Sunday, September 23, 2012

തൊഴിലാളിവര്‍ഗം വെല്ലുവിളി ഏറ്റെടുക്കുന്നു

പട്ടേല്‍ ചൗക്കില്‍നിന്ന് ഇന്ത്യന്‍ പാര്‍ലമെന്റിലേക്കും തല്‍ക്കത്തോറ സ്റ്റേഡിയത്തിലേക്കും ഏതാണ്ട് ഒരേ ദൂരം. ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ് പാര്‍ലമെന്റ്. കല്‍ക്കരിത്തട്ടിപ്പില്‍ തട്ടിമറിയുകയാണ് അതിന്റെ നടത്തിപ്പുതന്നെ. മുടങ്ങിക്കിടക്കുന്ന പാര്‍ലമെന്റില്‍നിന്ന് ഇറങ്ങിവന്ന ജനായകര്‍ സെപ്തംബര്‍ 4ന് തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ ജനങ്ങളുടെ പാര്‍ലമെന്റിന് നേതൃത്വം കൊടുക്കുകയായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഗുസ്തി മത്സരവേദിയായിരുന്നു തല്‍ക്കത്തോറ. കല്‍ക്കരി നാറ്റത്തില്‍ പുകയുന്ന പാര്‍ലമെന്റില്‍നിന്ന് അഴിമതിക്കറ ഇനിയും കഴുകിക്കളഞ്ഞിട്ടില്ലാത്ത കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയിലേക്ക് എന്ന ആലോചനക്ക് ഒരു കറുത്ത ഫലിതത്തിന്റെ അകമ്പടിയുണ്ടാവാം.

സെപ്തംബര്‍ 4ന് രാവിലെ മുതല്‍ അണിമുറിയാത്ത പ്രവാഹമായിരുന്നു തല്‍ക്കത്തോറ സ്റ്റേഡിയത്തിലേക്ക്. ആ ജനാവലിയെ നോക്കി അവിടെച്ചേരുന്ന കണ്‍വന്‍ഷന് നേതൃത്വം നല്‍കിയ സംഘടനകളിലൊന്നായ എഐടിയുസിയുടെ നേതാവ് ഗുരുദാസ്ദാസ് ഗുപ്ത പറഞ്ഞു: ""തൊട്ടപ്പുറത്താണ് പാര്‍ലമെന്റ്. ഞാനും സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്നും പാര്‍ലമെന്റംഗങ്ങളാണ്. ഐ എന്‍ടിയുസി തലവന്‍ ഡോക്ടര്‍ സജീവ റെഡ്ഡി മുന്‍ പാര്‍ലമെന്റംഗമാണ്. അവിടെ പാര്‍ലമെന്റ് നടക്കുന്നില്ല. എന്നാലിവിടെ, നമ്മള്‍ ജന്‍താ കീ പാര്‍ലമെന്റ് ചേരുകയാണ്. ജനങ്ങളെ ബാധിക്കുന്ന പ്രശ്നപരിഹാരത്തിനായുള്ള വഴികള്‍ തേടുകയാണ്.""

* * * * * *

ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന് പ്രായപൂര്‍ത്തിയെത്തിയിരിക്കുന്നു എന്ന് ലെനിന്‍ പ്രസ്താവിച്ചത് 1908ലാണ്. തിലകനെ ആറു വര്‍ഷത്തേക്ക് ശിക്ഷിച്ച ബ്രിട്ടീഷ് നടപടിയില്‍ പ്രതിഷേധിച്ച് പ്രതീകാത്മകമായി ആറു ദിവസപ്പണിമുടക്ക് നടത്തിയ തൊഴിലാളികളുടെ രാഷ്ട്രീയ പക്വതയെയാണ് ലെനിന്‍ കൊണ്ടാടിയത്. സ്വന്തം സാമ്പത്തിക നേട്ടങ്ങള്‍ക്കപ്പുറമുള്ള രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാനുള്ള ശേഷി വര്‍ധിച്ചതാണ് പക്വതയുടെ അടയാളമെങ്കില്‍ ഇതാ ഇന്ത്യയിലെ തൊഴിലാളികള്‍ ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് അതിന്റെ പക്വമായ നായകസ്ഥാനം. മുഴുവന്‍ ജനതയുടെയും വിമോചനദൗത്യം ഏറ്റെടുക്കാന്‍ പ്രാപ്തി കൈവരിക്കുകയാണ് ഇന്ത്യന്‍ തൊഴിലാളി പ്രസ്ഥാനം. മുമ്പും തല്‍ക്കത്തോറ സ്റ്റേഡിയത്തിലെ ആയിരങ്ങളെ മുന്‍നിര്‍ത്തി പ്രഖ്യാപനങ്ങളും തീരുമാനങ്ങളും ഉണ്ടായിട്ടുണ്ട്. അവ പലതും പ്രാവര്‍ത്തികമായിട്ടുമുണ്ട്. എന്നാല്‍ ഇത്തവണ ഇന്ത്യയിലെ പണിയെടുക്കുന്നവരാകെ, യോജിച്ചൊന്നിച്ച് നടത്തിയ അഖിലേന്ത്യാ പണിമുടക്ക് സമ്പൂര്‍ണ വിജയമാക്കിയ ശേഷമുള്ള പ്രത്യാശാഭരിതമായ കൂടിച്ചേരലാണ് തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തല്‍ക്കത്തോറയില്‍ നടത്തിയത്. ലോക ചരിത്രത്തില്‍ത്തന്നെ ഇതാദ്യമായിരിക്കണം ഇത്രയ്ക്കേറെ തൊഴിലാളികള്‍ ഒന്നിച്ചൊരു പോരാട്ടത്തില്‍ അണിചേരുന്നത്.

ഭൂമിയിലെങ്ങുമുള്ള പണിയെടുത്തു ജീവിക്കുന്നവര്‍ക്കുനേരെ സമാനതകളില്ലാത്ത കടന്നാക്രമണങ്ങള്‍ പെരുകിവരുന്ന കാലത്ത് വിഭിന്ന സംഘടനകളില്‍പ്പെട്ട പത്തു കോടി തൊഴിലാളികള്‍ 2012 ഫെബ്രുവരി 28ന് ഒന്നിച്ചു പണിമുടക്കിയത് സ്വാഭാവികമായും അന്തര്‍ദേശീയ തലത്തില്‍ തൊഴിലാളി പ്രവര്‍ത്തകരെ ഏറെ ആവേശഭരിതരാക്കിയ സംഭവമാണ്. പണിമുടക്കത്തിലണിനിരന്ന ഇന്ത്യന്‍ തൊഴിലാളികളെ ലോകതൊഴിലാളി ഫെഡറേഷന്‍ (ഡബ്ല്യുഎഫ്ടിയു) സെക്രട്ടറി ജനറല്‍ ജോര്‍ജ് മാവ്റിക്കോസ് അഭിനന്ദിച്ചു. പണിമുടക്കിനാധാരമായി തൊഴിലാളികള്‍ ഉയര്‍ത്തിയ ഡിമാന്റുകള്‍ എത്രയും പെട്ടെന്ന് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. വിവിധ രാജ്യങ്ങളില്‍ ഫെബ്രുവരി 28 പണിമുടക്കിനോടുള്ള ഐക്യദാര്‍ഢ്യപ്രകടനങ്ങള്‍ നടന്നു. സ്വാഭാവികമായും വര്‍ധിത വീര്യത്തോടെയാണ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ ഭാവി നടപടികളെക്കുറിച്ചാലോചിച്ചത്. ഭാരതീയ മസ്ദൂര്‍ സംഘിന്റെ ആസ്ഥാനത്ത് ജൂലൈ 4ന് ചേര്‍ന്ന ട്രേഡ്യൂണിയന്‍ നേതൃത്വയോഗം കൂടുതല്‍ ഉയര്‍ന്ന സമരരൂപങ്ങള്‍ കൈക്കൊള്ളാന്‍ തീരുമാനിച്ചു. പണിമുടക്കിലണിനിരന്ന 10 കോടി തൊഴിലാളികളും അതിനെ പിന്തുണച്ചവരും അവരുടെ ബന്ധുക്കളും ചേര്‍ന്നാല്‍ ഇന്ത്യന്‍ ജനതയുടെ മഹാഭൂരിപക്ഷമാവും. പക്ഷേ അധികാരത്തിലിരിക്കുന്നവര്‍ക്ക് ഒരു ചെറു ന്യൂനപക്ഷ താല്‍പര്യം മാത്രമേ സംരക്ഷിക്കാനാവൂ. അതുകൊണ്ടുതന്നെ കൂടുതല്‍ പ്രക്ഷോഭങ്ങളെക്കുറിച്ച് ആലോചിക്കാനാണ് സെപ്തംബര്‍ 4ന്റെ കണ്‍വന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചത്. പതിനൊന്ന് കേന്ദ്ര ട്രേഡ്യൂണിയനുകളെ പ്രതിനിധാനം ചെയ്ത് അതതു സംഘടനകളുടെ പ്രസിഡന്റുമാരായ പതിനൊന്നുപേരുടെ അധ്യക്ഷവേദി. സംസാരിക്കാന്‍ അതാതു സംഘടനകളുടെ ജനറല്‍ സെക്രട്ടറിമാര്‍. സ്വതന്ത്ര ഫെഡറേഷന്‍ നേതാക്കള്‍ക്ക് മുന്‍നിരയില്‍ ഇരിപ്പിടം. ഇതായിരുന്നു സമ്മേളന നടത്തിപ്പ് രീതി. ബിഎംഎസ് നേതാവ് ബൈജുനാഥ് റായ് ആണ് ആദ്യം സംസാരിച്ചത്. ""മസ്ദൂര്‍ ദേശ് കാ രാജാ ഹൈ""-അദ്ദേഹം പറഞ്ഞു. ""യന്ത്രങ്ങള്‍ ചലിക്കുന്നത്, രാജ്യത്തെ ചലിപ്പിക്കുന്നത് തൊഴിലാളികളാണ്. അത് സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ നിലവിലുള്ള ഐക്യത്തെ താഴേത്തട്ട് വരെ എത്തിക്കാനാവണം"" -ബൈജുനാഥ് പറഞ്ഞവസാനിപ്പിച്ചു.

തുടര്‍ന്ന് സംസാരിച്ചത് ഐഎന്‍ടിയുസി നേതാവ് സജീവറെഡ്ഡി. കോണ്‍ഗ്രസുകാരനാണ് താന്‍, അതേസമയം ഐഎന്‍ടിയുസിക്കാരനുമാണ്. ട്രേഡ്യൂണിയനുകള്‍ക്ക് രജിസ്ട്രേഷന്‍പോലും നിഷേധിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ താന്‍ തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കും. ഫെബ്രുവരി 28ന് ഒരു ദിവസത്തെ പണിമുടക്കം നടത്തി. ഇനിയത് രണ്ടു ദിവസത്തെ പണിമുടക്കുമാവണം -അദ്ദേഹം നിര്‍ദേശിച്ചു. ""ഹിന്ദുസ്ഥാന്‍ മേം നൗകരി കോ ആസാദ് നഹി മിലാ"" എന്നു പറഞ്ഞുകൊണ്ടാണ് എഐടിയുസി ജനറല്‍ സെക്രട്ടറി പ്രസംഗമാരംഭിച്ചത്. ദ്വിദിന പണിമുടക്കം നടത്തിയെടുക്കുക പ്രയാസകരമായ കാര്യമാണ്, പക്ഷേ അതേറ്റെടുത്തേ പറ്റൂ -ഗുരുദാസ് ഓര്‍മിപ്പിച്ചു. സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ എംപി പ്രസംഗമാരംഭിച്ചത് ഈ ഐക്യം ഒറ്റരാത്രി കൊണ്ടുണ്ടായതല്ല എന്നു പറഞ്ഞുകൊണ്ടാണ്. സമരൈക്യ പ്രസ്ഥാനം രൂപംകൊണ്ടതിന്റെ അനുഭവകഥകള്‍ വിശദീകരിച്ചുകൊണ്ട് എല്ലാ തടസ്സങ്ങളെയും തട്ടിമാറ്റിക്കൊണ്ട് പ്രയാസകരമായ പ്രക്ഷോഭങ്ങളില്‍ അണിനിരക്കണമെന്ന് അദ്ദേഹം പണിയെടുക്കുന്ന മുഴുവന്‍ ഇന്ത്യക്കാരോടും അഭ്യര്‍ഥിച്ചു. എച്ച്എംഎസ് ജനറല്‍ സെക്രട്ടറി എച്ച്എസ് സിദ്ദു, എഐയുടിയുസി ജനറല്‍ സെക്രട്ടറി കിഷന്‍ ചക്രവര്‍ത്തി, ടിയുസിസി നേതാവ് എസ് വി തിവാരി, സേവാ നേതാവ് മത്തായി ബെന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് 2013 ഫെബ്രുവരി 20, 21 തിയ്യതികളില്‍ രാജ്യവ്യാപകമായ പൊതുപണിമുടക്ക് നടത്താന്‍ ആഹ്വാനം ചെയ്യുന്ന രേഖ കണ്‍വന്‍ഷന്‍ അംഗീകരിച്ചു.

വിലക്കയറ്റം തടയുക, പൊതുമേഖലാ സ്വകാര്യവല്‍ക്കരണം നിര്‍ത്തിവയ്ക്കുക, തൊഴില്‍ മേഖലയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന പുറംകരാര്‍ പണി അവസാനിപ്പിക്കുക, എല്ലാവര്‍ക്കും പെന്‍ഷന്‍, യൂണിയനുകളുടെ രജിസ്ട്രേഷന്‍ 45 ദിവസത്തിനകം നിര്‍ബന്ധമായും അനുവദിക്കുക, തൊഴില്‍ നിയമങ്ങള്‍ മുതലാളിമാര്‍ക്ക് അനുകൂലമാക്കി മാറുന്നത് തടയുക എന്നിവയാണ് പ്രധാന മുദ്രാവാക്യങ്ങള്‍. സംശയം വേണ്ട, ഇന്ത്യയിലെ തൊഴിലാളികള്‍ കക്ഷിരാഷ്ട്രീയാതീതമായി വര്‍ഗപരമായി ഒന്നിക്കുകയാണ് - എല്ലാ തടസ്സങ്ങളും തട്ടിമാറ്റിക്കൊണ്ട്, സ്വന്തം പ്രഹരശേഷി തിരിച്ചറിഞ്ഞുകൊണ്ട്. എല്ലാ യന്ത്രങ്ങളും ഒരേസമയം നിലച്ചാല്‍, എല്ലാ തൊഴില്‍ത്തുറകളും ഒരേപോലെ സ്തംഭിച്ചാല്‍, എല്ലാ സാധാരണ ജനങ്ങളുടെയും പിന്തുണ അതിനു നേടാനായാല്‍, ഏതു പൊലീസാണ്, ഏത് പട്ടാളമാണ് ഇടപെടുക? ഈ നയങ്ങള്‍ എത്രകാലം തുടരാനാവും? അതെ, വെല്ലുവിളി ഇന്ത്യന്‍ തൊഴിലാളിവര്‍ഗം ഏറ്റെടുത്തിരിക്കുകയാണ്.

*
എ കെ രമേശ് ദേശാഭിമാനി വാരിക 22 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പട്ടേല്‍ ചൗക്കില്‍നിന്ന് ഇന്ത്യന്‍ പാര്‍ലമെന്റിലേക്കും തല്‍ക്കത്തോറ സ്റ്റേഡിയത്തിലേക്കും ഏതാണ്ട് ഒരേ ദൂരം. ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ് പാര്‍ലമെന്റ്. കല്‍ക്കരിത്തട്ടിപ്പില്‍ തട്ടിമറിയുകയാണ് അതിന്റെ നടത്തിപ്പുതന്നെ. മുടങ്ങിക്കിടക്കുന്ന പാര്‍ലമെന്റില്‍നിന്ന് ഇറങ്ങിവന്ന ജനായകര്‍ സെപ്തംബര്‍ 4ന് തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ ജനങ്ങളുടെ പാര്‍ലമെന്റിന് നേതൃത്വം കൊടുക്കുകയായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഗുസ്തി മത്സരവേദിയായിരുന്നു തല്‍ക്കത്തോറ. കല്‍ക്കരി നാറ്റത്തില്‍ പുകയുന്ന പാര്‍ലമെന്റില്‍നിന്ന് അഴിമതിക്കറ ഇനിയും കഴുകിക്കളഞ്ഞിട്ടില്ലാത്ത കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയിലേക്ക് എന്ന ആലോചനക്ക് ഒരു കറുത്ത ഫലിതത്തിന്റെ അകമ്പടിയുണ്ടാവാം.