Friday, September 28, 2012

ഒട്ടും നിഷ്കളങ്കമല്ലാത്ത ഒരു സാമ്രാജ്യത്വ കാപട്യം

ഈജിപ്തില്‍നിന്നും അമേരിക്കയിലേക്ക് കുടിയേറി കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സ് നഗരത്തിനു സമീപത്തുള്ള സെറിറ്റോസില്‍ സ്ഥിരതാമസമാക്കിയ സിനിമാ സംവിധായകനും കോപ്റ്റിക്ക് ക്രിസ്ത്യാനിയുമായ നക്കോല ബാസിലെ നക്കോല സംവിധാനം ചെയ്ത "മുസ്ലിങ്ങളുടെ നിരപരാധിത്വം" എന്ന ഫീച്ചര്‍ ഫിലിം ഇസ്ലാമിക ലോകത്തെ കലാപകലുഷിതമാക്കിയിരിക്കുന്നു. യു-ട്യൂബ് വഴി ലോകമാകെ പ്രചരിച്ച ഈ സിനിമയുടെ കേന്ദ്രപ്രമേയം പ്രവാചക നിന്ദയാണ്. സിനിമ വിവാദമായതോടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു. അസോസിയേറ്റഡ് പ്രസ്സ് പുറത്തുവിട്ട ആദ്യ വിവരമനുസരിച്ച് സാംബാസിലെ എന്ന അമേരിക്കന്‍ ജൂതനാണ് സംവിധായകന്‍. കാലിഫോര്‍ണിയയിലെ സെറിറ്റോസില്‍ താമസിക്കുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഇസ്രായേല്‍ പൗരനാണ് താനെന്നും അമേരിക്കയിലെ നൂറ് ജൂതകുടുംബങ്ങള്‍ സംഭാവന ചെയ്ത 50 കോടി ഡോളര്‍ ഉപയോഗിച്ചാണ് `Innocence of Muslims" എടുത്തതെന്നും സാംബാസിലെ ടെലിഫോണില്‍ അസോസിയേറ്റഡ് പ്രസ്സിനെ അറിയിച്ചു എന്നതായിരുന്നു ആദ്യ മീഡിയ റിപ്പോര്‍ട്ട്. പിന്നീടുള്ള അന്വേഷണത്തില്‍ സംവിധായകന്റെ യഥാര്‍ഥ പേര് നക്കോല ബാസിലെ നക്കോല എന്നാണെന്നും ഇദ്ദേഹം ജൂതനോ ഇസ്രായേല്‍ പൗരനോ അല്ലെന്നും തെളിഞ്ഞു.

ചിത്രത്തിന് ആദ്യം നല്‍കിയ പേര് `Innocence of Bin Laden" എന്നായിരുന്നു. പിന്നീട് `Innocence of Muslims"എന്ന് പുനര്‍നാമകരണം ചെയ്തു. അഭിനേതാക്കളടക്കം ഈ സിനിമയുടെ അണിയറയിലും അരങ്ങത്തും പ്രവര്‍ത്തിച്ച എണ്‍പതു ശതമാനം പേര്‍ക്കും സിനിമയുടെ പ്രമേയത്തെക്കുറിച്ച് യാതൊരു മുന്നറിവുമുണ്ടായിരുന്നില്ല. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈജിപ്തില്‍ ജീവിച്ചിരുന്ന ഒരു യോദ്ധാവിന്റെ ജീവിതമാണ് ചിത്രത്തിന്റെ കേന്ദ്ര പ്രമേയമെന്നാണ് നിര്‍മാതാക്കള്‍ പ്രചരിപ്പിച്ചത്. `Desert Warrior" (മരുഭൂമിയിലെ യോദ്ധാവ്) എന്ന പേരിലാണ് സിനിമാ നിര്‍മാണം ആരംഭിച്ചത്. ചിത്രത്തിന്റെ നിര്‍മാണം, നിര്‍മാതാക്കള്‍, സംവിധായകന്‍, പണം നല്‍കിയവര്‍ എന്നീ കാര്യങ്ങളിലെല്ലാം തികഞ്ഞ നിഗൂഢതയും അനിശ്ചിതത്വവും ഇപ്പോഴും നിലനില്‍ക്കുന്നു. ഹോളിവുഡിലെ ഒരു തിയേറ്ററില്‍ ക്ഷണിക്കപ്പെട്ട പത്ത് വിശിഷ്ട വ്യക്തികള്‍ക്കു മുമ്പില്‍ മാത്രമാണ് ഈ ഫീച്ചര്‍ ഫിലിം പൂര്‍ണ രൂപത്തില്‍ പ്രദര്‍ശിപ്പിച്ചത്. കലാപരമായി ശരാശരിയിലും താഴെ നില്‍ക്കുന്ന ഈ ചിത്രം ശ്രദ്ധേയമായത് പ്രമേയത്തിലെ നീചത്വം കൊണ്ടാണ്. ക്രിമിനല്‍ പശ്ചാത്തലത്തില്‍ നിന്നു വരുന്ന ഇയാള്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രകൃതിവിരുദ്ധ ലൈംഗികത പച്ചയായി കാണിക്കുന്ന പോര്‍ണോ സിനിമകള്‍ സംവിധാനം ചെയ്തതു മാത്രമാണ് അധിക യോഗ്യത.

