Tuesday, October 8, 2013

ചുകപ്പ് നെപ്പോളിയന്‍

മൂന്ന് വിദേശ ശക്തികള്‍ക്കെതിരെ പൊരുതി വിജയംനേടി ലോകചരിത്രത്തില്‍തന്നെ ഉന്നതസ്ഥാനം നേടിയ വ്യക്തിത്വമാണ് വോ എന്‍ഗുയെന്‍ ഗ്യാപ്. വിയത്നാമിലെ വിപ്ലവ ഇതിഹാസം. ജപ്പാന്‍ അധിനിവേശത്തെയും ഫ്രഞ്ച്-അമേരിക്കന്‍ ആധിപത്യത്തെയും തറപറ്റിച്ച സൈനികതന്ത്രജ്ഞന്‍. "ചുകപ്പ് നെപ്പോളിയന്‍" എന്ന് അറിയപ്പെടുന്ന ഗ്യാപ് ഹാനേയിയിലെ മിലിട്ടറി ആശുപത്രിയില്‍ 102-ാം വയസ്സില്‍ അന്ത്യശ്വാസം വലിച്ചപ്പോള്‍ നഷ്ടമായത് ലോകം കണ്ട ഗറില്ലായുദ്ധ വിദഗ്ധനെയാണ്. മൗ സെ ദൊങ്ങിനും ചെ ഗുവേരയ്ക്കും ഫിദല്‍ കാസ്ട്രോയ്ക്കും ഒപ്പംനില്‍ക്കുന്ന വിമോചനയുദ്ധ നായകനാണ് ഗ്യാപ്പും. വിയത്നാമില്‍ ഹോചിമിന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്ന വ്യക്തിത്വം.

മധ്യവിയത്നാമിലെ ക്വാങ് ബിന്‍ പ്രവിശ്യയില്‍ അന്‍ സാ ഗ്രാമത്തിലാണ് ഗ്യാപ്പിന്റെ ജനനം. 1911ആഗസ്ത് 25ല്‍. തുടര്‍ന്ന് ഹാനോയി സര്‍വകലകശകലയില്‍നിന്ന് ബിരുദം നേടിയ അദ്ദേഹം 1930ലാണ് വിയത്നാം കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമാകുന്നത്. ആ വര്‍ഷംതന്നെ ഫ്രഞ്ച് കെളോണിയല്‍ മേധാവികള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിന് ജയിലിലടയ്ക്കപ്പെട്ടു. ഗ്യാപ്പിനോടുള്ള ദേഷ്യം അടക്കാനാകാതെ ആദ്യ ഭാര്യയെയും സഹോദരിയെയും സഹോദരിയുടെ ഭര്‍ത്താവിനെയും അച്ഛനെയും ഫ്രഞ്ചുകാര്‍ വധിച്ചു. 13 മാസത്തെ ജയില്‍വാസത്തിനുശേഷം പുറത്തിറങ്ങിയെങ്കിലും അപ്പോഴേക്കും കമ്യൂണിസ്റ്റ് പാര്‍ടിയെ ഫ്രഞ്ച് കൊളോണിയല്‍ മേധാവികള്‍ നിരോധിച്ചിരുന്നു. അതിനാല്‍, ചൈനയിലേക്ക് കടന്നു. ഇവിടെവച്ചാണ് ഗ്യാപ് ഹോചിമിനുമായി ആദ്യ കൂടിക്കാഴ്ച നടത്തുന്നത്. 1969ല്‍ ഹോചിമിന്‍ മരിക്കുന്നതുവരെയും ആ സൗഹൃദം നിലനിന്നു. ഗ്യാപ്പിന്റെ നേതൃത്വത്തിലുള്ള ആദ്യം യുദ്ധം ജപ്പാനെതിരെയായിരുന്നു.

അമേരിക്ക നേതൃത്വം നല്‍കുന്ന സഖ്യശക്തികള്‍ക്കുമുമ്പില്‍ ജപ്പാന്‍ 1945ല്‍ കീഴടങ്ങിയപ്പോള്‍ വിയത്നാമിലും ജാപ് സേന മുട്ടുമടക്കി. ഈ ഘട്ടത്തിലാണ് വിയത്നാമിനെ ജനാധിപത്യ റിപ്പബ്ലിക്കായി ഹോചിമിന്‍ പ്രഖ്യാപിച്ചത്. ഫ്രഞ്ചുകാരെ ഈ നടപടി പ്രകോപിപ്പിച്ചു. 1946ല്‍ വിയത്നാം പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 300ല്‍ 230 സീറ്റും നേടി വിയത്നാം വര്‍ക്കേഴ്സ് പാര്‍ടി വിജയിച്ചെങ്കിലും അതിനെയും അംഗീകരിക്കാന്‍ ഫ്രഞ്ച് കൊളോണിയല്‍ മേധാവികള്‍ തയ്യാറായില്ല. ഇതാണ് ഫ്രഞ്ച് മേധാവിത്വത്തിനെതിരെയുള്ള തുറന്നയുദ്ധമായി മാറിയത്. ഏഴുവര്‍ഷം നീണ്ട യുദ്ധത്തിന് അന്ത്യമായത് ഗ്യാപ്പിന്റെ നേതൃത്വത്തില്‍ നടന്ന ദിയന്‍ ബിയന്‍ ഫു യുദ്ധത്തോടെയായിരുന്നു. ഗ്യാപ്പിന്റെ യുദ്ധതന്ത്രങ്ങളെ ലോകം വാഴ്ത്തിയ യുദ്ധം.

ലോക സൈനിക ചരിത്രം പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഇന്നും കൗതുകത്തോടെ പഠിക്കുന്ന യുദ്ധം. ഹാനോയിയില്‍നിന്ന് 500 കിലോമീറ്റര്‍ അകലെ ലാവോസിനും ചൈനയ്ക്കുമടുത്ത് കിടക്കുന്ന താഴ്വരയാണ് ദിയന്‍ ബിയന്‍ ഫു. താഴ്വരയ്ക്കു ചുറ്റും വന്‍ മലനിരകള്‍. 1954 മാര്‍ച്ചിലാണ് പോരാട്ടം ആരംഭിക്കുന്നത്. ഫ്രഞ്ച് കമാന്‍ഡര്‍ ക്രിസ്ത്യന്‍ ഡി കാസ്റ്റേഴ്സ് 16,000 വരുന്ന സൈനികരെ താഴ്വരയില്‍ വിന്യസിച്ചു. യുദ്ധത്തിന്റെ മികച്ച നടത്തിപ്പിനായി ഫ്രഞ്ച് കമാന്‍ഡര്‍ ജനറല്‍ ഹെന്‍റി നവാറെതന്നെ എത്തി. അത്യന്താധുനിക ആയുധങ്ങളായിരുന്നു ഫ്രഞ്ച് സേനയുടെ കൈവശമുണ്ടായിരുന്നത്. ഗ്യാപ്പിന്റെ നേതൃത്വത്തിലുള്ള വിയത്നാം ജനകീയസേന ടയറുകൊണ്ടുള്ള ചെരിപ്പുകളില്‍ ആയുധം ഒളിപ്പിച്ച് ദിയന്‍ ബിയെന്‍ ഫുവിനു ചുറ്റുമുള്ള മലനിരകളിലേക്ക് കൊണ്ടുപോയി. ഫ്രഞ്ച് സേന നിലയുറപ്പിച്ച സ്ഥലത്തിനു ചുറ്റും കുഴികളുണ്ടാക്കി. ഈ തയ്യാറെടുപ്പിനിടയിലും ഹോചിമിന്‍ ഗ്യാപ്പിനു മുന്നറിയിപ്പ് നല്‍കി.

"ആക്രമണം നടത്തുന്നത് വിജയിക്കാനായിരിക്കണം. വിജയം ഉറപ്പുണ്ടെങ്കില്‍മാത്രം ആക്രമിക്കുക. അല്ലെങ്കില്‍ ആക്രമണത്തിന് മുതിരാതിരിക്കുക." എന്നാല്‍, ഫ്രഞ്ച് സേനയ്ക്ക് ആയുധവും ഭക്ഷണവും വരുന്ന വഴികള്‍ അടച്ചുകൊണ്ട് 1954 മാര്‍ച്ച് 13ന് ഗ്യാപ് യുദ്ധം ആരംഭിച്ചു. ഫ്രഞ്ച് ഡെപ്യൂട്ടി കമാന്‍ഡര്‍ ആദ്യദിവസംതന്നെ കൊല്ലപ്പെട്ടു. തുടര്‍ന്നങ്ങോട്ടുള്ള ദിവസങ്ങളില്‍ അത്യന്താധുനിക ഫ്രഞ്ച് സേന പരാജയപ്പെടുകയായിരുന്നു. ഇതോടെ ഇന്തോ-ചൈനാ മേഖലയില്‍ കൊളോണിയല്‍ മേധാവിത്വത്തിന്റെ കൊടി വലിച്ചിറക്കപ്പെട്ടു. എന്നാല്‍, ഫ്രഞ്ച് കോളനി മേധാവികള്‍ പോയത് വിയത്നാമിനെ വിഭജിച്ചുകൊണ്ടായിരുന്നു. വടക്കന്‍ വിയത്നാമില്‍ ഹോചിമിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ദക്ഷിണ വിയത്നാം ഫ്രഞ്ച് ആധിപത്യത്തില്‍ തുടര്‍ന്നു. 1956ല്‍ ഫ്രഞ്ച് സേന ദക്ഷിണ വിയത്നാമില്‍നിന്ന് പിന്‍വാങ്ങുകയും അമേരിക്ക ഭരണം ഏറ്റെടുക്കുയുംചെയ്തു. തുടര്‍ന്ന് അമേരിക്കന്‍ ആധിപത്യത്തിനെതിരായി ഗ്യാപ്പിന്റെ നേതൃത്വത്തിലുള്ള വിയത്നാം ജനകീയസേനയുടെ സമരം.

അരക്കോടി വരുന്ന അമേരിക്കന്‍സേനയെ തുരത്തുന്നതിനേക്കാള്‍ യുദ്ധം തുടരാനുള്ള അമേരിക്കയുടെ ഇച്ഛാശക്തി തകര്‍ക്കുന്നതിനാണ് ഗ്യാപ് മുന്‍തൂക്കം നല്‍കിയത്. 1968ല്‍ ആരംഭിച്ച ടെറ്റ് ആക്രമണം അതിന്റെ ഭാഗമായിരുന്നു. തുടരെത്തുടരെയുള്ള മിന്നലാക്രമണം അമേരിക്കയുടെ ആത്മവിശ്വാസം തകര്‍ത്തു. വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞത് ഇതിന്റെ ഫലമായിരുന്നു. ജോണ്‍സണിന്റെ പ്രഖ്യാപനം വിയത്നാംസേനയുടെ വീര്യം വര്‍ധിപ്പിച്ചു. അമേരിക്കയുടെ ബി-52 വിമാനങ്ങള്‍ ബോംബ് വര്‍ഷിക്കുമ്പോഴും കുഞ്ഞിനെ തോളത്തിരുത്തി അമേരിക്കന്‍ വിമാനങ്ങള്‍ക്കെതിരെ അമ്മമാര്‍ റോക്കറ്റ് വിക്ഷേപിച്ചപ്പോള്‍ തകര്‍ന്നത് അമേരിക്കയുടെ ആത്മവിശ്വാസമായിരുന്നു.

1975 ടാങ്കുകളുമായി ഗ്യാപ്പിന്റെ സൈന്യം സൈഗോളിലേക്ക് (ഇന്നത്തെ ഹോചിമിന്‍ സിറ്റി) ഇരമ്പിക്കയറിയപ്പോള്‍ കൊച്ചു വിയത്നാമിനോട് അമേരിക്ക തോറ്റു. അവശ്വസനീയമായ വിജയം. "ഈ വിജയത്തോടെ അമേരിക്കന്‍ അടിമകള്‍ സ്വതന്ത്രാരയി" എന്ന് ഗ്യാപ്പ് പ്രഖ്യാപിച്ചു. മറ്റൊരു വിമോചന യുദ്ധത്തേക്കാളും ആള്‍നാശമുണ്ടായ യുദ്ധമായിരുന്നു ഇത്. 20 ലക്ഷത്തിലധികം വിയത്നാംകാര്‍ നല്‍കിയ ജീവരക്തത്തിലാണ് വിയത്നാം വീണ്ടും ഏകീകരിക്കപ്പെട്ടത്. ഈ മൂന്നു യുദ്ധവിജയങ്ങളില്‍നിന്ന് ആറ്റികുറുക്കി ഗ്യാപ് ലോകത്തിനു നല്‍കുന്ന സന്ദേശം ഇതാണ്. "ഏത് സൈന്യവും അവരുടെ അധികാരം മറ്റു രാജ്യങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അവരുടെ പരാജയം സുനിശ്ചിതമാണ്."

*
വി ബി പരമേശ്വരന്‍ ദേശാഭിമാനി

No comments: