Thursday, October 3, 2013

രാജ്യം ഇരുട്ടിലാകാതിരിക്കാന്‍

ഉല്‍പ്പാദന നിലയങ്ങളില്‍നിന്ന് വിതരണ സ്ഥലങ്ങളിലേക്ക്, ഒരു പ്രദേശത്തുനിന്ന് മറ്റൊരു പ്രദേശത്തേക്ക്, ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് വൈദ്യുതി കൊണ്ടുപോകുന്നതിനുള്ള പ്രസരണലൈനുകളുടെ ശൃംഖലയാണ് പവര്‍ഗ്രിഡ്. ഈ ശൃംഖലയിലൂടെയുള്ള വൈദ്യുതിയുടെ ഒഴുക്കിനെ നിയന്ത്രിക്കുന്ന ഘടകങ്ങള്‍ സാങ്കേതികമായി വോള്‍ട്ടേജ്, ആവൃത്തി, പവര്‍ ആംഗിള്‍ എന്നിവയാണ്. പവര്‍ഗ്രിഡിന് തകര്‍ച്ചയുണ്ടായാല്‍ വൈദ്യുതിയുടെ ഒഴുക്ക് തടസ്സപ്പെട്ട് ഇരുട്ടിലാകും. ഉല്‍പ്പാദനവും താനേ നിലയ്ക്കും. പഴയ സ്ഥിതിയിലെത്തിക്കുവാന്‍ സമയവും എടുക്കും. പ്രസരണലൈനുകള്‍ കുഴപ്പമില്ലാതെ നില്‍ക്കുമ്പോഴും വൈദ്യുതി ഒഴുക്കിവിടാന്‍ പറ്റാത്ത "ഗ്രിഡ് തകര്‍ച്ച" എന്ന പ്രതിഭാസം 2012 ജൂലൈ 30നും 31നും ഇന്ത്യയിലുണ്ടായി. ഉത്തരേന്ത്യയും മധ്യേന്ത്യയും പൂര്‍ണമായി രണ്ടു ദിവസം ഇരുട്ടിലായി. വൈദ്യുതി മേഖലയില്‍ നടപ്പാക്കിയ തെറ്റായ നയങ്ങളാണ് ഈ സാങ്കേതിക തകര്‍ച്ചയ്ക്ക് കാരണമായത്.

ഇന്ത്യയിലെ പവര്‍ഗ്രിഡ് തകര്‍ന്ന് രാജ്യം ഇരുട്ടിലായതിന്റെ പ്രധാന ഉത്തരവാദി കേന്ദ്ര ഊര്‍ജമന്ത്രാലയമാണ്. തകര്‍ച്ചയുടെ കാരണം സാങ്കേതികമാണെന്ന് അവര്‍ക്ക് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുവാന്‍ സാധിച്ചു എന്നത് മറ്റൊരു കാര്യം. ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത ചില സാങ്കേതിക വിദഗ്ധരാകട്ടെ, തകര്‍ച്ചയുടെ നയപരമായ കാരണങ്ങള്‍ പുറത്തുപറഞ്ഞതുമില്ല. വൈദ്യുതിയുടെ ക്ഷാമം, പവര്‍ഗ്രിഡിന്റെ ശേഷിയിലധികം ഉപയോഗിക്കാന്‍ ശ്രമിച്ചത്, ചില സംസ്ഥാനങ്ങള്‍ അനുവദിച്ചതില്‍ കൂടുതല്‍ വൈദ്യുതി ഒഴുക്കിക്കൊണ്ടുവന്നത് തുടങ്ങി കാരണങ്ങള്‍ പലതു നിരത്തുമ്പോഴും സത്യം പൂര്‍ണമാവുന്നില്ല. ഗ്രിഡിനെ തെറ്റായി കൈകാര്യം ചെയ്തതാണ് തകര്‍ച്ചയുടെ പ്രധാന കാരണം. പ്രസരണരംഗത്ത് പുതുതായി നടപ്പാക്കിയ ഓപ്പണ്‍ ആക്സസ് എന്ന സ്വകാര്യമേഖലക്കടക്കം വൈദ്യുതി നിയന്ത്രണമില്ലാതെ ഒഴുക്കിക്കൊണ്ടുവരാന്‍ നല്‍കിയ അനുവാദമാണ് തകര്‍ച്ചയിലേക്ക് നയിച്ച മറ്റൊരു കാരണം. 2003-ല്‍ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഉണ്ടായ ഗ്രിഡ് തകര്‍ച്ചയുടെ കാരണവും സമാനമാണ്. കുത്തകകള്‍ക്കുവേണ്ടി നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതാണ് അവിടെയും ഗ്രിഡിനെ കുഴപ്പത്തിലാക്കി ഇരുട്ടിലാക്കിയത്. വൈദ്യുതി മിച്ചമുള്ള സ്ഥലത്തുനിന്ന് കമ്മിയായ സ്ഥലത്തേക്ക് ഒഴുക്കുന്ന രീതിയിലാണ് ഗ്രിഡിന്റെ പ്രവര്‍ത്തനം. എന്നാല്‍ വൈദ്യുതി കമ്പോളവും ഓപ്പണ്‍ ആക്സസും വന്നതോടെ, ഒരു വൈദ്യുതി വിതരണകമ്പനിക്ക് ഗ്രിഡിന്റെ ഏതു ഭാഗത്തുനിന്നുമുള്ള ഉല്‍പ്പാദകനില്‍നിന്നും വൈദ്യുതി വാങ്ങാമെന്നായി. ഇതോടെ രാജ്യത്തിന്റെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് വൈദ്യുതി വാങ്ങിക്കൊണ്ടുപോകുന്ന തോത് വര്‍ധിച്ചു.

ഗ്രിഡിന്റെ ഉദ്ദേശിച്ചിട്ടുള്ള പ്രവര്‍ത്തനരീതി മാറി. അതിനു താങ്ങാവുന്ന ശേഷി പരിഗണിക്കാതെ വൈദ്യുതി കൊണ്ടുപോവാന്‍ തുടങ്ങി. ലാഭം മാത്രമായിരുന്നു സ്വകാര്യ കുത്തകയുടെ ലക്ഷ്യം. വൈദ്യുതിരംഗത്ത് നടപ്പാക്കിയ പരിഷ്കാരങ്ങള്‍ ലക്ഷ്യമിട്ടത് വൈദ്യുതി കമ്പോളത്തേയും കമ്പോള അധിഷ്ഠിത നയങ്ങളേയും മാത്രമാണ്. സ്വകാര്യ മൂലധനം കടന്നുവരാന്‍ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയവര്‍ ഗ്രിഡിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചോ നിലനില്‍പ്പിനെക്കുറിച്ചോ ധാരണയും ആശങ്കയും ഇല്ലാത്തവരായിരുന്നു. സ്വന്തം പങ്കില്‍ കൂടുതലെടുത്താല്‍ ഏതെങ്കിലും സംസ്ഥാനം അവര്‍ക്ക് അനുവദിച്ചതില്‍ കൂടുതല്‍ വൈദ്യുതി എടുത്താല്‍ ഗ്രിഡ് തകരുമോ? എപ്പോഴുമില്ല. ഗ്രിഡിന്റെ നിലനില്‍പ്പിനെ നിയന്ത്രിക്കുന്ന ചില ഘടകങ്ങളുണ്ട്. ആവൃത്തിയാണ് അതിലൊന്ന്. വൈദ്യുതി അധികമുള്ളപ്പോള്‍ ഗ്രിഡിന്റെ ആവൃത്തി കൂടുതലായിരിക്കും. ആ സമയത്ത് അധിക വൈദ്യുതി വലിച്ചെടുത്താല്‍ ഗ്രിഡ് തകരില്ല. മാത്രമല്ല ഗ്രിഡിന്റെ നിലനില്‍പ്പിന് അത് സഹായകരവുമാണ്. വൈദ്യുതി കമ്മിയാകുമ്പോള്‍ ആവൃത്തി കുറയും. അപ്പോള്‍ അധിക വൈദ്യുതിയെടുത്താല്‍ ഗ്രിഡിനെ ബാധിക്കുകയും ചെയ്യും. എന്നാല്‍ ഇന്ത്യയെ ബാധിച്ച ഗ്രിഡ് തകര്‍ച്ചയുടെ സമയത്ത് ആവൃത്തി തീരെ കുറവല്ലായിരുന്നു. അതുകൊണ്ട് ഏതെങ്കിലും സംസ്ഥാനം അധികവൈദ്യുതി എടുത്തതാണ് ആ ഗ്രിഡ് തകര്‍ച്ചക്ക് കാരണം എന്ന് പറയാനാവില്ല. 49.68 ഹെര്‍ട്സും 49.84 ഹെര്‍ട്സുമാണ് യഥാക്രമം ജൂലൈ 30നും 31നും ഗ്രിഡ് തകര്‍ച്ചയുടെ സമയത്തുണ്ടായിരുന്ന ആവൃത്തി. അത് രണ്ടും ഗ്രിഡ് തകര്‍ച്ചക്ക് കാരണമാവുന്ന കുറഞ്ഞ ആവൃത്തികളല്ല. വൈദ്യുതി ഉല്‍പ്പാദനത്തേക്കാള്‍ വൈദ്യുതി ആവശ്യം വളരെ കൂടിയിരുന്നാല്‍ ഗ്രിഡിനെ ബാധിക്കും. ഇന്ത്യയില്‍ ഗ്രിഡ് തകര്‍ച്ചയുണ്ടായത് പാതിരാത്രി കഴിഞ്ഞാണ്. രണ്ടര മണിക്ക്. വൈദ്യുതിക്ക് അധികം ആവശ്യം ഇല്ലാത്ത സമയമാണത്. ഉത്തരേന്ത്യയില്‍ വ്യാപകമായി ആ ദിവസങ്ങളില്‍ മഴ പെയ്തത് വൈദ്യുതിയുടെ ആവശ്യത്തെ കുറച്ചിരുന്നു. അതുകൊണ്ട് ഇന്ത്യയിലെ ഗ്രിഡ് തകര്‍ച്ചയുടെ കാരണം വൈദ്യുതിയുടെ ആവശ്യം ഉല്‍പ്പാദനത്തേക്കാള്‍ കൂടിയതിനാലാണ് എന്ന് സ്ഥാപിക്കാന്‍ കഴിയില്ല. തകര്‍ച്ചയുടെ കാരണം അനവധി പ്രസരണ ലൈനുകളുള്ള ശൃംഖലയില്‍ ഏതെങ്കിലും പ്രധാന ലൈനുകള്‍ക്ക് പെട്ടെന്ന് തകരാര്‍ സംഭവിച്ചാല്‍ അത് ഗ്രിഡിന്റെ ബാലന്‍സിനെ ബാധിക്കുകയും ഗ്രിഡിന്റെ ആകെ തകര്‍ച്ചക്ക് കാരണമാവുകയും ചെയ്യാം. ഇവിടെയുണ്ടായ രണ്ട് ഗ്രിഡ് തകര്‍ച്ചയിലും അതാണ് സംഭവിച്ചത്. 400 കിലോ വോള്‍ട്ടിന്റെ ബിന - ഗ്വാളിയോര്‍ - ആഗ്ര ലൈനില്‍കൂടി 1000 മെഗാവാട്ടില്‍ കൂടുതല്‍ എന്ന കണക്കില്‍ വൈദ്യുതി ഒഴുകി. തുടര്‍ന്ന് ആ ലൈന്‍ തകരാറിലാവുകയും അത് ഗ്രിഡിന്റെ ആകെ തകര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്തു. ബിന-ഗ്വാളിയോര്‍-ആഗ്ര പാതയില്‍ രണ്ട് 400 കെ വി ലൈനുകളുണ്ടായിരുന്നതില്‍ ഒന്ന് ശേഷി വര്‍ധിപ്പിക്കല്‍ പണികളുടെ ഭാഗമായി അടച്ചിട്ടിരുന്നതാണ് മറ്റേ ലൈനില്‍കൂടി അധിക വൈദ്യുതി ഒഴുകാന്‍ കാരണം. ആസൂത്രണത്തില്‍ പറ്റിയ പാളിച്ച തന്നെ. തകര്‍ച്ചയുടെ സാങ്കേതിക കാരണം മാത്രമാണ് നേരത്തേ സൂചിപ്പിച്ചത്. അതിനുമപ്പുറത്തേക്ക് കടക്കണമെങ്കില്‍, തകര്‍ച്ചയെ തുടര്‍ന്ന് ദേശീയ ലോഡ് ഡെസ്പാച്ച് കേന്ദ്രം പെട്ടെന്ന് കൊണ്ടുവന്ന ചില നിയന്ത്രണങ്ങള്‍കൂടി കണക്കിലെടുക്കണം. ഒരു മേഖലയില്‍നിന്ന് മറ്റൊരു മേഖലയിലേക്കും പ്രധാന ലൈനുകളില്‍ കൂടിയും വൈദ്യുതി കൊണ്ടുപോകുന്നതിനാണ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പുതിയ നയങ്ങളുടെ ഭാഗമായി സ്വകാര്യ കമ്പനികളെ സഹായിക്കാന്‍ ഗ്രിഡിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ സാങ്കേതിക കാര്യങ്ങള്‍ പരിഗണിക്കാതെ എടുത്തുകളഞ്ഞത് ശരിയായില്ല എന്നാണ് ദേശീയ ലോഡ് ഡെസ്പാച്ച് കേന്ദ്രത്തിന്റെ നടപടികള്‍ സൂചിപ്പിക്കുന്നത്. വൈദ്യുതി ഗ്രിഡിന്റെ പ്രവര്‍ത്തനത്തെ സാങ്കേതികമായി നിയന്ത്രിക്കുന്നത് ദേശീയ ലോഡ് ഡെസ്പാച്ച് കേന്ദ്രവും പ്രാദേശിക ലോഡ് ഡെസ്പാച്ച് കേന്ദ്രവുമാണ്. വൈദ്യുതമേഖലയിലെ പരിഷ്കരണങ്ങള്‍ക്ക് മുമ്പ് ഇവ രണ്ടിന്റേയും പുറത്ത് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെയും സംസ്ഥാന വൈദ്യുതി ബോര്‍ഡുകളുടെ നിയന്ത്രണമുണ്ടായിരുന്നു. പ്രവര്‍ത്തനങ്ങള്‍ തമ്മില്‍ ഏകോപനവും ഉണ്ടായിരുന്നു.

2003ലെ വൈദ്യുതി നിയമത്തെ തുടര്‍ന്ന് ഈ നിയന്ത്രണവും ഏകോപനങ്ങളും നഷ്ടപ്പെട്ടു. സംസ്ഥാന വൈദ്യുതിബോര്‍ഡുകള്‍ തന്നെ ഇല്ലാതായി. ഗ്രിഡിലൂടെയുള്ള വൈദ്യുതിയുടെ ഒഴുക്കിനെ കമ്പോളം നിയന്ത്രിക്കും എന്നതായിരുന്നു പുതിയ സിദ്ധാന്തം. ആ സിദ്ധാന്തത്തിനേറ്റ തിരിച്ചടിയാണ് ഇന്ത്യയിലുണ്ടായ ഗ്രിഡ് തകര്‍ച്ച. വൈദ്യുതിനിയമം-2003 നിലവില്‍ വന്നതിനുശേഷം ദേശീയ ലോഡ് ഡെസ്പാച്ച് കേന്ദ്രവും പ്രാദേശിക കേന്ദ്രങ്ങളും പവര്‍ഗ്രിഡ് കോര്‍പറേഷന്റെ കീഴിലായി. ദേശീയ വൈദ്യുതി ശൃംഖല നടത്തിക്കൊണ്ടുപോകുന്ന ചുമതലയാണ് പവര്‍ഗ്രിഡ് കോര്‍പറേഷനുള്ളത്. ശൃംഖലയിലൂടെ വൈദ്യുതി കൊണ്ടുപോകുമ്പോഴുള്ള അച്ചടക്കം പാലിക്കാനുള്ള അധികാരം പക്ഷേ അവര്‍ക്കില്ല. മാത്രവുമല്ല, ആരെങ്കിലും അധിക വൈദ്യുതി കൊണ്ടുപോയാല്‍ കൂടുതല്‍ കടത്തുകൂലി ലഭിക്കുകയും ചെയ്യും. ഫലത്തില്‍ അവരുടെ വാണിജ്യതാല്‍പ്പര്യങ്ങള്‍, കൂടുതല്‍ വൈദ്യുതി കൊണ്ടുവരുന്നതിന് എതിരാണ്.

കമ്പോളം എല്ലാ പ്രശ്നങ്ങളും പരിഹരിക്കും എന്ന് കരുതിയവര്‍ അറിയാതെ പോയ ചില കാര്യങ്ങളുണ്ട്. വൈദ്യുതി ശൃംഖലയുടെ നിലനില്‍പ്പ് ഓരോ സെക്കന്റിലും ഉല്‍പ്പാദനത്തെയും ആവശ്യത്തെയും ആശ്രയിച്ചാണ് നില്‍ക്കുന്നത് എന്നവര്‍ അറിയാതെ പോയി. അവയെ പരസ്പരം ബന്ധിപ്പിക്കാന്‍ പണത്തിനോ കമ്പോളത്തിനോ കഴിയില്ല. ഓരോ നിമിഷവും സശ്രദ്ധം നിരീക്ഷിച്ച് പരസ്പര പൂരകങ്ങളായി കൊണ്ടുപോകേണ്ടതാണ് അവ രണ്ടും. കമ്പോളാധിഷ്ഠിത പരിഷ്കരണങ്ങള്‍ വൈദ്യുതി മേഖലക്ക് ചേര്‍ന്നതല്ല. വൈദ്യുതി അനുസരിക്കുന്നത് ഭൗതികശാസ്ത്രത്തിന്റെ നിയമങ്ങളാണ്. കമ്പോളത്തിന്റെ നിയമങ്ങളെ അതിനറിയില്ല. ഗ്രിഡ് തകര്‍ച്ചയും നീണ്ടുനില്‍ക്കുന്ന അന്ധകാരവും ഒഴിവാക്കാന്‍ നയങ്ങളാണ് തിരുത്തേണ്ടത്. കമ്പോള നിയമങ്ങള്‍കൊണ്ട് വൈദ്യുതിയെ അനുസരിപ്പിക്കാം എന്ന മിഥ്യാധാരണയും.

*
പ്രബീര്‍ പുര്‍കായസ്ത ദേശാഭിമാനി വാരിക 06 ഒക്ടോബര്‍ 2013

No comments: