Thursday, September 20, 2012

തകരുന്ന തൊഴിലാളി ക്ഷേമം

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തൊഴില്‍മേഖലയില്‍ ആറ് പുതിയ നിയമങ്ങളും പത്ത് നിയമഭേദഗതികളും പാസാക്കുകയുണ്ടായി. തൊഴിലാളിക്ഷേമനിയമങ്ങള്‍ ഒന്നെങ്കിലും പാസാക്കാത്ത ഒരു നിയമസഭാസമ്മേളനവും അന്നു നടന്നിട്ടില്ല. 2002ല്‍ യുഡിഎഫ് സര്‍ക്കാര്‍ പാസാക്കിയ ലോഡിങ് ആന്‍ഡ് അണ്‍ലോഡിങ് മേഖലയിലെ കരിനിയമം പിന്‍വലിച്ച് ഹെഡ്ലോഡ് തൊഴിലാളിനിയമം കാലാനുസൃതമായി പരിഷ്കരിക്കുന്ന പുതിയ നിയമം എല്‍ഡിഎഫ് സര്‍ക്കാരാണ് പാസാക്കിയത്. രാജ്യത്തിനുതന്നെ മാതൃകയെന്നോണം 2008ല്‍ പ്രവാസി കേരളീയരുടെ ക്ഷേമനിധി നിയമവും പാസാക്കി.

നിയമസഭയില്‍ അവതരിപ്പിക്കുന്നതിനുമുമ്പും നിയമസഭ പാസാക്കിയതിനുശേഷവും കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരവും അവസാനം രാഷ്ട്രപതിയുടെ അംഗീകാരവും നേടിയ രണ്ട് നിയമങ്ങളാണ് കേരള ട്രേഡ്യൂണിയന്‍ അംഗീകരണനിയമവും കശുവണ്ടി ഫാക്ടറികള്‍ ഏറ്റെടുക്കല്‍ ഭേദഗതി നിയമവും. തൊഴിലാളി ക്ഷേമപദ്ധതികള്‍ ബാധകമാക്കാത്ത മിക്കവാറും എല്ലാ മേഖലയിലും പുതിയ നിയമങ്ങള്‍ പാസാക്കുകയും അതിനെല്ലാം ചട്ടങ്ങള്‍ തയ്യാറാക്കി അംഗീകാരം ലഭ്യമാക്കുകയും ചെയ്തു. ക്ഷേമനിധി നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കുന്നതിനുള്ളതായിരുന്നു നിയമഭേദഗതികളെല്ലാം. പരിഷ്കരിച്ച നിയമങ്ങള്‍ക്ക് പര്യാപ്തമായവിധം ചട്ടങ്ങളും ഭേദഗതിചെയ്തു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ പല തൊഴിലാളിക്ഷേമപദ്ധതികളും മരവിപ്പിക്കുകയോ നാമമാത്രമാക്കുകയോ ചെയ്തിരിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. യുഡിഎഫ് അധികാരത്തില്‍വന്ന് പല നിയമസഭാസമ്മേളനങ്ങള്‍ കഴിഞ്ഞിട്ടും നിയമങ്ങള്‍ പാസാക്കിയെടുക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. പെന്‍ഷനടക്കം എല്ലാ ക്ഷേമപദ്ധതികളും പുനര്‍നിര്‍ണയിക്കണം. ക്ഷേമപെന്‍ഷന്‍ ആയിരം രൂപയായി ഉയര്‍ത്താനും ക്ഷേമപദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാനും വലിയ പ്രക്ഷോഭം സംഘടിപ്പിക്കേണ്ടതുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തൊഴില്‍വകുപ്പ് കൊണ്ടുവന്ന നിയമങ്ങള്‍ക്ക് പുറമെ മത്സ്യത്തൊഴിലാളികള്‍ക്കുള്ള കടാശ്വാസനിയമം ഫിഷറീസ് മന്ത്രി എസ് ശര്‍മയും, ദീര്‍ഘകാലമായി അടച്ചിട്ടിരിക്കുന്ന മൂന്ന് വന്‍കിട വ്യവസായസ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന നിയമം വ്യവസായമന്ത്രി എളമരം കരീമും നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയെടുത്തത് ശ്രദ്ധേയമായ നേട്ടമാണ്. ലോട്ടറി ഏജന്റുമാരുടെ ക്ഷേമത്തെ മുന്‍നിര്‍ത്തി ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ പാസാക്കിയ നിയമം മറ്റൊരു മാതൃകയായിരുന്നു. കേരളത്തിലെ വിവിധ മേഖലകളിലുള്ള തൊഴിലാളികള്‍ക്ക് മിനിമം വേജസ് ഏര്‍പ്പെടുത്താനും അര്‍ഹതപ്പെട്ട എല്ലാ വിഭാഗത്തിനെയും മിനിമം വേജസ് നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനുമുള്ള നടപടികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു. 83 വിഭാഗങ്ങളില്‍ 76 എണ്ണത്തിലും മിനിമം വേജസ് പുതുതായി നിശ്ചയിക്കുകയോ പുതുക്കി നിശ്ചയിക്കുകയോ ചെയ്തു. കശുവണ്ടിത്തൊഴിലാളികളുടെ മിനിമംവേജസ് രണ്ടു പ്രാവശ്യം പുതുക്കി പ്രഖ്യാപിച്ച് നടപ്പാക്കി.

പ്ലാന്റേഷന്‍ മേഖലയില്‍ തേയിലയുടെ പ്രതിസന്ധിയുടെ പേരുപറഞ്ഞ് 2001-2006ല്‍ കൂലി വെട്ടിക്കുറയ്ക്കുകയും ക്ഷാമബത്ത മരവിപ്പിക്കുകയും ചെയ്തിരുന്നു. 2006 ഫെബ്രുവരി 18ന് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച തോട്ടംതൊഴിലാളികളുടെ മിനിമംവേജസ് നോട്ടിഫിക്കേഷനെതിരെ പ്ലാന്റേഷന്‍ ഉടമകള്‍ ഹൈക്കോടതിയില്‍നിന്ന് സ്റ്റേ വാങ്ങി. എന്നാല്‍, സ്റ്റേ നിലനില്‍ക്കുമ്പോള്‍ത്തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ 2006 ജൂണില്‍ പുതിയ കൂലിനിരക്ക് നടപ്പാക്കി. മാത്രമല്ല, 2008 സെപ്തംബറില്‍ വീണ്ടും മിനിമം വേജസ് പുനര്‍നിര്‍ണയം ചെയ്ത് നടപ്പാക്കുകയും ചെയ്തു. കയര്‍ത്തൊഴിലാളികള്‍ക്ക് ഇടക്കാല കൂലി വര്‍ധനയായി സാമാന്യം തൃപ്തികരമായ ഒരു കൂലിനിരക്ക് കയര്‍ വ്യവസായത്തിന്റെ ചുമതലകൂടി വഹിച്ച ജി സുധാകരന്റെ മുന്‍കൈയില്‍ നടപ്പാക്കി. സര്‍ക്കാരിന്റെ അവസാനഘട്ടത്തിലാണ് കയര്‍ മിനിമം വേജസ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ലഭിക്കുന്നത്. പ്രസ്തുത ശുപാര്‍ശകള്‍ അനന്തരനടപടികള്‍ക്കുവേണ്ടി തൊഴില്‍വകുപ്പിന് നല്‍കിയെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ 16 മാസം പിന്നിട്ടിട്ടും മിനിമം വേജസ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രൈവറ്റ് മോട്ടോര്‍ തൊഴിലാളികള്‍ക്ക് ഫെയര്‍ വേജസ് നിയമപ്രകാരമുള്ള കൂലിനിരക്ക് നിശ്ചയിച്ച് നടപ്പാക്കി.

പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളിലെല്ലാം ശമ്പളവും ഇതര ആനുകൂല്യങ്ങളും വര്‍ധിപ്പിച്ചു. നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളില്‍ ഒന്നൊഴികെ മറ്റെല്ലാം ലാഭകരമാക്കി. യുഡിഎഫിന്റെ കാലത്ത് അടച്ചുപൂട്ടിയ പൊതുമേഖലാസ്ഥാപനങ്ങള്‍ എല്ലാം തുറക്കുക മാതമല്ല, പുതിയ എട്ട് വ്യവസായ യൂണിറ്റുകള്‍കൂടി തുടങ്ങുന്നതിന് വ്യവസായവകുപ്പും സര്‍ക്കാരും അഭിമാനകരമായവിധം പ്രവര്‍ത്തിക്കുകയും ചെയ്തു. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിച്ചും ഉല്‍പ്പാദനം വര്‍ധിപ്പിച്ചും ഗുണമേന്മ ഉയര്‍ത്തിയും വ്യവസായങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ തൊഴിലാളികളുടെ അകമഴിഞ്ഞ സഹകരണം നേടിയെടുക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വമ്പിച്ച വിജയമാണ് കൈവരിച്ചത്. വൈദ്യുതി മേഖലയിലെ ഉജ്വലമായ മുന്നേറ്റത്തിനും കെഎസ്ആര്‍ടിസി അടക്കമുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ സംരക്ഷണത്തിനും കാരണമായത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ്.

വ്യവസായസ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ഗ്രാറ്റിവിറ്റി തുക 10 ലക്ഷം രൂപയായി ഉയര്‍ത്തുന്നതിന് ഇന്ത്യയില്‍ ആദ്യമായി ശുപാര്‍ശ ചെയ്തത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരാണ്. 2006ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ 22 വന്‍കിട തേയില തോട്ടങ്ങള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഇതില്‍ 20 തോട്ടങ്ങളും തുറന്നു. 1995ലെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് സ്കീം തൊഴിലാളികള്‍ക്ക് പ്രതികൂലമായ ഫലമാണുണ്ടാക്കുന്നതെന്ന് അന്നുതന്നെ സിഐടിയു അഭിപ്രായപ്പെടുകയും നടപ്പാക്കാതിരിക്കാനുള്ള ശക്തമായ പ്രക്ഷോഭം ഉയര്‍ത്തുകയും ചെയ്തിരുന്നതാണ്. സമീപകാലത്ത് ഈ വിഷയത്തില്‍ രാജ്യത്തെ എല്ലാ തൊഴിലാളി സംഘടനകളും സിഐടിയുവിന്റെ നിലപാട് അംഗീകരിക്കുകയുംചെയ്തു. ഇടതുപക്ഷ സര്‍ക്കാരുകള്‍ നിരന്തരം കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയതിന്റെ ഫലമായാണ് ഇപിഎഫ് പെന്‍ഷന്‍ കുറഞ്ഞത് ആയിരം രൂപയാക്കണമെന്ന് കേന്ദ്ര തൊഴില്‍മന്ത്രാലയം തീരുമാനിക്കുകയും അത് കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനത്തിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ളത്. ഈ തീരുമാനം അംഗീകരിക്കുന്നതിന് ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിയേ മതിയാകൂ.

കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളിലടക്കം സംഘടിത വ്യവസായസ്ഥാപനങ്ങളില്‍ മൂന്നുകോടി തൊഴിലാളികളുണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ 32 ശതമാനം പേരെങ്കിലും കരാര്‍ തൊഴിലാളികളാണ്. അസംഘടിതമേഖലയിലാകട്ടെ ഇതിലും എത്രയോ മടങ്ങ് തൊഴിലാളികള്‍ കരാര്‍ വ്യവസ്ഥയില്‍ പണിയെടുക്കുന്നു. ഒരേ സ്ഥാപനത്തില്‍ ഒരേ സ്വഭാവത്തിലുള്ളതും തുല്യ ജോലിഭാരവുമുള്ള തൊഴിലാളികള്‍ക്ക് തുല്യവേതനം ലഭിക്കണമെന്ന് പതിറ്റാണ്ടുകളായി ഉയര്‍ത്തുന്ന ആവശ്യം അംഗീകരിച്ചത് 2009ലെ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സും 2010ലെ ഐഎല്‍സി സ്റ്റാന്‍ഡിങ് കമ്മിറ്റിയുമാണ്. കേന്ദ്ര ട്രേഡ്യൂണിയന്‍ സംഘടനകളും മൂന്ന് ഇടതുപക്ഷ സര്‍ക്കാരുകളും ഒരുമിച്ച് ഉറച്ച നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് തുല്യജോലിക്ക് തുല്യവേതനം എന്നത് തൊഴിലുടമാസംഘടനകള്‍ തത്വത്തില്‍ അംഗീകരിച്ചത്. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ട്രാക്ട് ലേബര്‍ റഗുലേഷന്‍ അബോളിഷന്‍ നിയമം 1970ല്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്ന കേന്ദ്ര തൊഴില്‍ മന്ത്രാലയം തയ്യാറാക്കിയ നിയമഭേദഗതി ഇനിയും മന്ത്രിസഭ അംഗീകരിച്ചിട്ടില്ല.
വ്യവസായത്തൊഴിലാളികളുടെ ജീവിതനിലവാരസൂചിക നിര്‍ണയിക്കുന്നതിന് നിലവിലുള്ള മാനദണ്ഡം തീരെ അശാസ്ത്രീയമാണ്. അവശ്യസാധനങ്ങളുടെ യഥാര്‍ഥവിലവര്‍ധന സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ വിലസൂചികയില്‍ കണക്കാക്കുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ 2010ല്‍ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് പുനര്‍നിര്‍ണയം ചെയ്യുന്നതിനുള്ള വിദഗ്ധകമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതാണ്. ഈ കമ്മിറ്റിയുടെ പ്രവര്‍ത്തനം 2011ല്‍ പൂര്‍ത്തിയാക്കി നടപ്പാക്കേണ്ടതായിരുന്നു. തൊഴിലാളികളെ ബാധിക്കുന്ന വളരെ പ്രധാനപ്പെട്ട ഈ പ്രശ്നത്തിന് ഇനിയും പരിഹാരമായിട്ടില്ല. സാമ്പത്തികവരുമാനം പ്രതിവര്‍ഷം 25,000 രൂപയില്‍ കുറവുവരുന്ന തൊഴിലാളി വിഭാഗങ്ങള്‍ക്കുവേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയതാണ് വരുമാന ഉറപ്പ് പദ്ധതി. 2011-12ലേക്ക് ബജറ്റില്‍ വകയിരുത്തിയത് 80 കോടി രൂപയാണ്. കയര്‍, കൈത്തറി, ഖാദി, ബീഡി, ഈറ്റ-പനമ്പ്, മത്സ്യത്തൊഴിലാളി തുടങ്ങിയ വിഭാഗങ്ങള്‍ക്ക് വേണ്ടി നടപ്പാക്കിയ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തി തകര്‍ത്തു. കയര്‍ മേഖലയില്‍ 2011-12 സാമ്പത്തികവര്‍ഷം ഈ പദ്ധതി വഴി ആനുകൂല്യം ലഭിച്ചത് 15,345 തൊഴിലാളികള്‍ക്ക് മാത്രമാണ്. യുഡിഎഫ് സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധസ്വഭാവത്തിന്റെ ഉദാഹരണമാണിത്. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം അതിന്റെ പാരമ്യത്തിലാണ്. ഭക്ഷ്യസുരക്ഷ അതീവഗുരുതരമായ ഭീഷണിയെ നേരിടുന്നു.

നവ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ കേന്ദ്രവും സംസ്ഥാനവും അതീവതീവ്രതയോടെ നടപ്പാക്കുകയാണ്. മന്‍മോഹന്‍സിങ്ങിന്റെയും മൊണ്ടേക് സിങ് അലുവാലിയയുടെയും ജനവിരുദ്ധ-തൊഴിലാളിദ്രോഹ സാമ്പത്തിക-രാഷ്ട്രീയനയങ്ങള്‍ ശക്തിയായി പിന്തുടരുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. ഭക്ഷ്യസുരക്ഷയ്ക്കും വിലക്കയറ്റത്തിനും എതിരായി നിരന്തരം നടക്കുന്ന പോരാട്ടങ്ങളുടെ മുന്‍നിരയിലാണ് തൊഴിലാളികള്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ തൊഴിലാളിരംഗത്ത് ഏര്‍പ്പെടുത്തിയ വികസനയം തകര്‍ത്ത് തൊഴിലാളികളുടെ അവകാശങ്ങള്‍ ഒന്നൊന്നായി ചവിട്ടിമെതിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. ഈ പശ്ചാത്തലത്തിലാണ് സെപ്തംബര്‍ 26ന് സിഐടിയുവിന്റെ നേതൃത്വത്തില്‍ പത്തുലക്ഷം തൊഴിലാളികളും കുടുംബാംഗങ്ങളും സംസ്ഥാന സെക്രട്ടറിയറ്റും കലക്ടറേറ്റുകളും വളഞ്ഞ് സമരം ചെയ്യാന്‍ തീരുമാനിച്ചത്.

*
പി കെ ഗുരുദാസന്‍ ദേശാഭിമാനി 20 സെപ്തംബര്‍ 2012

No comments: