Monday, September 10, 2012

ക്ഷീരനായകന്‍ ഓര്‍മ്മയായി

ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പാലുല്‍പ്പാദക രാജ്യമാക്കിയ ധവളവിപ്ലവത്തിന്റെ പിതാവ് ഡോ. വര്‍ഗീസ് കുര്യന്‍ (90) അന്തരിച്ചു. രാജ്യം ഏറ്റവും വലിയ രണ്ടാമത്തെ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട് ഈ മലയാളിയെ. ഗുജറാത്തിലെ നദിയാദില്‍ മുല്‍ജിഭായ് പട്ടേല്‍ യൂറോളജിക്കല്‍ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 1.15നായിരുന്നു അന്ത്യം. നാലര പതിറ്റാണ്ടായി അദ്ദേഹത്തിന്റെ തട്ടകമായിരുന്ന ആനന്ദിലെ വസതിയില്‍ പുലര്‍ച്ചെ നാലോടെ എത്തിച്ച മൃതദേഹം വൈകിട്ട് നാലരയോടെ സംസ്കരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്ന കുര്യനെ രണ്ടാഴ്ച മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രി ആരോഗ്യനില തീര്‍ത്തും മോശമായി. മോളിയാണ് ഭാര്യ. നിര്‍മല മകള്‍.

ഇന്ത്യയിലെ ആദ്യത്തെ റെയില്‍വേമന്ത്രിയും നെഹ്റു മന്ത്രിസഭയില്‍ ധനമന്ത്രിയുമായ ജോണ്‍ മത്തായി കുര്യന്റെ അമ്മാവനാണ്. ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ സ്ഥാപക ചെയര്‍മാനായ വര്‍ഗീസ് കുര്യന്റെ നേതൃത്വത്തില്‍ നടത്തിയ "ഓപറേഷന്‍ ഫ്ളഡ്" ആണ് ഇന്ത്യയെ പാല്‍ ക്ഷാമത്തില്‍നിന്ന് ക്ഷീരസമൃദ്ധിയിലേക്ക് നയിച്ചത്. അദ്ദേഹം സ്ഥാപിച്ച സഹകരണ ക്ഷീരപ്രസ്ഥാനമായ "അമൂല്‍" രാജ്യത്തെ ക്ഷീര ഉല്‍പ്പന്നങ്ങളുടെ പര്യായമായി മാറി. കഴിഞ്ഞ നവംബര്‍ 26ന് കുര്യന്റെ 90 ജന്മദിനം ഗുജറാത്ത് സഹകരണ ക്ഷീരോല്‍പ്പാദക ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ വിപുലമായി ആഘോഷിച്ചിരുന്നു. 1965ല്‍ കുര്യന് പത്മശ്രീയും അടുത്ത വര്‍ഷം പത്മഭൂഷണും ലഭിച്ചു. 1999ലാണ് പത്മവിഭൂഷണ്‍ സമ്മാനിച്ചത്. മഗ്സാസെ പുരസ്കാരം, ലോക ഭക്ഷ്യപുരസ്കാരം, കൃഷിരത്ന അവാര്‍ഡ് തുടങ്ങിയ ഒട്ടേറെ ബഹുമതികള്‍ തേടിയെത്തി.

കോട്ടയം പുത്തന്‍പുരയ്ക്കല്‍ ഡോ. കുര്യന്റെ മകനായ വര്‍ഗീസ് കുര്യന്‍ 1921 നവംബര്‍ 26ന് കോഴിക്കോടാണ് ജനിച്ചത്. ചെന്നൈ ലയോള കോളേജില്‍നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം മദ്രാസ് സര്‍വകലാശാലയില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങിലും ബിരുദം നേടി. അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തരബിരുദം നേടി. ടാറ്റ അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. എന്നാല്‍, ഡയറി എന്‍ജിനിയറിങ്ങില്‍ വിദേശത്തുനിന്ന് പരിശീലനം നേടിയ അദ്ദേഹം ഗുജറാത്തിലെ കെയ്റ ജില്ലയിലെ ക്ഷീരകര്‍ഷകരുടെ പ്രശ്നങ്ങള്‍ നേരിടാനായി നിയോഗിക്കപ്പെട്ടു. ആനന്ദില്‍ ക്ഷീരകര്‍ഷകരുടെ സഹകരണസംഘങ്ങള്‍ക്ക് പുതിയ ഊര്‍ജം പകര്‍ന്ന കുര്യന്‍ ഗുജറാത്ത് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ രൂപംനല്‍കി. വിജയത്തിന്റെ ഈ ക്ഷീരപഥം രാജ്യമാകെ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ഥന കുര്യന്‍ ശിരസാവഹിച്ചു. 1965ല്‍ ദേശീയ ക്ഷീരവികസന ബോര്‍ഡ് രൂപീകരിച്ചതുമുതല്‍ തുടര്‍ച്ചയായ 33 വര്‍ഷം അതിന്റെ തലപ്പത്ത് വര്‍ഗീസ് കുര്യനായിരുന്നു.

പാല്‍ കുടിക്കാത്ത പാല്‍ക്കാരന്‍

ലോകത്തിന്റെ ക്ഷീരചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ട പേരാണ് മലയാളിയായ ഡോ. വര്‍ഗീസ് കുര്യന്റേത്. "ഇന്ത്യയുടെ പാല്‍ക്കാരന്‍" എന്ന അവിതര്‍ക്കിതപദവി അദ്ദേഹത്തിന് സ്വന്തം. പക്ഷേ, മറ്റുള്ളവരെ പാല്‍ കുടിപ്പിക്കാന്‍ സ്വജീവിതം ഉഴിഞ്ഞുവച്ച ഈ മലയാളി ഒരിക്കലും പാല്‍കുടിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഏറെ കൗതുകകരമായ ഈ സ്വഭാവത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പ്രതികരണം ഇത്രമാത്രമായിരുന്നു: "എനിക്ക് പാല്‍ ഇഷ്ടമല്ല. അതുകൊണ്ട് ഞാനത് കുടിക്കുന്നില്ല." രാജ്യത്തിന്റെ പല ഭാഗത്തും പാല്‍ക്ഷാമമുണ്ടായിരുന്ന കാലത്തുനിന്നാണ് ഇന്ത്യയെ പാല്‍ മിച്ച രാജ്യമാക്കി വര്‍ഗീസ് കുര്യന്‍ മാറ്റിയത്. "ഓപ്പറേഷന്‍ ഫ്ളഡ്" എന്ന് പേരിട്ടുവിളിച്ച ഈ ധവളവിപ്ലവത്തിന്റെ പിതാവായി കുര്യന്‍ ചരിത്രത്തില്‍ ഇടംനേടി.

കോഴിക്കോട്ട് ജനിക്കുകയും മദ്രാസില്‍ വിദ്യാഭ്യാസം നേടുകയുംചെയ്ത കുര്യന്‍ ജീവിതത്തില്‍ ഒരിക്കലും എത്തപ്പെടുമെന്ന് കരുതിയതല്ല ക്ഷീരമേഖല. ഉപരിപഠനത്തിനിടെ അവിചാരിതമായി കേള്‍ക്കാനിടയായ ഒരു ലണ്ടന്‍ "കമന്റാ"ണ് കുര്യന്റെ ജീവിതത്തെ "ക്ഷീരപഥ"ത്തിലേക്ക് നയിച്ചത്. മുംബൈയിലെ പാലിനേക്കാള്‍ നല്ലത് ലണ്ടനിലെ അഴുക്കുചാല്‍ വെള്ളമാണെന്നായിരുന്നു ആ പരാമര്‍ശം. ജീവിതത്തില്‍ വലിയൊരു മാറ്റമായിരുന്നു ഈ ചെറിയ വാചകം വരുത്തിയതെന്ന് കുര്യന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. ചെന്നൈ സര്‍വകലാശാലയിലെ ഗ്വിന്‍ഡി കോളേജില്‍നിന്ന് എന്‍ജിനിയറിങ് ബിരുദം നേടിയ കുര്യന്‍ തുടര്‍ന്ന് ജംഷ്ഡ്പുരിലെ ടാറ്റ ഉരുക്കുശാലയിലാണ് ജോലിയില്‍ പ്രവേശിച്ചത്. ഈ സമയത്ത് ഡെയറി എന്‍ജിനിയറിങ് പഠിക്കാന്‍ അദ്ദേഹത്തിന് കേന്ദ്രസര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് ലഭിച്ചു. ബംഗളൂരുവിലെ ഇംപീരിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹസ്ബന്‍ഡറി ആന്‍ഡ് ഡെയറിയിങ്ങില്‍ ട്രെയിനിങ്ങിനുശേഷം ഉപരിപഠനത്തിന് അമേരിക്കയിലേക്ക് പോയി. അവിടെ മിഷിഗണ്‍ സര്‍വകലാശാലയില്‍നിന്ന് 1948ല്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തരബിരുദം നേടിയ കുര്യന് ഡെയറി എന്‍ജിനിയറിങ്ങും ചെറിയൊരു വിഷയമായിരുന്നു.

അമേരിക്കയില്‍നിന്ന് മടങ്ങിയെത്തിയ കുര്യനെ കാത്തിരുന്നത് വഴിത്തിരിവായ ദൗത്യങ്ങളായിരുന്നു. ബോണ്ട് കാലാവധി തീരുന്നതുവരെ ഗുജറാത്തിലെ ആനന്ദിലുള്ള ഗവണ്‍മെന്റ് ക്രീമറിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് അദ്ദേഹത്തെ നിയോഗിച്ചത്. 1949 അവസാനത്തോടെ ഈ ദൗത്യം അവസാനിച്ചു. തുടര്‍ന്നാണ് കെയ്റയിലെ ജില്ലാ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനില്‍ ചേര്‍ന്നത്. അന്നത്തെ ഡെയറി ചെയര്‍മാനായിരുന്ന ത്രിഭുവന്‍ദാസ് പട്ടേലിന്റെ അഭ്യര്‍ഥന പ്രകാരമായിരുന്നു ഇത്. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ മുന്‍കൈയിലാണ് ഈ ക്ഷീരസംഘം രൂപീകരിച്ചത്. പാല്‍സംസ്കരണകേന്ദ്രം കൂടി തുടങ്ങാനുള്ള പട്ടേലിന്റെ നിര്‍ദേശഫലമായാണ് "അമുല്‍" രൂപംകൊണ്ടത്. അമുലിന്റെ സഹകരണമാതൃക വന്‍ വിജയമായി. ഗുജറാത്തിലാകമാനം ക്ഷീരസംഘങ്ങള്‍ രൂപംകൊണ്ടു. പല പേരുകളിലുണ്ടായിരുന്ന ഡെയറി യൂണിയനുകള്‍ മുഴുവന്‍ വൈകാതെ ഗുജറാത്ത് സഹകരണ മാര്‍ക്കറ്റിങ് ഫെഡറേഷനുകീഴില്‍ അണിചേര്‍ന്നു.

1946ല്‍ രണ്ട് ഗ്രാമീണ ക്ഷീരസംഘങ്ങള്‍ ചേര്‍ന്ന് രൂപംനല്‍കിയതായിരുന്നു ഗുജറാത്തിലെ ആദ്യ ക്ഷീര സഹകരണസംഘം. ഇപ്പോള്‍ അംഗങ്ങളായ ക്ഷീരസംഘങ്ങളുടെ എണ്ണം 16,100 ആയി. 32 ലക്ഷം ക്ഷീരകര്‍ഷകരാണ് ഈ സംഘങ്ങളില്‍ ദിവസവും പാല്‍ പകരുന്നത്. ആനന്ദിലെ കുര്യന്റെ ഔദ്യോഗികജീവിതം ഇന്ത്യന്‍ ക്ഷീരമേഖലയുടെ ചരിത്രം മാറ്റിക്കുറിക്കുന്നതായിരുന്നു. 1973 മുതല്‍ 2006 വരെ ഗുജറാത്ത് സഹകരണ മാര്‍ക്കറ്റിങ് ഫെഡറേഷന്റെയും 1979 മുതല്‍ 2006 വരെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മെന്റിന്റെയും തലപ്പത്ത് അദ്ദേഹമായിരുന്നു. അമുലിന്റെ വിജയവും സ്വാദും മനംകവര്‍ന്ന അന്നത്തെ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി ഈ മാതൃക രാജ്യത്താകമാനം വ്യാപിപ്പിക്കാന്‍ കുര്യനോട് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് ദേശീയ ക്ഷീരവികസന ബോര്‍ഡ് രൂപംകൊണ്ടത്. കുര്യന്‍ സ്ഥാപക ചെയര്‍മാനുമായി. ഇന്ത്യയില്‍ പാല്‍പ്പുഴ ഒഴുക്കിയ "ഓപ്പറേഷന്‍ ഫ്ളഡി"ന് തുടക്കമിട്ടത് 1970ലാണ്. 1960കളില്‍ ഇന്ത്യയുടെ ആകെ പാലുല്‍പ്പാദനം രണ്ട് കോടി മെട്രിക് ടണ്‍ ആയിരുന്നത് 2011ല്‍ 12.2 കോടി മെട്രിക് ടണ്‍ ആയി ഉയര്‍ന്നതിനുപിന്നില്‍ കുര്യന്റെ ചിന്തയും വിയര്‍പ്പുമുണ്ട്. ക്ഷീരകര്‍ഷകര്‍ക്ക് സ്വയം വികസിക്കാന്‍ അവസരങ്ങള്‍ ഒരുക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനതന്ത്രം. ലോകത്ത് ആദ്യമായി എരുമപ്പാലില്‍നിന്ന് പാല്‍പ്പൊടി ഉണ്ടാക്കിയത് ആരെന്ന ചോദ്യത്തിന്റെ ഉത്തരവും ഡോ. വര്‍ഗീസ് കുര്യന്‍ എന്നാണ്. അന്നുവരെ പശുവിന്‍പാലില്‍നിന്നാണ് ലോകത്തെല്ലായിടത്തും പാല്‍പ്പൊടി ഉണ്ടാക്കിയിരുന്നത്
(വിജേഷ് ചൂടല്‍)

പാല്‍പോലെ ഈ ഓര്‍മകള്‍

വര്‍ഗീസ് കുര്യനെക്കുറിച്ച് അബ്ദുള്‍ അസീസിനുള്ളത് അത്രമേല്‍ ശുഭ്രമായ ഓര്‍മകള്‍... ധവളവിപ്ലവം സൃഷ്ടിച്ച് രാജ്യത്തിന് അഭിമാനമായ വര്‍ഗീസ് കുര്യന്റെ വേര്‍പാടില്‍ വേദനിക്കുന്ന ഈ എഴുപത്തഞ്ചുകാരന് മഹാനായ ആ പ്രതിഭയെക്കുറിച്ച് ഏറെ പറയാനുണ്ട്. കോഴിക്കോട്ട് ജനിച്ച് മലയാളത്തിന്റെ അഭിമാനമായ ഡോ. കുര്യന് ജന്മനാട്ടിലുള്ള ഏക ബന്ധുവാകാം ഒരുപക്ഷെ ഫ്രാന്‍സിസ് റോഡില്‍ ടി ബി ക്ലിനിക്കിനടുത്ത് പുതിയ ഓതിയാരകത്ത് അബ്ദുള്‍ അസീസ്. ""ഏറ്റവുമൊടുവില്‍ പെരുന്നാളിന് ആശംസ നേരാന്‍ ഫോണില്‍ വിളിച്ചിരുന്നു. അന്ന് സ്വരത്തിലെ വിറയല്‍ ശ്രദ്ധിച്ചെങ്കിലും ഞായറാഴ്ച മരണവാര്‍ത്ത കേട്ടപ്പോള്‍ വല്ലാത്ത ഷോക്കായി""-അസീസ് പറയുന്നു.

കുര്യനും ഭാര്യ മോളിയും മകള്‍ നിര്‍മലയുമെല്ലാം ഒട്ടേറെ തവണ അസീസിന്റെ വീട്ടിലെത്തിയിട്ടുണ്ട്. കോഴിക്കോടിന്റെ മത്തിക്കറിയും കപ്പയും ചോദിച്ചു വാങ്ങുന്ന കുര്യന്റെ സ്നേഹ സൗഹൃദത്തെക്കുറിച്ച് അസീസിന്റെ ഭാര്യ ബീവിക്കും മകള്‍ ഫരീദാബാനുവിനുമെല്ലാം ഹൃദ്യമായ ഓര്‍മകളാണുള്ളത്. മില്‍മ മാനേജിങ് ഡയറക്ടറായി വിരമിച്ച പി കെ അബ്ദുള്‍ അസീസ് കുര്യനുമായുള്ള ബന്ധത്തെ വിശേഷിപ്പിക്കുന്നത് അടുത്ത കുടുംബ ബന്ധമെന്നാണ്. അരനൂറ്റാണ്ട് മുമ്പാണ് ഇവരുടെ പരിചയം ആരംഭിക്കുന്നത്. തികച്ചും ഔദ്യോഗികമായി തുടങ്ങിയ ബന്ധം ഉറ്റ സൗഹൃദമായി. പൊതുമരാമത്ത് വകുപ്പില്‍ എന്‍ജിനീയറായ അസീസ് ക്ഷീരവികസന വകുപ്പിന് തുടക്കമിടുന്നതിന്റെ ഭാഗമായി പരിശീലനത്തിനുപോയി. പഞ്ചാബില്‍ ഡെയ്റി എന്‍ജിനീയറിങ് പരിശീലന കോഴ്സിനിടയിലാണ് കുര്യനെ കാണുന്നത്. നാട്ടുകാരനായ ആളെന്ന പരിഗണനയും സ്നേഹവും പിന്നീട് വികസിച്ചു. ഏറ്റവുമൊടുവില്‍ 2008 ലാണ് അസീസിന്റെ ആതിഥേയനായി കുര്യന്‍ കുടുംബത്തോടൊപ്പം ഫ്രാന്‍സിസ് റോഡിലെ അസീസിന്റെ വീട്ടിലെത്തിയത്. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ഫോട്ടോകള്‍ കാണിച്ച് അസീസ് ഓര്‍മകളുടെ ആല്‍ബം തുറന്നു. ""നിശ്ചയദാര്‍ഢ്യവും സത്യസന്ധതയുമാണ് കുര്യന്റെ സവിശേഷത. മകള്‍ നിര്‍മലയ്ക്ക് ഡെയ്റി ബോര്‍ഡില്‍ ജോലി കിട്ടിയപ്പോള്‍ അവളെ പിരിച്ചുവിടാന്‍ നിര്‍ദേശിച്ചത് ആദര്‍ശ നിഷ്ഠയുടെ അണുവിട മാറാത്ത ആ ശൈലിയാണ്""-അസീസ് വിശദമാക്കുന്നു.

താന്‍ ചെയര്‍മാനായ നാഷണല്‍ ഡെയ്റി ഡെവലപ്മെന്റ് ബോര്‍ഡില്‍ മകള്‍ക്ക് ജോലി ലഭിച്ചതറിഞ്ഞ കുര്യന്‍ ഉടന്‍ ഉന്നതോദ്യോഗസ്ഥരോട് അവളെ പിരിച്ചുവിടാനാവശ്യപ്പെടുകയായിരുന്നു. കറപുരളാത്ത സംശുദ്ധ ശൈലിയാണ് ധവളവിപ്ലവ ശില്‍പ്പിയുടെ മാതൃകയും സമ്പത്തുമെന്ന് അസീസ് പറഞ്ഞു. ""അവസാനം കോഴിക്കോട്ട് വന്നപ്പോള്‍ മുമ്പ് താമസിച്ചിരുന്ന വെസ്റ്റ്ഹില്ലിലെ ക്വാര്‍ട്ടേഴ്സും പഠിച്ച സെന്റ് ജോസഫ്സ് സ്കൂളുമെല്ലാം കണ്ട് ജന്മദേശത്തിന്റെ മധുരചിത്രങ്ങള്‍ മനസില്‍ നിറച്ചാണ് കുര്യന്‍ മടങ്ങിയത്. കുര്യന്‍ ഇരുമ്പിന്റെ മേഖലയില്‍ നിന്നാണ് പാലിലേക്കു വന്നത്. ഞാന്‍ നേരെ തിരിച്ചും. ഇരുമ്പുപോലെ ദൃഢവും പാലുപോലെ വെണ്‍മയാര്‍ന്നതുമായ സൗഹൃദം. അതായിരുന്നു ഞങ്ങള്‍ക്കിടയില്‍""- കോഴിക്കോട് പി കെ സ്റ്റീല്‍സ് എക്സി. ഡയറക്ടറായ അസീസ് തങ്ങളുടെ ബന്ധത്തെ വിശേഷിപ്പിച്ചു. സിവില്‍ സര്‍ജനായിരുന്ന ഡോ. പുത്തന്‍പുരക്കല്‍ കുര്യന്റെ മകനായി കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ ജനിച്ച കുര്യന്‍ താമസിച്ച ക്വാര്‍ട്ടേഴ്സ് ഇന്നില്ല. നാലാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെയാണ് കോഴിക്കോട് വിട്ടത്.
(പി വി ജീജോ)

ഇന്ത്യയെ ക്ഷീരോല്‍പ്പാദന നായകനാക്കി: രാഷ്ട്രപതി

"ധവള വിപ്ലവ"ത്തിലൂടെ ഇന്ത്യയിലെ കാര്‍ഷിക, ഗ്രാമവികസന, ക്ഷീരോല്‍പ്പാദന മേഖലയ്ക്ക് ബൃഹത്തായ സംഭാവന നല്‍കിയ ആളാണ് ഡോ. വര്‍ഗീസ് കുര്യനെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു. പാല്‍ക്ഷാമം അനുഭവിച്ചിരുന്ന രാജ്യം എന്ന നിലയില്‍നിന്ന് ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമെന്ന പദവിയിലേക്ക് ഇന്ത്യയെ ഉയര്‍ത്തിയത് അദ്ദേഹമാണെന്നും രാഷ്ട്രപതി അനുസ്മരിച്ചു. ഇന്ത്യന്‍ സഹകരണ പ്രസ്ഥാനത്തിനും ക്ഷീരോല്‍പ്പാദന സംഘത്തിനും അളക്കാനാകാത്ത സംഭാവനയാണ് വര്‍ഗീസ് കുര്യന്‍ നല്‍കിയതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അനുസ്മരിച്ചു. കര്‍ഷകരുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഒരു മധ്യവര്‍ത്തിയായിരുന്നു കുര്യന്‍. അദ്ദേഹത്തിന്റെ അഭാവം രാജ്യത്തിന് നികത്താന്‍ കഴിയാത്ത വിടവാണെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ക്ഷീര വികസന പരിപാടിയായ "ഓപ്പറേഷന്‍ ഫ്ളഡ്" എന്ന പദ്ധതിയടെ ശില്‍പ്പിയാണ് വര്‍ഗീസ് കുര്യനെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി അനുസ്മരിച്ചു.

സഹകരണപ്രസ്ഥാനത്തിന് വിജയമാതൃക: പിണറായി

സഹകരണപ്രസ്ഥാനത്തിന്റെ മേന്മയ്ക്കും വിജയത്തിനും എന്നും മാതൃകയാണ് ഡോ. വര്‍ഗീസ് കുര്യന്‍ എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഗുജറാത്തില്‍ കുര്യനും 25 ലക്ഷം ക്ഷീരകര്‍ഷകരും ചേര്‍ന്ന് സൃഷ്ടിച്ച പാല്‍വിപ്ലവം ലോകശ്രദ്ധയാകര്‍ഷിച്ചു. പക്ഷേ, അതിലേക്ക് എത്തുന്നതിന് സഹിച്ച ത്യാഗവും അര്‍പ്പണബോധവും നിശ്ചയദാര്‍ഢ്യവും പ്രധാനമാണ്. അമൂല്‍ എന്ന പേരിനെ ഇന്ത്യക്കാരുടെ നാവിലെ സ്വാദാക്കി മാറ്റിയത് പാല്‍വിതരണത്തിലൂടെ മാത്രമല്ല, വിവിധ പാല്‍ ഉല്‍പ്പന്നങ്ങളിലൂടെ കൂടിയായിരുന്നു. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കര്‍ഷകര്‍ക്കും തൊഴിലാളിക്കും രക്ഷ നല്‍കാന്‍ സഹകരണപ്രസ്ഥാനത്തിന് കഴിയുമെന്ന് പ്രവര്‍ത്തനവിജയത്തിലൂടെ തെളിയിച്ച വര്‍ഗീസ് കുര്യന്‍ ചരിത്രത്തിലെ മറക്കാത്ത മലയാളികളില്‍ ഒരാളായി മാറി. കുര്യന്റെ വേര്‍പാടില്‍ അഗാധമായ ദു:ഖവും അനുശോചനവും പിണറായി അറിയിച്ചു.

നികത്താനാകാത്ത നഷ്ടം: വി എസ്

വര്‍ഗീസ് കുര്യന്റെ നിര്യാണം രാജ്യത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. രാജ്യത്ത് ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിന് തീവ്രയത്നം നടത്തുന്നതിലും ഗ്രാമീണ കര്‍ഷകരുടെ ജീവിത പുരോഗതിക്കുള്ള ശ്രമത്തിലും വര്‍ഗീസ് കുര്യന്‍ വഹിച്ച നിര്‍ണായക പങ്ക് എക്കാലവും ഓര്‍മിക്കും. ഇന്ത്യയുടെ പുരോഗതിയില്‍ മികവുറ്റ പങ്കുവഹിച്ച മഹാനായ കേരളീയനായിരുന്നു അമൂല്‍ സ്ഥാപകനായ വര്‍ഗീസ് കുര്യനെന്നും വി എസ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി അനുശോചിച്ചു

ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. വര്‍ഗീസ് കുര്യന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചിച്ചു. ഇന്ത്യയെ ഏറ്റവും വലിയ പാല്‍ ഉല്‍പ്പാദകരാജ്യമാക്കി മാറ്റുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീസ് കുര്യന്റെ നിര്യാണത്തില്‍ വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അനുശോചിച്ചു.

ആത്മസുഹൃത്ത്: ജ. കെ ടി തോമസ്

ഗുജറാത്തില്‍ അമുല്‍ ആസ്ഥാനം സന്ദര്‍ശിച്ച നാള്‍ മുതല്‍ വര്‍ഗീസ് കുര്യന്‍ തന്റെ ഉറ്റ സുഹൃത്തായിരുന്നെന്ന് ജസ്റ്റിസ് കെ ടി തോമസ് അനുശോചനക്കുറിപ്പില്‍ പറഞ്ഞു. ഡല്‍ഹിയില്‍ വരുമ്പോഴെല്ലാം അദ്ദേഹം കാണാന്‍ വരുമായിരുന്നു. പ്രവര്‍ത്തിച്ച മേഖലയില്‍ ഇത്രയേറെ നേട്ടം കൊയ്ത മലയാളി വേറെയുണ്ടെന്ന് തോന്നുന്നില്ല. അമുലില്‍ തന്റെ പിന്‍ഗാമിയായി ഐഎഎസുകാരെയോ രാഷ്ട്രീയക്കാരെയോ നിയമിക്കാതെ, അമുലിലെ പ്രഗത്ഭരില്‍ ഒരാളെയാക്കണം എന്നാണ് കുര്യന്‍ പ്രധാനമന്ത്രിയോട് പറഞ്ഞത്. തൊഴിലാളികളെ മാനുഷിക പരിഗണനയോടെ വീക്ഷിച്ച അദ്ദേഹം ഒരിക്കല്‍ ഓഫീസില്‍ വരുമ്പോള്‍ ആരും കാണാതെ പാത്രത്തില്‍നിന്ന് പാല്‍ കുടിക്കുന്ന വാച്ച്മാനെയാണ് കണ്ടത്. അയാളെ ശിക്ഷിക്കുന്നതിന് പകരം എല്ലാ ജീവനക്കാര്‍ക്കും ഓരോ ഗ്ലാസ് പാല്‍ കുടിക്കാന്‍നല്‍കാന്‍ ഉത്തരവിടുകയാണ് കുര്യന്‍ ചെയ്തത്. മഹാനായ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ആത്മാര്‍ഥമായി അനുശോചിക്കുന്നുവെന്ന് കെ ടി തോമസ് പറഞ്ഞു.

*
കടപ്പാട്: ദേശാഭിമാനി 10 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ലോകത്തിന്റെ ക്ഷീരചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ട പേരാണ് മലയാളിയായ ഡോ. വര്‍ഗീസ് കുര്യന്റേത്. "ഇന്ത്യയുടെ പാല്‍ക്കാരന്‍" എന്ന അവിതര്‍ക്കിതപദവി അദ്ദേഹത്തിന് സ്വന്തം. പക്ഷേ, മറ്റുള്ളവരെ പാല്‍ കുടിപ്പിക്കാന്‍ സ്വജീവിതം ഉഴിഞ്ഞുവച്ച ഈ മലയാളി ഒരിക്കലും പാല്‍കുടിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഏറെ കൗതുകകരമായ ഈ സ്വഭാവത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പ്രതികരണം ഇത്രമാത്രമായിരുന്നു: "എനിക്ക് പാല്‍ ഇഷ്ടമല്ല. അതുകൊണ്ട് ഞാനത് കുടിക്കുന്നില്ല." രാജ്യത്തിന്റെ പല ഭാഗത്തും പാല്‍ക്ഷാമമുണ്ടായിരുന്ന കാലത്തുനിന്നാണ് ഇന്ത്യയെ പാല്‍ മിച്ച രാജ്യമാക്കി വര്‍ഗീസ് കുര്യന്‍ മാറ്റിയത്. "ഓപ്പറേഷന്‍ ഫ്ളഡ്" എന്ന് പേരിട്ടുവിളിച്ച ഈ ധവളവിപ്ലവത്തിന്റെ പിതാവായി കുര്യന്‍ ചരിത്രത്തില്‍ ഇടംനേടി.