Sunday, September 30, 2012

"സുക്കോട്ടി പാര്‍ക്കി"ലെ സമരാരവം കൊച്ചിയിലും

വാള്‍സ്ട്രീറ്റിലെ സുക്കോട്ടി പാര്‍ക്കില്‍ കഴിഞ്ഞ സെപ്തംബറില്‍ ആരംഭിച്ച ആരവത്തിന് ശനിയാഴ്ച കൊച്ചിയും കാതോര്‍ത്തു. വാള്‍സ്ട്രീറ്റില്‍ ആരംഭിച്ച പ്രക്ഷോഭത്തിന് ഒരുവര്‍ഷം തികഞ്ഞതിന്റെ ഭാഗമായി വൈറ്റിലയില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ കൊച്ചിക്കും സമരാഗ്നി പകര്‍ന്നു. വാള്‍സ്ട്രീറ്റ് പ്രക്ഷോഭം ആരംഭിച്ച അമേരിക്കയിലെ സുക്കോട്ടി പാര്‍ക്കിനെ അനുസ്മരിപ്പിക്കുന്ന വേദിയായിരുന്നു വെറ്റില ജങ്ഷനില്‍ ഒരുക്കിയത്.

ഞങ്ങളാണ് 99 ശതമാനമെന്ന് മുതലാളിത്തത്തോട് ഉറക്കെ പ്രഖ്യാപിച്ച വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധി പേരാണ് രാവിലെമുതല്‍ ശനിയാഴ്ച ഒഴുകിയെത്തിയത്. കൂട്ടായ്മ ചിത്രകാരന്‍ കരുണാകരന്‍ ചിത്രംവരച്ച് ഉദ്ഘാടനംചെയ്തു. മുതലാളിത്ത കോര്‍പറേറ്റ് കടന്നുകയറ്റത്തിനെതിരെ ചിത്രകാരന്മാര്‍ ചിത്രങ്ങള്‍ വരച്ച് പ്രതിഷേധിച്ചു.

ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളെക്കുറിച്ച് നടന്ന സംവാദത്തില്‍ ചില്ലറവ്യാപാര മേഖലയിലെ കോര്‍പറേറ്റുകളുടെ കടന്നേറ്റത്തെക്കുറിച്ച് തിരുവനന്തപുരം ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ കെ വി സുധാകരനും "അസമത്വ വളര്‍ച്ച" എന്ന വിഷയത്തില്‍ പ്രൊഫ.രമാകാന്തനും "വിദ്യാഭ്യാസമേഖല നേരിടുന്ന പ്രശ്നങ്ങള്‍" പ്രൊഫ. വി കാര്‍ത്തികേയനും കലാസാംസ്കാരിക മേഖലയിലെ കടന്നുകയറ്റത്തെക്കുറിച്ച് ടി എം എബ്രഹാമും സംസാരിച്ചു.

കുത്തകകള്‍ സാമ്പത്തികരംഗം കീഴടക്കുന്ന അസന്തുലിതാവസ്ഥയ്ക്കെതിരെ ഒരുസംഘം യുവാക്കള്‍ വാള്‍സ്ട്രീറ്റില്‍ തുടങ്ങിയ പ്രക്ഷോഭം ലോകംമുഴുവന്‍ പടര്‍ന്നതിന്റെ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധപിടിച്ചുപറ്റി. ബാങ്കിങ്, ഇന്‍ഷുറന്‍സ്, ടെലികോം, സോഫ്റ്റ്വെയര്‍ തുടങ്ങിയ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കൂട്ടായ്മയില്‍ പങ്കുചേര്‍ന്നു. സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും കൂട്ടായ്മയ്ക്ക് ആശംസയേകാന്‍ എത്തി.

കൂട്ടായ്മയുടെ ഭാഗമായി നടന്ന ജനകീയ സദസ്സ് പ്രൊഫ. എം കെ സാനു ഉദ്ഘാടനം ചെയ്തു. ജനങ്ങളിലെ മനുഷ്യത്വം ഇപ്പോഴും നശിച്ചിട്ടില്ലെന്ന സന്ദേശമാണ് വാള്‍സ്ട്രീറ്റ്പോലെയുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ നല്‍കുന്നതെന്ന് എം കെ സാനു പറഞ്ഞു.

"ഞങ്ങള്‍ വിചാരിച്ചു ഇതൊന്നും ഞങ്ങളെ ബാധിക്കില്ല..."എന്നു തുടങ്ങുന്ന കവിതയുമായി കവി എസ് രമേശന്‍ സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഇറാഖിലും അഫ്ഗാനിസ്ഥാനിലും സ്വാര്‍ഥലാഭങ്ങള്‍ക്കായി അമേരിക്ക ചോരപ്പുഴയൊഴുക്കിയ കാര്യം അദ്ദേഹം കവിതയിലൂടെ വരച്ചുകാട്ടി.

ഇന്നത്തെ ബാങ്കിങ്മേഖലയെക്കുറിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി കെ വി ജോര്‍ജ് സംസാരിച്ചു. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ലോകത്തു നടന്ന വലിയ സംഭവവികാസമാണ് വാള്‍സ്ട്രീറ്റ് പ്രക്ഷോഭമെന്ന് കൂട്ടായ്മയില്‍ പങ്കെടുത്ത തോമസ് ഐസക് എംഎല്‍എ പറഞ്ഞു. കേരളത്തില്‍ മാത്രമാണ് ഈ ചരിത്രസംഭവത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂട്ടായ്മയുടെ ഭാഗമായി കവിതകള്‍, നാടന്‍പാട്ട്, ചാക്യാര്‍കൂത്ത് എന്നിവ വേദിയില്‍ അവതരിപ്പിച്ചു. ജനങ്ങള്‍ ഈ വിഷയത്തില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയ സംവാദവും നടന്നു.

മൈക്കല്‍ മൂര്‍ സംവിധാനംചെയ്ത "ക്യാപ്പിറ്റലിസം എ ലവ് സ്റ്റോറി" എന്ന പ്രശസ്ത സിനിമയോടെ 12 മണിക്കൂര്‍ നീണ്ട ജനകീയ കൂട്ടായ്മയ്ക്ക് തിരശ്ശീലവീണു.

ഓക്ക്പ്പൈ വാള്‍സ്ട്രീറ്റ് വാർഷികാഘോഷം ചിത്രങ്ങളിലൂടെ :


 














1 comment:

വര്‍ക്കേഴ്സ് ഫോറം said...

വാള്‍സ്ട്രീറ്റിലെ സുക്കോട്ടി പാര്‍ക്കില്‍ കഴിഞ്ഞ സെപ്തംബറില്‍ ആരംഭിച്ച ആരവത്തിന് ശനിയാഴ്ച കൊച്ചിയും കാതോര്‍ത്തു. വാള്‍സ്ട്രീറ്റില്‍ ആരംഭിച്ച പ്രക്ഷോഭത്തിന് ഒരുവര്‍ഷം തികഞ്ഞതിന്റെ ഭാഗമായി വൈറ്റിലയില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ കൊച്ചിക്കും സമരാഗ്നി പകര്‍ന്നു. വാള്‍സ്ട്രീറ്റ് പ്രക്ഷോഭം ആരംഭിച്ച അമേരിക്കയിലെ സുക്കോട്ടി പാര്‍ക്കിനെ അനുസ്മരിപ്പിക്കുന്ന വേദിയായിരുന്നു വെറ്റില ജങ്ഷനില്‍ ഒരുക്കിയത്.