Saturday, September 22, 2012

നെല്‍വയല്‍ സംരക്ഷണം നാടിന്റെ രക്ഷയ്ക്ക്

കേരളത്തില്‍ നെല്ല് ഉല്‍പ്പാദനം ഏറ്റവും കൂടുതല്‍ ഉണ്ടായത് 1970-71 ലാണ്. അന്ന് 8.85 ലക്ഷം ഹെക്ടര്‍ നെല്‍കൃഷിയില്‍നിന്ന് ഉല്‍പ്പാദിപ്പിച്ചത് 13.65 ലക്ഷം ടണ്‍ നെല്ലാണ്. കേരളത്തിലെ ജനസംഖ്യ 1971ല്‍ 2.13 കോടിയായിരുന്നത് 2012 ആയപ്പോഴേക്കും 3.25 കോടിയായി വര്‍ധിച്ചു. ആര നൂറ്റാണ്ടിനിടയില്‍ ജനസംഖ്യയില്‍ പകുതിയിലേറെ വര്‍ധന ഉണ്ടായപ്പോള്‍ നെല്ല് ഉല്‍പ്പാദനത്തില്‍ പകുതിയിലേറെ കുറവാണ് ഉണ്ടായത്. 2021 ആകുമ്പോള്‍ കേരളത്തിന്റെ ഭക്ഷ്യധാന്യ അവശ്യകത 64 ലക്ഷം ടണ്‍ ആയിരിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതായത് പത്തുവര്‍ഷം കഴിയുമ്പോള്‍ കേരളം ഭക്ഷ്യധാന്യത്തിന് പൂര്‍ണമായും മറ്റു സംസ്ഥാനങ്ങളെയോ രാജ്യങ്ങളെയോ ആശ്രയിക്കേണ്ടി വരും എന്നര്‍ഥം.

കേരളത്തില്‍ നെല്ല് ഉല്‍പ്പാദനം കുറയുന്നതിനുള്ള പ്രധാനകാരണം കൃഷിഭൂമി നാള്‍ക്കുനാള്‍ കുറയുന്നു എന്നതാണ്. ഏക്കറുകണക്കിന് നെല്‍വയല്‍ തരിശിടുന്നതുമൂലം ലക്ഷക്കണക്കിന് തൊഴില്‍ദിനങ്ങളാണ് നഷ്ടമാകുന്നത്. അതുകൊണ്ട് നെല്‍വയലുകള്‍ സംരക്ഷിക്കുകയും അത് കൃഷിക്കായി ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഏറ്റവും അധികം മനുഷ്യാധ്വാനം ആവശ്യമായ മേഖലയാണ് നെല്‍കൃഷി. അതുകൊണ്ടുതന്നെ ഏറ്റവുമധികം തൊഴില്‍ ലഭിക്കുന്ന മേഖലയും. ഒരേക്കര്‍ നെല്‍വയല്‍ സംരക്ഷിക്കപ്പെട്ടാല്‍ 100 തൊഴില്‍ദിനങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്. നെല്‍വയലുകള്‍ തരിശിടുന്നതുമൂലം കോടിക്കണക്കിന് രൂപ വരുമാന നഷ്ടമുണ്ടാകുന്നത് കൂടാതെ ഗ്രാമീണമേഖലയില്‍ ജനങ്ങളുടെ ക്രയവിക്രയശേഷിയെയും പ്രതികൂലമായി ബാധിക്കുന്നു. സ്ത്രീകള്‍ക്ക് തൊഴില്‍ലഭ്യത ഉറപ്പുവരുത്തുന്നതില്‍ പ്രധാനപങ്കു വഹിച്ച നെല്‍വയലുകള്‍ നഷ്ടമാകുമ്പോള്‍ സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാകുന്നു.

കേരളത്തിന്റെ ഭക്ഷ്യസുരക്ഷയും ഒരു പരിധിവരെ സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച നെല്‍പ്പാടങ്ങള്‍ പരിസ്ഥിതി സന്തുലന സംരക്ഷണത്തിലും വലിയ പങ്കാണ് വഹിച്ചത്. പാടവും പറമ്പും ഇടകലര്‍ന്നതാണ് നമ്മുടെ നാടിന്റെ പൊതുവായ ഭൂപ്രകൃതി. പറമ്പില്‍നിന്ന് 3-4 അടി താഴ്ചയില്‍ ഏക്കറുകളോളം പരന്നുകിടക്കുന്ന ഹരിതാഭമായ വയലേലകള്‍ പ്രകൃതിദത്തമായ മഴസംഭരണികള്‍കൂടിയാണ്. ഭൂഗര്‍ഭ ജലശേഖരം വര്‍ധിപ്പിക്കുന്നതിലും വരള്‍ച്ചയെ തടയുന്നതിലും പ്രധാന പങ്ക് ഇവ വഹിക്കുന്നു. അതിനാല്‍, നെല്‍വയലുകളുടെ നഷ്ടം പരമ്പരാഗത ജലസ്രോതസ്സുകളുടെ നിലനില്‍പ്പിനെ സാരമായി ബാധിക്കും. നെല്‍വയലുകള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന്റെ ഫലമായി ഉപയോഗപ്രദമായ സസ്യങ്ങളുടെയും പക്ഷികളുടെയും ചെറുജീവികളുടെയും നാശത്തിന് വഴിവയ്ക്കുന്നു. ഇത് നമ്മുടെ ആവാസവ്യവസ്ഥയില്‍ ദൂരവ്യാപകവും അപരിഹാര്യവുമായ മാറ്റങ്ങളും ദോഷങ്ങളുമാണ് ഉണ്ടാക്കുന്നതെന്ന യാഥാര്‍ഥ്യം നാം തിരിച്ചറിയണം. ഈ യാഥാര്‍ഥ്യം മനസിലാക്കി നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിന് ഇടപെടുക എന്നത് മര്‍മപ്രധാനമായ കാര്യമാണ്. എന്നാല്‍, അതിന് പകരം ചുളുവിലയ്ക്ക് നെല്‍വയല്‍ ഏറ്റെടുത്ത് ഭൂമാഫിയകള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍ അവസരമൊരുക്കാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം. എമര്‍ജിങ് കേരളയില്‍ അവതരിപ്പിച്ച പ്രോജക്ടുകളില്‍ പലതും നെല്‍വയലുകള്‍ ഭൂമാഫിയയുടെ കൈകളില്‍ എത്തിക്കുന്നതിന് ഉതകുന്നവയാണ്. ഇന്ത്യയില്‍ ആദ്യമായി നെല്‍വയലുകളെയും തണ്ണീര്‍ത്തടങ്ങളെയും സംരക്ഷിക്കാന്‍ നിയമമുണ്ടായത് കേരളത്തിലാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍ സംരക്ഷണനിയമം അട്ടിമറിക്കുന്നതിനാണ് യുഡിഎഫ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. തമിഴ്നാട്ടിലെ നെല്ലറയായ തഞ്ചാവൂരില്‍ രണ്ടുലക്ഷം ഹെക്ടര്‍ വയലുകളാണ് ഇതര ആവശ്യങ്ങള്‍ക്കായി മാറ്റപ്പെട്ടത്. അവിടത്തെ ചില പ്രധാന പത്രങ്ങളിലും മാസികകളിലുമെല്ലാം കേരള തണ്ണീര്‍ത്തട നിയമം ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്നു. എന്നിട്ടും കേരളത്തില്‍ ഈ നിയമത്തെ അട്ടിമറിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്.

2012 ഫെബ്രുവരി എട്ടിന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. 2005ന് മുമ്പ് നികത്തിയ നെല്‍വയലുകള്‍ക്ക് അംഗീകാരം നല്‍കാനും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രകാരം കരം ഒടുക്കാനും ആ സ്ഥലം മേലില്‍ നെല്‍വയല്‍ എന്ന പരിഗണനയില്‍ പെടുകയില്ലെന്നുമുള്ള തീരുമാനം ഭൂമാഫിയകള്‍ക്ക് ആഹ്ലാദം പകരുന്നതാണ്. ഇതിന്റെ പേരില്‍ സംസ്ഥാനമെമ്പാടും നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തിയെടുക്കാന്‍ കിട്ടിയ അവസരമായി ഇവര്‍ ഉപയോഗപ്പെടുത്തും. അങ്ങനെ വന്നാല്‍ അവശേഷിക്കുന്ന നെല്‍വയലുകളുടെ സ്ഥിതി എന്താകുമെന്ന് ഊഹിക്കുകതന്നെ പ്രയാസം. കേരളത്തിന്റെ വികസനത്തിന് അടിത്തറയിട്ട ഭൂപരിഷ്കരണ നിയമത്തെ ഇല്ലായ്മചെയ്യുന്നതിനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലിന്റെ തുടര്‍ച്ചയായാണ് ഇതിനെ കാണേണ്ടത്. തോട്ടങ്ങള്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് ഭൂപരിധി നിയമങ്ങളില്‍നിന്ന് ഇവ ഒഴിവാക്കപ്പെട്ടതാണ്. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ ഇത്തരം തോട്ടങ്ങളില്‍ അഞ്ചുശതമാനം ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് തീരുമാനിച്ചിരിക്കുന്നു. അഞ്ചുശതമാനം എന്നു പറയുമ്പോള്‍ ചെറിയ ഭാഗമാണ് എന്നു തോന്നാം. എന്നാല്‍, അത് കേരളത്തിലാകെ പരിശോധിച്ചാല്‍ ഏതാണ്ട് ഒരു ലക്ഷം ഏക്കര്‍ ഭൂമി വരും. ഇതില്‍ ഭൂമാഫിയ റിസോര്‍ട്ടുകളും മറ്റും ഉണ്ടാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതായത്, മിച്ചഭൂമി നിയമത്തില്‍നിന്ന് ഒഴിഞ്ഞുകിട്ടിയ ഭൂമി ഭൂമാഫിയക്ക് കൈമാറുന്ന പ്രക്രിയയാണ് നടക്കാന്‍ പോകുന്നത്. സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യമനുസരിച്ച് മുന്നോട്ടുവയ്ക്കപ്പെട്ട ആഗോളവല്‍ക്കരണ നയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മൂന്നാംലോക രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷ ഇല്ലാതാക്കുക എന്നത്. അതുകൊണ്ടുതന്നെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്ന കൃഷിരീതികളെ നിരുത്സാഹപ്പെടുത്തുകയും ഇല്ലാതാക്കുകയും ചെയ്യുക എന്നത് അവരുടെ അജന്‍ഡയാണ്. ആ അജന്‍ഡയുടെ ഭാഗമായാണ് എമര്‍ജിങ് കേരളയില്‍ വന്ന് കേരളത്തിലെ നെല്‍കൃഷി അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആസൂത്രണ കമീഷന്‍ വൈസ് ചെയര്‍മാന്‍ മൊണ്ടേക് സിങ് അലുവാലിയ പ്രഖ്യാപിച്ചത്. നെല്‍കൃഷി ലാഭകരമാണെന്ന് നെല്‍കൃഷി വികസനത്തിലൂടെ കര്‍ഷകരെ ബോധ്യപ്പെടുത്തി വേണം അവരെ ഈ രംഗത്ത് പിടിച്ചുനിര്‍ത്താന്‍. ഉള്ള നെല്‍വയല്‍ സംരക്ഷിച്ചുനിര്‍ത്തിയാല്‍ ആ ഭൂമിയില്‍നിന്ന് ഇരട്ടി വിളവുണ്ടാക്കാന്‍ കഴിയുമെന്ന് ഗാലസ പോലുള്ള കൃഷിരീതി വഴി പരീക്ഷിച്ച് ബോധ്യം വന്നതാണ്. കൃഷിക്കാര്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യചെയ്തപ്പോള്‍ അവരുടെ കുടുംബത്തിന് സഹായം നല്‍കുകയും കടങ്ങള്‍ എഴുതിത്തള്ളുകയുംചെയ്ത എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ രംഗത്ത് മാതൃകാപരമാണ്. കര്‍ഷകരുടെ വിളവിന് ഉയര്‍ന്ന വില നല്‍കി ഉല്‍പ്പന്നങ്ങള്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ വഴി സംഭരിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനവും നമ്മുടെ മുമ്പിലുണ്ട്.

ഇത്തരത്തില്‍, നെല്‍കൃഷി സംരക്ഷിക്കുകയും കൃഷിക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള നയം സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കേണ്ടതുണ്ട്. നെല്‍കൃഷി സംരക്ഷണം നാടിന്റെ ആവശ്യമാണ് എന്ന തിരിച്ചറിവ് ഇക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉണ്ടാവേണ്ടതുണ്ട്. കേരളത്തിന്റെ ഈ പ്രശ്നങ്ങളെ തിരിച്ചറിഞ്ഞ് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനാണ് സെപ്തംബര്‍ 4ന് തൃശൂരില്‍ നെല്‍വയല്‍ സംരക്ഷണ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ചേര്‍ന്നത്. ഈ കണ്‍വന്‍ഷന്‍ തീരുമാനപ്രകാരമാണ് സെപ്തംബര്‍ 21 മുതല്‍ ഒക്ടോബര്‍ അഞ്ചുവരെയുള്ള ദിവസങ്ങളില്‍ സമരത്തിന്റെ തുടക്കം എന്ന നിലയില്‍ നികത്തപ്പെട്ട ഭൂമിയില്‍ കൊടി കുത്തി സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നതിന് കര്‍ഷകത്തൊഴിലാളി യൂണിയന്‍ തീരുമാനിച്ചത്.

ഭൂമി തരിശിടാനും നികത്താനും വേണ്ടി വാങ്ങിക്കൂട്ടിയ ഭൂമാഫിയകളുടെയും റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെയും മറ്റും കൈയിലുള്ള ഇത്തരം ഭൂമികള്‍ തിരിച്ചറിയാനും, ആ ഭൂമി പിടിച്ചെടുക്കാനും സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. അതിനാവശ്യമായ ഭൂമി ചൂണ്ടിക്കാട്ടിയുള്ള സമരമാണ് ആദ്യഘട്ടമായി സംഘടിപ്പിക്കുന്നത്. ഭൂമി ചൂണ്ടിക്കാണിച്ചിട്ടും ബിനാമി ഭൂമികള്‍ ഉള്‍പ്പെടെ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ അത്തരം ഭൂമിയിലേക്ക് ആദിവാസി, പട്ടികജാതി, കര്‍ഷക തൊഴിലാളി, ഭൂരഹിത കൃഷിക്കാരുടെ മാര്‍ച്ച് സംഘടിപ്പിക്കും. എന്നിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭസമരങ്ങള്‍ സംഘടിപ്പിക്കും. ഈ പ്രക്ഷോഭം കേരളത്തിന്റെ ഭക്ഷ്യസുരക്ഷ സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്തുന്നതിനും വേണ്ടിയുള്ള പോരാട്ടത്തിലെ സുപ്രധാന അധ്യായമായിത്തീരും. നെല്‍വയല്‍ സംരക്ഷിക്കാനും തണ്ണീര്‍ത്തടങ്ങള്‍ നിലനിര്‍ത്താനും ഭൂമാഫിയകളും റിയല്‍ എസ്റ്റേറ്റുകാരും മറ്റു സാമ്പത്തിക മേധാവികളും വാങ്ങിക്കൂട്ടിയിട്ടുള്ള കൃഷിഭൂമി കൃഷിയിടങ്ങളായി സംരക്ഷിക്കുന്നതിനും ഉള്ള സമരമാണിത്. ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുള്ള ഈ പോരാട്ടത്തില്‍ നാടിനെ സ്നേഹിക്കുന്ന മുഴുവന്‍പേരുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു.

*
എം വി ഗോവിന്ദന്‍ ദേശാഭിമാനി 21 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തില്‍ നെല്ല് ഉല്‍പ്പാദനം ഏറ്റവും കൂടുതല്‍ ഉണ്ടായത് 1970-71 ലാണ്. അന്ന് 8.85 ലക്ഷം ഹെക്ടര്‍ നെല്‍കൃഷിയില്‍നിന്ന് ഉല്‍പ്പാദിപ്പിച്ചത് 13.65 ലക്ഷം ടണ്‍ നെല്ലാണ്. കേരളത്തിലെ ജനസംഖ്യ 1971ല്‍ 2.13 കോടിയായിരുന്നത് 2012 ആയപ്പോഴേക്കും 3.25 കോടിയായി വര്‍ധിച്ചു. ആര നൂറ്റാണ്ടിനിടയില്‍ ജനസംഖ്യയില്‍ പകുതിയിലേറെ വര്‍ധന ഉണ്ടായപ്പോള്‍ നെല്ല് ഉല്‍പ്പാദനത്തില്‍ പകുതിയിലേറെ കുറവാണ് ഉണ്ടായത്. 2021 ആകുമ്പോള്‍ കേരളത്തിന്റെ ഭക്ഷ്യധാന്യ അവശ്യകത 64 ലക്ഷം ടണ്‍ ആയിരിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതായത് പത്തുവര്‍ഷം കഴിയുമ്പോള്‍ കേരളം ഭക്ഷ്യധാന്യത്തിന് പൂര്‍ണമായും മറ്റു സംസ്ഥാനങ്ങളെയോ രാജ്യങ്ങളെയോ ആശ്രയിക്കേണ്ടി വരും എന്നര്‍ഥം.