Friday, September 3, 2010

വരുന്നൂ ആയുധ പ്രളയം

Come you masters of war
You that build all the guns
You that build the death planes
You that build the big bombs
You that hide behind walls
You that hide behind desks
I just want you to know
I can see through your masks

Bob Dylan about the US weapons industry in the song Masters of War.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് വിരമിക്കവെ 1961ല്‍ നടത്തിയ പ്രസംഗത്തില്‍ ഐസന്‍ഹോവര്‍ 'സൈനികവ്യവസായ ശൃംഖലയുടെ' സമഗ്രസ്വാധീനത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: "ഇതിന്റെ സ്വാധീനം അപാരമാണ്...സാമ്പത്തികവും രാഷ്ട്രീയവും ആത്മീയവുമായി പോലും...അമേരിക്കയിലെ ഓരോ നഗരത്തിലും ഓരോ സംസ്ഥാനത്തും ഓരോ ഓഫീസിലും ഇത് അനുഭവപ്പെടുന്നു''. സര്‍വസൈന്യാധിപനും യുദ്ധവീരനുമായിരുന്ന ഐസന്‍ഹോവര്‍ ആഭ്യന്തരവ്യവസായത്തില്‍ പിടിമുറുക്കുന്ന സൈനികപേശീബലം തിരിച്ചറിഞ്ഞു. അദ്ദേഹം താക്കീത് നല്‍കി: "ഇതിന്റെ ഗുരുതരമായ ഭവിഷ്യത്ത് മനസിലാക്കുന്നതില്‍ നമുക്ക് വീഴ്ച ഉണ്ടാകരുത്...സര്‍ക്കാര്‍ സംവിധാനത്തില്‍ സൈനികവ്യവസായ ശൃംഖല ചെലുത്തുന്ന സമ്മര്‍ദത്തെ നാം ചെറുക്കണം''.

അരനൂറ്റാണ്ട് കഴിഞ്ഞപ്പോള്‍ കുപ്രസിദ്ധമായ സൈനികവ്യവസായ ശൃംഖലയുടെ സ്വാധീനം കുറയുകയല്ല, വന്‍തോതില്‍ വര്‍ധിക്കുകയാണുണ്ടായത്. തുടര്‍ച്ചയായി വന്ന അമേരിക്കന്‍ പ്രസിഡന്റുമാരുടെ കാലത്ത്, വിയറ്റ്നാം യുദ്ധത്തിനുശേഷം ആയുധവ്യാപാരം നിയന്ത്രിക്കുമെന്ന് വാഗ്ദാനംചെയ്ത് അധികാരത്തിലേറിയ ജിമ്മി കാര്‍ട്ടറുടെ ഭരണത്തിനുപോലും സൈനികവ്യവസായ ശൃംഖലയുടെ വളര്‍ച്ച തടയാനായില്ല. റിപ്പബ്ളിക്കന്മാരുടെ ഭരണകാലത്താണ് ആയുധവ്യാപാരം തഴച്ചുവളരുന്നതെന്ന പൊതുധാരണയ്ക്ക് വിപരീതമായി ഡെമോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളും ആയുധവ്യവസായികള്‍ക്ക് മുന്നില്‍ കുമ്പിടുന്നു. റൊണാള്‍ഡ് റെയ്ഗണിന്റെ ഭരണത്തില്‍ ആയുധവ്യാപാരം സര്‍വ അതിരുകളും ലംഘിച്ചു. ആഭാസകരമായ അഴിമതികള്‍ അരങ്ങേറി. ക്ളിന്റന്‍ സര്‍ക്കാരും ഇതേ ശൈലി തുടര്‍ന്നു. പിന്നീട് സെപ്തംബര്‍ 11...ഇറാഖ്...അഫ്ഗാനിസ്ഥാന്‍...പാകിസ്ഥാനിലും. ഇപ്പോള്‍ ഈ ഭീകരജീവിയുടെ നിഴല്‍ ഇന്ത്യക്കുമേലാണ് പതിഞ്ഞിരിക്കുന്നത്.

