Thursday, November 4, 2010

ഒബാമ എത്തുമ്പോള്‍

അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഇന്ത്യ സന്ദര്‍ശിക്കുന്നതു സംബന്ധിച്ച് പ്രതീക്ഷകളും ആശങ്കകളും പല കോണുകളില്‍നിന്നും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. പുതിയ ചരിത്രം സൃഷ്‌ടിച്ചുകൊണ്ടാണ് 2009 ജനുവരി ഒന്നിന് ബറാക് ഹുസൈന്‍ ഒബാമ അമേരിക്കയുടെ ആദ്യ ആഫ്രോ അമേരിക്കന്‍ പ്രസിഡന്റാകുന്നത്. ജനാധിപത്യത്തിന്റെ മഹിമയെക്കുറിച്ച് എല്ലാ രാജ്യങ്ങള്‍ക്കും ആയുധം ഉപയോഗിച്ചുവരെ ക്ളാസ് എടുക്കുന്ന രാജ്യമാണെങ്കിലും സ്വന്തം രാജ്യത്ത് ഒരു കറുത്തവംശജന് പ്രസിഡന്റ് പദവിയില്‍ എത്തുന്നതിന് 44-ാമത്തെ തവണവരെ കാക്കേണ്ടിവന്നു. ഒരു വനിതയ്‌ക്ക് ഇതുവരെയും അമേരിക്കയുടെ പ്രസിഡന്റാകാന്‍ കഴിഞ്ഞിട്ടില്ല.

ഒബാമ അമേരിക്കയുടെ നായകത്വത്തിലേക്ക് വന്നതോടെ പുതിയ പ്രതീക്ഷകളുടെ വാതില്‍ തുറന്നിരുന്നു. പുതിയ അമേരിക്കയെ സംബന്ധിച്ചുള്ള സങ്കല്‍പ്പങ്ങളാണ് പിതാവില്‍നിന്നുള്ള സ്വപ്‌നങ്ങള്‍ എന്ന തന്റെ പുസ്‌തകത്തില്‍ 1995ല്‍ തന്നെ ഒബാമ അവതരിപ്പിച്ചത്. ഒഴുകിയെത്തുന്ന വാക്കുകളുടെ മനോഹരമായ വിന്യാസത്താല്‍ സമ്പന്നമായ പ്രസംഗത്തിലൂടെ ലോകജനതയുടെ ഹൃദയത്തില്‍ ഇടം നേടാന്‍ ഒബാമയ്‌ക്ക് കഴിഞ്ഞിരുന്നു. കഠിനമായ ബാല്യവും കറുത്തവനോടുള്ള വിവേചനത്തിന്റെ കയ്‌പേറിയ നേരനുഭവങ്ങളും നാലുവര്‍ഷത്തോളം നീണ്ട ഇന്തോനേഷ്യയിലെ കുട്ടിക്കാലത്ത് കണ്ട കാഴ്‌ചകളും എല്ലാം ഒബാമയെ രൂപപ്പെടുത്തുന്നതില്‍ പ്രധാനപങ്ക് വഹിച്ചു.

അമേരിക്കയുടെ പിന്തുണയോടെ നടത്തിയ ഇന്തോനേഷ്യയിലെ കമ്യൂണിസ്‌റ്റ് കൂട്ടക്കൊലയുടെ അനുഭവങ്ങള്‍ ഒബാമ അദ്ദേഹത്തിന്റെ പുസ്‌തകത്തില്‍ വിവരിക്കുന്നുണ്ട്. അഞ്ചുലക്ഷത്തോളം കമ്യൂണിസ്‌റ്റുകാരെയാണ് അവിടെ കൊന്നൊടുക്കിയതെന്നും എന്നാല്‍, ലോകത്തിലെ ഏറ്റവും ശക്തമായ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയ്‌ക്ക് ആ കണക്ക് പോലും ശരിക്കും എടുക്കാന്‍ കഴിഞ്ഞില്ലെന്നും പരിഹാസത്തോടെ ഒബാമ എഴുതുന്നു. ഇതെല്ലാം അവതരിപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഒബാമ കമ്യൂണിസ്‌റ്റാണെന്നും അതുകൊണ്ട് ഭീകരവാദിയാണെന്നുംവരെ ഫോക്‌സ് ന്യൂസിനെപ്പോലുള്ള മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ പിതാവ് സോഷ്യലിസത്തിന്റെ പ്രശ്‌നങ്ങളെ സംബന്ധിച്ച് ലഘുലേഖ എഴുതിയിട്ടുണ്ടെന്നും അച്ഛനും അമ്മയും ആദ്യമായി കണ്ടുമുട്ടിയത് റഷ്യന്‍ ഭാഷാ പഠനത്തിനിടയിലാണെന്നുംവരെ പ്രചാരവേല നീണ്ടു. ഇതെല്ലാം ഒബാമതന്നെ നിഷേധിച്ചെങ്കിലും അദ്ദേഹം പ്രസിഡന്റായതോടെ മാറ്റത്തിന്റെ കാറ്റ് വീശുമെന്ന് പലരും വ്യമോഹിച്ചിരുന്നു. തീര്‍ച്ചയായും മാറാന്‍ അമേരിക്കയ്‌ക്ക് കഴിയുമെന്ന വാക്കുകള്‍ ഒബാമ എല്ലായ്‌പ്പോഴും ആവര്‍ത്തിച്ചു. എന്നാല്‍, ഒബാമയില്‍നിന്ന് അധികമൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് അമേരിക്കയെക്കുറിച്ച് അറിയുന്നവര്‍ അന്നേ ശരിയായി പറഞ്ഞിരുന്നു.

പ്രസിഡന്റായി ചുമതലയേറ്റശേഷം നടത്തിയ പ്രസംഗങ്ങളിലും പത്രസമ്മേളനങ്ങളിലും ആവേശം നിറഞ്ഞ വാക്കുകളോടെ മാറ്റത്തെക്കുറിച്ച് ആവര്‍ത്തിച്ചുവെങ്കിലും പ്രയോഗത്തില്‍ ഒന്നും സംഭവിച്ചില്ല. ലോകത്തെതന്നെ പിടിച്ചുകുലുക്കിയ അമേരിക്കയിലെ സാമ്പത്തികമാന്ദ്യവും ഇറാഖ് അധിനിവേശത്തിനെതിരെ ഉയര്‍ന്ന ജനവികാരവുമാണ് ഒബാമയെ അധികാരത്തിലേക്ക് എത്തിച്ച പ്രധാന കാരണങ്ങള്‍. സ്വഭാവികമായും ഈ രണ്ടു പ്രശ്‌നങ്ങളിലും പരിഹാരത്തിന്റെ വേറിട്ട വഴി അദ്ദേഹം അന്വേഷിക്കുമെന്നാണ് പൊതുവെ കരുതിയത്. ചുമതലയെടുത്ത് ഒരു മാസത്തിനകം നടത്തിയ പ്രഖ്യാപനത്തില്‍ 18 മാസത്തിനുള്ളില്‍ ഇറാഖിലെ അമേരിക്കയുടെ ദൌത്യം അവസാനിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ ആഗസ്‌തില്‍ പേരിന് ദൌത്യം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും മറ്റു പല ദൌത്യങ്ങളുടെയും പേരില്‍ സൈന്യം ഇറാഖില്‍ തുടരുകയാണ്.

ഇപ്പോഴാണെങ്കില്‍ വിക്കിലീക്ക്‌സ് ഞെട്ടിപ്പിക്കുന്ന നിരവധി രേഖകള്‍ പുറത്തുവിട്ടിരിക്കുന്നു. പെന്റഗണില്‍നിന്ന് അവര്‍ ചോര്‍ത്തിയെടുത്ത രേഖകളില്‍ ഇറാഖില്‍ അമേരിക്ക നടത്തിയ കൂട്ടക്കൊലകളുടെയും പ്രാകൃതമായ മനുഷ്യാവകാശലംഘനങ്ങളുടെയും ആധികാരികമായ ഉള്ളടക്കമാണ് ഉള്ളത്. ഇതു സംബന്ധിച്ച് ഉടന്‍ അന്വേഷണം നടത്തണമെന്ന് ഐക്യരാഷ്‌ട്ര സഭ ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശങ്ങളെ സംബന്ധിച്ചും ഇറാഖിലെ അമേരിക്കയുടെ അധിനിവേശത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചിരുന്ന ഒബാമ ഇക്കാര്യത്തില്‍ ഇതുവരെയും ഒരു നിലപാട് പ്രഖ്യാപിച്ചിട്ടില്ല.നവംബര്‍ എട്ടിന് വൈകിട്ട് ഇന്ത്യന്‍’പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുമ്പോള്‍ ഒബാമ ഇക്കാര്യത്തില്‍ ഒരു നിലപാട് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടാന്‍ നമുക്ക് അവകാശമുണ്ട്. ഇറാഖ് അധിനിവേശത്തില്‍ വിയോജിപ്പ് പ്രമേയം ഐകകണ്ഠ്യേന അംഗീകരിച്ച പാര്‍ലമെന്റിനെയാണ് അദ്ദേഹം അഭിമുഖീകരിക്കുന്നത്.