നക്കോല ബാസിലെയെ മുന്‍നിര്‍ത്തി കലാപം സൃഷ്ടിക്കാന്‍ ഇരുട്ടിന്റെ ശക്തികള്‍ ബോധപൂര്‍വം മെനഞ്ഞെടുത്തതാണ് ഈ സിനിമ. 14 മിനുറ്റ് ദൈര്‍ഘ്യം വരുന്ന `Innocence of Muslims" ന്റെ ട്രെയിലര്‍ ജൂലായ് മാസം യു-ട്യൂബില്‍ പ്രത്യക്ഷപ്പെട്ടു. "മുഹമ്മദ് നബിയുടെ യഥാര്‍ഥ ജീവിതം" (The Real life of Muhammed) എന്ന പേരിലാണ് ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചത്. സെപ്തംബര്‍ ആദ്യവാരം അറബിയിലേക്ക് മൊഴിമാറ്റം ചെയ്ത ട്രെയിലര്‍ യു-ട്യൂബില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തതുപ്രകാരം പ്രവാചകനെ "വിഡ്ഢിയായും കപടമതപ്രചാരകനായും സ്ത്രീലമ്പടനുമായാണ്" ട്രെയിലറില്‍ കാണിച്ചിരിക്കുന്നത്. "സ്ത്രീലമ്പടനും സ്വവര്‍ഗഭോഗിയും ശിശുപീഡകനുമാ"യി ചിത്രം പ്രവാചകനെ അവതരിപ്പിക്കുന്നുവെന്ന് എന്‍ബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. യഹൂദ മതഗ്രന്ഥമായ തോറയിലെ ഭാഗങ്ങളും ബൈബിളിലെ പുതിയ നിയമഭാഗങ്ങളും കൂട്ടിച്ചേര്‍ത്ത് ഖദീജ ഖുറാനുണ്ടാകുന്ന സീനുകള്‍ ചിത്രത്തിലുണ്ട്. നബി സ്ത്രീകളുമായി ബന്ധപ്പെടുന്ന രംഗങ്ങളും ട്രെയിലറില്‍ കാണിക്കുന്നുണ്ട്. ചുരുക്കത്തില്‍ അത്യന്തം നീചവും പ്രതിഷേധാര്‍ഹവും വസ്തുതാവിരുദ്ധവുമായ കാര്യങ്ങളാണ് ട്രെയിലറിലൂടെ ലോകം കണ്ടത്.

ഇതേത്തുടര്‍ന്ന് ഇസ്ലാമിക ലോകത്ത് പ്രതിഷേധം ആളിപ്പടര്‍ന്നു. സെപ്തംബര്‍ 11ന് ലിബിയയിലെ ബന്‍ഗാസി നഗരത്തില്‍ അമേരിക്കന്‍ കോണ്‍സുലേറ്റ് കലാപകാരികള്‍ റോക്കറ്റാക്രമണത്തില്‍ തകര്‍ത്തു. ലിബിയയിലെ അമേരിക്കന്‍ സ്ഥാനപതി ക്രിസ്റ്റഫര്‍ സ്റ്റീവന്‍സും മൂന്ന് എംബസി ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഈജിപ്തില്‍ കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്കെതിരെ വ്യാപക അതിക്രമങ്ങളുണ്ടായി. കെയ്റോവിലെ അമേരിക്കന്‍ എംബസി ആക്രമിച്ച കലാപകാരികള്‍ അമേരിക്കന്‍ പതാക കത്തിച്ചു. അവിടെ ``There is no God but God and Mohammed is his Messenger""എന്ന് ആലേഖനം ചെയ്ത കറുത്ത പതാക ഉയര്‍ത്തി. പ്രവാചകനിന്ദയുടെ പശ്ചാത്തലത്തില്‍ ഇസ്ലാമിക ലോകത്ത് അമേരിക്കന്‍ വിരുദ്ധ വികാരത്തിന്റെ സുനാമിത്തിരമാലകള്‍ ആഞ്ഞടിക്കുകയാണ്. ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, യമന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ അക്രമസംഭവങ്ങളുണ്ടായി. യൂറോപ്പില്‍ ഏറ്റവുമധികം മുസ്ലിങ്ങള്‍ അധിവസിക്കുന്ന ഫ്രാന്‍സില്‍ പ്രതിഷേധങ്ങള്‍ ശക്തിപ്പെടുകയാണ്. യൂറോപ്പിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നുവരുന്നു. കാബൂള്‍, ജക്കാര്‍ത്ത, മനില എന്നിവിടങ്ങളില്‍ പ്രകടനക്കാര്‍ അമേരിക്ക, ബ്രിട്ടന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളുടെ പതാകകള്‍ കത്തിച്ചു. യൂറോപ്യന്‍മാരും അമേരിക്കന്‍ പൗരന്മാരും പലയിടങ്ങളും ആക്രമിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. ചുരുക്കത്തില്‍ അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, ഇസ്രായേല്‍ എന്നിവരുടെ സ്ഥാനപതികാര്യാലയങ്ങളും പൗരന്മാരും വ്യാപകമായി ആക്രമിക്കപ്പെടുന്ന സാഹചര്യമാണ് സംജാതമായിട്ടുള്ളത്. ഈജിപ്തില്‍ മുസ്ലിം-ക്രിസ്ത്യന്‍ സംഘര്‍ഷം വ്യാപിക്കുകയാണ്. ചന്ദ്രക്കലയും കുരിശും വരച്ച കൊടികളേന്തി ബൈബിളും ഖുറാനും നെഞ്ചോടുചേര്‍ത്ത് ഈജിപ്ഷ്യന്‍ ജനത നടത്തിയ "ലോട്ടസ് വിപ്ലവ"ത്തിന്റെ ചൂടാറുംമുമ്പ് ഇരുവിഭാഗത്തേയും തമ്മിലടിപ്പിക്കാന്‍ ഇന്നസെന്റ് അല്ലാത്ത `Innocence "നു കഴിഞ്ഞു. മുഹമ്മദ് നബിയെ നിന്ദിക്കുന്ന ട്രെയിലര്‍ ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങള്‍ നിരോധിച്ചുകഴിഞ്ഞു.

അമേരിക്കയിലെ ജൂതര്‍ സിനിമയെ തള്ളിപ്പറഞ്ഞ് രംഗത്തു വന്നിട്ടുണ്ട്. റബ്ബി അബ്രാഹം കൂപ്പര്‍ `Innocence "നെ നിശിതിമായി വിമര്‍ശിച്ചു. കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ ചര്‍ച്ച്, വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് എന്നിവ "മുഹമ്മദ് നബിയെ അവഹേളിക്കുന്നതും മുസ്ലിം സഹോദരങ്ങളെ വേദനിപ്പിക്കുന്നതുമായ" ഈ സിനിമ പൂര്‍ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പശ്ചിമേഷ്യ സന്ദര്‍ശിക്കുന്ന പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പ്രവാചകനിന്ദയെ അപലപിച്ചു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മതസംഘര്‍ഷവും പടിഞ്ഞാറന്‍ വിരുദ്ധ കലാപങ്ങളും വ്യാപിക്കുകയാണ്.

"മുസ്ലിങ്ങളുടെ നിരപരാധിത്വം" പുറത്തുവന്ന സാഹചര്യം സവിശേഷ വിശകലനം ആവശ്യപ്പെടുന്നുണ്ട്. അമേരിക്കന്‍ സമൂഹത്തില്‍ ഇസ്ലാമിന്റെ സ്വാധീനം 1980കള്‍ മുതല്‍ പടിപടിയായി വര്‍ധിച്ചു വരികയാണ്. ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മത-സഹകരണസമിതി എന്ന എന്‍ജിഒ യുടെ പഠനറിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ അതിദ്രുതം വളരുന്ന മതം ഇസ്ലാമാണ്. പീ റിസര്‍ച്ച് സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പീ ഫോറം ഓഫ് റിലിജിയന്‍ ആന്‍ഡ് പബ്ലിക് ലൈഫിന്റെ കണക്കുപ്രകാരം അടുത്ത രണ്ട് ദശാബ്ദത്തിനുള്ളില്‍ അമേരിക്കയിലെ മുസ്ലിം ജനസംഖ്യ ഇപ്പോഴുള്ളതിന്റെ രണ്ടരയിരട്ടിയാകും. 2010-ല്‍ മുസ്ലിം ജനസംഖ്യ 2.6 ദശലക്ഷമായിരുന്നു. അത് 2030 ല്‍ 6.2 ദശലക്ഷമായി ഉയരും. കറുത്ത വര്‍ഗക്കാര്‍, ഏഷ്യന്‍ വംശജര്‍, ആഫ്രോ-അമേരിക്കക്കാര്‍ എന്നിവരുടെയിടയില്‍ ഇസ്ലാമിന്റെ സ്വാധീനം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. മതപരിവര്‍ത്തനവും വ്യാപകമാണ്. വെള്ളക്കാരായ ബുദ്ധിജീവികള്‍, വിദ്യാര്‍ഥികള്‍, ടെക്നോക്രാറ്റുകള്‍, ആഗോളവല്‍ക്കരണ വിരുദ്ധര്‍ തുടങ്ങിയ ഗ്രൂപ്പുകളില്‍ ഇസ്ലാമിന്റെ സ്വാധീനം സെപ്തംബര്‍ 11/2002 നു ശേഷവും അനുക്രമമായി വര്‍ധിച്ചുവരുന്നത് അമേരിക്കയിലെ യാഥാസ്ഥിതിക വലതുപക്ഷത്തേയും ജൂതലോബിയേും അങ്ങേയറ്റം അലോസരപ്പെടുത്തുന്നുണ്ട്. അന്തംവിട്ട ആഗോളവല്‍ക്കരണവും ഹൃദയശൂന്യമായ ഭൗതികതയും മനംമടുപ്പിക്കുന്ന വ്യക്തിവാദവും കൂടിച്ചേര്‍ന്ന് സൃഷ്ടിച്ച അടിതകര്‍ക്കുന്ന അരക്ഷിതാവസ്ഥയില്‍ ആടിയുലയുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ പ്രത്യേകിച്ച് ചെറുപ്പക്കാര്‍ തങ്ങളുടെ "കൂട്ടായ്മാ അവബോധ"ത്തിന് ഉത്തരം കണ്ടെത്തുന്നത് ഇസ്ലാമിലാണ്. 2010-ല്‍ ഖുറാന്‍ കത്തിക്കാന്‍ ശ്രമിച്ച് വിവാദപുരുഷനായ അമേരിക്കന്‍ പാസ്റ്റര്‍ ടെറി ജോണ്‍സ് "ഇസ്ലാമിനെ ആഭ്യന്തരശത്രു" വായി പ്രഖ്യാപിച്ചത് ഈ സാഹചര്യത്തിലാണ്. അമേരിക്കയില്‍ ശക്തിപ്പെടുന്ന നവയാഥാസ്ഥിതികസംഘങ്ങള്‍ അവിടെ പ്രചാരം നേടുന്ന വിദേശമതങ്ങള്‍ (ഇസ്ലാം, ഹിന്ദു, ബുദ്ധമതം) ക്കെതിരെ സംഘടിത പ്രചാരണങ്ങളും ആക്രമണങ്ങളും സംഘടിപ്പിച്ച് വരികയാണ്.

നവനാസികള്‍, കുക്ലസ് ക്ലാന്‍, ജൂത ഫണ്ടമെന്റലിസ്റ്റുകള്‍, ക്രിസ്ത്യന്‍ സയണിസ്റ്റുകള്‍, പ്രൊട്ടസ്റ്റന്‍ ക്രിയേഷണലിസ്റ്റുകള്‍ തുടങ്ങിയ വിവിധ സംഘങ്ങള്‍ ആഫ്രോ-ഏഷ്യന്‍ വംശജര്‍ക്കും ജൂത-ക്രൈസ്തവേതര മതസ്ഥര്‍ക്കുമെതിരെ പ്രവര്‍ത്തിച്ചുവരുന്നു. കുറി തൊട്ടു നടക്കുന്ന ഹിന്ദുക്കളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന "ഡോട്ട് ബസ്റ്റേഴ്സ്" എന്ന നവനാസിസംഘം 1997നും 2007നുമിടയില്‍ കാലിഫോര്‍ണിയയില്‍ 150 ലധികം സംഘടിത ആക്രമണങ്ങള്‍ നടത്തുകയുണ്ടായി. റിപ്പബ്ലിക്കന്‍ പാര്‍ടി നവയാഥാസ്ഥിതിക സംഘങ്ങളോട് മൃദുസമീപനമാണ് പുലര്‍ത്തുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് (ജൂനിയര്‍) ഒരു ക്രിസ്ത്യന്‍ സയണിസ്റ്റായിരുന്നു എന്ന കാര്യം ഓര്‍ക്കുമല്ലോ. ബറാക് ഒബാമ പ്രസിഡന്റായതോടെ മുസ്ലിം രാജ്യങ്ങളോടുള്ള സമീപനത്തില്‍ ഗുണകരമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്.

സെപ്തംബര്‍ 11/2002നുശേഷം പാശ്ചാത്യലോകത്ത് ബോധപൂര്‍വം സൃഷ്ടിച്ചെടുത്ത് പ്രചരിപ്പിച്ച "ഇസ്ലാമോഫോബിയ" നിയന്ത്രണവിധേയമാക്കാന്‍ ഒബാമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇറാഖില്‍ നിന്നുള്ള പിന്‍മാറ്റം, അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍മാറാനുള്ള തീരുമാനം പ്രഖ്യാപിച്ചത്, ഇറാന്‍ ആക്രമണത്തിനുള്ള യുദ്ധക്കെതിയന്‍മാരുടെയും ജൂതലോബിയുടെയും ഇടപെടലുകള്‍ക്ക് തടയിട്ടത്- എന്നിവ ഗുണകരമായ സൂചനകളാണ്. ഇതോടൊപ്പം പലസ്തീന്‍ സംഘര്‍ഷത്തില്‍ ഇസ്രായേലിന്റെ നിലപാടുകളെ തള്ളിപ്പറഞ്ഞതും ഇസ്രായേല്‍ സന്ദര്‍ശിക്കാതിരുന്നതും കൂട്ടിവായിക്കേണ്ടതാണ്. അമേരിക്കയുടെ സാമ്രാജ്യത്വ വിദേശനയത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും വരുത്താന്‍ ഒബാമയ്ക്ക് കഴിഞ്ഞിട്ടില്ലെങ്കിലും "ഇസ്ലാമിക ലോകത്തിനെതിരെ പടിഞ്ഞാറന്‍ അച്ചുതണ്ട്" എന്ന ബുഷ് (ജൂനിയര്‍) ന്റെ തീവ്രനിലപാടിന്റെ സ്ഥാനത്ത് പരസ്പര ബഹുമാനത്തിലധിഷ്ഠിതവും ജനാധിപത്യപരവുമായ നയം സ്വീകരിക്കാന്‍ ഒബാമയ്ക്കു കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. 2012 മെയ് മാസത്തില്‍ ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിച്ചുതകര്‍ക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചിരുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒബാമയുടെ അനുമതി ലഭിക്കാത്തതാണ് "ഇറാന്‍ ആക്രമണം" നീട്ടിവയ്ക്കാനുള്ള കാരണം. അമേരിക്ക പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ യാഥാസ്ഥിതിക സംഘങ്ങളും ജൂതലോബിയും യുദ്ധക്കൊതിയന്മാരും ഒബാമയ്ക്കെതിരെ രംഗത്തുവന്നുകഴിഞ്ഞു. ലിബിയയില്‍ അമേരിക്കന്‍ അംബാസഡര്‍ കൊല്ലപ്പെട്ടത് അമേരിക്കക്കെതിരായ യുദ്ധപ്രഖ്യാപനമായി കാണണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി വിറ്റ് റോംനി അഭിപ്രായപ്പെട്ടു. ""ക്രൂരവും അധാര്‍മികവുമായ പ്രവൃത്തി"" എന്നാണ് ഒബാമയുടെ ആദ്യപ്രതികരണം. കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ വിദേശമണ്ണില്‍ കൊല്ലപ്പെടുന്ന ആദ്യ അംബാസഡറാണ് ക്രിസ്റ്റഫര്‍ സ്റ്റീവന്‍സ്. അമേരിക്കയുടെ അഭിമാനത്തിനേറ്റ കനത്ത പ്രഹരമാണിത്. ഇതിനോടുള്ള ഒബാമയുടെ പ്രതികരണം അമേരിക്കയുടെ കരുത്തിനും ദേശീയബോധത്തിനും ചേര്‍ന്ന വിധമായില്ല എന്ന വിമര്‍ശനം തീവ്ര വലതുപക്ഷക്കാര്‍ ഉയര്‍ത്തിക്കഴിഞ്ഞു. ഇസ്ലാമിക ലോകത്ത് അമേരിക്കയുടെ നയതന്ത്ര ഓഫീസുകള്‍ക്കും പൗരന്മാര്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളോട് ഒബാമ മൃദുസമീപനം പുലര്‍ത്തുവെന്ന് റിപ്പബ്ലിക്കന്‍ പാര്‍ടി പ്രസ്താവനയില്‍ പറഞ്ഞു. പ്രവാചകനിന്ദയില്‍ മനംനൊന്ത മുസ്ലിങ്ങളുടെ ചില അതിരുവിട്ട പ്രതികരണങ്ങളെ മറയാക്കി ദേശീയ വികാരമുണര്‍ത്തി പൊതുജനാഭിപ്രായം തങ്ങള്‍ക്കനുകൂലമാക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ടി ലക്ഷ്യം വയ്ക്കുന്നു. ഇസ്ലാമിക ലോകവുമായി അര്‍ഥവത്തായ സഹകരണത്തിന്റെ സാധ്യതകള്‍ തേടുന്ന ഒബാമയുടെ "മഞ്ഞുരുക്കല്‍ നയം" അട്ടിമറിക്കുക, ഇറാനെ ആക്രമിക്കുക, അമേരിക്കന്‍ സമൂഹത്തില്‍ ശക്തിപ്പെടുന്ന ഇസ്ലാമിന്റെ സ്വാധീനം ഇല്ലായ്മ ചെയ്യുക, പലസ്തീന്‍ പ്രശ്നത്തില്‍ ഇസ്രായേലിന് ഉപാധിരഹിത പിന്തുണ നല്‍കുക, റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പാക്കുക തുടങ്ങിയ വിപുലമായ അജന്‍ഡകള്‍ ഒറ്റയടിക്ക് നടപ്പിലാക്കാനുള്ള ബൃഹദ് പദ്ധതിയുടെ തുടക്കമാണ് "മുസ്ലിങ്ങളുടെ നിരപരാധിത്വം" എന്ന ഫീച്ചര്‍ ഫിലിം. ഇതോടൊപ്പം "അറബ് വസന്തത്തില്‍" ടൂണിഷ്യയിലും ഈജിപ്തിലും ലിബിയയിലും വിരിഞ്ഞ സാമ്രാജ്യത്വ വിരുദ്ധ സാമ്പത്തിക - രാഷ്ട്രീയനയങ്ങള്‍ സ്വീകരിക്കുന്ന ഗവണ്‍മെന്റുകളെ അസ്ഥിരപ്പെടുത്താനും അവിടങ്ങളില്‍ സൈനികമായി ഇടപെടാനും കഴിയുന്ന സാഹചര്യനിര്‍മിതിയും ഈ ചിത്രം ലക്ഷ്യം വയ്ക്കുന്നുവെന്ന് കരുതേണ്ടിയിരിക്കുന്നു.

അമേരിക്കന്‍ ലക്ഷ്യങ്ങള്‍ക്ക് പുറമേ മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെ സ്ഥാനപതി കാര്യാലയങ്ങളും പൗരന്മാരും ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ സെപ്തംബര്‍ 11/2002 നുശേഷം യൂറോ-അമേരിക്കന്‍ രാജ്യങ്ങളിലുണ്ടായതിനു സമാനമായ "മുസ്ലിംവിരുദ്ധ വികാരം" പടിഞ്ഞാറന്‍ ലോകത്ത് ഉയര്‍ന്നുകഴിഞ്ഞു. പെട്ടന്ന് പൊട്ടിവീണ ഈ സിനിമയുടെ ലക്ഷ്യവും ഇതുതന്നെ. ഇറാന്‍ ആക്രമണത്തിന് യൂറോപ്യന്‍ യൂണിയന്‍ അനുകൂലമല്ല. ഒബാമയും ജൂതലോബിക്ക് വഴങ്ങിയിട്ടില്ല.

എന്നാല്‍ പുതിയ ലോകസാഹചര്യം കാര്യങ്ങള്‍ എളുപ്പമാക്കും. ഒബാമയും ഇറാനും അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമിന്റെ സ്വാധീനവും അറബ് വസന്തത്തില്‍ പിറന്ന ജനാധിപത്യ ഗവണ്‍മെന്റുകളെയും ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ തയ്യാറാക്കിയ ഈ ഗൂഢപദ്ധതിയുടെ യഥാര്‍ഥലക്ഷ്യം തിരിച്ചറിയാന്‍ പ്രവാചകനെ അതിരറ്റ് സ്നേഹിക്കുന്ന മുസ്ലിം സഹോദരങ്ങള്‍ക്ക് കഴിയണം. അമേരിക്ക നേതൃത്വം നല്‍കുന്ന പടിഞ്ഞാറന്‍ ലോകവും ഇസ്ലാമിക ലോകവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ വാര്‍ന്നൊഴുകുന്ന രക്തത്തില്‍ കണ്ണുംനട്ട് പശ്ചിമേഷ്യയിലെ "കുറുക്കന്‍" നിലയുറപ്പിച്ചിട്ടുണ്ട്. മുസ്ലിങ്ങളുടെ പ്രതിഷേധിക്കാനുള്ള ന്യായമായ അവകാശത്തെ ജനാധിപത്യപരമായി നിവര്‍ത്തിക്കുവാനും ഭീകരവാദികള്‍ വേദി കൈയടക്കാനുള്ള സാഹചര്യം ഇല്ലാതാക്കാനും ജാഗ്രതയോടു കൂടിയ സംഘടിത പരിശ്രമങ്ങള്‍ ജനാധിപത്യ-മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്ന രാജ്യങ്ങളും സംഘടനകളും വ്യക്തികളും നടത്തേണ്ടത് അടിയന്തരവും അനിവാര്യവുമാണ്.

*
ഡോ. വിന്‍സെന്റ് പി ജെ ദേശാഭിമാനി വാരിക 29 സെപ്തംബര്‍ 2012

No comments: