Friday, September 28, 2012

തെറ്റിദ്ധരിപ്പിക്കുന്ന പ്രധാനമന്ത്രി

പ്രധാനമന്ത്രി രാജ്യത്തെ തുടരെ തെറ്റിദ്ധരിപ്പിക്കുകയാണ്. സാമ്പത്തിക പരിഷ്കാരം തുടങ്ങിവച്ച തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഡോ. മന്‍മോഹന്‍സിങ് പറഞ്ഞ അതേ വാചകം അദ്ദേഹം ഇപ്പോഴും വള്ളിപുള്ളി വ്യത്യാസമില്ലാതെ ആവര്‍ത്തിക്കുന്നു. അല്‍പ്പം കഴിയുമ്പോള്‍ ഈ ഉദാരീകരണ പരിഷ്കാരങ്ങളുടെ ഗുണഫലങ്ങള്‍ സാധാരണ പൗരന്മാര്‍ക്ക് അനുഭവിക്കാറായി തുടങ്ങും എന്നതാണാ വാചകം. ഉദാരവല്‍ക്കരണ- ആഗോളവല്‍ക്കരണ നയങ്ങള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ അതിശക്തമായ എതിര്‍പ്പ് നേരിട്ടപ്പോള്‍ മന്‍മോഹന്‍സിങ് പറഞ്ഞത് ഒന്നാംഘട്ട പരിഷ്കാരത്തിന്റെ സന്ദര്‍ഭത്തില്‍ (ഫസ്റ്റ് ജനറേഷന്‍ റിഫോം) ജനങ്ങള്‍ക്ക് മുണ്ട് അല്‍പ്പം മുറുക്കിയുടുക്കേണ്ടിവരുമെന്നും രണ്ടാംഘട്ട പരിഷ്കാരത്തിന്റെ സന്ദര്‍ഭമാകുമ്പോള്‍ ഗുണഫലങ്ങള്‍ കണ്ടുതുടങ്ങുമെന്നുമാണ്. ഒന്നാംഘട്ട പരിഷ്കാരം ആദ്യപതിറ്റാണ്ടുകൊണ്ട് പൂര്‍ത്തിയായി. രണ്ടാംഘട്ടമായപ്പോള്‍, അതായത് രണ്ടായിരത്തിന്റെ ആദ്യപതിറ്റാണ്ടായപ്പോള്‍ ഗുണഫലങ്ങള്‍ കണ്ടുതുടങ്ങിയോ? ഗുണഫലം അനുഭവിക്കാറാകുമെന്ന് മന്‍മോഹന്‍സിങ് പറഞ്ഞ സെക്കന്‍ഡ് ജനറേഷന്‍ റിഫോമിന്റെ ഘട്ടത്തിലാണ് കര്‍ഷകരുടെ കൂടി ആത്മഹത്യകളുണ്ടായി തുടങ്ങിയത്. അതായിരുന്നോ ഗുണഫലം?

രണ്ടാംഘട്ട പരിഷ്കാരങ്ങളും പൂര്‍ത്തിയാക്കി മൂന്നാംഘട്ടത്തിലെത്തി. ഇതിനിടെ, കര്‍ഷക ആത്മഹത്യ വ്യാപകമായി. പണപ്പെരുപ്പം കൂടി. വിലക്കയറ്റം നിയന്ത്രണാതീതമായി. ജനജീവിതം സമസ്ത തലങ്ങളിലും ദുസ്സഹമായി. മൂന്നാംഘട്ടത്തിന്റെ തുടക്കത്തിലും ലജ്ജയില്ലാതെ മന്‍മോഹന്‍സിങ് പറയുന്നു; ഇപ്പോള്‍ കുറച്ച് സഹിക്കണം; പിന്നീടെല്ലാം ശരിയായിക്കൊള്ളുമെന്ന്. രണ്ടാംതലമുറ പരിഷ്കാരവേളയാകുമ്പോള്‍ കണ്ടുതുടങ്ങുമെന്നു പറഞ്ഞ ഗുണഫലങ്ങള്‍ എവിടെയെന്ന് ചൂണ്ടിക്കാട്ടിയിട്ടു മതി ജനങ്ങളെ കബളിപ്പിക്കുന്ന ഈ വാചകമടി. എന്നും എല്ലാവരെയും കബളിപ്പിക്കാമെന്ന് മന്‍മോഹന്‍സിങ് കരുതരുത്. രാഷ്ട്രീയം പറയാന്‍ വായ തുറക്കാത്ത ഈ പ്രധാനമന്ത്രി ധനകാര്യമേ പറയൂ. ഓരോ തവണ അദ്ദേഹം അത് പറയുമ്പോഴും രാജ്യം നിലയില്ലാക്കയങ്ങളിലേക്കാഴുകയാണ്. പട്ടിണിയും പരിവട്ടവും വര്‍ധിക്കുകയാണ്. തൊഴിലില്ലായ്മ പെരുകുകയാണ്; ആഭ്യന്തര വ്യവസായങ്ങള്‍ അടച്ചുപൂട്ടുകയാണ്; ന്യായവില കിട്ടാതെ കര്‍ഷകര്‍ വലയുകയാണ്. ജീവിതം ജീവിക്കാന്‍ കൊള്ളരുതാത്ത നിലയിലാകുകയാണ്. ഇതെല്ലാം വരുത്തിവച്ച വികലനയങ്ങളെ ന്യായീകരിക്കാന്‍ പ്രധാനമന്ത്രിയുടെ തത്വശാസ്ത്രപ്രസംഗത്തിനാകുകയില്ല. പ്രധാനമന്ത്രിയുടെ ധനമാനേജ്മെന്റ് കോര്‍പറേറ്റുകള്‍ക്ക് ഓരോവര്‍ഷവും ലക്ഷക്കണക്കിന് കോടികളുടെ ഇളവുകൊടുത്തും സാധാരണക്കാരന്റെ ജീവിതത്തെ ഞെരിച്ചമര്‍ത്തിയുമാണ് മുന്നേറുന്നത്.

സാമ്പത്തിക പരിഷ്കാരങ്ങളുടെ വിവിധഘട്ടങ്ങളിലൂടെ രാജ്യം നീങ്ങിയ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ലാഭത്തില്‍ നടന്നിരുന്ന ഇന്‍ഷുറന്‍സ് മേഖല മുതല്‍ വ്യോമയാനമേഖല വരെയും ചെറുകിട- ചില്ലറ വ്യാപാരമേഖല മുതല്‍ കൃഷിമേഖല വരെയും ബഹുരാഷ്ട്ര കോര്‍പറേറ്റുകള്‍ക്ക് കൊള്ളയടിക്കാനായി തുറന്നുകൊടുത്തു. ജനങ്ങള്‍ തുടരെ പാപ്പരീകരിക്കപ്പെട്ടു. എല്ലാ മേഖലയിലും നാശം വിതച്ച ഈ നയം തുടരാന്‍ അമേരിക്കയ്ക്കു മുമ്പില്‍ ബാധ്യസ്ഥനാണ് രാഷ്ട്രീയമോ, ജനങ്ങളുടെ നാഡിമിടിപ്പോ അറിയാനിട വന്നിട്ടില്ലാത്ത ഈ ഉദ്യോഗസ്ഥ പ്രധാനമന്ത്രി. ആ നയങ്ങള്‍ അദ്ദേഹം കൂടുതല്‍ ശക്തമായി പാര്‍ലമെന്റിനെപ്പോലും മറികടന്ന് മുന്നോട്ടുകൊണ്ടുപോകുകയാണ്. അടിസ്ഥാനപരമായി നയങ്ങളില്‍ മാറ്റംവരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ പ്രകടനപത്രികയിലൂടെ അത് ജനങ്ങളോട് പറയണം. ജനവിധി വാങ്ങണം. തെരഞ്ഞെടുപ്പുവേളയില്‍ ജനങ്ങളില്‍നിന്ന് മറച്ചുവച്ച് ജനവിധിക്കുശേഷം നടപ്പാക്കുകയാണ് ജനദ്രോഹനയങ്ങള്‍. ഇത് ജനാധിപത്യവിരുദ്ധമാണ്; രാഷ്ട്രവിരുദ്ധവുമാണ്. ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ നമ്മുടെ റിപ്പബ്ലിക്കിനെ "സോഷ്യലിസ്റ്റ്" എന്നു വിശേഷിപ്പിക്കുന്നുണ്ട്. ആ അടിസ്ഥാന സങ്കല്‍പ്പത്തിനുതന്നെ തീര്‍ത്തും വിരുദ്ധമായ നയങ്ങള്‍ നടപ്പാക്കാന്‍ മന്‍മോഹന്‍സിങ്ങിനും കൂട്ടര്‍ക്കും ആരു നല്‍കി അധികാരം?

ഭരണഘടനാവിരുദ്ധമാണ്, സോഷ്യലിസ്റ്റ് സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമായ ഓരോ നടപടിയും. ഇപ്പോള്‍ ഓരോ തവണ മന്ത്രിസഭ ചേരുമ്പോഴും ഓരോ ആഘാതം ജനങ്ങള്‍ക്കുമേല്‍ ഏല്‍പ്പിക്കുകയാണ്. ഡീസല്‍ വിലവര്‍ധനയാണ് ഒരു ദിവസമെങ്കില്‍ പഞ്ചസാര വിലവര്‍ധനയാണ് അടുത്തദിവസം. ചില്ലറവ്യാപാരം ബഹുരാഷ്ട്ര കോര്‍പറേറ്റുകള്‍ക്ക് തുറന്നുകൊടുക്കലാണ് അടുത്തദിവസം. കോര്‍പറേറ്റ് വമ്പന്മാര്‍ക്കുവേണ്ടി കോര്‍പറേറ്റ് നിയമംതന്നെ പരിഷ്കരിച്ചുകൊടുക്കുകയാണ് ഈ സര്‍ക്കാര്‍. ഇതെല്ലാം ഭരണഘടനാവിരുദ്ധമാണെന്ന് ഡോ. മന്‍മോഹന്‍സിങ്ങിന് അറിയാം. അതുകൊണ്ടുതന്നെയാണ് സാമ്പത്തിക ഉദാരീകരണനയങ്ങള്‍ നടപ്പാക്കുന്നതിനെ ആഗോള കാഴ്ചപ്പാടില്‍ കാണണമെന്ന നിര്‍ദേശം ഇന്റര്‍നാഷണല്‍ അക്കാദമിക് കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനംചെയ്ത് ഇന്ത്യന്‍ ജുഡീഷ്യറിയുടെ മുമ്പില്‍ വച്ചത്. 21-ാം നൂറ്റാണ്ടിലെ ജഡ്ജിമാര്‍ സാമ്പത്തിക വിദഗ്ധര്‍ കൂടിയാകണമെന്നു പറഞ്ഞ മന്‍മോഹന്‍സിങ്ങിനോട് 21-ാം നൂറ്റാണ്ടിലെ പ്രധാനമന്ത്രി ജനവികാരം മനസ്സിലാക്കാന്‍ കഴിയുന്ന രാഷ്ട്രീയക്കാരനാകണമെന്ന് രാഷ്ട്രം തിരിച്ചുപറയേണ്ടിയിരിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്ത മന്‍മോഹന്‍സിങ്ങിനും ജനവികാരം അറിയാനിടവന്നിട്ടില്ലാത്ത സോണിയഗാന്ധിക്കും ഒരുപോലെ സാമ്പത്തിക പരിഷ്കാരങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാമെന്ന് തോന്നുന്നതില്‍ അത്ഭുതമില്ല.

സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചുവന്നിട്ടുള്ള ഇതര കോണ്‍ഗ്രസ് നേതാക്കളാകട്ടെ ഈ നയത്തിനെതിരെ ശബ്ദിക്കാന്‍ വേണ്ട ആര്‍ജവമോ ധൈര്യമോ ഉള്ളവരല്ല. ഇതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ കണ്ടത്. ഇതുകൊണ്ടാണ് 2014ല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ പോലും ഭയക്കാതെ അമേരിക്കന്‍ കല്‍പ്പനകളെ ഇവര്‍ പിന്‍പറ്റുന്നത്. അല്ലെങ്കില്‍ തന്നെ, ഒരു കോണ്‍ഗ്രസ് നേതാവ് നിര്‍ലജ്ജം പറഞ്ഞത് ജനങ്ങളെല്ലാം ക്രമേണ മറന്നുകൊള്ളുമെന്നാണല്ലോ. ഒന്നും തങ്ങള്‍ മറക്കുന്നില്ലെന്ന് ഇവരെ ഓര്‍മിപ്പിക്കാനുള്ള അവസരം കാത്തുകഴിയുകയാണ് ഇന്ത്യയിലെ സാധാരണജനങ്ങള്‍. ജനജീവിത പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി നടക്കുന്ന പ്രക്ഷോഭങ്ങളില്‍ ഇപ്പോള്‍ രാജ്യത്തെമ്പാടും പ്രകടമാകുന്ന വിപുലമായ ജനസാന്നിധ്യവും ആ സാന്നിധ്യത്തെ ശ്രദ്ധേയമാക്കുന്ന രോഷവും അതാണ് കാണിക്കുന്നത്.

*
ദേശാഭിമാനി മുഖപ്രസംഗം 28 സെപ്തംബര്‍ 2012

1 comment:

Stockblog said...

What is good ? Capitalism or Socialism ? Both have its own demerits. Any way it was Capitalism that made these western countries rich and world powers. It is true that After 1991 huge investments came to our country. Those Indian and other multinational firms gave employments to a large number of youths. During those days we were taught by our leftists that our nation will fail economically like Argentina. But now India is the second fastest growing economy after China. When India signed a deal with ASEAN countries these leftists said it will lead to price fall of our commodities. But now all of those commodities like Rubber, tea, coffee, cardamom, etc are trading at life high