Monday, April 30, 2012

എസ് എസ് എല്‍ സി പരീക്ഷാഫലവും പുതിയ വെല്ലുവിളികളും

'പ്രതിപക്ഷത്തിരിക്കുമ്പോള്‍ അങ്ങനെയൊക്കെ പറയേണ്ടിവരും.' എസ് എസ് എല്‍ സി പരീക്ഷാഫലം പുറത്തുവന്നതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ഒരു ചോദ്യത്തിനു വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബിന്റെ പ്രതികരണമായിരുന്നു ഇത്. മന്ത്രിയുടെയും ഭരണം നിര്‍വഹിക്കുന്ന ഐക്യജനാധിപത്യ മുന്നണിയുടെയും വിദ്യാഭ്യാസ രംഗത്തോടുള്ള വിലകുറഞ്ഞ സമീപനത്തിന്റെ ആകെത്തുകയാണ് ഈ പ്രതികരണത്തില്‍ പ്രതിഫലിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ഭരണകാലത്ത് ക്രമാനുഗതമായി എസ് എസ് എല്‍ സി വിജയശതമാനം ഉയരുന്നത് കൃത്രിമമായി വര്‍ധിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. വിദ്യാഭ്യാസ രംഗത്തോടുള്ള സമൂഹത്തിന്റെ സമീപനത്തിലുള്ള മാറ്റത്തിന്റെയും കരുതലിന്റെയും സംഘടിത ശ്രമത്തിന്റെയും പ്രതിഫലനമാണതെന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും ഗവണ്‍മെന്റും നല്‍കിയ വിശദീകരണം അംഗീകരിക്കാന്‍ പ്രതിപക്ഷം സന്നദ്ധമായിരുന്നില്ല. യാഥാര്‍ഥ്യബോധത്തോടെ സാമൂഹ്യമാറ്റങ്ങളെ കാണാനും വിലയിരുത്താനുമുള്ള യു ഡി എഫിന്റെ വിമുഖതയാണ് അന്നത്തെ സമീപനത്തിലും ഇപ്പോഴത്തെ അഭിമാനകരമായ വിജയത്തെ നിസാരവല്‍ക്കരിക്കുന്നതിലും അന്തര്‍ലീനമായിട്ടുള്ളത്. അതെന്തുതന്നെയായാലും എസ് എസ് എല്‍ സി പരീക്ഷയില്‍ അഭിമാനകരമായ വിജയം കൈവരിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും അതിനവരെ പ്രാപ്തരാക്കിയ അധ്യാപകരെയും രക്ഷിതാക്കളെയും സാമൂഹ്യശക്തികളെയും അഭിനന്ദിച്ചേമതിയാവൂ.

എസ് എസ് എല്‍ സി പ്രാഥമികമായി തുടര്‍പഠനത്തിനുള്ള യോഗ്യതാപരീക്ഷയായി മാറിക്കഴിഞ്ഞു. ഈ പരീക്ഷയ്ക്ക് സമൂഹത്തിലും വിദ്യാഭ്യാസ-തൊഴില്‍ രംഗങ്ങളിലുമുള്ള പ്രാധാന്യം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ലോപിച്ചുവരികയാണ്. നമ്മുടെ വാര്‍ത്താമാധ്യമങ്ങളില്‍ എസ് എസ് എല്‍ സി പരീക്ഷാഫലത്തിനു വര്‍ഷംതോറും കുറഞ്ഞുവരുന്ന പ്രാധാന്യംതന്നെ ഇതിനു നല്ല തെളിവാണ്. പ്രൊഫഷണല്‍ വിദ്യാഭ്യാസമടക്കം ഏതാണ്ടെല്ലാ ഉന്നത പഠനങ്ങള്‍ക്കും ഹയര്‍സെക്കന്‍ഡറി അനിവാര്യമാണ്. സര്‍ക്കാര്‍ തൊഴിലില്‍ താരതമ്യേന അധോതലത്തിലുള്ള എല്‍ ഡി ക്ലാര്‍ക്കിനുപോലും സെക്കന്‍ഡറി തലവിജയം കുറഞ്ഞ യോഗ്യതയാക്കിയിരിക്കുന്നു. അക്കാരണത്താല്‍ തുടര്‍പഠനത്തിനും താഴേത്തലത്തിലുള്ള തൊഴിലിനുപോലും സെക്കന്‍ഡറി പഠനം അനിവാര്യമാണ്. തുടര്‍പഠനത്തിനുള്ള സാധ്യതകള്‍ എസ് എസ് എല്‍ സി പാസായ മുഴുവന്‍പേര്‍ക്കും ലഭ്യമാക്കുക സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. നിലവില്‍ എസ് എസ് എല്‍ സി പാസായ മുഴുവന്‍പേര്‍ക്കും തുടര്‍പഠനത്തിനുള്ള അവസരം ലഭ്യമല്ലെന്നത് ഖേദകരമായ യാഥാര്‍ഥ്യമാണ്. സി ബി എസ് സി അടക്കമുള്ള ഇതരധാരകളില്‍ നിന്നും പത്താംക്ലാസ് വിജയിച്ചുവരുന്നവരുടെ എണ്ണംകൂടി കണക്കിലെടുത്താല്‍ ഈ അവസര നിഷേധവും, അവകാശനിഷേധം വിദ്യാഭ്യാസ രംഗത്തെ നീതിനിഷേധവുമാണെന്നു കാണാം. പത്താംക്ലാസിലെ വിവിധ ധാരകളില്‍ നിന്നുള്ള മറ്റു വിദ്യാര്‍ഥികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സംസ്ഥാന സിലബസുകാര്‍ക്കായിരിക്കും ഈ നീതിനിഷേധത്തില്‍ നഷ്ടം സഹിക്കേണ്ടിവരിക.

സി ബി എസ് ഇ യും രാജ്യത്തെ ഇതര സംസ്ഥാന സിലബസുകളും പത്താം ക്ലാസിലെ പൊതുപരീക്ഷ ഒഴിവാക്കുകയാണ്. എസ് എസ് എല്‍ സി പരീക്ഷയെന്ന കഠിനമായ കടമ്പകടന്നെത്തുന്ന സംസ്ഥാന സിലബസിലെ വിദ്യാര്‍ഥികളും അതുകൂടാതെ തുടര്‍പഠനത്തിനു യോഗ്യത നേടുന്ന സി ബി എസ് ഇ അടക്കമുള്ള സിലബസുകാരും തമ്മിലുള്ള മത്സരം തുല്യതയില്ലാത്തതും നീതിരഹിതവുമായി മാറി. ദേശീയ വിദ്യാഭ്യാസാവകാശനിയമം ഹയര്‍ സെക്കന്‍ഡറി വരെയുള്ള രംഗത്ത് നാം അംഗീകരിച്ചാലും ഇല്ലെങ്കിലും മൗലികവും ദൂരവ്യാപകവുമായ മാറ്റങ്ങള്‍ക്കാണ് വഴിവെച്ചിട്ടുള്ളത്. അത്തരമൊരു മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ കേരള സിലബസില്‍ പഠിക്കുന്ന വലിയൊരുവിഭാഗം വിദ്യാര്‍ഥികള്‍ തുടര്‍പഠനരംഗത്ത് പിന്തള്ളപ്പെട്ടുകൂട. സിലബസുകളും പഠനരീതികളും ഏകോപിപ്പിക്കുക എന്നത് വിദ്യാര്‍ഥി-അധ്യാപക സംഘടനകളും പൊതുസമൂഹം തന്നെയും നിരന്തരം ഉന്നയിച്ചുവരുന്ന ആവശ്യമാണ്. അത്തരമൊരു ഏകോപനപദ്ധതിക്കു കാലതാമസം വന്നാല്‍പോലും കേരള സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ തുടര്‍പഠന സാധ്യതകള്‍ നിഷേധിക്കപ്പെടാതിരിക്കാന്‍ ബന്ധപ്പെട്ട അധികാരികളും ഗവണ്‍മെന്റും സത്വരനടപടി സ്വീകരിക്കണം. കേരള സിലബസില്‍ പഠിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും സാമ്പത്തികവും സാമൂഹികവുമായ പിന്നോക്കാവസ്ഥ അനുഭവിക്കുന്നവരാണെന്നതിനാല്‍ ഇത് അടിയന്തരപ്രാധാന്യമര്‍ഹിക്കുന്ന സാമൂഹ്യനീതിയുടെ പ്രശ്‌നമാണ്.

കേരളത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍  എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളുടെ പഠനനിലവാരവും അടിസ്ഥാനസൗകര്യവികസനവും ഒരു സാമൂഹിക ഉത്തരവാദിത്വവുമായി മാറിയെന്നത് ഈ പ്രകടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സുപ്രധാനഘടകമാണ്. വിവര-വിനിമയ-സാങ്കേതികവിദ്യയിലധിഷ്ഠിതമായ പഠനോപാധികളടക്കം ആധുനികബോധന സംവിധാനങ്ങള്‍ പൊതുവിദ്യാലയങ്ങളില്‍ എത്തിക്കുന്നതിനു നമുക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവുറ്റ വിദ്യാകേന്ദ്രങ്ങളാക്കുന്നതില്‍ ഭരണാധികാരികളും സമൂഹമാകെതന്നെയും നിരന്തരശ്രദ്ധപതിപ്പിക്കേണ്ടതുണ്ട്. കേരളത്തില്‍ സാമൂഹികനീതി ഒരു പരിധിവരെയെങ്കിലും ഉറപ്പുവരുത്താനായെങ്കില്‍ അതില്‍ പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ പങ്ക് സുപ്രധാനമാണ്. സാമൂഹികനീതി നിലനിര്‍ത്താനും ശക്തിപ്പെടുത്താനും ഹയര്‍ സെക്കന്‍ഡറിവരെയുള്ള സ്‌കൂള്‍ പഠനത്തിന് നിര്‍ണായകപങ്ക് വഹിക്കാനുണ്ട്. സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുത്തൊഴുക്കില്‍ നമ്മുടെ ഗവണ്‍മെന്റ്-എയ്ഡഡ് വിദ്യാലയങ്ങള്‍ അവഗണിക്കപ്പെടരുത്. കേരളസമൂഹത്തില്‍ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ ആശ്രയമാണ് ഈ സ്ഥാപനങ്ങള്‍. വിദ്യാഭ്യാസരംഗത്ത് നമ്മുടെ മികവുനിലനിര്‍ത്താന്‍ ഈ സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും കൂടുതല്‍ കരുതല്‍ ആവശ്യപ്പെടുന്നു.

*
ജനയുഗം മുഖപ്രസംഗം 28 ഏപ്രില്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

'പ്രതിപക്ഷത്തിരിക്കുമ്പോള്‍ അങ്ങനെയൊക്കെ പറയേണ്ടിവരും.' എസ് എസ് എല്‍ സി പരീക്ഷാഫലം പുറത്തുവന്നതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ഒരു ചോദ്യത്തിനു വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബിന്റെ പ്രതികരണമായിരുന്നു ഇത്. മന്ത്രിയുടെയും ഭരണം നിര്‍വഹിക്കുന്ന ഐക്യജനാധിപത്യ മുന്നണിയുടെയും വിദ്യാഭ്യാസ രംഗത്തോടുള്ള വിലകുറഞ്ഞ സമീപനത്തിന്റെ ആകെത്തുകയാണ് ഈ പ്രതികരണത്തില്‍ പ്രതിഫലിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ഭരണകാലത്ത് ക്രമാനുഗതമായി എസ് എസ് എല്‍ സി വിജയശതമാനം ഉയരുന്നത് കൃത്രിമമായി വര്‍ധിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. വിദ്യാഭ്യാസ രംഗത്തോടുള്ള സമൂഹത്തിന്റെ സമീപനത്തിലുള്ള മാറ്റത്തിന്റെയും കരുതലിന്റെയും സംഘടിത ശ്രമത്തിന്റെയും പ്രതിഫലനമാണതെന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും ഗവണ്‍മെന്റും നല്‍കിയ വിശദീകരണം അംഗീകരിക്കാന്‍ പ്രതിപക്ഷം സന്നദ്ധമായിരുന്നില്ല. യാഥാര്‍ഥ്യബോധത്തോടെ സാമൂഹ്യമാറ്റങ്ങളെ കാണാനും വിലയിരുത്താനുമുള്ള യു ഡി എഫിന്റെ വിമുഖതയാണ് അന്നത്തെ സമീപനത്തിലും ഇപ്പോഴത്തെ അഭിമാനകരമായ വിജയത്തെ നിസാരവല്‍ക്കരിക്കുന്നതിലും അന്തര്‍ലീനമായിട്ടുള്ളത്. അതെന്തുതന്നെയായാലും എസ് എസ് എല്‍ സി പരീക്ഷയില്‍ അഭിമാനകരമായ വിജയം കൈവരിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും അതിനവരെ പ്രാപ്തരാക്കിയ അധ്യാപകരെയും രക്ഷിതാക്കളെയും സാമൂഹ്യശക്തികളെയും അഭിനന്ദിച്ചേമതിയാവൂ.