എല്ലാ ഏറ്റുമുട്ടലുകളുടെയും പ്രയോജനം 'യുദ്ധത്തിന്റെ യജമാനന്മാര്‍ക്കാണ്' ലഭിക്കുന്നത്. ഡൊമിനിക്കന്‍ എഴുത്തുകാരനും രാഷ്ട്രീയപ്രവര്‍ത്തകനുമായ ജുവാന്‍ ബോക്സ് ദശകങ്ങള്‍ക്കുമുമ്പ് എഴുതിയ'പെന്റഗണിസം: സാമ്രാജ്യത്വത്തിന് പകരമുള്ളത്' എന്ന ലേഖനത്തില്‍ അമേരിക്കയെ 'പെന്റഗവല്‍ക്കരിക്കപ്പെട്ട സമൂഹമായി' വിശേഷിപ്പിച്ചു. ഇവിടെ രാജ്യാന്തരനയം നിയന്ത്രിക്കുന്നത് സിവില്‍ ഭരണസംവിധാനമല്ല, കൂടെക്കൂടെ യുദ്ധം നടക്കണമെന്ന് ആഗ്രഹിക്കുന്ന പെന്റഗ ആണ്. യുദ്ധങ്ങള്‍ ആവര്‍ത്തിച്ചാലേ ഇവര്‍ക്ക് കൂടുതല്‍ ആയുധക്കരാറുകള്‍ നേടാനും വ്യവസായം വിപുലമാക്കാനും കഴിയൂ. 2003ല്‍ പ്രസിദ്ധീകരിച്ച 'സ്കെയര്‍ ക്രൌ' എന്ന നോവലില്‍ ഓസ്ട്രേലിയന്‍ എഴുത്തുകാരന്‍ മാത്യു റീലി സൈനികവ്യവസായ ശൃംഖലയുടെ ലോകവ്യാപകമായ ബന്ധങ്ങള്‍ വെളിപ്പെടുത്തി. 2005ല്‍ പുറത്തിറങ്ങിയ, ആംനെസ്റി ഇന്റര്‍നാഷണല്‍ അംഗീകരിച്ച 'ലോര്‍ഡ് ഓഫ് വാര്‍' എന്ന ചലച്ചിത്രത്തിന്റെ പ്രമേയം സൈനികവ്യവസായ ശൃംഖല നടത്തുന്ന ആയുധ ഇടപാടുകളാണ്.

വിമര്‍ശനാത്മകമായോ സത്യസന്ധത വെടിഞ്ഞോ പറയുകയല്ല; യുദ്ധങ്ങളോ തുടര്‍ച്ചയായ സംഘര്‍ഷത്തിന്റെയും സംഘര്‍ഷസാധ്യതയുടെയും അവസ്ഥകളോ ആയുധവ്യവസായത്തിന് ഗുണകരമാണ്. സെപ്തംബര്‍ 11 സംഭവത്തിനുശേഷം അമേരിക്കയിലുണ്ടായ സാമ്പത്തിക കലക്കങ്ങളുടെയും മാന്ദ്യത്തിന്റെയും ദശകത്തിലും സൈനികവ്യവസായ ശൃംഖലയിലെ പ്രമുഖര്‍-അഞ്ച് പ്രധാന കമ്പനികളായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍, നോര്‍ത്ത്റപ്പ് ഗ്രൂമാന്‍, റെയ്തിയോ, ബോയിങ് ജനറല്‍ ഡൈനാമിക്സ് എന്നിവര്‍-പരസ്പരം പോര്‍വിളിക്കുന്ന രാജ്യങ്ങള്‍ക്ക് ആയുധങ്ങളും സാങ്കേതികവിദ്യയും വിറ്റഴിച്ച് വന്‍തോതില്‍ പണം സമ്പാദിച്ചു. ഒരേസമയം, ഇസ്രയേലിനും അവരുടെ അറബ് എതിരാളികള്‍ക്കും ഗ്രീസിനും തുര്‍ക്കിക്കും ദീര്‍ഘകാലമായി അമേരിക്കന്‍ ആയുധവ്യവസായത്തിന്റെ വിശ്വസ്ത ഇടപാടുകാരായ പാകിസ്ഥാനും അടുത്തിടെ കൂറുമാറിയ ഇന്ത്യക്കും. ഇരുതലമൂര്‍ച്ചയുള്ള ഈ കളിയുടെ ഒടുവിലത്തെ ഇരയാണ് ഇന്ത്യ.

ലോകത്തെ കൂടുതല്‍ മെച്ചപ്പെട്ടതാക്കി മാറ്റുമെന്ന വാഗ്ധോരണിയുടെ പേരില്‍ നൊബേല്‍ സമ്മാനം നേടിയ അമേരിക്കന്‍ പ്രസിഡന്റിന്റെ ഭരണകാലത്തും സ്ഥിതിഗതിയില്‍ തീരെ മാറ്റമില്ല. തിരക്കഥയില്‍ കുറച്ച് വ്യത്യാസമുണ്ടെങ്കിലും വ്യവസായം പതിവുപോലെ മുന്നേറുന്നു. വര്‍ധിച്ച തോതില്‍ സങ്കീര്‍ണമായ ആയുധങ്ങളും യുദ്ധതന്ത്രങ്ങളും (ഡ്രോ വിമാനങ്ങള്‍, റോബോട്ടുകള്‍, ബാലിസ്റിക് പ്രതിരോധ മിസൈലുകള്‍) വിരാമമില്ലാത്ത സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും ആയുധവ്യവസായികളുടെ മടിശീലയ്ക്ക് കനം കൂട്ടുന്നു.

അമേരിക്കയുടെ സാമ്പത്തികശക്തി ഉലഞ്ഞുതുടങ്ങിയിട്ടും അവരുടെ സൈനികപേശീബലത്തിന് ഇടിവൊന്നുമില്ല. 2010ല്‍ ലോകവ്യാപകമായി സൈനികച്ചെലവ് 1.4 ലക്ഷം കോടി ഡോളര്‍ വരുമെന്ന് കണക്കാക്കുന്നു. ഇതില്‍ പകുതിയിലേറെ (70,000 കോടി ഡോളറില്‍പ്പരം) അമേരിക്കയുടെ പങ്കായിരിക്കും. ലോകത്തെ മറ്റു രാജ്യങ്ങളുടെ പ്രതിരോധച്ചെലവ് മൊത്തത്തില്‍ കൂട്ടിയാല്‍പോലും അമേരിക്കയുടെ സൈനികബജറ്റോളം വരില്ല. ഇതില്‍ ഏറിയപങ്കും ആഗോളതലത്തില്‍ നടക്കുന്ന യുദ്ധങ്ങളില്‍നിന്ന് സൈനികവ്യവസായ ശൃംഖലയ്ക്ക് ലഭിക്കുന്നതാണ്. അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് ഉത്തേജനവും രാജ്യത്ത് കൂടുതല്‍ തൊഴിലവസരവും ഉണ്ടാകാന്‍ ഇത് ഇടയാക്കുമെന്ന് അവിടത്തെ ജനപ്രതിനിധികള്‍ കരുതുന്നു.

അമേരിക്കയിലെ സ്വകാര്യമേഖലയില്‍ 1999 മെയ് മുതല്‍ 2009 മെയ് വരെ തൊഴിലവസരത്തില്‍ ഉണ്ടായ വര്‍ധന 1.1 ശതമാനം മാത്രമാണ്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വര്‍ധനനിരക്കാണിത്. ആരോഗ്യമേഖലയില്‍ വളര്‍ച്ച താഴോട്ട്. നിര്‍മാണമേഖല 20 ശതമാനം ചുരുങ്ങി. വളര്‍ച്ച എങ്ങനെ നേടാനാകുമെന്ന് ഊഹിക്കാന്‍ പോലും കഴിയുന്നില്ല. എന്നാല്‍, സൈനികവ്യവസായത്തില്‍ 2000നുശേഷം വളര്‍ച്ച ഇരട്ടിയായി. പതിനായിരക്കണക്കിന് പുതിയ തൊഴിലുകളുണ്ടായി.

സൈനികവ്യവസായ ശൃംഖലയ്ക്ക് വരുമാനത്തില്‍ 10 ശതമാനം മാത്രമാണ് കയറ്റുമതിയില്‍നിന്ന് ലഭിക്കുന്നത്. എന്നാല്‍, യുദ്ധാരവങ്ങള്‍ വിദേശത്തെ വില്‍പ്പന സജീവമാക്കുന്നു. ഉദാഹരണത്തിന്, അമേരിക്കന്‍ വ്യോമസേന പുതുതലമുറ യുദ്ധവിമാനങ്ങളിലേക്ക് മാറിയിട്ടും ലോക്ഹീഡ് മാര്‍ട്ടിന്റെ ടെക്സാസിലെ ഫോര്‍ട്ട്വേര്‍ത്ത് നിര്‍മാണശാലയില്‍നിന്ന് പാകിസ്ഥാനും തയ്വാനും വന്‍തോതില്‍ എഫ്-16 വിമാനങ്ങള്‍ വാങ്ങുന്നു. വികസ്വര രാജ്യങ്ങള്‍ക്ക് 1030 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാമെന്ന് വാഷിങ്ട സമ്മതിച്ചിട്ടുള്ളതായി 2006ല്‍ അമേരിക്കന്‍ കോഗ്രസ് ഉപസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ മൊത്തം നടക്കുന്ന ഇടപാടിന്റെ 35.8 ശതമാനം. ആരാണ് വാങ്ങുന്നത്? കരാര്‍പ്രകാരം പാകിസ്ഥാന്‍. അവര്‍ 510 കോടി ഡോളറിന്റെ ആയുധം വാങ്ങുന്നു. രണ്ടാംസ്ഥാനത്ത് ഇന്ത്യ-350 കോടി ഡോളറിന്റെ ഇടപാട്, മൂന്നാമത് സൌദി അറേബ്യ-320 കോടി ഡോളര്‍. കാലം കുറച്ചു പിന്നിട്ടപ്പോള്‍ തിരക്കഥയില്‍ മാറ്റം. സംശയങ്ങളുടെ അടിസ്ഥാനത്തില്‍ പാകിസ്ഥാനുള്ള ആയുധവില്‍പ്പനയില്‍ അമേരിക്ക കുറവ് വരുത്തി, ഇന്ത്യ ഉയര്‍ത്തുന്ന ഭീഷണിയെന്ന പേരില്‍ ഇതിനെതിരെ വാദങ്ങള്‍ ഉയര്‍ന്നെങ്കിലും. പകരം അമേരിക്ക ഇന്ത്യയില്‍ പുതിയ കമ്പോളം തുറന്നു.

കഴിഞ്ഞ ഏതാനും വര്‍ഷമായി അമേരിക്കന്‍ കമ്പനികളും അവരുടെ യൂറോപ്യന്‍ പ്രതിയോഗികളും ന്യൂഡല്‍ഹിയില്‍ ശതകോടികളുടെ ആയുധവ്യാപാരത്തിനായി മേഞ്ഞുനടക്കുകയാണ്. ഇപ്പോഴും ഇന്ത്യയുടെ സൈനികച്ചെലവ് (മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ രണ്ടുശതമാനം) പ്രതിശീര്‍ഷ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കാണെങ്കിലും ഓരോ വര്‍ഷവും സൈനികബജറ്റ് 3000 കോടി ഡോളര്‍വീതം വര്‍ധിപ്പിച്ചുകൊണ്ടിരിക്കയാണ്. പുതിയ ആയുധങ്ങളും യുദ്ധസാങ്കേതികവിദ്യയും കരസ്ഥമാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു.

2010 ഇന്ത്യക്ക് നിര്‍ണായക വര്‍ഷമാണ്. ചൈനയെയും പാകിസ്ഥാനെയും നേരിടാനെന്ന പേരില്‍ പുത്തന്‍ ആയുധങ്ങള്‍ സംഭരിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. ഇക്കൊല്ലം ബറാക് ഒബാമയെ മാത്രമല്ല ന്യൂഡല്‍ഹി വരവേല്‍ക്കുക; ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളില്‍നിന്ന് ഭരണത്തലവന്മാര്‍ എത്തുന്നു-ആയുധവ്യാപാരത്തില്‍ വളരെ സജീവമാണ് ഇവരെല്ലാം. ചൈനീസ് ഭീഷണിയെന്ന പേരില്‍ ഇന്ത്യയിലെ ചില കേന്ദ്രങ്ങള്‍ ആവര്‍ത്തിക്കുന്ന മുറവിളി ഇതിനോട് ചേര്‍ത്തു വായിക്കണം.

സൈനികശക്തി വിപുലമാക്കുന്നതിന്റെ ഭാഗമായി 126 ബഹുലക്ഷ്യ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ അടുത്തിടെ തീരുമാനിച്ചു. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ഇടപാടായിരിക്കും. സെന്റര്‍ ഫോര്‍ പോളിസി ഓള്‍ട്ടര്‍നേറ്റീവ്സിന്റെ ഡയറക്ടര്‍ മോഹന്‍ ഗുരുസ്വാമി തന്റെ 'വ്യാളിക്ക് പിന്നാലെ: ചൈനയോട് കിടപിടിക്കാന്‍ ഇന്ത്യക്ക് കഴിയുമോ' എന്ന പുസ്തകത്തിന്റെ പ്രചാരണാര്‍ഥം ഈയിടെ അമേരിക്കയില്‍ എത്തിയപ്പോള്‍ പറഞ്ഞു: "വിമാനങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ ഇന്ത്യക്ക് കിടപിടിക്കാന്‍ കഴിയുക പാകിസ്ഥാനോട് മാത്രം''. അദ്ദേഹം തുടര്‍ന്നു, "ചൈനയാണ് ഇന്ന് ഇന്ത്യക്ക് ഭീഷണി''. അതുകൊണ്ട്, പുതിയ സാഹചര്യത്തില്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന പാകിസ്ഥാനില്‍നിന്ന് മാറി ചൈനയെ കേന്ദ്രീകരിച്ചാണ് അമേരിക്കയുടെ ആയുധവില്‍പ്പന.

ചൈന ഇന്ത്യക്ക് ഭീഷണിയാണെന്ന ആശയഗതി ന്യൂഡല്‍ഹിക്കുമേല്‍ കുത്തിനിറച്ചത് ബുഷ് ഭരണകൂടമാണെന്ന് കരുതുന്നവരുണ്ട്-എന്നാല്‍ സത്യം കുറച്ചുകൂടി അകലെയാണ്. 1998ല്‍ ഇന്ത്യ നടത്തിയ ആണവപരീക്ഷണത്തിന് മുഖ്യകാരണമായി ചൂണ്ടിക്കാട്ടിയത് ചൈനയുടെ സൈനികബലമാണ്. ബുഷ് ഭരണകൂടം ഇന്ത്യയുമായി തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കിയപ്പോഴാണ് ചൈന ജാഗരൂകമായത്. അമേരിക്കയുടെ സഖ്യകക്ഷികളായ ജപ്പാന്‍, ദക്ഷിണകൊറിയ എന്നിവരുമായി ഇന്ത്യ അടുത്തബന്ധം സ്ഥാപിക്കുമ്പോള്‍ ചൈനയ്ക്ക് സ്വാഭാവികമായും സംശയം ഉണ്ടാകും.

ഇതെല്ലാം ചേര്‍ന്ന് അമേരിക്കന്‍ സൈനികവ്യവസായ ശൃംഖലയ്ക്ക് ആഘോഷിക്കാന്‍ അവസരം ഒരുക്കിയിരിക്കുന്നു-റിപ്പബ്ളിക്കന്മാര്‍ ഭരിച്ചാലും ഡെമോക്രാറ്റുകള്‍ വാണാലും. സെന്റര്‍ ഫോര്‍ സെക്യൂരിറ്റി പോളിസിയില്‍നിന്നുള്ള (സിഎസ്പി) ബുദ്ധിജീവികളും സൈനികവ്യവസായ ശൃംഖലയുടെ വക്താക്കളും ഗുണഭോക്താക്കളുമായ പാര്‍ലമെന്റ് അംഗങ്ങളും ആയുധവ്യാപാരികളും രൂക്ഷമായ നിലപാടുള്ള ഉദ്യോഗസ്ഥരും ചേര്‍ന്ന് ആയുധപന്തയത്തിന് തീവ്രത കൂട്ടുന്നു. ബുഷ്ഭരണകാലത്ത് സിഎസ്പിയില്‍നിന്നുള്ള 22 പേരാണ് സര്‍ക്കാരില്‍ നിര്‍ണായക പദവികളില്‍ ഉണ്ടായിരുന്നത്. ഇതേപ്പറ്റി ഒരു തമാശ പ്രചരിക്കുന്നുണ്ട്. സിഎസ്പിയിലെ ഒരു വിരുന്നില്‍ പങ്കെടുക്കവെ യുഎസ് പ്രതിരോധ സെക്രട്ടറിയായിരുന്ന ഡൊണാള്‍ഡ് റംസ്ഫെഡ് പറഞ്ഞുവത്രെ: "ഇന്നു ഞാന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനിരുന്നതാണ്. പക്ഷേ, നാളത്തേക്ക് മാറ്റേണ്ടിവന്നു''. ആയുധനിര്‍മാണ വ്യവസായവുമായി നേരിട്ട് ബന്ധമുള്ള 32 പേരെ ബുഷ്സര്‍ക്കാര്‍ നിര്‍ണായക തസ്തികകളില്‍ നിയമിച്ചിരുന്നു. ഇതില്‍ എട്ടുപേര്‍ ലോക്ഹീഡ് മാര്‍ട്ടിന്റെ ഉദ്യോഗസ്ഥരായിരുന്നു. സൈനികപരമായ ബഹിരാകാശ സംവിധാനങ്ങളുടെ ചുമതല നിര്‍വഹിച്ച വ്യോമസേന അണ്ടര്‍ സെക്രട്ടറിയായിരുന്ന പീറ്റര്‍ ടീട്ട്സ്, ഡേശീയ അണവ സുരക്ഷാ ഏജന്‍സിയില്‍ അണുവായിധങ്ങളുടെ ചുമതല ഏറ്റെടുത്ത എവറസ്റ്റ് ബെക്ക്നര്‍ എന്നിവര്‍ ഉദാഹരണം.

“ചുരുക്കത്തില്‍ ആണവായുധ വ്യവസായത്തിന് ബുഷ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. കാരണം അവര്‍ തന്നെയായിരുന്നു യഥാര്‍ത്ഥത്തില്‍ ബുഷ് സര്‍ക്കാര്‍.” - ‘ഹൌ മച്ച ആര്‍ യു മേക്കിങ്ങ് വാര്‍ ഡാഡി’ എന്ന പുസ്തകത്തിന്റെ രചയിതാവ് വില്യം ഹാറങ്ങ് എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.

ശീതയുദ്ധത്തിന്റെ ലഹരിയില്‍ കഴിയുന്നവര്‍ മാത്രമല്ല പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ താല്പര്യമുള്ള കോണ്‍ഗ്രസ് അംഗങ്ങളും ആയുധപ്പന്തയത്തിന് ഒത്താശ ചെയ്യുന്നു. ആയിരത്തിലേറെ കോടി ഡോളര്‍ ചെലവിട്ട് ഇത്യ 126 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചപ്പോള്‍ ഒരു നിമിഷം കളയാതെ മിസ്സോറിയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ കിറ്റ് ബോണ്ട് ന്യൂഡല്‍ഹിയിലെത്തി, കാരണം ബോയിങ്ങ് കമ്പനി എഫ്-18 സൂപ്പര്‍ ഹോര്‍നെറ്റ് ജെറ്റുകള്‍ നിര്‍മിക്കുന്നത് മിസ്സോറിയിലെ സെന്റ് ലൂയിസിലാണ്. ഇന്ത്യ ഇത്തരം 126 വിമാനങ്ങള്‍ വാങ്ങിയാല്‍ മിസ്സോറിയില്‍ 25,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ബോയിങ്ങ് കമ്പനിക്ക് കിട്ടുന്ന ലാഭം പറയേണ്ട കാര്യമില്ല.

പ്രധാനമന്ത്രി, പ്രതിരോധമന്ത്രി, ദേശീയസുരക്ഷാ ഉപദേഷ്ടാവ്, വിദേശമന്ത്രി എന്നിവരെ ഉള്‍പ്പെടെ കണ്ടാണ് ബോണ്ട് എഫ്-18 വിമാനങ്ങള്‍ക്കുവേണ്ടി പരസ്യമായി സമ്മര്‍ദ്ദം ചെലുത്തിയത്. “പൌണ്ടിനു പകരം പൌണ്ട്, ഡോളറിനു പകരം ഡോളര്‍. എഫ്-15, എഫ്/എ-18 വിമാനങ്ങള്‍ ഞങ്ങളുടെ രാജ്യത്തിനും ഞങ്ങള്‍ഊടെ സഖ്യരാഷ്ട്രങ്ങള്‍ക്കും ഏറ്റവും മികച്ച പ്രതിരോധസാമഗ്രികളാണ്.” ഒരു ഘട്ടത്ഥില്‍ ബോണ്ട് പറഞ്ഞു. “ ഞങ്ങളുടെ പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ കമ്പോളം മാത്രമായല്ല ഇന്ത്യയെ അമേരിക്ക കാണുന്നത്, സാങ്കേതികവിദ്യ, വ്യോമ-ബഹിരാകാശ, തന്ത്രപ്രധാനമേഖലകളില്‍ ഭാവിസംരംഭങ്ങള്‍ക്കുള്ള പങ്കാളിയായിട്ടാണ്.” ബോണ്ട് പ്രലോഭനം തുടര്‍ന്നു. ഈ ഇടപാട് ഇപ്പോഴും ഉറപ്പിച്ചിട്ടില്ല. റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, സ്വീഡന്‍ എന്നിവരും രംഗത്തുണ്ട്. പക്ഷേ, അമേരിക്ക പിന്നിലാകുമെന്ന് കരുതേണ്ട.

അമേരിക്ക ഇന്ത്യക്ക് ആയുധങ്ങള്‍ വില്‍ക്കുന്നതിനു പിന്നിലുള്ളത് സൈനികവ്യവസായ ശൃംഖലയുടെ സാമ്പത്തികതാല്പര്യം മാത്രമല്ല. വാഷിങ്ങ്ടണിന്റെ തന്ത്രപരമായ താല്പര്യവുമുണ്ട്. എഫ്-18 വിമാനങ്ങളുടെ കാര്യത്തില്‍ ബോയിങ്ങ് കൂടുതല്‍ ഉത്സാഹം കാട്ടിയത് കോണ്ടലീസ റൈസിന്റെ ജാഗ്രതാനിര്‍ദ്ദേശം ലഭിച്ചശേഷമാണ്. പാക്കിസ്ഥാനുമായി എഫ്-16 ഇടപട് ഉറപ്പിച്ചതിനുശേഷമാണ് ഇന്ത്യക്ക് എഫ്-18 നല്‍കാന്‍ വ്യഗ്രത കാട്ടുന്നത്. അമേരിക്കയുടെ ഇരട്ടതന്ത്രം ഇത് വ്യക്തമാക്കുന്നു. കഴിഞ്ഞമാസം അമേരിക്കന്‍ പ്രതിരോധസെക്രട്ടറി റോബര്‍ട്ട്ഗേറ്റ്സ് പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതേപ്പറ്റി ആരാഞ്ഞു. റോബര്‍ട്ട് ഗേറ്റ്സ് വ്യക്തമായ മറുപടി നല്‍കിയില്ല. എന്നാല്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു.

“ഇത്തരം തീരുമാനങ്ങള്‍ നീതിപൂര്‍വം എടുക്കണമെന്ന് ഞാന്‍ കരുതുന്നു. പക്ഷേ, സൈനികബന്ധങ്ങള്‍ ഉപേക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഇക്കാര്യത്തില്‍ ധര്‍മബോധം തടസ്സം നില്‍ക്കേണ്ടതുമില്ല.”

അങ്കിള്‍ സാമിന് എല്ലാം അറിയാം.

*
126 ജെറ്റ് വിമാനങ്ങളുടെ വില 1000-1200 കോടി ഡോളറാണ്. ഇവയുടെ ഭാവിപരിചരണത്തിനായി പിന്നീട് 3500 കോടി ഡോളര്‍ കൂടി നല്‍കേണ്ടി വരും. കിറ്റ് ബോണ്ട് അത്യുത്സാഹം കാട്ടിയതില്‍ അതിശയമില്ല.

*
1950-60 കളില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ പ്രതിരോധ ഇടപാടില്ലായിരുന്നു. ഇരുരാജ്യവും തമ്മില്‍ 2009ല്‍ പ്രതിരോധ സഹകരണ കരാര്‍ ഒപ്പിട്ടതോടെ ഇടപാടുകള്‍ സജീവമായി. കഴിഞ്ഞവര്‍ഷം ന്യൂഡല്‍ഹി 570 കോടി ഡോളറിന്റെ ആയുധം വാങ്ങിയതോടെ അമേരിക്കയുടെ താല്പര്യം പെരുകി.

*
കടപ്പാട് ദേശാഭിമാനി 03-09-2010

എക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ചUncle Sam's War-Martഎന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

അധികവായനയ്ക്ക്

സൈനിക വ്യവസായ സമുച്ചയങ്ങള്‍ മൂന്നാം ലോകത്തോട് ചെയ്യുന്നത്

അധിനിവേശത്തിന്റെ താവളങ്ങള്‍

ആഗോള ഗ്യാസ് സ്റ്റേഷനെ പടച്ചട്ട അണിയിക്കുമ്പോള്‍

2 comments:

വര്‍ക്കേഴ്സ് ഫോറം said...

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് വിരമിക്കവെ 1961ല്‍ നടത്തിയ പ്രസംഗത്തില്‍ ഐസന്‍ഹോവര്‍ 'സൈനികവ്യവസായ ശൃംഖലയുടെ' സമഗ്രസ്വാധീനത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: "ഇതിന്റെ സ്വാധീനം അപാരമാണ്...സാമ്പത്തികവും രാഷ്ട്രീയവും ആത്മീയവുമായി പോലും...അമേരിക്കയിലെ ഓരോ നഗരത്തിലും ഓരോ സംസ്ഥാനത്തും ഓരോ ഓഫീസിലും ഇത് അനുഭവപ്പെടുന്നു''. സര്‍വസൈന്യാധിപനും യുദ്ധവീരനുമായിരുന്ന ഐസന്‍ഹോവര്‍ ആഭ്യന്തരവ്യവസായത്തില്‍ പിടിമുറുക്കുന്ന സൈനികപേശീബലം തിരിച്ചറിഞ്ഞു. അദ്ദേഹം താക്കീത് നല്‍കി: "ഇതിന്റെ ഗുരുതരമായ ഭവിഷ്യത്ത് മനസിലാക്കുന്നതില്‍ നമുക്ക് വീഴ്ച ഉണ്ടാകരുത്...സര്‍ക്കാര്‍ സംവിധാനത്തില്‍ സൈനികവ്യവസായ ശൃംഖല ചെലുത്തുന്ന സമ്മര്‍ദത്തെ നാം ചെറുക്കണം''.

അരനൂറ്റാണ്ട് കഴിഞ്ഞപ്പോള്‍ കുപ്രസിദ്ധമായ സൈനികവ്യവസായ ശൃംഖലയുടെ സ്വാധീനം കുറയുകയല്ല, വന്‍തോതില്‍ വര്‍ധിക്കുകയാണുണ്ടായത്. തുടര്‍ച്ചയായി വന്ന അമേരിക്കന്‍ പ്രസിഡന്റുമാരുടെ കാലത്ത്, വിയറ്റ്നാം യുദ്ധത്തിനുശേഷം ആയുധവ്യാപാരം നിയന്ത്രിക്കുമെന്ന് വാഗ്ദാനംചെയ്ത് അധികാരത്തിലേറിയ ജിമ്മി കാര്‍ട്ടറുടെ ഭരണത്തിനുപോലും സൈനികവ്യവസായ ശൃംഖലയുടെ വളര്‍ച്ച തടയാനായില്ല. റിപ്പബ്ളിക്കന്മാരുടെ ഭരണകാലത്താണ് ആയുധവ്യാപാരം തഴച്ചുവളരുന്നതെന്ന പൊതുധാരണയ്ക്ക് വിപരീതമായി ഡെമോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളും ആയുധവ്യവസായികള്‍ക്ക് മുന്നില്‍ കുമ്പിടുന്നു. ....

മലമൂട്ടില്‍ മത്തായി said...

India is situated in a dangerous area of the world - Pakistan to the West, and China to the East are the enemies. Each of these countries are arming at an alarming pace. So, India has to arm themselves.

Instead of calling the American President names, do exercise your influence (in the name of the universal brotherhood of the proletariat or whatever you folks call it) and ask the Chinese to reduce their arms as well as reduce the Chinese support to Pakistan. That will make a better world.