Sunday, July 17, 2011

ജീവിതത്തിലേക്ക് ...

അപകടങ്ങളില്‍പെട്ട് മരണത്തെ മുഖാമുഖം കണ്ടവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി ട്രോമ കെയര്‍ സേവനത്തിന്റെ പാതയില്‍ 12 വര്‍ഷം പിന്നിടുന്നു. അപകടം ഉണ്ടാകുമ്പോള്‍ സഹായം ലഭിക്കാതെവരെ യഥാസമയം ആശുപത്രിയിലെത്തിച്ച് രക്ഷിക്കാനാണ്്് ട്രോമ കെയര്‍ യൂണിറ്റ് കോഴിക്കോട് സ്ഥാപിച്ചത്. 1998 ഏപ്രില്‍ ഒന്നിനായിരുന്നു ഉദ്ഘാടനം. ഉദ്ഘാടന ദിനത്തിനെ എല്ലാവരും കളിയാക്കിയിരുന്നെങ്കിലും കൊച്ചിയിലും മറ്റുമായി ആരംഭിച്ച ട്രോമ കെയര്‍ കോഴിക്കോട് മാത്രമാണ് ഇത്രയും വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്നത്. 50 അംഗങ്ങളുമായി സ്ഥാപിച്ച ട്രോമ കെയറില്‍ ഇപ്പോള്‍ ഇരുന്നൂറ്റിയാറോളം മെമ്പര്‍മാരും 28000 വളണ്ടിയര്‍മാരും ഉണ്ട്. എല്ലാ ആഴ്ചകളിലും മെമ്പര്‍മാര്‍ യോഗം കൂടുകയും കൂടിയാലോചനകള്‍ നടത്തുകയും ചെയ്യുന്നു. അപകടമുണ്ടായി ഒരു മണിക്കൂറിനുള്ളില്‍ രക്ഷിക്കുന്നതിനുള്ള നടപടികളാണ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനത്തിലൂടെ നല്‍കുന്നത്. വിദ്യാര്‍ഥികള്‍ , തൊഴിലാളികള്‍ , വീട്ടമ്മമാര്‍ എന്നിവരുള്‍പ്പെടെ ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ വളണ്ടിയര്‍മാരായുണ്ട്.

രക്തം ദാനം ചെയ്യാന്‍ സന്നദ്ധമായ ഗ്രൂപ്പും വളണ്ടിയര്‍മാരെയുള്‍പ്പെടുത്തി രൂപീകരിച്ചു. സിറ്റി പൊലീസും ബീച്ച് റോട്ടറി ക്ലബ്ബും ചേര്‍ന്നാണ് ട്രോമ കെയര്‍ യൂണിറ്റ് ആരംഭിച്ചത്. പൊലീസ്, റോട്ടറി എന്നിവയില്‍ നിന്നുള്ളവരാണ് മെമ്പര്‍മാര്‍ . അന്നത്തെ ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ പി എം ജനാര്‍ദ്ദനും ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് എസ്പി സി എം പ്രദീപുമുള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ടായി തുടക്കം മുതല്‍ ഉണ്ട്. അന്നത്തെ കമ്മീഷണര്‍ നീരാ റാവത്തും പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. കടലുണ്ടി അപകടം, മിഠായിത്തെരുവിലെ സ്ഫോടനം, പൂക്കിപ്പറമ്പ് അപകടം എന്നിവയുടെ സമയത്ത് ഇതിന്റെ രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. പ്രസിഡന്റ് ഡാരിയസ് പി മാര്‍ഷലിന്റേയും സെക്രട്ടറി ആര്‍ ജയന്ത്കുമാറിന്റെയും നേതൃത്വത്തിലാണ് ജില്ലയില്‍ ഇപ്പോള്‍ പ്രവര്‍ത്തനം. അപകടങ്ങളില്‍ ജീവനുകള്‍ പൊലിയുന്നത് കുറയ്ക്കുക എന്ന ഉദ്ദേശവുമായി ആഴ്ചകളില്‍ ഉത്സാഹത്തോടെയെത്തുന്ന മെമ്പര്‍മാരും വളണ്ടിയര്‍മാരുമാണ് ഇത്തരമൊരു കൂട്ടായ്മയെ സജീവമാക്കി നിര്‍ത്തുന്നത്. എല്ലാ ആഴ്ചകളിലും മുടങ്ങാതെ വളണ്ടിയര്‍മാര്‍ക്കായി സംഘടിപ്പിക്കുന്ന ക്ലാസ് ആണ് ട്രോമ കെയറിനെ സജീവമാക്കുന്നത്. എല്ലാ ഞായറാഴ്ചയിലും പൊലീസ് ക്ലബ്ബിലാണ് ക്ലാസ്. ഒരു ദിവസത്തെ പരിശീലനത്തിനൊടുവില്‍ ഇവര്‍ക്ക് ഐഡി കാര്‍ഡും നല്‍കുന്നു.

*
എ എസ് സൗമ്യ ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അപകടങ്ങളില്‍പെട്ട് മരണത്തെ മുഖാമുഖം കണ്ടവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി ട്രോമ കെയര്‍ സേവനത്തിന്റെ പാതയില്‍ 12 വര്‍ഷം പിന്നിടുന്നു. അപകടം ഉണ്ടാകുമ്പോള്‍ സഹായം ലഭിക്കാതെവരെ യഥാസമയം ആശുപത്രിയിലെത്തിച്ച് രക്ഷിക്കാനാണ്്് ട്രോമ കെയര്‍ യൂണിറ്റ് കോഴിക്കോട് സ്ഥാപിച്ചത്.