച്ചുവളരുന്നത്. മറ്റു കുറ്റകൃത്യങ്ങളെ അപേക്ഷിച്ച് "സദാചാര"ത്തിന്റെ കാവല്‍മാലാഖമാര്‍ നടത്തുന്ന ഈ "നീതിനിര്‍വഹണത്തിന്" പ്രത്യക്ഷവും പരോക്ഷവുമായ സമ്മതി പലതലങ്ങളില്‍ ലഭിക്കുന്നുണ്ട്. പുരുഷന്‍, സ്ത്രീ, ലൈംഗികത എന്നിവയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സമൂഹമനസ്ഥിതി, ജാതി -മത ശക്തികളുടെ വര്‍ധിച്ചുവരുന്ന സാമൂഹിക സ്വാധീനം, എല്ലാ മൂല്യവ്യവസ്ഥകളെയും അട്ടിമറിച്ചുവരുന്ന ആഗോള കമ്പോളവ്യവസ്ഥ എന്നിവയെല്ലാം ഇവര്‍ക്ക് കൂട്ടിനുണ്ട്. "സദ്"(നല്ല) ആചാരം എന്ന അര്‍ഥമുള്ള "സദാചാരം" എന്ന പദം വ്യക്തിപരം എന്നതിനെക്കാള്‍ സാമൂഹികമായ അര്‍ഥവിവക്ഷയുള്ളതാണ്. മാന്യത, സുജനമര്യാദ എന്നെല്ലാം അര്‍ഥം കല്‍പിക്കുന്ന സദാചാരം സംസ്കാരം എന്നതിന് പര്യായമായും പലപ്പോഴും പ്രയോഗിക്കാറുണ്ട്. സ്ത്രീ, ലൈംഗികത എന്നിവയുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന വിശ്വാസപ്രമാണങ്ങളാണ് സദാചാര സങ്കല്‍പമായി ഉറഞ്ഞുകൂടിക്കിടക്കുന്നത്. ഇങ്ങനെയുള്ള സദാചാരത്തിന്റെ സ്വയംപ്രഖ്യാപിത സംരക്ഷകരാകുന്ന ഈ അക്രമിസംഘത്തിന് അദൃശ്യമായ പിന്തുണ സമൂഹത്തിന്റെ യാഥാസ്ഥിക മനോഭാവത്തില്‍നിന്ന് ലഭിക്കുന്നുണ്ടെന്ന് കാണാം. വിവാഹം, കുടുംബം, സ്ത്രീപുരുഷ ബന്ധങ്ങള്‍ ലൈംഗികത എന്നിവയുടെ ചരിത്രപരമായ പരിണതികളെയോ മാറിവരുന്ന മൂല്യസങ്കല്‍പങ്ങളെയോ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത അടഞ്ഞ മനസ്ഥിതി ഇതിന് പിന്‍ബലമേകുന്നു.

ജാതിയും മതവുമാണ് ഈ സാമൂഹിക സ്ഥാപനങ്ങളെ പ്രധാനമായും നിയന്ത്രിക്കുന്നത്. സമൂഹത്തിന്റെ ആധുനികവല്‍കരണം ലക്ഷ്യമിട്ട് കേരളത്തിലുണ്ടായ ജാതിവിരുദ്ധ പ്രസ്ഥാനങ്ങള്‍ ഈ സ്ഥാപനങ്ങളെ പരിഷ്കരിക്കുന്നതില്‍ ഒട്ടേറെ വിജയം വരിച്ചു. എന്നാല്‍ ഫ്യൂഡലിസവുമായി പലതലങ്ങളില്‍ സന്ധിചെയ്ത് താല്‍പര്യസംരക്ഷണം നടത്തിയ കൊളോണിയല്‍ അധികാരവ്യവസ്ഥ പാശ്ചാത്യ നാടുകളിലുണ്ടായപോലെയുള്ള ഒരു ആധുനിക സമൂഹ സൃഷ്ടിക്ക് ഇവിടെ കളമൊരുക്കിയില്ല.

സോഷ്യലിസ്റ്റ്, പുരോഗമന മുന്നേറ്റങ്ങളാണ് കേരളത്തില്‍ വലിയൊരളവോളം ഈ ദൗത്യം നിര്‍വഹിച്ചത്. മിശ്രവിവാഹവും മിശ്രഭോജനവുമെല്ലാം വലിയ പരിവര്‍ത്തനം സമൂഹത്തില്‍ സൃഷ്ടിച്ചു. എന്നാല്‍ ആധുനികവല്‍കരണത്തിലെ ദൗര്‍ബല്യങ്ങള്‍ മുതലെടുത്ത് ജാതി-മത ശക്തികള്‍ നടത്തിയ പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ ആഗോളവല്‍കരണകാലത്ത് കൂടുതല്‍ ആപല്‍ക്കരമായി മാറിക്കഴിഞ്ഞു. ജാതിയും മതവും സംഘടിത വിലപേശല്‍ ശക്തിയായി മാറിയ കേരളത്തില്‍ ജീവിതത്തിന്റെ സമസ്ഥമണ്ഡലങ്ങളിലും ഇവര്‍ ആധിപത്യം ചെലുത്തുകയാണ്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളും സ്ത്രീപീഡനങ്ങളും കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നതിലുള്ള ആശങ്ക സമൂഹത്തില്‍ വ്യാപകമായുണ്ട്. സദാചാര പൊലീസിന്റെ അതിക്രമങ്ങള്‍ നേരിടാന്‍ സര്‍ക്കാരും നിയമവ്യവസ്ഥയും പര്യാപ്തമല്ലെന്ന തോന്നലും ശക്തമാണ്. പുതിയ സാമൂഹിക മാറ്റങ്ങള്‍ സര്‍വത്ര അരാജകത്വവും മൂല്യരാഹിത്യവുമാണ് കൊണ്ടുവരുന്നതെന്ന ധാരണ പ്രബലമാണ്. ഈ സാഹചര്യത്തിലാണ് "സദാചാരത്തിന്റെ കാവല്‍ഭടന്മാരാ"യി രംഗത്തുവരുന്ന ഈ പ്രച്ഛന്ന സംഘങ്ങള്‍ക്ക് സ്വച്ഛന്ദവിഹാരം സാധ്യമാകുന്നത്.

ജനാധിപത്യത്തിന്റെ പേരിലുള്ള പൊള്ളയായ സംവിധാനങ്ങളെ അപ്രസക്തമാക്കി നിലനില്‍ക്കുന്ന, ജാതി, മത ശക്തികള്‍ നയിക്കുന്ന സമാന്തര അധികാരഘടന ഇതിന് പിന്‍ബലമായുണ്ട്. സമൂഹം കാലങ്ങളിലൂടെ പൊരുതി നേടിയ എല്ലാ പുരോഗമന മൂല്യങ്ങളുടെയും കടക്കല്‍ കത്തിവയ്ക്കുകയാണ് സദാചാര പൊലീസ് ചെയ്യുന്നതെന്ന് വിസ്മരിച്ചുകൂടാ. ജാതി, മതം, ലൈംഗികത, ലിംഗഭേദം, സാമ്പത്തിക പദവി എന്നിവയുമായി ബന്ധപ്പെട്ട അടഞ്ഞ അധികാരവ്യവസ്ഥയാണ് സദാചാര പൊലീസിന് ശക്തിപകരുന്നത്. ജാതി-മത ഭേദങ്ങളെ അതിവര്‍ത്തിക്കുന്ന മതേതര സംസ്കാരം, സ്ത്രീ പുരുഷ സമത്വത്തില്‍ അധിഷ്ഠിതമായ ജിവിത വീക്ഷണം എന്നിവയോടുള്ള അക്രമോത്സുകമായ ശത്രുതയാണ് എല്ലാ സദാചാര പൊലീസിന്റെയും പൊതുസ്വഭാവം. മനുഷ്യര്‍ക്കിടയിലെ വിഭജനങ്ങളെയും വിഭാഗീയതകളെയും ഇല്ലാതാക്കുന്ന പൊതുമാനവികതയുടെ വ്യാപനത്തെ ഇവര്‍ ഭയക്കുന്നു. ജാതി വിവേചനവും മതവിവേചനം ശക്തമായിരിക്കുമ്പോള്‍ തന്നെ അടിസ്ഥാപരമായി സ്ത്രീവിരുദ്ധതയാണ് ഇവരുടെ പ്രത്യയശാസ്ത്രം. ആഗോളവല്‍ക്കരണ സമ്പദ്വ്യവസ്ഥയും നവഉദാരവല്‍ക്കരണ പ്രത്യയശാസ്ത്രവും മനുഷ്യരെ വിപണിയുടെ അന്ധമായ വിധിനടത്തിപ്പിന് വിട്ടുകൊടുത്തിരിക്കുകയാണ്. ജിവിതത്തിന്റെ പരമ്പരാഗതമായ എല്ലാ ഇടങ്ങളും അവര്‍ക്ക് നഷ്ടമാവുന്നു. സ്ത്രീയും പുരുഷനും ജീവിതത്തോട് പൊരുതിനില്‍ക്കാന്‍ പാടുപെടുന്നു. സ്ത്രീകള്‍ കൂടുതലായി തൊഴില്‍ രംഗത്തേക്ക് കടന്നുവരുന്ന സാഹചര്യമാണ് കേരളത്തിലുമുള്ളത്. ഇത് അവരെ കൂടുതല്‍ കാര്യപ്രാപ്തരും അഭിപ്രായരൂപീകരണ ശക്തിയുമാക്കുന്നുണ്ട്. പുറം ലോകത്തേക്കുള്ള ഈ "ഇറങ്ങിനടപ്പ്" പലതരത്തിലുമുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സ്ത്രീകളെ നിര്‍ബന്ധിതരാക്കുന്നു. വേഷത്തിലും ഭാഷയിലും ചലനത്തിലുമെല്ലാം അനിവാര്യമായിത്തീരുന്ന ഈ പരിഷ്കരണങ്ങള്‍ സദാചാരപൊലീസിനെ വിറളിപിടിപ്പിക്കുന്നുവെന്നാണ് വസ്ത്രധാരണത്തിന്റെയും മറ്റും പേരില്‍ നടക്കുന്ന അക്രങ്ങള്‍ കാണിക്കുന്നത്.

സ്ത്രീകള്‍ നിലപാടുകള്‍ ഉള്ളവരും അഭിപ്രായരൂപികരണ ശക്തിയുമായി ഉയര്‍ന്നുവരുന്നതിനെയാണ് ഈ പുരുഷപൊലീസ് ഭയക്കുന്നത്. ഇതുവരെ പുരുഷന്‍ കൈയാളിയിരുന്ന പൊതുഇടങ്ങള്‍ അവര്‍ പങ്കുവയ്ക്കുന്നത് പുരുഷമേധാവിത്ത മനോഘടനയിലധിഷ്ഠിതമായ സദാചാരപൊലീസിനെ പ്രകോപിതരാക്കുകയാണ്. സ്ത്രീകള്‍ പുരുഷനേക്കാള്‍ താഴ്ന്ന പദവിയുള്ളവരും ലൈംഗികമായ വിധേയത്വം പുലര്‍ത്തേണ്ടവരുമാണെന്ന് സദാചാര പൊലീസുകാര്‍ ഉറച്ചുവിശ്വസിക്കുന്നു. സ്ത്രീകള്‍ ഏത് വസ്ത്രം ധരിക്കണമെന്നും അവര്‍ക്ക് ഏതൊക്കെ സമയങ്ങളില്‍ എവിടെയൊക്കെ പോകാമെന്നും ആരോടൊക്കെ സൗഹൃദം പങ്കുവയ്ക്കാമെന്നും നിശ്ചയിക്കുന്നത് പുരുഷാവകാശമാകുന്നത് സ്ത്രീ വീട്ടടിമയാണെന്ന ഫ്യൂഡല്‍ മേല്‍ക്കോയ്മാ ബോധത്തില്‍നിന്നാണ്. ഇതിനെല്ലാം കൃത്യമായ പെരുമാറ്റച്ചട്ടം ഉണ്ടാക്കുകയാണ് സദാചാര പൊലീസ്.

ബഹുസ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍തന്നെ സാമുദായികമോ മതപരമോ ആയ വ്യത്യസ്തത കാത്തുസൂക്ഷിക്കുന്നതിനും "വംശശുദ്ധി" നിലനിര്‍ത്തുന്നതിനും സ്ത്രീ ശരീരത്തിനുമേല്‍ നിയന്ത്രണം ആവശ്യമാണെന്ന് ഇവര്‍ കാണുന്നു. ജാതി, മത, കുടുംബ ഘടനകള്‍ക്കകത്ത് നിലനില്‍ക്കുന്ന സാമ്പ്രദായിക വിവാഹം മാത്രമാണ് സ്ത്രീപുരുഷ ബന്ധത്തിന്റെ ഏക അടിസ്ഥാനമായി ഇവര്‍ കരുതുന്നത്. ലൈംഗികതയെ വിവാഹം എന്ന സ്ഥാപനവുമായി ബന്ധപ്പെടുത്തി മാത്രം ചിന്തിക്കാന്‍ ശീലിച്ച ഇവര്‍ സ്ത്രീ പുരുഷ സൗഹൃദം, പ്രണയം എന്നിവയെ നഖശിഖന്തം എതിര്‍ക്കും. ഇതുകൊണ്ടാണ് ഈ പുരുഷന്‍മാര്‍ സ്വയം അനുഭവിക്കുന്ന അപകര്‍ഷതയിലും വര്‍ധിച്ച ലൈംഗിക അതൃപ്തികളിലുംനിന്ന് സമൂഹത്തിലെ സദാചാര സംരക്ഷകരായി അവതരിക്കുകയാണെന്ന് പറയുന്നത്.

ഒളിഞ്ഞുനോട്ടവും സദാചാരപൊലീസിങ്ങും ഒരേനാണയത്തിന്റെ വശങ്ങളാണ്. രഹസ്യമായി സ്ത്രീ പീഡകരാകുന്നവര്‍ തന്നെ പൊതുസമൂഹത്തില്‍ സദാചാരവാദികളായി പ്രത്യക്ഷപ്പെടുന്നതും കാണാം. ഈ മനോഭാവം തന്നെയാണ് പെരുകുന്ന സ്ത്രീപീഡനങ്ങള്‍ക്കും വര്‍ധിച്ച അരക്ഷിതാവസ്ഥക്കും കളമൊരുക്കുന്നത്. മനുഷ്യ ലൈംഗികതയെ ശരിയായി അഭീമുഖീകരിക്കുന്നതില്‍ കേരളസമൂഹം പരാജയമാണ് എന്ന വാദത്തെ സാധൂകരിക്കുകയാണ് വ്യാപകമായി മാറുന്ന സദാചാര പൊലീസ് അക്രമങ്ങള്‍. ഇവര്‍ ചികിത്സകരല്ല, രോഗത്തിന്റെ ഉല്‍പാദകരാണ് എന്നതാണ് വസ്തുത. എണ്ണമറ്റ നവോഥാന പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച കേരളത്തിന്റെ മണ്ണില്‍ ഒരിക്കല്‍ നാം പറിച്ചെറിഞ്ഞ വിഷച്ചെടികളെ വീണ്ടും വേരുപിടിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് സദാചാര പൊലീസ്. സമൂഹത്തില്‍ ദൂരവ്യാപക ഫലങ്ങളുളവാക്കുന്ന ഈ പ്രതിലോമ മുന്നേറ്റത്തെ തടയിടേണ്ടത് പുരോഗമനശക്തികളുടെ ചരിത്രപരമായ കടമയാണ്. അത് ഭാവിക്കും വരാനിരിക്കുന്ന തലമുറകള്‍ക്കും വേണ്ടിയുള്ളതാണ്.

*
എ സുരേഷ് ദേശാഭിമാനി വാരിക 29 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അക്രമങ്ങളെയും കുറ്റകൃത്യങ്ങളെയും സമൂഹം തുറന്നെതിര്‍ക്കുന്നു. കൊലപാതകങ്ങള്‍ എന്തിന്റെ പേരിലായാലും അംഗീകരിക്കില്ലെന്ന് സമീപകാല സംഭവങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഉയര്‍ന്നു കേട്ടിട്ടുള്ളതാണ്. അതേസമയം സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് ദേശീയ ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെയും മറ്റും കണക്കുകള്‍ പറയുന്നത്. ക്രമസമാധാനപ്രശ്നമെന്ന നിലയിലല്ലാതെ കുറ്റകൃത്യങ്ങള്‍ പെരുകുന്നതിന്റെ സാമൂഹിക- രാഷ്ട്രീയ കാരണങ്ങളെക്കുറിച്ച് ഗൗരവമായ ആലോചനകള്‍ നടക്കാറില്ല. അതുകൊണ്ടുതന്നെയാണ് സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ സദാചാര പൊലീസ് അക്രമങ്ങളുടെ എണ്ണം പെരുകിയിട്ടും ഗൗരവമായ ചര്‍ച്ച ഇതുസംബന്ധിച്ച് ഉയര്‍ന്നുവരാത്തത്.