Thursday, January 31, 2013

പ്രാര്‍ഥിക്കാനോ, ഒരു പ്രധാനമന്ത്രി

നമുക്കുവേണ്ടത് ഭരിക്കാനറിയുന്ന പ്രധാനമന്ത്രിയെയാണ്. പ്രാര്‍ഥിക്കാന്‍ നമുക്ക് അനേകായിരം പുരോഹിതന്മാരുണ്ട്. അവരത് നിര്‍വഹിക്കുന്നുമുണ്ട്. അവരെല്ലാവരുംകൂടി പ്രാര്‍ഥിച്ചിട്ടും മനുഷ്യര്‍ നന്നാകുന്നില്ലെന്നത് മറ്റൊരുകാര്യം. അഴിമതിയും അക്രമവും കൊലപാതകവും ബലാത്സംഗവും അനുദിനം വര്‍ധിക്കുന്നു. ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. പ്രാര്‍ഥനയ്ക്കപ്പുറമുള്ള എന്തോ ചില കാര്യങ്ങള്‍ മനുഷ്യബന്ധങ്ങളെ നിയന്ത്രിക്കുന്നു. അതെന്തെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. അതാണ് പ്രശ്നം. പ്രധാനമന്ത്രിയ്ക്കുപോലും കഴിയുന്നില്ല. അതുകൊണ്ടാണല്ലോ ഗത്യന്തരമില്ലാതെ ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയ്ക്കു വേണ്ടി അദ്ദേഹം പ്രാര്‍ഥിച്ചത്. എന്തൊരു ഗതികേട്!

സമൂഹത്തിലെ ജീവിതപ്രശ്നങ്ങള്‍ക്ക്&ിറമവെ;- അവ സാമൂഹികവും സാമ്പത്തികവുമാകാം- പ്രയോഗിക പരിഹാരം കാണുകയാണ് ഭരണാധികാരിയുടെ ധര്‍മം. വസ്തുനിഷ്ഠമായ പ്രായോഗികപ്രവര്‍ത്തനത്തില്‍ പരാജയപ്പെട്ടുവെന്ന് തോന്നുമ്പോഴാണ് ഒരു ഭരണാധികാരി തികച്ചും ആത്മനിഷ്ഠമായ പ്രാര്‍ഥനയെ അവസാനത്തെ അഭയസ്ഥാനംപോലെ ആശ്രയിക്കുന്നത്. സ്വന്തം അപ്രസക്തി ബോധ്യപ്പെട്ടതിനാലാണ് പ്രാര്‍ഥനയെന്ന ആത്മവഞ്ചനയില്‍ പ്രധാനമന്ത്രി ആശ്രയം കണ്ടെത്തിയത്. അതിന്റെ മറുവശം ജനവഞ്ചനയാണ്.

ഡല്‍ഹിയിലെ കൂട്ടബലാത്സംഗം സുമനസ്സുള്ള എല്ലാ ഇന്ത്യാക്കാരിലും തീവ്രമായ ആത്മവ്യഥയും ഗ്ലാനിയും ഉളവാക്കി. ഉള്ളുപൊള്ളിയ്ക്കുന്ന, നെഞ്ചുപിളര്‍ക്കുന്ന, നീറുന്ന നോവാണ് നാമോരോരുത്തരും അനുഭവിച്ചത്. ദുഃഖവും രോഷവും ലജ്ജയും ഇടകലര്‍ന്ന വികാരത്തോടെ ദേശമെമ്പാടും ജനങ്ങള്‍ പ്രതിഷേധിച്ചു. എന്നാല്‍, ഡല്‍ഹിയിലെ പെണ്‍കുട്ടിയുടേത് ഒറ്റപ്പെട്ട അനുഭവമല്ല. ഡല്‍ഹിയിലായതുകൊണ്ടും പെണ്‍കുട്ടി മെഡിക്കല്‍ വിദ്യാര്‍ഥിനിയായതുകൊണ്ടും മാധ്യമങ്ങള്‍ ശ്രദ്ധിച്ചതുകൊണ്ടുമാണ് ദേശീയവും സാര്‍വദേശീയവുമായ ശ്രദ്ധയും പ്രതിഷേധവുമുണ്ടായത്. കേരളത്തിലും ബംഗാളിലും ഒറീസയിലും ഹരിയാനയിലും ബിഹാറിലുമെല്ലാം നിത്യേനയെന്നോണം സ്ത്രീപീഡനങ്ങള്‍ നടക്കുന്നു. മുമ്പെങ്ങുമില്ലാത്തവിധം ഇപ്പോള്‍ സ്ത്രീകളോടുള്ള ലൈംഗികാതിക്രമങ്ങള്‍ എന്തുകൊണ്ട് വര്‍ധിക്കുന്നു? ഇന്ത്യന്‍ പ്രധാനമന്ത്രിയെങ്കിലും ഇക്കാര്യം ആലോചിക്കേണ്ടതായിരുന്നു. അതിനദ്ദേഹം തയ്യാറല്ല എന്നതാണ് പ്രാര്‍ഥനകൊണ്ട് മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നതില്‍നിന്നും മനസ്സിലാകുന്നത്. സ്വന്തം കാമവാസനകളെയും ലൈംഗികചോദനകളെയും നിയന്ത്രിക്കാനും പ്രണയനീതമായി അവയെ പൂര്‍ത്തികരിക്കാനും പഠിച്ചപ്പോഴാണ് മനുഷ്യന്‍ മനുഷ്യത്വത്തിലേക്ക് വളര്‍ന്നത്. സ്വാര്‍ഥവും മൃഗസമാനവുമായ അക്രമവാസനകളില്‍ ബോധപൂര്‍വം നിയന്ത്രണമേര്‍പ്പെടുത്തിയാണ് മനുഷ്യന്‍ സംസ്കാരസമ്പന്നനായത്. ഫ്യൂഡല്‍ പുരുഷമേധാവിത്വ പിന്തുടര്‍ച്ചയായി അവശേഷിക്കുന്ന പാരമ്പര്യത്തില്‍ മാത്രമേ, ശക്തിപ്രയോഗത്തെ "പൗരുഷ"ത്തിന്റെയും "ആണത്ത"ത്തിന്റെയും അടയാളമായി കണ്ടിരുന്നുള്ളൂ.

എന്നാല്‍, ഇന്ന് അതിനെയെല്ലാം അവഗണിക്കാവുന്നവിധം ക്രൂരവും പൈശാചികവുമായ ലൈംഗികക്രൂരത ഇന്ത്യയില്‍ നടമാടുന്നു. എന്തുകൊണ്ട് ലൈംഗികപീഡനം ഇന്ത്യയിലിന്ന് ഒരു സാമൂഹ്യരോഗമായി മാറി? എവിടെയാണ് രോഗത്തിന്റെ ഉറവിടം? എന്താണ് രോഗകാരണം? പ്രതിവിധി എന്താണ്? ചോദ്യങ്ങളെന്തൊക്കെയായാലും ഉത്തരം സംബന്ധിച്ച് ഒരു കാര്യം ഉറപ്പാണ്, പ്രാര്‍ഥനയല്ല പ്രതിവിധി. എന്തുകൊണ്ട് കുറ്റംചെയ്ത നരാധമന്മാര്‍ നീചകൃത്യത്തിനു തയ്യാറായി? അവരിലെ വ്യക്തിപരമായ തിന്മയും ശിക്ഷിക്കപ്പെടില്ലായെന്ന ധാരണയുമാണ് കാരണമെന്ന് വാദിച്ചേക്കാം. എങ്കില്‍ എന്തുകൊണ്ട് വന്യമായ ബലാത്സംഗങ്ങളും ലൈംഗികപീഡനങ്ങളും മറ്റുസ്ഥലങ്ങളിലും സമകാലികമായി വ്യാപകമാകുന്നു? വ്യക്ത്യാധിഷ്ഠിതമായ സ്വഭാവവൈകൃതത്തിനും സദാചാരരാഹിത്യത്തിനും സംസ്കാരശൂന്യതയ്ക്കുമപ്പുറം ഈ ചോദ്യത്തിന് ഉത്തരം തേടേണ്ടിയിരിക്കുന്നു. അക്രാമകമായ മുതലാളിത്തം (മഴഴൃലശൈ്ല രമുശമേഹശൊ)എന്നു വിശേഷിപ്പിക്കപ്പെടുന്ന ആഗോളവല്‍ക്കരണം സൃഷ്ടിക്കുന്ന സാമ്പത്തിക സാംസ്കാരിക പരിസരത്തിലാണ് ലൈംഗിക അരാജകത്വം സാമൂഹ്യവ്യാധിയായി മാറുന്നത്.

എല്ലാ നന്മകളും മാനവികമൂല്യങ്ങളും ഏകവും പരമവുമായ സാമ്പത്തികമോഹത്തിനു വഴിമാറുമ്പോള്‍, അനിവാര്യമായ അമാനവീകരണത്തിന്റെ ഏറ്റവും സ്തോഭജനകമായ രൂപമാണ് പുരുഷന്‍ സ്ത്രീയെ വെറുമൊരു ലൈംഗികവസ്തുവായി കാണുന്ന അവസ്ഥ. ആഗോളസാമ്പത്തിക കുത്തകകള്‍ക്ക് മറ്റു മനുഷ്യരെപ്പോലെ "സ്ത്രീ" വെറും ഒരു ചരക്കാണ്. കൂടാതെ മറ്റ് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള പരസ്യങ്ങളിലെ അവിഭാജ്യഘടകമാണ് സ്ത്രീശരീരം. വെട്ടിനുറുക്കി ലൈംഗികാവയവങ്ങളായി സ്ത്രീയെ വിഘടിപ്പിച്ച് ഉപയോഗിച്ചാണ് കുത്തകവ്യവസായം മാര്‍ക്കറ്റുകള്‍ പിടിച്ചടക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ക്ക് ഉപഭോക്താക്കളെ സൃഷ്ടിക്കുന്നതിനുവേണ്ടി സ്ത്രീലൈംഗികതയെ ചൂഷണംചെയ്യുന്ന വിപണനതന്ത്രമാണ് എല്ലാ രംഗത്തും പ്രയോഗിക്കപ്പെടുന്നത്. ഇതിന്റെ ഫലമായി "ലൈംഗികത"യുടെയും സ്ത്രീശരീരത്തിന്റെയും മാനുഷികമായ മഹത്വം നഷ്ടപ്പെട്ടിരിക്കുന്നു. വ്യക്തിത്വം നഷ്ടപ്പെട്ട സ്ത്രീ ഇന്ന് വിപണിയിലെ ഒരു "കമ്മോഡിറ്റി" മാത്രമാണ്; ഒരു ഉല്‍പ്പന്നം; ഉപയോഗിച്ചതിനുശേഷം ഉപേക്ഷിക്കാവുന്ന ഒരു വസ്തു; മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന പല ഉപഭോഗസാധനങ്ങളെയും പോലെ. ഡല്‍ഹിയിലെ പെണ്‍കുട്ടിയ്ക്കും സംഭവിച്ചത് അതുതന്നെയാണല്ലോ. മിതമായിപ്പറഞ്ഞാല്‍ ഭരണകൂടം പിന്തുടരുന്ന സാമ്പത്തികലാഭകേന്ദ്രിതമായ ആഗോളവല്‍ക്കരണവും അതിന്റെ അനുസാരികളായ വ്യത്യസ്ത മാധ്യമരൂപങ്ങളും കൂടിയാണ് ഇന്ത്യയെ ലൈംഗിക അരാജകത്വത്തിന്റെയും അതിക്രമങ്ങളുടെയും നാടാക്കി മാറ്റിയത്. മണ്ണും വെള്ളവും വനവും എല്ലാം വില്‍പ്പനച്ചരക്കാക്കുന്ന സാമ്പത്തികനയത്തിന്റെ അനുബന്ധമായി പെണ്ണും വെറും ഉപഭോഗവസ്തുവായി മാറ്റപ്പെടുന്നു.

തൊണ്ണൂറുകളില്‍ ഇന്ത്യന്‍ ധനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിങ്ങാണ് ആഗോളവല്‍ക്കരണത്തിനുള്ള വാതില്‍ തുറന്നുകൊടുത്തത്. അമേരിക്കയുടെയും ലോകബാങ്കിന്റെയും "കണ്ടീഷണാലിറ്റീസി"ന് (ഉപാധികള്‍ക്ക്) വഴങ്ങി "ഘടനാപരമായ നീക്കുപോക്കുകള്‍"ക്ക്  അദ്ദേഹം തയ്യാറായി. ഘടനാപരമായ നീക്കുപോക്കുകള്‍ എന്നാല്‍,ഇന്ത്യന്‍ സ്ത്രീയുടെയും ജനതയുടെയും ആത്മാഭിമാനത്തിലും സുരക്ഷയിലും ഉണ്ടാകുന്ന കേടുപാടുകള്‍ എന്ന അര്‍ഥമുണ്ടെന്ന് ഇന്ന് നാം മനസ്സിലാക്കുന്നു. അതുപോലെ കോര്‍പറേറ്റുകളുടെ സാമ്പത്തികനിക്ഷേപത്തിനുള്ള "കണ്ടീഷണാലിറ്റീസ്" എന്നാല്‍, ഡല്‍ഹിയിലെ കൂട്ടബലാത്സംഗം പോലെയുള്ള "ഇവന്‍ച്വാലിറ്റീസ്" (അനന്തരഫലങ്ങള്‍) അനുഭവിക്കണമെന്നാണെന്നും നാം ഇപ്പോഴെ അറിയുന്നുള്ളൂ. ഒരുപക്ഷേ, മന്‍മോഹന്‍സിങ്ങിന് അറിയാമായിരുന്നിരിക്കണം. പക്ഷേ, അദ്ദേഹം ഒന്നും പറഞ്ഞിരുന്നില്ല. മി.സിങ്, ഭരിക്കാനാണ്, പ്രാര്‍ഥിക്കാനല്ല ഞങ്ങള്‍ക്ക് പ്രധാനമന്ത്രിയെ വേണ്ടത്. പ്രാര്‍ഥിക്കാന്‍ ഭാവിയില്‍ താങ്കള്‍ക്ക് ഏറെ സമയമുണ്ടാകും, ചരിത്രം താങ്കളെ കുറ്റക്കാരനെന്ന് വിധിച്ചശേഷം!

*
ഡോ. കെ പി കൃഷ്ണന്‍കുട്ടി ദേശാഭിമാനി 31 ജനുവരി 2013

No comments: