Tuesday, October 8, 2013

ആന്ധ്ര: കോണ്‍ഗ്രസിന്റെ അധികാരദുര്‍മോഹം

സീമാന്ധ്ര സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. സംസ്ഥാനത്താകെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നു. തീവണ്ടി ഗതാഗതവും ബസ് ഗതാഗതവും ഉള്‍പ്പെടെ എല്ലാം നിശ്ചലം. വൈദ്യുതി നിയന്ത്രണം സ്തംഭിച്ചത് കാരണം നാടും നഗരവും ഇരുട്ടിലാണ്. സമരം ആന്ധ്രയെ മാത്രമല്ല, കേരളമുള്‍പ്പെടെയുള്ള അയല്‍സംസ്ഥാനങ്ങളെയും ബാധിച്ചിരിക്കുന്നു. രാഷ്ട്ര തലസ്ഥാനമായ ഡല്‍ഹിയിലേക്കും സമരം വ്യാപിച്ചതായാണ് കാണുന്നത്. വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ എംപിയും തെലുങ്കുദേശം പാര്‍ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവും രാഷ്ട്ര തലസ്ഥാനമായ ഡല്‍ഹിയില്‍ നിരാഹാരസമരം ആരംഭിച്ചതോടെ എല്ലാ ജനങ്ങളുടെയും ശ്രദ്ധ ഈ വിഷയത്തില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. പൊലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് ബഹുജനസമരം അടിച്ചമര്‍ത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കാണുന്നത്. അവര്‍ക്ക് അങ്ങനെയേ ചിന്തിക്കാന്‍ കഴിയൂ.

കോണ്‍ഗ്രസിന്റെ അധികാരദുര്‍വിനിയോഗവും ഏകാധിപത്യപ്രവണതയുമാണ് സംഭവഗതികള്‍ ഇപ്പോഴത്തെ സങ്കീര്‍ണമായ നിലവാരത്തിലേക്ക് എത്തിക്കാന്‍ കാരണം. ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട യുപിഎ സര്‍ക്കാരും അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും അങ്കലാപ്പിലാണ്. ആന്ധ്രയില്‍ കോണ്‍ഗ്രസ് നെടുകെ പിളര്‍ന്നാണ് വൈ എസ് ആര്‍ കോണ്‍ഗ്രസ് രൂപീകൃതമായത്. തെലുങ്ക് സംസ്ഥാനത്തിനുവേണ്ടിയുള്ള സമരം ദീര്‍ഘകാലമായി തുടരുന്നതാണ്. ഈ വിഷയത്തില്‍ കോണ്‍ഗ്രസിനകത്ത് ഏകാഭിപ്രായമില്ല. അവര്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസം പരസ്യമായി പ്രകടിപ്പിക്കാന്‍ നേതാക്കള്‍ക്ക് വൈമനസ്യവുമില്ല. എംപിമാരും എംഎല്‍എമാരും രാജിഭീഷണി മുഴക്കി സമ്മര്‍ദം ചെലുത്തുന്നു. കോണ്‍ഗ്രസിനെതിരായി പ്രവര്‍ത്തിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുന്ന രീതിയും അവര്‍ അവലംബിക്കുന്നുണ്ട്. വളരെ പെട്ടെന്നാണ് പുതിയ സംസ്ഥാനരൂപീകരണത്തിനുള്ള തീരുമാനം യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്റെ അഴിമതിയും ജനദ്രോഹവും കാരണം ആ പാര്‍ടി ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. 2014ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് അവര്‍ക്ക് കടുത്ത വെല്ലുവിളിയാണ്. തെരഞ്ഞെടുപ്പ് ജയിക്കാനുള്ള പതിനെട്ടടവും പയറ്റുമെന്ന് ഉറപ്പാണ്. ആന്ധ്രയില്‍ മൊത്തം 42 പാര്‍ലമെന്റ് സീറ്റാണുള്ളത്. 21 സീറ്റ് സീമാന്ധ്രയിലും 21 സീറ്റ് തെലുങ്ക് സംസ്ഥാനത്തുമാണ്. പുതിയ സംസ്ഥാനരൂപീകരണം പ്രഖ്യാപിച്ചാല്‍ അതിനുള്ള 21 സീറ്റ് സ്വന്തം കൈപ്പിടിയില്‍ ഒതുക്കാമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. സീമാന്ധ്രയില്‍ വിജയപ്രതീക്ഷയില്ല. പുതിയ സംസ്ഥാനരൂപീകരണത്തിലെ കീറാമുട്ടിയാണ് പത്തുവര്‍ഷം ഇരു സംസ്ഥാനങ്ങളുടെയും തലസ്ഥാനമായി ഹൈദരാബാദ് തുടരുമെന്നുള്ള പ്രഖ്യാപനം. കേന്ദ്രമന്ത്രി ജയ്പാല്‍ റെഡ്ഡി പറയുന്നത് വികസനം ഹൈദരാബാദില്‍ കേന്ദ്രീകരിച്ചതാണ് തര്‍ക്കത്തിന്റെ മൂലകാരണമെന്ന്. പുതിയ സംസ്ഥാനരൂപീകരണത്തിനുള്ള ആവശ്യമുയരുന്നതിന്റെ അടിസ്ഥാനകാരണം അസന്തുലിതമായ വികസനമാണ്. ശാസ്ത്രീയമായ രീതിയില്‍ ഒരു സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും വികസനം എത്തണമെന്നുള്ള കാഴ്ചപ്പാട് ഭരണാധികാരികള്‍ക്ക് ഇല്ലാതെപോകുന്നു. പലതരത്തിലുമുള്ള സമ്മര്‍ദങ്ങള്‍ക്കും വഴങ്ങാന്‍ ഇടവരുന്നു. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് അശാസ്ത്രീയമായി രൂപീകരിച്ച സംസ്ഥാനങ്ങളാണ് നിലവില്‍ ഉണ്ടായിരുന്നത്. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായിത്തന്നെ ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനര്‍വിഭജനം നടത്തണമെന്ന ആവശ്യവും ഉയര്‍ന്നുവന്നിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി ഭാഷാസംസ്ഥാനങ്ങള്‍ക്കുവേണ്ടിയാണ് വാദിച്ചത്. അതേ നയമാണ് സിപിഐ എം ഇന്ന് മുറുകെ പിടിക്കുന്നത്. ഭാഷാടിസ്ഥാനത്തില്‍ വിശാലാന്ധ്ര രൂപീകരിക്കണമെന്ന ആവശ്യത്തിനുമുന്നില്‍ കോണ്‍ഗ്രസ് ഭരണാധികാരികള്‍ മുഖംതിരിഞ്ഞു നില്‍ക്കുകയാണ് ചെയ്തത്. പ്രസിദ്ധ ഗാന്ധിയനായിരുന്ന പോട്ടി ശ്രീരാമലു ഭാഷാസംസ്ഥാനരൂപീകരണത്തിനായി അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. കോണ്‍ഗ്രസ് അവസാന നിമിഷംവരെ ഈ സമരം കണ്ടില്ലെന്ന് നടിച്ചു. രണ്ടുമാസത്തോളം നീണ്ട നിരാഹാരത്തെ തുടര്‍ന്ന് ശ്രീരാമലുവിന് അവസാനനിമിഷം മരണത്തിന് കീഴടങ്ങേണ്ടിവന്നു. ഇത് നാടിനെയാകെ ഇളക്കിമറിച്ചു. ശ്രീരാമലുവിന്റെ രക്തസാക്ഷിത്വത്തെത്തുടര്‍ന്നാണ് ഭാഷാസംസ്ഥാന രൂപീകരണത്തിനായി ഒരു കമീഷന്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ഭരണാധികാരികള്‍ മനസ്സില്ലാമനസ്സോടെ നിര്‍ബന്ധിതമായത്. സംസ്ഥാനരൂപീകരണത്തിന് ഭാഷ അടിസ്ഥാനമാക്കണമെന്ന തത്വത്തില്‍നിന്ന് കോണ്‍ഗ്രസ് വ്യതിചലിച്ചു. ഈ വ്യതിചലനമാണ് പുതിയ സംസ്ഥാനരൂപീകരണത്തിനുള്ള ആവശ്യമുയര്‍ത്താന്‍ പ്രേരണയായത്.

ആന്ധ്രയുടെ വിഭജനത്തെ ശക്തിയുക്തം എതിര്‍ത്തത് സിപിഐ എം മാത്രമായിരുന്നു. പാര്‍ടിയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് വിജയം മാത്രമല്ല ലക്ഷ്യം, രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാവിയാണ്. അതുകൊണ്ടാണ് താല്‍ക്കാലികമായി ജനങ്ങളില്‍നിന്ന് എതിര്‍പ്പ് നേരിടേണ്ടിവന്നാല്‍ പോലും ഒരു തത്വത്തില്‍ പാര്‍ടി ഉറച്ചുനിന്നത്. കോണ്‍ഗ്രസ് അതില്‍നിന്ന് വ്യതിചലിച്ചുകൊണ്ട് തെലുങ്ക് സംസ്ഥാനം രൂപീകരിക്കാന്‍ പെട്ടെന്ന് തീരുമാനിച്ചത് സമരാഗ്നി ആളിപ്പടരാന്‍ ഇടവരുത്തിയിരിക്കുന്നു. പൊലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് ഈ സമരം അടിച്ചമര്‍ത്താന്‍ മുതിര്‍ന്നാല്‍ കോണ്‍ഗ്രസിന് കടുത്ത തിരിച്ചടി ഏല്‍ക്കേണ്ടിവരും. പുതിയ സംസ്ഥാനരൂപീകരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമാധാനപരമായ ചര്‍ച്ചയിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസംസ്ഥാന ഭരണാധികാരികള്‍ തയ്യാറാകണം. ഭൂതത്തെ കുടം തുറന്നുവിട്ടവര്‍തന്നെ അതിന്റെ ഭവിഷ്യത്ത് ഇല്ലാതാക്കുകയും വേണം.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: