Saturday, June 25, 2011

നിരാഹാരത്തിനും അപ്പുറത്തെന്താവും?

അന്നാ ഹസാരെയും രാംദേവും മുമ്പൊരാള്‍ക്കും ലഭിക്കാത്ത താല്‍ക്കാലിക പ്രശസ്‌തി നേടിയത്‌ എന്തുകൊണ്ടായിരുന്നു. അങ്ങനെ സാധിച്ചതിന്‌ അവര്‍ ഇന്ത്യന്‍ ജനാധിപത്യഭരണത്തിന്റെ ദൗര്‍ബല്യങ്ങള്‍ക്ക്‌ നന്ദി പറയണം. അഴിമതി ഇന്ത്യയില്‍ ഒരുകാലത്തും ഒരു നൂതന വിഷയമായിരുന്നില്ല. രാഷ്‌ട്രീയവും സാമ്പത്തികവുമായ അഴിമതികള്‍ ഇഴപിരിക്കാനാവാത്തവിധം ഒത്തുചേര്‍ന്ന്‌ ഈ രാജ്യത്തിന്റെ ഭാവി തുലയ്‌ക്കാന്‍ തുടങ്ങിയിട്ട്‌ ഏറെയായി. ബ്രിട്ടീഷ്‌ ആധിപത്യത്തിനെതിരെ ഗാന്ധിജി നയിച്ച വമ്പന്‍ ജനരോഷത്തിനുശേഷം അടിയന്തരാവസ്ഥകാലത്ത്‌ ജയപ്രകാശ്‌ നാരായണന്‍ നയിച്ച അഖിലേന്ത്യാ പ്രസ്ഥാനം അഴിമതിക്കെതിരെയായിരുന്നു. ഗാന്ധിയന്‍ സമരത്തെ ഓര്‍മിപ്പിച്ച കാലം.

അത്തരത്തിലൊരു ധാര്‍മിക സംഗ്രാമം പിന്നെ നടന്നിട്ടില്ല. ഇന്ത്യയിലെങ്ങും നടമാടുന്ന അനീതികളും അതിനെതിരെ ഏറെക്കുറെ ശക്തമായ കലാപങ്ങളും മറക്കുന്നില്ല. പലതും അതീവ പ്രസക്തമായവയാണ്‌. ദണ്‌ഡവാതെ, ദണ്‌ഡകാരണ്യ, സിംഗൂര്‍, മുത്തങ്ങ തുടങ്ങിയ ഒരുപാട്‌ പ്രസക്തങ്ങളായ ജനകീയ പ്രക്ഷോഭങ്ങള്‍ ഒരു ജനാധിപത്യത്തിന്റെ ശൂന്യതകളിലേക്കാണ്‌ നിറഞ്ഞുവരുന്നത്‌. അതുകൊണ്ടുതന്നെ അവ പ്രസക്തങ്ങളുമാണ്‌. വിദേശത്ത്‌ ചെന്നുപറ്റിയ കോടാനുകോടി കള്ളപ്പണം നാമറിയാന്‍ തുടങ്ങിയിട്ടും ഏറെയായി. എങ്കിലും അതിന്റെ ചുരുള്‍ ആരും അഴിക്കുന്നില്ല. ബൊഫോഴ്‌സ്‌ കുംഭകോണത്തിന്റെ ഫയല്‍ അടയ്‌ക്കാന്‍ സോണിയ ശ്രമിച്ചത്‌ അത്‌ തടിക്കുപിടിക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ്‌. ഇപ്പോള്‍ 2 ജി സ്‌പെക്‌ട്രം പുറത്തുവന്നപ്പോള്‍ അഴിമതിയുടെ ആഭ്യന്തര രൂപം നാം കണ്ട്‌ ഭയപ്പെടുന്നു. ഏറെക്കാലം തന്റെ ക്യാബിനറ്റില്‍ പണിയെടുത്ത കൊങ്ങന്‍ മന്ത്രി ജയിലിലായിട്ടും പ്രധാനമന്ത്രി മൗനിബാബയാണ്‌. നിലവിലെ മറ്റൊരു ദ്രാവിഡന്‍ ജയിലിലേയ്‌ക്കുള്ള വഴിയിലാണ്‌. മറ്റൊരു തമിഴ്‌ മകള്‍ രാജ്യസഭയിലെത്തിയശേഷം ജയിലില്‍ സസുഖം കഴിയുന്നു.

എന്താണിതൊക്കെ പറയുന്നത്‌. ഈ ഭരണത്തിന്‌ അഴിമതി പ്രശ്‌നത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നതാണോ? എങ്കില്‍ എന്താണ്‌ പകരം? അത്തരമൊരു ഘട്ടത്തിലാണ്‌ നാം ലോക്‌പാല്‍ ബില്ലിലും ഹസാരെ-രാംദേവ്‌ കലാപത്തിനുമെത്തുന്നത്‌! അവരുടെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യുന്നില്ല. പുറത്ത്‌ കുന്നുകൂടിയ പണം കണ്ടെത്തി കുറ്റവാളികളെ ശിക്ഷിക്കണം. അങ്ങിനെ കണ്ടെത്തുന്ന കൂറ്റന്‍ പണക്കൂമ്പാരം ദേശീയ സ്വത്തായി പ്രഖ്യാപിക്കണം. ഈ രണ്ട്‌ പ്രധാന ആവശ്യങ്ങളും ഒപ്പം തന്നെ ലോക്‌പാല്‍ ബില്‍ ജനപ്രതിനിധികളടങ്ങുന്ന ഒരു സമിതി ഡ്രാഫ്‌റ്റ്‌ ചെയ്യണം. അതില്‍ പ്രധാനമന്ത്രി അടക്കമുള്ളവരെ പരിധിയില്‍പ്പെടുത്തണം.

ഊഹിക്കാന്‍ കഴിയാത്തത്ര വലിയ സംഖ്യയാണ്‌ പുറംരാജ്യങ്ങളില്‍ കുന്നുകൂടിയിട്ടുള്ളത്‌. മിക്ക രാജ്യങ്ങള്‍ക്കും നികുതി വെട്ടിച്ചു കടക്കുന്ന ഈ ധനം വലിയ പ്രശ്‌നം തന്നെ. പക്ഷെ ഇവിടെ ചര്‍ച്ച ചെയ്യുന്നത്‌ മറ്റൊന്നാണ്‌. അന്നാ ഹസാരെയോ ഒരു ആത്മീയ കച്ചവടക്കാരന്‍ രാംദേവോ ഒരു സര്‍ക്കാരിനെ പിടിച്ചപിടിയാല്‍ നേടേണ്ടുന്ന കാര്യമാണോ ഇത്‌. അവരതിന്‌ ശ്രമിച്ചാല്‍ തന്നെ ഒരു ദേശീയ ഭരണകൂടം അതിനു വഴങ്ങാമോ? രാംലീലയിലും ജന്തര്‍മന്ദറിലും ആള്‍ക്കൂട്ടം കലാപമുയര്‍ത്തി നേടിയെടുക്കേണ്ട കാര്യമാണോ ഇത്‌. അതിനു സര്‍ക്കാര്‍ വഴങ്ങിയാല്‍ തന്നെ അതില്‍ നിന്നുണ്ടാവുന്ന ഫലം സാര്‍ഥകമായൊരു അഴിമതി നിവാരണ പദ്ധതിയാവില്ല തന്നെ. ഇതു പറയാന്‍ വലിയ രാഷ്‌ട്രീയ വിജ്ഞാനമൊന്നും വേണ്ട.

ഹസാരെ ഒരു ഗാന്ധിയനാണ്‌. റെലഗണ്‍സിദ്ധി എന്ന ഗ്രാമത്തില്‍ ഗാന്ധിയന്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തിയതിനപ്പുറം ഏറെ അറിയപ്പെടുന്ന വ്യക്തിയല്ല. അവിടെ തന്നെ ഒരു ശക്തമായ ഗാങ്ങിന്റെ സഹായത്തോടെ ഒട്ടും ഗാന്ധിയനല്ലാത്ത ശൈലിയിലാണ്‌ പുകവലി നിരോധനം, സിനിമാ നിരോധനം തുടങ്ങിയവ ജനത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചത്‌. ഒരു തരം വിമര്‍ശനവും അദ്ദേഹം സഹിച്ചിരുന്നില്ലത്രെ. തീര്‍ത്തും ജനാധിപത്യവിരോധിയായാണ്‌ ഈ ഗാന്ധിയന്‍ അവിടെ പരിഷ്‌കരണങ്ങള്‍ നടത്തിയത്‌.

പ്രശ്‌നമതുകൂടിയല്ല. അന്നായുടെ സമരം ഒറ്റയടിക്ക്‌ ഇന്ത്യ മുഴുവനും അറിഞ്ഞു. അതിനുമുമ്പ്‌ അദ്ദേഹത്തിന്റെ റെലഗണ്‍സിദ്ധി പരീക്ഷണങ്ങള്‍ ഒന്നുപോലും ഭൂരിപക്ഷം അറിഞ്ഞിരുന്നില്ല. സിനിമാതാരങ്ങളും വന്‍ കമ്പനി സി ഇ ഒകളും, ഐ ടി, ഐ ഐ എം, മസ്‌തിഷ്‌കങ്ങളും എങ്ങിനെ പെട്ടെന്ന്‌ ഹസാരെയുടെ കലാപത്തിലും ഉണ്ണാവ്രതത്തിലും ചെന്നുപറ്റി. അഴിമതിയോടുള്ള എതിര്‍പ്പായിരുന്നോ? ജനാധിപത്യത്തോടുള്ള പ്രേമം പെട്ടെന്ന്‌ മൂത്തതായിരുന്നുവോ? ഇന്ത്യയുടെ ഉപരിതല ജനസംഖ്യ പെട്ടെന്ന്‌ ഒത്തുചേരാനും എസ്‌ എം എസ്‌ പ്രളയത്തിലൂടെ ജനങ്ങളെ കൂട്ടാനും എങ്ങനെ കഴിഞ്ഞു.

അതായത്‌ ഇതൊരു `മാസ്‌' പ്രസ്ഥാനമായിരുന്നില്ല. ലോക്‌പാലിനെ പെട്ടെന്ന്‌ സ്‌നേഹിക്കാന്‍ ടെക്‌നോക്രസിക്കും മാനേജ്‌മെന്റ്‌ പരിഛേദത്തിനും കാരണമില്ലായിരുന്നു. ഇതിനു പിന്നില്‍ ചില വ്യക്തമായ പാര്‍ട്ടി രാഷ്‌ട്രീയം പ്രവര്‍ത്തിച്ചിരുന്നു എന്നും അത്‌ മറഞ്ഞിരുന്ന്‌ കാര്യങ്ങള്‍ നടത്തി എന്നുമറിയാന്‍ ബി ജെ പി കാണിച്ച വെപ്രാളം നിരീക്ഷിക്കുക. അതല്ലെങ്കില്‍ വിദേശപണത്തിനെതിരെ സ്വന്തം ഭരണകാലത്ത്‌ ഒന്നും ചെയ്യാതിരുന്ന അദ്വാനി ഗാങ്ങു'കള്‍ പെട്ടെന്ന്‌ ധാര്‍മിക ബോധം വന്ന്‌ വിദേശ പണത്തെ എതിര്‍ക്കാനെന്തു കാര്യം. മറ്റു പാര്‍ട്ടികള്‍ക്ക്‌ ഒന്നും ചെയ്യാനും ചെയ്യാതിരിക്കാനും വയ്യെന്ന അവസ്ഥയുമായി.

പിന്നെ രാംദേവ്‌. ഏതാണ്ട്‌ 1500 കോടിയുടെ ആസ്‌തി. ഒരു പാട്‌ വിദേശപണം. ഋഷികേശില്‍ ആരാധന-ചികിത്സ എന്നിവയുടെ അദ്‌ഭുത മന്ദിരങ്ങള്‍. സ്‌കോട്ട്‌ലാന്റില്‍ ഒരു സ്വകാര്യ ദ്വീപ്‌. ഇതൊക്കെയുള്ള ഒരാത്മീയ ബിസിനസുകാരന്‌ ഒരൊറ്റദിവസംകൊണ്ട്‌ എങ്ങനെ അഴിമതി വിരുദ്ധമനസുണ്ടായി. സ്വന്തം ആസ്‌തി കൂമ്പാരത്തെക്കുറിച്ച്‌ ഒന്നും പറയാനില്ലാത്ത ഈ മനുഷ്യന്‍ രാംലീലാ ഗ്രൗണ്ടില്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ എന്തൊക്കെ. ഗ്രൗണ്ടുനിറയെ സ്വകാര്യ സുരക്ഷാസൈന്യം. വമ്പന്‍ ഉപവാസവേദി. എയര്‍ കണ്ടീഷന്‍ഡ്‌ സൗകര്യങ്ങള്‍. ഇത്തരമൊരു ചവിട്ടുനാടകത്തിലൂടെ നേടേണ്ടതാണോ ജനാധിപത്യ തീരുമാനങ്ങള്‍!

ഈ മനുഷ്യനെ അധികമറിയുന്നത്‌ അയാളുടെ മരുന്നുകച്ചവടത്തിന്റെ കുപ്രസിദ്ധിയിലൂടെയാണ്‌. മരുന്നില്‍ എല്ലുപൊടി കലര്‍ത്തി വിറ്റ കേസ്‌. അയാളെ സ്വീകരിക്കാനാണ്‌, മൂന്നു നാലു മന്ത്രിമാരും കാബിനറ്റ്‌ സെക്രട്ടറിയും വിമാനത്താവളത്തിലേക്കു കുതിച്ചത്‌. എന്തൊരു അസംബന്ധം. അതിനുമാത്രം ഈ കക്ഷിയെ ഇന്ത്യാ സര്‍ക്കാര്‍ എന്തിനാണ്‌ ഭയപ്പെടുന്നത്‌. കാര്യമതല്ല. അന്നാ ഹസാരെയെവച്ച്‌ ബി ജെ പി മുതലെടുത്തു. പകരം ഈ ആത്മീയ വാണിഭക്കാരനെ മുന്‍നിര്‍ത്തി തടിയൂരാമെന്നു കോണ്‍ഗ്രസും കരുതി.

ഒരു മഹാ ജനാധിപത്യസംവിധാനത്തെ ഒറ്റയടിക്ക്‌ അസംബന്ധമാക്കാനാവുമെന്നല്ലേ ഇവര്‍ കരുതിയത്‌. രാംദേവിന്റെ പെണ്‍വേഷവും എടുത്തുചാട്ടവും ഓട്ടവും എല്ലാം ലോകം കണ്ടു. ഒരു ജനത മുഴുവനും നാണിച്ചു. രണ്ടു ദിവസം ഉണ്ണാതിരിക്കാന്‍ വയ്യാത്ത ഈ സാധുവാണ്‌ അഴിമതി നീക്കുന്നത്‌. നിരാഹാരം ഒരായുധമല്ല, ആത്മശുദ്ധിയുടെ ഉപാധിയാണെന്നു പറഞ്ഞ ഗാന്ധിജിയെ ഇങ്ങിനെ അപമാനിക്കാന്‍ ശ്രമിച്ച ഈ സന്യാസിയെ ഒരു സര്‍ക്കാര്‍ ഭയന്നതെന്തിന്‌.

ഇറോം ശര്‍മിളക്കും ദണ്‌ഡവാതെയിലെ ആദിവാസികള്‍ക്കും കിട്ടാത്ത പരിഗണന ഇവരെങ്ങിനെ നേടി.

അഥവാ ഈ സര്‍ക്കാര്‍ മറ്റെന്തിനേയോ അല്ലെ പേടിക്കുന്നത്‌. അക്കഥ മുഴുവനറിയാന്‍ വിദേശ പണത്തിന്റെയും അതിന്റെ ഉടമകളുടെയും മുഴുവന്‍ വിവരങ്ങള്‍ പുറത്തുവരണം.
രാത്രി സൂര്യനുദിച്ചപോലിരിക്കും. എല്ലാം വെളിച്ചത്താവും.

*
പി എ വാസുദേവന്‍ ജനയുഗം 25 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അന്നാ ഹസാരെയും രാംദേവും മുമ്പൊരാള്‍ക്കും ലഭിക്കാത്ത താല്‍ക്കാലിക പ്രശസ്‌തി നേടിയത്‌ എന്തുകൊണ്ടായിരുന്നു. അങ്ങനെ സാധിച്ചതിന്‌ അവര്‍ ഇന്ത്യന്‍ ജനാധിപത്യഭരണത്തിന്റെ ദൗര്‍ബല്യങ്ങള്‍ക്ക്‌ നന്ദി പറയണം. അഴിമതി ഇന്ത്യയില്‍ ഒരുകാലത്തും ഒരു നൂതന വിഷയമായിരുന്നില്ല. രാഷ്‌ട്രീയവും സാമ്പത്തികവുമായ അഴിമതികള്‍ ഇഴപിരിക്കാനാവാത്തവിധം ഒത്തുചേര്‍ന്ന്‌ ഈ രാജ്യത്തിന്റെ ഭാവി തുലയ്‌ക്കാന്‍ തുടങ്ങിയിട്ട്‌ ഏറെയായി. ബ്രിട്ടീഷ്‌ ആധിപത്യത്തിനെതിരെ ഗാന്ധിജി നയിച്ച വമ്പന്‍ ജനരോഷത്തിനുശേഷം അടിയന്തരാവസ്ഥകാലത്ത്‌ ജയപ്രകാശ്‌ നാരായണന്‍ നയിച്ച അഖിലേന്ത്യാ പ്രസ്ഥാനം അഴിമതിക്കെതിരെയായിരുന്നു. ഗാന്ധിയന്‍ സമരത്തെ ഓര്‍മിപ്പിച്ച കാലം.