Tuesday, September 14, 2010

ഗണദേവതയുടെ കാല്‍പ്പാടുകള്‍

നീണ്ടുപോകുന്ന വഴികള്‍. കണ്ണെത്താ പാടങ്ങള്‍. വംഗനാടിന്റെ വീരഭൂമി; ബീര്‍ഭും. ടാഗോറിന്റെ ശാന്തിനികേതനില്‍നിന്ന് താരാശങ്കറിന്റെ ലാഭ്പൂരിലേക്കുള്ള യാത്ര. ശാന്തിനികേതന്‍പോലെ ബീര്‍ഭും ജില്ലയാകെ ശാന്തം. അത് തകര്‍ക്കാന്‍ അണിയറയില്‍ ഒരുക്കങ്ങള്‍.

പശ്ചിമ ബംഗാളിന്റെ സാംസ്കാരിക പാരമ്പര്യത്തെ കെടാതെ കാക്കുന്ന വീരഭൂമി. കലയും സാഹിത്യവും കാര്‍ഷിക സംസ്കാരവും അലിഞ്ഞുചേര്‍ന്ന മണ്ണ്. പുല്ലുമേഞ്ഞ വീടുകള്‍. സജീവമായ കൃഷിയിടങ്ങള്‍. ചാണകവറളി പതിപ്പിച്ച ചുമരുകള്‍. എല്ലായിടവും നിശ്ശബ്ദസംഗീതം.

ലാഭ്പൂര്‍ താരാശങ്കര്‍ ബാനര്‍ജിയുടെ കഥാലോകത്തെ ദീപ്തമാക്കിയ ഇടം. ജീവസ്പന്ദനങ്ങള്‍ തൊട്ടറിയാന്‍ ജീവന്‍മശായ് നടന്നുതീര്‍ത്ത വഴികള്‍. ഗണദേവത അനുഗ്രഹാശിസ്സുകള്‍ ചൊരിഞ്ഞ മണ്ണ്. ടൌണില്‍ താരാശങ്കറിന്റെ വീട്. പകലുറങ്ങുന്ന ഇടുങ്ങിയ തെരുവിലൂടെ അതിനു മുന്നില്‍. സംരക്ഷിതസ്മാരകമായ അത് പൂട്ടിയിട്ടിരിക്കുന്നു. അദ്ദേഹം പിറന്ന വീടുണ്ട് തൊട്ടടുത്ത്.

താരാശങ്കറിന്റെ സഹോദരപുത്രന്‍ ബാസുദേവ് ബാനര്‍ജി സ്വീകരിക്കാനെത്തി. കേരളത്തില്‍നിന്നാണെന്നറിഞ്ഞപ്പോള്‍ സന്തോഷം. താരാശങ്കര്‍ ജനിച്ച വീടിന് ഇരുനൂറിലധികം വര്‍ഷത്തെ പഴക്കം. മുറിയില്‍ അദ്ദേഹത്തിന്റെ ചിത്രത്തിനു മുന്നില്‍ കത്തുന്ന വിളക്ക്. ചുവരുകളില്‍ കുടുംബ, സാഹിത്യ ജീവിതങ്ങളുടെ ഏടുകള്‍. ദേശീയപ്രസ്ഥാനത്തിലൂടെ സാഹിത്യലോകത്തെത്തിയ താരാശങ്കര്‍ മരിക്കുംവരെ സാമൂഹ്യചലനങ്ങളെ സൂക്ഷ്മമായി ശ്രദ്ധിച്ചിരുന്നുവെന്ന് ബാസുദേവ് ബാനര്‍ജി. 1952ല്‍ ലെജിസ്ലേറ്റീവ് കൌണ്‍സിലിലേക്കും 1960ല്‍ രാജ്യസഭയിലേക്കും താരാശങ്കര്‍ തെരഞ്ഞെടുക്കപ്പെട്ടു.

അന്ധകാരത്തിലും ഭീതിയിലും ആഴ്ന്നുപോയ ജനതയെ സംഘടിതശക്തിയുടെ അത്ഭുതലോകത്തേക്കുയര്‍ത്തിയ കഥ പറയുന്ന 'ഗണദേവത’ ലാഭ്പൂരിലെയും പരിസരത്തെയും ജനജീവിതത്തിന്റെ നേര്‍ക്കാഴ്ചതന്നെ. വീടിനടുത്ത ചണ്ഡീമണ്ഡപം കണ്ടപ്പോള്‍ ഗണദേവതയിലെ നാട്ടുക്കൂട്ടം ഓര്‍മയില്‍. നിശ്ചലം നിന്ന് കഥ പറയുന്നു ചണ്ഡീമണ്ഡപം. 300 വര്‍ഷം പഴക്കം. ദേവുവും ജഗന്‍ ഡോക്ടറും ശ്രീഹരിയും അനിരുദ്ധനും യതീനും രാംഗാ മുത്തശ്ശിയും ദുര്‍ഗയുമെല്ലാം തൊട്ടുരുമ്മി കടന്നുപോകുന്നതുപോലെ. പിന്നണിയായി അടുത്ത വീട്ടില്‍നിന്ന് നേരിയ ശബ്ദത്തില്‍ ഒഴുകിയെത്തുന്ന രബീന്ദ്രസംഗീതം.

ഇനി യാത്ര ബാവുല്‍ ഗായകനെ തേടി. ശാന്തിനികേതനില്‍ ബാവുല്‍ ഗായകരോടൊപ്പം ഒരുമണിക്കൂര്‍ ചെലവഴിച്ചിട്ടും തൃപ്തിയായില്ല. സന്ദര്‍ശിക്കുന്നവരുടെ ആധുനിക അഭിരുചികളെ തൃപ്തിപ്പെടുത്തി ശീലിച്ച അവര്‍ ആ സംഗീതപാരമ്പര്യത്തിന്റെ കാവല്‍ക്കാരാണെന്നും തോന്നിയില്ല. ലാഭ്പൂരില്‍ ബാവുല്‍ ഗായകരൊന്നുമില്ലെന്ന് ടാക്സിഡ്രൈവര്‍. ഇവിടെ ബാവുല്‍ഗായകരുണ്ടെന്ന കാര്യം അറിയാമെന്നും അന്വേഷിക്കാമെന്നും പറഞ്ഞപ്പോള്‍ അയാള്‍ പിന്‍വാങ്ങി. ടൌണിന്റെ അതിര്‍ത്തിയിലെ കവലയിലിറങ്ങി അന്വേഷിച്ചു. ഒടുവില്‍ ബാവുല്‍ഗായകന്റെ ബന്ധുവിലെത്തി. ചായക്കടക്കാരനായ അയാള്‍ ഫോണില്‍ സംസാരിച്ച് സന്ദര്‍ശനക്കാര്യം ഉറപ്പിച്ചു.

ലാഭ്പൂരിന്റെ സമീപത്ത് ധന്‍ഡാംഗ ഗ്രാമം. പുല്‍മേഞ്ഞ വീടുകള്‍. വഴിയില്‍ കാത്തുനില്‍ക്കുന്നു കാര്‍ത്തിക്ദാസ് ബാവുല്‍. ചാണകവറളിയുണ്ടാക്കുന്ന സ്ത്രീകള്‍ തലയുയര്‍ത്തി നോക്കി. കര്‍ഷകനാണ് അദ്ദേഹം. ബാവുല്‍സംഗീതംകൊണ്ട് വയര്‍ നിറയില്ലെന്ന് ആകാശവാണി എ ഗ്രേഡ് കലാകാരനായ അറുപതുകാരന്‍.

സംഗീതോപകരണങ്ങള്‍ സൂക്ഷിക്കാനും സന്ദര്‍ശകരെ സ്വീകരിക്കാനും പ്രത്യേകം കുടില്‍. കാര്‍ത്തിക്ദാസിന്റെ പുത്രവധു പഞ്ചസാരവെള്ളം തന്ന് ദാഹമകറ്റി. ആവേശത്തോടെ കാര്‍ത്തിക്ദാസ് ഏക്താരയും ദോതാരയുമെടുത്തു. എത്ര വേണമെങ്കിലും പാടാന്‍ തയ്യാറാണെന്ന് അദ്ദേഹം. ഏക്താരയുടെ നാദം. ബംഗാള്‍ ഗ്രാമീണജനതയുടെ വിലാപവും ആര്‍ദ്രതയും ആറ്റിക്കുറുക്കിയ ചൈതന്യധന്യമായ ശാരീരത്തില്‍ കാര്‍ത്തിക്ദാസ് പാടിത്തുടങ്ങി.

ഗ്രാമീണജീവിതത്തിന്റെ എല്ലാ അവസ്ഥകളെയും ബാവുല്‍ഗായകര്‍ കാവ്യവല്‍ക്കരിക്കുകയും സംഗീതവല്‍ക്കരിക്കുകയും ചെയ്യുന്നു. ‘ഭക്തിപ്രസ്ഥാനത്തിന്റെ കാലത്തു തുടങ്ങിയ ഈ പാരമ്പര്യത്തിന്റെ ആത്മസാക്ഷാത്കാരം സ്നേഹവും സമാധാനവുമാണ്. ഒന്നരമണിക്കൂറോളം പാടിക്കഴിഞ്ഞപ്പോള്‍ ഇനി വേഷമണിഞ്ഞ് പാടാമെന്നായി. കുങ്കുമവും മഞ്ഞയും നിറമുള്ള വേഷമണിഞ്ഞ് ഏക്താരയും ദോതാരയുമെടുത്ത് കുടുംബക്ഷേത്രത്തിനു മുന്നിലെത്തി രണ്ടു പാട്ടുകള്‍കൂടി.

കാര്‍ത്തിക്ദാസ് ഫ്രാന്‍സിലും പ്രധാന ഇന്ത്യന്‍ നഗരങ്ങളിലും സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. വിപണിസാധ്യതകളെ പ്രയോജനപ്പെടുത്താനായി നഗരങ്ങളിലേക്ക് കുടിയേറിയില്ല. ഇപ്പോഴും ധന്‍ഡാംഗ ഗ്രാമത്തെ സ്നേഹിച്ച് അവിടെത്തന്നെ കഴിയുന്നു.

ചോറും പരിപ്പും വഴുതനങ്ങ പൊരിച്ചതും മധുരമുള്ള അമ്പഴങ്ങ ചട്നിയും കൂട്ടി രുചികരമായ നാടന്‍ ഭക്ഷണത്തിനുശേഷം യാത്രപറയുമ്പോഴും പാട്ടിനെക്കുറിച്ചാണ് സംസാരം. ഹിന്ദുസ്ഥാനിയിലെ ചില രാഗങ്ങള്‍ മൂളി.

ലാഭ്പൂരില്‍നിന്ന് അഹമ്മദ്പൂരിലേക്ക് നെല്‍പ്പാടങ്ങള്‍ക്കിടയിലൂടെ തീര്‍ഥയാത്രയായിരുന്നു. ഒരേക്കറിലധികം വിസ്തൃതിയുള്ള പാടങ്ങള്‍ കുറവ്. പശ്ചിമബംഗാള്‍ നെല്ലുല്‍പ്പാദനത്തില്‍ മുന്നിലെത്തിയതിന് ജനങ്ങളുടെ വലിയ പങ്കാളിത്തമുണ്ട്. ‘ഭൂരഹിതരായ കര്‍ഷകര്‍ക്കെല്ലാം ഭൂമി കിട്ടി. സ്വന്തം മണ്ണില്‍ കൃഷിചെയ്യുന്നതിന്റെ ഉത്സാഹം എല്ലായിടത്തും.

ചൌഹാത്തയ്ക്കടുത്ത് മനോഹരമായ കാവും കുളവും. സ്ഫടികതുല്യം ജലം. പടര്‍ന്നുപന്തലിച്ച ആല്‍മരത്തിന് ചേര്‍ന്നുനില്‍ക്കുന്ന കാവ്. ജൈവവൈവിധ്യത്തിന്റെ ഉറവിടം. കുളത്തിനക്കരെ ശാന്തരായി വിശ്രമിക്കുന്ന കുരങ്ങിന്‍കൂട്ടം. അതിനുമപ്പുറത്ത് പരന്നുപോകുന്ന നെല്‍പ്പാടങ്ങള്‍. വലിയൊരു കുട നിവര്‍ത്തിയപോലെ ഒറ്റാലുമായി ഒരു സ്ത്രീ. മീന്‍പിടിക്കാനുള്ള വരവാണ്. വിഭൂതിഭൂഷന്റെ കഥാലോകത്തുനിന്ന് ഇറങ്ങിവന്നപോലെ. കുളത്തിലിറങ്ങി നാലഞ്ചുവട്ടം മീന്‍പിടിച്ചു. കയറിയപ്പോള്‍ ഫോട്ടോയ്ക്കും നിന്നു. അത്യപൂര്‍വമായ ഗ്രാമ്യചിത്രം. ഒറ്റാലില്‍നിന്ന് ചെറിയ കൂടയിലേക്കിട്ട മീനുകളെ നോക്കി. മിനുമിനുങ്ങുന്ന ചെറുമീനുകള്‍. വംഗഗ്രാമങ്ങളെ സംരക്ഷിക്കുന്ന ഗണദേവത ഇതുതന്നെയാണെന്നു തോന്നി. താരാശങ്കര്‍ ബന്ദ്യോപാധ്യായയുടെ ഗണദേവത. ശാന്തമായ ഈ ഗ്രാമചിത്രങ്ങളിലേക്ക് തീവ്രവാദത്തിന്റെ ചോരത്തുള്ളികള്‍ വീഴുന്നത് ഓര്‍ക്കാന്‍തന്നെ വിഷമം

*
വി ജയിന്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ് 12-09-2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നീണ്ടുപോകുന്ന വഴികള്‍. കണ്ണെത്താ പാടങ്ങള്‍. വംഗനാടിന്റെ വീരഭൂമി; ബീര്‍ഭും. ടാഗോറിന്റെ ശാന്തിനികേതനില്‍നിന്ന് താരാശങ്കറിന്റെ ലാഭ്പൂരിലേക്കുള്ള യാത്ര. ശാന്തിനികേതന്‍പോലെ ബീര്‍ഭും ജില്ലയാകെ ശാന്തം. അത് തകര്‍ക്കാന്‍ അണിയറയില്‍ ഒരുക്കങ്ങള്‍.

പശ്ചിമ ബംഗാളിന്റെ സാംസ്കാരിക പാരമ്പര്യത്തെ കെടാതെ കാക്കുന്ന വീരഭൂമി. കലയും സാഹിത്യവും കാര്‍ഷിക സംസ്കാരവും അലിഞ്ഞുചേര്‍ന്ന മണ്ണ്. പുല്ലുമേഞ്ഞ വീടുകള്‍. സജീവമായ കൃഷിയിടങ്ങള്‍. ചാണകവറളി പതിപ്പിച്ച ചുമരുകള്‍. എല്ലായിടവും നിശ്ശബ്ദസംഗീതം.

വി.ജയിന്‍ എഴുതിയ കുറിപ്പ്