Friday, January 27, 2012

അഭിനയത്തിന്റെ ശരീരം

ഇതിനു മുന്‍പ് പ്രസിദ്ധീകരിച്ച ഭാഗങ്ങള്‍

മലയാള സിനിമ വേണ്ടപോലെ പ്രയോജനപ്പെടുത്താതെപോയ നടനാണ് ഗോപി. വെള്ളിത്തിരയില്‍ നാടക വേദിയുടെ കരുത്ത് സന്നിവേശിപ്പിച്ച തിലകനെയും നെടുമുടി വേണുവിനെയും പ്രയോജനപ്പെടുത്തിയ അത്രയുംപോലും ഗോപിയുടെ പ്രതിഭയെ ഉപയോഗിച്ചില്ല. മറ്റ് രണ്ടുപേരെയും അപേക്ഷിച്ച് അഭിനയ സിദ്ധിയും അറിവുമുണ്ടായിരുന്നത് ഗോപിക്കായിരുന്നെന്നതില്‍ സംശയമില്ല. ഞങ്ങള്‍ പരസ്പരം ആശാനേ എന്നാണ് വിളിക്കാറ്. അത് തിരുവല്ലാക്കാരുടെ രീതിയാണ്. ഗോപിയെയും തിലകനെയും ആശാനേയെന്നു വിളിച്ച് എളുപ്പത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിരുന്നു.

ക്യാമറക്കു മുന്നില്‍ അവരുടെ പ്രകടനം കഴിഞ്ഞാല്‍ തിരിച്ചും അങ്ങനെ വിളിച്ച് പോരെ എന്ന് ചോദിക്കും. അഭിനയത്തിന്റെ തിയററ്റിക്കല്‍ ബേസ് ഗോപിക്ക് നന്നായുണ്ടായിരുന്നു. തിലകനും മോശമല്ല. പക്ഷേ, തിലകനേക്കാള്‍ ഒരുപടി മുന്നിലാണ് ഗോപി. അദ്ദേഹം അക്കാര്യത്തില്‍ ജീനിയസ് തന്നെയായിരുന്നെന്ന് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തോന്നുന്നു. ഗോപി അഭിനയിക്കുമ്പോള്‍ അഭിനയമാണെന്ന് തോന്നില്ല. സ്വാഭാവികമായിരിക്കും പ്രകടനം. അത്തരം എത്രയോ മുഹൂര്‍ത്തങ്ങള്‍ .

തിലകെന്‍റ കാര്യത്തില്‍ അങ്ങനെയല്ല. അദ്ദേഹത്തിന്റെ അഭിനയവും ഡയലോഗ് ഡെലിവറിയുമൊക്കെ വളരെ കള്‍ച്ചേഡ് ആണ്. ഗോപിയെപ്പോലെ അഭിനയത്തിന്റെ സൂക്ഷ്മാംശത്തില്‍ പോലും ശ്രദ്ധകാണിച്ച നടന്‍ വേറെയില്ല. എന്റെ സിനിമയില്‍ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ സൂക്ഷ്മാംശത്തെ കുറിച്ചൊക്കെ അദ്ദേഹത്തോട് പറയുമായിരുന്നു. നാം ഉദ്ദേശിച്ചതു പോലെത്തന്നെ ചെറു ചലനം കൊണ്ടോ നോട്ടംകൊണ്ടോ പോലും അത് സാധിക്കാന്‍ ഗോപിക്ക് കഴിഞ്ഞിരുന്നു. ആദാമിെന്‍റ വാരിയെല്ലില്‍ അദ്ദേഹത്തിന്റെ കഥാപാത്രം സൂര്യയെ വ്യഭിചരിച്ച ശേഷം വീട്ടില്‍ വന്നിറങ്ങുമ്പോള്‍ അവളെ കാണുന്ന രംഗത്തില്‍ സൂര്യക്കുനേരെ അയയ്ക്കുന്ന ഒരു നോട്ടമുണ്ട്. വളരെ അര്‍ഥഗര്‍ഭമായൊരു നോട്ടം. ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സകല സ്വഭാവ സവിശേഷതകളും ആ ഒരൊറ്റ നോട്ടത്തില്‍ നിന്ന് പ്രേക്ഷകന് വായിച്ചെടുക്കാം.

മറ്റൊരു രംഗത്തില്‍ മുട്ട കഴിച്ചുകൊണ്ടു നില്‍ക്കുന്ന മാമച്ചന്‍ മുതലാളി പിന്നില്‍ ഗോവണിയിറങ്ങി വരുന്ന ശ്രീവിദ്യയെ അവിടേക്ക് നോക്കാതെതന്നെ അവരുടെ സാന്നിധ്യം അറിയുന്ന ഒരു രംഗമുണ്ട്. അസാമാന്യ അഭിനയ ശേഷിയുള്ളവര്‍ക്കു മാത്രം സാധിക്കുന്ന പ്രകടനമാണതെന്ന് ഞാന്‍ കരുതുന്നു. ഗോപിയോടു മാത്രമാണ് അത്തരം സൂക്ഷ്മ ഭാവ പ്രകടനത്തെ കുറിച്ച് പറഞ്ഞിരുന്നത്. ഗോപിയുടെ അഭിനയം മുഖത്ത് മാത്രമല്ല ശരീരം കൊണ്ടുകൂടിയാണ്. വളരെ സുന്ദരമായ ശരീരമായിരുന്നു. അത് പ്രത്യേക രീതിയില്‍ ഫലപ്രദമായി ഉപയോഗിക്കാനും ഗോപിയ്ക്കറിയാമായിരുന്നു.

വാരിയെല്ലില്‍ ശ്രീവിദ്യയുടെ ഭര്‍ത്താവിെന്‍റ വേഷമായിരുന്നു ഗോപിക്ക്. ശരീര പ്രകൃതത്തില്‍ ശ്രീവിദ്യയുമായി മാച്ചല്ലാത്ത ഗോപി അസാമാന്യ പ്രകടനമൊന്നുകൊണ്ടു മാത്രം ആ പരിമിതിയെ മറികടന്നു. ഗോപി അഭിനയിച്ച മറ്റു സംവിധായകരുടെ ചിത്രങ്ങളില്‍ കൊടിയേറ്റവും എലിപ്പത്തായവും ഓര്‍മയ്ക്കായിയും മികച്ചതായി തോന്നി. എന്നാല്‍ അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളെക്കുറിച്ച് അത്ര നല്ല അഭിപ്രായമില്ല. അങ്ങനെ സൂക്ഷ്മമായി കണ്ടിട്ടുമില്ല. ഒട്ടേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. എന്റെ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ അഭിനയ ശേഷി നല്ലയളവില്‍ പ്രയോജനപ്പെടുത്തിയെങ്കിലും അംഗീകാരമൊന്നും അര്‍ഹമായ അളവില്‍ കിട്ടിയില്ല. എങ്കിലും മറ്റു പല ചിത്രങ്ങളിലായി ഗോപിക്ക് അംഗീകാരങ്ങള്‍ കിട്ടി. അഭിനയ ശേഷിയുടെ അപാരതയില്‍ അദ്ദേഹത്തിന്റെ വളര്‍ച്ചക്ക് സാക്ഷിയാകാന്‍ എനിക്കു കഴിഞ്ഞു.

യവനികയില്‍ അഭിനയിച്ച ശേഷമാണ് ഗോപി ഒരു ഹിന്ദി ചിത്രത്തില്‍ അഭിനയിക്കുന്നത്. പിന്നീട് അദ്ദേഹത്തിന് തുടര്‍ച്ചയായി ചിന്ദി ചിത്രങ്ങളില്‍ അവസരം കിട്ടി. ബോംബെയില്‍ പോയി വരുമ്പോള്‍ ആ വിശേഷങ്ങളൊക്കെ പറയാന്‍ വരുമായിരുന്നു. ആ ചിത്രങ്ങളൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രകടനത്തെ പുകഴ്ത്തി പറഞ്ഞിരുന്നു. അത് ഗോപി നന്നായി ആസ്വദിക്കുകയും ചെയ്യുമായിരുന്നു. നടനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച അടുത്തു നിന്നു കാണാന്‍ അവസരം കിട്ടിയതില്‍ ഞാന്‍ സന്തോഷിക്കുന്നു. എന്റെ കുടുംബവുമായി അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായി.

മദിരാശിയില്‍ ഗോപിക്ക് വീടില്ലായിരുന്നു. കരമനയിലായിരുന്നു കുടുംബമൊക്കെ. മദിരാശിയില്‍ വരുമ്പോള്‍ അദ്ദേഹം ഞങ്ങളോടൊപ്പം താമസിച്ചിട്ടുണ്ട്. വീട്ടില്‍ വിരുന്നുകള്‍ പോലുള്ളവ നടക്കുമ്പോള്‍ പ്രധാനയാളായി ക്ഷണിച്ചിരുന്നു. "പാമ്പുകള്‍ക്ക് മാളമുണ്ട്" എന്ന കെ എസ് ജോര്‍ജിന്റെ പാട്ട് ഗോപിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. എല്ലാവരും ഒത്തുചേരുന്ന കൂട്ടായ്മകളില്‍ കെ എസ് ജോര്‍ജ് പാടുന്ന അതേ ശൈലിയില്‍ ആ ഗാനം ഗോപി ഭംഗിയായി ആസ്വദിച്ച് ആലപിക്കുമായിരുന്നു. ഞാനും ഗോപിയും പരസ്പരം സംസാരിക്കാത്ത കാര്യങ്ങളില്ല. പുതിയ ലൈംഗിക അനുഭവങ്ങളുണ്ടാകുന്നതു പോലും ഞങ്ങള്‍ പങ്കുവയ്ക്കുമായിരുന്നു. മദ്യപിച്ചിരുന്നെങ്കിലും അമിതമായിരുന്നില്ല. എന്റെ ചിത്രങ്ങളില്‍ വേഷമിട്ട മറ്റു നടന്മാരില്‍ ഓര്‍മിക്കേണ്ട വേറെയും നിരവധിപേരുണ്ട്.

സിനിമകളിലെല്ലാം പുതിയ ഒരു നടനോ നടിക്കോ അവസരം നല്‍കുന്നത് ഞാനറിഞ്ഞോ അറിയാതെയോ എല്ലാ ചിത്രങ്ങളിലും തുടര്‍ന്നുപോന്ന രീതിയാണ്. അങ്ങനെ അവതരിപ്പിച്ചവരില്‍ പ്രധാനപ്പെട്ടയാളുകളാണ് വേണു നാഗവള്ളിയും രതീഷും ഗണേശനുമൊക്കെ. നടന്‍ മുരളിക്ക് ഏറെ ശ്രദ്ധേയമായ പഞ്ചാഗ്നിയിലെ ആദ്യ വേഷം ലഭിക്കുന്നതില്‍ എന്റേതായ ഒരു പങ്കുവഹിച്ചു. അതുപോലെ നമ്മള്‍ ഇന്നു കാണുന്ന മമ്മൂട്ടി മുതല്‍ വലിയ ശ്രീനിവാസന്‍ വരെയുള്ളവരുടെ ആദ്യകാലത്ത് എന്റെ പ്രോത്സാഹനമുണ്ടായിരുന്നു. എന്റെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം തേടിയെത്തിയ ആരെയും നിരാശരാക്കിയില്ല എന്നു പറയാനാകും. സെറ്റുകളില്‍ അവസരം തേടിയെത്തുന്നവരോട് പിന്നീട് വാ, പരിഗണിക്കാം എന്നൊന്നും പറയാറില്ലായിരുന്നു. പറ്റുന്ന വേഷം, ചെറുതാണെങ്കില്‍ പോലും കഴിയുന്നത് അപ്പോള്‍ തന്നെ നല്‍കിയിരുന്നു. അല്ലെങ്കില്‍ ഒരു വേഷമുണ്ട് അല്‍പ്പം കാത്തിരിക്കൂ എന്നു പറയും. എന്തായാലും അവസരം തേടിവന്നവര്‍ , അവര്‍ക്ക് സിനിമക്ക് പറ്റിയ എന്തെങ്കിലുമുള്ളവരാണെങ്കില്‍ ഒരവസരമെങ്കിലും നല്‍കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്.

സ്വപ്നാടനത്തില്‍ നായകനായ ഡോ. മോഹന്‍ദാസ് എന്റെ മറ്റു ചിത്രങ്ങളിലൊന്നും അഭിനയിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ പ്രധാന വേഷമായി അതുമാറി. മികച്ച അഭിനേതാവ് എന്ന നിലയിലല്ല മോഹന്‍ദാസിനെ സ്വപ്നാടനത്തില്‍ കാസ്റ്റ് ചെയ്തത്. മറിച്ച് അദ്ദേഹത്തിന്റെ രൂപവും പ്രൊഫഷണല്‍ പശ്ചാത്തലവും ആ കഥാപാത്രത്തിന് ഇണങ്ങുമെന്നതുകൊണ്ടാണ്. അതങ്ങനെ തന്നെ സംഭവിച്ചു. എന്റെ വേറെ ചിത്രങ്ങളിലൊന്നും അദ്ദേഹം അഭിനയിച്ചിട്ടില്ല. ഇണക്കമുള്ള വേഷമില്ലാതിരുന്നതു തന്നെ കാരണം. ഇപ്പോള്‍ അദ്ദേഹം എവിടെയാണെന്നറിയില്ല. അദ്ദേഹത്തെ ബന്ധപ്പെടാനുള്ള നമ്പറോ വിലാസമോ കൈവശമില്ല. ഒടുവില്‍ കണ്ടതുപോലും വളരെ മുമ്പാണ്. തിരുവനന്തപുരത്ത് ഓള്‍ സെയിന്റ്സ് കോളേജിലെ ലക്ചററെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. എവിടെയാണെങ്കിലും ഞാന്‍ ഇപ്പോഴും കാണണമെന്നാഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം. സ്വപ്നാടനത്തിന് മുഹമ്മദ് ബാപ്പുവിനെ നിര്‍മാതാവായി കിട്ടിയ ശേഷം അന്വേഷിച്ചു കണ്ടെത്തിയത് ചിത്രത്തിലെ നായകനായ ഡോ. മോഹന്‍ദാസിനെയാണ്. അദ്ദേഹം അതിനു മുമ്പ് ചില സിനിമകളിലൊക്കെ അഭിനയിച്ചു. അരവിന്ദന്റെ ഉത്തരായനത്തില്‍ നല്ല വേഷമായിരുന്നു. അത് ഇഷ്ടപ്പെട്ടാണ് ഞാന്‍ സ്വപ്നാടനത്തില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ നിശ്ചയിച്ചത്. ഞാനും ലത്തീഫും കൂടി അദ്ദേഹം കാഞ്ഞിരപ്പള്ളിയിലുണ്ടെന്നറിഞ്ഞ് കാര്‍ വിളിച്ച് അവിടേക്കു പോയി. ഒരു ലോഡ്ജില്‍ അദ്ദേഹത്തെ കണ്ടെത്തി. വിവരം പറഞ്ഞു. സിനിമയില്‍ നായക വേഷത്തില്‍ അഭിനയിക്കാനുള്ള ക്ഷണം അത്രയൊന്നും ആഹ്ലാദത്തോടെയല്ല മോഹന്‍ദാസ് സ്വീകരിച്ചത്. അല്പം നിര്‍ബന്ധിച്ചുകൂടിയാണ് സമ്മതിപ്പിച്ചത്. ഞാന്‍ പുതുമുഖ സംവിധായകനായതുകൊണ്ടായിരുന്നില്ല അത്. അദ്ദേഹത്തിന്റെ രീതി അതാണ്. താനൊരു നടനാണെന്ന് അദ്ദേഹം ഒരിക്കലും കരുതിയിട്ടില്ല. കറുത്ത് ഉയരത്തില്‍ , ഉരുക്കു പോലുള്ള ശരീരമായിരുന്നു ഡോ. മോഹന്‍ദാസിന്റേത്. അതിെന്‍റ ഭംഗി കഴിയുന്നത്ര നന്നായി ചിത്രത്തില്‍ ഉപയോഗിച്ചിട്ടുമുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന ഒരു യുവാവിെന്‍റ പൂര്‍വകാല ജീവിതത്തിലൂടെയാണ് സ്വപ്നാടനം വികസിക്കുന്നത്. നാര്‍കോ അനാലിസിസിലൂടെയാണ് അദ്ദേഹത്തിന്റെ പൂര്‍വകാലം വെളിപ്പെടുന്നത്. മെഡിക്കല്‍ പ്രാക്ടീഷണറായ മോഹന്‍ദാസിന് അത് നന്നായി തന്നെ ഫലിപ്പിക്കാനായി. നാര്‍കോ അനാലിസിസിന് ഇന്നത്തെ പോലെ പ്രചാരമായിട്ടില്ലാത്ത കാലമാണ്. ചിത്രത്തില്‍ കുത്തിവയ്പിെന്‍റ ഒരു രംഗമുണ്ട്. നീണ്ട ഒരു രംഗം. സിനിമയില്‍ അത്രയും വിസ്തരിച്ച് മുമ്പ് അത്തരം രംഗം വന്നിട്ടില്ല. സൂചി കൈയില്‍ കുത്തിയിറക്കുന്നതു മുതല്‍ മരുന്ന് ഇഞ്ചക്ട് ചെയ്യുന്നതും സൂചി വലിച്ചൂരുന്നതും വരെയുള്ള ആ രംഗം പ്രേക്ഷകന് അങ്ങേയറ്റം അനുഭവവേദ്യമാക്കാന്‍ മോഹന്‍ദാസിെന്‍റ ഭാവങ്ങള്‍ക്കായി.

അദ്ദേഹം ഡോക്ടറായിരുന്നതു കൊണ്ട് വേറെയും ഗുണങ്ങളുണ്ടായി. വൈദ്യശാസ്ത്രവും മനശാസ്ത്രവുമായി ബന്ധപ്പെട്ട് പലതും സിനിമയിലുണ്ടായിരുന്നതിനാല്‍ അത്തരം കാര്യങ്ങളിലെ സംശയങ്ങള്‍ക്ക് മോഹന്‍ദാസ് നിവൃത്തിയുണ്ടാക്കി. ചിലതൊക്കെ മറ്റു ഡോക്ടര്‍മാരുമായി കണ്‍സള്‍ട്ട് ചെയ്തു പോലും അദ്ദേഹം സഹായിച്ചു. നടനെന്ന നിലയില്‍ വലിയ പ്രതിഭയൊന്നുമായിരുന്നില്ലെങ്കിലും കഴിവുറ്റ സംവിധായകന് നന്നായി വഴങ്ങുന്ന പലതും അദ്ദേഹത്തിലുണ്ടായിരുന്നു. സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ ആവശ്യപ്പെടുന്നത് ക്യാമറക്കു മുന്നില്‍ നല്‍കാന്‍ മോഹന്‍ദാസിന് കഴിഞ്ഞു എന്ന് സംശയമില്ലാതെ പറയാം. ആ സിനിമയില്‍ അദ്ദേഹത്തിന്റെ പ്രകടനം വളരെയധികം പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തു. സ്വപ്നാടനം കണ്ട ശേഷം അക്കാലത്ത് ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞ ഒരു അഭിപ്രായം ജോണ്‍ പോള്‍ എന്നോടു പറഞ്ഞിട്ടുണ്ട്. അവര്‍ ഒരുമിച്ച് കൊച്ചിയില്‍ ഈ സിനിമ കണ്ടിരുന്നു. ഡോ.മോഹന്‍ദാസിന്റെ അഭിനയം തന്നെ വല്ലാതെ ഇംപ്രസ് ചെയ്തെന്നും അദ്ദേഹത്തിന്റെ ശരീരം കൊണ്ടുള്ള പ്രകടനം വളരെ മികച്ചതാണെന്നുമാണ് അഴീക്കോട് ജോണ്‍ പോളിനോടു പറഞ്ഞത്. ചിത്രത്തില്‍ നായികയായിരുന്ന റാണി ചന്ദ്രയുമായും സിനിമ ചിത്രീകരണ കാലത്ത് അദ്ദേഹത്തിന് നല്ല അടുപ്പമുണ്ടായി. ആ ബന്ധം സിനിമക്ക് ഗുണമുണ്ടാക്കി. അവരുടെ സൗഹൃദം റാണിചന്ദ്രയുടെ മരണംവരെ നന്നായി നിലനിന്നു. റാണി വിമാനാപകടത്തില്‍ കൊല്ലപ്പെട്ട് മൃതദേഹം മദ്രാസിലെത്തിച്ചപ്പോള്‍ കേരളത്തില്‍നിന്ന് കാണാന്‍ വന്നവരില്‍ ഒരാളായി മോഹന്‍ദാസുണ്ടായിരുന്നു. അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധത്തിന്റെ സൂചനയായി അതിനെ കാണാം.

റാണിയും കുടുംബവും ആ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. കുറെ മരപ്പെട്ടികളാണ് മദ്രാസില്‍ കൊണ്ടുവന്നത്. വെള്ളത്തുണിയില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. ഓരോന്നിലും മരിച്ചവരുടെ പേരുകള്‍ എഴുതിയിരുന്നു. ഒന്നില്‍ കറുത്ത മഷികൊണ്ട് റാണിചന്ദ്ര എന്ന് എഴുതി വച്ചിരുന്നത് ഞാനും കണ്ടു. മൃതദേഹം സംസ്കരിക്കുന്നതു വരെയുള്ള എല്ലാ കാര്യങ്ങളിലും സഹായിയായി അവസാനംവരെ മോഹന്‍ദാസുമുണ്ടായിരുന്നു. എന്റെ പിന്നീടുള്ള ചിത്രങ്ങളിലൊന്നും അദ്ദേഹത്തിനു പറ്റിയ വേഷമില്ലായിരുന്നു. ഒരു ചിത്രം കഴിഞ്ഞാല്‍ പിന്നെ അതിെന്‍റ എക്സ്റ്റന്‍ഷനിലേക്ക് പോകുന്ന രീതിയില്ലായിരുന്നു. ഒന്നും ആവര്‍ത്തിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല. എന്റെ തുടര്‍ന്നുള്ള ചിത്രത്തില്‍ വേഷമൊന്നും അദ്ദേഹവും ആവശ്യപ്പെട്ടില്ല. അഭിനയം പ്രധാന മേഖലയായി മോഹന്‍ദാസ് കരുതാതിരുന്നതാവാം കാരണം. മോഹന്‍ദാസിനെ പോലെയായിരുന്നില്ലെങ്കിലും ഉള്‍ക്കടലില്‍ ഞാന്‍ അവതരിപ്പിച്ച നടനാണ് വേണു നാഗവള്ളി. ഉള്‍ക്കടലിനു ശേഷം സിനിമയില്‍ അദ്ദേഹം Link പലതുമായി. തിരുവനന്തപുരത്തെ രാജധാനി ഹോട്ടലില്‍ ഞാനും പത്മരാജനും ഒന്നിച്ചിരുന്ന ഒരു രംഗത്തിലേക്ക് ഒരു വൈകുന്നേരത്തെ മഴയത്ത് ബൈക്കോടിച്ച് കയറി വന്ന ആ ചെറുപ്പക്കാരനെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. പില്‍ക്കാലത്ത് എനിക്കും മലയാള സിനിമക്കും ഒരുപോലെ പ്രിയപ്പെട്ടവനായി മാറി വേണു.

*
കെ ജി ജോര്‍ജ് /തയ്യാറാക്കിയത് എം എസ് അശോകന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മലയാള സിനിമ വേണ്ടപോലെ പ്രയോജനപ്പെടുത്താതെപോയ നടനാണ് ഗോപി. വെള്ളിത്തിരയില്‍ നാടക വേദിയുടെ കരുത്ത് സന്നിവേശിപ്പിച്ച തിലകനെയും നെടുമുടി വേണുവിനെയും പ്രയോജനപ്പെടുത്തിയ അത്രയുംപോലും ഗോപിയുടെ പ്രതിഭയെ ഉപയോഗിച്ചില്ല. മറ്റ് രണ്ടുപേരെയും അപേക്ഷിച്ച് അഭിനയ സിദ്ധിയും അറിവുമുണ്ടായിരുന്നത് ഗോപിക്കായിരുന്നെന്നതില്‍ സംശയമില്ല. ഞങ്ങള്‍ പരസ്പരം ആശാനേ എന്നാണ് വിളിക്കാറ്. അത് തിരുവല്ലാക്കാരുടെ രീതിയാണ്. ഗോപിയെയും തിലകനെയും ആശാനേയെന്നു വിളിച്ച് എളുപ്പത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിരുന്നു.