Wednesday, April 17, 2013

വിഴിഞ്ഞം പദ്ധതി : പോര്‍മുഖം തുറക്കുന്നു

വിഴിഞ്ഞം തുറമുഖപദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഗൂഢനീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരികയാണ്. കൊച്ചി കപ്പല്‍ശാല യാഥാര്‍ഥ്യമാക്കുന്നതിന് എ കെ ജി നയിച്ച വമ്പിച്ച ജനകീയ പ്രക്ഷോഭം മാതൃകയാക്കി എല്ലാ രാഷ്ട്രീയ സാമൂഹ്യശക്തികളും ഒരുമിച്ചുനിന്നാല്‍മാത്രമേ ഇനി വിഴിഞ്ഞംപദ്ധതി യാഥാര്‍ഥ്യമാക്കാനാകൂ.

പിപിപി മാതൃകയില്‍ തുറമുഖം നിര്‍മിക്കണമെന്ന കേന്ദ്രപ്ലാനിങ് കമീഷന്റെ പുതിയ നിര്‍ദേശത്തെ സംസ്ഥാന സര്‍ക്കാര്‍ കണ്ണുമടച്ച് പിന്തുണച്ചതാണ് വീണ്ടും പ്രക്ഷോഭത്തിന് കാരണമായത്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ തുറമുഖം നിര്‍മിക്കാനുള്ള ശ്രമം 2005 ല്‍ തന്നെ ആരംഭിച്ചതാണ്. എന്നാല്‍, അന്താരാഷ്ട്ര തുറമുഖലോബിയുടെ ഇടപെടല്‍ മൂന്നുതവണയും ഈ ശ്രമത്തെ പരാജയപ്പെടുത്തി. പദ്ധതി നടത്തിപ്പില്‍നിന്ന് ടെന്‍ഡര്‍ചെയ്ത കമ്പനികള്‍ പിന്മാറി. ഈ സാഹചര്യത്തിലാണ് ലോക ബാങ്കിന്റെ അംഗീകാരമുള്ള ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനെ (ഐഎഫ്സി) പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി നിയമിച്ചത്. കപ്പല്‍ വ്യവസായരംഗത്ത് പ്രശസ്തരായ ഡ്യൂറി എന്ന സ്ഥാപനത്തെ മാര്‍ക്കറ്റിങ് സ്റ്റഡിക്കായി നിയോഗിച്ചു. ഇവരുടെ പഠനറിപ്പോര്‍ട്ടും ഐഎഫ്സിയുടെ ശുപാര്‍ശയും പരിഗണിച്ചാണ് പൊതു-സ്വകാര്യ പങ്കാളിത്തം പ്രായോഗികമല്ലെന്ന നിലപാടിലെത്തുന്നത്. ഇതേത്തുടര്‍ന്നാണ് ഐഎഫ്സിയുടെ നിര്‍ദേശപ്രകാരം വിഴിഞ്ഞം തുറമുഖം ലാന്‍ഡ് ലോര്‍ഡ് പോര്‍ട്ടായി വികസിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. നിര്‍മാണത്തിനാവശ്യമായ തുക സര്‍ക്കാര്‍ കണ്ടെത്തുകയും തുറമുഖ നടത്തിപ്പിന് സ്വകാര്യപങ്കാളിയെ നിയോഗിക്കുകയുംചെയ്യുന്ന ഈ പദ്ധതിവഴി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള തുറമുഖമായി വിഴിഞ്ഞം നിലനില്‍ക്കും.

ഈ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ശക്തിപ്രാപിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തം എന്ന നടപ്പാക്കാനാവാത്ത മാതൃകയെ തള്ളിക്കളഞ്ഞാണ് ലാന്‍ഡ് ലോര്‍ഡ് മോഡലിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമം ആരംഭിച്ചത്. ഇതിനായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുകയും എസ്ബിഐ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയുംചെയ്തു. തുറമുഖ നടത്തിപ്പിനുള്ള പങ്കാളിയെ കണ്ടെത്താനുള്ള ആഗോള ടെന്‍ഡര്‍ നടപടികളും 2010 ല്‍ ആരംഭിച്ചു. ഇപ്പോള്‍ എല്ലാം തകിടം മറിഞ്ഞു.

മൂന്നുതവണ ശ്രമിച്ചിട്ടും നടക്കാതെവരികയും ഐഎഫ്സിയുടെ പഠനറിപ്പോര്‍ട്ടോടെ വേണ്ടെന്നു വയ്ക്കുകയുംചെയ്ത പിപിപി മാതൃകയ്ക്കായി വീണ്ടും തയ്യാറെടുക്കുമ്പോള്‍ കാര്യങ്ങള്‍ സുവ്യക്തം. അന്താരാഷ്ട്ര തുറമുഖ ലോബിയുടെ ആവശ്യങ്ങള്‍ക്കു വഴങ്ങി വിഴിഞ്ഞം പദ്ധതിയെ കടലില്‍ മുക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമം. പരിസ്ഥിതിപഠനം നടത്താനേല്‍പ്പിച്ച എല്‍ ആന്‍ഡ് ടി കമ്പനി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഇത് കേന്ദ്രതുറമുഖ വകുപ്പിനു വിടാതെ ഈ വിഷയത്തില്‍ വിദഗ്ധരില്ലാത്ത മലിനീകരണ ബോര്‍ഡിനു വിടുന്നതിനു പിന്നിലുള്ള രഹസ്യ അജന്‍ഡ എന്താണ്? 450 കോടി രൂപ സര്‍ക്കാര്‍ ബജറ്റ് വഴിയും 2500 കോടി രൂപ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ചുമതലപ്പെടുത്തിയ എസ്ബിഐ ക്യാപ്പ് വഴിയും സമാഹരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച സുതാര്യമായ നടപടികളെ അട്ടിമറിച്ചതെന്തിന്? അടിസ്ഥാന സൗകര്യവികസനത്തിനായി 120 ഹെക്ടര്‍ ഏറ്റെടുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടിയാരംഭിക്കുകയും 31 ഏക്കര്‍ ഏറ്റെടുക്കുകയും 71 ഹെക്ടറിന്റെ നടപടികള്‍ തുടങ്ങുകയുംചെയ്തതാണ്. എന്നാല്‍, കഴിഞ്ഞ രണ്ടുവര്‍ഷമായി 10 ഏക്കര്‍ സ്ഥലംമാത്രമേ ഏറ്റെടുത്തിട്ടുള്ളൂ എന്നറിയുമ്പോള്‍ സര്‍ക്കാരിന്റെ ഉള്ളിലിരുപ്പ് വ്യക്തമാണല്ലോ? തുറമുഖത്തിനു മാത്രമായി ശുദ്ധജല വിതരണത്തിന് കേരള വാട്ടര്‍ അതോറിറ്റിയുമായി ചര്‍ച്ചചെയ്ത് പ്രത്യേക പദ്ധതി ഉണ്ടാക്കിയിരുന്നു. ഈ പദ്ധതിയും ഇപ്പോള്‍ അട്ടിമറിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിഴിഞ്ഞം പദ്ധതിക്കുമാത്രമായി 480 കോടി രൂപ അനുവദിച്ചിടത്ത് ഈ ബജറ്റില്‍, കൊച്ചി മെട്രോ, കോഴിക്കോട് മോണോ റെയില്‍, നാഷണല്‍ ഗെയിംസ്, വിഴിഞ്ഞം പദ്ധതി എന്നിവയ്ക്കെല്ലാംകൂടി അനുവദിച്ചത് 758 കോടിമാത്രം. ഇതില്‍നിന്ന് വിഴിഞ്ഞം പദ്ധതിയോടുള്ള ഈ സര്‍ക്കാരിന്റെ താല്‍പ്പര്യം വ്യക്തമാണല്ലോ?

പദ്ധതിയെ അട്ടിമറിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും പല നീക്കങ്ങളും നടന്നിരുന്നു. മത്സ്യസമ്പത്തിനെയും ടൂറിസം മേഖലയെയും പദ്ധതി വിപരീതമായി ബാധിക്കും എന്നു കാണിച്ചു വിരമിച്ച ഒരു ഫിഷറീസ് ഉദ്യോഗസ്ഥന്‍ പരാതി കൊടുത്തു. ഇതു പരിശോധിച്ച് പരാതി ശരിയല്ലെന്നു തെളിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അതേക്കുറിച്ച് മിണ്ടാട്ടമില്ല. ചരിത്രത്തിലാദ്യമായി നെഗറ്റീവ് ടെന്‍ഡര്‍ വിളിച്ച് സര്‍ക്കാരിന് ഇങ്ങോട്ടു പണംതരും എന്നു വാഗ്ദാനംചെയ്ത ലാന്‍കോ കൊണ്ടേപ്പള്ളിയെ കേസിന്റെ നൂലാമാലകളില്‍പ്പെടുത്തി പിന്മാറ്റിച്ചത് മറ്റൊരു നീക്കമായിരുന്നു. ഈ ശ്രമങ്ങളെയെല്ലാം പരാജയപ്പെടുത്തി ഇടതുസര്‍ക്കാര്‍ പദ്ധതിക്കുവേണ്ടി നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറിയെങ്കില്‍ ഇപ്പോള്‍, യുഡിഎഫ് സര്‍ക്കാരിന്റെ ഒത്താശയോടെ പദ്ധതിയെ പൊളിക്കാനുള്ള കളികളാണ് അന്താരാഷ്ട്ര തുറമുഖലോബി നടത്തുന്നത്. കേന്ദ്രബജറ്റില്‍ 7500 കോടി രൂപയുടെ തൂത്തുക്കുടി തുറമുഖ പദ്ധതി അംഗീകരിക്കുകയും 251 കോടിരൂപ പദ്ധതിക്കായി നീക്കിവയ്ക്കുകയും ചെയ്തപ്പോള്‍ വിഴിഞ്ഞം തുറമുഖത്തിനുവേണ്ടി ഒരു രൂപപോലും നീക്കിവയ്ക്കാന്‍ കേന്ദ്രമന്ത്രി തയ്യാറായില്ല. ചുരുക്കത്തില്‍ വിഴിഞ്ഞം തുറമുഖം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലേ ഇല്ല എന്ന് വ്യക്തം.

സ്വതന്ത്ര ഇന്ത്യയില്‍ ആദ്യം യാഥാര്‍ഥ്യമാകേണ്ട പദ്ധതിയായിരുന്നു വിഴിഞ്ഞം. അരനൂറ്റാണ്ടിനുശേഷവും അത് അട്ടിമറിക്കപ്പെടുകയാണ്. തീരത്തുനിന്നു ഒരു നോട്ടിക്കല്‍ മൈലിനുള്ളില്‍ 20മീറ്റര്‍ ആഴമുള്ള കടലാണ് വിഴിഞ്ഞത്ത്. ഇത് പ്രകൃതിദത്ത തുറമുഖം എന്ന അപൂര്‍വത വിഴിഞ്ഞത്തിനു നല്‍കുന്നു. അന്താരാഷ്ട്ര കപ്പല്‍ ചാനല്‍ വിഴിഞ്ഞത്തിന് പത്ത് നോട്ടിക്കല്‍ മൈല്‍ അകലെ മാത്രമാണെന്നതും ലോകത്ത് ഒരു തുറമുഖത്തിനും ഇല്ലാത്ത സവിശേഷതയാണ്. അന്താരാഷ്ട്ര ചരക്കുനീക്കത്തിലൂടെ വന്‍ വരുമാനലഭ്യതയും വന്‍ തൊഴില്‍സാധ്യതയും പ്രതീക്ഷിക്കുന്ന വിഴിഞ്ഞം പദ്ധതിയെ അന്താരാഷ്ട്രലോബിയുടെ താല്‍പ്പര്യങ്ങള്‍ക്കു തീറെഴുതാന്‍ ആരു വിചാരിച്ചാലും നടപ്പില്ലെന്നു പ്രഖ്യാപിക്കുന്ന സമരമുന്നേറ്റമാകും ഇനി കേരളം കാണുക. അത്തരമൊരു സമരത്തിന്റെ ആദ്യപടി എന്ന നിലയ്ക്ക് എല്ലാവിഭാഗം ജനങ്ങളെയും അണിനിരത്തിയുള്ള മനുഷ്യച്ചങ്ങല എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 19ന് വിഴിഞ്ഞം മുതല്‍ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റ് വരെ രൂപംകൊള്ളും

*
എം വിജയകുമാര്‍ (മുന്‍ തുറമുഖമന്ത്രിയാണ് ലേഖകന്‍) ദേശാഭിമാനി 18 ഏപ്രില്‍ 2013

1 comment:

Unknown said...

വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് തമിഴ്‌നാട്‌ലോബി ആണ് അതിന്‍റെപ്രത്യക്ഷ ഉദാഹരണം ആണ് ഈ ബട്ജടില്‍ഒരു തുകയും അനുവതികാതിരുന്നതും കേരളത്തില്‍നിന്നുള്ളമുഴുവന്‍ എം പി മാരും പാര്‍ലിമെന്റില്‍ ഈ വിഷയം ഉന്നയിക്കണം