Friday, October 11, 2013

ഒച്ചവെക്കാത്ത ഒരു എഴുത്തുകാരി

ക്യാനഡിയന്‍ കഥാകാരിയായ ആലിസ് മണ്‍റോയെത്തേടിയാണ് ഇത്തവണ സാഹിത്യ നൊബേല്‍സമ്മാനം എത്തിയിരിക്കുന്നതെന്ന വാര്‍ത്ത വലിയ സന്തോഷത്തോടെയാണ് ഞാന്‍ കേട്ടത്. അവരുടെ പല കഥകളും ഞാന്‍ വായിച്ചിട്ടുണ്ട്. ചിലത് കോമണ്‍വെല്‍ത്ത് ലിറ്ററേച്ചര്‍ ക്ലാസുകളില്‍ പഠിപ്പിച്ചിട്ടുമുണ്ട്. എണ്‍പത്തിരണ്ടിലെത്തി നില്‍ക്കുന്ന ആലീസ് മണ്‍റോയുടെ സ്ഥാനം ക്യാനഡിയന്‍ എഴുത്തില്‍ മാര്‍ഗററ്റ് അറ്റൂഡിനു തൊട്ടു താഴെയാണ്.

1970കളിലും എണ്‍പതുകളിലും എഴുത്തിന്റെ ലോകത്ത് അവര്‍ നിറഞ്ഞുനിന്നിരുന്നു. ക്യാനഡയിലെ അന്റോണിയോ പ്രവിശ്യയില്‍ ഒരു ചെറിയ പട്ടണത്തിലാണ് ആലിസ് മണ്‍റോ ജനിച്ചത്. അമേരിക്കന്‍ സൗത്തിന്റെ പെണ്ണെഴുത്തുകാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന സാഹിത്യകാരികളുടെ സ്വാധീനം അവരുടെ ആദ്യകാല കഥകളില്‍ ഏറെ പ്രകടമായിരുന്നു. പിന്നീട് ആലീസ് ആ സ്വാധീനത്തില്‍നിന്ന് ഏറെക്കുറെ സ്വതന്ത്രയായി. ലിങ്ക്ഡ് ഷോട്ട് സ്റ്റോറി എന്ന സാഹിത്യരൂപമാണ് ഈ എഴുത്തികാരിക്കു പഥ്യമായത്. ഒരു പെണ്‍കാഴ്ചപ്പാട്- ഉദ്ബുദ്ധമായ ഒരു സ്ത്രീപരിപ്രേക്ഷ്യം- ഈ വശ്യവാക്കായ കഥാകാരി കൊണ്ടുനടന്നിരുന്നു. അംഗീകാരവും തിരസ്കാരവും വഞ്ചനയും ആലീസ് മണ്‍റോയുടെ ആഖ്യാനങ്ങളില്‍ ഇഴചേരുന്നു. സ്നേഹിതനായ പുരുഷന്‍, കാമുകനായ പുരുഷന്‍, ഭര്‍ത്താവായ പുരുഷന്‍: ഇങ്ങനെ ആണിന്റെ പല അവതാരങ്ങളെയും അവര്‍ അപഗ്രഥിക്കുകയുണ്ടായി. ദൈനംദിന യാഥാര്‍ഥ്യങ്ങള്‍ക്കപ്പുറത്ത് പാതി മറഞ്ഞുനില്‍ക്കുന്ന ഒരപരിചിതലോകത്തെ പരിചയപ്പെടുത്താന്‍ ആലീസ് മണ്‍റോ പ്രത്യേകം ശ്രദ്ധിച്ചു. 1968ല്‍ ഇറങ്ങിയ "ഡാന്‍സ് ഓഫ് ദ ഹാപ്പി ഷേഡ്സ്" എന്നതാണ് അവരുടെ കന്നികൃതി. രണ്ടാമത്തെ സമാഹാരം 1971-ലാണ് ഇറങ്ങിയത്. "ലിവ്സ് ഓഫ് ഗേള്‍സ് ആന്‍ഡ് വുമണ്‍", ഡല്‍ജോര്‍ദാന്‍ എന്ന കഥാപാത്രത്തിന്റെ വളര്‍ച്ചയും വികാസവുമാണ് ഈ ക്രോണിക്കിള്‍ കഥകളിലൂടെ എഴുത്തുകാരി വരച്ചുകാട്ടുന്നത്. ഒരു സ്ത്രീയെന്ന നിലയിലും കഥാകാരിയെന്ന നിലയിലും തന്റെ സ്ത്രീകഥാപാത്രത്തെ ആലീസ് മണ്‍റോ വിചാരണ ചെയ്യുന്നുണ്ട്. ബുദ്ധിയുടെ വികാസവും ലൈംഗികതയുടെ വളര്‍ച്ചയും വസ്തുനിഷ്ഠമായി വിശ്ലേഷിക്കാനാണ് എഴുത്തുകാരി ശ്രമിച്ചത്. കൗമാരത്തിന്റെ അപകടകരമായ കൗതൂഹലങ്ങളെ അവര്‍ അടയാളപ്പെടുത്തുന്നു.

"സംതിങ് ഐ ലൗവ് ബീന്‍ മീനിങ് ടു ടെല്‍ യു" എന്ന ബന്ധിതകഥകളാണ് പിന്നീട് പുറത്തുവന്നത്, 1974ല്‍. പുരുഷശക്തിയെന്നതിനെയും സ്ത്രീശക്തി എന്നതിനെയും വിചാരണ ചെയ്യാനും വിലയിരുത്താനുമാണ് ഈ കഥകളില്‍ ആലീസ് ഉദ്യമിക്കുന്നത്. നാലഞ്ചു കൊല്ലത്തിനുശേഷം ആലീസ് മണ്‍റോ ഒരു എപ്പിസോഡ് നോവല്‍ എഴുതുകയുണ്ടായി. Who do you think you are? റോസ് എന്ന പെണ്‍കുട്ടിയുടെയും അവളുടെ രണ്ടാനമ്മ ഫ്ളോയുടെയും ബന്ധിത ജീവിതങ്ങളുടെ കഥയാണ് ആലിസ് മണ്‍റോ പറയുന്നത്. കഥ എന്ന ആഖ്യാനകലയുടെ തുഞ്ചത്തുതന്നെയായിരുന്നു ആലിസ് മണ്‍റോയുടെ സ്ഥാനം. പക്ഷെ അവര്‍ നൊബേലിന് ഗൗരവമായി പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷ അവരുടെ ആരാധകര്‍ക്കും വായനക്കാര്‍ക്കും ഉണ്ടായിരുന്നില്ല. വിശേഷിച്ചൊരു രാഷ്ട്രീയവുമില്ലാത്ത ഈ എണ്‍പത്തിരണ്ടുകാരിയെ നൊബേല്‍ കമ്മിറ്റി ഗൗനിക്കുമെന്നു കരുതുന്നില്ലെന്ന് ഒരു നിരൂപകന്‍ തുറന്നു പറയുകതന്നെ ചെയ്തു. എട്ട് മില്യന്‍ സ്വീഡിഷ് ക്രോണര്‍, അതായത് 7,70,000 സ്റ്റെര്‍ലിങ് പൗണ്ട് ആണ് പ്രശസ്തിപത്രത്തിനും തങ്കപ്പതക്കത്തിനുമൊപ്പം ഈ മുത്തശ്ശിക്കു ലഭിക്കുക. 1901ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നിലവില്‍ വന്നതിനുശേഷം പതിമൂന്നു വനിതകള്‍ക്ക് മാത്രമെ ഈ മഹാപുരസ്കാരം ലഭിച്ചിട്ടുള്ളു.

സ്വന്തം ഗ്രാമമായ തെക്കന്‍ ഒന്റാറിയൊ ആണ് ആലിസ് മണ്‍റോവിന്റെ മിക്ക കഥകളുടെയും പശ്ചാത്തലം. അവര്‍ നന്നേ ചെറുപ്പത്തിലേ എഴുതിത്തുടങ്ങി. ചെറുകഥയല്ലാതെ മറ്റൊരു ആവിഷ്കാര മാധ്യമത്തെക്കുറിച്ചും അവര്‍ ആലോചിച്ചതേയില്ല. കഥയുടെ ക്രാഫ്റ്റില്‍ ഏറെ ശ്രദ്ധിക്കുന്ന എഴുത്തുകാരിയാണ് ആലിസ് മണ്‍റോ. നിരൂപകന്മാര്‍ അവരെ ഉപമിക്കുന്നത് ആന്റണ്‍ ചെക്കോവിനോടാണ്. സ്വീഡിസ് അക്കാദമി വാഴ്ത്തുന്നത് അവരുടെ കഥാകഥന പാടവത്തെയാണ്. "finely tuned story telling, which is characterised by clarity and psycho logical realism"(ചിന്തേരിട്ട കഥാഖ്യാനം: അതിനെ സവിശേഷമാക്കുന്ന തെളിമയും മനശാസ്ത്രപരമായ റിയലിസവും). ഇതിനു മുമ്പ് ആലിസ് മണ്‍ട്രോ, പ്രശസ്തമായ മാന്‍ബുക്കര്‍ സമ്മാനത്തിന് അര്‍ഹത നേടിയിട്ടുണ്ട്. ഈ എഴുത്തുകാരി ഒരു ബൈപാസ് സര്‍ജറി കഴിഞ്ഞയാളാണ്. 2009 ല്‍ തനിക്ക് അര്‍ബുദബാധയുണ്ടെന്ന് അവര്‍ തന്നെ വെളിപ്പെടുത്തുകയുണ്ടായി. മണ്‍ട്രോവിന്റെ പല കഥകളും അഭ്രപാളികളിലെത്തിയിട്ടുണ്ട്.

2012 ലാണ് അവര്‍ ഏറ്റവും പുതിയ പുസ്തകം പ്രസിദ്ധീകരിച്ചത്: Dear Life". ഇത് തന്റെ അവസാനത്തെ രചനയാവുമെന്നും അവര്‍ പറയുകയുണ്ടായി. പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ വൈമുഖ്യമുള്ള എഴുത്തുകാരിയാണ് ഈ നൊബേല്‍ ജേതാവ്. ആഘോഷങ്ങളും സ്വീകരണങ്ങളും അവര്‍ ഒഴിവാക്കുന്നു. വീട്ടില്‍ ഒതുങ്ങിക്കഴിയാനാണത്രെ അവര്‍ക്ക് താല്‍പര്യം. ചെറുകഥയെ കണ്ടില്ലെന്നു നടിക്കുന്ന പതിവ് നൊബേലിനുണ്ട്. ആലിസ് മണ്‍റോയെ അവഗണിക്കാനാവില്ലെന്നു സ്വീഡിഷ് അക്കാദമിക്കു തോന്നിയത് ചെറുകഥയുടെ നല്ലകാലം. ഡിസംബര്‍ പത്തിന് സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ഹോമില്‍വച്ച് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍വച്ചാണ് ആലിസ് മണ്‍റോക്ക് പണക്കിഴിയും പ്രശസ്തിപത്രവും സമ്മാനിക്കുക. ഡിസംബര്‍ പത്ത്, നൊബേല്‍ പ്രൈസുകള്‍ ഏര്‍പ്പെടുത്തിയ ആള്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷികമത്രെ.

Alice Ann Laidlaw എന്നായിരുന്നു എഴുത്തുകാരിയുടെ വിവാഹപൂര്‍വ നാമം. ആലിസിനേക്കാള്‍ ഏറെ പേരെടുത്ത മാര്‍ഗരറ്റ് അറ്റ്വുഡ് പലതവണ നൊബേല്‍ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടതായി കേട്ടിരുന്നു. എന്നാല്‍ നറുക്കു വീണത് നിശ്ശബ്ദയായിക്കഴിയാന്‍ ഇഷ്ടപ്പെടുന്ന ആലീസിനാണ്.

*
വി.സുകുമാരന്‍ ദേശാഭിമാനി 11-10-2013

No comments: