Tuesday, September 4, 2012

എവിടെ ജിം

അമ്പതിനായിരം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്ന് കേരളത്തില്‍ പാലുംതേനും ഒഴുക്കുമെന്ന് പ്രഖ്യാപിച്ചാണ് 2003 ജനുവരിയില്‍ "ജിം" എന്നു പേരിട്ട ആഗോള നിക്ഷേപക സംഗമം നടന്നത്. അന്ന് എ കെ ആന്റണിയായിരുന്നു മുഖ്യമന്ത്രി. അഞ്ച് വര്‍ഷംകൊണ്ട് ഐടി രംഗത്ത് പത്തുലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചാണ് സംഗമത്തിന് ആന്റണി പ്രതിപക്ഷത്തിന്റെ സഹകരണം അഭ്യര്‍ഥിച്ചത്. പ്രതിപക്ഷം സഹകരിച്ചു. അന്നത്തെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ജിമ്മിന്റെ ഉദ്ഘാടനവേദിയില്‍ ചെന്ന് ആശംസകള്‍ അറിയിച്ചു. 11159.45 കോടി രൂപയുടെ ധാരണാപത്രം സംഗമത്തില്‍തന്നെ ഒപ്പുവച്ചു. പ്രധാനസംഘാടകനായിരുന്ന വ്യവസായമന്ത്രി പി കെ കുഞ്ഞാലികുട്ടി അന്ന് പറഞ്ഞു; "ജിമ്മില്‍ ഉരുത്തിരിഞ്ഞു വരുന്ന പദ്ധതികള്‍ക്ക് പ്രശ്നലേശമെന്യേ അനുമതികള്‍ നല്‍കും. അവയ്ക്കു മാത്രമായി ആനുകൂല്യങ്ങളുടെ പ്രത്യേക പാക്കേജ് ഉണ്ടാക്കും.

ജിം കഴിഞ്ഞുള്ള ദിവസങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം." 2006ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍നിന്ന് ഇറങ്ങിപോകുമ്പോള്‍ ജിമ്മിനെക്കുറിച്ച് ഒരക്ഷരം പറയാനുണ്ടായിരുന്നില്ല. അമ്പതിനായിരം കോടിയും 11159 കോടിയും എങ്ങും കണ്ടില്ല. എല്ലാം ഒരു തട്ടിപ്പായി അവസാനിച്ചു. ആകെ വന്നത് ഏതോ ചില സ്വര്‍ണക്കടകളും റിസോര്‍ട്ടുകളും. ധാരണാപത്രം ഒപ്പിട്ട സ്ഥാപനങ്ങളോ, പദ്ധതികളോ ഏതെന്നുപോലും പിന്നീട് ആരും ചര്‍ച്ചചെയ്തില്ല. ആന്റണിയെ പറഞ്ഞുവിട്ട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തപ്പോഴും നിക്ഷേപം വന്നില്ല. എന്നുമാത്രമല്ല യുഡിഎഫ് അധികാരമൊഴിയുമ്പോള്‍ ജിമ്മിനുശേഷമുള്ള നാല് വര്‍ഷംകൊണ്ട് വ്യവസായമേഖലയിലെ നിക്ഷേപത്തില്‍ 700 കോടിയോളം രൂപയുടെ കുറവാണുണ്ടായതെന്ന് വ്യവസായമന്ത്രിക്ക് നിയമസഭയില്‍ സമ്മതിക്കേണ്ടിവരികയുംചെയ്തു.

ഖജനാവില്‍നിന്ന് 15 കോടി രൂപ ചെലവിട്ട് നടത്തിയ ജിം വ്യാമോഹവ്യവസായം മാത്രമായി അധഃപതിച്ചു. വികസനത്തിന്റെ ലാസ്റ്റ് ബസ് ജിമ്മിനോടൊപ്പം പോയി. 2003ലെ ജിം നടക്കുമ്പോള്‍ ഇടതുപക്ഷം അതിനെ കണ്ണുമടച്ച് എതിര്‍ക്കുകയല്ല ഉണ്ടായത്. അന്ന്, ജിമ്മിനെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കിയ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എഴുതിയത്, ""മണലും വെള്ളവുമടക്കം വില്‍പ്പനച്ചരക്കാക്കുക എന്നതിനര്‍ഥം വിത്തെടുത്ത് കുത്തുക എന്നുതന്നെയാണ്. ഒരു പിടിപ്പുകെട്ട ഗവണ്‍മെന്റിന് നിവര്‍ന്നുനില്‍ക്കാന്‍ നാടിന്റെ പ്രകൃതിവിഭവങ്ങള്‍ വിറ്റുതുലയ്ക്കുന്നത് നാടിനെ സ്നേഹിക്കുന്ന ആര്‍ക്കും കണ്ടുനില്‍ക്കാനാവില്ല"" എന്നാണ്. അക്ഷരാര്‍ഥത്തില്‍, കേരളത്തെ വിറ്റു കാശാക്കുകയായിരുന്നു ആ നിക്ഷേപക സംഗമത്തിന്റെ ലക്ഷ്യമെന്ന് പിന്നീടുള്ള അനുഭവത്തില്‍ തെളിഞ്ഞു. ഇന്നിപ്പോള്‍, എമര്‍ജിങ് കേരള എന്ന പുതിയ അഭ്യാസവുമായി യുഡിഎഫ് സര്‍ക്കാര്‍ എത്തുമ്പോള്‍ പഴയ ജിമ്മിന്റെ ഓര്‍മകള്‍തന്നെയാണ് തിരിച്ചുവരേണ്ടത്. പ്രകൃതിസമ്പത്ത് കൊള്ളയടിക്കുക എന്നതുതന്നെയാണ് സര്‍ക്കാരിന്റെ യഥാര്‍ഥ ലക്ഷ്യമെന്ന് വ്യക്തമാകുന്ന നിരവധി സൂചനകള്‍ വന്നുകഴിഞ്ഞു. 50,000 ഏക്കര്‍ നെല്‍വയല്‍ നികത്തിയതിന് ഒറ്റ ഉത്തരവിലൂടെ അംഗീകാരം കൊടുത്ത് പ്രകൃതിയോടും പരിസ്ഥിതിയോടുമുള്ള സമീപനം തെളിയിച്ചവരാണ് യുഡിഎഫ്. ഇപ്പോള്‍ എമര്‍ജിങ് കേരളയല്ല, "എമര്‍ജിങ് മാഫിയ" ആണെന്ന് പറഞ്ഞത് കോണ്‍ഗ്രസ് നേതാവ് വി എം സുധീരനാണ്; പ്രകൃതിയെ കൊള്ളയടിക്കലാണ് ലക്ഷ്യമെന്ന് അലമുറയിടുന്നത് യുഡിഎഫ് എംഎല്‍എമാരാണ്. പുതിയ മാമാങ്കത്തിനൊരുങ്ങുന്നവരുടെ ഉദ്ദേശ്യം മനസിലാക്കാന്‍ അവര്‍ ഇതുവരെ എന്ത് ചെയ്തു എന്ന് പരിശോധിക്കണം. വ്യവസായങ്ങള്‍, അത് പൊതുമേഖലയിലായാലും സ്വകാര്യമേഖലയിലായാലും കടുത്ത പ്രതിസന്ധിയാണിന്ന് നേരിടുന്നത്. ഒരു വര്‍ഷംകൊണ്ട് സംസ്ഥാനത്തെ 44 പൊതുമേഖലാ സ്ഥാപനത്തില്‍ 24ഉം നഷ്ടത്തിലായി. എല്‍ഡിഎഫ് അധികാരം വിടുമ്പോള്‍ 32 സ്ഥാപനം ലാഭത്തിലായിരുന്നു. പൊതുമേഖലയെ രക്ഷപ്പെടുത്താനല്ല, അതിന്റെ ഭൂമി വിറ്റ് കാശ് മാറാനാണ് "എമര്‍ജിങ് കേരള" ലക്ഷ്യമിടുന്നത്. പൊതുസ്ഥലം സ്വകാര്യനിക്ഷേപകര്‍ക്ക് കൈമാറാനുള്ള നീക്കത്തിനെതിരെയാണ്, ആറ് യുഡിഎഫ് എംഎല്‍എമാര്‍ രംഗത്തിറങ്ങിയത്. ഭൂമി ഇടപാട് സുതാര്യവും നിയമപരവുമാണെന്ന് ഉറപ്പാക്കണമെന്നും ഭൂമിയുടെ ഉടമസ്ഥാവകാശവും നിയന്ത്രണവും സര്‍ക്കാരിനാക്കണമെന്നും അവര്‍ പറയുന്നു. ജനകീയ പ്രക്ഷോഭത്തെതുടര്‍ന്ന് നടക്കാതപോയ കരിമണല്‍ ഖനം എമര്‍ജിങ് കേരളയില്‍ തിരിച്ചുവരുന്നു എന്നാണ് വി എം സുധീരന്‍ ഉയര്‍ത്തുന്ന ആക്ഷേപം. എമര്‍ജിങ് കേരളയെ മുസ്ലിംലീഗ് ഹൈജാക്ക് ചെയ്തെന്ന് കേരള കോണ്‍ഗ്രസ് മാണിവിഭാഗം പരാതിപ്പെടുന്നു. ചുരുക്കത്തില്‍ യുഡിഎഫിന് ഉറപ്പില്ല എന്താണ് നടക്കാന്‍ പോകുന്നതെന്ന്. വലിയ കൊള്ളയാണ് എമര്‍ജിങ് കേരള ലക്ഷ്യമിടുന്നതെന്നതില്‍ ആര്‍ക്കും തര്‍ക്കവുമില്ല.

മൂലധനിക്ഷേപം വരുന്നതിനെയും തൊഴില്‍ദായക സംരംഭങ്ങളുണ്ടാകുന്നതിനെയും എല്ലാവരും സ്വാഗതംചെയ്യുന്നു. എന്നാല്‍, ഈ പദ്ധതികള്‍ സംസ്ഥാനത്തിന്റെ സമഗ്രമായ വികസനത്തിന് ഗുണകരമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ യുഡിഎഫ് ഭരണത്തിന് കഴിഞ്ഞിട്ടില്ല. ഭൂപരിഷ്കരണം അട്ടിമറിക്കാനും പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കാനും ഭൂമാഫിയക്ക് സര്‍ക്കാര്‍ഭൂമി ദാനംചെയ്യാനുമുള്ള നീക്കങ്ങള്‍ പ്രകടമാണ്. എമര്‍ജിങ് കേരളയുടെ പേരില്‍ വാചകമടിക്കുന്ന യുഡിഎഫ് നേതൃത്വം ആദ്യം ജിമ്മിന്റെ അനുഭവം ജനങ്ങളോട് വിശദീകരിക്കണം.

നാടിനെയും ജനങ്ങളെയും പരിസ്ഥിതിയെയും ബലികൊടുത്തുകൊണ്ടുള്ള പദ്ധതികള്‍ക്കാണ് പരവതാനി വിരിക്കുന്നത് എന്നതടക്കം നിലവില്‍ ഉയര്‍ന്ന സംശയങ്ങള്‍ക്ക് തൃപ്തികരമായ വിശദീകരണം നല്‍കുകയുംവേണം. ഏതാനും വലതുപക്ഷ മാധ്യമങ്ങളുടെ പിന്തുണയോടെ കേരളത്തെ വിറ്റ് പണപ്പെട്ടികള്‍ നിറയ്ക്കാനുള്ള പരിപാടികളുമായാണ് മുന്നോട്ടുപോകുന്നതെങ്കില്‍, ആ പോക്ക് സ്വന്തം വിനാശത്തിലേക്കാണെന്ന് തിരിച്ചറിയാനുള്ള വിവേകമാണ് യുഡിഎഫ് നേതൃത്വത്തില്‍നിന്ന് കേരളീയര്‍ പ്രതീക്ഷിക്കുന്നത്. നാടിനെ വിറ്റുതുലയ്ക്കുന്നത് കൈയുംകെട്ടി നോക്കിനില്‍ക്കാനുള്ള മാനസികാവസ്ഥയല്ല കേരളത്തിന്റേത് എന്ന് അത്തരക്കാര്‍ മനസിലാക്കണം.

*
ദേശാഭിമാനി മുഖപ്രസംഗം 04 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അമ്പതിനായിരം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്ന് കേരളത്തില്‍ പാലുംതേനും ഒഴുക്കുമെന്ന് പ്രഖ്യാപിച്ചാണ് 2003 ജനുവരിയില്‍ "ജിം" എന്നു പേരിട്ട ആഗോള നിക്ഷേപക സംഗമം നടന്നത്. അന്ന് എ കെ ആന്റണിയായിരുന്നു മുഖ്യമന്ത്രി. അഞ്ച് വര്‍ഷംകൊണ്ട് ഐടി രംഗത്ത് പത്തുലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചാണ് സംഗമത്തിന് ആന്റണി പ്രതിപക്ഷത്തിന്റെ സഹകരണം അഭ്യര്‍ഥിച്ചത്. പ്രതിപക്ഷം സഹകരിച്ചു. അന്നത്തെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ജിമ്മിന്റെ ഉദ്ഘാടനവേദിയില്‍ ചെന്ന് ആശംസകള്‍ അറിയിച്ചു. 11159.45 കോടി രൂപയുടെ ധാരണാപത്രം സംഗമത്തില്‍തന്നെ ഒപ്പുവച്ചു. പ്രധാനസംഘാടകനായിരുന്ന വ്യവസായമന്ത്രി പി കെ കുഞ്ഞാലികുട്ടി അന്ന് പറഞ്ഞു; "ജിമ്മില്‍ ഉരുത്തിരിഞ്ഞു വരുന്ന പദ്ധതികള്‍ക്ക് പ്രശ്നലേശമെന്യേ അനുമതികള്‍ നല്‍കും. അവയ്ക്കു മാത്രമായി ആനുകൂല്യങ്ങളുടെ പ്രത്യേക പാക്കേജ് ഉണ്ടാക്കും.