Monday, July 18, 2011

കോഴ: 2 ജി മുതല്‍ കെജി വരെ

കെ ജി 6-ാം ബ്ലോക്കിനെയും ഇന്ത്യാ ഗവണ്‍മെന്‍റും റിലയന്‍സ് കണ്‍സോര്‍ഷ്യവും തമ്മിലുണ്ടാക്കിയ ഉല്‍പന്നം പങ്കുവെയ്ക്കല്‍ സംബന്ധിച്ച സിഎജിയുടെ കരട് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ച് ഗൗരവപൂര്‍വം പരിശോധിക്കേണ്ടതുണ്ട്. ഈ കണ്‍സോര്‍ഷ്യത്തില്‍ 90 ശതമാനം ഓഹരിയും റിലയന്‍സിനാണ്. 10 ശതമാനം നിക്കൊയ്ക്കും. നടത്തിപ്പ് ചുമതല റിലയന്‍സിനും.

സിഎജിയുടെ മുഖ്യ കണ്ടെത്തലുകള്‍

സിഎജി (കണ്‍ട്രോളര്‍ ആന്‍റ് ആഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ)യുടെ മുഖ്യ കണ്ടെത്തലുകള്‍ ചുവടെ ചേര്‍ക്കുന്നു.


1. പുതിയ പര്യവേക്ഷണ ലൈസന്‍സ് പ്രകാരം പര്യവേക്ഷണത്തിനായി കരാര്‍ നല്‍കിയ പ്രദേശം ഘട്ടംഘട്ടമായി ഒഴിഞ്ഞു കൊടുക്കുന്നതിനും ഒടുവില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദനം നടത്തുന്ന പ്രദേശം മാത്രം ഖനന ചുമതലക്കാര്‍(operator)-ക്ക് നല്‍കുന്നതിനുമാണ് ഉല്‍പന്നം പങ്കുവെയ്ക്കല്‍ കരാര്‍ ലക്ഷ്യമിട്ടതെങ്കിലും ഈ കരാറിനെ നഗ്നമായി ലംഘിച്ചുകൊണ്ട് പര്യവേക്ഷണ പ്രദേശത്തെയാകെ "കണ്ടെത്തല്‍ പ്രദേശം" (Discovery area) എന്ന നിലയില്‍ റിലയന്‍സിന് സ്വന്തമാക്കാന്‍ അനുവാദം നല്‍കുകയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹൈഡ്രോ കാര്‍ബണ്‍സും പെട്രോളിയം മന്ത്രാലയവും ചെയ്തത്.

2. കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നതുപോലെ സമഗ്രമായ ഒരു ഫീല്‍ഡ് ഡെവലപ്മെന്‍റ് പ്ലാന്‍ റിലയന്‍സ് ഒരിക്കലും സമര്‍പ്പിച്ചിരുന്നില്ല. അതിനുപകരം, 2004ല്‍ 220 കോടി ഡോളറിെന്‍റ മൊത്തം ചെലവ് വരുന്ന ഇനിഷ്യല്‍ ഡെവലപ്മെന്‍റ് പ്ലാന്‍ (പ്രാരംഭ വികസന പദ്ധതി) സമര്‍പ്പിക്കുക മാത്രമാണ് ചെയ്തത്. പിന്നീട് ഈ ഇനിഷ്യല്‍ ഡെവലപ്മെന്‍റ് പ്ലാനിന് 660 കോടിഡോളര്‍ ചെലവ് വരുന്ന ഒരു അനുബന്ധ പദ്ധതി യും സമര്‍പ്പിച്ചു.

3. അഡെന്‍ഡം സമര്‍പ്പിക്കുകയോ അത് അംഗീകരിക്കപ്പെടുകയോ ചെയ്യുന്നതിന് മുമ്പുതന്നെ, റിലയന്‍സ് ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചു.

4. തങ്ങളുടെ ചെലവില്‍ 74.6 കോടി ഡോളര്‍ റിലയന്‍സ് കൂട്ടി. "കണക്കാക്കപ്പെട്ട ബാധ്യതകള്‍" എന്ന നിലയില്‍ ഇത് വന്നിട്ടുണ്ടായിരുന്നില്ല. ഇത് കരാറിലെ പ്രത്യേക വ്യവസ്ഥകളുടെയും എല്ലാ അക്കൗണ്ടിങ് മാനദണ്ഡങ്ങളുടെയും ലംഘനമാണ്.

5. വിതരണക്കാരുമായി റിലയന്‍സ് നിരവധി പ്രീയങ്കരമായ ഇടപാടുകള്‍ ഉണ്ടാക്കി. 110 കോടി ഡോളര്‍ ചെലവില്‍ ഉല്‍പാദനത്തിനായുള്ള ഒരു കപ്പല്‍ സംഘടിപ്പിച്ചതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. 2.6 കോടി ഡോളര്‍ വിലയ്ക്കുള്ള ഒരു കപ്പലില്‍ പിന്നീട് ഉല്‍പാദനത്തിനായുള്ള മാറ്റങ്ങള്‍ വരുത്തുകയായിരുന്നു.

10 വര്‍ഷത്തെ പാട്ടത്തിനാണ് റിലയന്‍സ് ഇത് കരസ്ഥമാക്കിയത്. ഓരോ ഉപകരാറുകാരെന്‍റയും കരാര്‍ തുകകള്‍ പരിശോധിക്കുകയും വീണ്ടും ആഡിറ്റ് നടത്തുകയും ചെയ്യണമെന്നാണ് സിഎജി പ്രസ്താവിക്കുന്നത്. പ്രഥമദൃഷ്ടിയില്‍ തന്നെ ഈ കരാറുകളില്‍ പലതും പൂര്‍ണമായും ഏകപക്ഷീയവും ഏതെങ്കിലും ഒരു കക്ഷിയുടെ മാത്രം ഓഫറിനെ ആധാരമാക്കിയതും ആണ്. ഉല്‍പന്നം പങ്കുവെയ്ക്കല്‍ കരാറിലെ വ്യവസ്ഥകള്‍ പരിശോധിച്ചാല്‍ , പ്രധാനമായും രണ്ട് വിഭാഗങ്ങളില്‍പ്പെട്ട ലംഘനങ്ങള്‍ കാണാം. പര്യവേക്ഷണത്തിനായി കൊടുത്ത മൊത്തം പ്രദേശവും കണ്ടെത്തല്‍ പ്രദേശം എന്ന നിലയില്‍ റിലയന്‍സ് കൈവശപ്പെടുത്തിയതാണ് ഒന്ന് - മൊത്തം പ്രദേശത്തിന്റെ 5 ശതമാനത്തിലും കുറവ് പ്രദേശമാണ് എണ്ണപ്പാടമായും വാതകപ്പാടമായും വികസിപ്പിച്ചത്. അവശേഷിച്ചവ മൂലധനച്ചെലവായി എഴുതിത്തള്ളി. റിലയന്‍സിന് രണ്ട് വിധത്തില്‍ ഇതിന്റെ ഗുണം ലഭിച്ചു -തുടക്കം മുതല്‍ തന്നെ പെട്രോളിയം വില എന്ന നിലയില്‍ വര്‍ദ്ധിപ്പിച്ച തുക ഈടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു; ഉല്‍പന്നം പങ്കുവെയ്ക്കല്‍ കരാറിലെ ലാഭം വീതം വെയ്ക്കല്‍ ഇടപാടിന്റെ സ്വഭാവം കാരണം പെട്രോളിയം ലാഭത്തിെന്‍റ വളരെ വലിയൊരു ഭാഗം റിലയന്‍സിന് ലഭിച്ചു. ഇതില്‍ നടന്ന വെട്ടിപ്പിെന്‍റ മൊത്തം തുക സിഎജി കണക്കാക്കിയിട്ടില്ലെങ്കിലും നമ്മള്‍ ഏകദേശമായി കണക്കാക്കുകയാണെങ്കില്‍പ്പോലും 1000-1200 കോടി ഡോളര്‍ എങ്കിലും ഉണ്ടാകുമെന്ന് കാണാം. ഇതിനുപുറമെയാണ് മൊത്തം പര്യവേക്ഷണ പ്രദേശവും റിലയന്‍സ് തട്ടിയെടുത്തത്. ഈ പ്രദേശത്തുനിന്ന് ഭാവിയില്‍ കണ്ടെത്തുന്ന എണ്ണയുടെയും പ്രകൃതിവാതകത്തിെന്‍റയും ലാഭം പൂര്‍ണ്ണമായുംറിലയന്‍സിന് ലഭിക്കും. ആ നിലയില്‍ ഈ അഴിമതി നിശ്ചയമായും 2ജി അഴിമതിയുമായി കിടപിടിക്കുന്ന ഒന്നുതന്നെയാണ്

പര്യവേക്ഷണ പ്രദേശത്തെ കണ്ടെത്തല്‍ പ്രദേശമായി മാറ്റല്‍

കരട് റിപ്പോര്‍ട്ട് പ്രകാരം, കെജി 6-ാം ബ്ലോക്കിെന്‍റ മൊത്തം പര്യവേക്ഷണ പ്രദേശത്തിന്റെ ചുറ്റളവ് 7645 കിലോ മീറ്ററാണ്. തീരത്തുനിന്ന് അകലെയായി ആഴക്കടലിലുള്ള ബ്ലോക്കാണ് ഇത്; 2000ല്‍ എന്‍ഇഎല്‍പി ഒന്നു പ്രകാരമാണ് ഇത് റിലയന്‍സിന് നല്‍കിയത്. പര്യവേക്ഷണ പ്രദേശത്തിെന്‍റ 75 ശതമാനവും 5ം ശതമാനവും മാത്രമേ യഥാക്രമം കരാറിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ക്കുശേഷം റിലയന്‍സ് കൈവശം വയ്ക്കാവൂ. മൂന്നാംഘട്ടത്തിനുശേഷം അവര്‍ എണ്ണപ്പാടമോ വാതകപ്പാടമോ ആയി വികസിപ്പിക്കുകയോ കണ്ടെത്തുകയോ ചെയ്ത പ്രദേശം മാത്രമേ കൈവശപ്പെടുത്താന്‍ പാടുള്ളൂ. ഒന്നാംഘട്ടം 2004 ജൂണില്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു; 2005 ജൂണോടുകൂടി രണ്ടാംഘട്ടവും. കരാര്‍ പ്രകാരം ചെയ്യാന്‍ ബാധ്യസ്ഥമായ വിധം ഏതെങ്കിലും ഒരു പ്രദേശം റിലയന്‍സ് തിരികെ വിട്ടുകൊടുത്തില്ല എന്നു മാത്രമല്ല, പല 2ഡി, 3 ഡി സര്‍വെകളുമനുസരിച്ച് ഈ ബ്ലോക്കില്‍ മൊത്തം ഹൈഡ്രോകാര്‍ബണ്‍ നിക്ഷേപം ഉള്ളതായി കണ്ടെത്തിയ പ്രദേശമാണെന്ന് പരിഗണിച്ച് മൊത്തം പ്രദേശവും റിലയന്‍സ് കൈവശപ്പെടുത്തുകയാണുണ്ടായത്. പെട്രോളിയം മന്ത്രാലയവും ഹൈഡ്രോ കാര്‍ബണ്‍ ഡയറക്ടര്‍ ജനറലും ഈ അവകാശവാദം അംഗീകരിക്കുകയും ചെയ്തു; ഈ മൊത്തം ബ്ലോക്കും കണ്ടെത്തല്‍ പ്രദേശമെന്ന നിലയില്‍ റിലയന്‍സിന് സ്വന്തമാക്കാം എന്ന് 2009 ഫെബ്രുവരിയില്‍ സമ്മതിക്കുകയും ചെയ്തു. സിഎജി ചുവടെ ചേര്‍ക്കുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു:

1. കരാറില്‍ കണ്ടെത്തല്‍ എന്നത്, കുഴിയ്ക്കപ്പെട്ട പര്യവേക്ഷണക്കിണറുകളും ഉപരിതലത്തില്‍ പെട്രോളിയം കണ്ടെത്തലും എന്ന് സംശയാതീതമായി വ്യക്തമാക്കിയിട്ടുണ്ട്; 2 ഡി, 3 ഡി ഭൗമ സര്‍വെകളെയല്ല അതുകൊണ്ടുദ്ദേശിക്കുന്നത്. 2. 2010ലെ ഭൂപട പ്രകാരം റിലയന്‍സ് കുഴിച്ച കിണറുകള്‍ ബ്ലോക്കിെന്‍റ വടക്കു പടിഞ്ഞാറ് ഭാഗത്ത് മാത്രമാണ് കാണുന്നത്; മറ്റൊരിടത്തും പര്യവേക്ഷണക്കിണറുകള്‍ അവര്‍ കുഴിച്ചിട്ടില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. 3. ഭൗമ സര്‍വെകള്‍ - 2 ഡിയും 3 ഡിയും - പോലും ബ്ലോക്കിെന്‍റ ഒരു ഭാഗത്ത് മാത്രമേ നടത്തിയിട്ടുള്ളൂ. 4. രണ്ടാം ഘട്ടത്തിെന്‍റ അവസാനം വരെ 4.5 ശതമാനം പ്രദേശം മാത്രമേ കണ്ടെത്തല്‍ പ്രദേശമായി ഔദ്യോഗികമായി അടയാളപ്പെടുത്തിയിരുന്നുള്ളൂ. ആയതിനാല്‍ തന്നെ മൊത്തം പ്രദേശം "കണ്ടെത്തല്‍ പ്രദേശ"മായി റിലയന്‍സിന് അവകാശപ്പെടാനാവില്ല. 5. കരാര്‍ കാലഘട്ടത്തിലെ രണ്ടാംഘട്ടത്തില്‍ , കരാര്‍ പ്രകാരം 25 ശതമാനം പ്രദേശത്തിെന്‍റ അവകാശം ഒഴിഞ്ഞുകൊടുക്കാന്‍ ഹൈഡ്രോ കാര്‍ബണ്‍ ഡയറക്ടര്‍ ജനറല്‍ (ഡിജിഎച്ച്) റിലയന്‍സിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ , ഡിജിഎച്ച് പൊടുന്നനെ മലക്കം മറിയുകയാണുണ്ടായത്; എന്നിട്ട് പര്യവേക്ഷണ പ്രദേശമാകെ കണ്ടെത്തല്‍ പ്രദേശമായി പരിഗണിക്കാമെന്ന് ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയുമാണ്. ഈ പ്രശ്നം പ്രധാനപ്പെട്ടതാകുന്നത് എന്തുകൊണ്ടാണ്? ഇത് നമ്മെ എന്‍ഇഎല്‍പിയിലേക്ക് തിരികെ കൊണ്ടുപോകുന്നു. ഉല്‍പാദന പങ്കാളിത്ത കരാറുകള്‍ എന്തിന് ആസൂത്രണം ചെയ്യപ്പെടുന്നു എന്ന ചോദ്യം ഇവിടെയാണ് ഉദിക്കുന്നത്.

ദേശീയ എണ്ണക്കമ്പനികള്‍ക്കോ പൊതുമേഖലയ്ക്കോ രാജ്യത്തെ എണ്ണസംഭരണികള്‍ പര്യവേക്ഷണം നടത്താന്‍ വേണ്ട വിഭവങ്ങള്‍ ഇല്ലെന്നും അതിനാല്‍ സ്വകാര്യമൂലധനത്തെ ഇടപെടുവിക്കേണ്ടതുണ്ടെന്നുമാണ് വാദിക്കപ്പെടുന്നത്. ഇന്ത്യയുടെ ഹൈഡ്രോ കാര്‍ബണ്‍ വിഭവങ്ങള്‍ അതിവേഗം വികസിപ്പിക്കുന്നതിനുവേണ്ടിയാണ് സ്വകാര്യമൂലധനത്തെ പ്രവേശിപ്പിക്കുന്നതിനനുകൂലമായ വാദഗതികള്‍ ഉന്നയിക്കപ്പെട്ടത്. ഏതെങ്കിലും ഒരു കമ്പനി ഒരു പ്രത്യേക പ്രദേശം പര്യവേക്ഷണത്തിനായി ഏറ്റെടുക്കുകയാണെങ്കില്‍ , ഒരു നിശ്ചിത സമയത്തിനുള്ളില്‍ ആ പര്യവേക്ഷണം ആ കമ്പനി പൂര്‍ത്തിയാക്കിയിരിക്കണം; അതിന് കഴിഞ്ഞില്ലെങ്കില്‍ അത് മറ്റാര്‍ക്കെങ്കിലും നല്‍കാനായി അവര്‍ സര്‍ക്കാരിന് തിരിയെ വിട്ടുകൊടുക്കണം. ഒരു പര്യവേക്ഷണ പ്രദേശത്തിെന്‍റയാകെ മുകളില്‍ അടയിരിക്കാനും ഭാവിയിലേക്കായി പൂഴ്ത്തിവെയ്ക്കാനും ആ കമ്പനിക്ക് അവകാശമില്ല. അതുകൊണ്ടാണ് ക്രമാനുഗതമായി പര്യവേക്ഷണ പ്രദേശം സര്‍ക്കാരിന് കൈമാറാന്‍ വ്യവസ്ഥ ചെയ്തത്. മൂന്നാംഘട്ടത്തിനുശേഷം സ്വകാര്യ കമ്പനിക്ക് കൈവശം വയ്ക്കാനാകുന്നത് അവര്‍ അതിനകം എണ്ണയോ പ്രകൃതിവാതകമോ യഥാര്‍ത്ഥത്തില്‍ കിണറുകള്‍ കുഴിച്ച് കണ്ടെത്തുകയോ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദനം ആരംഭിക്കുകയോ ചെയ്ത പ്രദേശം മാത്രമാണ്. മറ്റെല്ലാം അവര്‍ സര്‍ക്കാരിന് തിരികെ നല്‍കണം. സാധാരണ ഗതിയില്‍ , ഒരു പ്രദേശത്ത് എണ്ണയോ ഗ്യാസോ ഉണ്ടെങ്കില്‍ അതിനോട് ചേര്‍ന്ന പ്രദേശങ്ങളിലും ഹൈഡ്രോ കാര്‍ബണ്‍ നിക്ഷേപം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അത്തരം പ്രദേശങ്ങളുടെ മൂല്യം തുടര്‍ന്നുള്ള ലേലങ്ങളില്‍ വളരെ ഉയര്‍ന്നുപോകാനും സാധ്യതയുണ്ട്. ഇത്തരം പ്രദേശങ്ങള്‍ പൂഴ്ത്തിവെയ്ക്കുന്നതിെന്‍റ അര്‍ത്ഥം, പരിഗണിക്കപ്പെട്ട സ്വകാര്യ സംരംഭകന്‍ പര്യവേക്ഷണത്തിന് ആവശ്യമായ തുക ചെലവഴിച്ചിട്ടില്ല എന്നാണ്. എന്നിട്ടും ആ പ്രദേശം കൈവശംവയ്ക്കാനും സൗകര്യംപോലെ പിന്നീട് പര്യവേക്ഷണം നടത്താനും അവരെ അനുവദിക്കുകയാണ്.

പര്യവേക്ഷണ പ്രദേശത്തിന്റെ ഒരു ഭാഗവും നിയമാനുസരണം തിരികെ നല്‍കാന്‍ കരാറുകാരന്‍ ഒരിക്കലും സന്നദ്ധമായില്ല എന്നും ഡിജിഎച്ചും പെട്രോളിയം മന്ത്രാലയവും അവര്‍ക്ക് ആ നിയമ ലംഘനത്തിന് സൗകര്യംചെയ്തുകൊടുക്കുകയായിരുന്നുവെന്നും സിഎജി നിരീക്ഷിക്കുന്നു. "കരാര്‍ പ്രദേശത്തിെന്‍റ ഭൂരിപക്ഷം ഭാഗങ്ങളിലും,"കണ്ടെത്തലി"ന്റെ പ്രാഥമിക കാര്യമായ കിണര്‍ കുഴിക്കുകയും "കണ്ടെത്തല്‍ പ്രദേശ"മായി മാറ്റുകയും ചെയ്യാതെ തന്നെ മൊത്തം കരാര്‍ പ്രദേശത്തെയും തെറ്റായും ക്രമവിരുദ്ധമായും "കണ്ടെത്തല്‍ പ്രദേശ"മായി അംഗീകരിക്കപ്പെടുകയാണുണ്ടായത്". കരാര്‍ പ്രദേശത്തിെന്‍റ ഭൂരിഭാഗത്തും കണ്ടെത്തല്‍ നടക്കാതെ തന്നെ കണ്ടെത്തലിനെ ആധാരമാക്കിയുള്ള കണ്ടെത്തല്‍ പ്രദേശമായി മറ്റൊരു കരാര്‍ പ്രദേശത്തെയും റിലയന്‍സിന് വിട്ടുകൊടുത്ത കാര്യവും സിഎജി ചൂണ്ടിക്കാണിക്കുന്നുണ്ട്. സിഎജിയുടെ അഭിപ്രായത്തില്‍ ഇത് മറ്റു സ്വകാര്യ കമ്പനികള്‍ക്കും പിന്തുടരാനുള്ള സുവര്‍ണ പാതയായി മാറും. ഉല്‍പന്നം പങ്കുവെയ്ക്കല്‍ കരാറിെന്‍റ മര്‍മ്മത്തേക്ക് തന്നെയാണ് സിഎജി വിരല്‍ ചൂണ്ടുന്നത് - "സമയബന്ധിതമായി പര്യവേക്ഷണ പ്രക്രിയ പൂര്‍ത്തിയാക്കണമെന്നാണ് ഈ കരാര്‍ നിര്‍ദ്ദേശിക്കുന്നത്; ഹൈഡ്രോ കാര്‍ബണ്‍ കണ്ടെത്താത്ത പ്രദേശം നിയമാനുസരണം നിശ്ചിത സമയത്തിനുള്ളില്‍ തിരികെ കൈമാറുകയും വേണം. അങ്ങനെ ആയാല്‍ ഈ പ്രദേശം പര്യവേക്ഷണത്തിനായി മറ്റ് കമ്പനികള്‍ക്ക് വീണ്ടും ലേലം ചെയ്ത് കൊടുക്കാനും വികസിപ്പിക്കാനും കഴിയും". എല്ലാ കണ്ടെത്തലുകളുടെയും കാര്യത്തില്‍ ഉല്‍പന്നം പങ്കുവെയ്ക്കല്‍ കരാര്‍ പ്രകാരം വിശദമായ വിലയിരുത്തല്‍ നടത്തേണ്ടതുണ്ട്; ഹൈഡ്രോ കാര്‍ബണ്‍ കണ്ടെത്തിയ ബ്ലോക്കിന്റെ അതിര്‍ത്തികളും ശേഖരിക്കാവുന്ന പെട്രോളിയത്തിെന്‍റയോ ഗ്യാസിെന്‍റയോ മതിപ്പ് കണക്കും രേഖപ്പെടുത്തുന്ന ഒരു വിലയിരുത്തല്‍ റിപ്പോര്‍ട്ടും ആവശ്യമാണ്. ഇതിനുശേഷം മാത്രമേ വാണിജ്യാടിസ്ഥാനത്തിലുള്ള കണ്ടെത്തല്‍ അവകാശപ്പെടാനും പാടം വികസിപ്പിക്കാനും കരാറുകാരന് കഴിയൂ. കെ ജി 6-ാം ബ്ലോക്കിന്റെ കാര്യത്തില്‍ വിലയിരുത്തല്‍ നടത്താതെ റിലയന്‍സ് ഒഴിഞ്ഞുമാറി; അവര്‍ അതു കൂടാതെ തന്നെ നേരെ വാണിജ്യാടിസ്ഥാനത്തിലുള്ള കണ്ടെത്തലിലേക്ക് നീങ്ങി. മൂലധനച്ചെലവിന്റെ അടിസ്ഥാനം വിലയിരുത്തല്‍ റിപ്പോര്‍ട്ടാണെന്നിരിക്കെ, ഇതിനര്‍ത്ഥം അവകാശപ്പെടുന്ന മൂലധന ചെലവുകള്‍ക്കൊന്നും വേണ്ടത്ര അടിസ്ഥാനമില്ലെന്നാണ്. ഏറ്റവും അധികം ചെലവ് വര്‍ദ്ധന ഉണ്ടായതായിപ്പറയുന്ന ഡി1, ഡി3 പ്രദേശത്തിന് ഇങ്ങനെയുള്ള വിലയിരുത്തല്‍ റിപ്പോര്‍ട്ടൊന്നും തന്നെയില്ല. കണ്ടെത്തലിനെ സംബന്ധിച്ച വിശദമായ വിലയിരുത്തല്‍ ഇല്ലാതെയാണ് ചെലവ് വര്‍ദ്ധനയും 40 എംഎംഎസ്സിഡിയില്‍നിന്ന് 80 എംഎംഎസ്സിഡിയിലേക്ക് ഉല്‍പാദന വിപുലീകരണത്തിനായുള്ള പദ്ധതിയും ആസൂത്രണം ചെയ്യപ്പെട്ടത്.

മൂലധനം സൃഷ്ടിക്കലും പിന്നീട് അത്ചോര്‍ത്തിയെടുക്കലും

ഇതു മാത്രമല്ല പ്രശ്നം. മറ്റ് രണ്ട് കണ്ടെത്തലുകളുടെ കാര്യത്തില്‍ - ഡി 5ഉം ഡി 18 ഉം - യഥാക്രമം 7 ഉം 6 ഉം വര്‍ഷം പിന്നിട്ടിട്ടും വിലയിരുത്തലിനുള്ള ഒരു നിര്‍ദ്ദേശവും ഇതേവരെ ഉണ്ടായിട്ടില്ല. മൂന്ന് വര്‍ഷത്തേക്കുവേണ്ടിയുള്ള വിലയിരുത്തല്‍ പരിപാടി കരാറുകാരന്‍ സമര്‍പ്പിക്കുന്നില്ലെങ്കില്‍ ഇത്തരം കണ്ടെത്തല്‍ വികസിപ്പിക്കാനുള്ള അവകാശം കരാറുകാരന്‍ കൈവെടിയുകയും കരാര്‍ പ്രദേശത്തില്‍നിന്നും ഈ പ്രദേശത്തെ ഒഴിവാക്കണമെന്നും കരാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഇങ്ങനെ കരാറിന്റെ നഗ്നമായ ലംഘനം നടന്നിട്ടും സര്‍ക്കാര്‍ ഒരു നടപടിയും കരാറുകാരനെതിരെ സ്വീകരിച്ചിട്ടില്ല; ആദ്യപര്യവേക്ഷണ പ്രദേശമാകെ ഇപ്പോഴും റിലയന്‍സ് തന്നെ കൈവശം വെയ്ക്കുകയും വികസനാവകാശം നിലനിര്‍ത്തുകയും ചെയ്യുന്നു. നിര്‍ദ്ദേശിക്കപ്പെട്ടിരുന്നതുപോലെ കരാര്‍ പ്രദേശത്ത് റിലയന്‍സ് പര്യവേക്ഷണം നടത്താത്തതെന്ത്? ഈ മൊത്തം പ്രദേശവും കൈവശം വെയ്ക്കാന്‍ അവര്‍ തുനിയുന്നതെന്തിന്? എണ്ണ - പ്രകൃതിവാതക പര്യവേക്ഷണം വലിയ ചെലവേറിയ ബിസിനസ്സാണ്.

റിലയന്‍സിന്റെ കാര്യത്തില്‍ എന്നപോലെ, എണ്ണയോ ഗ്യാസോ കണ്ടെത്തി കഴിഞ്ഞാല്‍ ആ എണ്ണപ്പാടത്തിെന്‍റ വികസനത്തിനായിട്ടായിരിക്കും പിന്നീട് പണം മുടക്കുന്നത്. അങ്ങനെ എത്രയും വേഗം തങ്ങള്‍ മുടക്കിയ പണം തിരികെ കൈക്കലാക്കലായിരിക്കും ലക്ഷ്യം. സര്‍വോപരി, എണ്ണയോ ഗ്യാസോ കിട്ടിക്കഴിഞ്ഞാല്‍ , മൂലധന വിപണിയില്‍ പണം സ്വരുപിക്കുന്നത് അനായാസമാണ്; പ്രത്യേകിച്ചും, ഉല്‍പന്നം പങ്കുവെയ്ക്കല്‍ കരാറിന്റെ ഏകപക്ഷീയ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ . റിലയന്‍സിനെ സംബന്ധിച്ചിടത്തോളം, കളി വളരെ എളുപ്പമുള്ളതായിരുന്നു - ഡി 1, ഡി 3 കണ്ടെത്തലുകള്‍ പ്രയോജനപ്പെടുത്തുക, ഡി 6 - എംഎയിലെ എണ്ണ കണ്ടെത്തലിന് വേണ്ട മൂലധനം കൊണ്ടുവരാന്‍ ഉപയോഗിക്കുക; എന്നിട്ട് അവയുടെ വികസനത്തില്‍ കേന്ദ്രീകരിക്കുക. സുന്ദരമായ ഇടപാടുകളുടെയും കരാര്‍പാകപ്പെടുത്തലിന്റെയും സ്വഭാവം ഇതായിരിക്കെ, വിപണി വായ്പകളില്‍നിന്ന് ഇത് മൂലധനം സൃഷ്ടിക്കുന്നു; എന്നിട്ട് അത് കുത്തിച്ചോര്‍ത്തി എടുക്കുകയും ചെയ്യുന്നു.

ഈ കളിയില്‍ റിലയന്‍സിന് അവരുടെ പണം ഒന്നും ചെലവഴിക്കേണ്ടതായിവരുന്നില്ല; കണക്കിലെ കളികള്‍ മാത്രം മതി. തങ്ങള്‍ക്ക് ലഭിച്ച എണ്ണപ്പാടവും വാതകപ്പാടവും വികസിപ്പിക്കുന്നതിനായി വേണ്ട പണം അനായാസം ലഭ്യമാക്കുന്നതിന് റിലയന്‍സ് തക്കം നോക്കിയിരിക്കുമ്പോള്‍ പര്യവേക്ഷണ പ്രദേശം സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറായില്ല. ഡി1 -ഡി3യ്ക്കും ഡി6 - എംഎ1 നും പുറമെയുള്ള മറ്റു 16 കണ്ടെത്തലുകള്‍ക്ക് പണം മുടക്കാന്‍പോലും അവര്‍ തയ്യാറാവില്ല. ഭാവിയിലെ പര്യവേക്ഷണത്തിനായി ഡി6 ബ്ലോക്ക് മൊത്തം തങ്ങളുടെ കൈയില്‍ നിലനിര്‍ത്താന്‍ റിലയന്‍സ് താല്‍പര്യപ്പെടുന്നു. വീണ്ടും സര്‍ക്കാരിന് ലേലം ചെയ്യാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ല. മൊത്തം പര്യവേഷണ പ്രദേശവും റിലയന്‍സിന് കൈവശംവെയ്ക്കാന്‍ അവരുമായി പെട്രോളിയം മന്ത്രാലയവും ഡിജിഎച്ചും ഗൂഢാലോചന നടത്തിയതിെന്‍റ സര്‍വ വിശദാംശങ്ങളും സിഎജിയുടെ കരട് റിപ്പോര്‍ട്ടില്‍ നല്‍കുന്നുണ്ട്. വി കെ സിബലിനെ പേരെടുത്ത് പറഞ്ഞു തന്നെ സിഎജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പങ്കും ഇതില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി സിബല്‍ സിബിഐ നിരീക്ഷണത്തിലാണ്. എന്നാല്‍ , ഇതേവരെ അയാള്‍ക്കെതിരെ വ്യക്തമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. എന്നാല്‍ , ബന്ധപ്പെട്ട മന്ത്രാലയത്തിെന്‍റ ശക്തമായ പിന്തുണയില്ലാതെ കരാറില്‍ ഇത്രമാത്രം കൃത്രിമങ്ങള്‍ നടത്താന്‍ ഡിജിഎച്ചിനും സിബലിനും മാത്രം കഴിയില്ല.

കാതലായ ചോദ്യങ്ങള്‍

മറ്റു പ്രധാന പ്രശ്നങ്ങള്‍ ഇവയാണ്. കണ്ടെത്തല്‍ പ്രദേശമായി നിര്‍ദ്ദേശിക്കപ്പെട്ടതിനാല്‍ മൊത്തം കരാര്‍ പ്രദേശത്തില്‍ സര്‍ക്കാരിന് എത്രത്തോളം നഷ്ടപ്പെടും? ഈ പ്രദേശം പുനര്‍ ലേലംചെയ്യാന്‍ സര്‍ക്കാരിന് സാധിക്കാത്തതുമൂലം ഭീമമായ നഷ്ടമാണ് ഉണ്ടായത് എന്നാണ് സിഎജിയുടെ കരട് റിപ്പോര്‍ട്ടില്‍പറയുന്നത്. ഇത് ഹൈഡ്രോ കാര്‍ബണ്‍ കണ്ടെത്തിയ പ്രദേശത്തിന് തൊട്ടുകിടക്കുന്നതാകയാല്‍ അതിന് വളരെ ഉയര്‍ന്ന വില സര്‍ക്കാരിന് ലഭിക്കുമായിരുന്നു. അതുകൊണ്ടാണ് മുമ്പ് ലേലം ചെയ്ത ബ്ലോക്കുകള്‍ക്ക് ലഭിച്ചതിനേക്കാള്‍ വളരെ ഉയര്‍ന്ന വില ബോംബെ ഹൈയ്ക്ക് ലഭിച്ചത്. അതിലും പ്രധാനം ഗ്യാസും എണ്ണയും കണ്ടെത്തുന്നതിെന്‍റ വേഗത വര്‍ദ്ധിപ്പിക്കാനാണ് സ്വകാര്യ കമ്പനികള്‍ക്ക് ഈ ബ്ലോക്കുകള്‍ നല്‍കിയത്. ചോദ്യം ഇതാണ്: ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്ത് ചെയ്യും? ഇപ്പോഴത്തെ പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡിയുടെ പ്രതികരണം വ്യക്തമാക്കുന്നത് യുപിഎ അനങ്ങാപ്പാറനയമാണ് സ്വീകരിക്കുന്നത് എന്നാണ്; 2ജിയില്‍ പ്രതിരോധത്തിലായിരിക്കുമ്പോള്‍ പ്രത്യേകിച്ചും.

എന്നാല്‍ , റിലയന്‍സുമായി ഒത്തുകളിക്കുന്നതിന് ആരെല്ലാം കൂട്ടുനിന്നിട്ടുണ്ടെങ്കിലും, വളരെ ലളിതമായ ഒരു പ്രസ്താവന നടത്തുന്നതില്‍ നിന്നും യുപിഎ സര്‍ക്കാരിനെ തടയുന്നത് എന്താണ് - ഉല്‍പാദന പങ്കാളിത്ത കരാര്‍ ലംഘിക്കപ്പെട്ടെങ്കില്‍ , അത്തരം ഒരു ലംഘനത്തില്‍നിന്ന് മുതലെടുക്കാന്‍ റിലയന്‍സിനെ അനുവദിക്കില്ല എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും എന്ന് പറയാന്‍ സര്‍ക്കാര്‍ മടിക്കുന്നത് എന്താണ്? റിലയന്‍സില്‍നിന്ന് "കണ്ടെത്തിയ"തും "വികസിപ്പിച്ച"തുമായ പ്രദേശങ്ങള്‍ക്ക് പുറമെയുള്ള അധികപ്രദേശം തിരിച്ചുപിടിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ആരായുകയാണെന്ന് പറയാന്‍പോലും സര്‍ക്കാര്‍ തയ്യാറാകാത്തതെന്ത്? ആ വിധത്തില്‍ കുറച്ച് നാശം കുറയ്ക്കാനെങ്കിലും സര്‍ക്കാരിന് കഴിയുമായിരുന്നു. എന്നാല്‍ , മന്‍മോഹന്‍സിങ് സര്‍ക്കാരിന് ഇങ്ങനെയൊന്നും ചെയ്യാനാവില്ല. തങ്ങളുടെ ഹൈഡ്രോ കാര്‍ബണും മറ്റു പ്രകൃതി വിഭവങ്ങളും ദരിദ്രര്‍ക്കുവേണ്ടിയും ദാരിദ്ര്യനിര്‍മാര്‍ജ്നത്തിനുവേണ്ടിയുമുള്ള പദ്ധതികള്‍ക്കായി ഉപയോഗിക്കുന്ന ബ്രസീലിലെയും വെനസ്വേലയിലെയും സര്‍ക്കാരുകളില്‍നിന്ന് വ്യത്യസ്തമായി, സ്പെക്ട്രം, എണ്ണ, പ്രകൃതിവാതകം, കല്‍ക്കരി, ഇരുമ്പയിര് തുടങ്ങിയ എല്ലാ പ്രകൃതിവിഭവങ്ങളെയും മുതലാളിവര്‍ഗത്തിന്റെ ഉയര്‍ച്ചയ്ക്കായി ഉപയോഗിക്കുകയാണ് ഇന്ത്യാ ഗവണ്‍മെന്‍റിന്റെ ലക്ഷ്യം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ സത്ത ഇതാണ്. ഏറ്റവും വൃത്തികെട്ട തരത്തിലുള്ള നവ ഉദാരവല്‍ക്കരണമാണിത്.

*
പ്രബീര്‍ പുര്‍ക്കായസ്ഥ ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

റിലയന്‍സുമായി ഒത്തുകളിക്കുന്നതിന് ആരെല്ലാം കൂട്ടുനിന്നിട്ടുണ്ടെങ്കിലും, വളരെ ലളിതമായ ഒരു പ്രസ്താവന നടത്തുന്നതില്‍ നിന്നും യുപിഎ സര്‍ക്കാരിനെ തടയുന്നത് എന്താണ് - ഉല്‍പാദന പങ്കാളിത്ത കരാര്‍ ലംഘിക്കപ്പെട്ടെങ്കില്‍ , അത്തരം ഒരു ലംഘനത്തില്‍നിന്ന് മുതലെടുക്കാന്‍ റിലയന്‍സിനെ അനുവദിക്കില്ല എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും എന്ന് പറയാന്‍ സര്‍ക്കാര്‍ മടിക്കുന്നത് എന്താണ്? റിലയന്‍സില്‍നിന്ന് "കണ്ടെത്തിയ"തും "വികസിപ്പിച്ച"തുമായ പ്രദേശങ്ങള്‍ക്ക് പുറമെയുള്ള അധികപ്രദേശം തിരിച്ചുപിടിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ആരായുകയാണെന്ന് പറയാന്‍പോലും സര്‍ക്കാര്‍ തയ്യാറാകാത്തതെന്ത്? ആ വിധത്തില്‍ കുറച്ച് നാശം കുറയ്ക്കാനെങ്കിലും സര്‍ക്കാരിന് കഴിയുമായിരുന്നു. എന്നാല്‍ , മന്‍മോഹന്‍സിങ് സര്‍ക്കാരിന് ഇങ്ങനെയൊന്നും ചെയ്യാനാവില്ല. തങ്ങളുടെ ഹൈഡ്രോ കാര്‍ബണും മറ്റു പ്രകൃതി വിഭവങ്ങളും ദരിദ്രര്‍ക്കുവേണ്ടിയും ദാരിദ്ര്യനിര്‍മാര്‍ജ്നത്തിനുവേണ്ടിയുമുള്ള പദ്ധതികള്‍ക്കായി ഉപയോഗിക്കുന്ന ബ്രസീലിലെയും വെനസ്വേലയിലെയും സര്‍ക്കാരുകളില്‍നിന്ന് വ്യത്യസ്തമായി, സ്പെക്ട്രം, എണ്ണ, പ്രകൃതിവാതകം, കല്‍ക്കരി, ഇരുമ്പയിര് തുടങ്ങിയ എല്ലാ പ്രകൃതിവിഭവങ്ങളെയും മുതലാളിവര്‍ഗത്തിന്റെ ഉയര്‍ച്ചയ്ക്കായി ഉപയോഗിക്കുകയാണ് ഇന്ത്യാ ഗവണ്‍മെന്‍റിന്റെ ലക്ഷ്യം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ സത്ത ഇതാണ്. ഏറ്റവും വൃത്തികെട്ട തരത്തിലുള്ള നവ ഉദാരവല്‍ക്കരണമാണിത്.