Saturday, September 22, 2012

ലാസ്റ്റ് ബസ് പോയാല്‍ ബസ്സുണ്ടോ?

"എമര്‍ജിങ് കേരള" മാമാങ്കത്തിന്റെ ഒന്നാംദിവസം കഴിയുമ്പോഴാണ് ഈ കുറിപ്പെഴുതുന്നത്-നവലിബറല്‍ സാമ്പത്തിക വിദഗ്ധന്‍ മൊണ്ടേക് സിങ് അലുവാലിയയുടെയും നവലിബറല്‍ ആസൂത്രണ വിദഗ്ധന്‍ സാം പിത്രോഡയുടെയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അക്രീതദാസന്‍ മന്‍മോഹന്‍സിങ്ങിന്റെയും പ്രസംഗങ്ങള്‍ കേട്ടതിനുശേഷം. വലിയൊരു വികസനക്കുതിപ്പിനൊരുങ്ങുന്നു എന്ന് പെരുമ്പറ കൊട്ടിയറിയിക്കുന്ന മാമാങ്കത്തില്‍ കേരളത്തിന് നല്‍കാന്‍ അരയ്ക്കാലുറുപ്പികയുടെ വാഗ്ദാനംപോലും നമ്മുടെ പ്രധാനമന്ത്രിയുടെ കൈയിലുണ്ടായിരുന്നില്ല.

വിത്തു കുത്തി ഉണ്ണാനൊരുങ്ങുന്നവര്‍ക്ക് ഒരു പ്രശംസ മാത്രം നല്‍കി അദ്ദേഹം. കേരളം പ്രത്യേകിച്ച് കൃഷിയൊന്നും ചെയ്തില്ലെങ്കിലും വലിയ കുഴപ്പമൊന്നും വരാനില്ല, നിങ്ങള്‍ നിങ്ങളുടെ നീര്‍ത്തടങ്ങളും കൃഷിഭൂമികളും എല്ലാം നികത്തി വിറ്റോളൂ എന്ന് അലുവാലിയയുടെ ഉപദേശം. ഇത്രയ്ക്കങ്ങ് സമ്പന്ന പക്ഷപാതിത്വം വേണോ, കുറച്ചൊക്കെ ചെറുകിട കര്‍ഷകരെയും ഉല്‍പാദകരെയും ശ്രദ്ധിക്കേണ്ടേ എന്ന് സാം പിത്രോഡയ്ക്ക് സംശയം. മൊണ്ടെക്സിങ് അലുവാലിയ കോര്‍പറേറ്റ് ഫാമിങ്ങിന്റെയും അഗ്രി ബിസിനസ്സിന്റെയും ആളാണ് പണ്ടേത്തന്നെ. പഴയ തറ്റുടുപ്പും കരിയും നുകവും എരുതുകാളകളുമായി കര്‍ഷകന്‍ പാടത്തിറങ്ങിയിട്ട് വലിയ കാര്യമൊന്നും ഇനിയില്ലെന്ന് തീരുമാനിച്ച ആള്‍. ഉള്ള തുണ്ടു ഭൂമി വല്ല പണക്കാരനും വിറ്റ് കിട്ടിയ കാശുകൊണ്ട് ഉപജീവനം കഴിക്കാന്‍ ഉത്തരേന്ത്യയിലെ പാവപ്പെട്ട കൃഷിക്കാരന് ഉപദേശം നല്‍കിയ ആള്‍. കൃഷിയൊക്കെ ഭാവിയില്‍ കോര്‍പറേറ്റ് മുതലാളിമാര്‍ ചെയ്തുകൊള്ളും, ഭൂമിയൊക്കെ അവരെ ഏല്‍പ്പിച്ചാല്‍ മതി. അത്രയ്ക്കു പോകാന്‍ സാം പിത്രോഡ തയ്യാറായില്ല. ഒഡീഷയില്‍ ഒരു പാവം കുടുംബത്തില്‍ അഞ്ചാറു സഹോദരന്മാര്‍ക്കിടയില്‍ വളര്‍ന്ന തന്റെ ബാല്യത്തെ ഓര്‍ത്ത് അല്‍പം വികാരാധീനായി പിത്രോഡ പറഞ്ഞത് ഇപ്പോഴും അങ്ങനെയുള്ളവര്‍ അങ്ങിങ്ങ് കുറച്ചൊക്കെ കാണും അവരെക്കൂടി നമ്മള്‍ ഓര്‍ക്കണം എന്നാണ്. പിത്രോഡയുടെ വാക്കുകള്‍ പുത്തരിയില്‍ത്തന്നെ കല്ലുകടിച്ച അനുഭവം ഉണ്ടാക്കി. ""കുളം കുഴിക്കുമ്പോഴെന്തു കുറിയ കുറ്റി"" എന്ന് മറ്റുള്ളവര്‍ പിത്രോഡയോട് പിന്നീട് ചോദിക്കുകയും ചെയ്തു. അങ്ങനെ ഒന്നാം ദിവസം. തുടര്‍ന്നുള്ള കാഴ്ചകള്‍ കാണാതിരിക്കുന്നതേയുള്ളൂ.

"എമര്‍ജിങ് കേരള"യുടെ യഥാര്‍ഥ മലയാളം എന്താണ്? കേരളത്തിന്റെ കൊട്ടിപ്പുറപ്പാട് എന്നായിരിക്കുമോ? അതോ കേരളത്തിന്റെ കുതിപ്പ് എന്നോ? അറിഞ്ഞുകൂട. എല്ലാം സമ്പന്നര്‍ക്കുവേണ്ടിയും സായ്പന്മാര്‍ക്കുവേണ്ടിയും ഉള്ളതാകയാല്‍ പേരും ഇംഗ്ലീഷില്‍ത്തന്നെ മതിയാകും. പക്ഷേ പരിപാടികൊണ്ട് എന്താണുദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രിയടക്കമുള്ള ഭരണനേതാക്കള്‍ മുമ്പുതന്നെ ഇങ്ങനെ വ്യക്തമാക്കിയിരുന്നു. അതു പറഞ്ഞത് ഇംഗ്ലീഷില്‍തന്നെയായിരുന്നു. ഒരു പേജ് ""ഏണിങ് സൊസൈറ്റി""യില്‍നിന്ന് ഒരു ""എന്റര്‍പ്രണര്‍ സൊസൈറ്റി""യിലേക്കുള്ള കുതിപ്പായിരിക്കും "എമര്‍ജിങ് കേരള" എന്ന്. അതായത് നക്കാപ്പിച്ച തൊഴിലും നക്കാപ്പിച്ച കൃഷിയും പശുപരിപാലനവുമായി കഴിഞ്ഞവരൊക്കെ നിക്ഷേപ സംരംഭകരും തൊഴില്‍ദായകരുമാകാന്‍ പോകുന്നു എന്ന് മലയാളം. എന്തൊരു നടക്കാത്ത, സുന്ദരമായ സ്വപ്നം! അപ്പോള്‍ കേരളത്തിനാവശ്യമായ കൊച്ചു തൊഴിലുകളെടുക്കാന്‍ ആരു വരും? കൃഷി ചെയ്യേണ്ടതില്ല. ടിഫിന്‍കേരിയറില്‍ ചോറുകൊണ്ടുവന്നുതരാം എന്ന് മൊണ്ടേക്സിങ് അലുവാലിയ പറഞ്ഞുകഴിഞ്ഞു. രണ്ടാം സര്‍ദാര്‍ജി പറഞ്ഞാല്‍ പിന്നെ പേടിവേണ്ട. കൊച്ചു പണികളൊക്കെ എടുക്കാന്‍ ബിഹാറില്‍നിന്നും ഒഡീഷയില്‍നിന്നുമൊക്കെ ആളുകള്‍ വരും. "എന്റര്‍പ്രണര്‍"മാര്‍ ഉള്ള ഭൂമി ആവശ്യക്കാര്‍ക്ക് വിറ്റ് ചാരുകസേരയില്‍ എന്റര്‍പ്രണര്‍മാരായി കാലുംനീട്ടി കിടന്നാല്‍ മാത്രം മതി. ഇനി നിങ്ങള്‍ പഠിച്ച് ബിരുദം നേടിയ സാങ്കേതിക ശാസ്ത്ര വിദ്യാര്‍ഥിയാണോ, എന്നാല്‍ ഇരുപത്തഞ്ചു ശതമാനം നിങ്ങള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും അധികമായിത്തന്നെ ലഭിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നു. സാങ്കേതിക വികസന രംഗത്ത് ചെറുകിട നിക്ഷേപക സംരംഭകരുടെ പൂര്‍വാനുഭവങ്ങള്‍ ഓര്‍മയുള്ളവര്‍ക്കറിയാം വിജയം ഉല്‍പാദനത്തില്‍ മാത്രം തെളിയിച്ചാല്‍ പോര, വിപണിയിലും തെളിയിക്കണം എന്ന കാര്യം. അവിടെ എന്തുണ്ടാകും എന്നതിന്റെ കയ്പേറിയ പൂര്‍വാനുഭവങ്ങളും നമ്മുടെ മുമ്പിലുണ്ട്. എമര്‍ജിങ് കേരളയെക്കുറിച്ച് പറയാന്‍ തുടങ്ങിയതു മുതല്‍ക്ക് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും പറഞ്ഞുതുടങ്ങിയ ഒരു കാര്യമുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ 2003 ജനുവരിയില്‍ നടത്തിയ ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് (ജിം) പോലെയല്ല ഈ പദ്ധതി എന്ന്. പറയാന്‍ കാരണമുണ്ട,് അന്നും ആ പദ്ധതിയുടെ മുഖ്യ സൂത്രധാരന്മാര്‍ ഇവര്‍ രണ്ടുപേരും തന്നെയായിരുന്നു. ഇരുപത്തിആറായിരം കോടി രൂപ നിക്ഷേപം വരും എന്ന് പറകൊട്ടി പറഞ്ഞിട്ട് വന്നത് വെറും നൂറ്റിഇരുപത് കോടിയുടെ സോപ്പുചീപ്പ് പരിപാടികള്‍. ചുളുവില്‍ ഭൂമി കിട്ടും എന്നുകരുതി ഓടിയെത്തിയവര്‍, ജനകീയ പ്രതിരോധം കാരണം ഭൂമിവില്‍പന നടക്കാതെ വന്നപ്പോള്‍ മടിശ്ശീല തുറക്കാതെ മടങ്ങിപ്പോയി.

2003-2006 കാലയവളില്‍ കേരളത്തിലെ വ്യവസായ നിക്ഷേപം 700 കോടി രൂപ കണ്ട് കുറഞ്ഞു. ശരിക്കും മല എലിയെ പ്രസവിച്ച അനുഭവമായിരുന്നു ജിമ്മിന്റേത്. "എമര്‍ജിങ് കേരള" എന്നും പറഞ്ഞ് പുറപ്പെട്ടിരിക്കുന്നത് പഴയ ആസാമികള്‍ തന്നെയായതിനാല്‍ ഒരു ഏറ്റുപറച്ചില്‍ സ്വാഭാവികമായും ആവശ്യമുണ്ട്. ഇത് പഴയ ജിമ്മല്ല. കണ്ടില്ലേ ഞങ്ങള്‍ തുറന്നുവെച്ച വെബ്സൈറ്റ്. എല്ലാ ആക്രി സാധനങ്ങളും ഇവിടെ കൊണ്ടുവന്നിടാം, വളരെ സുതാര്യം, ആര്‍ക്കും കള്ളത്തരം ചെയ്യാന്‍ പറ്റില്ല, ഇരുപത്തിനാലു മണിക്കൂറും ക്യാമറക്കണ്ണുകള്‍ക്ക് മുന്നിലിരിക്കുന്ന ഞങ്ങളല്ലേ പറയുന്നത്?

നല്ലതു മാത്രമേ എടുക്കൂ, വെറും പ്രൊജക്ട് ചര്‍ച്ചകള്‍ മാത്രമേ നടക്കുന്നുള്ളൂ. ഒരിഞ്ച് സര്‍ക്കാര്‍ ഭൂമിയോ വനഭൂമിയോ വിറ്റുതുലയ്ക്കില്ല, പാട്ടക്കരാര്‍ മാത്രമേ ഉള്ളൂ, അതും മുപ്പതു വര്‍ഷത്തേക്കുമാത്രം, കുഴല്‍വിളിയുടെ പീ... പീ പീ (പബ്ലിക് പ്രൈവറ്റ് പാര്‍ടിസിപ്പേഷന്‍) എന്ന സുഖദമായ നാദം കേള്‍ക്കുന്നില്ലേ, ഇനി നാടെങ്ങും ഈ കുഴല്‍വിളി നാദം മാത്രം. നൂറുദിന കര്‍മപരിപാടിയില്‍നിന്ന് എമര്‍ജിങ് കേരളയിലേക്കുള്ള കുതിച്ചുചാട്ടത്തിന്റെ സമയംകൂടി ശ്രദ്ധിക്കണം. പത്രങ്ങളും ദൃശ്യമാധ്യമങ്ങളും സര്‍ക്കാര്‍ പ്രചാരണയന്ത്രങ്ങളും എല്ലാം ചേര്‍ന്ന് വിലക്കയറ്റത്താല്‍ പൊറുതിമുട്ടുന്ന കേരളത്തിലെ സാധാരണക്കാരന് നട്ടെല്ലില്‍ കുത്തിവെച്ചു നല്‍കിയ അരാഷ്ട്രീയ അനസ്തീസിയയുടെ സവിശേഷ പശ്ചാത്തലം, മമതാബാനര്‍ജിക്കെന്നപോലെ ഉമ്മന്‍ചാണ്ടിക്കും അമേരിക്കന്‍ സ്ഥാനപതി വച്ചുനീട്ടുന്ന കൈത്താങ്ങ്, പ്രകൃതിസമ്പത്തും മനുഷ്യാധ്വാനവും പോലുള്ള പ്രാകൃത മൂലധന രൂപങ്ങളില്‍ നവലിബറല്‍ മൂലധനം കൊളുത്തിയിട്ട കൊതിക്കണ്ണ് ഇതെല്ലാം നല്‍കുന്ന പിന്‍ബലത്തിലാണ് എമര്‍ജിങ് കേരളയുടെ വരവ്.

അനസ്തീസിയയുടെ ഹാങ്ഓവര്‍ മാറി വേദനയറിയാന്‍ തുടങ്ങിയവരോടാണ് ഇപ്പോള്‍ ഇടതുപക്ഷം സംസാരിച്ചുകൊണ്ടിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഓര്‍ക്കണം. ജനപക്ഷ വികസനത്തിന്റെ ബാലപാഠങ്ങള്‍ ഉള്‍ക്കൊണ്ട് സവിശേഷമായ ഒരു കേരള മോഡല്‍ വികസനയം സൃഷ്ടിച്ച സംസ്ഥാനമാണ് കേരളം എന്ന് ഓര്‍ക്കണം. ഇടതുപക്ഷം മുന്നോട്ടുവയ്ക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്ത ആ വികസനയത്തിന്റെ പരിമിതികളും പോരായ്മകളും തിരിച്ചറിഞ്ഞുകൊണ്ടാണ് രാഷ്ട്രീയ വ്യത്യാസങ്ങളെല്ലാംതന്നെ മാറ്റിവച്ച് ഒരു പുതിയ വികസനയം രൂപപ്പെടുത്താന്‍വേണ്ടി പഠനകോണ്‍ഗ്രസുകളും ജനകീയാസൂത്രണവും ഇടതുപക്ഷം മുന്നോട്ടുവച്ചത്. മാറിവന്ന ഓരോ യുഡിഎഫ് ഗവണ്‍മെന്റുകളും ആ ജനപക്ഷ വികസന നയങ്ങളുടെ കടയ്ക്കലാണ് കത്തിവച്ചത് എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇപ്പോള്‍ എമര്‍ജിങ് കേരളയില്‍ ചെയ്തുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല. ഇക്കാരണത്താലാണ്, അല്ലാതെ വികസന വിരുദ്ധരായതുകൊണ്ടല്ല ഇടതുപക്ഷം എമര്‍ജിങ് കേരളയെ എതിര്‍ക്കുന്നത്.

എമര്‍ജിങ് കേരളയുടെ ആദ്യദിനത്തില്‍ വികസനത്തിന്റെ പഴയ ലാസ്റ്റ് ബസ്സിന്റെ ഡ്രൈവര്‍ എ കെ ആന്റണി പറഞ്ഞു: കിണ്ണത്തിന്റെ വക്കത്തെ നെന്മണിപോലെയാണ് ഞങ്ങളുടെ ഇരിപ്പ്. അതുകൊണ്ട് സമവായ ചര്‍ച്ചകള്‍ ആവശ്യമായിവരും എന്ന്. എവിടെ സമവായ ചര്‍ച്ചകള്‍? എമര്‍ജിങ് കേരളയുടെ മൊത്തം പരിപ്രേക്ഷ്യം കേരളത്തിലെ ജനങ്ങള്‍ക്കുമുന്നില്‍ ചര്‍ച്ച ചെയ്യപ്പെട്ടോ? ഇനിയും ചര്‍ച്ച ചെയ്യപ്പെടുമോ? അഴിമതിയുടെയും ധനദുര്‍വിനിയോഗത്തിന്റെയും നാറുന്ന കഥകളാണ് ഓരോ സി ആന്‍ഡ് എ ജി റിപ്പോര്‍ട്ടിലൂടെയും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അത്തരം സ്വതന്ത്ര പരമാധികാര സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടുകളെ രാഷ്ട്രീയ പക്ഷപാതിത്വമായി ചിത്രീകരിക്കാനാണ് യുപിഎ ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ആ യുപിഎ സര്‍ക്കാരിന്റെ നേരവകാശികള്‍ നടത്തുന്ന വികസനമാമാങ്കത്തില്‍നിന്ന് അധികമൊന്നും ആരും പ്രതീക്ഷിക്കേണ്ടതില്ല. ഈ ജനവിരുദ്ധ വികസനയങ്ങളെ ഇടതുപക്ഷം എതിര്‍ക്കുന്നത് എന്തുകൊണ്ടാണ് എന്ന് എണ്ണമിട്ടുതന്നെ പറയാം.

1) കേരളത്തിന്റെ പ്രകൃതിസമ്പത്തും മനുഷ്യാധ്വാനവും വൈദേശിക - ദേശീയ മൂലധന നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് പണയം വയ്ക്കാനാണ് ശ്രമം എന്നതുകൊണ്ട്.

2) പി പി പി ഇടപാടുകളിലെ ജനവിരുദ്ധതയും നിക്ഷിപ്ത മൂലധന താല്‍പര്യങ്ങളും തിരിച്ചറിയുന്നതുകൊണ്ട്.

3) സാധാരണക്കാരന്റെ മിനിമം ജീവിത ഗുണനിലവാരവും പൊതുവിഭവങ്ങള്‍ക്കുമേല്‍ സാമൂഹ്യ നിയന്ത്രണവും ഉറപ്പുവരുത്താത്തതുകൊണ്ട്.

4) അടിസ്ഥാനപരമായി ഒരു ജനതയുടെ സാംസ്കാരിക ബോധത്തെത്തന്നെ വെല്ലുവിളിക്കുന്നതുകൊണ്ട്.

5) വികസനത്തെ സംബന്ധിച്ച ജനപക്ഷ സമീപനങ്ങളും സ്ഥായിയായ വികസനത്തിന്റെ കാഴ്ചപ്പാടുകളും ഇല്ലാത്തതുകൊണ്ട്.

6) വികസനയങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം ജനങ്ങളില്‍നിന്ന് എടുത്തുമാറ്റി

നവലിബറലിസത്തിന്റെ വക്താക്കള്‍ക്ക് പണയം വയ്ക്കുന്നതുകൊണ്ട്. ഇനിയും ഒരുപാട് കാര്യങ്ങള്‍ എടുത്തുപറയാനുണ്ടാകും. ഇപ്പോള്‍ നടത്തുന്ന കാര്യങ്ങളൊക്കെ മുന്‍ ഗവണ്‍മെന്റെടുത്ത തീരുമാനങ്ങളുടെ മേലെയാണെന്ന കള്ളപ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. മുന്‍ ഗവണ്‍മെന്റ് എടുത്ത തത്വാധിഷ്ഠിത നിലപാടുകളുടെ അകക്കാമ്പ് പറിച്ചെറിഞ്ഞ് പുറംകുപ്പായം എടുത്തണിയുന്ന തട്ടിപ്പ് എന്ന് ഇതിനെ വിശേഷിപ്പിക്കാം. പക്ഷേ പൊരുതി നില്‍ക്കുന്നവര്‍ കൂടുതല്‍ ജാഗരൂകരാകേണ്ടതുണ്ട്. 2003നെ അപേക്ഷിച്ച് കൂടുതല്‍ അനുമതികളുടെ സാംസ്കാരിക പശ്ചാത്തലം നിര്‍മിച്ചുകൊണ്ടാണ് എമര്‍ജിങ് കേരള അരങ്ങേറുന്നത്. സമൂഹത്തെ കൂടുതല്‍ അരാഷ്ട്രീയവല്‍കരിക്കാനും മധ്യവര്‍ഗവല്‍കരിക്കാനും നടത്തിയ ശ്രമങ്ങളുടെ പശ്ചാത്തലം എമര്‍ജിങ് കേരളയ്ക്കു പിറകിലുണ്ട്.

ചൂതാട്ട കാസിനോകളും മസാജിങ് പാര്‍ലറുകളും കാബറേ പാര്‍ലറുകളും വന്നാലെന്താണ് കുഴപ്പം എന്നു ചോദിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നിതാന്തമായ സാംസ്കാരിക ജാഗരൂകത ആവശ്യപ്പെടുന്ന ഈ ഇടത്തിന്റെ ബലത്തില്‍ കൂടിയാണ് എമര്‍ജിങ് കേരളയുടെ നില്‍പ്. എമര്‍ജിങ് കേരളയുടെ ലോഗോ നിങ്ങള്‍ ശ്രദ്ധിച്ചോ? ഒരു ചിത്രത്തിന് ദൃഷ്ടി പതിയുന്ന ഒരു മുകള്‍ഫ്രെയിമും പെട്ടെന്ന് ദൃഷ്ടി പതിയാത്ത ഒരു കീഴ്ഫ്രെയിമുമുണ്ടാകും. ഈ ലോഗോയുടെ മറച്ചുപിടിക്കപ്പെട്ട കീഴ്ഫ്രെയിം മനസ്സിലൊന്നു വരച്ചുനോക്കൂ. ചിറകടിച്ചു പറന്നുപോകുന്ന ആ മാരിവില്‍ പക്ഷിയെ നോക്കി കീഴെ ഭൂമിയില്‍ മേലോട്ടുനോക്കി നില്‍ക്കുന്ന എല്ലുംതോലുമായ കുറേ മനുഷ്യര്‍. കേരളത്തിന്റെ ഐശ്വര്യലക്ഷ്മിതന്നെയാണ് ആ പറന്നുപോകുന്നത്. പഴയ കഥയില്‍നിന്ന് വ്യത്യസ്തമായി വാരുന്ന ഓരോ പിടി അവിലും ഏതോ ദ്വാരകയെയാണ് സമ്പന്നമാക്കുന്നത്! എന്തൊരു അര്‍ഥസാന്ദ്രമായ ലോഗോ! കുലീനമായ ഭാഷയിലും കപടരൂപകങ്ങളിലും ഉമ്മന്‍ചാണ്ടിയെ വെല്ലാന്‍ ആരുണ്ട്! ഓരോ പ്രഹരവും ഓരോ തലോടലുകളാണെന്ന് എത്ര ചിരിച്ചും ഭംഗിയിലുമാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നത്! അദ്ദേഹം പറയുന്നു: ""ലാസ്റ്റ് ബസ് 2003ല്‍ പോയി. വികസനത്തിന്റെ അവസാനത്തെ വിമാനമാണിത്. വികസനവണ്ടികളുമായി ഇടക്കിടെ വരാന്‍ കോണ്‍ഗ്രസും ലീഗും എന്നും ഉണ്ടായിക്കൊള്ളണമെന്നില്ല"

*
ഡോ. കെ പി മോഹനന്‍ ദേശാഭിമാനി വാരിക 22 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

"എമര്‍ജിങ് കേരള" മാമാങ്കത്തിന്റെ ഒന്നാംദിവസം കഴിയുമ്പോഴാണ് ഈ കുറിപ്പെഴുതുന്നത്-നവലിബറല്‍ സാമ്പത്തിക വിദഗ്ധന്‍ മൊണ്ടേക് സിങ് അലുവാലിയയുടെയും നവലിബറല്‍ ആസൂത്രണ വിദഗ്ധന്‍ സാം പിത്രോഡയുടെയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അക്രീതദാസന്‍ മന്‍മോഹന്‍സിങ്ങിന്റെയും പ്രസംഗങ്ങള്‍ കേട്ടതിനുശേഷം. വലിയൊരു വികസനക്കുതിപ്പിനൊരുങ്ങുന്നു എന്ന് പെരുമ്പറ കൊട്ടിയറിയിക്കുന്ന മാമാങ്കത്തില്‍ കേരളത്തിന് നല്‍കാന്‍ അരയ്ക്കാലുറുപ്പികയുടെ വാഗ്ദാനംപോലും നമ്മുടെ പ്രധാനമന്ത്രിയുടെ കൈയിലുണ്ടായിരുന്നില്ല.