Thursday, June 2, 2011

സ്വകാര്യചികിത്സാനിരോധനം എന്തുകൊണ്ട് തുടരണം?

മെഡിക്കല്‍ കോളേജുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സ്വകാര്യ ചികിത്സാനിരോധനം (പ്രൈവറ്റ് പ്രാക്ടീസ്) പുനഃപരിശോധിക്കുന്നതിനുള്ള പുതിയ സര്‍ക്കാരിന്റെ ഉദ്യമം ആരോഗ്യ വൈദ്യവിദ്യാഭ്യാസ മേഖലയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ സര്‍ക്കാര്‍ ഏറെ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ ചികിത്സാ സമ്പ്രദായം നിരോധിക്കുകയും അധ്യാപകര്‍ക്ക് മെച്ചപ്പെട്ട ശമ്പളപരിഷ്കരണം നടപ്പാക്കുകയും ചെയ്തത്. വൈദ്യവിദ്യാഭ്യാസ വിദഗ്ധരുടെ നിര്‍ദേശമായിരുന്നു സ്വകാര്യപ്രാക്ടീസ് നിരോധിക്കുകയെന്നത്. മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുവേണ്ടി പ്രശ്നങ്ങളെ ശാസ്ത്രീയമായി പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് വിവിധ സര്‍ക്കാരുകള്‍ കമ്മിറ്റികളെ നിയമിക്കുകയുണ്ടായി (ടി എന്‍ ജയചന്ദ്രന്‍ കമീഷന്‍ , നിയമസഭാകമ്മിറ്റി, ഇക്ബാല്‍ കമ്മിറ്റി..).

മെഡിക്കല്‍ കോളേജുകളുടെ തനത് പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്നത് സ്വകാര്യ ചികിത്സാ സമ്പ്രദായവും അധ്യാപകര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന തുച്ഛമായ ശമ്പളവുമാണെന്ന് മൂന്ന് കമ്മിറ്റികളും ഒരേപോലെ കണ്ടെത്തി. മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനായി ഈ കമ്മിറ്റികളെല്ലാം മുന്നോട്ടുവച്ച പ്രധാനപ്പെട്ട നിര്‍ദേശം മെഡിക്കല്‍ കോളേജ് അധ്യാപകര്‍ക്ക് മെച്ചപ്പെട്ട ശമ്പളം നല്‍കിക്കൊണ്ട് സ്വകാര്യ ചികിത്സാ സമ്പ്രദായം നിരോധിക്കുകയെന്നതായിരുന്നു. അടിസ്ഥാന സൗകര്യവികസനം, അക്കാദമിക ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആശയ ഭൗതിക സാഹചര്യം, പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തല്‍ , റഫറല്‍ സംവിധാനം കൊണ്ടുവരല്‍ എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളും ഈ കമ്മിറ്റികള്‍ മുന്നോട്ടുവച്ചു. മുഴുവന്‍ നിര്‍ദേശങ്ങളും നടപ്പാക്കുന്നതിന് തുടക്കമിടാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനായിട്ടുണ്ട്. ആരോഗ്യ വൈദ്യവിദ്യാഭ്യാസ മേഖലയെ ഒന്നായി കണ്ട് അക്കാദമിക ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും ഒരു വൈദ്യ സര്‍വകലാശാലയും സ്ഥാപിക്കപ്പെട്ടുകഴിഞ്ഞു. ഈ നടപടികളിലൂടെ ആരോഗ്യ വൈദ്യവിദ്യാഭ്യാസ മേഖലയ്ക്ക് പുത്തനുണര്‍വ് കൈവന്നിട്ടുണ്ട്. വളരെ ചെറിയ വിഭാഗം അധ്യാപകരൊഴിച്ച് ബഹുഭൂരിപക്ഷം പേരും പുതിയ നയപരിപാടികളില്‍ തൃപ്തരാണ്. സ്വകാര്യ ചികിത്സാ നിരോധനം പുനഃപരിശോധിക്കുമെന്ന പ്രഖ്യാപനത്തിന്റെ സാഹചര്യത്തില്‍ എന്തുകൊണ്ട് സ്വകാര്യ ചികിത്സ നിരോധിച്ചു? എന്തുകൊണ്ട് തുടരണം? എന്നീ ചോദ്യങ്ങള്‍ വീണ്ടും പ്രസക്തമാകുന്നു. ഒപ്പം സ്വകാര്യ ചികിത്സ നിരോധിച്ചതിനു ശേഷമുള്ള മാറ്റങ്ങള്‍ , പുതിയ വെല്ലുവിളികള്‍ എന്നിവയും പ്രസക്തമാണ്. സ്വകാര്യ പ്രാക്ടീസ് നിരോധിച്ചതിനാല്‍ ജനങ്ങള്‍ക്ക് വിദഗ്ധ ഡോക്ടറെ ചെറിയ ഫീസ് നല്‍കി ചികിത്സ തേടുന്നതിനുള്ള അവസരം നഷ്ടപ്പെട്ടിരിക്കുന്നു എന്ന വാദമാണ് തല്‍പ്പരകക്ഷികള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ , മെഡിക്കല്‍ കോളേജുകള്‍ കേവലമായ ചികിത്സാകേന്ദ്രങ്ങള്‍ മാത്രമല്ല. അതിന്റെ പ്രാഥമിക ഉത്തരവാദിത്തം ആരോഗ്യ വൈദ്യവിദ്യാഭ്യാസ മേഖലയില്‍ ചികിത്സാപഠന ഗവേഷണ കേന്ദ്രങ്ങളായി വര്‍ത്തിക്കുകയെന്നതാണ്. മെഡിക്കല്‍ കോളേജ് അധ്യാപകരുടെ പ്രധാന ജോലി ചികിത്സയും പഠിപ്പിക്കലുമാണ് (ഇരട്ട ഉത്തരവാദിത്തം). എന്നാല്‍ , ഇതുവരെയുള്ള പ്രവര്‍ത്തനം പരിശോധിച്ചുനോക്കിയാല്‍ കേവലം ചികിത്സാകേന്ദ്രങ്ങള്‍ മാത്രമായി ഒതുങ്ങിപ്പോവുകയാണ് മെഡിക്കല്‍ കോളേജുകള്‍ എന്നുകാണാം. പേരിന് വൈദ്യവിദ്യാഭ്യാസവും നടക്കുന്നു.

ശരിയായ രൂപത്തില്‍ വൈദ്യവിദ്യാഭ്യാസത്തിലും പഠനത്തിലും അക്കാദമിക പ്രവര്‍ത്തനത്തിലും ഗവേഷണമേഖലയിലും നമുക്ക് മുന്നേറുന്നതിന് ഇനിയും കഴിഞ്ഞിട്ടില്ല. മെഡിക്കല്‍ കോളേജ് അധ്യാപകരില്‍ നിക്ഷിപ്തമായിട്ടുള്ള ഇരട്ട ഉത്തരവാദിത്തം (ചികിത്സയും പഠിപ്പിക്കലും) ഫലപ്രദമായി നിര്‍വഹിക്കുന്നതിന് അവര്‍ക്ക് എന്തുകൊണ്ട് കഴിയാതെ വരുന്നു? നമ്മുടെ തനതായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് എന്തുകൊണ്ട് ഗവേഷണപ്രവര്‍ത്തനങ്ങളിലൂടെ ശാസ്ത്രീയമായ പരിഹാരം കണ്ടെത്തുന്നതിന് കഴിയുന്നില്ല? എന്തുകൊണ്ട് അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെടുന്ന നിലവാരത്തിലുള്ള അക്കാദമിക ഗവേഷണ നേട്ടങ്ങള്‍ നമ്മുടെ മെഡിക്കല്‍ കോളേജുകളില്‍നിന്ന് പുറത്തുവരുന്നില്ല? നമ്മുടെ അധ്യാപകരുടെയും വൈദ്യവിദ്യാര്‍ഥികളുടെയും ബൗദ്ധികമായ പാപ്പരത്തം കൊണ്ടാണോ? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിനായി സ്വകാര്യ ചികിത്സ നിരോധിക്കുന്നതിന് മുന്‍പ് മെഡിക്കല്‍ കോളേജുകളിലെ പ്രവര്‍ത്തന സാഹചര്യം പരിശോധിച്ച് നോക്കാം.

ഓരോ മെഡിക്കല്‍ കോളേജ് അധ്യാപകന്റെയും പ്രാഥമികലക്ഷ്യം സ്ഥാപന കേന്ദ്രീകൃതമായ ചികിത്സാപഠന അക്കാദമിക ഗവേഷണ പ്രവര്‍ത്തനങ്ങളായിരുന്നില്ല, മറിച്ച് തനിക്ക് സ്വന്തമായി ഒരു രോഗീവലയം സൃഷ്ടിച്ച് സ്വകാര്യ പ്രാക്ടീസ് ഉണ്ടാക്കിയെടുക്കുകയെന്നതായിരുന്നു. തുടര്‍ന്ന് അത് നിലനിര്‍ത്തുന്നതിലും. ഈ ഉദ്യമത്തില്‍ "വിജയിച്ച" ഡോക്ടര്‍ക്ക് സില്‍ബന്ധികളായി ഒരു കൂട്ടം ആശുപത്രി ജീവനക്കാര്‍ , ഓട്ടോറിക്ഷക്കാര്‍ തുടങ്ങിയ ആള്‍ക്കാരടങ്ങുന്ന വലിയ ശൃംഖലതന്നെ വന്നുചേരും. ഇത് സമാന്തര സംവിധാനമായി വികസിച്ച് തനതായ ആശുപത്രി സംവിധാനത്തെയാകെ വെല്ലുവിളിക്കുകയും അട്ടിമറിക്കുകയുംചെയ്യുന്നു. ഈ ഘട്ടത്തില്‍തന്നെ മെഡിക്കല്‍ ലാബ്, മെഡിക്കല്‍ കമ്പനികള്‍ , മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയും പ്രസ്തുത ഡോക്ടറുമായി ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ കരാറിലേര്‍പ്പെട്ടുകഴിഞ്ഞിരിക്കും. ഇത്തരത്തില്‍ രോഗീവലയം സൃഷ്ടിക്കാന്‍ കഴിയുന്നവരെ കേമന്മാരായ ഡോക്ടറെന്ന് സമൂഹം തെറ്റിദ്ധരിക്കുന്നതായും ഒരു കമീഷന്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുകയുണ്ടായി. ഇതിന്റെയെല്ലാം ഫലമായി സേവനവും ചികിത്സയും വലിയ തോതില്‍ അഴിമതിവല്‍ക്കരിക്കപ്പെട്ടു. പേഴ്സിന്റെ കനത്തിന്റെ അടിസ്ഥാനത്തില്‍ ചികിത്സയുടെയും സമീപനത്തിന്റെയും ഗുണനിലവാരം തീരുമാനിക്കപ്പെട്ടു. അധ്യാപകര്‍ക്ക് പഠന ഗവേഷണപ്രവര്‍ത്തനങ്ങളില്‍ സ്വയം ഏര്‍പ്പെടുന്നതിനോ വൈദ്യവിദ്യാര്‍ഥികളെ അതില്‍ പ്രചോദിപ്പിക്കുന്നതിനോ കഴിയാതെ വന്നു. സ്വകാര്യ ചികിത്സ വിപുലപെടുത്തുന്നതിലും നിലനിര്‍ത്തുന്നതിലും മാത്രമായി അവരുടെ ശ്രദ്ധ. ആശുപത്രി സംവിധാനം അതിനു വേണ്ടി ദുരുപയോഗിക്കപ്പെടുകയും അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങുകയുംചെയ്തു. മറ്റിതര ജീവനക്കാരും സമാനമായ അഴിമതിയില്‍ വ്യാപൃതരായി. കള്ളപ്പണം (അണ്‍ അക്കൗണ്ടബിള്‍ മണി) എല്ലാറ്റിനെയും നിയന്ത്രിക്കുന്ന സ്ഥിതി സംജാതമായി.

ഈ സാഹചര്യത്തിന് അറുതി വരുത്തുന്നതിന് തുടക്കമിടാന്‍ സ്വകാര്യ ചികിത്സാനിരോധനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. സ്വകാര്യ ചികിത്സാനിരോധനത്തിലൂടെ ആശുപത്രി പ്രവര്‍ത്തനത്തില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ആശുപത്രിയില്‍ വരുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. സ്വകാര്യ ചികിത്സ നിരോധിക്കുന്ന വേളയില്‍ ചികിത്സ തേടിയെത്തിയ രോഗികളുടെ എണ്ണം ദിനംപ്രതി 1240 ആയിരുന്നെങ്കില്‍ 2011ല്‍ അത് 1660 ആയി വര്‍ധിച്ചു. ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്യപ്പെടുന്ന രോഗികളുടെ ലിസ്റ്റില്‍ കൂടുതല്‍ ദരിദ്രര്‍ സ്ഥാനംപിടിച്ചു. മുമ്പ് കൊടുക്കുന്ന പണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശസ്ത്രക്രിയ തീരുമാനിക്കപ്പെട്ടിരുന്നതെന്ന് ഓര്‍ക്കുക. മെഡിക്കല്‍ സര്‍വീസിലേക്ക് ജോലിയില്‍ പ്രവേശിക്കുന്നതിന് കൂടുതല്‍ ഡോക്ടര്‍മാര്‍ തയ്യാറാകുന്നു. സ്വകാര്യ ചികിത്സാനിരോധനവും മെച്ചപ്പെട്ട ശമ്പളപരിഷ്കരണവും ഏര്‍പ്പെടുത്തുന്നതിനു മുമ്പ് 10 പേരെ അഡ്വൈസ് ചെയ്താല്‍ കേവലം മൂന്ന് പേര്‍ മാത്രമാണ് ജോലിയില്‍ പ്രവേശിക്കുന്നതിന് സന്നദ്ധമായി വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 10ല്‍ 8 പേരായി വര്‍ധിച്ചിരിക്കുന്നു. സ്വകാര്യ ചികിത്സ നിരോധിച്ചാല്‍ അധ്യാപകരില്ലാതെ മെഡിക്കല്‍ കോളേജുകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നായിരുന്നു തല്‍പ്പര കക്ഷികളുടെ വാദമെന്ന് ഓര്‍ക്കുക. അക്കാദമിക ഗവേഷണ പ്രവര്‍ത്തനങ്ങളിലും മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. സ്റ്റേറ്റ് ബോര്‍ഡ് ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചില്‍ ഇതാദ്യമായി നൂറുകണക്കിന് പ്രോജക്ടുകള്‍ ഗവേഷണ ഫണ്ടിനായി സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സൂക്ഷ്മതലത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ മനസിലാക്കി അതിന്റെ പുരോഗതിക്കും ശക്തിപ്പെടുത്തലിനും ആവശ്യമായ നടപടികളാണ് സര്‍ക്കാരിന്റെ ഭഭാഗത്തുനിന്ന് വൈദ്യസമൂഹവും പൊതുസമൂഹവും പ്രതീക്ഷിക്കുന്നത്. മറിച്ചുള്ള ചിന്തകളും നടപടികളും ഭ്രൂണാവസ്ഥയിലുള്ള പുരോഗതിയെ ഞെരിച്ചുകൊന്നുകളയും.

സ്വകാര്യ ചികിത്സാനിരോധനം പൊതുവില്‍ സ്വീകരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ടെങ്കിലും വളരെ ചെറിയ വിഭാഗം ഡോക്ടര്‍മാര്‍ അരക്ഷിതാവസ്ഥ പരത്തുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ട്. നിരോധനവേളയില്‍ സമരം നടത്തി അധ്യാപകരുടെ പിന്തുണയില്ലാതെ അപഹാസ്യരായി പിന്‍മാറിയവരാണ് ഇവരെന്ന് ഓര്‍ക്കുക. ജനങ്ങള്‍ കഷ്ടപ്പെടുന്നുവെന്നാണ് അവരുടെ വാദം. എന്നാല്‍ , പൊതുസമൂഹത്തിന്റെ ഭഭാഗത്തുനിന്ന് ഒരു സംഘടനകളും സ്വകാര്യ ചികിത്സ നിരോധനം പിന്‍വലിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടില്ല. മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന മൊത്തം 2000 അധ്യാപകരില്‍ കേവലം 150 മുതല്‍ 200 പേര്‍ മാത്രംവരുന്ന ഇക്കൂട്ടരുടെ ലക്ഷ്യം ജനസേവനമല്ല ധനമാണ്. പ്രത്യേകിച്ച് അണ്‍ അക്കൗണ്ടബിള്‍ മണി! നിക്ഷിപ്ത താല്‍പ്പര്യത്തിനായി സംഘടനയെ അവര്‍ കൈപ്പിടിയില്‍ ഒതുക്കിയിരിക്കുന്നു. ഇക്കൂട്ടര്‍ പുതിയ സര്‍ക്കാരിനെ അദൃശ്യരായും അല്ലാതെയും ഇരുട്ടത്തും വെളിച്ചത്തും സ്വാധീനിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കുറച്ചുപേര്‍ അനധികൃതമായി സ്വകാര്യ ചികിത്സയില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്. പുതിയ സര്‍ക്കാര്‍ ഇവരുടെ നിഗൂഢമായ കുത്സിത ശ്രമത്തിന് മുന്നില്‍ വീണുപോകാതെ ജാഗ്രതപാലിക്കുകയാണ് വേണ്ടത്.

*
ഡോ. ആര്‍ ജയപ്രകാശ് (പീപ്പിള്‍സ് ഡോക്ടേഴ്സ് ഫോറം സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

ദേശാ‍ഭിമാനി 03 ജൂണ്‍ 2011

5 comments:

വര്‍ക്കേഴ്സ് ഫോറം said...

സ്വകാര്യ ചികിത്സാനിരോധനത്തിലൂടെ ആശുപത്രി പ്രവര്‍ത്തനത്തില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ആശുപത്രിയില്‍ വരുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. സ്വകാര്യ ചികിത്സ നിരോധിക്കുന്ന വേളയില്‍ ചികിത്സ തേടിയെത്തിയ രോഗികളുടെ എണ്ണം ദിനംപ്രതി 1240 ആയിരുന്നെങ്കില്‍ 2011ല്‍ അത് 1660 ആയി വര്‍ധിച്ചു. ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്യപ്പെടുന്ന രോഗികളുടെ ലിസ്റ്റില്‍ കൂടുതല്‍ ദരിദ്രര്‍ സ്ഥാനംപിടിച്ചു. മുമ്പ് കൊടുക്കുന്ന പണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശസ്ത്രക്രിയ തീരുമാനിക്കപ്പെട്ടിരുന്നതെന്ന് ഓര്‍ക്കുക. മെഡിക്കല്‍ സര്‍വീസിലേക്ക് ജോലിയില്‍ പ്രവേശിക്കുന്നതിന് കൂടുതല്‍ ഡോക്ടര്‍മാര്‍ തയ്യാറാകുന്നു. സ്വകാര്യ ചികിത്സാനിരോധനവും മെച്ചപ്പെട്ട ശമ്പളപരിഷ്കരണവും ഏര്‍പ്പെടുത്തുന്നതിനു മുമ്പ് 10 പേരെ അഡ്വൈസ് ചെയ്താല്‍ കേവലം മൂന്ന് പേര്‍ മാത്രമാണ് ജോലിയില്‍ പ്രവേശിക്കുന്നതിന് സന്നദ്ധമായി വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 10ല്‍ 8 പേരായി വര്‍ധിച്ചിരിക്കുന്നു. സ്വകാര്യ ചികിത്സ നിരോധിച്ചാല്‍ അധ്യാപകരില്ലാതെ മെഡിക്കല്‍ കോളേജുകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നായിരുന്നു തല്‍പ്പര കക്ഷികളുടെ വാദമെന്ന് ഓര്‍ക്കുക. അക്കാദമിക ഗവേഷണ പ്രവര്‍ത്തനങ്ങളിലും മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. സ്റ്റേറ്റ് ബോര്‍ഡ് ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചില്‍ ഇതാദ്യമായി നൂറുകണക്കിന് പ്രോജക്ടുകള്‍ ഗവേഷണ ഫണ്ടിനായി സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സൂക്ഷ്മതലത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ മനസിലാക്കി അതിന്റെ പുരോഗതിക്കും ശക്തിപ്പെടുത്തലിനും ആവശ്യമായ നടപടികളാണ് സര്‍ക്കാരിന്റെ ഭഭാഗത്തുനിന്ന് വൈദ്യസമൂഹവും പൊതുസമൂഹവും പ്രതീക്ഷിക്കുന്നത്. മറിച്ചുള്ള ചിന്തകളും നടപടികളും ഭ്രൂണാവസ്ഥയിലുള്ള പുരോഗതിയെ ഞെരിച്ചുകൊന്നുകളയും.

Anonymous said...

ഡോക്ടറ്‍മാര്‍ അല്‍പ്പം പ്റവറ്റ്‌ പ്റാക്ടീസ്‌ നടത്തിയാല്‍ പാവപ്പെട്ടവനും ഗുണം ഉണ്ട്‌, നേരിട്ടല്ലെങ്കിലും അവനു കുറെ മരുന്നൊക്കെ കിട്ടി, ഇടത്തരക്കാരനു കുറഞ്ഞ ചെലവില്‍ ചികിത്സ കിട്ടി, പേ വാറ്‍ഡ്‌ വഴി ആശുപത്റി വികസന കമ്മറ്റിക്കും വരുമാനം ഡോക്ടറെ കാണാന്‍ പറ്റില്ലെങ്കില്‍ പേ വാറ്‍ഡ്‌ എന്തിനു? ഇടത്തരക്കാരന്‍ അല്ലെങ്കില്‍ പ്റൈവറ്റില്‍ പോകണം അവിടെ പിഴിഞ്ഞ്‌ ഊറ്റും വേണ്ടാത്ത ഓപ്പറേഷന്‍ നടത്തും ആ കമ്മീഷന്‍ പാറ്‍ട്ടി ഫണ്ടില്‍ വന്നത്‌ കൊണ്ടല്ലേ മാഷേ നിങ്ങള്‍ സ്വകാര്യ പ്റാക്ടീസ്‌ നിറ്‍ത്തിയത്‌ എന്നിട്ട്‌ ജാട പറയുന്നത്‌ ?

Anonymous said...

കമണ്റ്റ്‌ ഡിലീറ്റ്‌ ചെയ്യാന്‍ ആണെല്‍ പിന്നെ എന്തിനു തുറന്നു വച്ചിരിക്കുന്നു?

anushka said...

അഴിമതിയെ പല സുശീലന്‍‌മാരും ന്യായീകരിക്കുന്നത് അത് ജനങ്ങള്‍ക്ക് ഉപകാരപ്രദമാണെന്ന് പറഞ്ഞുകൊണ്ടാണ്.

Anonymous said...

ഒന്നും ചെയ്യാതിരുന്നാല്‍ പ്റശ്നമില്ലല്ലോ അഴിമതി എവിടെ?

പ്റൈവറ്റ്‌ പ്റാക്ടീസ്‌ ഉണ്ടെങ്കില്‍ കുറെ ആള്‍ക്കാറ്‍ അവിടെ പോകും ബാക്കിയേ ഹോസ്പിറ്റലില്‍ വരു, ഒരു കൈക്കൂലി വാങ്ങാത്ത ഡോകടറെകൊണ്ട്‌ പോലും കൈക്കൂലി അടിച്ചേല്‍പ്പിക്കുന്ന സമൂഹമാണു

പലപ്പോഴും അയലത്തെ ബെഡ്ഡില്‍ കിടക്കുന്നവന്‍ ചോദിക്കും ഡോക്ടറെ വീട്ടില്‍ പോയി കണ്ടയിരുന്നോ ഇതോടെ നമ്മുടെ ബേജാറ്‍ കൂടും

വളരെ ഒരു ചെറിയ വിഭാഗം ആണു ഭയങ്കര അഴിമതിക്കാറ്‍ അവരെ ദൈവം ശിക്ഷിക്കുന്നുണ്ട്‌, മക്കള്‍ ഒന്നുകില്‍ മന്ദബുധികള്‍ ആയിരിക്കും, അല്ലെങ്കില്‍ അകാല മരണം

ഇങ്ങിനെ ഒരു ആശയം അടിച്ചേല്‍പ്പിക്കുമ്പോല്‍ പലപ്പോഴും അതു ശുധന്‍ ദുഷ്ടണ്റ്റെ ഫലം ചെയ്യും എന്ന മട്ടില്‍ ആയി തീരാറുണ്ട്‌

ഇതാണു എല്‍ ഡീ എഫിണ്റ്റെ പല നയങ്ങള്‍ക്കും പ്റാക്ടിക്കലായ ഫലം ഉദ്ദേശശുധി മാനിക്കുന്നു