Thursday, October 3, 2013

കൂട്ടക്കുരുതിയ്ക്കു മുമ്പുള്ള സംഗീതം

2013 സെപ്തംബര്‍ 25ന്റെ മാതൃഭൂമി ദിനപത്രം തീക്ഷ്ണവും അര്‍ഥസാന്ദ്രവുമായ ഒരു രാഷ്ട്രീയ കാര്‍ട്ടൂണ്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു. ഒരുപക്ഷേ സമീപകാലത്ത് മലയാളത്തിലുണ്ടായ ഏറ്റവും നിശിതമായ ഒരു രാഷ്ട്രീയ വിമര്‍ശനമായിരുന്നു ആ കാര്‍ട്ടൂണ്‍. കൂട്ടുപുരികംകൊണ്ടും ക്രുദ്ധമായ മുഖഭാവംകൊണ്ടും ശരീരഭാഷയിലെ മറ്റുനിരവധി പ്രത്യേകതകളാലും സമാനതകളുള്ള, ഒരേപോലെ വര്‍ഗീയരാഷ്ട്രീയം കളിക്കുന്ന രണ്ടു രാഷ്ട്രീയ നേതാക്കളില്‍ ഊന്നിയുള്ളതാണ് ആ കാര്‍ട്ടൂണ്‍. ""മോഡി വരുമെന്ന പേടി മതി മറ്റെല്ലാം മറക്കാന്‍"" എന്ന് പി കെ കുഞ്ഞാലിക്കുട്ടിയുടെ ഒരു പ്രസ്താവന ഹാസ്യചിത്രത്തിന്റെ തലക്കെട്ടായി കൊടുത്തിട്ടുണ്ട്. സ്വപ്നവിഭ്രാന്തിയില്‍ മോഡിയെന്നു ഭയന്നുപോകുന്ന രൂപം കുഞ്ഞാലിക്കുട്ടിയോടു പറയുന്നു. ""ഇതു ഞമ്മളാണ് മാഷേ, മജീദ്"".

ഇന്ത്യയിലെ ഭൂരിപക്ഷ വര്‍ഗീയതയ്ക്കും ന്യൂനപക്ഷ വര്‍ഗീയതയ്ക്കുമുള്ള ഒരേ മുഖച്ഛായയും, മുസ്ലിം ലീഗിനകത്തുതന്നെ രൂപംകൊള്ളുന്ന തീവ്രവാദബന്ധങ്ങളും സാമുദായിക പ്രീണനശൈലികളും എല്ലാം ആഴത്തില്‍ സൂചിപ്പിക്കുന്നതാണ് ഗോപീകൃഷ്ണന്റെ ഈ കാര്‍ട്ടൂണ്‍. ധരിക്കുന്ന കുപ്പായത്തിന്റെ ചെറിയ വര്‍ണവ്യത്യാസം മാറ്റിനിര്‍ത്തിയാല്‍ ബാക്കി കാര്യങ്ങളിലെല്ലാം ഭൂരിപക്ഷ - ന്യൂനപക്ഷ വര്‍ഗീയതകളുടെ മുഖച്ഛായയും ആന്തരിക സൗഭ്രാത്രവും ഒന്നുതന്നെ. ഈ കാര്‍ട്ടൂണ്‍ പത്രത്തില്‍ പ്രത്യക്ഷപ്പെട്ട അതേ ദിവസമാണ് നിയുക്ത പ്രധാനമന്ത്രിയെന്നു ബിജെപി എടുത്തുകാട്ടുന്ന നരേന്ദ്രമോഡി തിരുവനന്തപുരത്തെത്തിയത്. എത്തിയതിന്റെ പിറ്റേന്ന് അദ്ദേഹം പോകുന്നത് വള്ളിക്കാവിലെ മാതാ അമൃതാനന്ദമയി ആശ്രമത്തിലേക്കാണെന്നത് യാദൃച്ഛികമല്ല. മുന്‍പ് വര്‍ക്കല ശിവഗിരി ആശ്രമത്തില്‍ മോഡി വന്നത് പല അര്‍ഥത്തില്‍ വിമര്‍ശനവിധേയമായിരുന്നു. ശ്രീനാരായണഗുരുദേവന്റെ സ്മരണ തുടിക്കുന്ന മണ്ണില്‍ കാലു കുത്താനുള്ള മോഡിയുടെ അര്‍ഹത തന്നെയാണന്ന് പ്രധാനമായും ചോദ്യം ചെയ്യപ്പെട്ടത്. സത്നാംസിങ്ങിന്റെ കൊലപാതകമടക്കം പലതരം വിവാദങ്ങളുടെ കരിനിഴല്‍ വീണുകിടക്കുന്ന അമൃതാനന്ദമയി ആശ്രമത്തിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് നിരവധി അര്‍ഥസാധ്യതകളുള്ള ഒരു സൂചകമായി മാറുന്നു. മതേതരത്വ നിലപാടുകളില്‍ ഊന്നിനില്‍ക്കുന്ന ശരാശരി ഇന്ത്യന്‍ പൗരന്റെ മുന്നില്‍ ചോരയിറ്റു വീഴുന്ന ഒരു ത്രിശൂലം ഉയര്‍ന്നുവരുന്നു. ഇന്ത്യന്‍ ബ്യൂറോക്രസിയും കോര്‍പറേറ്റുകളുമെല്ലാം ""ചോരകൊണ്ടു തെച്ചിമലര്‍മാല"" ചൂടി, കപാലമാലകള്‍ ചൂടി, നില്‍ക്കുന്ന മോഡിക്ക് പിന്തുണ പ്രഖ്യാപിക്കുന്നു. ഇന്ത്യയെ ""മോഡിഫൈ"" ചെയ്യുക എന്നാഹ്വാനം ചെയ്യുന്ന കൂറ്റന്‍ കട്ടൗട്ടുകള്‍ വഴിയോരങ്ങളില്‍ നിറയുന്നു. കൂട്ടക്കുരുതിയുടെ വലുപ്പമല്ലാതെ മോഡിയെ പ്രധാനമന്ത്രി പദത്തിലെത്തിക്കാന്‍ മറ്റെന്തു വലുപ്പമാണുള്ളതെന്ന് ബിജെപി ഇനിയും പറയേണ്ടതായിട്ടാണിരിക്കുന്നത്. ശരീഅത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള ഫത്വകള്‍ പുറപ്പെടുവിച്ച് അന്തരീക്ഷം വിഷലിപ്തമാക്കുന്ന ഇസ്ലാമിക തീവ്രവാദത്തെ താല്‍ക്കാലികാവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന മുസ്ലിംലീഗ് നേതൃത്വം വര്‍ഗീയതക്കുള്ള മറുമരുന്ന് വര്‍ഗീയത തന്നെയാണെന്ന് ധരിക്കുകയുംചെയ്യുന്നു. മുന്‍പ് കേരളമുടനീളം ഫാസിസ്റ്റ് വിരുദ്ധ പാഠശാലകള്‍ സംഘടിപ്പിച്ച പുരോഗമന കലാസാഹിത്യസംഘം അന്നതിന് നേതൃത്വം നല്‍കിയ ഡോ. കെ എന്‍ പണിക്കരിലൂടെയും എം എന്‍ വിജയനിലൂടെയും മറ്റും ഊന്നിപ്പറഞ്ഞ ഒരു കാര്യം ഫാസിസത്തിന്റെ നികുംഭിലകളില്‍ രൂപം കൊള്ളുന്ന അജണ്ടകള്‍ ദശാബ്ദങ്ങളെ മുന്നില്‍ കണ്ടുകൊണ്ടുള്ളതാണെന്നതായിരുന്നു. വര്‍ഗീയ ഫാസിസ്റ്റ് അജണ്ടകളുടെ പുരുഷാകാരമാണ് നരേന്ദ്രമോഡി. രാഷ്ട്രീയാധികാരം പരിത്യജിക്കുമ്പോള്‍ കാവിയിലേക്കുപോയ ഭാരതീയ പാരമ്പര്യത്തിന്റെ സ്ഥാനത്ത് രാഷ്ട്രീയാധികാരത്തിലേക്കുള്ള വഴിയായി കാവി മാറുന്നു. ഇപ്പോള്‍ ശരീഅത്തും വ്യക്തിനിയമവും വിവാഹപ്രായവുമെല്ലാം വന്‍ ചര്‍ച്ചാവിഷയമാക്കുന്നവര്‍ മോഡിയെ പേടിക്കുകയല്ല മോഡിയുമായി കൂട്ടുകൂടുകയാണ് ചെയ്യുന്നത്. സെപ്തംബര്‍ 18 ന്റെ ഹിന്ദുദിനപത്രത്തിന്റെ എഡിറ്റ് പേജില്‍ പ്രമുഖ പത്രപ്രവര്‍ത്തകന്‍ സദാനന്ദ് മേനോന്‍ എഴുതിയ ഒരു ലേഖനമുണ്ട്. സമാധാനം പുലരാന്‍ കശ്മീരില്‍ സംഗീതസപര്യ നടത്തിയ സുബിന്‍ മേഹ്തയെ വിമര്‍ശിച്ചുകൊണ്ടെഴുതിയ ഒരു ലേഖനമാണത്.

റോമാനഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോവിനെപ്പോലെയുള്ളതായി സുബിന്‍ മേഹ്തയുടെ ആ പരിപാടി എന്നും, വിഖ്യാത എഴുത്തുകാരന്‍ ആല്‍ബേര്‍ കമ്യുവിന്റെ കയ്പന്‍ പരിഹാസം കടമെടുത്തുകൊണ്ട് അതിനെ "കൂട്ടക്കുരുതിയ്ക്കു മുമ്പുള്ള സംഗീതം"  എന്നും മേനോന്‍ വിശേഷിപ്പിക്കുന്നുണ്ട്. അനതിവിദൂരമായ ഭാവിയില്‍ സുബിന്‍ മേഹ്ത്തമാര്‍ക്ക് ഇന്ത്യ മുഴുവന്‍ സമാധാനത്തിനുവേണ്ടി സംഗീതമാലപിക്കേണ്ടി വന്നേയ്ക്കാം. നിലയ വിദ്വാന്മാരെല്ലാം മോഡിക്കുവേണ്ടി സംഗീതം തീര്‍ക്കാനുള്ള തിരക്കിലാണ്. ഭൂരിപക്ഷ - ന്യൂനപക്ഷ വര്‍ഗീയതകളുടെ മുഖച്ഛായകള്‍ തമ്മിലലിഞ്ഞ് ഒന്നായിത്തീരുകയാണ്. ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണ്‍ ഏറ്റവും ശരിയായ ഒരു തെരഞ്ഞെടുപ്പ് ചുമരെഴുത്താണ്.

*
കെ പി മോഹനന്‍ ദേശാഭിമാനി വാരിക 06 ഒക്ടോബര്‍ 2013

No comments: