Thursday, November 11, 2010

ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ലക്ഷ്യം

സ്വന്തം നാട്ടിലെ ജനപ്രതിനിധിസഭയില്‍ (കോണ്‍ഗ്രസില്‍) കനത്ത തിരിച്ചടി നേടിയതിന്റെ ക്ഷീണം മുഖത്ത് പ്രതിഫലിപ്പിക്കാതെയാണ് പ്രസിഡന്റ് ഒബാമ ഇന്ത്യയിലെത്തിയത്. ഒരു ഹ്രസ്വസന്ദര്‍ശനമായിരുന്നു അത്. എന്നാല്‍ ഇതിനിടയ്ക്ക് അമേരിക്കയ്ക്ക് ലാഭകരമായ ചില ചില്ലറ കച്ചവടവും ഒബാമ നടത്തി. കുറച്ച് നാളായി അമേരിക്കയില്‍ രൂക്ഷമായ തൊഴില്‍ നഷ്ടം അനുഭവപ്പെട്ടുവരികയാണ്. ആഗോള സാമ്പത്തിക മാന്ദ്യം നേരിടാന്‍ കോടികളുടെ പൊതു പണം ഇറക്കിയിട്ടും തൊഴില്‍ മേഖല മാന്ദ്യത്തില്‍ തന്നെ തുടര്‍ന്നു. കോണ്‍ഗ്രസിനകത്തും പുറത്തും പൊതു സ്ഥലങ്ങളിലും ഒബാമ ഭരണകൂടത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടായി. പ്രത്യേകിച്ചും ചെറുപ്പക്കാരുടെയിടയ്ക്കാണ് തൊഴിലില്ലായ്മ രൂക്ഷമായത്. തങ്ങള്‍ക്ക് കിട്ടേണ്ട തൊഴിലവസരങ്ങള്‍ ഒക്കെ വിദേശികള്‍ തട്ടിയെടുക്കുന്നു എന്നും അതില്‍ കൂടുതല്‍ പങ്കും ഇന്ത്യയില്‍ നിന്നുള്ളവരാണ് എന്നും അവര്‍ പരാതിപ്പെടുന്നു. തുടര്‍ന്ന് ചില നടപടികള്‍ എടുക്കാന്‍ ഒബാമ തയ്യാറായി. വിദേശ പണിക്കാരുടെ ക്വാട്ടാ വെട്ടിക്കുറച്ചു. വിസാ നിയന്ത്രണങ്ങള്‍ ശക്തമാക്കി. എന്നാലും ഐ ടി, ഉയര്‍ന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മേഖലകള്‍ എന്നിവയില്‍ നിന്നും വിദേശ തൊഴിലാളികളെ പൂര്‍ണമായി ഒഴിച്ചുനിര്‍ത്താന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈയവസ്ഥയിലാണ് തന്റെ നാട്ടുകാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു ഇന്ത്യാ സന്ദര്‍ശന പരിപാടി ഒബാമ ഉണ്ടാക്കിയത്. അത് കുറച്ചൊക്കെ വിജയിക്കുകയും ചെയ്തു എന്ന് തോന്നുന്നു.

അമേരിക്കയോട് ചായ്‌വുള്ള സംഘടനയാണ് ഇന്ത്യയിലെ വ്യവസായികളുടെ കൊണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ഒബാമയുടെ സന്ദര്‍ശനത്തിന് തൊട്ടു മുമ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ തലക്കെട്ട് തന്നെ ‘‘Growth Partner of Indian Economy’’ എന്നാണ്. ചുരുക്കത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഏറ്റവും നല്ല പങ്കാളിയാണ് അമേരിക്ക എന്ന് സാരം. സാമ്പത്തിക സഹകരണം അതില്‍ ചേരുന്ന എല്ലാ പങ്കാളികള്‍ക്കും ഒരുപോലെ ഉപകാരപ്രദമായിരിക്കണം. വാങ്ങിയും കൊടുത്തും വേണം സാമ്പത്തിക സഹകരണം നടത്താന്‍. എന്നാല്‍ ഒബാമയുടെ മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ചര്‍ച്ച ചെയ്യപ്പെട്ടതും തീരുമാനിച്ചതുമായ കരാറുകള്‍ നോക്കിയാല്‍ ഇത് ഇന്ത്യയ്ക്ക് ലാഭകരവും ഗുണകരവുമാണെന്ന് തറപ്പിച്ച് പറയാന്‍ പറ്റില്ല. കാരണം, അവയുടെ മുഖ്യ ലക്ഷ്യം അമേരിക്കക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊടുക്കുക എന്ന് മാത്രമായി ചുരുങ്ങി. വരുന്ന പത്ത് വര്‍ഷക്കാലം അമേരിക്കക്കാര്‍ക്ക് കുറഞ്ഞത് ഏഴ് ലക്ഷം തൊഴിലവസരങ്ങള്‍ ഉറപ്പാക്കിക്കൊണ്ടാണ് ഒബാമ ഇന്ത്യ വിട്ടത്. അമേരിക്കന്‍ വിപണിയില്‍ നിന്നും പത്ത് ബില്യണ്‍ ഡോളര്‍ വിലയ്ക്കുള്ള സാമഗ്രികള്‍ വാങ്ങാമെന്ന് ഇന്ത്യന്‍ കമ്പനികള്‍ കരാര്‍ ഒപ്പുവെച്ചു. ഇത് തികച്ചും ഒരു കച്ചവടക്കരാര്‍ ആണ്, അല്ലാതെ സാമ്പത്തിക സഹകരണ കരാറല്ല.
മിലിട്ടറി, ന്യൂക്ലിയര്‍, ഹാര്‍ഡ്‌വെയര്‍, സിവിലിയന്‍ എയര്‍ക്രാഫ്റ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിന് വേണ്ട ഉപകരണങ്ങള്‍ എന്നിവ അമേരിക്കന്‍ വിപണിയില്‍ നിന്നും വാങ്ങാനാണ് തീരുമാനം. ഈ പത്ത് ബില്യണ്‍ ഡോളര്‍ ഇടപാടില്‍ ഏറ്റവും വലിയ പങ്കായ രണ്ട് ബില്യണ്‍ ഡോളറിന്റെ ഉപകരണ ഇറക്കുമതി അനില്‍ അംബാനിയുടെ റിലയന്‍സ് പവ്വര്‍ ലിമിറ്റഡ് കമ്പനിയുടേതാണ്. കൂടാതെ ബജറ്റ് വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റ് വാങ്ങുന്ന 30 ബോയിംഗ് 737 വിമാനങ്ങളാണ്.

ഇവിടെ മറ്റൊരു കാര്യം ശ്രദ്ധേയമാണ്. സാധാരണ പ്രതിരോധ വകുപ്പിന് വേണ്ട കച്ചവടമൊക്കെ നടക്കുന്നത് പ്രത്യേകം തയ്യാറാക്കിയ ഡിഫന്‍സ് പ്രൊക്യൂര്‍മെന്റ് നയപ്രകാരമാണ്. എന്നാല്‍ ഒബാമയുടെ സന്ദര്‍ശനവേളയില്‍ 2000 കോടി രൂപയുടെ ഉപകരണങ്ങള്‍ വിദേശകാര്യവകുപ്പ് വഴിയാണ് വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് കേന്ദ്ര പ്രതിരോധമന്ത്രി ഏ കെ ആന്റണിയുടെ അറിവോടും സമ്മതത്തോടും ആണോ എന്തോ? ഡിഫന്‍സ് പ്രൊക്യുര്‍മെന്റ് എന്നും അഴിമതിയുടെ ചെളിപുരളുന്നതാണ്. ബൊഫോഴ്‌സിന്റെ അനുഭവം നമുക്കുണ്ട്. ഏതായാലും അടുത്ത അഞ്ച് വര്‍ഷം 50 ബില്യണ്‍ ഡോളറിന്റെ കച്ചവടം ഉറപ്പാക്കിയിട്ടാണ് ഒബാമ ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്. ഇത് അമേരിക്കയ്ക്ക് ഏറെ ഗുണം ചെയ്യും. എന്നാല്‍ ഇന്ത്യയ്ക്ക് ഇത് ഗുണം ചെയ്യുമോയെന്ന് പറയാന്‍ വയ്യ.

രാജ്യങ്ങള്‍ക്കിടയിലുള്ള വ്യാപാരത്തില്‍ സ്വന്തം മെച്ചം പരമാവധിയാക്കാനാണ് ഏത് രാജ്യവും ശ്രമിക്കുക. എന്നാല്‍ വ്യാപാരത്തിലെ അല്ലെങ്കില്‍ വ്യാപാര കരാറിലെ പങ്കാളികള്‍ തുല്യശക്തിയുള്ളവരല്ലെങ്കില്‍ ശക്തന് അനുകൂലമായിരിക്കും വ്യാപാരം. ഇവിടെ ഇന്ത്യ കൂടുതല്‍ ശക്തിയാര്‍ജിച്ച് മുന്‍നിരയിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്ന രാജ്യമാണ്. അമേരിക്കപോലും അത് അംഗീകരിച്ചിരിക്കുന്നു. എന്നാല്‍ അമേരിക്കയോട് നേര്‍ക്ക് നേര്‍ ഇടപെടുമ്പോള്‍ ഇന്ത്യ അതിന്റെ ശക്തി മറക്കുന്നു. ഒരുതരം അപകര്‍ഷകതാബോധം ഭരണകൂടം നിയന്ത്രിക്കുന്നവരെ പിടികൂടിയിരിക്കുന്നു. ചൈനയോടൊപ്പം മുന്‍നിര സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയര്‍ന്നുവരുന്നുവെന്ന് അവര്‍ മനസ്സിലാക്കാന്‍ വിസമ്മതിക്കുന്നു. അതാണ് നമ്മുടെ ഗതികേടും.

എന്നാല്‍ ഇന്ത്യയെ കുറച്ച് സുഖിപ്പിക്കാന്‍ ഒബാമ ശ്രമിക്കുകയുണ്ടായി. കുറച്ചുകാലമായി യു എന്‍ രക്ഷാസമിതിയിലെ സ്ഥിരം അംഗമാകാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് ഇന്ത്യ വാദിക്കുന്നത്. ഒന്നുകില്‍ യു എന്നിന്റെ പരിഷ്‌കരണ നടപടികളുടെ ഭാഗമായി രക്ഷാസമിതിയിലെ അംഗസംഖ്യ ഉയര്‍ത്തണം. അല്ലെങ്കില്‍ നിലവിലുള്ള ഒരു സ്ഥാനം ഇന്ത്യയ്ക്ക് നല്‍കണം. എന്നാല്‍ ഒബാമ പറയുന്നത് സ്ഥിരാംഗം നേടാനുള്ള ഇന്ത്യയുടെ ശ്രമത്തിനെ പിന്താങ്ങും എന്ന് മാത്രം. അതായത് യു എന്‍ പരിഷ്‌കരണം തല്‍ക്കാലം ഒബാമയുടെ അജണ്ടയിലില്ല. ആണവ കരാറില്‍ ഇന്ത്യയ്ക്ക് അനുകൂലമല്ലാത്ത വകുപ്പുകളെക്കുറിച്ച് ഒബാമ പൂര്‍ണമായി മൗനം പാലിച്ചു. എന്നാല്‍ സാങ്കേതിക കൈമാറ്റത്തിന്മേല്‍ ഇന്ന് നിലവിലുള്ള യു എസ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും. ഉഭയകക്ഷി ബന്ധങ്ങളില്‍ രണ്ട് രാജ്യങ്ങളും സാമ്പത്തിക നയം, ഫൈനാന്‍സ്, വ്യാപാരം എന്നീ മേഖലകളിലായിരിക്കും സഹകരണം വികസിപ്പിക്കുക. ഇതിന്റെ ലക്ഷ്യം വ്യക്തം. ഇന്ത്യന്‍ വിപണി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കായി തുറന്നിടും. എന്നാലല്ലേ അമേരിക്കയിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരമാകൂ. അതിനും ഇന്ത്യ കനിയാന്‍ തയ്യാറാണെന്ന് ഭരണകൂടം വ്യക്തമാക്കിക്കഴിഞ്ഞു.

*
പ്രഫ. കെ രാമചന്ദ്രന്‍ നായര്‍ കടപ്പാട്: ജനയുഗം 11-11-2010

3 comments:

വര്‍ക്കേഴ്സ് ഫോറം said...

സ്വന്തം നാട്ടിലെ ജനപ്രതിനിധിസഭയില്‍ (കോണ്‍ഗ്രസില്‍) കനത്ത തിരിച്ചടി നേടിയതിന്റെ ക്ഷീണം മുഖത്ത് പ്രതിഫലിപ്പിക്കാതെയാണ് പ്രസിഡന്റ് ഒബാമ ഇന്ത്യയിലെത്തിയത്. ഒരു ഹ്രസ്വസന്ദര്‍ശനമായിരുന്നു അത്. എന്നാല്‍ ഇതിനിടയ്ക്ക് അമേരിക്കയ്ക്ക് ലാഭകരമായ ചില ചില്ലറ കച്ചവടവും ഒബാമ നടത്തി. കുറച്ച് നാളായി അമേരിക്കയില്‍ രൂക്ഷമായ തൊഴില്‍ നഷ്ടം അനുഭവപ്പെട്ടുവരികയാണ്. ആഗോള സാമ്പത്തിക മാന്ദ്യം നേരിടാന്‍ കോടികളുടെ പൊതു പണം ഇറക്കിയിട്ടും തൊഴില്‍ മേഖല മാന്ദ്യത്തില്‍ തന്നെ തുടര്‍ന്നു. കോണ്‍ഗ്രസിനകത്തും പുറത്തും പൊതു സ്ഥലങ്ങളിലും ഒബാമ ഭരണകൂടത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടായി. പ്രത്യേകിച്ചും ചെറുപ്പക്കാരുടെയിടയ്ക്കാണ് തൊഴിലില്ലായ്മ രൂക്ഷമായത്. തങ്ങള്‍ക്ക് കിട്ടേണ്ട തൊഴിലവസരങ്ങള്‍ ഒക്കെ വിദേശികള്‍ തട്ടിയെടുക്കുന്നു എന്നും അതില്‍ കൂടുതല്‍ പങ്കും ഇന്ത്യയില്‍ നിന്നുള്ളവരാണ് എന്നും അവര്‍ പരാതിപ്പെടുന്നു. തുടര്‍ന്ന് ചില നടപടികള്‍ എടുക്കാന്‍ ഒബാമ തയ്യാറായി. വിദേശ പണിക്കാരുടെ ക്വാട്ടാ വെട്ടിക്കുറച്ചു. വിസാ നിയന്ത്രണങ്ങള്‍ ശക്തമാക്കി. എന്നാലും ഐ ടി, ഉയര്‍ന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മേഖലകള്‍ എന്നിവയില്‍ നിന്നും വിദേശ തൊഴിലാളികളെ പൂര്‍ണമായി ഒഴിച്ചുനിര്‍ത്താന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈയവസ്ഥയിലാണ് തന്റെ നാട്ടുകാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു ഇന്ത്യാ സന്ദര്‍ശന പരിപാടി ഒബാമ ഉണ്ടാക്കിയത്. അത് കുറച്ചൊക്കെ വിജയിക്കുകയും ചെയ്തു എന്ന് തോന്നുന്നു.

Kmvenu said...

http://www.truthdig.com/report/item/obama_in_the_company_of_killers_20101109/

Kmvenu said...

Journalist Allan Nairn released several secret Kopassus documents as the Obamas landed in Jakarta, showing the level of violent political repression administered by the Kopassus—now, for the first time in more than a decade, with United States support.