ക്ളിന്റനില്‍നിന്നും ബുഷില്‍നിന്നും വ്യത്യസ്‌തമായി കാലാവധിയുടെ ആദ്യവട്ടത്തില്‍തന്നെ ഇന്ത്യ സന്ദര്‍ശിക്കുന്നത് രാജ്യത്തോടുള്ള പ്രത്യേക താല്‍പ്പര്യത്തിന്റെ പ്രതിഫലനമാണെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍, അത് ഇപ്പോള്‍ ഒബാമ സ്വീകരിച്ചിട്ടുള്ള വിദേശനയത്തിന്റെ ഭാഗമായ താല്‍പ്പര്യമാണ്. ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ വിവിധ ഘട്ടങ്ങളുടെ പൂര്‍ത്തീകരണമാണ് ഇപ്പോള്‍ നടത്തുന്നത്. അതിനായുള്ള മുന്നൊരുക്കങ്ങള്‍ക്ക് രണ്ടാം യുപിഎ സര്‍ക്കാരും ശക്തമായി ശ്രമിക്കുന്നുണ്ട്. ആണവബാധ്യതാനിയമം പാസാക്കിയെടുത്തത് അതിന്റെ ഭാഗമാണ്. അമേരിക്ക ആഗ്രഹിച്ചതുപോലെ പൂര്‍ണമായും കഴിഞ്ഞില്ലെങ്കിലും ഒരു കടമ്പകൂടി കടന്നിരിക്കുന്നു. ഇനി അമേരിക്കന്‍ കുത്തകകള്‍ക്ക് കോടിക്കണക്കിന് ഡോളറിന്റെ റിയാക്‌ടര്‍ ഓര്‍ഡറുകള്‍ ലഭിക്കും. അതിനുള്ള ചര്‍ച്ചകള്‍ രണ്ടുവട്ടം പൂര്‍ത്തികരിച്ചുകഴിഞ്ഞു. എന്നാല്‍, 123 കരാറിന്റെ സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റിന് ഉറപ്പുനല്‍കിയ ഇരട്ട സാങ്കേതികവിദ്യയുടെ കൈമാറ്റത്തില്‍ അമേരിക്ക ഇതുവരെയും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇപ്പോഴത്തെ സന്ദര്‍ശനസമയം പുതിയ കീഴടങ്ങലുകള്‍ക്ക് വേദിയാകുമോയെന്ന ഉല്‍ക്കണ്ഠയാണ് രാജ്യസ്നേഹികള്‍ക്കുള്ളത്.

അഫ്‌ഗാനിസ്ഥാനും പാകിസ്ഥാനും കേന്ദ്രീകരിച്ചുള്ളതാണ് ഒബാമ നയം. പുതുതായി മുപ്പതിനായിരത്തിലധികം സൈനികരെയാണ് അവിടെ വിന്യസിച്ചിട്ടുള്ളത്. ഇപ്പോള്‍ ഒന്നരലക്ഷത്തിലധികം നാറ്റോ സൈനികരാണ് അവിടെയുള്ളത്. ഇത്രയും കാലത്തെ കടന്നാക്രമണത്തിനുശേഷവും താലിബാനെ അടിച്ചമര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ബിന്‍ലാദന്റെ താവളത്തെ സംബന്ധിച്ച് ഒരു ധാരണയും തങ്ങള്‍ക്കില്ലെന്ന് കഴിഞ്ഞ ദിവസം അമേരിക്ക തുറന്നു സമ്മതിക്കുകയുണ്ടായി. ഈ മേഖലയിലാകെ വ്യാപിച്ചിരിക്കുന്ന അമേരിക്കന്‍ സാന്നിധ്യത്തിന് അനുസരിച്ച് ഇന്ത്യയെക്കൂടി മാറ്റിയെടുക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ഭീകരതക്കെതിരായ യുദ്ധത്തിലെ വിശ്വസ്‌ത പങ്കാളിയെന്നാണ് കഴിഞ്ഞ ദിവസം ഒബാമ ഇന്ത്യയെ വിശേഷിപ്പിച്ചത്. അമേരിക്കയുടെ താല്‍പ്പര്യത്തിന് അനുസരിച്ച് മൂന്നാംതവണയാണ് ഐഎഇഎയില്‍ ഇറാനെതിരെ ഇന്ത്യ വോട്ടു ചെയ്‌തത്. ഇറാനെതിരെ ഉപരോധത്തിന്റെ പുതിയ ഘട്ടത്തിന് തുടക്കം കുറിച്ച ഒബാമ പ്രസംഗത്തില്‍ കാണിച്ച ആവേശത്തിന് കടകവിരുദ്ധമായാണ് പ്രവര്‍ത്തിച്ചത്. ഇതിനെ അപലപിക്കുന്നതിനും നമ്മുടെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇന്ത്യയുടെ ഈ സമീപനം ബഹുധ്രുവ നയത്തിന് എതിരാണ്.

അമേരിക്കന്‍ കുത്തകകള്‍ക്കു വേണ്ടി വിവിധ മേഖലകള്‍ തുറന്നിടുന്നതിനുള്ള വ്യഗ്രതയിലാണ് രണ്ടാം യുപിഎ സര്‍ക്കാര്‍. ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് മൂലം നടക്കാതിരുന്ന, ചില്ലറ വ്യാപാരമേഖലയില്‍ വിദേശ മൂലധനം അനുവദിക്കുന്നതിന് മന്ത്രിസഭ പച്ചക്കൊടി കാണിച്ചുകഴിഞ്ഞു. ഉന്നത വിദ്യാഭ്യാസമേഖലയില്‍ വിദേശ മൂലധനം അനുവദിക്കുന്ന നിയമം ഒബാമ സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെ പാസാക്കിയെടുക്കുന്നതിനാണ് ശ്രമിക്കുന്നത്. അമേരിക്ക-ഇന്ത്യ സിഇഒ ഫോറത്തിന്റെ ശുപാര്‍ശകള്‍ക്കനുസരിച്ചുള്ള നിയമനിര്‍മാണങ്ങള്‍ക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങളേക്കാളും ഇവരുടെ താല്‍പ്പര്യത്തിനാണ് രണ്ടു രാജ്യത്തെ സര്‍ക്കാരുകളും മുന്‍ഗണന നല്‍കുന്നത്. ഒബാമയുടെ ആദ്യ പരിപാടിതന്നെ വാണിജ്യ തലസ്ഥാനത്ത് നടക്കുന്ന മുതലാളിമാരുടെ സമ്മേളനമാണ്. കച്ചവടക്കണ്ണാണ് പ്രധാനമായും ഒബാമയ്‌ക്കുള്ളത്. രണ്ടു രാജ്യങ്ങളും തമ്മിലുള്ള 5000 കോടി ഡോളറിന്റെ വാണിജ്യം ശക്തിപ്പെടുത്താനാണ് പ്രധാനമായും അവര്‍ ലക്ഷ്യമാക്കുന്നതെന്ന് അമേരിക്കന്‍ വിദേശവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

പഴയ കാലത്തില്‍നിന്ന് വ്യത്യസ്‌തമായി ഇന്ത്യന്‍ കുത്തകകള്‍ക്ക് അമേരിക്കയോട് കൂടുതല്‍ താല്‍പ്പര്യമുണ്ട്. ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെയും പൊതുമേഖലയുടെ പിന്തുണയോടെയും വളര്‍ന്ന ഇന്ത്യന്‍ കുത്തക ഇന്ന് ബഹുരാഷ്‌ട്രരൂപത്തിലേക്ക് വളര്‍ന്നിരിക്കുന്നു. അമേരിക്കന്‍ മൂലധനത്തിന്റെ ഇന്ത്യന്‍ നിക്ഷേപ വളര്‍ച്ചയേക്കാളും വേഗത്തിലാണ് ഇന്ത്യന്‍ മൂലധനത്തിന്റെ അമേരിക്കന്‍ നിക്ഷേപ വളര്‍ച്ച. ആയിരം കോടി ഡോളറിന്റെ ഇന്ത്യന്‍ നിക്ഷേപമാണ് ഇപ്പോള്‍ അമേരിക്കയിലുള്ളത്. അതുകൊണ്ടു ഇത് ശക്തിപ്പെടുത്തേണ്ട ആവശ്യം ഇന്ത്യന്‍ കുത്തകകള്‍ക്കുണ്ട്.

ഇരുരാജ്യങ്ങളും ചേര്‍ന്ന് രൂപീകരിച്ച കാര്‍ഷിക മേഖലയിലെ വിജ്ഞാന മുന്‍കൈ അനുസരിച്ചുള്ള നടപടികളുടെ പൂര്‍ത്തീകരണവും ഈ സന്ദര്‍ശന സമയത്ത് ഉദ്ദേശിക്കുന്നുണ്ട്. അമേരിക്കയെ പ്രതിനിധാനംചെയ്‌ത് മോസാന്റോയാണ് ഈ സംവിധാനത്തിലുള്ളത്. കാര്‍ഷികമേഖലയുടെ കോര്‍പറേറ്റ്വല്‍ക്കരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ക്കാണ് ഇനി ഊന്നല്‍ എന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ അഗാധമായ പ്രതിസന്ധിയിലായ കാര്‍ഷികരംഗത്ത് അതിഗുരുതരമായ പ്രത്യഘാതമായിരിക്കും ഈ തീരുമാനം വഴിയുണ്ടാവുക.

ഇന്ത്യന്‍ സന്ദര്‍ശനസമയത്ത് രണ്ടു പ്രധാനപ്രശ്‌നങ്ങള്‍ക്ക് ഒബാമ മറുപടി പറയണം. അതില്‍ പ്രധാനം ഭോപാല്‍ കൂട്ടക്കൊലയിലെ പ്രധാനപ്രതി വാറന്‍ ആന്‍ഡേഴ്‌സനെ വിചാരണയ്‌ക്കായി വിട്ടുനല്‍കേണ്ട പ്രശ്‌നമാണ്. മെക്‌സിക്കന്‍ കടലിടുക്കിലുണ്ടായ എണ്ണചോര്‍ച്ചയുടെ കാര്യത്തില്‍ ബ്രിട്ടീഷ് പെട്രോളിയം കമ്പനിക്കെതിരെ ശക്തമായ നിലപാട് ഒരു പരിധിവരെ സ്വീകരിച്ച ഒബാമയ്‌ക്ക് ഇന്ത്യന്‍ ജനതയോട് ഇക്കാര്യത്തില്‍ സമാധാനം പറയാന്‍ ബാധ്യതയുണ്ട്. രണ്ടാമതായി ഡേവിഡ് ഹെഡ്‌ലിയെ വിട്ടുനല്‍കേണ്ട വിഷയമാണ്. മുംബൈ ഭികരാക്രമണക്കേസിലെ പ്രധാന സൂത്രധാരനായ ഹെഡ്‌ലി നേരത്തെ ഇരട്ട ഏജന്റായിരുന്നു. സിഐഎയുടെയും അല്‍ഖായ്‌ദയുടെയും ഏജന്റായി ഒരേ സമയം പ്രവര്‍ത്തിച്ച ഹെഡ്‌ലിയെ വിട്ടുനല്‍കാന്‍ മടിക്കുന്നതിലൂടെ ഏന്തോ മറച്ചുവയ്‌ക്കാന്‍ ആഗ്രഹിക്കുന്നെന്ന് വ്യക്തം. അമേരിക്കയ്‌ക്ക് ലഭിച്ച വിവരങ്ങള്‍ നല്‍കാന്‍ മടികാണിക്കുന്നെന്നും നല്‍കിയ വിവരങ്ങള്‍തന്നെ അവ്യക്തമാണെന്നും ആഭ്യന്തരമന്ത്രി ചിദംബരംതന്നെ പ്രഖ്യാപിച്ച സ്ഥിതിക്ക് ഈ പ്രശ്‌നം ഒബാമയുടെ മുമ്പില്‍ ഉയര്‍ത്തേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.

മറ്റൊരു പ്രധാനപ്രശ്‌നം ഐടിമേഖലയുമായി ബന്ധപ്പെട്ടതാണ്. രാജ്യങ്ങളുടെ അതിരുകളെ അപ്രസക്തമാക്കുന്ന മൂലധന ഒഴുക്കിനെക്കുറിച്ചും ആഗോളവല്‍ക്കരണത്തെക്കുറിച്ചും പ്രസംഗിക്കുന്ന അമേരിക്ക തങ്ങള്‍ക്ക് കോട്ടമുണ്ടാക്കുന്ന മേഖലകളിൽ അതിനെല്ലാമെതിരാണ്. ഐ‌ടിയിലെ പുറം തൊഴിലിനെതിരെ ശക്തമായ നിലപാടാണ് ഒബാമ സ്വീകരിച്ചിട്ടുള്ളത്. പല സന്ദർഭങ്ങളിലും ബംഗളൂരിനെ പേരെടുത്തു പറയുകയും ചെയ്‌തു. സമീപ കാലത്ത് ഏർപ്പെടുത്തിയ പുതിയ വിസ് ചട്ടങ്ങൾ വഴി ഇന്ത്യൻ ഐ ടി കമ്പനികൾക്ക് 20 കോടി ഡോളറാണ് പ്രതിവർഷം അധികമായി നൽകേണ്ടി വരുന്നത്. അമേരിക്ക ആവശ്യപ്പെടുന്ന മേഖലകളെല്ലാം തുറന്നിട്ടുകൊടുക്കുന്നവർക്ക് ഇത്തരം പ്രശ്‌നങ്ങൾ ഉയർത്താൻ ബാധ്യതയുണ്ട്.

ഒബാമ പ്രതിനിധാനം ചെയ്യുന്നത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ അധിനിവേശ നയങ്ങൾ തന്നെയാണ്. വാക്കുകളല്ല, പ്രവൃത്തിയാണ് വ്യക്തിയെ അളക്കുന്നതിന്റെ അളവുകോൽ. അതുകൊണ്ട് സന്ദർശന സമയത്തിലെ പ്രതിഷേധം ഈ നയങ്ങൾ തുറന്നുകാണിക്കുന്നതിന് സഹായകരമാണ്. അതോടൊപ്പം, കൂടുതൽ കൂടുതൽ അമേരിക്കൻ വിധേയത്വം പ്രകടിപ്പിക്കുന്ന രണ്ടാം യുപി‌എ സർക്കാരിനെതിരായ പ്രതിഷേധം കൂടിയായി ഇതു മാറും.


*****

പി രാജീവ്, ദേശാഭിമാനി 04112010

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യന്‍ സന്ദര്‍ശനസമയത്ത് രണ്ടു പ്രധാനപ്രശ്‌നങ്ങള്‍ക്ക് ഒബാമ മറുപടി പറയണം. അതില്‍ പ്രധാനം ഭോപാല്‍ കൂട്ടക്കൊലയിലെ പ്രധാനപ്രതി വാറന്‍ ആന്‍ഡേഴ്‌സനെ വിചാരണയ്‌ക്കായി വിട്ടുനല്‍കേണ്ട പ്രശ്‌നമാണ്. മെക്‌സിക്കന്‍ കടലിടുക്കിലുണ്ടായ എണ്ണചോര്‍ച്ചയുടെ കാര്യത്തില്‍ ബ്രിട്ടീഷ് പെട്രോളിയം കമ്പനിക്കെതിരെ ശക്തമായ നിലപാട് ഒരു പരിധിവരെ സ്വീകരിച്ച ഒബാമയ്‌ക്ക് ഇന്ത്യന്‍ ജനതയോട് ഇക്കാര്യത്തില്‍ സമാധാനം പറയാന്‍ ബാധ്യതയുണ്ട്. രണ്ടാമതായി ഡേവിഡ് ഹെഡ്‌ലിയെ വിട്ടുനല്‍കേണ്ട വിഷയമാണ്. മുംബൈ ഭികരാക്രമണക്കേസിലെ പ്രധാന സൂത്രധാരനായ ഹെഡ്‌ലി നേരത്തെ ഇരട്ട ഏജന്റായിരുന്നു. സിഐഎയുടെയും അല്‍ഖായ്‌ദയുടെയും ഏജന്റായി ഒരേ സമയം പ്രവര്‍ത്തിച്ച ഹെഡ്‌ലിയെ വിട്ടുനല്‍കാന്‍ മടിക്കുന്നതിലൂടെ ഏന്തോ മറച്ചുവയ്‌ക്കാന്‍ ആഗ്രഹിക്കുന്നെന്ന് വ്യക്തം. അമേരിക്കയ്‌ക്ക് ലഭിച്ച വിവരങ്ങള്‍ നല്‍കാന്‍ മടികാണിക്കുന്നെന്നും നല്‍കിയ വിവരങ്ങള്‍തന്നെ അവ്യക്തമാണെന്നും ആഭ്യന്തരമന്ത്രി ചിദംബരംതന്നെ പ്രഖ്യാപിച്ച സ്ഥിതിക്ക് ഈ പ്രശ്‌നം ഒബാമയുടെ മുമ്പില്‍ ഉയര്‍ത്തേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.

മറ്റൊരു പ്രധാനപ്രശ്‌നം ഐടിമേഖലയുമായി ബന്ധപ്പെട്ടതാണ്. രാജ്യങ്ങളുടെ അതിരുകളെ അപ്രസക്തമാക്കുന്ന മൂലധന ഒഴുക്കിനെക്കുറിച്ചും ആഗോളവല്‍ക്കരണത്തെക്കുറിച്ചും പ്രസംഗിക്കുന്ന അമേരിക്ക തങ്ങള്‍ക്ക് കോട്ടമുണ്ടാക്കുന്ന മേഖലകളില്‍ അതിനെല്ലാമെതിരാണ്. ഐ‌ടിയിലെ പുറം തൊഴിലിനെതിരെ ശക്തമായ നിലപാടാണ് ഒബാമ സ്വീകരിച്ചിട്ടുള്ളത്. പല സന്ദര്‍ഭങ്ങളിലും ബംഗളൂരിനെ പേരെടുത്തു പറയുകയും ചെയ്‌തു. സമീപ കാലത്ത് ഏര്‍പ്പെടുത്തിയ പുതിയ വിസ് ചട്ടങ്ങള്‍ വഴി ഇന്ത്യന്‍ ഐ ടി കമ്പനികള്‍ക്ക് 20 കോടി ഡോളറാണ് പ്രതിവര്‍ഷം അധികമായി നല്‍കേണ്ടി വരുന്നത്. അമേരിക്ക ആവശ്യപ്പെടുന്ന മേഖലകളെല്ലാം തുറന്നിട്ടുകൊടുക്കുന്നവര്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ത്താന്‍ ബാധ്യതയുണ്ട്.

ഒബാമ പ്രതിനിധാനം ചെയ്യുന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അധിനിവേശ നയങ്ങള്‍ തന്നെയാണ്. വാക്കുകളല്ല, പ്രവൃത്തിയാണ് വ്യക്തിയെ അളക്കുന്നതിന്റെ അളവുകോല്‍. അതുകൊണ്ട് സന്ദര്‍ശന സമയത്തിലെ പ്രതിഷേധം ഈ നയങ്ങള്‍ തുറന്നുകാണിക്കുന്നതിന് സഹായകരമാണ്. അതോടൊപ്പം, കൂടുതല്‍ കൂടുതല്‍ അമേരിക്കന്‍ വിധേയത്വം പ്രകടിപ്പിക്കുന്ന രണ്ടാം യുപി‌എ സര്‍ക്കാരിനെതിരായ പ്രതിഷേധം കൂടിയായി ഇതു മാറും.

Anonymous said...

അമേരിക്കയില്‍ രണ്ടു കക്ഷികള്‍ ആണൂള്ളത്‌ താരതമ്യേന കൂടുതല്‍ മൂരാച്ചികളായ റിപ്പബ്ളിക്കന്‍സും ലിബറല്‍ ആണെന്നു പറയാവുന്ന ഡെമോക്രാറ്റ്സും

ഒബാമക്കിനി രണ്ടൂ വര്‍ഷം കൂടിയേ ഉള്ളു, റിപ്പബ്ളീക്കന്‍ കക്ഷി തിരികെ വരാനാണു ചാന്‍സെന്നു ഇടക്കാല തെരഞ്ഞെടൂപ്പുകള്‍ സൂചിപ്പിക്കുന്നു, വലിയ പ്രതീക്ഷയോടെ അധികാരത്തിലേറി ഒന്നും ചെയ്യാന്‍ കഴിയാതെ പോവുന്ന അമേരിക്കയിലെ ഒരു അച്യുതാന്ദന്ദനായി മാറും ഒബാമയും.

അമേരിക്ക ആരു ഭരിച്ചാലും അതിണ്റ്റെ നയങ്ങള്‍ വലുതായി ഒന്നും മാറില്ല

റഷ്യ പൊളിഞ്ഞു പാളീസായതിനാല്‍ അമേരിക്ക സൂപ്പര്‍ പവര്‍ ആയി തുടരും, ഇറാക്കില്‍ അധിനിവേശം നടത്തിയതിനെ തുടറ്‍ന്നുണ്ടായ സാമ്പത്തിക തകര്‍ച്ച ആണു ഇന്നു അമേരിക്കക്കാര്‍ അനുഭവിക്കുന്നത്‌, ഇനി ഒരു താച്ചറിസം കൊണ്ടല്ലാതെ അമേരിക്ക ഉയറ്‍ന്നു വരാന്‍ പോകുന്നില്ല അതിനു കഴിവുള്ള നേതാക്കളും ഇല്ല, ക്ളീണ്റ്റണ്‍ തന്നെ പ്രസിഡണ്റ്റായിരുന്നെങ്കില്‍ ഒബാമയെക്കള്‍ മികച്ച ഭരണകര്‍ത്താവ്‌ ആകുമായിരുന്നു പക്ഷെ അവിടെ ഭരണഘടന അതിനു അനൌവദിക്കുന്നില്ല

ഈ എം എസ്‌ മാറി പിണറായി വന്നപ്പോള്‍ സീ പീ എം മാറിയോ?

ഈ എം എസിണ്റ്റെ അതേ അടവു നയങ്ങള്‍, നായന്‍മാരെ പ്രീണീപ്പിക്കാന്‍ കുമാരനാശാനു പട്ടും വളയും കൊടുത്തതിനെ കളിയാക്കല്‍ ചെയ്ത ഈ എം എസ്‌ നയം തന്നെ അല്ലേ,

ക്രിസ്ത്യാനികളെ വെറുതെ ഇരുന്നയിടത്ത്‌ ചുണ്ണാമ്പ്‌ ഇട്ടു കുത്തി പിണറായി ഇപ്പോഴത്തെ തിരിച്ചടി ഏറ്റു വാങ്ങിയത്‌?

Anonymous said...

ആന്‍ഡേര്‍സണും ഹെഡ്ലിയും ഇവിടെ തന്നു എന്നു വിചാരിക്കുക , നമ്മള്‍ എന്തു ചെയ്യും? കോടതിയില്‍ അയോധ്യക്കേസുപോലെ യുഗങ്ങള്‍ കേസ്‌ നടക്കും , കസബിനെ പോലെ അവറ്‍ സുഖമായി ജയിലില്‍ തോന്നിയപോലെ വീ ഐ പി ആയി കഴിയും.

അപ്പോള്‍ ഒബാമ അതിനെക്കുറിച്ചു വറി ചെയ്യേണ്ട കാര്യം തന്നെ എന്താണു. ഹെഡ്ലി കുറ്റം സമ്മതിച്ചാല്‍ കസബ്‌ മാപുസാക്ഷി ആവില്ലെ? വെറുതെ നടക്കാത അല്ലെങ്കില്‍ യാതൊരു പ്രയോജനം ഇല്ലാത്ത വാദഗതികള്‍ കെട്ടി എഴുന്നള്ളിക്കാതിരിക്കുക.

ചൈന സൂപ്പറ്‍ പവറ്‍ ആകുന്നതിനെ ബാലന്‍സ്‌ ചെയ്യാന്‍ ഇന്ത്യയെ അമേരിക്ക സഹായിക്കാതെ നിവറ്‍ത്തിയില്ല അതുകൊണ്ട്‌ ഇന്ത്യ പുരോഗമിക്കുന്നതല്ലാതെ നശിക്കന്‍ പോകുന്നില്ല, റിയാകടര്‍ വന്നാലും ഒരു തട്ടുകട വന്നാലും പുരോഗതി മാത്റമെ ഉണ്ടാകു അതിനു ആരു സഹായിച്ചാലും കൈ നീട്ടി സ്വീകരിക്കുക്യാണു വേണ്ടത്‌

ഒൌട്ട്‌ സോറ്‍സിംഗ്‌ വഴി അമേരിക്കന്‍ ബിസിനസ്‌ നഷ്ടപ്പെടുന്നു എന്നു ഒബാമ വിചാരിക്കുന്നു നിയന്ത്റണം ഏറ്‍പ്പെടുത്തുന്നു, ഇതു തന്നെ അല്ലെ ക്റിഷിപ്പണി പോകുമെന്നു കരുതി ട്റാക്ടറിനെ ചെറുത്ത സീ പീ എം നയം , ജേ സി ബിക്കെതിരെ സമരം ചെയ്ത സീ പീ എം നയം, കമ്പ്യൂട്ടറ്‍ വല്‍ക്കരണത്തിനെതിരെ സ്വീകരിച്ച സീ പി എം നയം?

ഒബാമയുടെ നിയന്ത്റണം നമ്മള്‍ ബൈപാസ്‌ ചെയ്തു കഴിഞ്ഞു അമേരിക്കയില്‍ ഇന്‍ഫോസിസ്‌ കമ്പനി തുടങ്ങി

അമേരിക്ക എന്തു നിയന്ത്റണം കൊണ്ടുവന്നാലും അവിടെ രാത്റി ആകുമ്പോള്‍ ഇവിടെ പകല്‍ ആകുന്നു എന്ന ജ്യോഗ്റാഫിക്കല്‍ പ്റതിഭാസം ഒന്നുകൊണ്ട്‌ മാത്റം ഇന്ത്യക്കു വറ്‍ക്കു കിട്ടിക്കൊണ്ടിരിക്കും

ഇന്ത്യന്‍ വിദ്യാറ്‍ഥികളെ പറ്റിയും ഒബാമക്കു ഭയങ്കര പേടീ ആണു, നമ്മള്‍ ഇത്റ പഠിച്ചു മിടുക്കന്‍മാറ്‍ ആകരുതെന്നാണു അമേരിക്കക്ക്‌, അതുതന്നെ അല്ലേ സീ പീ എമിനും , ആരും പഠിച്ചു മിടുക്കറ്‍ ആകരുത്‌, അതിനല്ലേ ഡീ പീ ഈ പി?

ഒബാമക്കു ഇന്ത്യാക്കറ്‍ അമേരിക്കന്‍ കമ്പനിയുടെ സീ ഈ ഓ മാറ്‍ ആകുമോ എന്നു പേടീ, സീ പീ എമ്മിനു കൊടിപിടിക്കാന്‍ ആളില്ലതാകുമോ എന്ന പേടി, അത്റയെ ഉള്ളു വ്യത്യാസം

പീ രാജീവിനെപ്പോലെ യുവ നേതാക്കളില്‍ നിന്നും ഇങ്ങിനെ വളിപ്പുകള്‍ അല്ല പ്റതീക്ഷിക്കുന്നത്‌