Tuesday, September 11, 2012

കേരളത്തെ ഭ്രാന്താലയമാക്കരുത്

രാജ്യത്ത് പ്രത്യേകിച്ചും കേരളത്തില്‍ വര്‍ഗീയത വളരുകയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്തന്നെ പ്രസ്താവിച്ചിരിക്കുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വാര്‍ഷികസമ്മേളനത്തില്‍ സംസാരിക്കെയാണ് പ്രധാനമന്ത്രി ഇത്തരമൊരു നിരീക്ഷണം നടത്തിയത് എന്നതുകൊണ്ടുതന്നെ ഈ പ്രസ്താവനയെ അതീവ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. രാജ്യം അഴിമതികൊണ്ടുമാത്രമല്ല, വംശീയ- വര്‍ഗീയ സംഘര്‍ഷങ്ങള്‍കൊണ്ടും വീര്‍പ്പുമുട്ടുകയാണെന്ന് മനസ്സിലാക്കാന്‍ ഭൂതക്കണ്ണാടിയൊന്നും ആവശ്യമില്ല. അസമില്‍ ബോഡോകളും ന്യൂനപക്ഷവും തമ്മില്‍ നടന്ന വംശീയകലാപത്തില്‍ ഇതിനകം നൂറോളംപേര്‍ക്ക് ജീവഹാനി സംഭവിച്ചു. മൂന്നുലക്ഷത്തിലധികംപേര്‍ ആഭ്യന്തരമായി അഭയാര്‍ഥികളാക്കപ്പെട്ടു. തരുണ്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ കലാപത്തിന് അന്ത്യമിടുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടു.

വര്‍ഗീയച്ചുവയുള്ള എസ്എംഎസ് പ്രചാരണത്തിന്റെ ഭാഗമായി പതിനായിരക്കണക്കിന് വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ ബംഗളൂരുവില്‍നിന്നും മറ്റുമായി പലായനംചെയ്തു. ജനങ്ങളുടെ ഈ ദുരിതത്തെ വര്‍ഗീയവല്‍ക്കരിച്ച് നേട്ടമുണ്ടാക്കാന്‍ ഭൂരിപക്ഷ വര്‍ഗീയസംഘടനകളും ന്യൂനപക്ഷ വര്‍ഗീയസംഘടനകളും ഒരുപോലെ ശ്രമിക്കുകയാണ്. കര്‍ണാടകയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരെ ട്രെയിനില്‍നിന്ന് പിടിച്ചിറക്കിയും മറ്റും ഹിന്ദുത്വസംഘടനകള്‍ രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ ശ്രമിച്ചു. മഹാരാഷ്ട്രയിലാകട്ടെ രാജ് താക്കറെയും മറ്റും ആസാദ് മൈതാന്‍ സംഭവം മുന്‍നിര്‍ത്തി രാഷ്ട്രീയമുതലെടുപ്പിന് ശ്രമിച്ചപ്പോള്‍ മിഴിച്ചുനില്‍ക്കുന്ന സംസ്ഥാന കോണ്‍ഗ്രസ് സര്‍ക്കാരിനെയാണ് കാണാന്‍ കഴിഞ്ഞത്.

ഉത്തര്‍പ്രദേശിലെ ബറേലിയിലും അലഹാബാദിലും ഷഹരന്‍പുരിലും പ്രതാപ്ഗഢിലും കോസി കലാനിലും വര്‍ഗീയസംഘര്‍ഷങ്ങളുണ്ടായി. മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളില്‍ വര്‍ഗീയസംഘട്ടനങ്ങളുണ്ടായി. എന്നാല്‍, പ്രധാനമന്ത്രി പരാമര്‍ശിക്കാന്‍ വിട്ടുപോയ ഒരു സംസ്ഥാനമുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍. അശോക് ഗെലോട്ട് മന്ത്രിസഭ അധികാരത്തില്‍ വന്നശേഷം എട്ടിടത്ത് വര്‍ഗീയകലാപമുണ്ടായ സംസ്ഥാനമാണിത്. കൃത്യം ഒരുവര്‍ഷംമുമ്പ് ഗോപാല്‍ഗഢില്‍ മിയോ മുസ്ലിങ്ങളും ഗുജ്ജറുകളും തമ്മില്‍ കലാപമുണ്ടായി. സര്‍ദയിലും ബലേസറിലും സെമില്‍ഹാട്ടിലും സുരവാളിലും മറ്റും കഴിഞ്ഞ മൂന്നുവര്‍ഷത്തിനകം കലാപങ്ങളുണ്ടായി. അതായത് എവിടെയൊക്കെയാണോ കോണ്‍ഗ്രസ് അധികാരത്തിലുള്ളത് അവിടെയൊക്കെ വംശീയ- വര്‍ഗീയ സംഘര്‍ഷം ശക്തിപ്രാപിക്കുകയാണ്.

കേരളത്തില്‍ സംഭവിക്കുന്നതും മറ്റൊന്നല്ല. എപ്പോഴൊക്കെയാണോ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്, അപ്പോഴൊക്കെ വര്‍ഗീയശക്തികള്‍ തലപൊക്കുകയും സംസ്ഥാനത്ത് വര്‍ഗീയസംഘര്‍ഷങ്ങള്‍ നടക്കുകയും ചെയ്തുവെന്ന് കാണാം. പഴയ ചരിത്രത്തിലേക്കൊന്നും പോകേണ്ടതില്ല. 1991 മുതല്‍ "96 വരെ യുഡിഎഫ് ഭരിച്ചപ്പോള്‍ മാറാട് ഉള്‍പ്പെടെയുള്ള വര്‍ഗീയകലാപത്തില്‍ മരിച്ചത് 28 പേരായിരുന്നു. 2001-06 കാലത്തെ യുഡിഎഫ് ഭരണകാലത്തുണ്ടായ വര്‍ഗീയകലാപത്തില്‍ കൊല്ലപ്പെട്ടത് 18 പേരായിരുന്നു. കേരളം മറ്റൊരു വര്‍ഗീയ വിസ്ഫോടനത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നാണ് പ്രധാനമന്ത്രി നല്‍കുന്ന സൂചന. കേരളത്തില്‍ വര്‍ഗീയാസ്വാസ്ഥ്യം വളരുകയാണെന്നും സാമുദായിക വിഭാഗങ്ങള്‍ തമ്മിലുള്ള നല്ല ബന്ധം തകരുകയാണെന്നുമുള്ള പ്രധാനമന്ത്രിയുടെ നിരീക്ഷണം തീര്‍ത്തും ഗൗരവതരമാണ്. ഈ പ്രവണത തടയേണ്ടതാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകാനിടയില്ല. എന്നാല്‍, ഈ ഉത്തരവാദിത്തം പ്രധാനമായും ഏറ്റെടുക്കേണ്ട സംസ്ഥാന സര്‍ക്കാര്‍തന്നെ സാമുദായികബന്ധം തകര്‍ക്കുന്നതിനുള്ള ഉപകരണമായി മാറിയാലോ?

യുഡിഎഫ് സര്‍ക്കാര്‍ രൂപംകൊണ്ടതുതന്നെ ജാതി- മത വര്‍ഗീയശക്തികളെ കൂട്ടുപിടിച്ചാണ്. അഞ്ചാംമന്ത്രി പ്രശ്നത്തില്‍ യുഡിഎഫ് നേതാക്കള്‍തന്നെ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ വര്‍ഗീയ- മത സംഘടനകള്‍ക്ക് കീഴടങ്ങുകയാണെന്ന് ആരോപിച്ചു. വര്‍ഗീയ ഭീകരവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ തുടര്‍ച്ചയായി സ്വീകരിച്ചുവരുന്നത്. ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും നിരത്താന്‍ കഴിയും. കേരളത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുലച്ച സംഭവമാണ് മാറാട് കലാപം. ഇതുസംബന്ധിച്ച് നടന്ന ജുഡീഷ്യല്‍ അന്വേഷണം പല സൂചനകളും നല്‍കുകയുണ്ടായി. കലാപത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുള്ള വിദേശബന്ധം, അവര്‍ക്ക് ലഭിക്കുന്ന സാമ്പത്തികസ്രോതസ്സ്, തീവ്രവാദബന്ധം എന്നിവയെല്ലാം അന്വേഷിക്കണമെന്ന നിര്‍ദേശമാണ് കമീഷന്‍ നല്‍കിയത്. അന്നുതന്നെ ഈ വിഷയങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടപ്പോള്‍, അതിനെ ശക്തമായി എതിര്‍ത്തത് ഐക്യജനാധിപത്യ മുന്നണിയായിരുന്നു. എന്നിട്ടും ഇടതുപക്ഷമുന്നണി സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തി. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറിയതോടെ ഈ അന്വേഷണവും മരവിപ്പിച്ചു. മുസ്ലിംലീഗിന്റെ കടുത്ത സമ്മര്‍ദത്തെതുടര്‍ന്നായിരുന്നു ഈ നടപടി.
തീവ്രവാദസ്വഭാവമുള്ള എന്‍ഡിഎഫ് പോലുള്ള സംഘടനകള്‍ കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച് നടത്തിയ ആക്രമണങ്ങളെ ന്യായീകരിക്കാന്‍ മുന്നിട്ടിറങ്ങിയത് ഇന്ന് ഭരണത്തിലിരിക്കുന്നവര്‍ തന്നെയാണ്. മുസ്ലിംലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് കാസര്‍കോട്ട് പൊലീസിനുനേരെ നടന്ന ആക്രമണം തീവ്രവാദസ്വഭാവമുള്ളതായിരുന്നുവെന്ന് സിപിഐ എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ടികള്‍ അഭിപ്രായപ്പെട്ടിരുന്നു. ജുഡീഷ്യല്‍ അന്വേഷണത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങി ഈ അന്വേഷണവും അവസാനിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ അത്യുത്തര കേരളത്തില്‍ ഒരു കൊടിമരം തകര്‍ത്തതിന് പിടിയിലായ രണ്ടുപേര്‍ മുസ്ലിം ലീഗുകാരാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിവിധ ആക്രമണങ്ങള്‍ നടത്തിയത് ഇവരാണെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സിപിഐ എം ഓഫീസ് ആക്രമിക്കുകയും അത് മറ്റ് ചിലരാണെന്ന് തോന്നിപ്പിക്കുംവിധം പ്രചാരണം നടത്തുകയും അതിന്റെ തുടര്‍ച്ചയായി സംഘര്‍ഷം സൃഷ്ടിക്കുകയുമായിരുന്നു ഇവരുടെ ലക്ഷ്യം. എല്ലാ അര്‍ഥത്തിലും തീവ്രവാദ സ്വഭാവമുള്ള ഇത്തരം പ്രവര്‍ത്തനങ്ങളെ യുഡിഎഫ് സര്‍ക്കാരിന് നിയന്ത്രിക്കാനാവുന്നില്ല. സര്‍ക്കാര്‍ പരസ്യമായി ന്യൂനപക്ഷ- ഭൂരിപക്ഷ വര്‍ഗീയതകളെ പ്രോത്സാഹിപ്പിക്കുകയാണ്.

ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പിനെ വിലയിരുത്തേണ്ടത്. സ്വന്തം പ്രധാനമന്ത്രി നല്‍കുന്ന ഈ മുന്നറിയിപ്പെങ്കിലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെവിക്കൊള്ളണം. വര്‍ഗീയശക്തികളുമായി സഹകരിക്കുന്ന, ഏതാനും സീറ്റിനും വോട്ടിനുംവേണ്ടി അവരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം കേരളത്തിന്റെ മഹത്തായ മതനിരപേക്ഷപാരമ്പര്യത്തെ ഓര്‍ത്തെങ്കിലും ഉപേക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറാകണം. അല്ലാത്തപക്ഷം വിവേകാനന്ദന്‍ സൂചിപ്പിച്ചതുപോലെ സംസ്ഥാനം അക്ഷരാര്‍ഥത്തില്‍ ഭ്രാന്താലയമാകും.

*
ദേശാഭിമാനി മുഖപ്രസംഗം 10 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രാജ്യത്ത് പ്രത്യേകിച്ചും കേരളത്തില്‍ വര്‍ഗീയത വളരുകയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്തന്നെ പ്രസ്താവിച്ചിരിക്കുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വാര്‍ഷികസമ്മേളനത്തില്‍ സംസാരിക്കെയാണ് പ്രധാനമന്ത്രി ഇത്തരമൊരു നിരീക്ഷണം നടത്തിയത് എന്നതുകൊണ്ടുതന്നെ ഈ പ്രസ്താവനയെ അതീവ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. രാജ്യം അഴിമതികൊണ്ടുമാത്രമല്ല, വംശീയ- വര്‍ഗീയ സംഘര്‍ഷങ്ങള്‍കൊണ്ടും വീര്‍പ്പുമുട്ടുകയാണെന്ന് മനസ്സിലാക്കാന്‍ ഭൂതക്കണ്ണാടിയൊന്നും ആവശ്യമില്ല. അസമില്‍ ബോഡോകളും ന്യൂനപക്ഷവും തമ്മില്‍ നടന്ന വംശീയകലാപത്തില്‍ ഇതിനകം നൂറോളംപേര്‍ക്ക് ജീവഹാനി സംഭവിച്ചു. മൂന്നുലക്ഷത്തിലധികംപേര്‍ ആഭ്യന്തരമായി അഭയാര്‍ഥികളാക്കപ്പെട്ടു. തരുണ്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ കലാപത്തിന് അന്ത്യമിടുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടു.