Monday, November 18, 2013

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: എല്‍ ഡി എഫ് ഹര്‍ത്താല്‍ തത്ത്വാധിഷ്ഠിതം

പശ്ചിമഘട്ട മേഖലാ സംരക്ഷണത്തിന്റെ പേരില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം കേരളത്തിന്റെ മലയോര മേഖലകളില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായ വന്‍ ജനകീയപ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. ഇടുക്കി, വയനാട് ജില്ലകളില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അവിടെ ശനിയാഴ്ച ജനജീവിതത്തെ പൂര്‍ണമായി സ്തംഭിപ്പിച്ചിരുന്നു. ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് എല്‍ ഡി എഫ് ആഹ്വാനം ചെയ്തിരിക്കുകയാണ്. മലയോര ജില്ലകളിലെ ലക്ഷക്കണക്കിനു വരുന്ന കര്‍ഷകരുടേയും ഇതര സാമാന്യജനവിഭാഗങ്ങളുടേയും ആശങ്കകള്‍ ദുരീകരിക്കാതെയും സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുടേയും മറ്റ് ജനസംഘടനകളുടേയും അഭിപ്രായങ്ങള്‍ കണക്കിലെടുക്കാതെയും നടത്തിയ വിജ്ഞാപനമാണ് ജനങ്ങളെ പ്രകോപിതരാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം വന്‍ജനകീയ ചെറുത്തുനില്‍പ് ക്ഷണിച്ചുവരുത്തുന്നത് കണ്ട കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ ഇപ്പോള്‍ പരിഹാസ്യമായ 'തീയണയ്ക്കല്‍' ശ്രമത്തിലാണ്. വിജ്ഞാപനം അന്തിമമല്ലെന്നും അതുസംബന്ധിച്ച് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും ജനങ്ങള്‍ക്കും നാലുമാസത്തെ സാവകാശം ലഭിക്കുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിസഭാംഗങ്ങളും കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞിരുന്നത്. ഇന്നലെ കേന്ദ്ര - വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ പറഞ്ഞത് അത്തരം അഭിപ്രായം രേഖപ്പെടുത്താന്‍ 60 ദിവസം മാത്രമെ ലഭിക്കുവെന്നാണ്. കേരളത്തിലെ കോണ്‍ഗ്രസ് മന്ത്രിമാരുടേയും നേതാക്കളുടേയും നാലുമാസത്തിന് കേന്ദ്രത്തില്‍ 60 ദിവസമേയുള്ളൂ എന്ന വിചിത്രാവസ്ഥയാണ് ഈ നിലപാടുകള്‍ തുറന്നുകാട്ടുന്നത്! ഈ നിലപാടുകള്‍ അനാവരണം ചെയ്യുന്നത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പും കാപട്യവുമാണ്. അത് ഭരണ മുന്നണിയിലെ ഘടകകക്ഷികളിലും അവരെ പിന്തുണച്ചുപോന്ന ജനവിഭാഗങ്ങളിലും കടുത്ത പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്. മുസ്‌ലിം ലീഗും കേരളാ കോണ്‍ഗ്രസിലെ വിവിധ വിഭാഗങ്ങളും ഗ്രൂപ്പുകളും കോണ്‍ഗ്രസിലെ തന്നെ ഗണ്യമായ ഒരു വിഭാഗവും വിജ്ഞാപനത്തിനെതിരെ പരസ്യമായി രംഗത്ത് വന്നുകഴിഞ്ഞു. അത്തരമൊരു പശ്ചാത്തലത്തില്‍ എല്‍ ഡി എഫ് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യുന്ന ഉമ്മന്‍ചാണ്ടിയുടേയും കോണ്‍ഗ്രസ് നേതാക്കളുടേയും ശ്രമം പരിഹാസ്യവും വിരോധാഭാസവുമാണ്.

പശ്ചിമഘട്ട മേഖലയേയും അവിടത്തെ അമൂല്യമായ ജൈവവൈവിധ്യത്തെയും സംരക്ഷിക്കുക എന്നുള്ളത് കേരളത്തിന്റെയും ഭാവിതലമുറയുടേയും നിലനില്‍പ്പിന് അനിവാര്യമായ ദൗത്യമാണ്. ഇത് സംബന്ധിച്ച് പ്രൊഫ. മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിന്മേല്‍ ജനാധിപത്യപരമായ ചര്‍ച്ചകള്‍ക്ക് അവസരം സൃഷ്ടിക്കുന്നതിനുപോലും ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞില്ല. വസ്തുതകള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വയ്ക്കുന്നതിനും അവരെ ബോധ്യപ്പെടുത്തുന്നതിനും പകരം സമ്മര്‍ദതന്ത്രങ്ങള്‍ക്ക് വഴങ്ങി രൂപംനല്‍കിയ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ വ്യാപകമായ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇക്കാര്യത്തിലുള്ള വ്യക്തമായ അഭിപ്രായം ഗവണ്‍മെന്റിനെ രേഖാമൂലം അറിയിച്ചിരുന്നു. കേരളത്തിലെ ഇതര പാര്‍ട്ടികളും ജനസംഘടനകളും തങ്ങളുടെ എതിര്‍പ്പ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. കേരളത്തിലെ ഗണ്യമായ ഒരു ജനവിഭാഗത്തിന്റെ ആശങ്കകള്‍ ദൂരീകരിക്കാന്‍ യാതൊന്നും ചെയ്യാന്‍ സംസ്ഥാന യു ഡി എഫ് സര്‍ക്കാരിനോ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി മുന്നോട്ടുപോകുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാരിനെ തടയുന്നതിന് കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്കോ ഭരണകക്ഷി എം പിമാര്‍ക്കോ കഴിഞ്ഞില്ലെന്നാണ് വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം വ്യക്തമാക്കുന്നത്. വിജ്ഞാപനം ഉയര്‍ത്തിയ സ്‌ഫോടനാത്മക സ്ഥിതിവിശേഷം കണക്കിലെടുത്ത് കേന്ദ്ര ഗവണ്‍മെന്റിന്റെ മേല്‍ കനത്ത സമ്മര്‍ദ്ദം കൊണ്ടുവരാനും വിജ്ഞാപനം ഇന്നത്തെ രൂപത്തില്‍ നടപ്പാക്കുന്നത് തടയാനും കേരളത്തിന് കഴിയണം. അതിന് ഉതകുന്ന ജനകീയ സമരൈക്യം വളര്‍ത്തിയെടുക്കാന്‍ ഇടതുജനാധിപത്യ ശക്തികള്‍ നേതൃത്വം നല്‍കണം.

മലയോര ജനതയുടെ അടിസ്ഥാന ജീവല്‍പ്രശ്‌നവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഒരു ജനകീയ സമരത്തെ അപകീര്‍ത്തിപ്പെടുത്താനും അക്രമത്തിന്റെ പാതയിലേക്ക് തിരിച്ചുവിടാനും നിക്ഷിപ്ത സാമ്പത്തിക താല്‍പ്പര്യങ്ങളും സാമൂഹ്യവിരുദ്ധ ശക്തികളും ബോധപൂര്‍വം ശ്രമിക്കുമെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ മലയോര മേഖലകളില്‍ അരങ്ങേറിയ അക്രമപ്രവര്‍ത്തനങ്ങളും തീവെയ്പുമൊക്കെ സൂചിപ്പിക്കുന്നത്. താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിനുനേരെ നടന്ന അക്രമത്തില്‍ ഭരണകക്ഷി എം എല്‍ എയും നേതാക്കളും മതപുരോഹിതന്മാരും ഉള്‍പ്പെട്ടിരുന്നുവെന്നത് വ്യക്തമായ സൂചനയാണ് നല്‍കുന്നത്. പ്രഖ്യാപിത വനംകൊള്ളക്കാരും ക്വാറി മാഫിയകളും റിസോര്‍ട്ട് മാഫിയകളും ഈ ജനകീയ പ്രതിഷേധത്തെ ഒരു 'ചാകരക്കാല'മാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. പശ്ചിമഘട്ട മേഖലയുടെയും ജൈവ വൈവിധ്യത്തിന്റെയും ശത്രുക്കള്‍ മലയോര കര്‍ഷകരോ ആ മേഖലയിലെ സാമാന്യജനങ്ങളോ അവരുടെ നീതിപൂര്‍വവും നിയമാനുസൃതവുമായ സാമ്പത്തിക വ്യവഹാരമോ അല്ല. മറിച്ച്, വനവും മലകളും പ്രകൃതിവിഭവങ്ങളുമെല്ലാം അതിവേഗം കൊള്ളലാഭമുണ്ടാക്കാനുള്ള ഉപാധികള്‍ മാത്രമായി കാണുന്ന സാമൂഹ്യവിരുദ്ധശക്തികളാണ് ജനശത്രുക്കള്‍. അത്തരം ശക്തികളെയും അവരുടെ ജനവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ ഏര്‍പ്പാടുകളും ജനസമക്ഷം തുറന്നുകാട്ടുക എന്നത് മലയോര ജനതയുടെ അവകാശ പോരാട്ടത്തില്‍ നിര്‍ണായകമാണ്. അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരുടെയും മാഫിയാ സംഘങ്ങളുടെയും പിന്തുണയോടെ ഭരണത്തില്‍ കടിച്ചുതൂങ്ങുന്ന യു ഡി എഫിന് ഭാവിതലമുറയെ സംബന്ധിച്ച അത്തരമൊരു ഉത്തരവാദിത്തം നിര്‍വഹിക്കാനാവില്ല. പശ്ചിമഘട്ട മലയോര ജനതയുടെ സമരം ഒരേസമയം ജനവികാരം തിരിച്ചറിയാന്‍ ശേഷിയില്ലാത്ത കേന്ദ്ര-സംസ്ഥാന ഭരണസംവിധാനങ്ങള്‍ക്കും സാമൂഹ്യശത്രുക്കളായ വനം, ക്വാറി, ഭൂമാഫിയ സംഘങ്ങള്‍ക്കും എതിരെയാണ്. അത്തരമൊരു തത്ത്വാധിഷ്ഠിത പോരാട്ടത്തിന്റെ മുന്‍നിരയിലായിരിക്കും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി.

*
ജനയുഗം മുഖപ്രസംഗം

No comments: