Wednesday, September 26, 2012

അവകാശ പോരാട്ടങ്ങളുടെ കരുത്തുമായി

അടിമസമാനമായ ജീവിതം നയിച്ച കര്‍ഷകത്തൊഴിലാളികളെ മനുഷ്യരാക്കി മാറ്റാന്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ നടത്തിയ സമരങ്ങള്‍ എണ്ണിത്തീര്‍ക്കാവുന്നതല്ല. ജന്മിത്വത്തിന്റെ കരാളനീതിക്കെതിരെ സംഘടന നടത്തിയ സമരങ്ങള്‍ക്കും ത്യാഗങ്ങള്‍ക്കും കൈയും കണക്കുമില്ല. 1970 കളില്‍ കര്‍ഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ഭൂമിക്കുവേണ്ടിയുള്ള സമരം കേരളത്തിന്റെ സമരചരിത്രത്തില്‍ തങ്കലിപികളില്‍ കുറിക്കപ്പെട്ടതാണ്. ആദ്യകാലത്ത് കര്‍ഷകത്തൊഴിലാളികളുടെ ജോലിയും കൂലിയും മാത്രമായിരുന്നു സംഘടന ഏറ്റെടുത്ത വിഷയം. പിന്നീട് അവരുടെ സാമൂഹ്യ- സാംസ്കാരിക പ്രശ്നങ്ങള്‍ ഏറ്റെടുത്തു. ഇന്ന് കര്‍ഷകത്തൊഴിലാളികളുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇടപെടുകയും പ്രശ്നപരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയുംചെയ്യുന്ന വലിയൊരു പ്രസ്ഥാനമായി മാറാന്‍ യൂണിയന് കഴിഞ്ഞിട്ടുണ്ട്.

കര്‍ഷകത്തൊഴിലാളികള്‍, തെങ്ങുകയറ്റത്തൊഴിലാളികള്‍, കോളനി നിവാസികള്‍, പുറമ്പോക്ക് നിവാസികള്‍ തുടങ്ങി അവശത അനുഭവിക്കുന്നവരുടെ ആവശ്യങ്ങളോടൊപ്പം ജനങ്ങളെയാകെ ബാധിക്കുന്ന വിലക്കയറ്റം, റേഷന്‍വിതരണം, കുടിവെള്ളം, വൈദ്യുതി ചാര്‍ജ് വര്‍ധന തുടങ്ങി എല്ലാ പ്രശ്നങ്ങളിലും അപ്പപ്പോള്‍ പ്രതികരിക്കാനും ഇടപെടാനും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംഘടനയായി കെഎസ്കെടിയു വളര്‍ന്നു. കര്‍ഷകത്തൊഴിലാളികളുടെ പൊതുവായ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് സമരം സംഘടിപ്പിക്കുമ്പോള്‍തന്നെ സ്ത്രീത്തൊഴിലാളികളുടെ സവിശേഷപ്രശ്നങ്ങള്‍ ഏറ്റെടുത്ത് നിരവധി പ്രക്ഷോഭങ്ങളും നടത്തി. കേരളത്തിലെ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും സ്ത്രീകളായ കര്‍ഷകത്തൊഴിലാളികളുടെ നേതൃത്വത്തില്‍ അരലക്ഷത്തോളം പേര്‍ പങ്കെടുത്ത പ്രക്ഷോഭങ്ങള്‍ നടന്നു. ലോക വനിതാ ദിനത്തില്‍ സംഘടിപ്പിച്ച പരിപാടിയും ശ്രദ്ധേയമായിരുന്നു. ഈ മേഖലയില്‍ സ്വത്വരാഷ്ട്രീയത്തെ വികസിപ്പിക്കാനുള്ള പിന്തിരിപ്പന്‍ ശക്തികളുടെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഏറെ സാധ്യമായിട്ടുണ്ട്. 2010ല്‍ മലപ്പുറം മഞ്ചേരിയില്‍ 19-ാം സംസ്ഥാന സമ്മേളനം ചേരുമ്പോള്‍ ഉണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യമല്ല ഇന്ന് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. കര്‍ഷകത്തൊഴിലാളികളുടെ പ്രശ്നങ്ങളെ അനുഭാവപൂര്‍വം സമീപിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സര്‍ക്കാരായിരുന്നു അന്ന് അധികാരത്തില്‍. കര്‍ഷകത്തൊഴിലാളികളുടെ പെന്‍ഷന്‍ കാലോചിതമായി പരിഷ്കരിക്കുന്നതിനോ അവ കൃത്യമായി വിതരണംചെയ്യുന്നതിനോ തയ്യാറാവാതിരുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നയസമീപനങ്ങളെ തിരുത്തിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോയത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 27 മാസത്തെ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ കുടിശ്ശികയായിരുന്നു. ക്ഷേമനിധി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ തികഞ്ഞ അലംഭാവമാണ് കാണിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ കര്‍ഷകത്തൊഴിലാളികളുടെ പെന്‍ഷന്‍, കുടിശ്ശിക തീര്‍ത്ത് വിതരണംചെയ്യുന്നതിന് തയ്യാറായി. മാത്രമല്ല, പെന്‍ഷന്‍ ഘട്ടംഘട്ടമായി വര്‍ധിപ്പിച്ച് 400 രൂപയാക്കി. യുഡിഎഫിന്റെ കാലത്ത് ഉണ്ടായിരുന്ന കുടിശ്ശിക തീര്‍ക്കുന്നതിനോടൊപ്പം ചരിത്രത്തില്‍ ആദ്യമായി മുന്‍കൂര്‍ പെന്‍ഷന്‍ നല്‍കുന്നതിന് നടപടി സ്വീകരിച്ചു. അതിന്റെ ഭാഗമായി ഓണത്തിന് ഒരു മാസത്തെ പെന്‍ഷന്‍ അഡ്വാന്‍സായി നല്‍കി. കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയിലെ അതിവര്‍ഷാനുകൂല്യം കുടിശ്ശിക തീര്‍ക്കാനായി 114.9 കോടി രൂപ നല്‍കുന്നതിനും എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായി. വാര്‍ധക്യത്തിന്റെ ആകുലതകളുമായി കഴിഞ്ഞ കര്‍ഷകത്തൊഴിലാളികള്‍ക്ക് വലിയ ആശ്വാസവും സഹായവുമായിരുന്നു ഈ നടപടി. മാത്രമല്ല രണ്ടുരൂപയ്ക്ക് അരി, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്, നിര്‍ധനരായ പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള സൗജന്യ വൈദ്യുതി കണക്ഷന്‍, അര്‍ഹതപ്പെട്ടവരെയെല്ലാം ഉള്‍പ്പെടുത്തുന്ന തരത്തില്‍ ബിപിഎല്‍ ലിസ്റ്റിന് രൂപം നല്‍കല്‍ എന്നീ നടപടികള്‍ക്കും സര്‍ക്കാര്‍ തയ്യാറായി.

കര്‍ഷകത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നേട്ടം ഉണ്ടാകുന്ന തരത്തില്‍ ജനിച്ചുവീഴുന്ന എല്ലാ കുട്ടികള്‍ക്കും പതിനായിരം രൂപയുടെ നിക്ഷേപം നല്‍കുന്ന പദ്ധതിയും ആവിഷ്കരിച്ചു. നെല്‍വയല്‍ സംരക്ഷിക്കുന്നതിന് ക്രിയാത്മകമായ നിയമം ഉണ്ടാകണം എന്ന ആവശ്യം കര്‍ഷകത്തൊഴിലാളി യൂണിയന്‍ ഏറെക്കാലമായി ഉയര്‍ത്തിയ ഒന്നായിരുന്നു. ഈ കാഴ്ചപ്പാടിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട് നെല്‍വയല്‍ സംരക്ഷണനിയമം നടപ്പാക്കുന്നതിനും സര്‍ക്കാര്‍ തയ്യാറായി. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ആയിരം രൂപയായി വര്‍ധിപ്പിക്കുമെന്ന വാഗ്ദാനം പ്രകടനപത്രികയില്‍ എല്‍ഡിഎഫ് മുന്നോട്ടുവച്ചു. ദൗര്‍ഭാഗ്യവശാല്‍ ജാതി- മത ശക്തികളുടെ പിന്തുണയോടെ ജനോപകാരപ്രദമായി മുന്നോട്ടുപോയ ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നിറക്കാന്‍ വലതുപക്ഷ ശക്തികള്‍ക്ക് സാധ്യമായി. ഇതിന്റെ ദുരിതങ്ങള്‍ കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പാവപ്പെട്ട ജനവിഭാഗങ്ങള്‍ ഇന്ന് ഏറ്റുവാങ്ങുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിരുന്നതില്‍നിന്ന് കടകവിരുദ്ധമായ നടപടികളാണ് ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കര്‍ഷകത്തൊഴിലാളികള്‍ക്ക് ഉണ്ടായിട്ടുള്ളത്. 2011 ലെ ഓണത്തിന് കുടിശ്ശിക പെന്‍ഷന്‍ വിതരണത്തിന് ബന്ധപ്പെട്ട മന്ത്രിമാരെ കാലേകൂട്ടി കണ്ട് നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ല.

കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന ജനവിഭാഗത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വലിയ പ്രക്ഷോഭം യൂണിയന്റെ നേതൃത്വത്തില്‍ നടന്നു. ഒന്നേകാല്‍ ലക്ഷത്തിലധികം കര്‍ഷകത്തൊഴിലാളികള്‍ വില്ലേജ് ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയ ശേഷമാണ് ഒരു ഗഡു പെന്‍ഷന്‍ വിതരണത്തിന് ഉത്തരവിറങ്ങിയത്. ഈ ഓണക്കാലത്തും ഇതേ സ്ഥിതിയുണ്ടായി. ഓണത്തിനുശേഷമാണ് പെന്‍ഷന്‍തുക അനുവദിച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ക്ഷേമനിധിക്കുവേണ്ടി ഒരു രൂപപോലും നല്‍കുന്നതിന് തയ്യാറായില്ല എന്നുപറയുമ്പോള്‍ സര്‍ക്കാരിന്റെ വര്‍ഗപരമായ നിലപാടാണ് വ്യക്തമാകുന്നത്. ജനിച്ചുവീഴുന്ന കുട്ടികള്‍ക്ക് പതിനായിരം രൂപ ലഭിക്കുന്ന പദ്ധതിയും ഉപേക്ഷിച്ചു. രാജ്യത്തിനാകമാനം മാതൃകയായ നെല്‍വയല്‍ സംരക്ഷണനിയമം അട്ടിമറിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും യുഡിഎഫ് നടത്തി. നേരത്തെ നികത്തിയ നെല്‍വയലുകള്‍ക്കെല്ലാം നിയമസംരക്ഷണം നല്‍കുന്ന നടപടിയാണ് അവര്‍ സ്വീകരിച്ചത്. അതോടൊപ്പം ഭൂപരിഷ്കരണത്തിന്റെ അന്തഃസത്തയെ തകര്‍ക്കുംവിധം തോട്ടംമേഖലയിലെ അഞ്ച് ശതമാനം ഭൂമി ടൂറിസം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് നല്‍കി റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ കാഴ്ചപ്പാടിന്റെ ഭാഗമായാണ് നെല്‍വയലുകള്‍ ഭൂമാഫിയക്ക് നല്‍കുന്നവിധം എമര്‍ജിങ് കേരളയില്‍ ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഉള്‍പ്പെടുത്തിയത്.

സംസ്ഥാനത്തെ നെല്‍വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിച്ചുമാത്രമേ കര്‍ഷകത്തൊഴിലാളികള്‍ക്ക് നിലനില്‍പ്പുള്ളു. മാത്രമല്ല, നാടിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് ഇത് അത്യാവശ്യവുമാണ.് നെല്‍കൃഷി സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ സജീവമാകുന്ന ഘട്ടത്തിലാണ് നെല്‍കൃഷി കേരളത്തിനാവശ്യമില്ലെന്ന് ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയ പ്രസ്താവിച്ചത്. ഇത് കേരളത്തിന്റെ ഭക്ഷ്യസുരക്ഷയെ തകര്‍ക്കുന്നതും റിയല്‍ എസ്റ്റേറ്റുകാരുടെ താല്‍പ്പര്യംസംരക്ഷിക്കുന്ന വിധത്തില്‍ ഉള്ളതുമാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം കര്‍ഷകത്തൊഴിലാളി യൂണിയന്‍ ആരംഭിച്ചിരിക്കുകയാണ്.

നെല്‍വയലുകള്‍ നികത്തിയ ഭൂമിയിലേക്ക് കര്‍ഷകത്തൊഴിലാളികള്‍ പ്രവേശിച്ച് കൊടിനാട്ടുകയും നികത്തിയ വയലുകള്‍ കൃഷിയോഗ്യമാക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്യുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് സെപ്തംബര്‍ 21ന് തുടക്കം കുറിച്ചു. ഈ പ്രക്ഷോഭത്തിന്റെ നാളുകളിലാണ് കര്‍ഷകത്തൊഴിലാളി യൂണിയന്റെ 20-ാം സംസ്ഥാന സമ്മേളനം 26, 27, 28 തീയതികളില്‍ അടൂരില്‍ ചേരുന്നത്. കഴിഞ്ഞ സമ്മേളനം നടക്കുമ്പോള്‍ സംഘടനയുടെ അംഗസംഖ്യ 21,34,639 ആയിരുന്നത് ഇപ്പോള്‍ 21,78,950 ആയി വര്‍ധിച്ചു. 44,311 അംഗങ്ങളുടെ വര്‍ധന. 199 ഏരിയാകമ്മിറ്റികളും 1790 വില്ലേജ് കമ്മിറ്റികളും 18796 യൂണിറ്റുകളും നിലവിലുണ്ട്. ആഗോളവല്‍ക്കരണനയങ്ങള്‍ അടിസ്ഥാനജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ പരിഗണിക്കാന്‍പോലും തയ്യാറാവാത്ത കാലഘട്ടത്തില്‍ അത്തരം ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പോരാടിയതിന്റെ ഭാഗമായാണ് ഈ നേട്ടം.

കേരളത്തിലെ കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാനജനവിഭാഗത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പോരാട്ടങ്ങള്‍ ഉയര്‍ന്നുവരുന്ന സമ്മേളനമായിരിക്കും ഈ സംസ്ഥാനസമ്മേളനം. അതോടൊപ്പം കേരളത്തെ ആകെ ബാധിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ പോരാട്ടങ്ങളെക്കുറിച്ചും സമ്മേളനം തീരുമാനമെടുക്കും. ഈ സമ്മേളനം വിജയിപ്പിക്കണമെന്ന് നാടിനെ സ്നേഹിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളോടും അഭ്യര്‍ഥിക്കുന്നു.

*
എം വി ഗോവിന്ദന്‍ ദേശാഭിമാനി 26 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അടിമസമാനമായ ജീവിതം നയിച്ച കര്‍ഷകത്തൊഴിലാളികളെ മനുഷ്യരാക്കി മാറ്റാന്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ നടത്തിയ സമരങ്ങള്‍ എണ്ണിത്തീര്‍ക്കാവുന്നതല്ല. ജന്മിത്വത്തിന്റെ കരാളനീതിക്കെതിരെ സംഘടന നടത്തിയ സമരങ്ങള്‍ക്കും ത്യാഗങ്ങള്‍ക്കും കൈയും കണക്കുമില്ല. 1970 കളില്‍ കര്‍ഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ഭൂമിക്കുവേണ്ടിയുള്ള സമരം കേരളത്തിന്റെ സമരചരിത്രത്തില്‍ തങ്കലിപികളില്‍ കുറിക്കപ്പെട്ടതാണ്. ആദ്യകാലത്ത് കര്‍ഷകത്തൊഴിലാളികളുടെ ജോലിയും കൂലിയും മാത്രമായിരുന്നു സംഘടന ഏറ്റെടുത്ത വിഷയം. പിന്നീട് അവരുടെ സാമൂഹ്യ- സാംസ്കാരിക പ്രശ്നങ്ങള്‍ ഏറ്റെടുത്തു. ഇന്ന് കര്‍ഷകത്തൊഴിലാളികളുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇടപെടുകയും പ്രശ്നപരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയുംചെയ്യുന്ന വലിയൊരു പ്രസ്ഥാനമായി മാറാന്‍ യൂണിയന് കഴിഞ്ഞിട്ടുണ്ട്.