Wednesday, October 2, 2013

വയനാട്ടില്‍ നിന്ന് വള്ളിക്കാവിലേക്ക്

മാതാ അമൃതാനന്ദമയിയെക്കുറിച്ച് പി വത്സലയുടെ മാതൃഭൂമി ലേഖനം വായിച്ച് പലരും അത്ഭുതത്തോടെ പ്രതികരിച്ചതായി കണ്ടു. കഥകളിലൂടെയും നോവലുകളിലൂടെയും പി വത്സല എന്ന എഴുത്തുകാരിയെ പിന്തുടരുന്ന വായനക്കാര്‍ക്ക് അത്ഭുതവും ചിലപ്പോള്‍ നിരാശയും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ വത്സലടീച്ചറുമൊത്ത് കുറച്ചുകാലം ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ളതുകൊണ്ട് എനിക്ക് അങ്ങനെ അത്ഭുതം തോന്നിയില്ല. ഇന്ത്യന്‍ സമൂഹത്തില്‍ ആഗോള കോര്‍പ്പറേറ്റ് പിന്തുണയോടെ മേധാവിത്തം നേടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വവാദത്തോട് ടീച്ചര്‍ കുറച്ചു കാലമായി പുലര്‍ത്തിക്കൊണ്ടിരിക്കുന്ന മൃദു സമീപനം നേരത്തേ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആത്മീയതയോടും ഇന്ത്യയുടെ മഹത്തായ പുരാതന സംസ്കാരത്തോടുമൊക്കെയുള്ള ആദരവിന്റെ രൂപത്തിലാണ് ആ ചായവ് പ്രകടമാകുന്നതെങ്കിലും ഫലത്തില്‍ അത് സമകാലിക ഇന്ത്യ നേരിടുന്ന മുഖ്യ വെല്ലുവിളി ആയ ഹിന്ദു തീവ്രവാദത്തോടാണ് സന്ധി ചെയ്യുന്നത്. ഇത് ഒരു എഴുത്തുകാരിയുടെ ആത്മസംഘര്‍ഷമായിരിക്കാം.

ഒരു എഴുത്തുകാരന്‍/എഴുത്തുകാരി ജീവിതത്തിന്റെ എല്ലാ സന്ദര്‍ഭങ്ങളിലും ഒരു പുരോഗമന -ജാധിപത്യ -മതേതരവാദിയായിരിക്കും എന്ന ഒരു തെറ്റിദ്ധാരണ കേരളീയ സമൂഹം വെച്ചു പുലര്‍ത്തുന്നുണ്ട്. നല്ലൊരു പ്രതീക്ഷയാണ് അത്. എന്നാല്‍ ഏറ്റവുമേറെ പിന്തിരിപ്പനാകാന്‍ സാധ്യതയുള്ള ഒരു വംശാവലിയിലാണ് എഴുത്തുകാരന്റെ സ്ഥാനം. മറ്റു കലകളുടേതു പോലെ അത്ര പഴക്കമൊന്നുമില്ല എഴുത്ത് എന്ന കലക്ക്. ഭൂവുടമസ്ഥതയെ അടിസ്ഥാനപ്പെടുത്തി രൂപീകരിക്കപ്പെട്ട മൂല്യങ്ങളെ സംരക്ഷിക്കുക എന്ന മഹനീയ കര്‍ത്തവ്യമാണ് എഴുത്തുകാര്‍ ആദിമ ഘട്ടങ്ങളില്‍ നിര്‍വ്വഹിച്ചിരുന്നത്. പിന്നീട് സാമാന്യ മനുഷ്യന്‍ കഥാപാത്രങ്ങളായി കയറിച്ചെന്ന് എഴുത്തിനെ തിരുത്തുന്നുണ്ട്. വ്യവസായിക വിപ്ളവവും ഫ്യൂഡലിസ്റ് മൂല്യങ്ങളെ മൂലക്കിരുത്തിക്കൊണ്ടുള്ള യൂറോപ്യന്‍ മുതലാളിത്തത്തിന്റെ കടന്നു വരവും എഴുത്തിനെ മാറ്റിപ്പണിതു.

സാമാന്യ ജനങ്ങള്‍ ക്രിയാത്മകമായി ഇടപെടുമ്പോള്‍ മാത്രമാണ് രാഷ്ട്രീയ നേതൃത്വം സംശുദ്ധമാകുന്നതും കര്‍മ്മനിരതമാകുന്നതും. അതുപോലെ താന്‍ ആവിഷ്ക്കരിക്കുന്ന സമകാല ജീവിതവും ചിത്രീകരിക്കുന്ന കഥാപാത്രങ്ങളുമാണ് എഴുത്തുകാരെ പുരോഗമനവാദിയാക്കുന്നത്. ആശയപരമായി അയാളെ രൂപപ്പെടുത്തുന്നത് ചുററുമുളള ഇരമ്പുന്ന ജീവിതമാണെന്നര്‍ത്ഥം. കാലത്തെ ഉള്‍ക്കൊള്ളാതെ എഴുതിയാല്‍ നവീനനാകാനാവില്ല. പക്ഷേ കാലാന്തരത്തില്‍ എഴുത്തുകാരന്‍ തന്റെ എഴുത്തില്‍ നിന്നു മുക്താകും. എഴുത്ത് അയാളെ ആവേശിച്ച ഒരു ബാധയെ ഒഴിവാക്കാനുള്ള ആഭിചാരമാണെന്നും പറയാം. എഴുതിക്കഴിഞ്ഞാല്‍ കഥ അല്ലെങ്കില്‍ നോവല്‍ പിന്നെ വായക്കാരന്റെ മാത്രം ബാധ്യതയാണ്. റോയല്‍റ്റി കൈപ്പറ്റുക എന്ന നിസ്സാര അവകാശം/ബാധ്യത മാത്രമേ എഴുത്തുകാരനു പിന്നീടുള്ളു. കാലം പിന്നിടുമ്പോള്‍ തിരുനെല്ലിയിലെ ആദിവാസിയെക്കുറിച്ച് നമ്മള്‍ ആരെങ്കിലും വള്ളിക്കാവില്‍ ചെന്ന് വത്സലടീച്ചര്‍ക്കു പറഞ്ഞു കൊടുക്കേണ്ടി വരും.
കുങ്കുമത്തില്‍ പ്രസിദ്ധീകരിച്ച നെല്ലും ദേശാഭിമാനിയില്‍ വന്ന  നിഴലുറങ്ങുന്ന വഴികളും വായിച്ചാണ് ഞാന്‍ വത്സല ടീച്ചറെ അറിയുന്നത്. കുട്ടിക്കാലത്തു തന്നെ അവരെ കാണാനുള്ള ഭാഗ്യവുമുണ്ടായി. ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടത്തിയ കഥാസാഹിത്യ ക്യാമ്പില്‍ മാര്‍ഗ്ഗദര്‍ശകയായി അവര്‍ ഉണ്ടായിരുന്നു. പിന്നീട് പലവട്ടം കാണുകയും അനന്തര തലമുറയിലെ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ അവരുടെ സ്നേഹവും വാത്സല്യവും ലഭിക്കുകയും ഉണ്ടായിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയില്‍ അവര്‍ വൈസ് പ്രസിഡണ്ടും പിന്നീട് പ്രസിഡണ്ടും ആയ ഘട്ടത്തിലാണ് ഒന്നിച്ച് പ്രവര്‍ത്തിക്കുവാന്‍  അവസരമുണ്ടായത്. അക്കാദമിക്കകത്തെ ചര്‍ച്ചകളില്‍ സമകാലികരായ സാഹിത്യകാരന്മാരും അവരുടെ കൃതികളും ആശയങ്ങളും വിഷയമാകാറുണ്ട്. അന്നേരമാണ് ഒരു വക ‘മൃദുഹിന്ദുത്വം’ ടീച്ചറെ ബാധിച്ചിരിക്കുന്നതായി ഞാന്‍ മസ്സിലാക്കുന്നത്. സവര്‍ണ്ണ പൌരോഹിത്യ ആശയങ്ങള്‍ പിന്തുടരുന്ന എഴുത്തുകാരെ മാനിക്കുന്നതില്‍ തെറ്റില്ല. എന്നു വെച്ച് അവരെ ശരിവെക്കേണ്ടതില്ലല്ലോ. അതേ സമയം സി അയ്യപ്പന്‍ എന്ന കഥാകൃത്തിനെക്കുറിച്ച് ടീച്ചറെ ബോധ്യപ്പെടുത്താനുള്ള എന്റെ തീവ്രശ്രമം ഒരിക്കല്‍ പരാജയപ്പെട്ടതും ഓര്‍ക്കുന്നു. ബോധ്യപ്പെടുത്തുന്നതിലുള്ള എന്റെ കഴിവു കുറവാകും അതിനു കാരണമെന്നാണ് ഞാന്‍ ഇപ്പോഴും വിചാരിക്കുന്നത്.

മാതാ അമൃതാനന്ദമയിയെക്കുറിച്ച് പി വത്സല ഒരു ലേഖനം എഴുതി എന്നതല്ല വിഷയം. അധസ്ഥിത സമൂഹത്തില്‍ നിന്നും ഔപചാരിക വിദ്യാഭ്യാസമൊന്നുമില്ലാത്ത ഒരു പെണ്‍കുട്ടി ലോകം ആരാധിക്കുന്ന ഒരു സന്യാസിനിയായി മാറിയതില്‍ എനിക്ക് അത്ഭുതവും ആദരവും ഉണ്ട്. ആഗോളഭീമന്മാര്‍ സാമാന്യ മനുഷ്യനെ കൊള്ളയടിക്കുന്ന കാലമാണ് ഇത്. സ്വന്തം ആത്മാവു നഷ്ടപ്പെട്ട ജനതയും സമൂഹവുമാണ് നമുക്കു മുന്നിലുള്ളത്. കുട്ടിക്കാലം പിന്നിട്ടാല്‍ പിന്നെ അമ്മയുടെ സ്പര്‍ശം എന്ന മൃതസജ്ഞീവിനി നഷ്ടപ്പെടുന്നു എന്നത് മുഷ്യന്റെ ദുരന്തമാണ്. ജീവിത സംഘര്‍ഷങ്ങളുടെ മണലാരണ്യത്തില്‍ ഗതികിട്ടാതെ അലയുന്ന മനുഷ്യന് അമൃതാനന്ദമയിയുടെ സ്പര്‍ശം ഒരു അവലംബമാകുന്നുണ്ടെങ്കില്‍ അതു നല്ല കാര്യമാണ്. മാര്‍ക്സ് പറഞ്ഞതു പോലെ അവലംബം നഷ്ടപ്പെട്ട മനുഷ്യനു ലഭിക്കുന്ന അവലംബം. ആശ നഷ്ടപ്പെട്ടവന്റെ പ്രത്യാശ. എന്നാല്‍ അത്യന്തം നിഷ്ക്കളങ്കമാണെങ്കില്‍ തന്നെയും ആ സ്പര്‍ശത്ത്ന് ഇന്ത്യയിലെ പ്രശ്നങ്ങള് പരിഹരിക്കാന്‍ സാധിക്കും എന്നു കണ്ടെത്തുന്നവരുടെ കാഴ്ച പരിശോധിക്കുക തന്നെ വേണം. പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് ബദലായി അതിനെ അവതരിപ്പിക്കുന്നത് തികഞ്ഞ വങ്കത്തമാണ്.

പ്രത്യക്ഷ യാഥാര്‍ത്ഥ്യത്തിനപ്പുറത്തേക്ക് കടന്നു ചെല്ലാന്‍ എഴുത്തുകാര്‍ക്ക് കഴിയേണ്ടതുണ്ട്. പാവം മാതാ അമൃതാനന്ദമയിയെ മുന്നില്‍ നിര്‍ത്തി അവര്‍ക്കു പിന്നില്‍ സംയോജിക്കുന്ന ആഗോള കോര്‍പ്പറേറ്റ് മൂലധനത്തേയും ഹിന്ദുത്വ തീവ്രവാദത്തെയും പി വത്സല കാണുന്നില്ല എന്നതാണ് യഥാര്‍ത്ഥ പ്രശ്നം. മുസ്ളീം സമൂഹത്തില്‍ ജനിച്ചു എന്ന കുറ്റത്തിന് ആയിരക്കണക്കിന് നിസ്സഹായ മനുഷ്യരെ ഭേദ്യം ചെയതു കൊന്നതിന്റെ ചോരയുണങ്ങാത്ത കൈകളുമായി ഒരാള്‍ ശിവഗിരിയിലും വള്ളിക്കാവിലും സ്വീകരിക്കപ്പെടുന്ന കാലത്താണ് താന്‍ പേനയെടുക്കുന്നതെന്ന് ഓരോ എഴുത്തുകാരും തിരിച്ചറിയേണ്ടതുണ്ട്.

*
അശോകന്‍ ചരുവില്‍

No comments: