Tuesday, October 8, 2013

ബാപ്പ്നുവിന്റെയും കുഞ്ഞാതുവിന്റെയും ബാവുക്കാക്ക

മദിരാശിപ്പട്ടണത്തില്‍ നടന്ന രണ്ടു കഥകളാണ് ഇവിടെ പറയുന്നത്. രണ്ടിന്റെയും കാലവും സമയവും ചരിത്രത്തിലെവിടെയും രേഖപ്പെടുത്തിയിട്ടില്ല. 1960കളുടെ അവസാന വര്‍ഷങ്ങളില്‍ എപ്പോഴോ സംഭവിച്ചതാകാം എന്ന് ആഖ്യാതാക്കള്‍. രണ്ടു കഥകളിലും നായകന്‍ ഒരാളാണ്. കഥ പറയുന്നവരെ സംബന്ധിച്ചിടത്തോളം സാക്ഷാല്‍ എം ജി ആറിനേക്കാള്‍ വലിയ നായകന്‍. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ് മൂന്നരപ്പതിറ്റാണ്ടായിട്ടും ഒരു പ്രവാചകനെയെന്നപോലെ തലമുറകള്‍ വീണ്ടുംവീണ്ടും കേള്‍ക്കുന്ന, ആവര്‍ത്തിച്ച് പഠിക്കുന്ന എം എസ് ബാബുരാജ്- അവധൂത ഗായകന്‍, സംഗീതജ്ഞന്‍.

ഒന്നാം കഥ

മദിരാശിപ്പട്ടണത്തില്‍ നടന്ന ഈ സംഭവത്തിന് ബാപ്പ്നു സാക്ഷിയല്ല. കാരണം, ഈ 64 വയസ്സിനിടയ്ക്ക് ബാപ്പ്നു കോഴിക്കോട് അല്ലാതെ മറ്റൊരു പട്ടണം കണ്ടിട്ടേയില്ല. സംഭവം കണ്ടുനിന്ന കമ്യൂണിസ്റ്റ് പാര്‍ടി നേതാവ് നടുക്കണ്ടി മമ്മദ്ക്ക പറഞ്ഞതായതുകൊണ്ട് ബാപ്പ്നുവും കോഴിക്കോട്ടുകാരും അത് വിശ്വസിക്കുന്നു. നടുക്കണ്ടി മുഹമ്മദ്കോയ എന്ന സഖാവിനെ അത്രയ്ക്കും വിശ്വാസമാണ് ബാപ്പ്നു എന്ന അബ്ദുറഹ്മാന്. കഥയില്‍ അതിശയോക്തി ഒട്ടുമില്ലെന്ന് ബാപ്പ്നു ഗ്യാരന്റി. ഇനി കഥ ബാപ്പ്നുവിന്റെ വാക്കുകളില്‍: ""ബാവുക്കാക്കാനെ കാണാന്‍ മദിരാശിപ്പട്ടണത്തില്‍ ചെന്നതാണ് മമ്മദ്ക്ക. സ്വാമീസ് ലോഡ്ജിലാണ് അന്ന് ബാവുക്കാക്കാന്റെ സ്ഥിരതാമസം. ഒരു ദിവസം ഹാര്‍മോണിയപ്പെട്ടി വാങ്ങാന്‍ രണ്ടാളും ഒരു തമിഴന്റെ പീട്യേ കേറി. പെട്ടി വാങ്ങാന്‍ വന്നവരെ കണ്ടപ്പോള്‍ പീടികക്കാരന് ഇമ്പംപോരാ. ഏതോ തല്ലിപ്പൊളി മലയാളത്താന്മാര്‍ എന്നു വിചാരിച്ചിട്ടുണ്ടാകും. സാധനം എടുത്തു തരാന്‍ മടി. പെട്ടിയെടുത്ത് മേശപ്പുറത്തു വയ്ക്കാന്‍ ബാവുക്കാക്കാന്റെ ഓഡര്‍. പെട്ടി കൈയില്‍ കിട്ടി ആ വിരലുകള്‍ കട്ടകളില്‍ അമര്‍ന്നതോടെ ബാവുക്കാക്ക തനിസ്വരൂപം കാട്ടി. പീടികക്കാരന്‍ തമിഴന്‍ കൈകൂപ്പി മന്നിപ്പ് കേട്ടു. കാലില്‍ വീണു നമസ്കരിച്ചു. അന്നോളം കേട്ടിട്ടില്ലാത്ത ആ ഹാര്‍മോണിയം വായന കേള്‍ക്കാന്‍ അപ്പുറത്തും ഇപ്പുറത്തുമുള്ള കടയിലുള്ളവരു മാത്രമല്ല, തെരുവു മുഴുവന്‍ അങ്ങോട്ട് ഒഴുകിയെത്തി. തിരക്കുകാരണം അയാള്‍ കടയ്ക്ക് ഷട്ടറിട്ടു.""

കഥ രണ്ട്

കുഞ്ഞാതു സാക്ഷിയാണ് എം ജി ആറിന്റെ മദിരാശിയിലെ വീനസ് സ്റ്റുഡിയോയില്‍ നടന്ന ഈ സംഭവത്തിന്. കഥയുടെ മദ്രാസ് മെയില്‍ കയറുംമുമ്പ് മദിരാശിയില്‍ എത്താന്‍ കുഞ്ഞാതുവിനെ പ്രേരിപ്പിച്ചയാളുകളെക്കുറിച്ച് പറയണം. എന്‍ പി മുഹമ്മദിന്റെ വിഖ്യാത നോവലായ എണ്ണപ്പാടത്തില്‍ ഡിഫ് എന്നും ഡിപ്പു എന്നും അറിയപ്പെടുന്ന രസികന്‍ കഥാപാത്രമുണ്ട്. ചെയ്ത കച്ചോടങ്ങളെല്ലാം പൊളിഞ്ഞ് പൊളിഞ്ഞ് തോറ്റു തോറ്റു തുന്നംപാടിയപ്പോള്‍ പാകത വന്ന ഡിഫ്റൈറ്റ് ആലി. തോല്‍വിയാണ് അയാള്‍ക്ക് സത്യം. എല്ലാവരെയും എല്ലായ്പ്പോഴും വിശ്വസിച്ചവന്‍. ആ വിശ്വാസങ്ങളില്‍നിന്ന് ദര്‍ശനമുണ്ടായവന്‍. അയാള്‍ക്ക് എല്ലാം ശരിയാണ്. ശരികളെല്ലാം വ്യത്യസ്തങ്ങളുമാണ്. വ്യത്യസ്തമായ ശരികള്‍ എന്നര്‍ഥമുള്ള ഡിഫറന്റ് റൈറ്റ്സ് എന്നത് അയാളുടെ പേരായി. എണ്ണപ്പാടത്തുകാര്‍ക്ക് മൊഴിയാന്‍ പ്രയാസമുള്ള ഡിഫറന്റ് റൈറ്റ്സ് എന്നപേര് ആലിതന്നെ ഡിഫ്റൈറ്റ് എന്നാക്കി. എണ്ണപ്പാടത്തിന്റെ പ്രവാചകന് നോവലിസ്റ്റ് എന്‍ പി നല്‍കിയ പേര് ആലി എന്നാണെങ്കിലും എണ്ണപ്പാടത്തിന്റെ നിത്യജീവിതത്തില്‍ നിറഞ്ഞുനിന്ന ഡിഫ്റൈറ്റിന്റെ യഥാര്‍ഥ പേര് എം കെ അബു. വെള്ളിനൂല്‍പോലെയും അഴിഞ്ഞാടുന്ന അരക്കെട്ടിലെ അരഞ്ഞാണ്‍പോലെയും എന്‍ പി വര്‍ണിക്കുന്ന കല്ലായിപ്പുഴയുടെ തീരത്തുള്ള "വാടിപ്പാലം ഈവനിങ് ക്ലബ്ബി"ലെ സംഗീത സദസ്സുകളില്‍ എം എസ് ബാബുരാജ് എന്ന ബാബുക്കയുടെ അടുത്ത കൂട്ടുകാരന്‍. ഡിഫ്റൈറ്റിനെക്കൂടാതെ ഈവനിങ് മ്യൂസിക് ക്ലബ്ബിന്റെ പ്രധാന നടത്തിപ്പുകാരനായ പോസ്റ്റുമാന്‍ സെയ്ദുഭായിയും അന്നത്തെ യാത്രയിലുണ്ട്. സെയ്ദുഭായ് ചിത്രകാരനും നടനും ഗായകനുമൊക്കെയാണ്. ഇരുവരും ചേര്‍ന്നാണ് കല്ലായിയില്‍ തടി അളക്കുന്ന പണിക്കാരനായ കുഞ്ഞാതുവിനെ ആദ്യമായും അവസാനമായും മദിരാശിയിലെത്തിക്കുന്നത്. ""ബാവുക്കാക്കയുടെ മുറിയില്‍ എത്തി അധികം കഴിഞ്ഞില്ല. വാതിലില്‍ ഒരു മുട്ട്. ഡിഫ്റൈറ്റ് അറിയാവുന്ന തമിഴില്‍ എന്തൊക്കെയോ ചോദിച്ചു. തുറന്നപ്പോള്‍ ഒരു തമിഴന്‍ കൈയില്‍ ഉയര്‍ത്തിപ്പിടിച്ച കത്തുമായി മുന്നില്‍. ബാവുക്കാക്ക കത്തു വായിച്ചു തീര്‍ന്നപ്പോള്‍ അയാള്‍ വിനയത്തോടെ പറഞ്ഞു, കാര്‍ പുറത്തുണ്ട്. നാലുപേരും മദിരാശിപ്പട്ടണത്തിലെ ബഹളത്തിലൂടെ കാറില്‍. ബാവുക്കാക്ക ഒന്നും പറയുന്നില്ല. കാര്‍ ചെന്നുനിന്നത് വലിയൊരു കെട്ടിടത്തിനു മുന്നില്‍. വീനസ് സ്റ്റുഡിയോ. അല്‍പ്പംപോലും കാത്തുനില്‍ക്കേണ്ടിവന്നില്ല. മുഖത്തെ മേക്കപ്പ് തുടച്ച ടവല്‍ തോളിലിട്ട് ഒരാള്‍ മുന്നില്‍. തേജോമയിയായ ആ മനുഷ്യന്‍ ആരെന്നു മനസിലാക്കാന്‍ ഒട്ടും സമയം വേണ്ടിവന്നില്ല. തമിഴകത്തിന്റെ കണ്‍കണ്ട ദൈവം. എം ജി ആര്‍. സ്വന്തം സ്റ്റുഡിയോയില്‍ താന്‍തന്നെ നിര്‍മിക്കുന്ന അടിമപ്പെണ്ണിന്റെ ഷൂട്ടിങ്ങിന്റെ തിരക്കിലാണ്. ഞങ്ങള്‍ നാലുപേരെയും വന്ദിച്ചു. കാപ്പി വരുത്തിച്ചു. ഇടിവെട്ടേറ്റപോലെ നില്‍ക്കുകയാണ് ഞാനും ഡിഫ്റൈറ്റും സെയ്ദുഭായിയും. ബാവുക്കാക്കയ്ക്ക് ഒരു കുലുക്കവുമില്ല. മലയാളം കലര്‍ന്ന തമിഴിലാണ് പാലക്കാട്ടുകാരനായ എം ജി ആറിന്റെ സംസാരം. അടിമൈപ്പെണ്‍ മലയാളത്തിലാക്കുന്ന വിവരമാണ് പറയുന്നത്. അതിന് സംഗീതം നല്‍കാനാണ് ബാവുക്കാക്കയെ ആളയച്ച് വിളിപ്പിച്ചത്. അപ്പോള്‍ തോന്നിയ അഭിമാനം പറഞ്ഞാല്‍ തീരൂല. എണ്ണപ്പാടത്തുകാരോടു മാത്രമല്ല, ഈ ദുനിയാവിലെ എല്ലാ കോഴിക്കോട്ടുകാരോടും ഇക്കാര്യം മൈക്കുകെട്ടി വിളിച്ചുപറയണമെന്ന് തോന്നി ഞങ്ങള്‍ക്ക്. അന്ന് മലയാളത്തിലെ ഹിറ്റ് മേക്കറായി പേരെടുത്ത ബാബുരാജ് എം ജി ആര്‍ ചിത്രത്തിന് സംഗീതം ചെയ്യാന്‍പോകുന്നു. അടിമപ്പെണ്‍ കാണാന്‍ ആളുകള്‍ കാത്തിരിക്കുന്ന കാലം. പടം പണം വാരുമെന്നുറപ്പ്. അങ്ങനെയെങ്കില്‍ മ്മളെ ബാവുക്കാക്ക തെക്കെ ഇന്ത്യയാകെ വെട്ടിപ്പിടിച്ച് സുല്‍ത്താനാവും. വര്‍ത്തമാനത്തിനിടയില്‍ ഞങ്ങളെ വിസ്മയംകൊണ്ട് വീര്‍പ്പുമുട്ടിച്ച് അതാ വരുന്നു നായിക. കല്ലായിയുടെ മാനത്ത് പതിനാലാം രാവ് ഉദിച്ചപോലെ ജയലളിത. എം ജി ആറും ജയലളിതയും ഒരു മേശയ്ക്കപ്പുറത്ത്. യാത്ര ചോദിച്ചിറങ്ങുമ്പോള്‍ ബാവുക്കാക്കയ്ക്ക് എം ജി ആര്‍ ഒരു പൊതി കൈമാറി, രണ്ടായിരം രൂപ അഡ്വാന്‍സ്. അന്നത് വലിയ തുക. പക്ഷേ എന്തുകാര്യം?"" അടിമപ്പെണ്‍ തമിഴില്‍ സര്‍വകാല ഹിറ്റായെങ്കിലും മലയാളത്തിലേക്ക് മൊഴിമാറ്റാന്‍ എം ജി ആറിന്റെ രാഷ്ട്രീയത്തിരക്ക് അനുവദിച്ചില്ല. സിനിമയ്ക്കും ബാബുരാജിനും വല്ലാത്ത നഷ്ടമായി അത്.

ബാബുരാജ് ദീര്‍ഘകാലം താമസിച്ച കല്ലായിയിലെ ഡട്ട് സോമില്‍ റോഡിലെ വീടിനു മുമ്പില്‍വച്ചാണ് ബാപ്പ്നുവും കുഞ്ഞാതുവും അഞ്ച് പതിറ്റാണ്ടുമുമ്പുള്ള ഓര്‍മകള്‍ പങ്കിട്ടത്. ഡട്ട് സോമില്‍ റോഡ് എന്നത് പഴയ പേര്. കല്ലായിപ്പാലത്തിന്റെ തെക്കേ അറ്റത്തുനിന്ന് തുടങ്ങുന്ന ഈ റോഡിന് ഇപ്പോള്‍ എം എസ് ബാബുരാജ് റോഡ് എന്ന് പേര്. ബാബുക്ക താമസിച്ച വീട് പല കൈ മറിഞ്ഞു. മറ്റാരോ ആണ് ഉടമകള്‍. വീടിന് അകത്തെയും പുറത്തെയും ബാബുക്കയുടെ സന്തതസഹചാരികള്‍ ബാപ്പ്നുവും കുഞ്ഞാതുവും. ചെറുപ്പത്തില്‍ ബാബുരാജിന്റെ വീട്ടില്‍ വന്നുകൂടിയതാണ് ബാപ്പ്നു. സ്കൂളിലൊന്നും പോകാതെ ഇടവഴിയില്‍ കറങ്ങിനടന്ന ചെക്കനെ ബാബുക്കയുടെ കുപ്പായവും മുണ്ടും ഇസ്തിരി ഇടുവിക്കാന്‍ ഭാര്യ ബിച്ച ഏല്‍പ്പിച്ചതാണ് ബാപ്പ്നുവിന്റെ ജീവിതം മാറ്റിയത്. ""ഞാന്‍തന്നെ ഇസ്തിരി ഇട്ടുകൊണ്ടുവന്നാല്‍ പോരേ എന്ന് ചോദിച്ചു. ആയ്ക്കോട്ടേന്ന് ബിച്ചത്താത്ത. അങ്ങനെ ഈ വീട്ടില്‍ കേറിപ്പറ്റ്യേതാണ്. പിന്നെ ആ കുടുംബത്തിലെ ഒരംഗമായി. ഞാനും ബിച്ചത്താത്തയും ഒരേ നിറമായതുകൊണ്ട് ബിച്ചത്താത്താന്റെ ആങ്ങളയാണെന്നാണ് എല്ലാരും പറയാറ്. അങ്ങനെ ആണേനും. എനിക്ക് ചോറുവാരിത്തന്ന എന്റെ പെങ്ങള്‍.

ബാവുക്കാക്കാന്റെ മക്കള്‍ക്ക് അമ്മാവനാണ് ഞാന്‍. മദിരാശീന്ന് വരുമ്പഴൊക്കെ ബാവുക്കാക്ക കുപ്പായൂം തുണീം തരും. സമ്മാനം തരുന്ന കസവ് മുണ്ട് കീറിയാല്‍ അതിന്റെ വെള്ളിക്കസവ് മുറിച്ചെടുത്ത് വില്‍ക്കും. അന്നതിന് മുപ്പതും നാല്‍പ്പതും ഉറുപ്യ കിട്ടും. അനിയന്‍ മജീദിനെയെന്നപോലെയാണ് ബാവുക്കാക്ക ഇന്നെ സ്നേഹിച്ചത്. കല്യാണം നടത്തിത്തന്നത് ബിച്ചത്താത്ത ഇടപെട്ടായിരുന്നു. കല്യാണം കഴിയുംവരെ ആ വീട്ടിലായിരുന്നു തീനും കുടീം. ബാവുക്കാക്കയ്ക്ക് പത്രാസിനൊട്ടും കുറവുണ്ടായിരുന്നില്ല. മുന്തിയ കുപ്പായം, കസവുമുണ്ട്, മുന്തിയ സുറുമ.... തിരുവണ്ണൂരില്‍ ആശ എന്ന സംഘടന എടുത്തുകൊടുത്ത വീട്ടില്‍ കഴിയുന്ന ബിച്ചത്താത്താനെ ഇടയ്ക്കൊക്കെ കാണും. ഇടയ്ക്ക് വിളിക്കും. മക്കളുമായും ബന്ധമുണ്ട്- ബാബുരാജ് വാങ്ങിയിട്ട നാലഞ്ച് ഓട്ടോറിക്ഷകള്‍ അന്ന് ഈ വീട്ടിലുണ്ടായിരുന്നു. അത് ഓടിച്ചുപഠിച്ചു. കുട്ടികളെ സ്കൂളില്‍ വിടാന്‍. കോഴിക്കോട്ടങ്ങാടിയില്‍ ദീര്‍ഘകാലം ഓട്ടോഡ്രൈവറുടെ പണിയെടുക്കാന്‍ അത് സഹായിച്ചു. സ്കൂളിന്റെ പടിപോലും കണ്ടിട്ടില്ലാത്ത തനിക്ക് സംസ്കാരമുണ്ടാക്കിത്തന്നതും ബാവുക്കാക്കയുടെ വീടുമായുള്ള അടുപ്പവും കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനവുമാണ്. ഇപ്പോഴും അത്യാവശ്യത്തിന് പ്രസംഗിക്കും. തെരഞ്ഞെടുപ്പുകാലത്ത് തിരക്കാവും. സിഐടിയുവിന്റെയും സിപിഐ എമ്മിന്റെയും പ്രവര്‍ത്തകനായ ബാപ്പ്നുവിന് ഇപ്പോള്‍ മൊയ്തീന്‍ പള്ളി റോഡിലെ ഒരു കടയിലാണ് ജോലി. ബാബുരാജിന്റെ കുടുംബാംഗങ്ങളൊന്നും ഇപ്പോള്‍ കല്ലായി ഡട്ട് സോമില്‍ റോഡിലില്ലെങ്കിലും അദ്ദേഹത്തിന്റേതായി ഒന്നുമില്ലെങ്കിലും ഈ വഴിയിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ ഇപ്പോഴും കൊളുത്തിവലിക്കുമെന്ന് കുഞ്ഞാതു പറയുന്നു.

""ദാ അപ്പുറത്തുള്ള കെട്ടിടത്തിലാണ് സര്‍ദാര്‍ മ്യൂസിക് ക്ലബ്. മദിരാശിക്ക് പോകുന്നതിനുമുമ്പും മദിരാശീന്ന് വന്നാലുമൊക്കെ സര്‍ദാര്‍, ആസാദ്, ഈവനിങ് മ്യൂസിക് ക്ലബ്ബുകളില്‍ ബാവുക്കാക്കയും സംഘവും പാടും. കമ്യൂണിസ്റ്റ് പാര്‍ടിയുടെ യോഗങ്ങളില്‍ ബാവുക്കാക്കയുടെ ഗാനമേള പതിവ്. ഇഷ്ടപ്പെട്ട കല്യാണവീടുകളില്‍ മതിവരുംവരെ പാടാറുണ്ട് മൂപ്പര്. ബാവുക്കാക്ക നാടകഗാനങ്ങളും മറ്റും സംഗീതംചെയ്തു നടന്ന കാലത്തുള്ള ബന്ധമാണെനിക്ക്. ചാത്തുക്കുട്ടിയേട്ടന്‍ സ്പെഷലായി ഉണ്ടാക്കിയ എടുത്താല്‍ പൊങ്ങാത്ത ഹാര്‍മോണിയം സൈക്കിള്‍ റിക്ഷയില്‍ കയറ്റി ഗാനമേളകള്‍ക്കും കച്ചേരികള്‍ക്കും കൊണ്ടുപോകലാണ് പ്രധാനപണി. ഇത്രയും ലാളിത്യമുള്ള ഒരു മനുഷ്യനെ എവിടെയും കാണില്ല. ചെറിയ കുട്ടികള്‍മുതല്‍ വയസ്സായവര്‍വരെയുള്ളവരോട് തുറന്നുസംസാരിക്കും. അവര്‍ പാടാന്‍ പറഞ്ഞാല്‍ പാടും. റാസിക്കുഞ്ഞി, മാളിയേക്കല്‍ ഔക്കു, ദൊലുങ്ക് ബീരാന്‍, ദര്‍ബ മൊയ്തീന്‍, പോസ്റ്റുമാന്‍ സെയ്തുഭായ് തുടങ്ങിയവരൊക്കെ എപ്പോഴും കൂടെയുണ്ടാകും. സ്വന്തം പാട്ടുപോലും റെക്കോഡ് റിലീസ് ചെയ്യുംമുമ്പ് ബാവുക്കാക്ക മൂളിയിട്ടുപോലും കേട്ടിട്ടില്ല. പുതിയ പാട്ടുകള്‍ പുറത്തിറങ്ങിയശേഷമേ സദസ്സുകളില്‍ പാടൂ എന്ന നിര്‍ബന്ധമുണ്ടായിരുന്നു.

ഡട്ട് സോമില്‍ റോഡിന്റെ തുടക്കത്തിലുള്ള റിപ്പബ്ലിക് ഹോട്ടല്‍ ബാവുക്കാക്കയുടെ പ്രധാന കേന്ദ്രമായിരുന്നു. ഇന്ത്യ റിപ്പബ്ലിക്കായ ദിവസം ഉദ്ഘാടനം ചെയ്തതിനാലാണ് റിപ്പബ്ലിക് എന്ന പേര്. നടത്തിപ്പുകാര്‍ മാറിയിട്ടും 1950ല്‍ ഇട്ട പേര് ഇപ്പോഴും നിലനില്‍ക്കുന്നു. കോഴിക്കോട്ടെ മറ്റൊരു ഹോട്ടലിലും ഇല്ലാത്ത പ്രത്യേകത ഈ ഹോട്ടലിനുണ്ട്. ഇംഗ്ലണ്ടില്‍ നിര്‍മിച്ച എട്ടു ബാന്റുള്ള മര്‍ഫി റേഡിയോ. അന്നതിന് വില ആയിരം രൂപ! റേഡിയോക്ക് ലൈസന്‍സ് നിര്‍ബന്ധമുള്ള കാലം. വര്‍ഷം അമ്പത് രൂപ സര്‍ക്കാരിന് കൊടുക്കണം. റോഡിയോയുടെ കൂടെ സ്പീക്കര്‍ വയ്ക്കാന്‍ പത്തുരൂപ വേറെയും. സ്വര്‍ണം പവന് അന്ന് 35 രൂപപോലുമില്ലാത്തപ്പോഴാണ് പാട്ടുകമ്പക്കാരനായ ഹോട്ടലുടമ സീതിഹാജി ആയിരം രൂപ കൊടുത്ത് റേഡിയോ വാങ്ങിയത്. പാട്ടുകേള്‍ക്കാന്‍വേണ്ടി ചായ കുടിക്കാന്‍ വരുന്നവരും ധാരാളം. നാട്ടിലുള്ളപ്പോള്‍ ഈ റേഡിയോ ട്യൂണ്‍ചെയ്ത് റേഡിയോ സിലോണില്‍ മലയാളം പാട്ടു കേള്‍ക്കാന്‍ ബാവുക്കാക്ക സ്ഥിരമായെത്തുമായിരുന്നു.""

മലയാളത്തിലെ എല്ലാ പരീക്ഷണചിത്രങ്ങളുടെയും ശില്‍പ്പികള്‍ സംഗീതസംവിധാന ചുമതലയേല്‍പ്പിച്ചത് ബാബുരാജിനെയായിരുന്നു. ആദ്യ പട്ടാളക്കഥ (നിണമണിഞ്ഞ കാല്‍പ്പാടുകള്‍), ആദ്യ മുസ്ലിം കഥ (ഉമ്മ), ആദ്യ കളര്‍സിനിമ (കണ്ടംബെച്ച കോട്ട്), ആദ്യഡിറ്റക്ടീവ് സിനിമ (കറുത്ത കൈ), ആദ്യ പ്രേതകഥ (ഭാര്‍ഗവീ നിലയം), പിന്നെ പാലാട്ട് കോമന്‍പോലുള്ള വടക്കന്‍ പാട്ടിനെ അടിസ്ഥാനമാക്കിയുള്ള സിനിമകള്‍. ഈ സിനിമകളിലെ പാട്ടുകളൊക്കെയും ഹിറ്റാണ്. കെസ്സ് പാട്ടും കവാലിയുമൊക്കെ സിനിമാ സംഗീതത്തില്‍ പരിചയപ്പെടുത്തിയത് ബാബുരാജാണ്. ലൈല മജ്നു എന്ന സിനിമയിലെ "അന്നത്തിനും പഞ്ഞമില്ല, സ്വര്‍ണത്തിനും പഞ്ഞമില്ല, മന്നിതില്‍ കരുണയ്ക്കാണ് പഞ്ഞം" എന്ന പാട്ടാണ് മലയാള സിനിമയിലെ ആദ്യ കവാലി. എം ടി രചിച്ച ഓളവും തീരവും സിനിമയിലെ പാട്ടുസീന്‍ ഉള്‍പ്പെടെ ചില സിനിമകളില്‍ ബാബുരാജ് മുഖം കാണിച്ചിട്ടുമുണ്ട്. ആ സംഗീതധാര നിലച്ചിട്ട് തിങ്കളാഴ്ച മുപ്പത്തഞ്ച് വര്‍ഷമാകും. കാലം ചെല്ലുംതോറും ബാബുരാജിന്റെ തിളക്കം കൂടുകയാണ്. ""എന്റെ മാനസഗുരുവാണ് ബാബുരാജ് സാര്‍"" എന്ന ഏറ്റവും പുതിയ തലമുറയിലെ ഹിറ്റ് മേക്കര്‍ ഗോപിസുന്ദറിന്റെ വാക്കുകളും കാലാതിവര്‍ത്തിയാണ് ആ സംഗീതമെന്ന് അടിവരയിടുന്നു.

*
എന്‍ എസ് സജിത് ദേശാഭിമാനി വാരാന്തപ്പതിപ്പ്

No comments: