Tuesday, October 1, 2013

പി വത്സലയുടെ ക്ഷോഭപ്രകടനം

മാതാ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാളില്‍ അവരെ സ്തുതിച്ചുകൊണ്ട് ശ്രീമതി പി വത്സല മാതൃഭൂമി പത്രത്തില്‍ ഒരു ലേഖനം എഴുതിയിരുന്നു. തൊട്ടുണര്‍ത്താന്‍ ഒരു ചെറു വിരല് എന്ന പേരില്‍.

മലയാളത്തിലെ പുരോഗമനവാദി ആയ ഒരു എഴുത്തുകാരിയാണ് ശ്രീമതി പി വത്സല. സമൂഹത്തിലെ നിസ്വരുടെ ജീവിതത്തെക്കുറിച്ചെഴുതുന്ന എഴുത്തുകാരിയായാണ് അവര്‍ ശ്രദ്ധേയയായത്. കേരളത്തിലെ മതേതര പുരോഗമന രാഷ്ട്രീയത്തിന്‍റെ ഒപ്പം എന്നും നിന്നിട്ടുള്ള എഴുത്തുകാരിയുമാണ്. പുരോഗമന കലാസാഹിത്യ സംഘത്തിന്‍റെ ഉപാദ്ധ്യക്ഷ ആയിരുന്നിട്ടുള്ള പി വത്സല ഇപ്പോള്‍ പുകസയുടെ ഉപദേശക സമിതി അംഗവും പ്രവര്‍ത്തനങ്ങളിലെ സജീവ പങ്കാളിയുമാണ്.

പി വത്സലയ്ക്ക് മാതാ അമൃതാനന്ദമയിയുടെ ഭക്ത ആവാനോ അവരെക്കുറിച്ചഴുതാനോ ഉള്ള അവകാശത്തെ ചോദ്യം ചെയ്യാനാവില്ല. ഒരു എഴുത്തുകാരിക്ക് മാതാ അമൃതാനന്ദമയിയുടെ ആത്മീയതയിലും പൊതു പ്രവര്‍ത്തനത്തിലും മികവ് തോന്നിയെങ്കില്‍ അത് അവരുടെ സ്വാതന്ത്ര്യം. അത്തരം അഭിപ്രായ സ്വാതന്ത്ര്യത്തിന് ഇടമുള്ള ഒരു സംഘടനയാണ് പുരോഗമന കലാ സാഹിത്യ സംഘം. അമൃതാനന്ദമയി എന്ന ആള്‍ദൈവം കേരള സമൂഹത്തിന്‍റെ ഒരു പിന്നോട്ടു നടക്കലാണ് എന്നു കരുതുന്നവരാണ് പുകസയില്‍ ഏതാണ്ടെല്ലാവരും. എങ്കിലും എഴുത്തുകാരുടെ വിശ്വാസങ്ങള്‍ സംബന്ധിച്ച് വ്യത്യസ്തതയ്ക്ക് ഇടം നല്കുന്നതാവണം സംഘടന എന്നു സംഘം‍ കരുതുന്നു.

പക്ഷേ, പുരോഗമന കലാസാഹിത്യ സംഘത്തിന് ചില പൊതു നിലപാടുകളുണ്ട്. ആത്മീയവ്യവസായത്തിനും ആള്‍ദൈവങ്ങള്‍ക്കും എതിരായിട്ടുള്ളതാണ് പുകസയുടെ നിലപാട്. അന്ധവിശ്വാസങ്ങള്‍ക്കും ജാതിമത വിവേചനത്തിനും എതിരാണ് പുകസ. വര്‍ഗീയതയാണ് ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നും അതിനെതിരായ നിലപാടാണ് ഒരു സാംസ്കാരിക സംഘടനയുടെ ഏറ്റവും പ്രധാന കടമയെന്നും പുകസ കരുതുന്നു. സന്ധിയില്ലാത്തതാണ് ഇക്കാര്യത്തിലെ സംഘത്തിന്‍റെ കാഴ്ചപ്പാട്. വര്‍ഗീയതയ്ക്കും വളര്‍ന്നു വരുന്ന ഫാസിസ്റ്റ് ഭീഷണിക്കും എതിരെ എഴുത്തുകാരെയും കലാകാരെയും അണി നിരത്താന്‍ സംഘം പരിശ്രമിക്കുന്നു.

ഈ സാഹചര്യത്തിലാണ് പി  വത്സലയുടെ അമൃതാനന്ദമയി സ്തുതിയെക്കുറിച്ച് വത്സലയുടെ കഥാസമാഹാരത്തിന്‍റെ അവതാരികാകാരന്‍ കൂടെയായ സംഘം കാസര്‍കോട് ജില്ലാ പ്രസിഡണ്ട്‍ ശ്രീ ഇ പി രാജഗോപാലന്‍ഒരു യോഗത്തില്‍ പ്രതികരിച്ചത്. കേരളത്തിലെ പുരോഗമനവാദികളായ നിരൂപകരില്‍ പ്രമുഖനാണ് ശ്രീ ഇപി രാജഗോപാലന്‍. അതുകൊണ്ടാണല്ലോ അദ്ദേഹത്തെക്കൊണ്ട് വത്സല തന്‍റെ കഥാ സമാഹാരത്തിന് അവതാരിക എഴുതിച്ചത്. നരേന്ദ്ര മോഡി ആശ്രമത്തില്‍ വന്ന നാളില്‍,‍ മഠാധിപതിയെ പുകഴ്ത്തി ലേഖനം എഴുതുന്നതിലൂടെ, മോഡിയെ ക്ഷണിച്ച അമൃതാനന്ദമയിയോടുള്ള അമര്‍ഷവുമായി നില്ക്കുന്ന മതേതര കേരളത്തിന്‍റെ മുഖത്തടിച്ചു വത്സല. തങ്ങളുടെ കൂട്ടത്തിലുള്ള ഒരാള്‍ മറുകണ്ടം ചാടി മോഡി ഭക്തരുടെ താവളത്തിലേക്ക് പോകുന്നതു കണ്ട ശ്രീ രാജഗോപാലന്‍റെ സങ്കടത്തിലും നിസ്സഹായാവസ്ഥയിലും നിന്നാവും അദ്ദേഹം താന്‍ വത്സലയുടെ കഥകള്‍ക്കെഴുതിയ അവതാരിക പിന്‍വലിക്കുന്നു എന്നു പ്രഖ്യാപിച്ചത്. ഇതിനെക്കാളും സര്‍ഗാത്മകമായി എങ്ങനെയാണ് പ്രതിഷേധിക്കുക?

പക്ഷേ, ഇതിനെത്തുടര്‍ന്ന് സംഘത്തിനെതിരെ ശാപവാക്കുകളുമായി ക്ഷുഭിതയായി കലിതുള്ളുകയാണ് വത്സല ചെയ്തത്. വത്സലയുടെ ബാലിശങ്ങളായ ഈ കുപിതവചനങ്ങള്‍ പെട്ടെന്നുള്ള വികാരപ്രകടനം ആയിരിക്കും എന്നു കരുതുന്നു. ശാന്തയായ ശേഷം ഈ വാക്കുകള്‍ അവര്‍ പിന്‍വലിക്കുമെന്നും ആശിക്കുന്നു. പുകസയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെന്നാണ് വത്സല പൊടുന്നനെ ഇന്നലെ കണ്ടുപിടിച്ചത്.  അമൃതാനന്ദമയിക്കനുകൂലമായി വത്സല എഴുതുന്നത് ആദ്യമായല്ല.  അതിനു പോലും സ്വാതന്ത്ര്യമുള്ള സംഘടനയെക്കുറിച്ചാണ് പെട്ടെന്ന് അഭിപ്രായ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിനിടുന്നത് എന്ന ആരോപണമുന്നയിക്കുന്നത്. പുകസ നാലാംകൂലി എഴുത്തുകാരുടെ സംഘടന ആണെന്നാണ് മറ്റൊരു പുലഭ്യം. എഴുത്തുകാര്‍ ഏതു കൂലിക്കാരാണെന്ന് വത്സല നിര്‍ണയിക്കാന്‍ തുടങ്ങിയത് നന്നായി, പക്ഷേ, ഇന്നലെ വരെ സ്വയം പുകസയുടെ ഭാഗമായിരുന്നപ്പോള്‍‍ ഏതുകൂലിക്കാരിയായിരുന്നു വത്സല? ഇനി അമൃത പുരസ്കാരങ്ങള്‍ ഏറ്റു വാങ്ങുമ്പോള്‍, മാതൃഭൂമിയുടെ പരിലാളനമേല്‍ക്കുമ്പോള്‍‍ വത്സല ഒന്നാം കൂലിയാകുമെങ്കില്‍ ഞങ്ങള്‍ക്ക് സന്തോഷം. അപ്പോഴും നെല്ലും കൂമന്‍കൊല്ലിയും കലാപവുമൊക്കെ എഴുതിയ എഴുത്തുകാരി തന്നെ ആയിരിക്കുമല്ലോ? അതോ ആ കൃതികള്‍ തന്നെ പിന്‍വലിക്കുമോ?  അവയിലെഴുതപ്പെട്ട സമീപനവും മോഡിയോട് കളി പറഞ്ഞ് ചിരിക്കുന്ന മഠാധിപതിയോടുള്ള ഭക്തിയും ചേര്‍ന്നു പോകാതെ വരുമ്പോള്‍ എന്തു ചെയ്യും? തന്‍റെ എഴുത്തിനെ പുകസ വിചാരിച്ചാല്‍ നശിപ്പിക്കാനാവില്ല എന്നാണ് വത്സലയുടെ മറ്റൊരു പ്രഖ്യാപനം. പുകസ എഴുത്തുകാരുടെ എഴുത്തിനെ നശിപ്പിക്കാനുള്ള സംഘടനയല്ല. പക്ഷേ, വത്സലയുടെ എഴുത്തിനെ മുഴുവന്‍ തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തുന്നത് വത്സല തന്നെയല്ലേ? പുകസയ്ക്ക് ആളു കിട്ടുന്നില്ല എന്നാണ് വത്സലയുടെ ഒരു കുറ്റം പറച്ചില്‍.  പക്ഷേ ഇത്രയും നാള്‍ പുകസയുടെ വേദികളില്‍ വത്സല പറഞ്ഞിരുന്നത് അങ്ങനെയല്ലല്ലോ? എന്താ പെട്ടെന്നിത്ര മോശം അഭിപ്രായമുണ്ടാവാന്‍?

“ജാതിയുടെ മേല്‍ക്കീഴ് വ്യവസ്ഥ, ഇവിടത്തെ കുടുംബജീവിതമണ്ഡലത്തില്‍ മാത്രം നിലനില്‍ക്കാന്‍ കൂട്ടാക്കാതെ വിപ്ലവപ്പാര്‍ട്ടികളുടെ രാഷ്ട്രീയ ശിഖരങ്ങളില്‍പോലും കയറിപ്പറ്റി കൊടിപറത്തുന്നതാണ്.” എന്നാണ് വത്സല മാതൃഭൂമി ലേഖനത്തില്‍ എഴുതുന്നത്. എന്നിട്ട് അതിനൊക്കെ പരിഹാരം മാതാ അമൃതാനന്ദമയിയുടെ സ്ഥാപനത്തിലാണ് വത്സല കാണുന്നത്. “കേരള ചരിത്രം നോക്കുക. എന്തെന്ത് പുരോഗമന പ്രസ്ഥാനങ്ങള്‍, ചെറുത്തുനില്‍പ്പുകള്‍, രക്തസാക്ഷിത്വം, സാംസ്‌കാരിക മുന്നേറ്റം, സമ്പത്ത്, രാഷ്ട്രീയം, സംസ്‌കാരം, കലകള്‍, മനുഷ്യസമൂഹം, അധ്വാനശേഷി, ബുദ്ധിപാടവം, വൈകാരിക ജ്വലനം – എന്തിനും വളര്‍ച്ച. എന്നിട്ടെന്തേ നാം ഇങ്ങനെ? അത് ചോദിക്കാനാണ്, ഉത്തരം കണ്ടെത്താനാണ് കടല്‍ത്തീരഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ഒരു പെണ്‍ജന്മം, അമൃതാനന്ദമയിയായി നമ്മുടെ മുന്‍പില്‍ നില്‍ക്കുന്നത്.”

വത്സലയുടെ ഈ വെളിപാട് അത്ര നിഷ്കളങ്കമാണോ? രാഷ്ട്രീയ ഫാസിസത്തിന്‍റെ വരവിന് ഒരു സാംസ്കാരിക പാതയൊരുക്കാനുള്ള വിപുല പദ്ധതിയുടെ ഭാഗമാണോ ഇത്?

വത്സലയ്ക്ക് അമൃതാനന്ദമയി സ്ത്രീ  സ്വാതന്ത്ര്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും പിന്നോക്ക ജാതി ഉന്നമനത്തിന്‍റെയും ഒക്കെ പ്രതീകമായിരിക്കാം. പക്ഷേ, ഹൈന്ദവ വര്‍ഗീയതയ്ക്ക് കേരളത്തില്‍ താവളമൊരുക്കുന്ന ഒരു മാഫിയയാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു സന്യാസിനി ആവാം  പുരോഗമനവാദികള്‍ക്ക്. മോഡിയുടെ കേരള പ്രവേശനത്തിന് ആതിഥ്യമരുളുന്നതിലൂടെ അവരിത് തെളിയിക്കുകയും ചെയ്തു. അമൃതാനന്ദമയിയുടെ ഈ പ്രവൃത്തിയെക്കുറിച്ച വത്സലയ്ക്ക് എന്താണ് പറയാനുള്ളത്?  അതെ, അമൃതാനന്ദമയിയുടെ മോഡി പക്ഷത്തുചേരലിനെ വത്സലയും പിന്തുണയ്ക്കുന്നുണ്ടോ? വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ഒക്കെ അടങ്ങുന്ന വലിയൊരു ബിസിനസ് ശൃംഖലയുടെ അധിപയാണവര്‍. വലിയൊരു പണസാമ്രാജ്യത്തിന്‍റെ ഉടമ. ഈ ആള്‍ദൈവത്തിന്‍റെ കൊച്ചിയിലെ ആശുപത്രിയില്‍ മിനിമം കൂലിക്കായി സമരം ചെയ്ത നഴ്സുമാരെ ഈ മാഫിയ ഗുണ്ടകളെക്കൊണ്ട് തല്ലിച്ചതച്ചു. കൂലിക്കു വേണ്ടി സമരം ചെയ്ത നഴ്സുമാര്‍ക്ക് മറ്റൊരാശുപത്രിയിലും ഇത്തരം നിഷ്ഠൂരസമീപനം നേരിടേണ്ടി വന്നില്ല. ആദ്ധ്യാത്മിക വ്യാപാരത്തിനു ലഭിക്കുന്ന പിന്തുണ ഉപയോഗിച്ചാണ് ഈ സ്ഥാപനങ്ങളില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത്. അവരുടെ കൂലിയില്‍ നിന്ന് ഒരു പങ്ക് പിടിച്ചു പറിക്കുന്നത്. അതിനോട് വത്സലയ്ക്ക് യോജിപ്പാണോ? അതൊക്കെ പോട്ടെ. ബിഹാറില്‍ നിന്നു വന്ന മാനസിക പ്രശ്നമുണ്ടായിരുന്ന പ്രതിഭാശാലിയായ സത്നാംസിങിന്‍റെ ജീവന് ആര് ഉത്തരം പറയും? മനുഷ്യത്വമുള്ല എല്ലാ മലയാളികളും അപമാനം കൊണ്ട് തലകുമ്പിട്ട വേളയല്ലേ അത്? സത്നാം സിങ്ങിന്‍റെ തരുണ ശരീരത്തിലേക്ക് എത്താത്ത ഈ ചെറുവിരല്‍ സ്പര്‍ശം വത്സലയെയും സ്പര്‍ശിക്കാതിരിക്കട്ടെ എന്ന് ആശിക്കുന്നു.

പി വത്സലയുടെ മാതൃഭൂമി ലേഖനം ഇവിടെ വായിക്കാം:


*
പത്രാധിപക്കുറിപ്പുകള്‍, പുകസ ഓണ്‍ലൈന്‍

No comments: